UK

സെക്യൂരിറ്റി പരിശോധനകള്‍ ഒഴിവാക്കാന്‍ ഇന്റര്‍നാഷണല്‍ അറൈവലില്‍ എത്തുന്ന ബാഗേജുകള്‍ ഡൊമസ്റ്റിക്കിലേക്ക് മാറ്റി മയക്കുമരുന്ന് കള്ളക്കടത്ത്. ബാഗേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ സഹായത്തോടെയാണ് കള്ളക്കടത്ത് നടത്തിയത്. ലക്ഷക്കണക്കിന് മില്യന്‍ പൗണ്ട് മൂല്യമുള്ള കൊക്കെയിനാണ് ഈ വിധത്തില്‍ കടത്തിയത്. ബര്‍ഗര്‍ കിംഗ് ഔട്ട്‌ലെറ്റില്‍ വെച്ച് മയക്കുമരുന്ന് കൈമാറുന്നതിനിടെ ഒരാള്‍ പിടിയിലായതോടെയാണ് ഇത് പുറത്തായത്. മയക്കുമരുന്ന് കടത്താന്‍ പുതിയ സംവിധാനം കണ്ടെത്തിയ 12 അംഗ സംഘത്തിലെ മാര്‍ക്ക് അഗോറോ എന്നയാളാണ് പിടിയിലായത്.

ബ്രസീലില്‍ നിന്ന് എത്തുന്ന മയക്കുമരുന്ന് അടങ്ങിയ സ്യൂട്ട്‌കേസുകള്‍ ഇന്റര്‍നാഷണല്‍ അറൈവലിലെ ലഗേജ് കാരോസലില്‍ നിന്ന് ഡൊമസ്റ്റിക് ഹാളിലേക്ക് മാറ്റുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ നടന്ന വാദത്തില്‍ സംഘത്തിനുള്ള ശിക്ഷ ഈയാഴ്ച വിധിക്കും. 2015ലാണ് അഗോറോ അറസ്റ്റിലായത്. കിംഗ്‌സ് ക്രോസിലെ ബര്‍ഗര്‍ കിംഗിലെ ടേബിളിനടിയില്‍ 141 ഗ്രാം കൊക്കെയിന്‍ കൈമാറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. സംഘത്തിന്റെ നേതാവ് ഹീത്രൂവിലെ ബാഗേജ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്ന ജോയ്‌സണ്‍ ജൂറി എന്നയാളാണെന്നും കണ്ടെത്തിയിരുന്നു.

ഇയാളുടെ ബ്രദര്‍ ഇന്‍ ലോ ആയ പ്രീതം മുന്‍ഗ്ര, ടെര്‍മിനല്‍ 5ലെ ബാഗേജ് ജീവനക്കാരായ ഡാമിയന്‍ ഗുഡ്ഹാള്‍, വില്‍ഫ്രഡ് ഓസു എന്നിവരും സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിമാനത്തില്‍ ലഗേജുമായി അഗോറോ വന്നിറങ്ങുകയും വിമാനത്താവളത്തിലെ സഹായികള്‍ ബാഗേജ് മാറ്റാന്‍ സഹായിക്കുകയുമായിരുന്നു.

ബ്രിട്ടീഷ് എയര്‍വേഴ്‌സ് നോര്‍വീജിയന്‍ എയറിനെ ഏറ്റെടുക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ നോര്‍വീജിയന്‍ എയറില്‍ 4.61 ശതമാനം ഓഹരികള്‍ സ്വന്തമായുള്ള ബ്രീട്ടിഷ് എയര്‍വേയ്‌സ് രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന കമ്പനിയെ മുഴുവനായും ഏറ്റെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച ശ്രമങ്ങള്‍ നടക്കുന്നതായി ബ്രിട്ടീഷ് എയര്‍വേഴ്‌സിന്റെ ഉടമകളായ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ലണ്ടന്‍-ന്യൂയോര്‍ക്ക് റൂട്ടില്‍ 129 പൗണ്ടാണ് നോര്‍വീജിയന്‍ ഈടാക്കുന്നത്. ഈ ഏറ്റെടുക്കലോടെ ബ്രിട്ടീഷ് എയര്‍വേയ്‌സ് ബജറ്റ് എയര്‍ലൈന്‍ രംഗത്തേക്ക് കടക്കുമോ എന്നാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്.

ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഓഫറുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചകളും നിലവില്‍ നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന വിമാനക്കമ്പനികളിലൊന്നാണ് നോര്‍വീജിയന്‍ എയര്‍. ലണ്ടനില്‍ നിന്ന് സൗത്ത് അമേരിക്ക, സിംങ്കപ്പൂര്‍, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്കും ചെലവ് കുറഞ്ഞ വിമാന യാത്രാ സൗകര്യം കമ്പനി നല്‍കുന്നുണ്ട്.

1993ല്‍ പ്രവര്‍ത്തനമാരംഭിച്ച നോര്‍വീജിയന്‍ എയര്‍ ഇപ്പോള്‍ ലോകത്തിലെ ചെലവ് കുറഞ്ഞ വിമാന യാത്രകള്‍ ഓഫര്‍ ചെയ്യുന്ന കമ്പനികളില്‍ മൂന്നാം സ്ഥാനത്താണ്. റയന്‍എയര്‍, ഈസി ജെറ്റ് എന്നിവയാണ് മുന്നില്‍. ആദ്യ കാലഘട്ടങ്ങളില്‍ നോര്‍വീജിയന്‍ എയര്‍ ഷട്ടില്‍ എന്നായിരുന്നു കമ്പനി അറിയപ്പെട്ടികരുന്നു. റീജിയണല്‍ സര്‍വീസുകള്‍ മാത്രമായിരുന്ന ഇക്കാലത്ത് കമ്പനി നടത്തിയിരുന്നത്. 2002ല്‍ സര്‍വീസുകള്‍ വ്യാപിപ്പിച്ചു. 2013ല്‍ ഗാറ്റ്‌വിക്കില്‍ ഒരു ബേസ് പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് കമ്പനിയുടെ വളര്‍ച്ചയില്‍ പ്രധാന മാറ്റം ഉണ്ടായത്.

സ്വന്തം ലേഖകന്‍

അയര്‍ലണ്ട് : നീണ്ട വേദനയ്ക്കൊടുവില്‍ സിനി ചാക്കോ ഇനി നിത്യവിശ്രമത്തിലേയ്ക്ക്. മാര്‍ച്ച് 14 രാത്രി കോര്‍ക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും ജോലി കഴിഞ്ഞു നടന്നു മടങ്ങവേ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കോട്ടയം കുറിച്ചി സ്വദേശിനി സിനി ചാക്കോ (27) ഇന്ന് ഉച്ചകഴിഞ്ഞു 12 മണിയോടെയാണ് നിര്യാതയായത്. വട്ടന്‍ചിറയിലായ പാറച്ചേരി കുടുംബാംഗമാണ്. ഒക്ടോബറിലാണ് അയര്‍ലണ്ടില്‍ സ്റ്റാഫ് നഴ്സായി സിനി എത്തിയത്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും നഴ്സിംഗില്‍ മികച്ച മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കിയ സിനി തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യവെയാണ് അയര്‍ലണ്ടില്‍ എത്തിയത്.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അബോധാവസ്ഥയില്‍ ആയിരുന്ന സിനി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതേവരെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അപകടവിവരമറിഞ്ഞു കേരളത്തില്‍ നിന്നും സിനിയുടെ മാതാപിതാക്കളും, ഗള്‍ഫിലുള്ള സഹോദരനും കോര്‍ക്കില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം സിനിയ്ക്ക് വേണ്ടി കോര്‍ക്ക് യൂണിവേഴ്സിറ്റി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തുകയും കൂദാശകള്‍ നല്‍കുകയും ചെയ്തിരുന്നു.

സിനി അപകടാവസ്ഥ അതിജീവിക്കാനായുള്ള സാധ്യതയില്ലെന്ന സൂചനകള്‍ ആശുപത്രി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും പ്രാത്ഥനാപൂര്‍വം, പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തി കൊണ്ടാണ് സിനി കടന്നുപോയത്. മരണസമയത്ത് മാതാപിതാക്കളും, സഹോദരനും, ഉള്‍പ്പെടയുള്ള ബന്ധുക്കളും, കോര്‍ക്ക് ഹോളി ട്രിനിറ്റി മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.ജോര്‍ജ് സക്കറിയയും അടക്കമുള്ളവര്‍ സമീപത്തുണ്ടായിരുന്നു.

സിനിയുടെ അകാലത്തിലുള്ള നിര്യാണവാര്‍ത്തയറിഞ്ഞ കോര്‍ക്ക് മലയാളി സമൂഹവും ദുഃഖത്തിലാണ്. ഒരു ഘട്ടത്തില്‍ സിനിയുടെ ജീവന്‍ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയുയര്‍ന്നിരുന്നുവെങ്കിലും വിധിയോടും, ഈശ്വരനിശ്ചയത്തോടും വിധേയപ്പെട്ടാണ് സിനി ചാക്കോ കടന്നു പോയത്.

പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും 

ഏപ്രില്‍ 14 ന് (ശനി) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 മണി വരെയും, ഏപ്രില്‍ 15 (ഞായര്‍)ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും കോര്‍ക്ക് യൂണിവേഴ്സ്റ്റിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയില്‍ സിനിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം പൊതുസമൂഹത്തിനായി ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ 15 ന് ഞായറാഴ്ച്ച

വൈകിട്ട് നാല് മണിയ്ക്ക് വില്‍ട്ടണിലെ എസ് എം എ ചര്‍ച്ചിലേയ്ക്ക് എത്തിക്കുന്ന ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടും. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമായ സിനിയുടെ സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തപ്പെടും.

ബര്‍മിംഗ്ഹാം: ഹെയില്‍സ്ഓവനില്‍ നിന്നും കാണാതായ പതിമൂന്നുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. പെണ്‍കുട്ടിയെ കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭ്യമായിട്ടില്ല. ഇന്ന് പുലര്‍ച്ചെ ഒരു മണി മുതലാണ്‌ എലിസ ആലം എന്ന പതിമൂന്നുകാരിയെ കാണാതായിരിക്കുന്നത്.  വെളുപ്പിന് ഒരു മണിയോടെ ഹെയില്‍സ്ഓവനിലെ  വീട്ടില്‍ നിന്നും പുറത്ത് പോയ  എലിസ ഇത് വരെ തിരിച്ചെത്തുകയോ വീട്ടുകാരെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. എവിടേയ്ക്ക് പോകുന്നു എന്ന് പറയാതെ പുറത്ത് പോയ എലിസ എഴുതി വച്ചിരിക്കുന്ന കുറിപ്പ് അനുസരിച്ച് മാനസികമായി തകര്‍ന്ന നിലയിലാണ് പുറത്ത് പോയിരിക്കുന്നത്.

എലിസയെ കണ്ട് പിടിക്കുന്നതിനായി പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ആശാവഹമായ വിവരങ്ങള്‍ ഒന്നും ഇത് വരെയും ലഭ്യമായിട്ടില്ല. കാണാതാവുമ്പോള്‍ എലിസ ധരിച്ചിരുന്നത് വെളുത്ത അക്ഷരത്തില്‍ എഴുത്തുകളുള്ള ഗ്രേ കളര്‍ ജംപറും കറുത്ത ലെഗിന്‍സും കറുത്ത കളര്‍ തന്നെയുള്ള പാര്‍ക ജാക്കറ്റും ആണ്. ഒരു ചെറിയ ഷോള്‍ഡര്‍ ബാഗും എലിസ കയ്യില്‍ കരുതിയിരുന്നു. ഏഷ്യന്‍ വംശജയായ എലിസ കറുത്ത് നീണ്ട തലമുടി പോണി ടെയില്‍ സ്റ്റൈലില്‍ കെട്ടി വച്ചിട്ടുണ്ട്. അഞ്ചടി അഞ്ച് ഇഞ്ചാണ് ഉയരം.

എലിസയെ കണ്ട് മുട്ടുന്നവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാന്‍ വെസ്റ്റ്‌ മിഡ് ലാന്‍ഡ്‌സ് പോലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

ലെസ്റ്റര്‍ മലയാളിയുടെ വീട്ടില്‍ മോഷണം നടത്തിയ രീതി ആരെയും അമ്പരപ്പിക്കുന്നത്. വീട്ടുകാര്‍ സ്ഥലത്ത് നിന്ന് മാറിയ തക്കം നോക്കി മോഷണത്തിനെത്തിയ മോഷ്ടാക്കള്‍ വീട്ടുകാര്‍ തിരികെയെത്തിയപ്പോള്‍ ആക്രമിക്കാനും മുതിര്‍ന്നു. ലെസ്റ്ററിലെ കോള്‍വിലെ താമസക്കാരനായ സിബി പുന്നൂസിന്റെയും ആന്‍സി സിബിയുടെയും വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സ്വര്‍ണവും പാസ്പോര്‍ട്ടും ഒസിഐ കാര്‍ഡും അടക്കമുള്ള മുഴുവന്‍ രേഖകളും നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. വീട്ടിലെ സാധനങ്ങളും അലമാരകളും കട്ടിലുകളും എല്ലാം വലിച്ചു വാരിയിട്ട് പരിശോധിച്ച മോഷ്ടാക്കള്‍ പല സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്. മോഷ്ടാക്കള്‍ വെള്ളക്കാരാണെന്നാണ് സംശയം.

ഒരു മൈല്‍ മാത്രം അകലെയുള്ള സുഹൃത്തിന്റെ വീട്ടിലെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ഒരുപാട് സമയം കളയാതെ സ്വന്തം വീട്ടില്‍ സിബി തിരിച്ചെത്തിയത് ഒപ്പം കുട്ടികളും ഉണ്ടായിരുന്നതു കൊണ്ടായിരുന്നു. എന്നാല്‍ എട്ടുമണിയോടെ വീട്ടില്‍ എത്തിയ സിബി പുന്നൂസ് വീടിനുള്ളില്‍ വെളിച്ചം കണ്ട് ആദ്യം അമ്പരന്നു. ലൈറ്റുകള്‍ എല്ലാം അണച്ച് വീട് പൂട്ടിയ ശേഷം പോയിട്ടും എന്ത് സംഭവിച്ചുവെന്ന ആശങ്കയോടെയാണ് സിബി വീട്ടുമുറ്റത്തേക്ക് കടന്നത്. പെട്ടെന്ന് പിന്‍വാതിലിലൂടെ മൂന്ന് മുഖം മൂടിധാരികള്‍ കൂസല്‍ ഇല്ലാതെ പുറത്തേക്ക് വന്നു സിബിക്ക് നേരം ആക്രമണം അഴിച്ചു വിടുക ആയിരുന്നു.

വൈകുന്നേരത്തോടെയാണ് സിബിയും ആന്‍സിയും മൂന്ന് മക്കളും ചേര്‍ന്ന് സ്വന്തം കാറില്‍ വിവാഹ വാര്‍ഷിക പാര്‍ട്ടി ആഘോഷത്തിനായി ഒരു മൈല്‍ അകലെയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയത്. ഗ്ലെന്‍ഫീല്‍ഡില്‍ ജോലിക്ക് പോവേണ്ടതിനാല്‍ ആന്‍സി ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞ് അവിടെ നിന്നും കാറെടുത്ത് ജോലി സ്ഥലത്തേയ്ക്ക് പോയി. അതിനാല്‍ തന്നെ സിബിയും മക്കളും സിബിയുടെ സുഹൃത്തിന്റെ കാറിലാണ് വീട്ടിലേക്ക് എത്തിയത്.

വീട്ടുമുറ്റത്ത് എത്തിയപ്പോഴാണ് വീടിനകത്തു മുഴുവന്‍ വെളിച്ചം കണ്ടത്. വൈകുന്നേരം ഇറങ്ങിയപ്പോള്‍ ലൈറ്റ് ഒന്നും ഇട്ടിരുന്നില്ലല്ലോ എന്ന് പറഞ്ഞു മക്കളെ സുഹൃത്തിനൊപ്പം കാറില്‍ തന്നെ ഇരുത്തി സിബി വീടിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. വീട്ടുടമയെ കണ്ട മോഷ്ടാക്കള്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു വന്ന് സിബിയെ ആക്രമിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയിറങ്ങിയെങ്കിലും മോഷ്ടാക്കള്‍ മുറ്റത്തുണ്ടായിരുന്ന വേസ്റ്റ് ബിന്‍ സിബിക്കു നേരെ എറിയുകയും സുഹൃത്തിനെ കാറില്‍ നിന്നും പുറത്തിറക്കാത്ത രീതിയില്‍ കാറിനു നേരെയും സിബിക്കു നേരെയും കല്ലുകള്‍ പെറുക്കി എറിയുകയായിരുന്നു.

വേസ്റ്റ് ബിന്‍ കൊണ്ട് കല്ലുകളെ തടഞ്ഞതിനാല്‍ സിബിക്ക് കാര്യമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല. എന്നാല്‍ കല്ലേറില്‍ കാറിന്റെ ഒരു ഹെഡ്‌ലൈറ്റ് പൊട്ടുകയും ചെയ്തു. അല്‍പം അകലെയായി നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനടുത്തേക്ക് ഓടിയ മോഷ്ടാക്കളെ പിന്തുടര്‍ന്ന് ഓടിയെങ്കിലും പിടിക്കാനായില്ല. ആ ഒരു സാഹചര്യത്തില്‍ കാറിന്റെ നമ്പര്‍ നോട്ട് ചെയ്യാനും സാധിച്ചില്ലെന്ന് സിബിയും സുഹൃത്തും പറഞ്ഞു.

തുടര്‍ന്ന് മക്കളെയും കൂട്ടി വീട്ടിനകത്തേക്ക് പ്രവേശിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടന്ന മുകള്‍ നിലയിലെ മൂന്ന് ബെഡ്‌റൂമുകളും പൂര്‍ണമായും നശിപ്പിച്ച് ഇട്ടിരിക്കുകയാണ്. വീട്ടിന്റെ മുകള്‍ നിലയില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സ്വര്‍ണവും പാസ്പോര്‍ട്ടും ഒസിഐ കാര്‍ഡും അടക്കമുള്ള മുഴുവന്‍ രേഖകളും മോഷ്ടാക്കള്‍ കൊണ്ടു പോയെന്നാണ് വിവരം. വീട്ടിലെ സാധനങ്ങളും അലമാരകളും കട്ടിലുകളും എല്ലാം വലിച്ചു വാരിയിട്ട് പരിശോധിച്ച മോഷ്ടാക്കള്‍ പല സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്. വീട് ആകെ അലങ്കോലപ്പെട്ട നിലയിലാണ്.

വിവരം അറിയിച്ച ഉടന്‍ മൂന്ന് വാഹനങ്ങളിലായി സ്ഥലത്തെത്തിയ പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. മോഷ്ടാക്കളെ ഭയന്നുതന്നെ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്ന പതിവ് ഇല്ലായിരുന്നു. എന്നാല്‍ അടുത്ത ദിവസം ഉണ്ടായിരുന്ന ഒരു ആഘോഷത്തിനായിട്ടാണ് സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചത്. ബെഡിനടിയില്‍ സൂക്ഷിച്ചിരുന്ന ഈ സ്വര്‍ണം മുഴുവന്‍ മോഷ്ടാക്കള്‍ കൊണ്ടുപോവുകയും ചെയ്തു.

കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്നാണ് സിബിയും കുടുംബവും പറയുന്നത്. കാരണം, വീടു പൂട്ടി പാര്‍ട്ടിക്കു പോയ ഉടനെ ആണ് മോഷണം ഉണ്ടായത്. മാത്രമല്ല, അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കാതെ, തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സിബി പറയുന്നു. സംഭവം അറിഞ്ഞ് ലാഫ്ബറോയിലെ സിബിയുടെ അടുത്ത കുടുംബ സുഹൃത്തുക്കള്‍ എല്ലാം സിബിയുടെ വീട്ടിലെത്തിയിട്ടുണ്ട്.

സമീപകാലത്ത് ലെസ്റ്റര്‍ മലയാളികളുടെ വീടുകള്‍ ലക്ഷ്യമിട്ട് നടക്കുന്ന നിരവധി മോഷണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ലെസ്റ്ററിലെ ഒരു മലയാളി കുടുംബത്തില്‍ അടുത്തയിടെ നടന്ന ഒരു മോഷണ ശ്രമത്തില്‍ കുട്ടിയുടെ നേരെ കത്തി ചൂണ്ടി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റൊരു മലയാളിയുടെ കടയില്‍ നടന്ന മോഷണ ശ്രമം കടയുടമയുടെ ധീരമായ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെടുകയും മോഷ്ടാവ് പിടിയിലാവുകയും ചെയ്തിരുന്നു.

മനോജ് കുമാര്‍ പിള്ള

എട്ടാമത് പ്രവര്‍ത്തന വര്‍ഷത്തിലേക്കു കടക്കുന്ന യുകെയിലെ തന്നെ പ്രബല മലയാളി കൂട്ടായ്മകളിലൊന്നായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ പതിന്നാലു ശനിയാഴ്ച പൂളിലെSt Edwards സ്‌കൂള്‍ ഹോളില്‍ വച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടിയിലെ പൊതുസമ്മേളനത്തില്‍ യുക്മയുടെ  പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥിയാവും.

വിഷുക്കണിയും വിഷുക്കൈനീട്ടവും ഒരുക്കിയും യേശുക്രിസ്തുവിന്റെ ഉത്ഥാനം വഴി പകര്‍ന്ന സന്തോഷവും സമാധാനവും എല്ലാ അംഗങ്ങളിലേക്കും എത്തിക്കാന്‍ ഉതകുന്ന സ്‌കിറ്റുകളും പരിപാടിക്ക് മറ്റു കൂട്ടുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. മുതിര്‍ന്നവരും കുട്ടികളും അടക്കം ഒട്ടുമിക്ക അംഗങ്ങളും ചേര്‍ന്ന് അവതരിപ്പിക്കുന്ന കണ്ണിനും കാതിനും ഹരം പകരുന്ന വ്യത്യസ്ത കലാപരിപാടികളുമാണ് അണിയറയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

അന്നേ ദിവസം തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭാരവാഹികള്‍ക്കു സ്ഥാനങ്ങള്‍ കൈമാറി വിഭവസമൃദ്ധമായ സ്‌നേഹവിരുന്നിനും ശേഷം രാത്രി പത്തുമണിയോട് കൂടി ആഘോഷങ്ങള്‍ക്ക് തിരശീല വീഴും.

പരിപാടി നടക്കുന്ന സ്ഥലം :

St Edwards School
Dale Valley Rd,
Poole
BH15 3HY

യുകെ തെളിഞ്ഞ കാലാവസ്ഥയിലേക്ക്. വാരാന്ത്യത്തോടെ യുകെയിലെ താപനില ഉയരുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇതോടെ സ്പ്രിംഗില്‍ കൂടുതല്‍ ദിവസങ്ങളില്‍ വെയില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസിലെത്താന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. അതിശക്തമായ മഞ്ഞുവീഴ്ച്ചയില്‍ നിന്നും ശീതക്കാറ്റില്‍ നിന്നും പൂര്‍ണമായും തെളിച്ചമുള്ള കാലാവസ്ഥയിലേക്ക് യുകെ മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവിലുള്ളതിനെക്കാളും വെയില്‍ ലഭിക്കാന്‍ വാരാന്ത്യം വരെ കാത്തിരിക്കേണ്ടി വരും. എന്നാല്‍ താപനിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ശക്തമായ മഴ ലഭിക്കാന്‍ കാരണമായേക്കും. ചൂട് വര്‍ദ്ധിക്കുന്നതിന് അനുസരിച്ചുണ്ടാകുന്ന അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ മഴക്ക് വഴിമാറുമെന്നാണ് കരുതുന്നത്. താപനില ഉയര്‍ന്നതിന് അനുസരിച്ച് ചെറിയ ചാറ്റല്‍ മഴക്ക് സാധ്യതയുണ്ടെന്നും അത് പിന്നീട് ഇടിയോടു കൂടിയ ശക്തമായ മഴക്ക് കാരണമായേക്കുമെന്നും കാലാസ്ഥ നിരീക്ഷകന്‍ സാറാ കെന്റ് മാധ്യമങ്ങളോട് പറഞ്ഞു.

താപനിലയില്‍ വര്‍ദ്ധനവുണ്ടായതോടെ കൂടുതല്‍ ആളുകളും ബീച്ചുകളിലും പാര്‍ക്കുകളിലും അവധി ദിനം ആഘോഷിക്കാനായി എത്തി തുടങ്ങിയിട്ടുണ്ട്. ഈസ്റ്റ് ആംഗ്ലിയ, സെന്‍ട്രല്‍, സതേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലായിരിക്കും പ്രസന്നമായ കാലാവസ്ഥ ആദ്യം ദൃശ്യമാകുക. ഞായറാഴ്ച 20 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കും. ബുധനാഴ്ചയോടെ താപനിലയില്‍ ചെറിയ കുറവുണ്ടാകാമെങ്കിലും മറ്റു ദിവസങ്ങളില്‍ 20നു മേല്‍ താപനില നിലനില്‍ക്കാന്‍ തന്നെയാണ് സാധ്യത.

ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നേഴ്‌സ് രണ്ട് പേര്‍ തമ്മിലുണ്ടായ പോരാട്ടത്തില്‍ അപ്രതീക്ഷിതമായി അകപ്പെടുകയായിരുന്നുവെന്ന് സ്ഥിരീകരണം. ജോവാന്‍ റാന്‍ഡ് എന്ന നേഴ്‌സാണ് കഴിഞ്ഞ ജൂണില്‍ ആസിഡ് ആക്രമണത്തിന് ഇരയായത്. ജൂണ്‍ 14ന് ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ച് ഇവര്‍ മരിച്ചു. മകളുടെ കുഴിമാടം സന്ദര്‍ശിച്ച ശേഷം ഒരു സിഗരറ്റ് വലിക്കാനിരുന്ന ഇവരുടെ ശരീരത്തിലേക്ക് സള്‍ഫ്യൂരിക് ആസിഡ് വീഴുകയായിരുന്നു. ബക്കിംഗ്ഹാംഷയറിലെ ഹൈ വൈക്കോമ്പിലായിരുന്നു സംഭവം. ആസിഡ് വീണ് പൊള്ളലേറ്റ ഇവര്‍ അടുത്തുള്ള കെഎഫ്‌സിയിലേക്ക് ഓടിക്കയറി ശരീരത്തില്‍ വെള്ളം ഒഴിച്ചു.

സംഭവത്തില്‍ പ്രതിയായ സെനറല്‍ വെബ്‌സ്റ്റര്‍ എന്ന 19കാരന്‍ കുറ്റം നിഷേധിച്ചു. സാഖ്വിബ് ഹുസൈന്‍ എന്നയാളുടെ സൈക്കിള്‍ വെബ്സ്റ്റര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടര്‍ ആലിസണ്‍ ഹണ്ടര്‍ ക്യുസി റീഡിംഗ് ക്രൗണ്‍ കോടതിയില്‍ പറഞ്ഞു. വെബ്സ്റ്റര്‍ ഒരു കുപ്പിയില്‍ ആസിഡുമായി എത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഹുസൈനു നേര്‍ക്ക് ഇയാള്‍ ആസിഡ് എറിയുകയായിരുന്നു. ഇത് ആസിഡ് ആണെന്ന് പറഞ്ഞാണ് വെബ്സ്റ്റര്‍ ആസിഡ് ഒഴിക്കാന്‍ ശ്രമിച്ചത്.

പെട്ടെന്ന് തന്നെ ഹുസൈന്‍ ഇയാളുടെ കയ്യില്‍ നിന്ന് ആസിഡ് കുപ്പി തട്ടിത്തെറിപ്പിച്ചു. കുറച്ചപ്പുറത്ത് ഇരിക്കുകയായിരുന്ന റാന്‍ഡിന്റെ ശരീരത്തിലാണ് ആസിഡ് പതിച്ചത്. മുടി നനഞ്ഞതും മുഖത്ത് പൊള്ളലേറ്റതും മനസിലായതോടെ ഇവര്‍ ഓടി കെഎഫ്‌സിയില്‍ കയറുകയായിരുന്നു. സംഭവത്തിനു ശേഷം ആസിഡ് കൊണ്ടുവന്ന കുപ്പി എടുക്കാനായി വെബ്സ്റ്റര്‍ ഒരു മുഖാവരണം ധരിച്ചുകൊണ്ട് എത്തുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. കേസില്‍ വിചാരണ തുടരുകയാണ്.

മധ്യവയസ് മുതല്‍ മനുഷ്യനെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നമാണ് നടുവേദന. നടുവേദനയ്ക്ക് കാരണങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും നട്ടെല്ലിലെ ഡിസ്‌കുകള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന പരിക്കുകളാണ് പ്രധാന വില്ലന്‍. വളരെ ശക്തമായ ഘടനയുണ്ടായിട്ടും ഇതിന് പരിക്കുകള്‍ വരാന്‍ കാരണമെന്താണ്? നാം അതിനെ തെറ്റായ വിധത്തില്‍ ഉപയോഗിക്കുന്നത് തന്നെയെന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. കനം കൂടിയ വസ്തുക്കള്‍ ഉയര്‍ത്തുന്നത് നടുവിന് ക്ഷതമുണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ജോലിസ്ഥലങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ക്കായി ഹോയിസ്റ്റുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു വരുന്നു.

അമിതഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കണമെന്നു തന്നെയാണ് ലിഫ്റ്റിംഗ് പരിശീലനം നല്‍കുന്നവര്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍ ഇത് കാര്യമായി ഫലപ്രദമാകില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പുതിയൊരു സമീപനം ഇതിലുണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിലെ പേശികള്‍ ശക്തമാകണമെങ്കില്‍ ഭാരം വഹിക്കുന്നത് അവയ്ക്ക് ശീലമാകണം. നട്ടെല്ലിലെ കലകള്‍ക്കും ഇത്തരം പരിശീലനം നല്‍കിയാല്‍ സന്ധികള്‍, പേശികള്‍, ലിഗമെന്റുകള്‍ എന്നിവ കൂടുതല്‍ ഭാരം വഹിക്കുന്നതിന് സജ്ജമാകും. അമിതഭാരം ഉയര്‍ത്തുന്നതിന് മുന്‍പ് തന്നെ ശരീരത്തിന് ആവശ്യമായ കരുത്ത് സമ്പാദിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാധാരണ യുക്തിവെച്ച് ചിന്തിച്ചാല്‍ നമുക്ക് ഇക്കാര്യം മനസ്സിലാവും. ഗ്രാവിറ്റിയുടെ അഭാവത്തില്‍ ശരീരത്തിന് ഭാരമില്ലാതാകുന്നതോടെ ബഹിരാകാശ യാത്രികരില്‍ ഡിസ്‌ക് സ്വെല്ലിംഗ്, സ്‌പൈന്‍ സ്റ്റിഫ്‌നസ്, മസില്‍ വെയിസ്റ്റിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പിന്നീട് നടുവേദന വിട്ടുമാറുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു.

കൃത്യമായ പ്രാക്ടീസുകള്‍ക്ക് മാത്രമെ ശരീരത്തിലെ അസ്ഥികളെയും പേശികളെയും കരുത്തുറ്റതാക്കാന്‍ പറ്റുകയുള്ളു. തയ്യാറെടുപ്പുകള്‍ നടത്താതെ ആരും മാരത്തോണില്‍ പങ്കെടുക്കാറില്ല എന്നത് പോലെ തന്നെയാണ് ഭാരം ഉയര്‍ത്തുന്ന കാര്യവും. ഒറ്റയടിക്ക് താങ്ങാവുന്നതിനപ്പുറം ഭാരമെടുത്താല്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ധരിക്കരുത്. സ്ഥിരമായി നടുവളച്ച് ഭാരമെടുക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഭാരമെടുത്തുകൊണ്ട് ശരീരം വളയ്ക്കുന്നതും തിരിക്കുന്നതും നട്ടെല്ലിന് പരിക്കുകള്‍ വരുത്താനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ഇന്ന്  (ഏപ്രില്‍ 11)ലോക പാര്‍ക്കിന്‍സന്‍ ദിനം, പാര്‍ക്കിന്‍സന്‍ രോഗ ചികിത്സാ രംഗത്ത് ഫിസിയോ തെറാപ്പിയുടെ പ്രസക്തിയെക്കുറിച്ച് ദി ഗ്രേറ്റ് വെസ്റ്റെന്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൌണ്ടേഷന്‍ ട്രോബ്രിഡ്ജിലെ സ്പെഷ്യലിസ്റ്റ് ന്യൂറോ ഫിസിയോതെറാപ്പിസ്റ്റ് ഡോ. മുഹമ്മദ്‌ ഷറഫുദ്ദീന്‍ എഴുതുന്നു…

വിറയാര്‍ന്ന കൈവിരലുകള്‍ ഉരുട്ടി, തുറിച്ചനോട്ടത്തോടെ , ശാരീരിക തുലനം മോശമായ അവസ്ഥയില്‍ സാവധാനം പാദങ്ങള്‍ ഉരസി ക്ലേശിച്ച് നടക്കുന്ന മുതിര്‍ന്ന വ്യക്തിത്വങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കുറവല്ല. വര്‍ത്തമാന ആരോഗ്യ അറിവുകള്‍ തീരെയില്ലാതിരുന്ന പണ്ടു കാലങ്ങളില്‍ പലതരം അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിപ്പോലും ഈ അവസ്ഥയെ ജനം കണ്ടിരുന്നു.1816 ല്‍ ഇംഗ്ലീഷ് സര്‍ജനും , പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ ജെയിംസ് പാര്‍ക്കിന്‍സണ്‍ ,തന്റെ ചികിത്സ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച ‘ An Essay on Shaking pasly ‘ എന്ന പ്രബന്ധം ഈ ശാരീരികാവസ്ഥയെ കൂടുതല്‍ നിരീക്ഷിക്കുവാന്‍ ലോകത്തിനെ പ്രേരിപ്പിച്ചു. പ്രശസ്ത ഫ്രഞ്ച് ന്യൂറോ ളജിസ്റ്റായ Dr Jean martincharcot പാര്‍ക്കിന്‍സണ്‍ പ്രബന്ധങ്ങളെ ആഴത്തില്‍ പഠിക്കുകയും പ്രസ്തുത ശാരീരികാവസ്ഥയെ പാര്‍ക്കിന്‍സണ്‍ രോഗം ( parkinson disease) എന്ന് നാമകരണം ചെയ്ത് ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.

ഇന്ന് ലോകത്തെമ്പാടും ലക്ഷക്കണക്കിന് ആളുകള്‍ ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നു.ഇന്ത്യയിലും ഈ രോഗികളുടെ എണ്ണം കുറവല്ല. 1860 ല്‍ ‘കാര്‍ബിഡോപാ’ എന്ന രാസപദാര്‍ത്ഥ മരുന്നിന്റെ കണ്ടുപിടുത്തത്തോടെ ആധുനിക വൈദ്യശാസ്ത്രം ഈ അവസ്ഥയുടെ ചികിത്സയില്‍ ഒരു ചുവട് മുന്നോട്ട് വെച്ചു.മസ്തിഷ്‌കവുമായിബന്ധപ്പെട്ട ബേസല്‍ഗാംഗ്ലിയ ( Basala ganglia) യുടെ ഭാഗമായ സബ്സ്റ്റാന്‍ഷ്യാനൈഗ്ര ( Substantia nigra) യിലെ നാഡീകോശങ്ങളുടെ ( dopaminergic neurones) നാശം മൂലം ഡോപാമിന്‍ എന്ന രാസവസ്തുവിന്റെ ഉദ്പാദനം ക്ഷയിക്കുകയും ശാരീരിക ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്നു. ശാരീരിക ചലനങ്ങളുടെ മാന്ദ്യം ( bradykinesia) പേശീ മുറുക്കം ( Rigidtiy) വിറയല്‍ (Tremor) തുലനമില്ലായ്മ ശാരീരികാകൃതിയിലെ മാറ്റങ്ങള്‍ ( Balance & Postural issues ) എന്നിവ ഈ അവസ്ഥയിലെ അടിസ്ഥാന പ്രശ്‌നങ്ങളാണ്. ഒപ്പം അവ്യക്തമായ സംസാരരീതി, നിര്‍വികാരമായ മുഖഭാവം, മുന്‍പിലേക്ക് കൂനിയുള്ള നടത്തം, നടക്കുമ്പോള്‍ അനുഭവപ്പെടുന്ന സംഭ്രമം, വീഴ്ച, ഭക്ഷണമിക്കാനുള്ള ബുദ്ധിമുട്ട്, മാനസീകമായ പിരിമുറുക്കം, തളര്‍ച്ച, ഉറക്കമില്ലായ്മ, ഓര്‍മ്മക്കുറവ് തുടങ്ങി അസംഖ്യം ശാരീരിക പ്രശ്‌നങ്ങളും ഇവരില്‍ നാള്‍ക്ക് നാള്‍ രൂപപ്പെടുന്നു.

രോഗനിര്‍ണ്ണയ രീതികള്‍ കാലാനുസൃതമായി മുന്നേറ്റം കൈവരിച്ചപ്പോള്‍ ഈ രോഗലക്ഷണങ്ങളുടെ അടിസ്ഥാനകാരണങ്ങളെ ശാസ്ത്രം പലതായി വിഭജിക്കുകയും അവയെ വത്യസ്തരോഗാവസ്ഥകളായി തരംതിരിച്ചു ചികിത്സാരീതികള്‍ ക്രമപ്പെടുത്തി. ശാരീരിക ചനങ്ങളെ ബാധിക്കുന്ന നാഡീരോഗങ്ങളെയെല്ലാം ചേര്‍ത്ത് ‘ ചലന വ്യതിയാന അവസ്ഥകള്‍ ‘ ( movement disorder Conditions) എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി. ഏകദേശം മുപ്പതോളം രോഗാവസ്ഥകള്‍ ഈ ഗണത്തില്‍ വരുന്നു. ഇതിലെ പ്രധാന അവസ്ഥയായ പാര്‍ക്കിന്‍സണ്‍ രോഗം അതുണ്ടാക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.

1 യഥാര്‍ത്ഥ പാര്‍ക്കിന്‍സണ്‍ അവസ്ഥ ( Typical)

മസ്തിഷ്‌ക കോശങ്ങളുടെ നാശവുമായി നേരിട്ടു ബന്ധപ്പെട്ടുണ്ടാകുന്ന അവസ്ഥ.( dopamine defficiency)

2 പാര്‍ക്കിന്‍സോണിയന്‍ സിന്‍ഡ്രോം ( tAypical / Secondary )

മറ്റുചില രോഗ / ശാരീരിക / രാസപ്രവര്‍ത്തന വൈകല്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാര്‍ക്കിന്‍സണ്‍ രോഗലക്ഷണങ്ങള്‍ ഈ ഗണത്തില്‍ വരുന്നു. ഒരു പക്ഷെ ഇന്ന് കൂടുതലായി കണ്ടുവരുന്ന അവസ്ഥകള്‍ ഈ ഗണത്തില്‍പ്പെടുന്നു. പ്രധാനപ്പെട്ടവ

1 multiple system atrophy ( MSA)

മസ്തിഷ്‌ക കോശങ്ങളുടെ നാശം ഒന്നില്‍ കൂടുതല്‍ വ്യവസ്ഥകളെ ബാധിക്കുകയും കൂടുതല്‍ സങ്കീര്‍ണ്ണത കൈവരിക്കുകയും ചെയ്യുന്നു. ക്രമരഹിതചലനം ( incordinatioറ) മൂലം ataxia ഇവിടെ കൂടുതലായി കാണുന്നു ഒപ്പം autonomic nervous ്യെേെem ത്തെ ബാധിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം, മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെയുള്ള വ്യതിയാനങ്ങള്‍ രോഗലക്ഷണങ്ങളാകുന്നു. ഡോപാമിന്‍ ഉള്‍പ്പെടെയുള്ള രാസമരുന്നുകളോട് മോശമായ പ്രതികരണമാണ് ഈ രോഗാവസ്ഥയ്ക്കുള്ളത്.ഷൈഡ്രാഗര്‍ സിന്‍ഡ്രോം (ShyDrager ്യെിdrome), സ്ട്രയേറ്റോനൈഗ്രല്‍ ഡീജെനറേഷന്‍ (tsriatonigral degeneration) and ഒലിവോ പോണ്‍ടോസെറിബെല്ലാര്‍ അട്രോഫി ( olivopontocerebellar tarophy )എന്നീ ഉപവിഭാഗങ്ങളും ഉണ്ട്.

2 Progressive Supranuclear Pasly (PSP)

ഇന്ന് ഈ ഗണത്തിലെ ഏറ്റവും അധികമായി കാണപ്പെടുന്ന അവസ്ഥ. ജീവിതത്തിന്റെ അറുപതുകളില്‍ തുടങ്ങുന്ന രോഗാവസ്ഥയില്‍ വീഴ്ചകളാണ് ആദ്യം ശ്രദ്ധയില്‍പ്പെടുക. തുടര്‍ന്ന് കണ്ണുകളുടെ സ്വാഭാവിക ചലനം കുറയുകയും ഭക്ഷണം വിഴുങ്ങുവാനും സംസാരിക്കുവാനും ബുദ്ധിമുട്ടുന്നു. സ്വാഭാവിക PD യെക്കാള്‍ വേഗത്തില്‍ മൂര്‍ച്ഛിക്കുന്ന ഈ അവസ്ഥയ്ക് ഇന്ന് പ്രത്യേക മരുന്നുചികിത്സകളൊന്നും ലഭ്യമല്ല.. എല്ലാം രോഗലക്ഷണങ്ങളുടെ നിയന്ത്രണവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു.

3 Dementia with Lewy bodies (DLB)

ചിട്ടയായി മൂര്‍ച്ഛിക്കുന്ന ഈ രോഗാവസ്ഥയില്‍ alpha്യെിuclein എന്ന മാസ്യം ( Protein )മസ്തിഷ്‌കത്തിന്റെ പല ഭാഗങ്ങളിലായി നിക്ഷേപിക്കപ്പെടുന്നു. ഓര്‍മ്മ, ചിന്ത തുടങ്ങിയ വികാര കേന്ദ്രങ്ങളെ ബാധിക്കുകയും ഒപ്പം മറ്റു PD ലക്ഷണങ്ങളും പ്രകടമാകുന്നു… ഇവിടെയും ഒരു കൃത്യമായ ചികിത്സാമാര്‍ഗ്ഗം ഇല്ല.

4 Druginduced Parkinsonism

ചിലയിനം രാസമരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന PD ലക്ഷണത്തോടെയുള്ള അവസ്ഥ.മാനസീകരോഗ ചികിത്സയുമായി ബന്ധപ്പെട്ട് നല്‍കുന്ന ചില തരം മരുന്നുകള്‍ ഈ അവസ്ഥയ്ക് കാരണമാകുന്നു.

5 Vascular Parkinsonism (VP)

മസ്തിഷ്കത്തിലെ പ്രധാന ഭാഗങ്ങളില്‍ തുടരെ തുടരെയുണ്ടാകുന്ന ആഘാതങ്ങള്‍ ( tSroke ) പിന്നിട് VP എന്ന അവസ്ഥയിലേക്ക് ചില രോഗികളെയെത്തിക്കുന്നു..

ഇപ്രകാരം പലവിധം അവസ്ഥകള്‍ എല്ലാം ഒരു ഗണത്തില്‍ വരുമ്പോഴും ഇതിന്റെ ചികിത്സാതലം ഇന്നും വൈദ്യശാസ്ത്രത്തിന് അപൂര്‍ണ്ണമാണ്. രാസപദാര്‍ത്ഥങ്ങളായ പല മരുന്നുകളും കാലക്രമേണയുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ഒരു പക്ഷെ രോഗാവസ്ഥയെക്കാള്‍ ഗുരുതരവും ആണ്.ഒരു രോഗി അവസ്ഥ മൂര്‍ച്ഛിക്കുന്ന വേളയില്‍ കാട്ടുന്ന പലതരം ക്രമരഹിത ശാരീരിക ചലനങ്ങള്‍ക്കും കാരണം മരുന്നുകളുടെ പാര്‍ശ്വഫലം മാത്രം. മാത്രമല്ല സങ്കീര്‍ണ്ണാവസ്ഥയില്‍ പല മരുന്നുകളും ഈ രോഗാവസ്ഥയോട് പ്രതികരിക്കില്ലയെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തലച്ചോറിലെ നശീകരണം സംഭവിച്ച നാഡീകോശങ്ങളെ ശസ്ത്രക്രിയയിലൂടെ കടത്തുന്ന ഇലക്ടോഡുകള്‍ ഉപയോഗിച്ച് നല്‍കുന്ന ഉദ്ദീപനം ( Deep brain stimulation .DBS ) ചിലയിനം രോഗാവസ്ഥകളില്‍ ഫലപ്രദമാണ്. രോഗശാന്തി എന്നതിനേക്കാള്‍ രോഗലക്ഷണങ്ങളുടെ പരമാവധി നിയന്ത്രണം എന്ന നിലയില്‍ വൈദ്യശാസ്ത്രം ഇതിന്റെ ചികിത്സയ്ക് പ്രാമുഖ്യം നല്‍കുമ്പോള്‍ രോഗലക്ഷണങ്ങളില്‍ ഏറ്റവും അധികമായി കാണപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാന്‍ വൈദ്യശാസ്ത്രം ആശ്രയിക്കുന്ന ഫിസിയോതെറാപ്പിയുടെ പങ്ക് വളരെ വലുതാണ്.ഒരു രീതിയില്‍ മരുന്നിനോടൊപ്പം തന്നെ ചിട്ടയായും ക്രമമായും നിത്യവും അത് അഭിവാജ്യഘടകമാകുന്നു.

ഒരു പാര്‍ക്കിന്‍സണ്‍ രോഗി തന്റെ ശാരീരിക വൈഷമ്യങ്ങളെ പരമാവധി ഫിസിയോതെറാപ്പി വഴി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ അതുവഴി പല സങ്കീര്‍ണ്ണതകളെയും മറികടക്കുവാന്‍ കഴിയുന്നു.. അത് വീഴ്ചകളാകാം, പേശിചുരുക്കമാകാം, ദിനചര്യകളില്‍ ഉണ്ടാക്കുന്ന തടസ്സങ്ങളാകാം, എന്തിനേറെ ജീവനു തന്നെ ഭീഷണിയാകുന്ന ശ്വാസകോശ അണുബാധകളാകാം. ഇന്ന് പുനരധിവാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ ഈ രോഗത്തിന്റെ പുനരധിവാസത്തിലും കാര്യമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ലേസര്‍ നിയന്ത്രിത ചലന സഹായികളും, രോഗീ സൗഹൃദമായ വീട്ടുപകരണങ്ങളും, വെര്‍ച്വല്‍ റിയാലിറ്റി പോലെയുള്ള ചലനാത്മക വ്യായാമ ഉപാധികളും , ദൈനംദിന കാര്യങ്ങളെ കാര്യക്ഷമമാക്കുന്ന പലതരം ഉപകരണങ്ങളും എല്ലാം രോഗികള്‍ക്ക് പുതു പ്രതീക്ഷ നല്‍കുന്നവയാണ്. ഒപ്പം വിഷ്വല്‍, ഓഡിറ്ററി ക്യൂസ് എന്നീ തത്വങ്ങളില്‍ പരിശീലിപ്പിക്കുന്ന പലതരം വ്യായാമ ചികിത്സകള്‍ രോഗികള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നു.

ഇന്ന് ലോകം പാര്‍ക്കിന്‍സണ്‍രോഗ ദിനമായി ആചരിക്കുന്ന ഈ വേളയില്‍ ലോകത്ത് വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ നാള്‍ക്കുനാള്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ഈ ദിനാചരണത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. പാര്‍ശ്വഫലമരുന്നുകള്‍ കുറച്ച് ശാരീരികക്ഷമത വര്‍ധിപ്പിക്കുന്ന ഫിസിയോ തെറാപ്പി അടക്കമുള്ള പുനരധിവാസ ചികിത്സ മേഖലകളുടെ വികാസവും വളര്‍ച്ചയും ഈ വേളയില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ആയുര്‍ദൈര്‍ഘത്തില്‍ വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്ന ഈ കേരള സംസ്ഥാനത്തും ഈ മേഖലയിലെ ഒരു ചികിത്സാ വിദഗ്ധര്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വം കൂടി ഊട്ടിയുറപ്പിക്കുന്നു ഈ ദിനാചരണം.. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടത്തപ്പെടുന്ന എല്ലാവിധ അവബോധന പരിപാടി കളും , ചികിത്സാ ക്യാമ്പുകളും ഈ രോഗത്താല്‍ വലയുന്ന ആയിരങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കട്ടെയെന്ന് പ്രത്യാശിക്കുന്നു……..

സ്‌നേഹാദരങ്ങളോടെ.

ഡോ. മുഹമ്മദ്‌ ഷറഫുദ്ദീന്‍ പി.കെ

Copyright © . All rights reserved