ഇനിമുതല്‍ ബ്രിട്ടനിലെ പ്രമുഖ ബോഡിംഗ് സ്‌കുളിലെ ആണ്‍കുട്ടികള്‍ക്ക് പാവാട ധരിച്ച് ക്ലാസുകളിലെത്താം. റൂട്ട്‌ലാന്റിലെ അപ്പിംഗ്ഹാം സ്‌കൂള്‍ അധികൃതരാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റീഫന്‍ ഫ്രൈ, പ്രശസ്ത ഷെഫ് റിക് സ്റ്റെയിന്‍ തുടങ്ങിയവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സ്‌കൂള്‍ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. ക്രോസ് ഡ്രസ്സിംഗിന് അനുമതി ചോദിച്ചെത്തുന്ന സ്‌കൂളിലെ ഏതൊരു ആണ്‍കുട്ടിക്കും പോസിറ്റീവ് മറുപടിയാണ് നല്‍കുകയെന്ന് ഹെഡ്ടീച്ചര്‍ അറിയിച്ചു. ലിംഗവ്യത്യാസമില്ലാതെ ഏതു വസ്ത്രവും തെരഞ്ഞെടുക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. ഏത് വസ്ത്രം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ത്ഥികളായിരിക്കണമെന്ന് ഇത്തരം സ്‌കൂള്‍ അധികാരികള്‍ വ്യക്തമാക്കുന്നു.
2016ല്‍ 80 സ്റ്റേറ്റ് സ്‌കൂളുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്രോസ് ഡ്രസ്സിംഗ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൊണ്ടുവന്നിരിക്കുന്നത്. ബ്രൈറ്റണ്‍ കോളേജും ഇത്തരം അധികാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. 170 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പിലാക്കിയ നിയമം പരിഷ്‌കരിച്ചാണ് കോളേജ് ജെന്‍ഡര്‍ ന്യൂട്രെല്‍ ഭേദഗതി കൊണ്ടു വന്നത്. സെന്റ് പോള്‍സ് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആണ്‍കുട്ടികളുടെ പേരിടാനും അവരുടെ വസ്ത്രധാരണ രീതി പിന്തുടരാനും കഴിയും. അപ്പിംഗ്ഹാം സ്‌കൂള്‍ അധികൃതരുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഡേവോണ്‍ കോളേജ് ഹെഡ്ടീച്ചര്‍ ഗാരിയേത്ത് ഡൂഡ്‌സ് രംഗത്ത് വന്നു.
അതേസമയം സ്‌കൂള്‍ പിന്തുടരുന്ന എത്തിക്‌സ് കൂടുതല്‍ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എതിര്‍ ലിംഗത്തിലുള്ളവരുടെ വസ്ത്രങ്ങള്‍ ധരിക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്ന് കുട്ടികളെ ബോധിപ്പിക്കേണ്ടതുണ്ടെന്നും ഡൂഡ്‌സ് പറയുന്നു. 300 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഡേവോണില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ കൊണ്ടുവരാന്‍ പദ്ധതിയുണ്ടായിരുന്നില്ല. പക്ഷേ വസ്ത്രധാരണം ഒരോരുത്തരുടെയും തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ട് ഉണ്ടാവുന്നതാണെന്ന് കുട്ടികളെ ബോധിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തുന്ന ഇംഗ്ലണ്ട് ആരാധകര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്. റഷ്യ, അര്‍ജന്റീന ഹൂളിഗനുകള്‍ ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനായി ഓണ്‍ലൈന്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടന്നിട്ടുണ്ടെന്നും വെബ് ഫുട്‌ബോള്‍ ഫോറങ്ങള്‍ വെളിപ്പെടുത്തുന്നു. റഷ്യയും ബ്രിട്ടനുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വേള്‍ഡ് കപ്പിനെത്തുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണ് കരുതുന്നത്. റഷ്യന്‍ ഹൂളിഗനുകളും പോലീസും ഉള്‍പ്പെടെ ഇംഗ്ലണ്ട് ആരാധകരെ ആക്രമിക്കാനിടയുണ്ടെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങളും പറയുന്നു.
അര്‍ജന്റീനയിലെ ഹൂളിഗനുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ ഹൂളിഗനുകള്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ എത്തിയിരുന്നതായും ചില കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. ഫുട്‌ബോള്‍ കാണുന്നതിനായി ധൈര്യസമേതം എത്തുന്ന ബ്രിട്ടീഷുകാരെ ആക്രമിക്കുന്നതിന് പദ്ധതിയിടാനാണ് 8000 മൈല്‍ സഞ്ചരിച്ച് ഇവര്‍ അര്‍ജന്റീനയില്‍ എത്തിയതെന്നാണ് ആരോപണം. ഫ്രാന്‍സില്‍ 2016ല്‍ നടന്ന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ റഷ്യന്‍ ആരാധകര്‍ ഇംഗ്ലണ്ട് ആരാധകരെ ആക്രമിച്ചിരുന്നു.
മാര്‍സെയിലില്‍ വച്ച് നടന്ന ആക്രമണത്തില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ തലച്ചോറിന് ക്ഷതമേറ്റ 51 കാരന്‍ ആന്‍ഡ്രൂ ബാഷ് അടുത്തിടെയാണ് കോമയില്‍ നിന്ന് ഉണര്‍ന്നത്. ഏതാണ്ട് 20,000 ഇംഗ്ലണ്ട് ആരാധകര്‍ റഷ്യയിലെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും 10,000 പേര്‍ മാത്രമേ എത്താനിടയുള്ളുവെന്നാണ് അവസാന നിഗമനം. യുകെയില്‍ നിന്ന് 10000 വിസ അപേക്ഷകള്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് പോലും കുറവാണെന്നും റഷ്യന്‍ നയതന്ത്ര വൃത്തങ്ങള്‍ പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധാരണക്കാര്‍ ഉപയോഗിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെങ്കിലും ഇവയ്ക്ക് വലിയ ജനപ്രീതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സിരി, അലെക്‌സ തുടങ്ങിയ സ്മാര്‍ട്ട് ആപ്പുകള്‍ ഇപ്പോള്‍ നിരവധി പേര്‍ ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പുകള്‍ക്ക് നമ്മുടെ മനസിലുള്ള കാര്യങ്ങള്‍ വായിക്കാനാകുമോ എന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ അടുത്ത ഘട്ടമായി നടന്നുവരുന്ന ഗവേഷണം. ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ കാര്യമായ പുരോഗതി നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതുതായി കണ്ടെത്തിയ സാങ്കേതികത ഉപയോഗിച്ച് സ്മാര്‍ട്ട് ഹോം ഡിവൈസുകളെ ചിന്തയിലൂടെ പ്രവര്‍ത്തിപ്പിക്കാനാകും. വിവങ്ങള്‍ ശേഖരിക്കാനും മെസേജുകള്‍ അയക്കാനും ഇതിലൂടെ സാധ്യമാകും. ഒരു ഇന്റലിജന്‍സ് ഡിവൈസാണ് കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍ ഹെഡ്‌സെറ്റ് പോലെ തോന്നിക്കുന്ന ഈ ഉപകരണം മുഖത്ത് ധരിക്കാവുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ ഇലക്ട്രോഡുകള്‍ മുഖത്തെ ന്യൂറോമസ്‌കുലര്‍ സിഗ്നലുകളെ വിശകലനം ചെയ്ത് വാക്കുകളാക്കി മാറ്റും. നാം മസ്തിഷ്‌കത്തില്‍ സംസാരിക്കുന്നത് ഈ ഉപകരണം വാക്കുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ആമസോണ്‍ അലക്‌സ, ആപ്പിള്‍ സീരി എന്നിവ വോയ്‌സ് കമാന്‍ഡുകളെ മനസിലാക്കി പ്രവര്‍ത്തിക്കുന്നവയാണ്. അതില്‍ നിന്നും ഒരു പടി കൂടി കടന്നാണ് ഈ ഉപരകരണത്തിന്റെ പ്രവര്‍ത്തനം. ഈ സാങ്കേതികത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉപയോഗിച്ചാല്‍ നാം മനസില്‍ വിചാരിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാന്‍ അവയ്ക്കാകും. മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകനും ഇന്ത്യന്‍ വംശജനുമായ അര്‍ണവ് കപൂറാണ് ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിനു പിന്നില്‍.
രാജേഷ് ജോസഫ്
ആലാഹനായനും അൻപൻ മിശിഹായും കാരണവന്മാരും തുണയ്ക്കണേ എന്ന പ്രാർത്ഥനയിൽ ഫാ. സജി മലയിൽ പുത്തൻപുരയിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധകുർബാനയോടെ ലെസ്റ്ററിലെ ക്നാനായ ഈസ്റ്റർ ആഘോഷങ്ങൾക്കു തുടക്കമായി. സമാധാന ദൂതനായ ഈശോയുടെ സമാധാനം നമ്മുടെ ജീവിതത്തിനു മാതൃക ആകണം എന്ന തിരുവചന സന്ദേശവും ഭക്തി നിർഭരമായ ഗാനങ്ങളും ദിവ്യബലി പ്രാർത്ഥന പൂരിതമാക്കി.
5 മണിയോടെ ആരംഭിച്ച സമ്മേളനവും കലാപരിപാടികളുടെ രാഗതാളലയ വർണ സമന്വയം ആയിരുന്നു. ലെസ്റ്റര്‍ ക്നാനായ കമ്മ്യുണിറ്റിയുടെ 2018-20 ഭാരവാഹികളെ ചടങ്ങില്‍ പരിചയപ്പെടുത്തി. ശ്രീ തോമസ് ചേത്തലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെകട്ടറി ശ്രി റോബിൻസ് എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. സജി മലയിൽ പുത്തൻപുരയിൽ സമ്മേളനത്തിന് തിരികൊളുത്തിയതോടെ കലാപരിപാടികൾ ആരംഭിച്ചു . KCYL കുട്ടികളുടെ നടവിളികളുടെ ആർപ്പു ആരവങ്ങൾ എല്ലാവരിലും ആവേശം ഉണർത്തി. ചടങ്ങിൽ UKKCA ട്രഷറർ ആയി തിരഞ്ഞെടുത്ത ശ്രീ വിജി ജോസഫിനെ ആദരിക്കുകയുണ്ടായി. കുട്ടികളുടെ കലാപരിപാടികൾ നാട്യ നടന വർണ വിസ്മയ കാഴ്ചകൾ ഏവർക്കും സമ്മാനിച്ചു. കലാ പരിപാടികൾക്ക് ശ്രീ ടോമി കുമ്പുക്കൽ ശ്രി മിനി ജെയിംസ് എന്നിവർ നേതൃത്വം നൽകി. ചിത്രങ്ങളിലേക്ക്…
കഴിഞ്ഞ പതിന്നാലര വര്‍ഷമായി ഗ്ലാസ്‌ഗോയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമായിരുന്നു റെജി പോളും കുടുംബവും. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ റെജിയ്ക്കും കുടുംബത്തിനും പിന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒരു താങ്ങായി നിലകൊണ്ടിരുന്നു. എന്നാൽ പ്രാര്‍ത്ഥനകളും ചികിത്സകളും എല്ലാം വിഫലമാക്കി ഇന്നലെ റെജി മരണത്തിനു കീഴടങ്ങിയതോടെ അവരുടെ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. ഗ്ലാസ്‌ഗോയിലെ റെജി പോള്‍ എന്ന മലയാളി നഴ്‌സ് 45ാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞുപോയപ്പോള്‍, സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹിതര്‍ക്കും അനുഭവപ്പെട്ട മനോവികാരം ഒന്നുതന്നെയായിരുന്നു…. വിധിയുടെ വിളയാട്ടം… അല്ലാതെന്തു പറയാൻ…
കഴിഞ്ഞ ഒന്നര ദശാബ്ദത്തോളം ഗ്ലാസ്‌ഗൊ മലയാളികള്‍ക്കെല്ലാം സുപരിചിതയായിരുന്നു റെജിപോളും കുടുംബവും. മലയാളി അസ്സോസിയേഷന്റേത് അടക്കമുള്ള പരിപാടികളിലെല്ലാം സജീവ സാന്നിധ്യം. സ്‌നേഹിതര്‍ക്കാകട്ടെ ഈ കിഴക്കമ്പലത്തുകാരി എപ്പോഴും സ്‌നേഹവും സന്തോഷവും പകരുന്ന കൂട്ടുകാരിയും ആയിരുന്നു. ഒരു വര്‍ഷം മുൻപ് മാത്രമാണ് റെജിപോളിനെ അര്‍ബുദം കാര്‍ന്നുതിന്നു തുടങ്ങിയ വിവരം പരിശോധനയിലൂടെ അറിയുന്നത്. അറിയാന്‍ വൈകിയതിനാല്‍ത്തന്നെ രോഗം വല്ലാതെ മൂര്‍ഛിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഭര്‍ത്താവിനും മക്കള്‍ക്കും സ്‌നേഹിതര്‍ക്കുമൊപ്പം ജീവിച്ചു കൊതിതീരുംമുമ്പെ റെജിപോള്‍ എന്നെന്നേക്കുമായി വിടപറയുകയും ചെയ്തു.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയും കോതമംഗലം പ്ലാംകുഴി വീട്ടില്‍ പോള്‍ വര്‍ഗീസിന്റെ ഭാര്യയുമാണ് റെജിപോള്‍. മെഡിസിനു പഠിക്കുന്ന ഫേഹ പോളും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ കെസിയ പോളുമാണ് മക്കള്‍. ഇപ്പോള്‍ സെന്റ് മാര്‍ഗരെറ്റ് ഹോസ്‌പൈസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.ഏറെ വര്‍ഷക്കാലം മസ്‌ക്കറ്റില്‍ ജോലി ചെയ്തതിനു ശേഷമാണ് പോളും കുടുംബവും യുകെയില്‍ എത്തിയത്.
യുകെയിലെ ആംബുലന്‍സുകളുടെ പ്രവര്‍ത്തനം താറുമാറാകുന്നു. ആംബുലന്‍സ് വാഹനങ്ങളില്‍ തെറ്റായ ഇന്ധനം നിറയ്ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ആംബുലന്‍സിന് ആവശ്യമായ ഇന്ധനം ഏതെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്ന ക്രൂ അംഗങ്ങള്‍ തെറ്റായ ഇന്ധനം നിറയ്ക്കുന്നു. ഇത് കാരണം ദിവസങ്ങളോളം ആംബുലന്‍ പ്രവര്‍ത്തനരഹിതമാകും. ഡീസലിന് പകരം പെട്രോള്‍ നിറച്ചാല്‍ വാഹനത്തിന്റെ എഞ്ചിന് തകരാറ് സംഭവിക്കും. ഇതോടെ ദിവസങ്ങളോളം നീളുന്ന റിപ്പയറിംഗ് ജോലികള്‍ ആവശ്യമായി വരികയും അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യാനുസരണം ആംബുലന്‍സുകള്‍ ലഭ്യമാകാതെ വരികയും ചെയ്യും. ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍എച്ച്എസിന് സ്വന്തമായുള്ള ബങ്കറിംഗ് ഹബ്ബുകളില്‍ പോലും ഇത്തരം പിഴവുകള്‍ ഉണ്ടാകുന്നുണ്ട്.
2012 മുതല്‍ യുകെയില്‍ ഇത്തരത്തിലുള്ള 769 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രൂ അംഗങ്ങളുടെ അശ്രദ്ധയാണ് തെറ്റായ ഇന്ധനം നിറയ്ക്കുന്നതിന് കാരണമാകുന്നത്. പാരാമെഡിക്കുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന സംബന്ധിച്ച നിര്‍ദേശങ്ങള്‍ എന്‍എച്ച്എസ് അധികൃതര്‍ നല്‍കാറുണ്ട്. ഇത് സംബന്ധിച്ച ഓഡിയോ അലര്‍ട്ട് ആംബുലന്‍സ് ക്രൂ അംഗങ്ങള്‍ക്ക് നല്‍കാറുണ്ടെങ്കിലും പല സമയങ്ങളില്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. എആന്‍ഇ ഡിപാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരുടെ അപര്യാപ്തത ആംബുലന്‍സ് ട്രസ്റ്റുകളെ കാര്യമായി ബാധിക്കാറുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ച് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. അടിയന്തര സമയങ്ങളില്‍ പോലും ജീവനക്കാരുടെ അപര്യാപ്തത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
വിന്ററില്‍ ആംബുലന്‍സ് സ്റ്റാഫുകളുടെ അപര്യാപ്തത വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വിന്ററിലെ പ്രതിസന്ധി മറികടക്കാന്‍ ടാക്‌സികള്‍ വരെ ഉപയോഗിക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയിരുന്നു. ജീവനക്കാരുടെ ലഭ്യതയിലുള്ള കുറവ് ആംബുലന്‍സ് വാഹനങ്ങളിലുണ്ടാകുന്ന കുറവും പൊതുജനാരോഗ്യ രംഗത്തെ സാരമായി ബാധിക്കും. തെറ്റായ ഇന്ധനം നിറയ്ക്കുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതില്‍ വീഴ്ച്ച വരുത്തുമെന്നും നികുതിപ്പണം പാഴാവുന്നതിന് കാരണമാകുമെന്നും കാംമ്പയിനേഴ്‌സ് പറയുന്നു. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വീസിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് 156 ആംബുലന്‍സിലാണ് തെറ്റായ ഇന്ധനം നിറച്ചിരിക്കുന്നത്. ഈ ആംബുലന്‍സുകള്‍ റിപ്പയര്‍ ചെയ്യുന്നതിനായി ഏതാണ്ട് 51,500 പൗണ്ട് ചെലവ് വന്നിട്ടുണ്ട്.
വൈകിയെത്തിയ സ്പ്രിംഗ് നിരവധി അലര്‍ജി രോഗങ്ങളും ഇതര ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ ഏറെ സാധ്യതകളുണ്ട്. രാജ്യത്തെ അഞ്ചില്‍ ഒരാള്‍ക്ക് സീസണിന്റെ ആരംഭത്തില്‍ തന്നെ ഹേയ് ഫീവര്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. സീസണില്‍ വരാന്‍ പോകുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സഹായമാകുന്ന 9 കാര്യങ്ങള്‍ വായിക്കാം. കുറിപ്പ് തയായാറാക്കിയിരിക്കുന്നത് ന്യൂട്രീഷ്യനിസ്റ്റ് സാറാ ഫ്‌ളവറാണ്.
1. അന്നനാളം
ആരോഗ്യപ്രദമായ അന്നനാളം അലര്‍ജി രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ സഹായിക്കുന്നു. ഹേയ് ഫീവറില്‍ നിന്നും എക്‌സീമയില്‍ നിന്നും രക്ഷിക്കാന്‍ ആരോഗ്യ പൂര്‍ണമായ അന്നനാളത്തിന് കഴിയും. അന്നനാളത്തില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.
2. തേനിന്റെ ഉപയോഗം
പ്രാദേശിക മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന തേന്‍ ഹേയ് ഫീവറിനെ പ്രതിരോധിക്കാന്‍ ഏറെ കഴിവുള്ളവയാണ്. കര്‍ഷകരുടെ അടുക്കല്‍ നിന്ന് നേരിട്ട് ലഭിക്കുന്ന തേനാണ് കൂടുതല്‍ ഫലപ്രദം
3. ബീച്ചുകളിലേക്കുള്ള യാത്രകള്‍
മരങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ സമ്മര്‍ സമയത്ത് പോളണുകള്‍ ധാരാളമായി കാണാറുണ്ട്. ഇവ ശരീരത്തില്‍ വിവിധ തരം അലര്‍ജിക്ക് കാരണമാകുന്നവയാണ്. സൈനസിലെ അണുബാധയ്ക്കും പോളണുകള്‍ കാരണമാകും. എന്നാല്‍ ബീച്ചുകളില്‍ പോളണുകളുടെ അളവ് വളരെ കുറവായിരിക്കും.
4. മദ്യപാനത്തിന്റെ അളവ് ക്രമീകരിക്കുക.
സമ്മറില്‍ സാധാരണയായി ബിയര്‍ ഗാര്‍ഡനിലേക്ക് പോകുന്നആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കാറുണ്ട്. എന്നാല്‍ മദ്യത്തില്‍ ഗണ്യമായ അളവില്‍ ഹിസ്റ്റമിന്‍ അടങ്ങിയിട്ടുണ്ട്. വിവിധ സീസണല്‍ അലര്‍ജികള്‍ക്കും ഇത് കാരണമായേക്കാം. ദിവസം വെറും ഒരു ഗ്ലാസ് മദ്യം കുടിക്കുന്ന വ്യക്തികളില്‍ വരെ അലര്‍ജി സാധ്യതകളുണ്ട്. വൈന്‍ ഉപയോഗിക്കുന്നതും ചൊറിച്ചിലിന് കാരണമായേക്കും.
5. പ്രകൃതി ദത്തമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുക.
മാറി വരുന്ന കാലാവസ്ഥ വിവിധങ്ങളായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. പ്രകൃതി ദത്തമായി വിഭവങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സാഹായിക്കും. ടിഷ്യൂ സെല്‍ സാള്‍ട്ട് ഉപയോഗിക്കുന്നത് രോഗ പ്രതിരോധത്തിന് നല്ലതാണ്.
6. ഹെര്‍ബല്‍ ചായ കുടിക്കാം
വളരെ നാച്യൂറലായ ചില തേയില ഇനങ്ങള്‍ക്ക് ആന്റ്ി-ഹിസ്റ്റാമിന്‍ എഫ്ക്ടുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. ഗ്രീന്‍ ടീ, ചമോമൈല്‍, എല്‍ഡര്‍ഫ്‌ളവര്‍, ജിഞ്ചര്‍, പെപ്പര്‍ മിന്റ്, പെരും ജീരകം തുടങ്ങിയവയ്ക്ക് ഹേയ് ഫീവറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.
7. വെളുത്തുള്ളിയുടെ ഉപയോഗം
ഹിസ്റ്റമിന്റെ ഉത്പാദനം തടയുന്നതിന് സഹായകമായ ഭക്ഷ്യ വസ്തുവാണ് വെളുത്തുള്ളി. സമ്മറില്‍ പ്രത്യേകിച്ച് അന്തരീക്ഷത്തില്‍ പോളണ്‍ കൗണ്ട് വര്‍ദ്ധിച്ചിരിക്കുന്ന സമയത്ത് വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് ശരീരത്തിന് നല്ലതാണ്.
8. സ്‌പൈസസിന്റെ ഉപയോഗം
മഞ്ഞളിലെ കുര്‍കുമിന്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററിയായി പ്രവര്‍ത്തിക്കും. കൂടാതെ ഇതിനൊപ്പം കുരുമുളക് കൂടി ചേര്‍ത്ത് കഴിക്കുന്നത് ഇരട്ടി ഫലം ചെയ്യും. മൂക്കിലെ ബ്ലോക്കുകള്‍ മാറാനും സൈനസ് ഇന്‍ഫെക്ഷനില്‍ നിന്ന് മോചനം തേടാനും മുളക് കഴിക്കുന്നത് ഗുണം ചെയ്യും.
9. വൃത്തിയുള്ള വസ്ത്രധാരണം
ഹേയ് ഫീവര്‍ പിടിപെടുന്നതിനെ പ്രതിരോധിക്കുന്നതാനായി സ്വീകരിക്കേണ്ട മറ്റൊരു മുന്‍കരുതല്‍ നടപടിയാണ് വസ്ത്രങ്ങള്‍ വൃത്തിയായ സൂക്ഷിക്കുകയെന്നത്. പുറത്ത് പോയി വരുന്ന ചെറിയൊരു സമയത്തിനുള്ളില്‍ തന്നെ മുടിയിലും വസ്ത്രത്തിലും പോളണുകള്‍ പറ്റിപിടിക്കാനുള്ള സാധ്യതകളുണ്ട്. ഇത് അലര്‍ജിക്കും ഫീവറിനും കാരണമായേക്കും. അലര്‍ജി പിടിപെടാതിരിക്കാന്‍ എപ്പോഴും വസ്ത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നത് നന്നായിരിക്കും.
ക്യാന്‍സര്‍ രോഗിയായ 49 കാരന് ശസ്ത്രക്രിയക്ക് ശേഷം കിടക്കാന്‍ സൗകര്യം ലഭിച്ചത് വാര്‍ഡായി മാറ്റിയ കപ്‌ബോര്‍ഡില്‍. മാലിഗ്നന്റ് മെലനോമ എന്ന നാലാം ഘട്ട അര്‍ബുദത്തിന് അടിമയായ മാര്‍ട്ടിന്‍ വെല്‍സ് എന്നയാള്‍ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ബര്‍മിംഗ്ഹാം ക്വീന്‍സ് ഹോസ്പിറ്റലിലായിരുന്നു ഇദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായത്. ജനാലകള്‍ പോലുമില്ലാത്ത ഒരു മുറിയില്‍ അലമാരകള്‍ക്ക് നടുവിലായാണ് വെല്‍സിനെ കിടത്തിയത്. താന്‍ ഉറങ്ങിക്കിടക്കുമ്പോളാണ് ഇവിടേക്ക് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. നഴ്‌സിനോട് പരാതിപ്പെട്ടപ്പോള്‍ അത് ക്ലിനിക്കല്‍ സ്‌പേസ് ആക്കി മാറ്റിയതാണെന്ന മറുപടിയാണ് ലഭിച്ചത്.
വയറിനുള്ളില്‍ നിന്ന് ക്യാന്‍സര്‍ ബാധിതമായ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കാണ് ഇദ്ദേഹം വിധേയനായത്. 15 ഇഞ്ചോളം വലിപ്പമുള്ള മുറിവാണ് ശസ്ത്രക്രിയക്കായി വേണ്ടി വന്നത്. തന്റെ ദുരവസ്ഥയുടെ ആഴം മനസിലാക്കാന്‍ ഈ മുറിയില്‍ നിന്നുള്ള ചിത്രങ്ങള്‍ വെല്‍സ് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന് ട്വീറ്റ് ചെയ്തു. പക്ഷേ ഇതിന് ഒരു പ്രതികരണവും ഇതേവരെ ലഭിച്ചിട്ടില്ല. ഐടി മാനേജരായി ജോലി ചെയ്യുന്ന വെല്‍സിന്റെ ഇതു സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന് ആയിരക്കണക്കിന് ഷെയറുകളാണ് ലഭിച്ചത്.
എന്‍എച്ച്എസ് നേരിടുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചയെന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം ആദ്യം തന്നെ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് ഹെല്‍ത്ത് ചീഫുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിന്റര്‍ ക്രൈസിസില്‍ ബെഡ് സ്‌പേസുകളില്ലാതെ രോഗികള്‍ ഇടനാഴികളിലും നിലത്തും കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
അക്രമകാരികളായ യുവജനങ്ങളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുമെന്ന് പാര്‍ലമെന്ററി ഗ്രൂപ്പ്. യൂട്യൂബ്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ക്രിമനല്‍ കുറ്റങ്ങളില്‍ പങ്കെടുത്ത യുവതീയുവാക്കള്‍ ഉപയോഗിക്കുന്നത് അക്രമങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്ന നിഗമനത്തെ തുടര്‍ന്നാണ് നടപടി. ക്രോസ്പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പാണ് ഇത് സംബന്ധിച്ച ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ക്രിമിനല്‍ ബിഹേവിയര്‍ ഓര്‍ഡറില്‍ (സിബിഒ) വരുത്താന്‍ പോകുന്ന ഭേദഗതി പൗരന്മാരെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കാന്‍ കോടതികള്‍ക്ക് അധികാരം നല്‍കുമെന്ന് എംപി സാറ ജോണ്‍സ് അറിയിച്ചു. സര്‍ക്കാരിന്റെ പുതിയ വയലന്‍സ് സ്ട്രാറ്റജിയുടെ ഭാഗമാണ് ഭേദഗതി.
തോക്കും കത്തിയും ഉപയോഗിച്ചുള്ള അക്രമങ്ങള്‍ നടത്തുന്നതിന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇന്‍ഫര്‍മേഷനുകള്‍ സഹായകമാകുന്നുവെന്ന് സീനിയര്‍ ഓഫീസര്‍മാര്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് ഏറ്റവും വലിയ അക്രമപരമ്പരകള്‍ക്കാണ് ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത്. നിരവധി പേരാണ് ലണ്ടനില്‍ കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മരിച്ചിരിക്കുന്നത്. അക്രമങ്ങളുടെ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടും വയലന്റ് ഉള്ളടക്കമുള്ള കണ്ടന്റുകള്‍ പിന്‍വലിക്കാന്‍ പല കമ്പനികളും തയ്യാറായിട്ടില്ല. എന്നാല്‍ ഇത്തരം കണ്ടന്റുകള്‍ പിന്‍വലിക്കണമെന്ന് പോലീസിന്റെ ശക്തമായ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി കത്തികള്‍ ഓര്‍ഡര്‍ ചെയ്യുന്നതില്‍ ഹോം ഓഫീസ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച ഇത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.
ഓണ്‍ലൈന്‍ വഴി കത്തികള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തുന്നതും അപകടകാരികളായ സോംബീ കത്തികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും നിയമം മൂലം നിരോധിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച പുതിയ ഒഫന്‍സീവ് വെപ്പണ്‍സ് ബില്‍ അടുത്ത ആഴ്ച്ചയോടെ പാസാകുമെന്നാണ് കരുതുന്നത്. സമീപകാലത്ത് ഏതാണ്ട് 50ഓളം പേരാണ് വിവിധ അക്രമങ്ങളിലായി ലണ്ടനില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. രാജ്യത്തിനകത്ത് കത്തി ഉപയോഗിച്ച് നടക്കുന്ന അക്രമങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അക്രമങ്ങള്‍ സ്ഥിര സംഭവമായി മാറിയതോടെ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ 300 മെട്രോപൊളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ നിയന്ത്രിക്കുന്നതിന് കടുത്ത തീരുമാനങ്ങള്‍ ഹോം ഓഫീസ് കൈക്കൊള്ളും. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കത്തിയുമായി എത്തുന്നതും നിയമം മൂലം നിരോധിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് സ്‌കൂളില്‍ കത്തിയുമായി വരുന്നവരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ബ്രെക്‌സിറ്റ് യൂറോപ്പിന്റെ അക്കാഡമിക് ലോകത്തിന് വന്‍ നഷ്ടമുണ്ടാക്കുമെന്ന് മുതിര്‍ന്ന അക്കാഡമിക് വിദഗ്ദ്ധര്‍. ഗവേഷണങ്ങളില്‍ ബ്രിട്ടന്റെ പങ്കാളിത്തം കുറയുന്നത് വലിയ നഷ്ടം തന്നെയാണ്. ഫോട്ടോണിക്‌സ് ഉള്‍പ്പെടെയുള്ള വിശാലമായ ശാസ്ത്രസാങ്കേതിക ഗവേഷണ പദ്ധതികളില്‍ പങ്കാളികളായ 47 യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളും ഉള്‍പ്പെടുന്നുണ്ട്. ബ്രെക്‌സിറ്റോടെ യുകെ ഇതില്‍ നിന്ന് പുറത്താകും. സ്വിറ്റ്‌സര്‍ലാന്‍ഡും ഇതിനു പിന്നാലെ പദ്ധതിയില്‍ നിന്ന് പുറത്തുപോകുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്. യൂണിവേഴ്‌സിറ്റികളുടെ കാര്യത്തിലും ഗവേഷണങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണെന്നതിനാല്‍ യൂറോപ്പിന് ഇവയുടെ പിന്‍വാങ്ങല്‍ കനത്ത ആഘാതമാകും ഏല്‍പ്പിക്കുക.
സ്വിറ്റ്‌സര്‍ലാന്‍ഡും ബ്രിട്ടനും യൂണിവേഴ്‌സിറ്റികളുടെയും റിസര്‍ച്ചിന്റെയും കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും മികച്ച രാജ്യങ്ങളാണ്. അവയുടെ നഷ്ടം ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണങ്ങളുടെയും ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി അസോസിയേഷന്‍ പ്രസിഡന്റ് റോള്‍ഫ് തറാച്ച് ഒരു ജര്‍മന്‍ പ്രസിദ്ധീകരണത്തോട് പറഞ്ഞു. യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍ ക്ക് ഇത് ദുരന്തസമാനമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുകെയും സ്വിറ്റ്‌സര്‍ലാന്‍ഡുമില്ലാതെ ഒരു യൂറോപ്യന്‍ റിസര്‍ച്ച് ഫ്രെയിംവര്‍ക്ക് പ്രോഗ്രാം സാധ്യമല്ലെന്നു അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിയില്‍ പങ്കാളിത്തത്തിന് താല്‍പര്യമുണ്ടെന്ന് യുകെ ഗവണ്‍മെന്റിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ ബ്രെക്‌സിറ്റ് നിഴലിലാണ്. പ്രോഗ്രാമിന്റെ മുന്നോട്ടുപോക്കിന് അനുസൃതമായ ബ്രെക്‌സിറ്റ് ഡീല്‍ ഉണ്ടാകണമെന്നാണ് അക്കാഡമിക് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നത്. ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുന്നതിന് തൊട്ടടുത്ത ദിവസമാണ് ഫ്രെയിംവര്‍ക്ക് പ്രോഗ്രാം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പ്രതിസന്ധി ഉറപ്പാണ്. എഫ്പി 9 പ്രോഗ്രാമിനായി 120 ബില്യന്‍ യൂറോയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് വകയിരുത്തിയിരിക്കുന്നത്. ശാസ്ത്രഗവേഷണങ്ങളുടെ കാര്യത്തില്‍ ഇരുപക്ഷങ്ങളും ഒരു സമവായത്തിലെത്തണമെന്ന നിര്‍ദേശമാണ് മറ്റ് അക്കാഡമിക് വിദഗ്ദ്ധരും നല്‍കുന്നത്.