UK

സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് രാജ്യത്തെ പകുതിയോളം എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഭിന്നശേഷിക്കാരില്‍ നിന്നും രോഗികളില്‍ നിന്നും പാര്‍ക്കിംഗ് ചാര്‍ജുകള്‍ ഈടാക്കുന്നു. ഭിന്നശേഷിക്കാരില്‍ നിന്നും രോഗികളില്‍ നിന്നും ഈടാക്കുന്ന ഇത്തരം നികുതികള്‍ അന്യായമാണെന്ന് എംപിമാരും ചാരിറ്റികളും ആരോപിക്കുന്നു. ക്രോയ്‌ഡോണ്‍ ആശുപത്രിയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സൗജന്യ പാര്‍ക്കിംഗ് ബേയുടെ എണ്ണം 15ല്‍ നിന്ന് 19 ആക്കിയിട്ടുണ്ട് എന്നാല്‍ സൗജന്യ ബേയില്‍ സ്ഥലം ലഭിച്ചില്ലെങ്കില്‍ ബ്ലൂ ബാഡ്ജുള്ളവര്‍ മണിക്കൂറിന് 3 പൗണ്ട് വീതം ഈടാക്കുന്ന കോമണ്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറേണ്ടി വരും. കഴിഞ്ഞ വര്‍ഷം മാത്രം ട്രസ്റ്റുകളുടെ പാര്‍ക്കിംഗ് വരുമാനം 147 മില്യണ്‍ പൗണ്ടാണ്. ഇത്രയധികം വരുമാനം ലഭിക്കുന്ന മേഖലയില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് പല ട്രസ്റ്റുകളുടെയും നിലപാട്.

കാന്‍സര്‍ രോഗികള്‍, അവരുടെ ബന്ധുക്കള്‍, ഭിന്നശേഷിക്കാരായ രോഗികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ പാര്‍ക്കിംഗ് സൗകര്യമൊരുക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് മെഡിക്കല്‍ ട്രസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ക്കിംഗ് ചാര്‍ജുകള്‍ ആശുപത്രിയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണെന്ന് ചൂണ്ടിക്കാട്ടി 2014ല്‍ ഹെല്‍ത്ത് സെക്രട്ടറി നല്‍കിയ നിര്‍ദേശം മിക്ക ട്രസ്റ്റുകളും നിരാകരിച്ചു. ഇംഗ്ലണ്ടിലെ പകുതിയോളം വരുന്ന ആശുപത്രികള്‍ രോഗികളില്‍ നിന്നും ഭിന്നശേഷിക്കാരായവരില്‍ നിന്നും പാര്‍ക്കിംഗിനായി പണം ഈടാക്കുന്നുണ്ടെന്ന് ടോറി എംപി റോബര്‍ട്ട് ഹാഫോണ്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ റോബര്‍ട്ട് ഹാഫോണാണ് ഇത്തരം ചാര്‍ജുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്. ഭിന്നശേഷിക്കാരുടെ മേല്‍ ക്രോയ്‌ഡോണ്‍ ആശുപത്രി അധികൃതര്‍ അടിച്ചേല്‍പ്പിക്കുന്ന രഹസ്യ നികുതി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ടോറികളുടെ രാഷട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിക്കാരും രോഗികളുമായ ആളുകള്‍ ഇത്തരം ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നതെന്നും ഇവ അംഗീകരിക്കാന്‍ കഴിയില്ലെന്നും ലേബറിന്റെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാദന്‍ ആഷ്‌വെര്‍ത്ത് വിമര്‍ശിച്ചു. നിലവില്‍ ചാര്‍ജുകള്‍ ഏതാണ്ട് 400,000 പൗണ്ടിന്റെ വരുമാനം നല്‍കുന്നുണ്ട്. ഈ തുക 18ലധികം നഴ്‌സുമാരുടെ ശമ്പളത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ കഴിയുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയില്‍ ചാര്‍ജുകളില്‍ ഇളവു നല്‍കുകയെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമാണെന്ന് മനസിലാക്കണമെന്നും ക്രോയ്‌ഡോണ്‍ എന്‍എച്ച്എസ് ട്രസ്റ്റ് വക്താവ് അറിയിച്ചു.

സ്വന്തം ലേഖകന്‍

ചെല്‍ട്ടന്‍ഹാം : ചെല്‍ട്ടന്‍ഹാമില്‍ താമസിക്കുന്ന ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷനിലെ സജീവ അംഗങ്ങളായ ജിബി ജോസിന്റെയും , ജിനി ജോസിന്റെയും പിതാവ് പി എം മാത്യു ( തമ്പി ) നിര്യാതനായി . അദ്ദേഹത്തിന് 80 വയസായിരുന്നു. ഇരവിപേരൂര്‍ പീടികയില്‍ കുടുംബാംഗമാണ് പി എം മാത്യു. സംസ്കാരം നാളെ 4 മണിക്ക് സെൻറ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ വച്ച് നടക്കും.  പിതാവിന്റെ സംസ്കാരത്തിൽ പങ്കെടുക്കുന്നതിനായി ജിബിയും , ജിനിയും കുടുംബത്തോടൊപ്പം നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട് . ജൂബി , ജൂലി , ജിബി , ജിനി എന്നിവര്‍ മക്കളാണ് . ജോസ് അലക്സ്‌‌ , മാത്യൂസ് ഇടുക്കുള , ഷാജി , ജെക്കുട്ടി എന്നിവര്‍ മരുമക്കളാണ്‌

പരേതന്റെ നിര്യാണത്തില്‍ ജി എം  എ എക്സിക്യുട്ടീവ്‌ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി .  പി എം മാത്യുവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ ദു:ഖം രേഖപ്പെടുത്തുന്നു.

ടോം ജോസ് തടിയംപാട്

സതീര്‍ത്ഥ്യര്‍ സടകുടഞ്ഞ് എഴുന്നേറ്റപ്പോള്‍ ഈസ്റ്റര്‍ അപ്പീലിൽ  ലഭിച്ചത് 5344 പൗണ്ട്. ഇടുക്കി ചാരിറ്റിക്ക് ഇത് അഭിമാനനിമിഷം. എല്ലാവര്‍ക്കും നന്ദി. ഒരു പൂവു ചോദിച്ചപ്പോള്‍ നിങ്ങള്‍ ഞാങ്ങള്‍ക്ക് നല്‍കിയത് ഒരു വസന്തമാണ്. അതുകൊണ്ടുതന്നെ അനില്‍കുമാറിന്റെയും അച്ചുവിന്റെയും കണ്ണുനീര്‍ ഒരു നനവായി യുകെ മലയാളികളുടെ മനസിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ ഇടുക്കി ചാരിറ്റിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി അതുമാറി. പാലാ സെന്റ് തോമസ് കോളേജിലെ തങ്ങളുടെ സഹപാഠിക്കുവേണ്ടിയാണ് മൂന്നു യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റിയുടെ സഹായം അഭ്യര്‍ത്ഥിച്ചത്. അച്ചുവിന്റെ സങ്കടക്കടല്‍ അതിനു മുന്‍പേ ഇടുക്കി ചരിറ്റിയുടെ ശ്രദ്ധയില്‍ വന്നിരുന്നു. ചാരിറ്റി കഴിഞ്ഞ 5-ാം തിയതി അവസനിച്ചപ്പോള്‍ ലഭിച്ചത് 5344 പൗണ്ട്. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റും ചെക്കിന്റെ ഫോട്ടോയും താഴെ പ്രസിദ്ധീകരിക്കുന്നു

തങ്ങളുടെ സതീര്‍ത്ഥ്യന്‍ അനില്‍കുമാര്‍ ഗോപിയെ സഹായിക്കാന്‍ ഇപ്പോള്‍ യുകെയുടെ പല ഭാഗങ്ങളില്‍ താമസിക്കുന്ന ജോബി സെബാസറ്റിയന്‍ (പീറ്റര്‍ബറോ) കിരണ്‍ ജോസഫ് (ലെസ്റ്റര്‍), ജോജി തോമസ് (ലീഡ്‌സ്) എന്നിവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ അതൊരു വലിയ വിജയമായി മാറി. പക്ഷെ ഈ വിജയത്തില്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നത് നല്ലവരായ യുകെ മലയാളികളോടാണ്. അവരാണ് അനിലിന്റെയും അച്ചുവിന്റെയും ജീവിത പ്രതിസന്ധിയിലേക്ക് കരുണാവര്‍ഷമായി ഇറങ്ങിച്ചെന്നത്. വര്‍ഷങ്ങളായി വൃക്കകള്‍ തകരാറിലായത് കൊണ്ട് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അനില്‍കുമാര്‍. എന്നാല്‍ ഇപ്പോള്‍ വൃക്കകള്‍ രണ്ടും പൂര്‍ണ്ണമായി തകരാറായതുകൊണ്ടു മാറ്റി വയ്ക്കുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള വഴിയെന്നറിഞ്ഞപ്പോള്‍ തങ്ങളുടെ സഹപാഠിയെ സഹായിക്കാന്‍ തയാറായി ഇടുക്കി ചാരിറ്റിയോടൊപ്പം ചേര്‍ന്നു വളരെ ആല്‍മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഇവരോട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ യ്ക്കുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴ, അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാറിന്റേത് ഭാര്യയും, വിനായക, വൈഗ, എന്ന രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ്. ചികിത്സ കൊണ്ട് മടുത്തു ഉള്ളവീടുകൂടി വിറ്റ് ഇപ്പോള്‍ വാടകവീട്ടിലാണ് താമസിക്കുന്നത്. അനിലിനെ സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായി ഇടുക്കി ബ്ലോക്ക് മുന്‍ പ്രസിഡണ്ട് എ.പി. ഉസ്മാനും ഞങ്ങളെ സമീപിച്ചിരുന്നു.

അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ളാസില്‍ പഠിക്കുന്ന ഇടുക്കി പ്രിയദര്‍ശിനിമേട് സ്വദേശി പെരുമാംതടത്തില്‍ ടോമിയുടെ മകള്‍ അച്ചു ടോമിക്കും കൂടി വേണ്ടിയായിരുന്നു ഈസ്റ്റര്‍ ചാരിറ്റി നടത്തിയത്. ഞരമ്പ് ദ്രവിച്ചു പോയി കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുതരം അപൂര്‍വ്വ രോഗത്തിന് അടിമപ്പെട്ട ഈ കുരുന്നിനെ പല പ്രമുഖ ആശുപത്രികളിലെല്ലാം ചികില്‍സിച്ചെങ്കിലും ഫലമുണ്ടായില്ല. നോക്കി നില്‍ക്കുമ്പോള്‍ കണ്ണ് പുറകോട്ടു മറിഞ്ഞു പോകുന്നതുകാണുമ്പോള്‍ കണ്ടുനില്‍ക്കുന്ന ആരുടെയും മനസു വേദനിക്കും. ഈ കുട്ടിയെ സഹായിക്കണം എന്ന ആവശ്യവുമായി കുറുപ്പ് അശോക (സുനില്‍ കുമാര്‍)എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. അച്ചു വിന്റെ കദനകഥ വിവരിച്ചുകൊണ്ട് ലോക്കല്‍ ചാനല്‍ പ്രസിദ്ധീകരിച്ച വീഡിയോ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതുകണ്ടവര്‍ ഒരു മില്യന്‍ കഴിഞ്ഞു

അനില്‍കുമാര്‍ ഗോപിയുടെ ചികിത്സക്ക് ഇരുപത്തിനാലുലക്ഷം രൂപ ചിലവുവരും. അച്ചു ടോമിയുടെ ഓപ്പറേഷനു ആറു ലക്ഷം രൂപയാണ് ചിലവുവരുന്നത്.ത അതിന്റെയടിസ്ഥാനത്തില്‍ കിട്ടുന്ന തുകയുടെ 75% അനില്‍കുമാറിനും, 25% അച്ചുവിനും കൊടുക്കുമെന്ന് ഞങ്ങള്‍ തിരുമാനിച്ചറിയിച്ചിരുന്നു. ആകെ ലഭിച്ച 5344 പൗണ്ടിന്റെ 75% മായ 4000 പൗണ്ടിന്റെ ചെക്ക് അനില്‍കുമാറിനും 25% മായ 1344 പൗണ്ടിന്റെ ചെക്ക് അച്ചു ടോമിക്കും അടുത്ത ദിവസം സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ കൈമാറുമെന്ന് അറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഈ എളിയ പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും പല രീതിയിലുള്ള പ്രചരണം സംഘടിപ്പിച്ചും ഞങ്ങളോടൊപ്പം സഹകരിച്ച മനോജ് മാത്യു, ആന്റോ ജോസ്, ബിനു ജേക്കബ്, മാര്‍ട്ടിന്‍ കെ ജോര്‍ജ്, ഡിജോ ജോണ്‍ പാറയനിക്കല്‍, ജെയ്‌സണ്‍ കെ തോമസ്, ടെന്‍സണ്‍ തോമസ് എന്നിവരെയും നന്ദിയോടെ സ്മരിക്കുന്നു.

അതോടൊപ്പം ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി ഈ പാവം കുടുംബങ്ങളെ സഹായിച്ച എല്ല യുകെ മലയാളികളുടെയും മുകളില്‍ അനുഗ്രം പെരുമഴയായി പെയ്തിറങ്ങട്ടെ എന്നുപ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ ഒരു അംഗീകാരമായി ഞങ്ങള്‍ ഈ ചാരിറ്റിയുടെ വിജയത്തെ കാണുന്നു. കഴിഞ്ഞ പതിനാലു വര്‍ഷത്തെ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണ് ഈ ചാരിറ്റിയിലൂടെ ലഭിച്ചിരിക്കുന്നത്. നാളെകളില്‍ ഞങ്ങള്‍ നടത്തുന്ന സല്‍പ്രവൃത്തികളില്‍ നിങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നുപറയുന്നത് ജീവിതത്തില്‍ ദാരിദ്രിവും കഷ്ട്ടപ്പാടും അനുഭവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. 2004 ല്‍ കേരളത്തിലുണ്ടായ സുനാമിക്ക് ഫണ്ട് പിരിച്ചു മുഖ്യമന്ത്രിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ പതിനാലു വര്‍ഷത്തെ എളിയ പ്രവര്‍ത്തനം കൊണ്ട് 40 ലക്ഷത്തോളം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ നിങ്ങളുടെ സഹായം കൊണ്ട് ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. അതിനു ഞങ്ങള്‍ നിങ്ങളോട് ഒരിക്കല്‍ കൂടി നന്ദി പറയുന്നു. ഇടുക്കി ചാരിറ്റി ഗ്രുപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.

തോമസുകുട്ടി ഫ്രാന്‍സിസ് ലിവര്‍പൂള്‍

ലിവര്‍പൂള്‍: വേറിട്ട ആശയാവിഷ്‌കാരങ്ങളിലൂടെ യുകെ മലയാളി സമൂഹത്തിന് സുപരിചിതമായ ലിംകയെന്ന ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം. ഒന്നര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന തിളക്കവുമായി ലിംക ജൈത്ര യാത്ര തുടരുമ്പോള്‍ കൂടുതല്‍ ഉണര്‍വ്വോടെ കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ഭരണസമിതിക്ക് രൂപം നല്‍കി. ലിംകയുടെ ചെയര്‍ പേഴ്‌സണ്‍ ആയി ശ്രീ ഫിലിപ്പ് മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ലിംകയുടെ പുതിയ പ്രവര്‍ത്തന വര്‍ഷത്തെ ഈ അമരക്കാരനോടൊപ്പം ശ്രീ റെജി തോമസ്( സെക്രട്ടറി), നോബിള്‍ ജോസ് (ട്രഷറര്‍), ശ്രീമതി മായ ബാബു(വൈസ് ചെയര്‍), ബിനു മൈലപ്ര (ജോയിന്റ് സെക്രട്ടറി), തോമസ് ഫിലിപ്പ് (ജോയിന്റ് ട്രഷറര്‍), ശ്രീ തോമസുകുട്ടി ഫ്രാന്‍സിസ്( പിആര്‍ഒ), മനോജ് വടക്കേടത്ത് (ലെയ്‌സണ്‍ ഓഫീസര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് കരുത്ത് പകരുവാനും ഒരു കുടുംബമായി ലിവര്‍പൂള്‍ മലയാളികളെ ഒരുമയോട് അണിനിരത്തിക്കൊണ്ട് മികവുറ്റ ഒട്ടനവധി പരിപാടികള്‍ ആവിഷ്‌കരിക്കാനും കര്‍മ്മനിരതരായ 20 കമ്മറ്റി അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.

ഭരണ സാരഥികളായി കടന്നു വന്നവര്‍ ആരും തന്നെ നവാഗതരല്ല. ലിംകയുടെ നാളിതുവരെയുള്ള വളര്‍ച്ചയുടെ പടവുകളില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ളവരാണിവര്‍. അതുകൊണ്ട് തന്നെ ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് ഏറെ സുപരിചിതരുമാണ് ലിംകയുടെ അമരക്കാര്‍. ഈ കലാ- സാംസ്‌കാരിക സംഘടനയുടെ മുഖ്യ കള്‍ച്ചറല്‍ പാട്ട്ണറായ Broadgreen International High Schoolല്‍ ഇവിടുത്തെ മലയാളി സമൂഹത്തിനായി ഒരു പിടി നല്ല കര്‍മ്മ പരിപാടികള്‍ ലിംക ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. അതില്‍ പ്രധാനമായും നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ക്ക് വേണ്ടിയുള്ള മലയാളം ക്ലാസുകള്‍, ഭരതനാട്യം ക്ലാസ്, കരാട്ടെ പരിശീലനം, ബാഡ്മിന്റണ്‍ കോച്ചിംഗ് എന്നിവ വളരെ കാര്യക്ഷമമായി തന്നെ നടത്തപ്പെടുന്നു. വിവിധ ക്ലാസുകളിലും, മറ്റു പരിശീലനങ്ങള്‍ക്കുമായി നൂറിലധികം കുട്ടികളാണ് സജീവമായി
ഇവിടെ പങ്കെടുത്ത് വരുന്നത്. ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 8ന് ശനിയാഴ്ച അതിവിപൂലമായ പരിപാടികളോടെ നടത്തപ്പെടുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അതിനായി ശ്രീ തോമസുകുട്ടി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ആഘോഷ കമ്മറ്റി രൂപീകരിച്ചു. ബിനു മൈലപ്ര, ശ്രീമതി മായാ ബാബു, ദീപ്തി ബാലകൃഷ്ണന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരാകും. ഓണാഘോഷത്തിന് ലിംകയുടെ മറ്റൊരു കള്‍ച്ചറല്‍ പാട്ട്ണര്‍ കൂടിയായ MERCEY RAIL അവരുടെ സഹകരണം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒക്ടോബര്‍ 27ന് ശനിയാഴ്ച നടത്തപ്പെടുന്നു. അന്നേദിവസം തന്നെയായിരിക്കും അവാര്‍ഡ് നൈറ്റും നടത്തപ്പെടുക. പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ശ്രീ തമ്പി ജോസ്, ശ്രീ രാജി മാത്യു എന്നിവരാണ് ഇതിനായി നേതൃത്വം വഹിക്കുന്നത്. കടന്നുപോയ ഓണാഘോഷങ്ങളൊക്കെയും ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തിന് ഏറെ വ്യത്യസ്തങ്ങളായ കലാസൃഷ്ടികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. അതില്‍ ഏറെ ശ്രദ്ധേയമായി മാറ്റപ്പെട്ട കൂറ്റന്‍ അത്തപ്പൂക്കളവും സാമൂഹൃ സംഗീത നാടകവും, ഫ്‌ളാഷ് മോബും, വള്ളം കളി യും കുടുംബ സദസ്സുമൊക്കെ ഇന്നും ഒളിമങ്ങാതെ ജന ഹൃദയങ്ങളില്‍ നിലകൊള്ളുന്നു.

ഇവിടെ ഭൂതകാലത്തെ ലിംക അയവിറക്കുകയല്ല മറിച്ച് ചവിട്ടി കയറിയ പടവുകളിലെ ചൈതന്യത്തായ വശങ്ങളെ സ്വാംശീകരിച്ച് വര്‍ത്തമാനകാലത്തില്‍ കൂടുതല്‍ കരുത്തോടെ നടന്നു നീങ്ങാനാണ് ഈ സംഘടന യത്‌നിക്കുന്നത്. ഈ ലക്ഷ്യം ലാക്കാക്കിയുള്ള പ്രയാണത്തില്‍ സഹയാത്രികരായി ലിവര്‍പൂളിലെ എല്ലാ മലയാളികളെയും ക്ഷണിക്കുകയാണ് ലിംക. അതിനായി ‘നാം ഒരു കുടുംബം നമുക്ക് ഒരാഘോഷം’ എന്ന ആപ്തവാക്യവുമായി ലിംക മുന്നോട്ട്.

മുന്‍കൂട്ടി ടിക്കെറ്റെടുക്കാതെ നോര്‍ത്തേണ്‍ റെയിലില്‍ യാത്ര ചെയ്യുന്നവര്‍ ഇനി മുതല്‍ ഇരട്ടി തുകയോ 20 പൗണ്ട് പിഴയോ നല്‍കേണ്ടി വരും. ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകളിലായിരിക്കും പുതിയ ചാര്‍ജ് നിരക്ക് നിലവില്‍ വരുക. ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്ന് പ്രധാന നോര്‍ത്തേണ്‍ നഗരങ്ങളിലേക്കുള്ള ട്രെയിനുകളില്‍ അടുത്ത മാസം മുതല്‍ പുതിയ രീതി നിലവില്‍ വരും. പുതിയ മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക തിരക്കിട്ട് സ്റ്റേഷനിലെത്തുന്ന യാത്രക്കാരെയായിരിക്കും. സ്റ്റേഷനിലെത്തി ടിക്കറ്റ് സ്ലിപ്പുകള്‍ എടുക്കാന്‍ സമയം ലഭിക്കാത്ത ഇത്തരക്കാര്‍ സാധാരണയായി ട്രെയിനില്‍ കയറിയതിന് ശേഷം കണ്ടക്ടര്‍മാരില്‍ നിന്ന് ടിക്കറ്റെടുക്കുകയാണ് പതിവ്. എന്നാല്‍ ഇനി മുതല്‍ അത് സാധ്യമാകില്ല.

കാഷ് പേയ്‌മെന്റ് നടത്തുന്നവര്‍ തീവണ്ടിയില്‍ കയറുന്നതിന് മുന്‍പ് തന്നെ സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന മെഷനില്‍ നിന്ന് പേ സ്ലിപ് എടുക്കുകയും ട്രെയിനില്‍ കയറിയതിന് ശേഷം കണ്ടക്ടര്‍ക്ക് പണം നല്‍കി ടിക്കറ്റ് വാങ്ങുകയും വേണം. കാര്‍ഡ് വഴി പേയ്‌മെന്റ് നടത്തുന്ന ആളുകള്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറുകയാണെങ്കില്‍ 20 പൗണ്ട് പിഴ നല്‍കേണ്ടി വരും. മെഷീന്‍ തകരാറ് തുടങ്ങിയ കാരണങ്ങള്‍ മൂലം ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത യാത്രക്കാരെ പിഴ അടക്കുന്നതില്‍ നിന്ന് ഒഴിവാക്കും. സാങ്കേതികത്തകരാറ് മൂലം ടിക്കറ്റ് എടുക്കാന്‍ കഴിയാത്തവര്‍ ഇറങ്ങേണ്ട സ്ഥലമെത്തുന്നതിന് മുന്‍പ് തന്നെ കണ്ടക്ടറെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ച് ടിക്കറ്റ് എടുക്കണം. അല്ലാത്തപക്ഷം പിഴ ലഭിക്കുന്നതായിരിക്കും.

ഓണ്‍ലൈന്‍ വഴിയോ റെയില്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ വിക്ടോറിയയില്‍ നിന്ന് യോര്‍ക്ക് വരെയും മാഞ്ചസ്റ്ററിലെ എല്ലാ സ്‌റ്റേഷനില്‍ നിന്ന് വാറിംഗ്ട്ടണ്‍ വഴി ലിവര്‍പൂളിലേക്കും മാഞ്ചസ്റ്ററിലെ എല്ലാ സ്‌റ്റേഷനില്‍ നിന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് വഴി വിംസ്ലോയിലേക്കും യാത്ര ചെയ്യുന്നവരെ ആയിരിക്കും പുതിയ ടിക്കറ്റ് സംവിധാനം ബാധിക്കുക. കൂടാതെ ഷെഫീല്‍ഡ് വഴി മൂര്‍ത്തോര്‍പ്പിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും പുതിയ രീതി ബാധകമാവും. സ്‌റ്റേഷനിലുള്ള കളക്ടേഴ്‌സായിരിക്കും പിഴ ഈടാക്കുക. 2016ല്‍ പുറത്തിറക്കിയ ‘ബൈ ബിഫോര്‍ യു ബോര്‍ഡ്’ കാംമ്പയിന്റെ ഭാഗമായിട്ടാണ് പിഴ ഈടാക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്ന് നോര്‍ത്തേണ്‍ റീജണല്‍ ഡയറക്ടര്‍ ലിയാം സംപ്റ്റര്‍ പറഞ്ഞു.

യുകെയില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ യൂറോപ്യന്‍ സ്ത്രീകളുമായി വ്യാജ വിവാഹങ്ങള്‍ നടത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് 23 വര്‍ഷം തടവ്. പാകിസ്ഥാന്‍ വംശജനായ അയാസ് ഖാന്‍ ഇയാളുടെ ഭാര്യയായിരുന്ന ലിത്വാനിയന്‍ വംശജ യേര്‍ഗിറ്റ പാവ്‌ലോവ്‌സ്‌കൈറ്റ് എന്നിവരായിരുന്നു വ്യാജവിവാഹങ്ങള്‍ നടത്തി രേഖകള്‍ തയ്യാറാക്കി നല്‍കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ തുടരാന്‍ നിയമപരമായി അവകാശമില്ലാത്തതോ, വിസ കാലാവധി അവസാനിച്ചതോ ആയ പാകിസ്ഥാന്‍ വംശജര്‍ക്കാണ് ഇവര്‍ യൂറോപ്യന്‍ വധുക്കളെ സംഘടിപ്പിച്ച് നല്‍കിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.

ഇത്തരം വിവാഹങ്ങള്‍ തട്ടിപ്പാണെന്ന സംശയത്തെത്തുടര്‍ന്ന ഒരു രജിസ്ട്രി ഓഫീസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ക്രിമിനല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വിവരമറിയിക്കുകയായിരുന്നു. 3000 പൗണ്ട് ഈടാക്കിയാണ് ഇത്തരം വിവാഹങ്ങള്‍ ഈ ദമ്പതികള്‍ നടത്തിക്കൊടുത്തിരുന്നത്. ഇതിനായി വധുക്കളെ പ്രത്യേകം വരുത്തുകയായിരുന്നു. നിരവധി പേര്‍ ഇവര്‍ക്ക് പണം നല്‍കി ‘വിവാഹിതരായിട്ടുണ്ടെന്ന്’ അന്വേഷണത്തില്‍ വ്യക്തമായി. ഈ വിവാഹങ്ങള്‍ ചെയ്തവര്‍ രേഖകള്‍ സമ്പാദിച്ച് റസിഡന്‍സിക്കായി അപേക്ഷിച്ചതായും വ്യക്തമായി. ഇമിഗ്രേഷന്‍ നിയമങ്ങളുടെ ദുരുപയോഗമാണ് ഇതിലൂടെ നടന്നിരിക്കുന്നത്.

ഓള്‍ഡ് ബെയ്‌ലിയില്‍ രണ്ടു മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അയാസ് ഖാന്‍, പാവ്‌ലോവ്‌സ്‌കൈറ്റ് എന്നിവരെക്കൂടാതെ വിവാഹിതരായ ഫാറൂഖ്, താതാന്യ റോളിക്, മുഹമ്മദ് സാഖ്‌ലെയിന്‍, ഷെയ്ഖ് അഹമ്മദ്, വലേറിയ ബാര്‍ട്ടേസെവിക്, ഡയാന സ്റ്റാന്‍കെവിക്ക് എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സ്റ്റാന്‍കെവിക്ക്, നെല്‍സന്‍ ഗാര്‍ഡന്‍സ് എന്നിവരായിരുന്നു വ്യാജരേഖകള്‍ തയ്യാറാക്കിയിരുന്നത്. ഹോം ഓഫീസില്‍ അപേക്ഷ നല്‍കാനും മറ്റും ഇവരായിരുന്നു ‘ദമ്പതി’കള്‍ക്ക് സഹായം ചെയ്തിരുന്നത്.

ദിനേശ് വെള്ളാപ്പള്ളി

നാടിന്റെ ആഘോഷങ്ങള്‍ എന്നും മലയാളിയുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നവയാണ്. വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളി സമൂഹം ഒരു തരത്തില്‍ നാട്ടില്‍ നടക്കുന്നതിനേക്കാള്‍ മികവോടെ, തനിമയോടെ മലയാളക്കരയുടെ ആഘോഷങ്ങള്‍ കൊണ്ടാടുന്നത് പലരുടെയും അനുഭവത്തിലുള്ള കാര്യം കൂടിയാണ്. കേരളത്തിന്റെ കാര്‍ഷിക ഉത്സവമായ, പുതുവര്‍ഷത്തിന്റെ ആരംഭം കുറിയ്ക്കുന്ന മേടമാസത്തിലെ വിഷുപ്പുലരി മലയാളികള്‍ക്ക് നൈര്‍മല്യത്തിന്റെ ഒരു കോടി കൈനീട്ടങ്ങള്‍ മനസ്സില്‍ നിറയ്ക്കുന്ന അനുഭവമാണ്. കണികണ്ട്, കൈനീട്ടം വാങ്ങി, സദ്യയുണ്ണുന്ന ബ്രിട്ടനിലെ മലയാളി സമൂഹത്തിന് സേവനം യുകെ നല്‍കുന്ന കലയുടെ കൈനീട്ടം വിഷുനിലാവ് ഏപ്രില്‍ 14ന് ഗ്ലോസ്റ്ററില്‍ അരങ്ങേറും.

മലയാളനാടിന്റെ മനസ്സറിയുന്ന മഹാപ്രസ്ഥാനത്തിന്റെ കൈവഴിയെന്ന നിലയില്‍ സേവനം യുകെ ആദ്യമായി ഒരുക്കുന്ന സംഗീതനൃത്ത സന്ധ്യയാണ് വിഷുനിലാവ്. യുകെയിലെ ഏറ്റവും പ്രഗത്ഭരായ ഗായകര്‍ അനശ്വരനായ ജോണ്‍സണ്‍ മാഷിന്റെ ഗാനങ്ങള്‍ ആലപിച്ച് നാടിന്റെ ആ നന്മകളെ ആരാധക ഹൃദയങ്ങളിലേക്ക് എത്തിക്കുമ്പോള്‍, നൃത്തത്തിന്റെ വൈവിധ്യമാര്‍ന്ന അവതരണവും ഇഴചേര്‍ന്ന് ഈ സംഗീതനൃത്ത സന്ധ്യ സദസ്യരുടെ കണ്ണിനും കാതിനുമേകുന്ന പൊന്‍കണിയാകും.

യുക്മ ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗറിലും, ഐഡിയ സ്റ്റാര്‍ സിംഗറിലും പങ്കെടുത്ത് വിജയിക്കുകയും, ആരാധകഹൃദയങ്ങളില്‍ ഇടംനേടുകയും ചെയ്ത അനുഗ്രഹീതരായ ഗായകരാണ് വിഷുനിലാവിന്റെ സംഗീത സന്ധ്യ നയിക്കുക. പ്രശസ്തരായ ബോളിവുഡ് നൃത്ത ഗ്രൂപ്പ് ദേശി നാച്ചാണ് വേദിയില്‍ നൃത്തത്തിന്റെ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുന്നത്.

വിഷുനിലാവില്‍ പങ്കെടുക്കുന്ന പ്രധാന ഗായകര്‍ ഇവരാണ്:

അലിനാ സജീഷ്: യുക്മ സീസണ്‍ 2 സ്റ്റാര്‍ സിംഗറില്‍ 1േെ റണ്ണര്‍അപ്പ്, യുക്മ പ്രാദേശികദേശീയ തലത്തില്‍ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുള്ള പ്രതിഭ. ക്ലാസിക്കല്‍ സംഗീതം അഭ്യസിക്കുന്ന അലിന ബേസിംഗ്സ്റ്റോക്കില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നു. കെന്റ് യൂണിവേഴ്സിറ്റി അക്കൗണ്ടിംഗ് & മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ്.

ഹരികുമാര്‍ വാസുദേവന്‍: യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 3യില്‍ മത്സരാര്‍ത്ഥി. സ്റ്റീഫന്‍ ദേവസി ടാലന്റ് കോണ്ടസ്റ്റില്‍ റണ്ണര്‍അപ്പ്. യുകെയില്‍ നിരവധി വേദികളില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഗാനങ്ങള്‍ ആലപിച്ച് ജനശ്രദ്ധ ആകര്‍ഷിച്ച ഗായകന്‍.

ജിയാ ഹരികുമാര്‍: 2015/16/17 വര്‍ഷങ്ങളില്‍ യുക്മ നാഷണല്‍സ് സോളോയില്‍ ഒന്നാം സമ്മാനം നേടിയ ഈ 9 വയസ്സുകാരി 2017 യുക്മ നാഷണല്‍സ് മലയാളം പദ്യത്തില്‍ ഒന്നാം സ്ഥാനം നേടി. 2018 ബ്രിട്ടീഷ് മലയാളി യൗംഗ് ടാലന്റ് അവാര്‍ഡ് ഫൈനലിസ്റ്റ്, ലണ്ടനില്‍ നടന്ന എം.ജി. ശ്രീകുമാറിനൊപ്പം ശ്രീരാംഗം ഷോയിലും, സ്റ്റീഫന്‍ ദേവസി ടാലന്റ് കോണ്ടസ്റ്റില്‍ ജേതാവുമായി.

ജോസ് ജെയിംസ്: ബ്രിസ്റ്റോളില്‍ കുടുംബസമേതം താമസിക്കുന്ന ജോസ് തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടിയ ശേഷം മദ്രാസിലും, കേരളത്തിലും സംഗീത അധ്യാപകനായിരുന്നു.

സന്ദീപ് കുമാര്‍: സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുമ്പോഴും സംഗീതത്തിലെ താല്‍പര്യം മൂലം ഈ രംഗത്ത് തുടരുന്ന സന്ദീപ് സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററുടെ ശിഷ്യനാണ്. ലണ്ടന്‍ തമിഴ് അസോസിയേഷന്റെ ‘കാണാക്കുയില്‍ 2016’ അവാര്‍ഡ് നേടിയിട്ടുള്ള ഇദ്ദേഹം യുക്മ സ്റ്റാര്‍ സിംഗര്‍ 2016ല്‍ ഫൈനലിസ്റ്റാണ്. 2017ല്‍ നടന്ന സിംഗ് വിത്ത് സ്റ്റീഫന്‍ മത്സരത്തില്‍ വജയിച്ച ഈ ഗായകന്‍ ബ്രിസ്റ്റോളില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.

ശരണ്യ ആനന്ദ്: ശാസ്ത്രീയ സംഗീതത്തില്‍ മികവ് തെളിയിച്ച ഈ ഹെല്‍ത്ത് സര്‍വ്വീസ് പ്രൊഫഷണല്‍ സ്‌കൂള്‍ യൂണിവേഴ്സിറ്റി തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. യുക്മ നാഷണല്‍ കലാമേള 2017ല്‍ സോളോ ഗാനത്തില്‍ ഒന്നാം സ്ഥാനവും നേടി. ഗ്ലോസ്റ്ററില്‍ കുടുംബത്തോടൊപ്പം താമസിച്ച് വരുന്നു.

സ്മൃതി സതീഷ്: യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2, 2016ല്‍ ആറാം സ്ഥാനം നേടിയ സ്മൃതി 2017 സിംഗ് വിത്ത് സ്റ്റീഫന്‍ ദേവസി കോണ്ടസ്റ്റില്‍ ഫൈനലിസ്റ്റായി. മെയ്ഡെന്‍ഹെഡില്‍ സിംഗ് വിത്ത് ശ്രീകുമാര്‍ കോണ്ടസ്റ്റില്‍ 1േെ റണ്ണര്‍അപ്പ്. കര്‍ണ്ണാടക, ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുള്ള ഈ ഗായിക ലോസാഞ്ചലസിലെ വാള്‍ട്ട് ഡിസ്നി കണ്‍സേര്‍ട്ട് ഹാളില്‍ എല്‍എ അന്താരാഷ്ട്ര സംഗീതോത്സവത്തില്‍ പങ്കെടുത്ത് ഗോള്‍ഡ് അവാര്‍ഡ് നേടിയിട്ടുണ്ട്.

സോണി ജോസഫ് കോട്ടുപള്ളി: എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്നീഷ്യനായ സോണി ഇപ്പോള്‍ കേബിള്‍ മാനുഫാക്ചറിംഗ് മേഖലയില്‍ ജോലി ചെയ്യുന്നു. ചേര്‍ത്തല സ്വദേശിയായ ഇദ്ദേഹം ചര്‍ച്ച് കൊയറിലും സജീവ സാന്നിധ്യമാണ്. യുകെ ഗ്ലോസ്റ്ററില്‍ ഭാര്യക്കും, മക്കള്‍ക്കും ഒപ്പം താമസിക്കുന്നു.

തോമസ് അലക്സാണ്ടര്‍: കര്‍ണ്ണാടക സംഗീതം അഭ്യസിച്ചിട്ടുള്ള ഇദ്ദേഹം കൊച്ചിന്‍ കലാഭവന്‍ (ദുബായ്), കലാശ്രീ മ്യൂസിക് എന്നീ ഓര്‍ക്കസ്ട്രകളുടെ ഭാഗമായിരുന്നു. എംഎയുകെ, എന്‍ജിഎം, കെസിഎ തുടങ്ങി വിവിധ സംഘടനകളുടെ ലൈവ് വേദികളില്‍ പാടിയിട്ടുണ്ട്.

ട്രീസ ജിഷ്ണു: റേഡിയോ, ടിവി പരിപാടികളില്‍ പാടിയിട്ടുള്ള ട്രീസ യുകെയില്‍ മുന്നൂറോളം സ്റ്റേജ് പ്രോഗ്രാമുകളുടെ ഭാഗമായി. കഥകളി പരിപാടികളിലും പാടിയിട്ടുള്ള ഈ ഗായിക സൗത്താംപ്ടണിലെ ലൈറ്റ്സ് & സൗണ്ട്സ് ബാന്‍ഡില്‍ അംഗമാണ്.

മലയാളികളുടെ ആഘോഷസംഗമ വേദിയായി മാറുന്ന വിഷുനിലാവിന്റെ പാസുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 20 പൗണ്ട് വിലയുള്ള ടിക്കറ്റില്‍ നാല് പേര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. ചുറ്റുപാടുള്ള മനുഷ്യരുടെ ദുരവസ്ഥകള്‍ക്ക് നേരെ കണ്ണുതുറന്ന് അവര്‍ക്ക് ആവശ്യമായ സന്നദ്ധസഹായങ്ങള്‍ ചെയ്തു നല്‍കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സേവനം യുകെ ഈ ചടങ്ങില്‍ നിന്നും സ്വരൂപിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പൊതുജനനന്മയ്ക്കായാണ് വിനിയോഗിക്കുക.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളി സമൂഹം വിഷുനിലാവിന്റെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഇതിന്റെ ഭാഗമായി വിപുലമായ തയ്യാറെടുപ്പുകളാണ് സേവനം യുകെ നടത്തി വരുന്നത്. വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച് രാത്രി പത്ത് മണിയോടെ പരിപാടി അവസാനിക്കും. ഈ സമയത്ത് വേദിക്ക് സമീപം രുചികരമായ വിഭവങ്ങള്‍ ലഭ്യമാക്കുന്ന ഭക്ഷണശാലയും പ്രവര്‍ത്തിക്കും. ഒരു ചാരിറ്റി & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നനിലയില്‍ പ്രവര്‍ത്തിക്കുന്ന സേവനം യുകെയുടെ ധനസമാഹരണത്തിന്റെ ഭാഗമായാണ് വിഷുനിലാവ് സംഘടിപ്പിക്കുന്നത്. ഈ ചടങ്ങില്‍ നിന്നും ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനാല്‍ കലാസന്ധ്യ ആസ്വദിക്കുന്നവര്‍ ഈ പ്രവര്‍ത്തനങ്ങളുടെ കൂടി ഭാഗമായി മാറുകയാണ്.

ഗ്ലോസ്റ്റര്‍ ക്രിപ്റ്റ് സ്‌കൂളിലാണ് സേവനം യുകെ വിഷുനിലാവിന് അരങ്ങുണരുക. ഈ ചടങ്ങില്‍ കുടുംബസമേതം പങ്കെടുത്ത് കൊണ്ട് ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ കെങ്കേമമാക്കാന്‍ എല്ലാ മലയാളികളെയും, കലാസ്വാദകരെയും സേവനം യുകെ ക്ഷണിക്കുകയാണ്. വിഷുനിലാവിന്റെ ടിക്കറ്റുകള്‍ക്കായി സേവനം യുകെ ഭാരവാഹികളെ ബന്ധപ്പെടാം.

ബ്രിട്ടീഷ് യുവജനത ജീവിതത്തില്‍ അസന്തുഷ്ടരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അഞ്ചില്‍ മൂന്ന് പേര്‍ ജോലി സംബന്ധമായി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സസ് ട്രസ്റ്റ് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 16 മുതല്‍ 25 വയസു വരെ പ്രായമുള്ള 2200 യുവജനങ്ങളിലാണ് സര്‍വേ നടത്തിയത്. നാലില്‍ ഒരാള്‍ക്ക് പ്രതീക്ഷകള്‍ അസ്തമിച്ചതായുള്ള തോന്നലുകളുണ്ടെന്നും രാജ്യത്തെ യുവജനങ്ങളില്‍ പകുതിയോളം പേര്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നതായും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് യുവത കടുത്ത അസംതൃപ്തി നേരിടുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്.

9 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രിന്‍സസ് ട്രസ്റ്റ് ഈ പഠനം ആരംഭിക്കുന്നത്. രാജ്യത്തിലെ യുവജനത അസംതൃപ്തരും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പിന്നാക്കം പോകുന്നതും നമുക്കുള്ള മുന്നറിയിപ്പാണെന്ന് പ്രിന്‍സസ് ട്രസ്റ്റ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് സ്റ്റാസ് പറയുന്നു. തങ്ങളുടെ ജീവിത ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന വിശ്വാസം പുതിയ തലമുയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴില്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ പിടിയിലാണ് മിക്കവരുമെന്ന് നിക്ക് സ്റ്റാസ് പറഞ്ഞു. ഒരുപാട് ആഗ്രഹങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നത് നല്ലൊരു ഭാവിയെ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നും ജീവിതത്തിന്റെ ഓരോ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്‍ക്കാന്‍ ഞങ്ങളുണ്ടെന്നും യുവതയെ ബോധ്യപ്പെടുത്തുകയാണ് ഈ ഘട്ടത്തില്‍ നാം അടിയന്തരമായി ചെയ്യേണ്ടത്. പഠിക്കുവാനും സമ്പാദിക്കുവാനും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അവരോട് പറയേണ്ടതുണ്ടെന്നും സ്റ്റാസ് വ്യക്തമാക്കുന്നു.

യുവതയെ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതിന് സര്‍ക്കാരും ചാരിറ്റികളും യുകെയിലെ കമ്പനികളുമെല്ലാം മുന്നോട്ട് വരേണ്ടതുണ്ട്. യുവജനങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ സാധ്യതകളൊരുക്കുകയും നല്ലൊരു കരിയര്‍ അവര്‍ക്ക് ഒരുക്കി കൊടുക്കേണ്ടതുണ്ടെന്നും ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു.

42 ശതമാനം പേരും തങ്ങളാഗ്രഹിക്കുന്ന വിജയത്തിലെത്താന്‍ അധിക സമ്മര്‍ദ്ദം സഹിക്കേണ്ടി വരുമെന്ന് ബോധ്യമുള്ളവരാണ്. 28 ശതമാനം അത്യാവശ്യ ഘട്ടങ്ങളില്‍ പോലും പരസഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ മടി കാണിക്കുന്നവരാണ്. നല്ലൊരു ജോലിയുണ്ടാകുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് 49 ശതമാനം ആളുകളും കരുതുന്നത്. 61 ശതമാനം പേര്‍ തൊഴില്‍ ജീവിതത്തിന് ഒരു അര്‍ത്ഥം നല്‍കുമെന്ന് ചിന്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

78കാരനായ പെന്‍ഷനറുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മോഷ്ടാവ് കുത്തേറ്റ് മരിച്ചു. ഹെന്റി വിന്‍സന്റ് എന്ന മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്‍പ്പെട്ടിരുന്ന കുറ്റവാളിയാണ് കുത്തേറ്റ് മരിച്ചത്. റിച്ചാര്‍ഡ് ഓസ്‌ബോണ്‍ ബ്രൂക്ക്‌സ് എന്ന പെന്‍ഷറുടെ വീട്ടിലാണ് വിന്‍സെന്റും കൂട്ടാളിയും മോഷണത്തിന് കയറിയത്. ബ്രൂക്ക്‌സുമായുണ്ടായ മല്‍പ്പിടിത്തത്തിനിടെ ഇയാള്‍ക്ക് കുത്തേല്‍ക്കുകയും കൊല്ലപ്പെടുകയുമായിരുന്നു. പോലീസ് അന്വേഷണത്തിലാണ് കൊല്ലപ്പെട്ട വിന്‍സെന്റിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

പെന്‍ഷനര്‍മാരില്‍ നിന്ന് 4,48,180 പൗണ്ട് തട്ടിയ സംഭവത്തില്‍ ഇയാളുടെ കുടുംബത്തെ 2003ല്‍ ജയിലിലടച്ചിരുന്നു. വിന്‍സെന്റിന്റെ പിതാവും അഞ്ച് ബന്ധുക്കളുമടങ്ങുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സൗത്ത് ലണ്ടനിലെ കെന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഇവരെ ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്. വീടുകളുടെ തകരാറുകള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് പ്രായമായവരെ സമീപിക്കുന്ന ഇവര്‍ വന്‍തുകയാണ് ഫീസായി ഈടാക്കിയിരുന്നത്. ഇവരെ പണം വാങ്ങുന്നതിനായി തട്ടിപ്പു സംഘം ബാങ്കുകളിലേക്ക് അനുഗമിക്കുകയും ചെയ്തിരുന്നു.

വിന്‍സെന്റിനെ നാലര വര്‍ഷത്തെ തടവിനായിരുന്നു ശിക്ഷിച്ചത്. പിതാവായ ഡേവിഡ് വിന്‍സെന്റിന് 6 വര്‍ഷത്തെ തടവും ലഭിച്ചിരുന്നു. വിന്‍സെന്റിന്റെ മരണം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സ്ഥിരീകരിച്ചു. സംഭവത്തില്‍ വിന്‍സെന്റിന്റെ ബന്ധുക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ബ്രൂക്ക്‌സിന് അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയും ഇദ്ദേഹത്തെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

സഹപ്രവര്‍ത്തകരെ വധിക്കാനായി ആയുധ ശേഖരണം നടത്തുന്നതിനിടെ പിടിയിലായ മുന്‍ ഡോക്ടര്‍ക്ക് 12 വര്‍ഷം തടവ്. ഗ്ലാസ്‌ഗോ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഡോക്ടര്‍ മാര്‍ട്ടിന്‍ വാറ്റ് പോലീസ് പിടിയിലാകുന്നത്. ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 3 സബ് മെഷീന്‍ ഗണ്ണുകളും, രണ്ട് പിസ്റ്റളും 15,00 കാര്ട്രിഡ്ജുകളും പോലീസ് കണ്ടെടുത്തിരുന്നു. പെരുമാറ്റച്ചട്ടലംഘനത്തെ തുടര്‍ന്ന് ഇയാളെ 2012ല്‍ നോര്‍ത്ത് ലാനാര്‍ക്ക്ഷയറിലെ മോങ്ക്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ നിന്ന് പുറത്തായിരിക്കുന്നു. ഏതാണ്ട് ഇതേ കാലയളവില്‍ വാറ്റിന് വിവാഹ മോചനവും തേടേണ്ടി വരികയും ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്താക്കാന്‍ കാരണക്കാരായ സഹപ്രവര്‍ത്തകരെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ആയുധ ശേഖരം നടത്തിയത്.

കൊല്ലാനുള്ള സഹപ്രവര്‍ത്തകരുടെ ലിസ്റ്റും വിലാസവും വാറ്റ് തയ്യാറാക്കി വെച്ചിരുന്നു. ആക്രമണം നടത്തുന്നതിന് മുന്നോടിയായ തയ്യാറെടുപ്പുകളും ഈ മുന്‍ കണ്‍സള്‍ട്ടന്റ് നടത്തിയിരുന്നു. ഇതിനായി ഷൂട്ടിംഗ് പരിശീലനവും ആയുധ ശേഖരണവുമെല്ലാം നടത്തി വരുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്. സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്നും കുട്ടക്കൊലയ്ക്ക് തയ്യാറെടുക്കുകയായിരുന്നു ഇയാളെന്നും പോലീസ് കണ്ടെത്തിയിരുന്നു. മുന്‍ സഹപ്രവര്‍ത്തകരെ വധിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വാറ്റ് പൂര്‍ത്തിയാക്കിയിരുന്നു. ദീര്‍ഘകാലത്തെ വിചാരണയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് വാറ്റ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത്.

വാറ്റിന്റെ 30 വര്‍ഷത്തെ എന്‍എച്ച്എസ് സേവനം മുഖവിലയ്‌ക്കെടുക്കണമെന്ന് പ്രതിയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. അതേ സമയം വാറ്റിനെതിരെ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ വിലകുറച്ച് കാണരുതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. വിദ്യാസമ്പന്നനും സമൂഹത്തില്‍ ഉയര്‍ന്ന പദവി അലങ്കരിക്കുകയും ചെയ്യുന്ന വാറ്റിനെ പോലെയുള്ള ഒരാള്‍ ഇത്തരം സാഹചര്യത്തില്‍ കാണപ്പെടുന്ന ദുഖകരമാണ്. പക്ഷേ ആയുധങ്ങള്‍ ശേഖരിച്ച നടപടിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ആളുകളുടെ ജീവന് അപകടം വരുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ തടയപ്പെടേണ്ടതുണ്ട്. ശിക്ഷ വിധിച്ചുകോണ്ട് ജഡ്ജ് ലേഡി സ്റ്റാന്‍സി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved