ജീവന് ഭീഷണിയുള്ള രോഗങ്ങള്‍ക്ക് പോലുമുള്ള പരിശോധനകള്‍ അമിതവണ്ണക്കാരില്‍ നടത്താന്‍ കഴിയുന്നില്ലെന്ന് എന്‍എച്ച്എസ് നേതൃത്വം. അമിത ശരീരവണ്ണമുള്ള രോഗികള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന പല ചെക്കപ്പുകളും റദ്ദാക്കേണ്ടി വരുന്നതായി ഹെല്‍ത്ത് ചീഫുമാര്‍ പറയുന്നു. ശരീരവണ്ണം വളരെ കൂടുതലായതിനാല്‍ എംആര്‍ഐ സ്‌കാനിംഗ് മെഷീനില്‍ പോലും രോഗികളെ കയറ്റാനാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പല മാരക രോഗങ്ങളും കണ്ടെത്തുന്നതിന് ഇത്തരം ടെസ്റ്റുകള്‍ നിര്‍ണായകമാണ്. പക്ഷേ രോഗികളുടെ ശരീരത്തിന് അനുസരിച്ചുള്ള മെഷീനുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗികള്‍ക്ക് പാകമായ മെഷിനില്ലാത്തതിനാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 200ലധികം എംആര്‍ഐ സ്‌കാനിംഗുകളാണ് റദ്ദാക്കിയത്.
സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അതോറിറ്റികളും വലിയ സ്‌കാനറുകള്‍ വാങ്ങിക്കുവാന്‍ നിര്‍ബന്ധിതരായികൊണ്ടിരിക്കുകയാണ്. തടി കൂടുതലുള്ള ആളുകളുടെ എണ്ണത്തില്‍ വര്‍ധവുണ്ടാകുന്നുണ്ട്. പക്ഷേ അതിനനുസരിച്ച് സേവനങ്ങളും ഉപകരണങ്ങളും പരിഷ്‌കരിക്കപ്പെടുന്നില്ലെന്ന് ബ്രിട്ടീഷ് ഡയറ്റെറ്റിക്‌സ് അസോസിയേഷനിലെ ഷാനെഡ് ക്വിര്‍ക് വ്യക്തമാക്കുന്നു. നിരവധി രോഗങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് എംആര്‍ഐ സ്‌കാനിംഗ്. സാധാരണ എംആര്‍ഐ സ്‌കാനിംഗ് മെഷീനുകള്‍ക്ക് 68ഇഞ്ച് വ്യാസമാണ് ഉള്ളത്. ശരീരഭാരം 25 സ്റ്റോണില്‍ താഴെയുള്ള ആളുകളെ വരെ ഈ മെഷീനുകളില്‍ കയറാന്‍ ട്രസ്റ്റുകള്‍ അനുവദിക്കാറുണ്ട്.
ശരീര ഭാരം വര്‍ദ്ധിക്കാതെ സൂക്ഷിക്കണമെന്ന് പറയുന്നതിന് പല കാരണങ്ങളുണ്ട്. സ്‌കാന്‍ ചെയ്യുന്നതിന് അമിത ശരീരഭാരം തടസ്സമുണ്ടാക്കുമെന്നും സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിച്ചാര്‍ഡ് ഇവാന്‍സ് വ്യക്താമക്കുന്നു. അമിത ശരീരഭാരം ഹൃദയ സംബന്ധിയായ രോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ലണ്ടന്‍: ഏപ്രില്‍ 1ന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മിനിമം വേജസിലും നാഷണല്‍ ലിവിംഗ് വേജസിലും വര്‍ദ്ധനവ്. നാഷണല്‍ ലിവിംഗ് വേജ് വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അറിയിച്ചിരുന്നു. മണിക്കൂറില്‍ 7.50 പൗണ്ടില്‍ നിന്ന് 7.83 പൗണ്ടായാണ് ഇതില്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. അപ്രന്റീസ്ഷിപ്പിന്റെ ആദ്യ വര്‍ഷത്തിലല്ലാത്ത 25 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇത് ലഭിക്കും. 4.7 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.
മണിക്കൂറിന് അധികമായി 33 പെന്‍സ് ലഭിക്കുന്നതോടെ ഫുള്‍ടൈം ജീവനക്കാരുടെ ശമ്പളത്തില്‍ അടുത്ത വര്‍ഷം 600 പൗണ്ടിന്റെ വര്‍ദ്ധനവുണ്ടാകും. 21 മുതല്‍ 24 വയസ് വരെ പ്രായമുള്ള ജീവനക്കാരുടെ നാഷണല്‍ ലിവിംഗ് വേജസ് 7.05 പൗണ്ടില്‍ നിന്ന് 7.38 പൗണ്ടായി ഉയര്‍ന്നിട്ടുണ്ട്. 18 മുതല്‍ 20 വയസു വരെ പ്രായമുള്ളവരുടെ നാഷണല്‍ ലിവിംഗ് വേജസ് 5.60 പൗണ്ടില്‍ നിന്ന് 5.90 ആയാണ് ഉയര്‍ത്തിയത്. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് 4.04 പൗണ്ടില്‍ നിന്ന് 4.20 പൗണ്ടായാണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്.
2025 ഓടെ ലിവിംഗ് വേജ് സാലറി 9 പൗണ്ടായി ഉയര്‍ത്തുമെന്ന വാഗ്ദാനമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്ന് ഹാമണ്ട് വ്യക്തമാക്കി. നാഷണല്‍ ലിവിംഗ് വേജ് വര്‍ദ്ധിപ്പിക്കുകയും ഇന്‍കംടാക്‌സ് കുറയ്ക്കുകയും ഫ്യുവല്‍ ഡ്യൂട്ടി മരവിപ്പിക്കുകയും ചെയ്യുന്നതിലൂടെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ഹാമണ്ട് പറഞ്ഞു.
റജി നന്തികാട്ട്
യുകെയിലെ സംഗീത രംഗത്തും നൃത്ത രംഗത്തും മുന്നില്‍ നില്‍ക്കുന്ന കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ വര്‍ണ്ണനിലാവ് ഏപ്രില്‍ 7 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ഈസ്റ്റ്ഹാമിലെ ട്രിനിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യുക്മ ദേശീയ പ്രസിഡണ്ട് മാമന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നതതോടുകൂടി കലാ സന്ധ്യയ്ക്ക് തുടക്കമാവും. യുക്മ നാഷണല്‍ കലാമേളയടക്കം നിരവധി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ ആന്‍ മേരി ജോജോ, അശ്വിനി അജിത്, ജോവാന പ്രകാശ് തുടങ്ങിയവരുടെ ഭരതനാട്യം ആന്‍ മേരി ജോജോ, അശ്വിനി അജിത് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ്, യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരി ദേവനന്ദ അവതരിപ്പിക്കുന്ന സെമിക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയ നൃത്ത പരിപാടികള്‍ വേദിയില്‍ അരങ്ങേറും. യുകെയിലെ പ്രഗത്ഭ ഗായകാരായ റോയി സെബാസ്റ്റ്യന്‍, അനീഷ് ജോര്‍ജ്ജ് , ജോമോന്‍ മാമൂട്ടില്‍, ഉണ്ണികൃഷ്ണന്‍, ടെസ്സമോള്‍ ജോര്‍ജ്ജ്, ഡെന്ന ആന്‍ ജോമോന്‍, വക്കം ജി. സുരേഷ്‌കുമാര്‍ തുങ്ങിയവര്‍ പഴയതും പുതിയതുമായ ഗാനങ്ങള്‍ ആലപിക്കും. കുട്ടി ഗായകരായ ടെസ്സ സൂസന്‍ ജോണ്‍, ജോവാന സോജന്‍ എന്നിവരുടെ സാന്നിധ്യം വര്‍ണ്ണനിലാവിനെ മികവുറ്റതാക്കും.
ജെയ്‌സണ്‍ ജോര്‍ജ്ജ്, ദീപ്തി മനോജ് എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും. വര്‍ണ്ണനിലാവിനോടനുബന്ധിച്ചു യുകെയിലെ അറിയപ്പെടുന്ന സാഹിത്യകാരി ബീന റോയി എഴുതിയ കവിതകളുടെ സമാഹാരം ക്രോകസിന്റെ നിയോഗങ്ങള്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശന കര്‍മ്മം നടത്തപ്പെടും. യുക്മ ദേശീയ പ്രസിഡണ്ട് മാമന്‍ ഫിലിപ്പ് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് ലണ്ടന്‍ മലയാള സാഹിത്യവേദി 2017 ല്‍ നടത്തിയ സാഹിത്യമത്സരത്തിന്റെ സമ്മാനദാനം, കലാ സാഹിത്യ രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു നല്‍കുന്ന സാഹിത്യവേദി പുരസ്‌കാരം പ്രമുഖ നാടക കലാകാരന്‍ ബോള്‍ഡ്വിന്‍ സൈമണ്‍ നിരവധി ഷോര്‍ട് ഫിലിമുകളുടെ തിരക്കഥാകൃത്തായും സംവിധായകനായും അഭിനേതാവായും യുകെയിലെ കലാരംഗത്ത് സുപരിചിതനായ ഷാഫി ഷംസുദ്ദീനും നല്‍കും.
വിദ്യാഭാസ രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു ഗ്ലോബല്‍ സ്റ്റഡി ലിങ്ക് എം.ഡി റെജുലേഷ്, കലാരംഗത്തും സാമൂഹ്യ രംഗത്തും നല്‍കിയ സംഭാവനകളെ മാനിച്ചു ജിബി ജോര്‍ജ്, ഷിജു ചാക്കോ എന്നിവരെ പൊന്നാടയണിയിച്ചു ആദരിക്കും. ലണ്ടന്‍ മലയാള സാഹിത്യവേദി ചാരിറ്റി വിഭാഗം കണ്‍വീനര്‍മാരായ ടോണി ചെറിയാന്‍ ഷാജന്‍ ജോസഫ് എന്നിവരെയും നിരവധി കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അമ്മ ചാരിറ്റി സംഘടനയെയും വേദിയില്‍ ആദരിക്കുന്നതായായിരിക്കും. യുകെയിലെ കലാരംഗത്തുള്ളവര്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വര്‍ണ്ണനിലാവ് നല്ലൊരു ദൃശ്യശ്രാവ്യ വിരുന്നായിരിക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ മലയാള സാഹിത്യവേദി എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.
മാവേലിക്കര : കാരൂര്‍ സോമന്റെ (ലണ്ടന്‍) ക്രൈം നോവല്‍ കാര്യസ്ഥന്‍ മാവേലിക്കര റസ്റ്റ് ഹൗസില്‍ വെച്ച് മലയാള-സംസ്‌കൃത പണ്ഡിതനും എഴുത്തുകാരനുമായ വി.പി. ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി.മാവേലിക്കര, സംസ്‌കാരിക നായകനും സാഹിത്യ പോഷിണിയുടെ ചീഫ് എഡിറ്ററുമായ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് തഴക്കര പുസ്തകം പരിചയപ്പെടുത്തി. സമൂഹത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണിയും കോടിശ്വരനുമായ ശങ്കരന്‍ നായരുടെ ലൈംഗിക അവയവം വളരെ നിന്ദ്യവും ക്രൂരവുമായ വിധത്തില്‍ അരിഞ്ഞെടുത്തത് ജനമനസ്സുകളില്‍ സജീവ ചര്‍ച്ചയ്ക്കും പ്രതിഷേധ സമരത്തിനും ഇടയാക്കി. അത് സര്‍ക്കാരിനും തലവേദനയുണ്ടാക്കി പോലീസ്-ക്രൈം ബ്രാഞ്ച് എത്ര തപ്പിത്തടഞ്ഞിട്ടും കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാധാരണ കുറ്റവാളികള്‍ക്കെതിരെ ദൈവത്തിന്റെ കൈയ്യൊപ്പുപോലെ എന്തെങ്കിലും തെളിവ് ലഭിക്കുന്നതാണ്.
കുറ്റവാളി ഒരു തുമ്പും കൊടുക്കാതെയാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഇതു സമൂഹത്തില്‍ തിളച്ചുപൊന്തുമ്പോഴാണ് ലണ്ടനില്‍ പഠിച്ച് ഇന്ത്യയില്‍ ഐ.പി.എസ്. എഴുതി ഡല്‍ഹിയില്‍ കുറ്റാന്വേഷണ വകുപ്പില്‍ ജോലി ചെയ്തിരുന്ന മലയാളിയും അതീവ സുന്ദരിയും ധാരാളം തുമ്പില്ലാത്ത കേസ്സുകള്‍ തെളിയിച്ചിട്ടുള്ള ധൈര്യശാലിയായ കിരണ്‍ ഐ.പി.എസിനെ ഈ കേസ് ഏല്‍പിക്കുന്നത്. പലപ്പോഴും ഭരണകക്ഷികള്‍ പോലീസിനെ ദുരുപയോഗം ചെയ്ത് കുറ്റവാളികളെ സംരക്ഷിക്കുന്ന ഈ കാലത്ത് കുറ്റാന്വേഷകയും അധികാരികളുമായി ഏറ്റുമുട്ടുന്ന സംഘര്‍ഷഭരിതമായ ഈ ക്രൈം നോവല്‍ ഭരണത്തിലുള്ളവര്‍ക്കും നിയമവാഴ്ചയ്ക്കും ഒരു മുന്നറിയിപ്പാണ് നല്കുന്നത്. മാത്രവുമല്ല സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധമായ ജാതിമത പീഡനങ്ങള്‍ക്കും അതിലൂടെ രാഷ്ട്രീയ കച്ചവടം ചെയ്യുന്നവര്‍ക്കും ഈ നോവല്‍ ഒരു വെല്ലുവിളിയാണ്. ഉന്നതകുലജാതയായ കിരണ്‍ എന്ന സുന്ദരി ഒരു താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നു. അവരുടെ വിശ്വാസം ഈശ്വരന്‍ മനസ്സിലാണ് അത് മതങ്ങളില്‍ അല്ലെന്നും മനുഷ്യനെ മതമായി വേര്‍തിരിച്ചു കാണുന്നവരുടെ കച്ചവടം തിരിച്ചറിയണമെന്നും പഠിപ്പിക്കുന്നു. ഇതില്‍ പ്രണയനിര്‍വൃതിയുടെ സുന്ദരമായ ധാരാളം മുഹൂര്‍ത്തങ്ങള്‍ കാണാം.
പുതുമയാര്‍ന്ന ഈ ക്രൈം നോവല്‍ ആര്‍ക്കും ആഹ്ലാദത്തിമിര്‍പ്പോടെ വായിക്കാവുന്നതാണ്. ക്രൈം നോവലുകള്‍ കുറയുന്ന ഈ കാലത്തു സാഹിത്യപ്രസ്ഥാനങ്ങള്‍ കുറ്റാന്വേഷണ നോവലുകളെ ഗൗരവപൂര്‍വ്വം കാണണമെന്നും ഫ്രാന്‍സിസ് ടി.മാവേലിക്കര അഭിപ്രായപ്പെട്ടു. കാരൂര്‍ സോമന്‍ കഥയും സംഭാഷണവുമെഴുതി ഫെബി ഫ്രാന്‍സിസ് സംവിധാനം ചെയ്യുന്ന പ്രിന്റ് വേള്‍ഡ് ന്യൂഡല്‍ഹി നിര്‍മ്മിക്കുന്ന ഷോര്‍ട്ട് ഫിലിമിന് ജോര്‍ജ് തഴക്കര എല്ലാവിധ ആശംസകളും നേര്‍ന്നു. മനോരമ ഓണ്‍ലൈനില്‍ വന്ന ഈ ക്രൈം നോവല്‍ പ്രസിദ്ധീകരിച്ചത് പാവനാലൂ പബ്ലിക്കേഷന്‍സ് ആണ്. കാരൂര്‍ സോമന്‍ നന്ദി പ്രകാശിപ്പിച്ചു.
ഷാജുവിന്റെ സ്വപ്നങ്ങള്‍ക്ക് അടിത്തറയാകുന്നു. ഇക്കഴിഞ്ഞ ക്രിസ്തുമസ് പുതുവത്സാരാഘോഷ സമയത്ത് ഇടുക്കി ജില്ലാ സംഗമം നിര്‍ദ്ധനരായ നിവൃത്തിയില്ലാത്ത രണ്ട് കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടി അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുകയും തല്‍ഫലമായി സമാഹരിച്ച തുക 4687.25 പൗണ്ട് രണ്ട് കുടുംബങ്ങള്‍ക്കും തുല്യമായി വീതിച്ചു നല്‍കുകയും ചെയ്തിരുന്നു. തൊടുപുഴ കുമാരമംഗലത്ത് താമസിക്കുന്ന ഷാജുവിന്റെ കുടുംബമായിരുന്നു ഇതില്‍ ഒന്ന്. മാനസികാസ്വാസ്ഥ്യം ബാധിച്ച രണ്ട് സഹോദരങ്ങളും അമ്മയുമായി ടാര്‍പോളിന്‍ വച്ച് മറച്ച ഷെഡില്‍ കഴിഞ്ഞിരുന്ന ഷാജുവിന്റെ കുടുംബത്തിന് വീട് വച്ച് കൊടുക്കുവാന്‍ ഇടുക്കി ജില്ലാ സംഗമം തുടക്കം കുറിച്ചപ്പോള്‍ കൂടുതല്‍ സഹായങ്ങളുമായി സുമനസ്സുകള്‍ രംഗത്തെത്തി.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുകെയില്‍ നിന്നുള്ള ഒരു വ്യക്തി 1500 പൗണ്ട് നല്‍കുകയും ബാക്കി വേണ്ട ചിലവുകള്‍ വഹിക്കാന്‍ നല്ലവരായ നാട്ടുകാരും തയ്യാറായപ്പോള്‍ ഒരു കുടുംബത്തിന്റെ ചിരകാലാഭിലാഷമായ പാര്‍പ്പിടം ഉയരുകയാണ്. യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ചാരിറ്റിയില്‍ ലഭിച്ച തുകയില്‍ 200500 രൂപയുടെ ചെക്ക് ഇടുക്കി ജില്ലാ സംഗമത്തിനു വേണ്ടി ബോബി താഴത്തുവീട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു കുമാറിന് കൈമാറി. ബിജു കോപ്രത്ത് സൈമണ്‍ ജേക്കബ്ബ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. സ്വന്തമായി ഒരു വീട് എന്ന ഈ കുടുംബത്തിന്റ സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത് ഈ ചാരിറ്റി നാട്ടില്‍ കൊടുക്കുന്നതിന് എല്ലാവിധ സഹായവും ചെയ്തത് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി മെമ്പര്‍ സിജോ വേലംകുന്നേല്‍ ആയിരുന്നു.
ഒരുമയുടെ വിജയമാണ് കുടിയേറ്റക്കാരന്റെ അഭിവൃദ്ധിക്ക് പിന്നില്‍. പ്രകൃതിയുടെ വികൃതികളും പേടിസ്വപ്നമായ കാട്ടുമൃഗങ്ങളും മാരക രോഗങ്ങളും കാട്ടുതീയും സഞ്ചാരയോഗ്യമല്ലാത്ത ചെങ്കുത്തായ പ്രദേശങ്ങളും നിറഞ്ഞ ഇടുക്കിയിലേക്ക് കുടിയേറിയ പൂര്‍വികരും ഈ ഒരുമയില്‍ ഊന്നിയാണ് ഉന്നതികളിലേക്ക് കാല്‍ വച്ചത്. ഇടുക്കിയുടെ മണ്ണില്‍ നിന്നും യുകെയിലേക്ക് വരും വരായ്കകളെ വകവെക്കാതെ കുടിയേറിയ പിന്മുറക്കാരും ഒരുമയുടെ സന്ദേശം വെടിയാതെ ഇടുക്കി ജില്ലാ സംഗമം എന്ന കൂട്ടായ്മയുണ്ടാക്കി ഒരുമ നിലനിര്‍ത്തി വരുന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒത്തുചേരലുകള്‍ക്ക് പുറമെ തങ്ങളാല്‍ കഴിയും വിധം മറ്റുള്ളവരെ സഹായിക്കാനും ഈ കൂട്ടായ്മ കഴിഞ്ഞ 7 വര്‍ഷങ്ങളായി ശ്രദ്ധിക്കാറുണ്ട്.
തങ്ങളുടെ ജന്മനാട്ടില്‍ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കോ സമൂഹത്തിനോ തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്നേഹികള്‍ക്കും ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ ഒരു നിമിഷമാണ് ഇത്. നിങ്ങള്‍ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയം. ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു. ഇടുക്കി ജില്ലക്കാരുടെ ഈ കൂട്ടായ്മക്കും ഇതില്‍ പങ്കാളികള്‍ ആയവരെയും സ്മരിക്കുകയും. ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി കളക്ഷന്‍ വന്‍ വിജയകരമാക്കുവാന്‍ അകമഴിഞ്ഞ പിന്‍തുണയേകിയ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനം വിജയം കണ്ടതില്‍ അഭിമാനിക്കാം.
പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാതെ, വൈദ്യുതിയില്‍ സ്വയംപര്യാപ്ത കൈവരിച്ചുകൊണ്ട് ലോകത്തിനു മുഴുവന്‍ മാതൃകയാകുകയാണ് ചോള്‍ട്ടണിലെ ഈ വീടുകള്‍. സെറ്റ്‌ലാന്‍ഡ് റോഡിലെ ഇത്തരം വീടുകളില്‍ സെട്രല്‍ ഹീറ്റിംഗ് സംവിധാനമോ ഗ്യാസോ ആവശ്യമില്ല. ശാസ്ത്രജ്ഞനും ഡെവലപ്പറുമായ കിറ്റ് നോള്‍സാണ് ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. റിന്യൂവബിള്‍ എനര്‍ജിയും ഈ വീടുകള്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. ഉപയോഗിക്കുന്നതിന്റെ 25 ശതമാനം വൈദ്യുതി വേണമെങ്കില്‍ ഗ്രിഡിലേക്ക് തിരികെ നല്‍കാന്‍ ശേഷിയുള്ളവായണ് ഈ വീടുകള്‍. ഈ വീടുകളില്‍ ഉപയോഗിച്ചിരിക്കുന്ന സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് വളരെ തുച്ഛമായ തുക മാത്രമേ ആവശ്യമായി വരികയുള്ളു. സമ്മറിന്റെ അവസാനത്തില്‍ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ഇവ യൂറോപ്പിലെ തന്നെ ആദ്യത്തെ പാസീവ് ഹൗസ് പ്ലസ് വീടുകളായിരിക്കും. ഇവയ്ക്ക് സമാന രീതിയിലുള്ള വീടുകള്‍ നിര്‍മ്മിച്ചിച്ച ഏക സ്ഥലം ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലെയിനാണ്.
പാസീവ് വീടുകള്‍ 100 ശതമാനവും പരിസ്ഥിതിക്ക് അനിയോജ്യമായി രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ളവയാണ്. ഇവയ്ക്ക് സെന്‍ട്രലൈസ്ഡ് ഹീറ്റിംഗ് സംവിധാനത്തിന്റെ ആവശ്യമില്ല. പാസീവ് ഹൗസ് പ്ലസ് വീടുകള്‍ അവയ്ക്ക് ആവശ്യമുള്ളതിനേക്കാളും 25 ശതമാനം കൂടുതല്‍ എനര്‍ജി ഉത്പാദനം നടത്താന്‍ കഴിയും. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാരാണ് വീടുകള്‍ക്ക് ആവശ്യമായി വരുന്ന പെയിന്റ് കണ്ടുപിടിച്ചിരിക്കുന്നത്. ചോള്‍ട്ടണിലെ ഏറ്റവും ആഢംബര പൂര്‍ണമായ വീടുകളാണ് ഇവയെല്ലാം. ഒരോ വീടുകളും 2000 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലായി മാസ്റ്റര്‍ സ്യൂട്ട് ഉള്‍പ്പെടെ ആകെ 5 ബെഡ്‌റൂമുകളാണ് ഉണ്ടാവുക. ഇത് കൂടാതെ മുന്‍ വശത്തായി ഫോര്‍മല്‍ ലിവിംഗ് റൂം ഉണ്ടാകും. രണ്ടാമത്തെ സിറ്റിംഗ് ഏരിയ ഗാര്‍ഡന്‍ അഭിമുഖമായിട്ടായിരിക്കും സ്ഥിതി ചെയ്യുക.
വീടിന് അകത്തായി നിരവധി സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ നിലയ്ക്ക് ഒരു ആഢംബര വീടുകള്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇത്തരം വീടുകള്‍ക്കുണ്ട്. ഇത്രയധികം സൗകര്യങ്ങള്‍ ഉള്ളതുകൊണ്ടു തന്നെ ഇവയുടെ നിര്‍മ്മാണച്ചെലവും വളരെ കൂടുതലാണ്. വീടുകള്‍ പെട്രോകെമിക്കല്‍ ഫ്രീയായിരുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അന്തരീക്ഷത്തില്‍ നിന്നും ചുടുള്ള വായു സ്വീകരിച്ച് വീടിനുള്ളില്‍ നിശ്ചിത താപനില നിലനിര്‍ത്താന്‍ കഴിയുന്ന ഹീറ്റ് എക്‌ചേഞ്ചറുകളാണ് ഇതര ഹീറ്റിംഗ് സംവിധാനങ്ങള്‍ക്ക് പകരമായെത്തുന്നത്. വെന്റിലേഷന്‍ സംവിധാനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ് ഹീറ്റിംഗിന് സഹായിക്കുക. ഈ ടെക്‌നോളജി വീടിനകത്ത് ആവശ്യമുള്ള അളവില്‍ ഹ്യുമിഡിറ്റി നിലനിര്‍ത്തും. ആസ്ത്മ, അലര്‍ജി തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ഈ വെന്റിലേഷന്‍ സംവിധാനം ഗുണം ചെയ്യും. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ വീടുകള്‍ ഭാവിയില്‍ യൂറോപ്പില്‍ വ്യാപിക്കുമെന്നാണ് കരുതുന്നത്.
സ്‌കോട്ടിഷ് ഹൈലാന്‍ഡിലെ ഡൂണ്‍റേയ് ആണവനിലയത്തില്‍ നിന്നുള്ള ആണവമാലിന്യം അമേരിക്കയിലേക്ക് കടത്തുന്നു. സമ്പുഷ്ട യുറേനിയം ഉള്‍പ്പെടെയുള്ള ആണവ ഇന്ധനങ്ങള്‍ അമേരിക്കയിലേക്ക് കടത്താനായി യുഎസ് എയര്‍ഫോഴ്‌സിന്റെ രഹസ്യ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. സൗത്ത് കരോളിനയിലേക്ക് പോകുന്ന വിമാനങ്ങള്‍ വിക്ക് ജോണ് ഒ’ഗ്രോട്ട്‌സ് വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. ഈ വിമാനങ്ങള്‍ അടുത്ത വര്‍ഷം അവസാനം വരെ സര്‍വീസ് തുടരുമെന്നാണ് വിവരം. എന്നാല്‍ ഇങ്ങനെയൊരു കൈമാറ്റത്തേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഡൂണ്‍റേയ്, ന്യൂക്ലിയര്‍ ഡീകമ്മീഷനിംഗ് അതോറിറ്റി, സ്‌കോട്ട്‌ലാന്‍ഡ് പോലീസ്, സിവില്‍ ന്യൂക്ലിയര്‍ കോണ്‍സ്റ്റാബുലറി, വിക്ക് എയര്‍പോര്‍ട്ട് എന്നിവ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. വിമാനത്താവളത്തിനു ചുറ്റുമുള്ള റോഡുകള്‍ അടക്കുമെന്ന് ഹൈലാന്‍ഡ് കൗണ്‍സില്‍ ജനങ്ങള്‍ക്ക് വിവരം നല്‍കിയതോടെയാണ് ഈ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തായത്. ആണവമാലിന്യം കൊണ്ടുപോകുന്നതിനാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്നതെന്ന് രണ്ട് ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ക്ക് ദോഷകരമാകുമെന്നതിനാലാണ് മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
2019 സെപ്റ്റംബര്‍ 30 വരെയാണ് പ്രദേശത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് തവണ കൂടി ഇത്തരത്തിലുള്ള വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 2016ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍ ആണ് വിക്ക് വിമാനത്താവളത്തിലൂടെ അമേരിക്കയിലേക്ക് സമ്പുഷ്ട യുറേനിയം കൊണ്ടുപോകാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. അണു ബോംബുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന സമ്പുഷ്ട യുറേനിയത്തിനു പകരം മെഡിക്കല്‍ ഗ്രേഡ് യുറേനിയം തിരികെ നല്‍കാമെന്നായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമയുടെ വാഗ്ദാനം. എന്തായാലും രഹസ്യ വിമാനങ്ങളിലെ ആണവക്കടത്തിനെതിരെ എംപിമാര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇരട്ടകളില്‍ സെറിബ്രല്‍ പാള്‍സി രോഗിയായ കുട്ടി നടക്കാന്‍ തുടങ്ങിയതിന്റെ സന്തോഷത്തിലാണ് മാതാവായ ലോറ ബ്രോക്കണ്‍ഷയര്‍ ഡൈക്ക്. ഇരട്ട സഹോദരനായ സോളമനൊപ്പം സെബാസ്റ്റ്യന്‍ എന്ന ബാലന് നടക്കാന്‍ സാധിച്ചത് അമേരിക്കയില്‍ നടത്തിയ ഒരു ശസ്്ര്രകിയയിലൂടെയാണ്. എന്‍എച്ച്എസില്‍ ലഭ്യമല്ലാത്ത് ഈ ശസ്ത്രക്രിയക്കായി ലോറ സമാഹരിച്ചത് 70,000 പൗണ്ടായിരുന്നു. കാലുകള്‍ ദൃഢമാകുന്ന അവസ്ഥ ഇല്ലാതാക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. ഇതുമാത്രമായിരുന്നു സെബാസ്റ്റ്യന് നടക്കാനുള്ള ശേഷി ലഭിക്കാനുള്ള അവസാന ആശ്രയം. സെബാസ്റ്റ്യന്‍ നടക്കുന്നത് കാണുമ്പോള്‍ ഇപ്പോള്‍ ശരിക്കും അതിശയം തോന്നുകയാണെന്ന് ലോര്‍മ പറയുന്നു.
ഒരിക്കലും നടക്കില്ലെന്ന് കരുതിയതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സോളമന്‍ അവനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സോളമനൊപ്പം നടക്കാന്‍ സെബാസ്റ്റ്യന് എന്നും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ അവന് അത് സാധിക്കുന്നുണ്ടെന്ന് ലോര്‍മ പറയുന്നു. കേംബ്രിഡ്ജിലെ അഡെന്‍ബ്രൂക്ക് ആശുപത്രിയിലാണ് ഇരട്ടക്കുട്ടികള്‍ക്ക് ലോര്‍മ ജന്‍മം നല്‍കിയത്. പ്രസവം 37-മത്തെ ആഴ്ചയിലായിരുന്നെങ്കിലും 28 ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ കോണ്ട്രാക്ഷന്‍ ആരംഭിച്ചിരുന്നു. ഇത് സെബാസ്റ്റിയന് ഓക്‌സിജന്‍ ലഭിക്കുന്നത് കുറച്ചിരിക്കാമെന്നാണ് കരുതുന്നത്. 15 മാസം പ്രായമുള്ളപ്പോളാണ് സെറിബ്രല്‍ പാള്‍സിയുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്.
പിന്നീടാണ് ഒരു ശസ്ത്രക്രിയ നടത്തിയാല്‍ കുഞ്ഞിന് നടക്കാനുള്ള ശേഷി ലഭിക്കുമെന്ന് ലോര്‍മയും ഭര്‍ത്താവ് ജെയിംസും അറിഞ്ഞത്. മിസൗറിയിലെ സെന്റ് ലൂയിസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലായിരുന്നു അത്. യുകെയില്‍ ഈ ശസ്ത്രക്രിയ ഇല്ലെന്നും അതിനായി 70,000 പൗണ്ടോളം വേണ്ടി വരുമെന്നും മനസിലായി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഈ തുക കണ്ടെത്തിയത്. 2016ല്‍ അമേരിക്കയിലേക്ക് ഇവര്‍ ചികിത്സക്കായി പോയി. ഒരു മാസം അവിടെ തങ്ങേണ്ടി വന്നു. അവിടെ പ്രാഥമിക പരിശീലനങ്ങള്‍ സെബാസ്റ്റ്യന് ലഭിച്ചു. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഫിസിയോ തെറാപ്പിക്ക് സെബാസ്റ്റ്യന്‍ വിധേയനാകുന്നുണ്ട്.
കൈവിരലിലുണ്ടായ ഒരു ചെറിയ മുറിവ് മൂലമുണ്ടായ അണുബാധ ജീവനെടുക്കാതിരിക്കണമെങ്കില്‍ 54 കാരിയായ മാര്‍ഗരീറ്റിന് സ്വന്തം കൈകാലുകള്‍ നഷ്ടപ്പെടുത്തേണ്ടി വരും. ഫൈഫിലെ ക്രോസ്ഹില്‍ സ്വദേശിനിയായ മുന്‍ നഴ്‌സറി ജീവനക്കാരിയായ മാര്‍ഗരീറ്റ് ഹെന്‍ഡേഴ്‌സണാണ് കയ്യിലുണ്ടായ നിസാരമായ മുറിവ് ജീവന്‍ തന്നെ നഷ്ടപ്പെടുത്തുമെന്ന അവസ്ഥയുണ്ടാക്കിയത്. ചൊവ്വാഴ്ച നടക്കുന്ന ശസ്ത്രക്രിയയില്‍ ഇവരുടെ കൈപ്പത്തികള്‍ മുറിച്ചു മാറ്റും. രണ്ടാഴ്ചയ്ക്ക് ശേഷം ഇരുകാലുകളും നീക്കം ചെയ്യും. ഇവര്‍ക്ക് ഭാവിയിലേക്ക് പ്രോസ്തറ്റിക് അവയവങ്ങളും ഇലക്ട്രിക് ചെയറും വാങ്ങുന്നതിനായി 80,000 പൗണ്ടിന്റെ ക്രൗഡ് ഫണ്ടിംഗിന് തുടക്കമിട്ടിരിക്കുകയാണ് കുടുംബാംഗങ്ങള്‍.
കൈവിരലിലുണ്ടായ ചെറിയൊരു മുറിവാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കമിട്ടത്. അത് എങ്ങനെയുണ്ടായി എന്നുപോലും മാര്‍ഗരീറ്റിന് ഓര്‍മയുണ്ടായിരുന്നില്ല. അടുത്ത ദിവസം ഈ മുറിവില്‍ പഴുപ്പ് കണ്ടതിനെത്തുടര്‍ന്ന് അവര്‍ ഫാര്‍മസിസ്റ്റിനെ കണ്ടു. ഡോക്ടറെ കാണണമെന്ന് ഫാര്‍മസിസ്റ്റ് നിര്‍ദേശിച്ചതിനാല്‍ അടുത്ത ദിവസത്തേക്ക് അപ്പോയിന്റ്‌മെന്റ് എടുക്കുകയും ചെയ്തു. എന്നാല്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ബ്രിട്ടനില്‍ ആഞ്ഞടിച്ചതോടെ അതിന് സാധിച്ചില്ല. അന്ന് ഉച്ചയോടെ മാര്‍ഗരീറ്റിന്റെ നില ഗുരുതരമായി. ചുണ്ടുകള്‍ നീല നിറമാകുകയും ത്വക്കിന്റെ നിറം മാറുകയും ചെയ്തു. നടക്കാനും സാധിക്കാതായി.
അതോടെ മക്കള്‍ ഇവരെ ആശുപത്രിയിലാക്കി. മാര്‍ഗരീറ്റിന് കടുത്ത അണുബാധയാണെന്ന് ആശുപത്രിയില്‍ സ്ഥിരീകരിച്ചു. അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകാന്‍ തുടങ്ങിയതോടെ ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം കൃത്രിമ കോമയിലാക്കിയാല്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് അപ്രകാരം ചെയ്‌തെങ്കിലും കോമയില്‍ ഏഴ് ദിവസത്തോളം തുടര്‍ന്നു. പിന്നീടാണ് കൈകാലുകള്‍ മുറിച്ചു മാറ്റിയില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താനാകില്ലെന്ന് ഡോക്ടര്‍മാര്‍ മക്കളെയും ബന്ധുക്കളെയും അറിയിച്ചത്.
നിലവില്‍ പ്രോസ്തറ്റിക് അവയവങ്ങള്‍ എന്‍എച്ച്എസ് നല്‍കുമെങ്കിലും ഭാവിയിലേക്ക് അവ വാങ്ങുന്നതിനായി ഒരു ക്രൗഡ് ഫണ്ട് തുടങ്ങുന്നത് നന്നായിരിക്കുമെന്ന ഉപദേശവും ലഭിച്ചു. അണുബാധ മൂലമുണ്ടാകുന്ന മരണങ്ങളില്‍ സെപ്‌സിസ് ആണ് ഒരു പ്രധാന കാരണം. ഓരോ വര്‍ഷവും 40,000 മരണങ്ങള്‍ സെപ്‌സിസ് മൂലം യുകെയിലുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.
ച്യൂയിംങ്ഗം ചവയ്ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിനിയുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ അധ്യാപികയ്ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡറുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള ഒരു അക്കാദമിയിലാണ് സംഭവം. അക്രമത്തില്‍ അധ്യാപികയുടെ വയറിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍ വിദ്യാര്‍ത്ഥിനി ചവച്ചുകൊണ്ടിരിക്കുകയായിരുന്ന ച്യൂയിംങ്ഗം കളയാന്‍ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറുന്നതില്‍ നിന്ന് അധ്യാപിക തടയുകയും ചെയ്തു.
ക്ലാസില്‍ നിന്ന് പുറത്താക്കിയതാണ് വിദ്യാര്‍ത്ഥിനിയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്‍ സഹായത്തിന് എത്തിയെങ്കിലും അധ്യാപികയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. അക്രമം നടന്ന വിവരം പോലീസില്‍ അറിയിക്കുന്ന കാര്യത്തില്‍ സ്‌കൂള്‍ ശ്രദ്ധ കാണിച്ചില്ലെന്നും അധ്യാപിക സ്വമേധയാ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്നും നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സ് വ്യക്തമാക്കുന്നു. അക്രമത്തിലുണ്ടായ പരിക്കുകളെ തുടര്‍ന്ന് അധ്യാപികയ്ക്ക് ഏതാണ്ട് 50,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. അക്രമം നടത്തിയ വിദ്യാര്‍ത്ഥിനി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
സ്‌കൂളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് അധ്യാപകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്. ക്ലാസ്മുറിയിലെ ഡിസ്‌പ്ലേ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ ഒരു അധ്യാപികയ്ക്ക് 25,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നു. സ്‌കൂള്‍ വെച്ച് ബ്ലാക്ക് ഐസില്‍ തെന്നിവീണ മറ്റൊരു അധ്യാപകന് 85,000 പൗണ്ട് സ്‌കൂള്‍ അധികൃതര്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചത് ഈസ്റ്റേണ്‍ റീജിയണ്‍ ഓഫ് ഇംഗ്ലണ്ടിലെ ഒരു അധ്യാപകനാണ്. ക്ലാസിലെ ഡിസ്‌പ്ലേ ഒരുക്കുന്നതിനടയില്‍ താഴെ വീണ അധ്യാപികയ്ക്ക് 2,50,0000 പൗണ്ടാണ് ലഭിച്ചത്. അപകടത്തിന് ശേഷം സ്‌കൂളില്‍ തുടരാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല.