ടോമി തോമസ്
ശാസ്ത്രബോധവും മാനവികതയും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി, കേരളത്തില്‍ രൂപംകൊണ്ട എസ്സെന്‍സ് ക്ലബ് അതിന്റെ പ്രൗഢ ഗംഭിര പ്രവര്‍ത്തനങ്ങളാല്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആഗോളതലത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. ഈ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ യുകെയിലെ പ്രബുദ്ധരായ ആള്‍ക്കാരുടെ ആഗ്രഹപ്രകാരം 2017 ഒക്ടോബകര്‍ 30ിന് ഇവിടെയും എസ്സെന്‍സ് രൂപംകൊണ്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലോകത്തിനുതന്നെ മാതൃകയായി നമ്മുടെ കൊച്ചുകേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും ആ അറിവ് പ്രയോഗിക ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല.
വിദ്യാഭ്യാസത്തിലൂടെ ജനങ്ങള്‍ക്ക് കിട്ടിയ അറിവ് പ്രാവര്‍ത്തികമാക്കുവാന്‍ സഹായിക്കുന്നതിനുപകരം മസ്തിഷ്‌കപ്രഷാളനത്തിലൂടെ ജനങ്ങളില്‍ ഇടുങ്ങിയ ചിന്താഗതിയും അനൈക്യവും അരാജകത്വും അന്ധവിശ്വാസവും വളര്‍ത്തുവാനാണ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളില്‍ മുഴുകിയവരും ദന്തഗോപുരങ്ങളില്‍ വിരാജിക്കുന്നവരുമായ മതരാഷ്ട്രീയനേതാക്കളുടെ മല്‍സരം. ജനങ്ങളെ പുരോഗതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പടവുകള്‍ ചവിട്ടിക്കയറുവാന്‍ പ്രേരിപ്പിക്കുന്നതിനു പകരം അറിവില്ലായ്മയുടെയും പാരതന്ത്ര്യത്തിന്റെയും അന്ധകാര ലോകത്തിലേക്ക് തള്ളിവിടുവാനാണ് സുഖലോലുപതയില്‍ മുങ്ങിക്കുളിക്കുന്ന മതരാഷ്ട്രീയക്കോമരങ്ങള്‍ക്കു താല്പര്യം.
നാം ജീവിക്കുന്ന ഈ നൂറ്റാണ്ടില്‍ കാണുന്ന സര്‍വ ഐശ്വര്യങ്ങള്‍ക്കും കാരണമായ ശാസ്ത്രത്തിന്റെ അറിവുകളെ തള്ളിപ്പറഞ്ഞുകൊണ്ട് നമ്മളെ വീണ്ടും ഇരുണ്ടകാലഘട്ടത്തിലെ അടിമത്തസ്ഥിതിയിലേക്കു വലിച്ചിഴച്ചെങ്കില്‍ മാത്രമേ മതരാഷ്ട്രീയ നേതാക്കള്‍ക്ക് നിലനില്‍പ്പുള്ളൂ. അയ്യായിരവും രണ്ടായിരവും വര്‍ഷങ്ങളിലെ പാരമ്പര്യം അവകാശപ്പെടുന്ന മതങ്ങള്‍ക്കോ നൂറുകണക്കിന് വര്‍ഷങ്ങളുടെ ചരിത്രം അവകാശപ്പെടുന്ന രാഷ്ട്രീയ തത്വചിന്താ പ്രസ്ഥാനങ്ങള്‍ക്കോ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കുന്നില്ല.
നിരന്തരം ഭീതി ജനിപ്പിക്കുന്ന ചിന്തകള്‍ അവിരാമം മലയാളികളുടെ തലച്ചോറിലേക്ക് കടത്തിവിട്ട് അവരെ നിഷ്‌ക്രിയരാകുന്ന മതനേതാക്കള്‍ ജനങ്ങളെ ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും അറിവുകളെ പുച്ഛിച്ചുതള്ളുവാന്‍ പ്രേരിപ്പിക്കുമ്പോള്‍ തന്നെ സ്വന്തം ചികിത്സക്കുവേണ്ടി ഏറ്റവുംമുന്തിയ ആതുരസേവനത്തിനായി ലക്ഷങ്ങള്‍ ചിലവഴിച്ചു പരക്കംപായുന്നു. മനുഷ്യന്റെ സര്‍ഗാത്മകതയും അന്വേഷണത്വരയും യുക്തിചിന്തയും നശിപ്പിക്കുന്ന മതഭ്രാന്തിനെ തൂത്തെറിയുവാന്‍ യൂറോപ് ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങള്‍ ശ്രമിക്കുന്നത് നമ്മുടെ കണ്‍മുമ്പിലുണ്ട്.
സമത്വസുന്ദര ഭാവി വാഗ്ദാനം ചെയുന്ന സാങ്കല്പിക രാഷ്ട്രീയ തത്വചിന്തകളുടെ തകര്‍ന്നടിയിലും സംഭവിച്ചത് നമ്മുടെ കാലഘട്ടത്തില്‍ത്തന്നെയാണ്. ഈ അവസരത്തിലാണ് മാറ്റങ്ങള്‍ക്കുവേണ്ടി ദാഹിക്കുന്ന യുവാക്കള്‍ക്കു ആശയും പ്രതീക്ഷയും ആയി എസ്സെന്‍സ് ക്ലബ്ബ് മുന്നോട്ടുവരുന്നത്. മധ്യകാലഘട്ടത്തെ ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടമെന്നു വിശേഷിപ്പിക്കുന്നത്, മത രാഷ്ട്രീയ നേതാക്കളുടെ നിയന്ത്രണത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെയും അരാജകത്തത്തിന്റെയും ഫലമായി മനുഷ്യരാശിയെ വെറും വിഡ്ഢികളാക്കി സര്‍ഗാത്മകതയും ശാസ്ത്രചിന്തയും അടിച്ചമര്‍ത്തിയതിന്റെ ഫലമായിരുന്നു.
അതില്‍ നിന്നുള്ള ഒരു മോചനമായിരുന്നു പിന്നീട് നവോത്ഥാനത്തിലൂടെ നമ്മള്‍ യൂറോപ്പില്‍ കണ്ടത്. ആ അന്ധകാരത്തില്‍നിന്നും ശാസ്ത്രത്തിന്റെ വെളിച്ചത്തിലൂടെ മുന്നേറിയതിന്റെ ഫലമാണ് നാം കാണുന്ന ഈ ലോകം. എന്നാല്‍ വീണ്ടും നമ്മളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിമകളാക്കുവാന്‍ ചിലരുടെ ഭാഗത്തുനിന്നും ശ്രമിക്കുന്നതിനെ തടയാനാണ് Renaissance 2018 ലൂടെ എസ്സെന്‍സ് യുകെ ശ്രമിക്കുന്നത്.
ജീവിതത്തിലെ ഏതു പ്രശ്‌നങ്ങളെയും അവസ്ഥകളെയും ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ നോക്കികാണുവാനും പ്രതിസന്ധിഘട്ടങ്ങളെ ശാസ്ത്രത്തിന്റെ മാര്‍ഗത്തിലൂടെ അപഗ്രഥിച്ചു മനസ്സിലാക്കുവാനുള്ള ശരിയായ ശ്രമമാണ് എസ്സെന്‍സിലൂടെ സാധിക്കുന്നത്. അനീതിക്കും അനൈക്യത്തിനും പാരതന്ത്ര്യത്തിനും വിരാമമിട്ടുകൊണ്ട് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സുന്ദരഭൂവിലേക്ക് ചവിട്ടിക്കയറണമെങ്കില്‍ തങ്ങള്‍ക്കുകിട്ടിയ ശാസ്ത്രാവബോധം ജനങ്ങളില്‍ പ്രചരിപ്പിച്ചെങ്കില്‍ മാത്രമേ സാധിക്കുകയുള്ളു എന്ന് മനസിലാക്കിയ ചെറുപ്പക്കാരുടെ ശ്രമം ഇന്ന് ആഗോളതലത്തില്‍ ഒരു മാറ്റത്തിനു വഴിമരുന്നിടുകയാണ്.
ചരിത്രം എടുത്തു പരിശോധിച്ചാല്‍ ഏതു മാറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും പിന്നില്‍ അറിവില്‍ സമ്പുഷ്ടരായ, ചുറുചുറുക്കുള്ള യുവാക്കളുടെ ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനത്തിന്റെ ഒരു നീണ്ട നിര തന്നെകാണാം. ഉറങ്ങിയെണീക്കുന്നതുപോലെ ഒരു മാറ്റം പ്രതിഷിക്കുന്നില്ലെങ്കിലും പടിപടിയായുള്ള പ്രവര്‍ത്തനങ്ങളിലൂടെയും നവമാദ്ധ്യമങ്ങളുടെ സഹായത്താലും എസ്സെന്‍സ് ക്ലബ് അതിന്റെ സാന്നിദ്ധ്യം ഏവരുടെ മനസ്സിലും വരുത്തികൊണ്ടിരിക്കുന്നു.
കച്ചവടതാല്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മതരാഷ്ട്രീയനേതാക്കളുടെ കുഴലൂത്തുകാരായ പരമ്പരാഗത വാര്‍ത്താമാധ്യമങ്ങള്‍ എസ്സെന്‍സിന്റെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും നവമാധ്യമങ്ങളിലെ സജീവ സാന്നിധ്യങ്ങളിലൂടെ ഒരു മാറ്റത്തിനായി ദാഹിക്കുന്ന കുറെയേറെ യുവാക്കളെ എസ്സെന്‍സിനു നേടുവാന്‍ സാധിച്ചിരിക്കുന്നു. കേരളത്തിലെ മതരാഷ്ട്രീയനേതാക്കളുടെ ആഞ്ജാനുവര്‍ത്തികളും അടിമകളുമാകാതെ അവര്‍ പടുത്തുയര്‍ത്തുന്ന കോട്ടകൊത്തളങ്ങളും ചങ്ങലകളും പൊട്ടിച്ചെറിയാനും മാനവികതയുടെയും, സമത്വത്തിന്റെയും പുരോഗതിയുടെയും ചിന്തകള്‍ വിതറികൊണ്ട് മനുഷ്യരാശി നേരിടുന്ന പ്രതിസന്ധികളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശാസ്ത്രത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ടു അവയൊക്കെ വിശകലനം ചെയ്തു തരണം ചെയ്യുവാന്‍ എസ്സെന്‍സ് ക്ലബ്ബിനോട് ജാതി മത വര്‍ഗ്ഗ ലിംഗ വ്യത്യസമില്ലാതെ കൈകോര്‍ക്കുക.
ജനസേവനമെന്ന വ്യാജേന പണസമ്പാദനത്തിനും വോട്ടുബാങ്കിനുംവേണ്ടി മതരാഷ്ട്രീയനേതാക്കള്‍ യുകെയിലുടെനീളം കഴുകന്മാരെപോലെ മലയാളികളെത്തേടി വട്ടമിട്ടു പറക്കുമ്പോള്‍ ശാസ്ത്രബോധനം എന്ന ഒറ്റലക്ഷ്യത്തോടെയാണ് ഏഴിലധികം വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയതും കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല ശാസ്ത്രപ്രചാരകനുള്ള കേരളസംസ്ഥാന അവാര്‍ഡ് നേടിയ, പ്രശസ്ത വാഗ്മിയും സംവാദകനുമായ ശ്രീ. ഇ. രവിചന്ദ്രന്‍ യുകെയില്‍ വരുന്നത്.
വ്യാജചികിത്സാവിദഗ്ദ്ധരും ആള്‍ദൈവങ്ങളും പ്രചരിപ്പിക്കുന്ന അബദ്ധധാരണകളും വിശ്വാസങ്ങളും പൊളിച്ചടുക്കി, കയ്പേറിയ നഗ്‌നസത്യങ്ങളും അപ്രിയസത്യങ്ങളും മുഖംനോക്കാതെ വീറോടെ സമൂഹമധ്യത്തില്‍ അവതരിപ്പിക്കുന്ന കേരളത്തിലെ അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായ രവി സാറിന്റെ പ്രബോധനങ്ങള്‍ നേരിട്ടുകേള്‍ക്കുവാനും ആശയസംവാദനത്തിനുമുള്ള സുവര്‍ണ്ണാവസരത്തിലേക്ക് ഏവര്‍ക്കും ഹാര്‍ദവമായ സ്വാഗതം. യുകെയിലെ വിവിധ നഗരങ്ങളിലും അയര്‍ലണ്ടിലും നടത്തപ്പെടുന്ന ശ്രീ. രവിചന്ദ്രന്റെ പ്രധാനപ്പെട്ട പരിപാടികള്‍ താഴെപ്പറയുന്നവയാണ്.
1. ഹ്യൂമനിസം അണ്‍പ്ലഗ്ഗ്ഡ്.
മെയ് 14 ന് 4 pm – 9 pm
വൈന്‍ കോണ്‍ഫറന്‍സ് സെന്റര്‍, 131 , ഗര്‍വോക് ഹില്‍,
ഡാണ്‍ഫേം ലൈന്‍. എഡിന്‍ബര്‍ഗ്. KY11 4JU. ഫോണ്‍ – 07443892438, 07727406149
2. സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനം
മെയ് 16 ന് 6 pm – 9 pm. നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച് ഹാള്‍, 12 സട്ടന്‍ റോഡ്, ഓക്‌സ്‌ഫോര്‍ഡ്. OX3 9RB. ഫോണ്‍- 07874002934, 07415500102
3. സോറി അലന്‍
മെയ് 19 ന് 2 pm – 9 pm. ബ്രിട്ടാനിയ കണ്‍ട്രി ഹോസ് ഹോട്ടല്‍,
പാലറ്റിന്‍ റോഡ്, ഡിഡ്‌സ്ബറി, മാഞ്ചസ്റ്റര്‍. M20 2WG. ഫോണ്‍- 07415500102, 07874002934
4. മുട്ടുമടക്കിയ നാസ
മെയ് 20 ന് 4 pm – 10 pm ഒയാസിസ് അക്കാദമി, 50 ഹോംഫീല്‍ഡ് റോഡ്, കോള്‍സ്ടന്‍. ക്രോയിഡന്‍. CR5 1ES., ഫോണ്‍- 07874002934, 07702873539
5. വാലസ് & വെയില്‍സ്
മെയ് 24 ന് 8 pm -11 pm. സെന്റ് ഫിലിപ് ഇവാന്‍സ് കമ്മ്യൂണിറ്റി ഹാള്‍, ലാണെണ്ടിയറാന്‍, കാര്‍ഡിഫ്. CF23 9UL ഫോണ്‍- 07505202005
6. ഭീതിവ്യാപാരികള്‍
മെയ് 26 ന് 4 pm – 10 pm. ട്രിനിറ്റി സെന്റര്‍, ഈസ്റ്റ് അവന്യു, മനോര്‍ പാര്‍ക്ക്. ഈസ്‌റ് ഹാം E12 6SG. ഫോണ്‍- 07737240192, 07930134340.
7. ജനനാനന്തര ജീവിതം.
മെയ് 27 ന് 5 pm – 10 pm ദി പ്ലാസ ഹോട്ടല്‍, തളറ്റ്, ഡബ്‌ളിന്‍. D24 X2FC. ഫോണ്‍- 0872263917, 0879289885.
ഡെര്‍ബി മലയാളി അസോസിയേഷന്റെ പതിനൊന്നാം വാര്‍ഷികാഘോഷങ്ങളുടെ ഈസ്റ്റര്‍-വിഷു ആഘോഷ പരിപാടികള്‍ ഈ വരുന്ന ശനിയാഴ്ച ഏപ്രില്‍ ഇരുപത്തിയെട്ടാം തിയതി ടത്തപ്പെടുന്നു. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ ഇടയിലേക്ക് കടന്നു വന്ന പുതിയ കുടുംബങ്ങളെ ഈ പരിപാടികളിലേക്ക് പ്രത്യേകമായി സ്വാഗതം ചെയ്യുകയും അസോസിയേഷനില്‍ അംഗത്വമെടുക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.
ആഘോഷ പരിപാടികള്‍ കൃത്യം 11 മണിക്ക് റോയ് കുട്ടനാട് അവതരിപ്പിക്കുന്ന മാജിക് ഷോയോട് കൂടി ആരംഭിക്കുന്നതാണ്. 12 .15 ന് പ്രസിഡന്റ് വില്‍സണ്‍ ബെന്നി ഭദ്രദീപം കൊളുത്തി പരിപാടികള്‍ ആരംഭിക്കുന്നതാണ്, 1ന് ഡെര്‍ബിയിലെ നര്‍ത്തകര്‍ ഒരുക്കുന്ന വിഷുക്കണി ഈസ്റ്റര്‍ ഡാന്‍സും അത് കഴിഞ്ഞാല്‍ ഉച്ചഭക്ഷണവും 2 മണിക്ക് ഡെര്‍ബി നാടക നിലയം അവതരിപ്പികൂന്നു ചക്കിക്കൊത്തചങ്കരന്‍ നാടകം ആരംഭിക്കും. സംഗീതത്തിന് മാറ്റൊലി കൂട്ടാന്‍ പ്രശസ്ത ഗായകന്‍ സാംഷീര്‍, ഗായികമാര്‍ ആരുഷിയും, ജിനു പണിക്കരും ഡെര്‍ബി മലയാളി അസോസിയേഷന്റെ ഗായകര്‍ക്കൊപ്പം അണിനിരക്കും.
തുടര്‍ന്ന് ഡെര്‍ബിയിലെ അംഗങ്ങളുടെ കലാപരിപാടികളും 6മണിയോടെ കൂടി അടുത്ത അടുത്ത ഭക്ഷണവും മ്യൂസിക്കല്‍ ഇവന്റും നടത്തപ്പെടും. ഡെര്‍ബിമലയാളി അസോസിയേഷന്‍ കമ്മറ്റി അംഗങ്ങള്‍ ഹൃദയപൂര്‍വം ഡെര്‍ബിയിലെയും പരിസര പ്രദേശത്തുള്ള മലയാളികളെയും സ്വാഗതം ചെയ്യുന്നു.
Praveen Damodar,
Secretary,
Dma
അനീഷ് ജോര്‍ജ്
ഡോര്‍സെറ്റിലെ കുട്ടികളുടെ ചാരിറ്റി ആയ ജൂലിയാസ് ഹൗസിനു വേണ്ടി ഡോര്‍സെറ്റ് ഇന്ത്യന്‍സ് ക്രിക്കറ്റ് ഒരുക്കുന്ന ചാരിറ്റി ഇവന്റിലേക്കു ഏവര്‍ക്കും സ്വാഗതം. ചാരിറ്റി ഇവെന്റിനോട് അനുബന്ധിച്ചു നടക്കുന്ന 20/20 ക്രിക്കറ്റ് മാച്ചും തുടര്‍ന്ന് ഇന്ത്യന്‍ പലഹാരങ്ങളടങ്ങുന്ന കോഫീ മോര്‍ണിങ്ങും വിജയകരമാക്കി തീര്‍ക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
2015ല്‍ ഹാംപ്ഷെയര്‍ ലീഗ് ചാമ്പ്യനും, 2016 ഡോര്‍സെറ്റ് സണ്‍ഡേ ലീഗ് റണ്ണര്‍ അപ്പ് ആയ ഇവര്‍ 2009ല്‍ രൂപം കൊണ്ടതാണ്. നാളെ ശനിയാഴ്ച രാവിലെ 11:30 മുതല്‍ ആരംഭിക്കുന്ന ഇവന്റില്‍ 20 /20 ക്രിക്കറ്റിനോടൊപ്പം രുചികരമായ ഇന്ത്യന്‍ പലഹാരങ്ങളും രുചിച്ചറിയാനുള്ള ഒരു വേദിയും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോര്‍സെറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ചെയര്‍മാനായ സുനില്‍ രവീന്ദ്രനെ ബന്ധപ്പെടുക :07427105530.
ചാരിറ്റിക്കായി രൂപം കൊണ്ട കമ്മറ്റിയിലെ അംഗങ്ങളായ അനോജ് ചെറിയാന്‍, ഡാന്റോ പോള്‍, അനീഷ് ജോര്‍ജ് , ശ്രീകുമാര്‍, ബോബിച്ചന്‍, ബിനോയ് മാത്യു, ലൂയിസ് കുട്ടി, പ്രശാന്ത് എന്നിവരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണു ഈ കാരുണ്യ പ്രവര്‍ത്തനത്തിനു പിന്നില്‍.
ഓണ്‍ലൈന്‍ ബാങ്കിങ്ങിലുണ്ടായ തകരാര്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് ടിഎസ്ബി ബാങ്ക്. ഈ തകരാര്‍ മൂലം ഉപഭോക്താക്കളിലുണ്ടാകുന്ന ആഘാതം കുറയ്ക്കാന്‍ 10 മില്യന്‍ പൗണ്ടാണ് ബാങ്ക് ഇതുവരെ ചെലവഴിച്ചിരിക്കുന്നതെന്നും ബാങ്ക് മേധാവി പോള്‍ പെസ്റ്റര്‍ പറഞ്ഞു. തകരാറില്‍ നിന്ന് കരകയറാനുള്ള പരിശ്രമം തുടര്‍ന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ ഐടി പ്ലാറ്റ്‌ഫോം മാറാനുള്ള ശ്രമത്തിനിടെയാണ് തകരാറുണ്ടായത്. ആറ് ദിവസത്തിനു ശേഷവും ഇത് പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. തകരാറുണ്ടായതിന്റെ ഉത്തരവാദിത്തം വ്യക്തിപരമായി താനും ഏറ്റെടുക്കുന്നുവെന്ന് പെസ്റ്റര്‍ പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ഓണ്‍ലൈന്‍ സര്‍വീസുകളിലെ തകരാര്‍ പരിഹരിച്ചുവെന്ന് അവകാശപ്പെട്ട് പെസ്റ്റര്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തെറ്റായ വിവരങ്ങളടങ്ങിയ ട്വീറ്റിനെ സോഷ്യല്‍ മീഡിയ കണക്കറ്റ് പരിഹസിക്കുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ഓണ്‍ലൈന്‍ ബാങ്കിംഗിന്റെ 50 ശതമാനം മാത്രമാണ് പ്രവര്‍ത്തനക്ഷമമായിരിക്കുന്നതെന്ന് അദ്ദേഹം തിരുത്തി. ഇപ്പോള്‍ ഞങ്ങള്‍ കുറച്ച് മോശം അവസ്ഥയിലൂടെ കടന്നു പോകുകയാണ്. എന്നാല്‍ വളരെപ്പെട്ടെന്ന് തന്നെ ഇതില്‍ നിന്ന് മടങ്ങിവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഓണ്‍ലൈനിലെ തകരാറ് എന്ന് പരിഹരിക്കാനാകുമെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും തെറ്റായ ട്വീറ്റ് നല്‍കിയത് തന്റെ ഐടി ടീമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും പെസ്റ്റര്‍ പറഞ്ഞു. ഉപഭോക്താക്കളുടെ രോഷം ശമിപ്പിക്കാനുള്ള നടപടികളും ബാങ്ക് കൈക്കൊണ്ടിട്ടുണ്ട്. ഏപ്രിലിലെ ഓവര്‍ഡ്രാഫ്റ്റ് ഫീസുകളും ഇന്ററസ്റ്റ് ചാര്‍ജുകളും കുറച്ചിട്ടുണ്ട്. അതുപോലെ ചില സേവിംഗ്‌സ് അക്കൗണ്ടുകളിലെ പലിശനിരക്കുകളില്‍ വര്‍ദ്ധനയും വരുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ തങ്ങളുടെ നിക്ഷേപത്തിലുള്ള പണം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി രംഗത്തുണ്ട്.
468 കേസുകളില്‍ കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടയാളാണ് 62കാരനായ പാട്രിക് റയാന്‍. 667 കേസുകളില്‍ നിന്നാണ് ഇത്രയും എണ്ണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടത്. ഇയാള്‍ ഒരു കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കി ഇറങ്ങി മൂന്ന് ദിവസത്തിനു ശേഷം വീണ്ടും ജയിലിലാക്കപ്പെട്ടിരിക്കുകയാണ്. 100 പേജുകളാണ് ഇയാള്‍ക്കെതിരായ ക്രിമിനല്‍ റെക്കോര്‍ഡ് രേഖപ്പെടുത്താന്‍ വേണ്ടി വന്നിരിക്കുന്നത്. ആവശ്യത്തിലധികം പേപ്പറുകള്‍ വേണ്ടിവരുമെന്നതിനാല്‍ ഇത് ഒരു കാരണവശാലും പ്രിന്റ് ചെയ്യരുതെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ചെലവേറിയ റെസ്റ്റോറന്റുകളില്‍ കയറി ഭക്ഷണം കഴിച്ചതിനു ശേഷം പണം നല്‍കാതിരുന്ന കേസുകളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ടതില്‍ ഭൂരിപക്ഷവും. ഒരു സ്റ്റോറില്‍ നിന്ന് വൈന്‍ വാങ്ങിയ ശേഷം തന്റെ ജാക്കറ്റ് പ്രതിഫലമായി നല്‍കാമെന്ന് ഷോപ്പ് അസിസ്റ്റന്റിനോട് പറഞ്ഞതാണ് ഈ ഗണത്തില്‍ ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വൈന്‍ ഷോപ്പില്‍വെച്ചു തന്നെ ഇയാള്‍ കുടിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ പര്‍വീണ്‍ അഖ്തര്‍ കോടതിയെ അറിയിച്ചു. ഇതിന് പണം ചോദിച്ചപ്പോളാണ് ഇയാള്‍ ജാക്കറ്റ് നല്‍കാമെന്ന് പറഞ്ഞത്.
റയാന്‍ ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കേസുകളില്‍ പ്രതിയായ ആളെന്ന നിലയിലാണ് അറിയപ്പെടുന്നത്. നിബന്ധനകള്‍ക്ക് വിധേയമായാണ് ഇയാള്‍ക്ക് കുറച്ചു ദിവസത്തേക്ക് ഡിസ്ചാര്‍ജ് അനുവദിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇയാളെ തിരികെ ജയിലിലെത്തിക്കുകയായിരുന്നു. ഇനി ഒക്ടോബര്‍ വരെ ജയിലില്‍ തുടരേണ്ടിവരും. 14 വയസ് മുതല്‍ വിവിധ കേസുകളിലായി ജയിലില്‍ കഴിഞ്ഞിട്ടുള്ള റയാന്‍ തന്റെ 50 വയസിനുള്ളില്‍ 23 വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ട്.
സ്പ്രിംഗില്‍ അപ്രതീക്ഷിതമായി ലഭിച്ച വെയിലിന് ശമനമാകുന്നു. താപനിലയില്‍ കുറവുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ടു ദിവസം ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു. കഴിഞ്ഞയാഴ്ച അനുഭവപ്പെട്ട താപനിലയില്‍ നിന്ന് 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കാമെന്നാണ് നിഗമനം. വീക്കെന്‍ഡിലെ രാത്രി താപനില മൈനസ് രണ്ട് വരെ ചിലയിടങ്ങളില്‍ താഴ്‌ന്നേക്കാം. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തിലുമാണ് ഇതിന് സാധ്യതയേറെയുള്ളത്.
മഴ മൂന്ന് ദിവസത്തോളം തുടര്‍ന്നേക്കുമെന്നും 1 ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതുകൊണ്ടു തന്നെ പല പ്രദേശങ്ങളിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രിലില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഹീറ്റ് വേവിനു ശേഷം മഴയ്ക്ക് സാധ്യതയുള്ള അറ്റ്‌ലാന്റിക് കാലാവസ്ഥയാണ് എത്തുന്നത്. വെസ്റ്റില്‍ നിന്ന് എത്തുന്ന ന്യൂനമര്‍ദ്ദം അടുത്തയാഴ്ച സജീവമായിരിക്കുമെന്നും സ്പ്രിംഗിലെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് കാരണമായ ഹൈ പ്രഷര്‍ അവസാനിക്കുകയാണെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.
യുകെയിലൊട്ടാകെ ഇടിയോടു കൂടിയ മഴയുണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് മെറ്റീരയോളജിസ്റ്റ് ജോണ്‍ വെസ്റ്റ് പറയുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതേ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വെയില്‍സിലും മറ്റും 1.2 ഇഞ്ച് വരെ മഴ പെയ്‌തേക്കുമെന്നും അടുത്തയാഴ്ച ചൂടുള്ള കാലാവസ്ഥ തിരിച്ചു വരാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം അറിയിച്ചു.
സണ്ണിമോൻ മത്തായി
കെസിഎഫ് വാറ്റ് ഫോര്‍ഡിന്റെ മൂന്നാമത് ബാഡ്മിന്റൺ ടൂർണമെന്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ജൂൺ 16 ശനിയാഴ്ച വാറ്റ് ഫോര്‍ഡിലെ തോമസ് പാർമിറ്റേഴ്സ് സ്പോർട്സ് സെന്ററിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. വാറ്റ് ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലും നിന്നുള്ളവരാണ് ഇതിൽ പങ്കെടുക്കുന്നത്. രാവിലെ 10.30 മുതൽ വൈകുന്നേരം 3 മണി വരെയാണ് ടൂർണമെന്റ്.
ടൂർണമെന്റിന് ആവേശം പകർന്ന് ചാരിറ്റി ഫുഡ് സെയിലുമായി റാണി സുനിലിന്റെ നേതൃത്വത്തിൽ വീട്ടമ്മമാരും രംഗത്ത് എത്തിയിട്ടുണ്ട്. രജിസ്റ്റേർഡ് ചാരിറ്റിയായ KCF Reg No 1168425 ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്. ബാഡ്മിൻറൺ ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
Sunnymon Mathai 07727993229
Sunil warrier 07875586874
പ്രവര്‍ത്തന മികവുകൊണ്ടും കലാകായിക നേട്ടങ്ങൾകൊണ്ടും യുകെയിലെ തന്നെ പ്രബല മലയാളി കൂട്ടായ്മകളിലൊന്നായ എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 29 ഞായറാഴ്ച ജൂബിലി ഹോളില്‍ വച്ച് നടക്കും. വൈകുന്നേരം 5.00 ന് പൊതുസമ്മേളനത്തോടെ ആരംഭിക്കുന്നു. തുടന്ന് കണ്ണിനും കാതിനും ഇമ്പമേറുന്ന കലാപരിപാടികൾക്ക് തുടക്കമാകും. കൈ നിറയെ കൊന്ന പൂവും, നിറപറയും, നിലവിളക്കും, മനസ്സുനിറയെ സ്‌നേഹഹവുമായി വിഷു… ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഉത്സവമായ വിഷു… മനസ്സില്‍ ഉണ്ണിക്കണ്ണന്റെ രൂപവും കയ്യില്‍ കൊന്നപ്പൂക്കളുമായി എല്ലാവര്‍ക്കും സമ്പല്‍സമൃദ്ധിയുടെ വിഷുദിനം..
മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയില്‍ നിന്നും നന്മയുടെ പാതയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മഹത്തായ സന്ദേശം… ഈസ്റ്റർ ദിനം… ലോകത്തെ പാപത്തില്‍ നിന്ന് വീണ്ടെടുക്കുന്നതിനായി കുരിശുമരണം വരിച്ച യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണകൾ ഉണർത്തി വിശ്വാസികളുടെ ഉയിര്‍പ്പ് തിരുനാൾ.. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു… വിഷുക്കണിയും വിഷുക്കൈനീട്ടവും ഒരുക്കിയും, യേശുക്രിസ്തുവിന്റെ ഉത്ഥാനം വഴി പകര്‍ന്ന സന്തോഷവും സമാധാനവും എല്ലാ അംഗങ്ങളിലേക്കും എത്തിക്കാന്‍ ഉതകുന്ന കലാപരികടികൾ ഒരുക്കി ആഘോഷപരിപാടിക്ക് മറ്റു കൂട്ടുവാന്‍ എസ് എം എ ഒരുങ്ങിക്കഴിഞ്ഞു.
മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന കണ്ണിനും കാതിനും ഹരം പകരുന്ന വ്യത്യസ്ത കലാപരിപാടികളുമാണ് ഇത്തവണത്തെ ആഘോഷം സജ്ജീകരിച്ചിരിക്കുന്നത്. എന്നും സ്വാദിഷ്ടമായ വിഭവങ്ങൾ നൽകുന്ന എസ് എം എ ഇത്തവണയും അതിൽ വിട്ടുവീഴ്ച നൽകിയിട്ടില്ല. സ്വന്തമായി പാകം ചെയ്ത ഭക്ഷണമാണ് ഇത്തവണയും അംഗങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രസ്‌തുത പരിപാടിയിലേക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് വിനു ഹോർമിസ്, സെക്രട്ടറി ജോബി ജോസ് എന്നിവർ അറിയിച്ചു. അതെ ഒരു നല്ല സായാഹ്നത്തിലേക്ക് ഏവർക്കും സ്വാഗതം…
പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ഉടമയുമായ എം.എ. യൂസഫലി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനിയായ ഹരോഗെയ്റ്റ് സ്പ്രിംഗ് വാട്ടര്‍ ഏറ്റെടുക്കുന്നു. ഏറ്റെടുക്കല്‍ എത്ര രൂപയ്ക്കായിരുന്നു എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഈ വര്‍ഷം പകുതിയാകുമ്പോഴേക്ക് ഹരോഗെയ്റ്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 മുതല്‍ ഹരോഗെയ്റ്റിന്റെ കുപ്പിവെള്ളം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ വിറ്റഴിക്കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുള്ള വില്‍പ്പന കൂടാതെ യുകെ റോയല്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയ്ക്ക് ആവശ്യമായ വെള്ളം ഔദ്യോഗികമായി എത്തിക്കുന്നത് ഹരോഗെയ്റ്റാണ്.
രണ്ട് മൂന്നു മാസത്തിനകം ബ്രിട്ടീഷ് കുപ്പിവെള്ള ബ്രാന്‍ഡിനെ ഏറ്റെടുക്കുന്ന കാര്യം യൂസഫ് അലിയും സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലം അത് ഹരോഗെയ്റ്റാണോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയില്ല.
യുകെയില്‍ ഗ്രേറ്റ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്, ദ് വാള്‍ഡോര്‍ഫ് അസ്റ്റോറിയ എഡിന്‍ബര്‍, ബര്‍മിങ്ഹാമിലെ ഫുഡ്‌പ്രോസസിങ് പ്ലാന്റ് എന്നിവയാണ് യുകെയിലുള്ള യൂസഫ്അലിയുടെ മറ്റ് നിക്ഷേപങ്ങള്‍. 300 മില്യണ്‍ പൗണ്ടാണ് ഈ നിക്ഷേപങ്ങള്‍ക്കുള്ള മുതല്‍മുടക്ക്
മലയാളം യുകെ ന്യൂസ് ഡെസ്ക്
ലണ്ടന്‍ : യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്കറിയയ്ക്ക് വീണ്ടും തിരിച്ചടി. യുകെയിലെ ഉന്നത നീതിപീഠമായ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈകോര്‍ട്ടില്‍ വിചാരണ നടന്ന കേസിലാണ് ഷാജന്‍ സ്കറിയയ്ക്ക് എതിരെ വീണ്ടും വിധിയുണ്ടായിരിക്കുന്നത്. 45000 പൗണ്ടും (നാല്‍പ്പത് ലക്ഷത്തിലധികം രൂപ) പരാതിക്കാരന് ഉണ്ടായിരിക്കുന്ന കോടതി ചെലവും നല്‍കണമെന്നാണ് ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടായിരിക്കുന്നത്. കോടതി ചെലവ് ഏകദേശം നാല്‍പ്പതിനായിരം പൗണ്ടോളം വരും. ക്രിമിനല്‍ കേസില്‍ നേരത്തെ 35000 പൗണ്ട് പിഴയടച്ചിരുന്നു. ഇതോടെ ഷാജന്‍ സിവില്‍ കേസിലും, ക്രിമിനല്‍ കേസിലും ആയി നല്‍കുന്ന നഷ്ടപരിഹാരം ഒരു കോടി ഇന്ത്യന്‍ രൂപയിലധികമാണ്.
അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യം തന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മലയാളി എന്ന പോര്‍ട്ടലിന് നല്‍കണമെന്നും ഇതിനായി വന്‍ തുക തനിക്ക് നല്‍കണമെന്നുമുള്ള ഷാജന്‍ സ്കറിയയുടെ ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കേസിനാധാരമായ സംഭവങ്ങളുടെ തുടക്കം. പരസ്യം നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഷാജന്‍ സ്കറിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ കുറിച്ചും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ബിസിനസ് സംരംഭങ്ങളെ കുറിച്ചും വ്യാജവും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. നിരന്തരമായി പ്രസിദ്ധീകരിക്കപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അഡ്വ. സുഭാഷ് ജോര്‍ജ്ജ് യുകെയിലെയും ഇന്ത്യയിലെയും കോടതികളില്‍ സിവില്‍ ആയും ക്രിമിനല്‍ ആയും നിയമനടപടികള്‍ സ്വീകരിച്ചു.
നിയമ നടപടികളെ ആദ്യഘട്ടത്തില്‍ പുച്ഛത്തോടെ കണ്ട ഷാജന്‍ സ്കറിയ തന്‍റെ നുണകള്‍ തന്നെ സഹായിക്കുന്ന ബിസിനസ്സുകാരുടെ പണക്കൊഴുപ്പിന്‍റെ സഹായത്തോടെ കോടതിയില്‍ സ്ഥാപിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നു . അതുകൊണ്ട് തന്നെ സിവില്‍ , ക്രിമിനല്‍ കോടതികളില്‍ മികച്ച വക്കീലന്മാരെ നിയോഗിച്ച് വാദമുഖങ്ങള്‍ ഉയര്‍ത്തിയെങ്കിലും അതിലെ പൊള്ളത്തരങ്ങള്‍ കോടതികള്‍ തിരിച്ചറിയുകയായിരുന്നു. ഷാജന് എതിരെ ആദ്യവിധി വന്നത് ഷ്രൂസ്ബറി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നായിരുന്നു. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ 650 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി ചെലവ് നല്‍കാനുമായിരുന്നു ഇവിടെ ഉണ്ടായ വിധി. എന്നാല്‍ തനിക്ക് വേണ്ട വിധത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം തന്നില്ല എന്ന് പറഞ്ഞ് ഈ കേസില്‍ ഷാജന്‍ അപ്പീലിന് അനുമതി തേടി. തുടര്‍ന്ന് സ്റ്റഫോര്‍ഡ് ക്രൌണ്‍ കോടതിയില്‍ നടന്ന അപ്പീല്‍ ഹിയറിംഗില്‍ ഷാജന്‍ സ്കറിയ നേരിട്ട് ഹാജരായി വിവിധ വാദങ്ങളും തെളിവുകളും ഉന്നയിച്ചെങ്കിലും ഇവ കോടതി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ കേസ്സില്‍ പരാതിക്കാരന് 35000 പൗണ്ട് ഷാജന്‍ പിഴയായി നല്‍കുകയും ചെയ്തു.
ഈ സമയത്ത് തന്നെ ഹൈക്കോടതിയില്‍ സിവില്‍ കേസില്‍ വാദം തുടരുന്നുണ്ടായിരുന്നു. ക്രിമിനല്‍ കോടതിയില്‍ വാദമുഖങ്ങള്‍ എല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിവില്‍ കേസിലും തോല്‍വി ഉറപ്പിച്ച ഷാജന്‍ സ്കറിയ ഇതിനിടയില്‍ പരാതിക്കാരനെ നേരില്‍ കണ്ട് മാപ്പ് പറയുകയും കോടതി നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നപേക്ഷിച്ച് കാലു പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ താന്‍ സത്യസന്ധനായ വ്യക്തിയാണ് എന്ന രീതിയില്‍ മാന്യതയുടെ മൂടുപടം അണിയാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഇത് ഷാജന്റെ സ്ഥിരം സ്വഭാവമാണെന്ന് മനസ്സിലാക്കിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് കേസ്സിന് കോടതി വഴി തന്നെ തീര്‍പ്പ് ഉണ്ടാകണമെന്ന നിശ്ചയത്തോടെ മുന്നോട്ട് പോവുകയായിരുന്നു. ഇതില്‍ ആണ് ഇപ്പോള്‍ കോടതി 45000 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി നടപടികള്‍ക്കായി ചെലവായ തുക നല്കാനും വിധിച്ചിരിക്കുന്നത്.
ഇതിനിടയില്‍ തെളിവുകള്‍ എല്ലാം തള്ളപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ തോല്‍ക്കുമെന്ന് ഉറപ്പായ ഷാജന്‍ തനിക്ക് കേസ് നടത്താന്‍ പണമില്ല എന്ന സഹതാപം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പണം ലഭിക്കാത്തതിനാല്‍ കേസില്‍ ഹാജരാകുന്നില്ല എന്ന രീതിയില്‍ ഒരു കത്ത് തന്‍റെ സോളിസിറ്ററെ കൊണ്ട് തയ്യാറാക്കി അയപ്പിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നത് വഴി സാങ്കേതികമായി കേസ് തോറ്റതാണ് എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഷാജന്‍ സ്കറിയയുടെ ഉദ്ദേശ്യം. ഈ രീതിയില്‍ ഇയാള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ ഫെബ്രുവരി 23 ന് കോടതിയില്‍ നേരിട്ട് ഹാജരായി ഷാജന്‍ സ്കറിയ സമര്‍പ്പിച്ച എല്ലാ വാദങ്ങളും തള്ളിയ കോടതി ഷാജന്‍ നഷ്ടപരിഹാരം നല്‍കണമെന്ന തീര്‍പ്പ് അന്ന് തന്നെ പറഞ്ഞിരുന്നു. ഇന്നലെ കോടതിയില്‍ നടന്നത് നഷ്ടപരിഹാരം എത്രയെന്ന തീര്‍പ്പാക്കല്‍ മാത്രമാണ്. എന്നാല്‍ ആ സമയത്ത് ഹാജരാകാതെയും സോളിസിറ്റര്‍ക്ക് ഫീസ് നല്‍കാതെയും നാടകം കളിക്കാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. ഈ സമയത്ത് ഷാജന്‍ അവിടെ ഉണ്ടായിരുന്നെങ്കിലും പ്രത്യേക ഗുണം ഒന്നും ഉണ്ടാവില്ലായിരുന്നു എന്ന് ചുരുക്കം. എന്തായാലും ഷാജന് വേണ്ടി കോടതിയില്‍ ഹാജരായി കൊണ്ടിരുന്ന ബാരിസ്റ്റര്‍ ഈ നാടകത്തിന് കൂട്ട് നില്‍ക്കാന്‍ തയ്യാറാകാതെ കോടതിയില്‍ എത്തുകയും തന്‍റെ കക്ഷി നടത്തുന്ന ഇത്തരം നടപടികള്‍ക്ക് ജഡ്ജിയോട് ക്ഷമ ചോദിക്കുകയും ചെയ്തു .
ഇന്ത്യയില്‍ താമസിച്ചുകൊണ്ട് യുകെയിലെ പെര്‍മനന്റ് റെസിഡന്‍സിയുടെ മറവില്‍ യുകെ മലയാളി സമൂഹത്തെ വിവിധ രീതിയില്‍ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ധനികനായി മാറിയ ഷാജന്‍ സ്കറിയക്ക് ലഭിച്ച വലിയൊരു തിരിച്ചടിയാണ് ഈ കേസില്‍ ഉണ്ടായിരിക്കുന്ന വിധികള്‍. ഏകദേശം രണ്ട് വര്‍ഷക്കാലം നീണ്ടു നിന്ന ഈ കോടതി നടപടികള്‍ക്കിടയില്‍ നിരവധി തവണ യുകെയില്‍ വന്ന് പോകുന്നതിനും കേസ് നടത്തിക്കൊണ്ട് പോകുന്നതിനുമായി കോടികള്‍ ആണ് ഷാജന്‍ ചെലവഴിച്ചിരിക്കുന്നത്. യുകെയില്‍ ഒരു ജോലിയും ചെയ്യാത്ത ഷാജന്‍ സ്കറിയ ഇതിനുള്ള പണം കണ്ടെത്തിയത് ഇവിടെയുള്ള മലയാളി ബിസിനസുകാരെ ബ്ലാക്ക് മെയില്‍ ചെയ്തും , വായനക്കാരില്‍ നിന്ന് മറ്റ് കാരണങ്ങള്‍ പറഞ്ഞ് പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചും ആണെന്ന ഗുരുതരമായ ആരോപണവും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
ഇക്കാര്യത്തിനായി ഷാജന്‍ സ്കറിയക്ക് സഹായകമായി ഒരു സംഘം തന്നെ ഇവിടെയുള്ളതായും വ്യക്തമായിട്ടുണ്ട്. യുകെയിലെ വിസ നിയമങ്ങളെ കബളിപ്പിച്ചും ഇവിടെ അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു സമൂഹത്തെ ചൂഷണം ചെയ്തും നിലനില്‍ക്കുന്ന ഈ വ്യക്തിയെ വീടുകളില്‍ സ്വീകരിക്കുകയും എഴുന്നള്ളിച്ച് നടക്കുകയും ചെയ്യുന്നവര്‍ ഇയാള്‍ നടത്തുന്ന വന്‍ചൂഷണത്തിലെ കണ്ണികള്‍ തന്നെയാണെന്നും യുകെ മലയാളികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇത് പോലുള്ള വ്യക്തിയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഇവര്‍ വരുംതലമുറയ്ക്ക് തന്നെ ഒരു ദുഷിച്ച മാതൃകയാണ് കാണിക്കുന്നത് എന്നത് ഇവര്‍ മറന്നു പോകുന്നു എന്നത് ദയനീയമാണ്.
നിലവിലെ കേസ് നടപടികള്‍ കഴിഞ്ഞ സ്ഥിതിക്ക് ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ഷാജന്‍ സ്കറിയയും സംഘവും നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ പറയുന്നു. യുകെ കോടതിയിലെ നടപടിക്രമങ്ങള്‍ അവസാനിച്ചതിനാല്‍ ഇനി ഇന്ത്യയില്‍ നടക്കുന്ന കേസ്സിന്റെ നിയമ നടപടികളില്‍ ആയിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ വാര്‍ത്തയിലൂടെ പ്രസിദ്ധീകരിച്ചതിനാല്‍ തന്നെ അവ തെളിയിക്കാനാവാതെ കോടതിയെ കബളിപ്പിച്ച് രക്ഷപ്പെടാനാണ് ഷാജന്‍ ഇന്ത്യയിലും ശ്രമിക്കുന്നത്.
സമയത്ത് ഹാജരാകാതെയും , സമയം നീട്ടി ചോദിച്ചും ഒക്കെ കേസ്സുകളില്‍ ഹാജരാകാതെ പിന്‍വാതിലൂടെ ആരെയും അറിയിക്കാതെ , പരാതിക്കാരുടെ കാല് പിടിച്ച് കേസ്സ് ഒതുക്കി തീര്‍ക്കുകയാണ് ഷാജന്‍ സ്കറിയ മറ്റ് പല കേസ്സുകളിലും ചെയ്തിരുന്നത് . എന്നാല്‍ യുകെയിലെ ഈ വ്യാജവാര്‍ത്ത കേസ്സില്‍ മാത്രമാണ് പുറംലോകം അറിയുന്ന രീതിയില്‍ ഷാജന്‍ കുടുങ്ങുന്നതും , ഭാരിച്ച സാമ്പത്തിക നഷ്ടം അനുഭവിച്ച് , സമൂഹമധ്യത്തില്‍ തന്റെ ഇരട്ടമുഖം വെളിവാകുന്ന രീതിയില്‍ നാണംകെട്ട് ദയനീയ പരാജയം ഏറ്റ് വാങ്ങണ്ടി വന്നതും.