ഈസ്റ്റര്‍ ദിനത്തില്‍ ബ്രിട്ടനില്‍ വലിയ ഗതാഗതത്തിരക്കുണ്ടാവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഈസ്റ്റര്‍ വീക്കെന്‍ഡിലെ നാല് ദിവസങ്ങളിലായി ഏതാണ്ട് 26 മില്യണ്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം തിങ്കളാഴ്ച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. പെസഹ വ്യാഴാഴ്ച്ച റോഡുകളില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ തിരക്കായിരിക്കും ഈ ബാങ്ക് അവധി ദിനങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാരാന്ത്യത്തില്‍ വൈകീട്ട് 4 മുതല്‍ 6 വരെയുള്ള സമയത്തും നാളെ രാവിലെ 10 മുതല്‍ 2 വരെയുള്ള സമയത്തും ഈസ്റ്റര്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 12 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയത്തും റോഡുകളില്‍ രൂക്ഷമായ തിരക്കായിരിക്കുമെന്ന് ട്രാഫിക്ക് അനലറ്റിക്‌സ് ഇന്റിക്‌സ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് യാത്ര ചെയ്യുന്ന ആളുകള്‍ക്കും നിരത്തില്‍ ബുദ്ധിമുട്ട് നേരിടാന്‍ സാധ്യതയുണ്ട്. വീക്കെന്‍ഡിലെ പ്രതികൂല കാലാവസ്ഥ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. വീക്കെന്‍ഡില്‍ താപനില മൈനസ് 5 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യയുണ്ട്. കൂടാതെ ഈ ദിവസങ്ങളില്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച്ചക്കും ശക്തമായ ശീതക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുള്ളത് ഈസ്റ്റര്‍ തിങ്കളാഴ്ച്ചയാണ്. മെറ്റ് ഓഫീസ് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 4 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച്ചയ്ക്ക് ഇഗ്ലണ്ട്, വെയില്‍സ്, സതേണ്‍ സ്‌കോട്ട്‌ലണ്ട് തുടങ്ങിയ പ്രദേശങ്ങള്‍ സാക്ഷ്യം വഹിക്കുമെന്ന് മെറ്റ് ഓഫീസ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. റോഡിലൂടെയുള്ള യാത്രകളില്‍ തടസ്സം നേരിട്ടേക്കാമെന്നും വാഹനങ്ങള്‍ നിരത്തില്‍ കുടുങ്ങി പോകാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു. റെയില്‍, വിമാന സര്‍വീസുകളിലും തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്‌തേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും പ്രതികൂല കാലാവസ്ഥ മൂലം വൈദ്യൂതി വിതരണത്തില്‍ തടസ്സം നേരിട്ടേക്കും. മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും തകരാറിലായേക്കും. ഇന്ന് രാത്രി 9 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെ സ്‌കോട്ട്‌ലണ്ടിലെ ഹൈലാന്‍ഡുകളില്‍ ഒരു ഇഞ്ച് വരെ മഞ്ഞു വീഴ്ച്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ റോഡിലൂടെയുള്ള യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. നാളെ മുതല്‍ മഴ പെയ്യാനും സാധ്യതയുണ്ട്. നോര്‍ത്തിലെ താപനില 5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയും സൗത്തില്‍ 8 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും. ഈസ്റ്റര്‍ ഞായറാഴ്ച്ച രാവിലെ സൗത്തില്‍ 1 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. യുകെയിലെ 81 ശതമാനം വരുന്ന വാഹന യാത്രക്കാരും വീക്കെന്‍ഡ് ആഘോഷിക്കാനുള്ള യാത്രകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതായി എഎ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 20,000 പേരില്‍ നടത്തിയ സര്‍വ്വേ ഈ ദിവസങ്ങളില്‍ റോഡുകളില്‍ 26 മില്യണ്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്ന് വ്യക്തമാക്കുന്നു.
യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് സ്വകാര്യ ട്യൂട്ടര്‍മാരെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളില്‍ അഞ്ചിലൊരാള്‍ വീതം പഠന സഹായത്തിനായി ട്യൂട്ടര്‍മാരെ സമീപിക്കുന്നുവെന്ന് സ്റ്റുഡന്‍സ് ഡിസ്‌കൗണ്ട് വൗച്ചര്‍ സൈറ്റായ യുണിഡേയ്‌സ് (UNiDAYS) നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നു. ഫസ്റ്റ് ക്ലാസ്, അപ്പര്‍ സെക്കന്റ് ക്ലാസ് എന്നിങ്ങനെ ഉന്നത വിജയം നേടുന്നതിനായുള്ള സമ്മര്‍ദ്ദമാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് ഫ്‌ളീറ്റ് ട്യൂട്ടേര്‍സ് മാനേജിംഗ് ഡയറക്ടര്‍ മൈലീന്‍ കേര്‍ട്ടിസ് വിലയിരുത്തുന്നു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടാണ് ട്യൂട്ടര്‍മാരുടെ സഹായത്തിനെത്തുന്നതെന്ന് അവര്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും പഠനത്തിലെ പിന്നോക്കാവസ്ഥയാണ് സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്ക് ഇത്രയധികം പ്രചാരം ലഭിക്കാന്‍ കാരണമെന്നും കേര്‍ട്ടിസ് വ്യക്തമാക്കുന്നു. സമീപകാലത്ത് യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പക്ഷേ ഇവരില്‍ പലര്‍ക്കും എഴുതാന്‍ പോലും അറിയില്ലെന്നതാണ് വാസ്തവം. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ആവശ്യപ്പെടുന്ന നിലവാരത്തിലേക്ക് അതുകൊണ്ടുതന്നെ ഇവര്‍ക്ക് എത്തിച്ചേരാനാകുന്നില്ല. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ട്യൂട്ടര്‍ എന്ന തരത്തിലുള്ള സേവനമാണ് മൂന്നില്‍ രണ്ടു പേരും തേടുന്നത്. കൂടാതെ അഞ്ചില്‍ ഒരാളെന്ന തോതില്‍ ഗ്രൂപ്പ് ട്യൂട്ടര്‍മാരുടെ ക്ലാസുകളില്‍ പങ്കെടുക്കുന്നുമുണ്ട്.
3,500 അണ്ടര്‍ ഗ്രാജ്വേറ്റ്‌സില്‍ നിന്നാണ് വിവരശേഖരണം നടത്തിയിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഏതാണ്ട് പകുതിയോളം പേരുടെയും ട്യൂഷന്‍ ഫീസ് നല്‍കുന്നത് ഇവരുടെ കുടുംബങ്ങളാണ്. 16 ശതമാനം പേര്‍ തങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്നും 13 ശതമാനം പേര്‍ വിദ്യഭ്യാസ വായ്പയില്‍ നിന്നുമാണ് ട്യൂഷന്‍ ഫീസിനായുള്ള പണം കണ്ടെത്തുന്നത്. സമീപകാലത്ത് യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന യുവതീയുവാക്കളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് ഡിഗ്രികളുടെ മൂല്യം താഴേക്ക് കൊണ്ടു വന്നതായി കേര്‍ട്ടിസ് ചൂണ്ടി കാണിക്കുന്നു. ഡിഗ്രി ലെവല്‍ ട്യൂഷനുകള്‍ നല്‍കുന്നതിനായി സ്ഥാപനങ്ങള്‍ 65 പൗണ്ടാണ് മണിക്കൂറിന് ഈടാക്കുന്നത്. പ്ലേസ്‌മെന്റ് ഫീ ആയി 50 പൗണ്ടും നല്‍കണം.
യുകെയില്‍ അടുത്ത മാസം മുതല്‍ ഷുഗര്‍ ടാക്‌സ് നിലവില്‍ വരുന്നു. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നികുതിയാണ് ഇത്. ഇത് പ്രാബല്യത്തിലാകുന്നതോടെ പെപ്‌സി, കൊക്കകോള തുടങ്ങിയ ഡ്രിങ്കുകളുടെ ലെവിയില്‍ വര്‍ദ്ധനവുണ്ടാകും. ജോര്‍ജ് ഓസ്‌ബോണ്‍ ചാന്‍സലറായിരുന്ന 2016 മാര്‍ച്ചിലാണ് സര്‍ക്കാര്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 2018ല്‍ ഇത് നടപ്പിലാക്കുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് 520 മില്യണ്‍ പൗണ്ടിന്റെ നികുതി വരുമാന വര്‍ദ്ധനവാണ് ഷുഗര്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നതിലൂടെ പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 6 മുതല്‍ പുതിയ നികുതി നിലവില്‍ വരും.
റെസിപ്പികളില്‍ മാറ്റം വരുത്താന്‍ കമ്പനികള്‍ക്ക് സമയമനുവിദിക്കുന്നതിനായാണ് നികുതി നിര്‍ദേശം പുറപ്പെടുവിച്ച ശേഷം രണ്ട് വര്‍ഷത്തെ സമയം അനുവദിച്ചത്. 100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ക്കാണ് പുതിയ ലെവി ബാധകമാവുക. ഡോ. പെപ്പര്‍, ഫാന്റ, സ്‌പ്രൈറ്റ് തുടങ്ങിയവയുടെ നികുതി നിരക്ക് കുറവായിരിക്കും. എന്നാല്‍ കോക്കകോള, പെപ്‌സി, അയണ്‍ ബ്രു തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ ഉയര്‍ന്ന നികുതിയുള്ള വിഭാഗത്തിലായിരിക്കും. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഡ്രിങ്കുകളുണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി നമുക്കറിയാം. പൊണ്ണത്തടി മുതല്‍ പ്രമേഹം വരെ ഒട്ടേറെ അസുഖങ്ങള്‍ക്കാണ് ഇവ കാരണമാകുന്നത്. പക്ഷേ നിര്‍ണായക തീരുമാനമെടുക്കുന്നതില്‍ നിന്ന് നാം ഒഴിഞ്ഞു മാറുകയായിരുന്നു. ഇക്കാര്യത്തില്‍ നമ്മള്‍ ഒന്നും തന്നെ ചെയ്തിരുന്നില്ലെന്നും ജോര്‍ജ് ഓസ്‌ബോണ്‍ 2016ല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത്തരം ഡ്രിങ്കുകളുടെ വില 18 പെന്‍സ് വര്‍ധിപ്പിക്കും. 8 ഗ്രാമില്‍ കൂടുതലാണ് ഷുഗറിന്റെ അളവെങ്കില്‍ 24 പെന്‍സിന്റെ വര്‍ധനവും ഉണ്ടാകും. സാധാരണ ഗതിയില്‍ 70 പെന്‍സിന് ലഭിക്കുന്ന കോക്കിന്റെ ക്യാനിന്റെ വിലയില്‍ 8 പെന്‍സിന്റെ വര്‍ധനവുണ്ടാകും. പെപ്‌സി, അയണ്‍ ബ്രു എന്നിവയുടെ ക്യാനിന് 8 പെന്‍സിന്റെ വര്‍ധനവും ഫാന്റ സ്‌പ്രൈറ്റ് എന്നിവയുടെ ബോട്ടിലിന് 6 പെന്‍സിന്റെയും വര്‍ധനവുണ്ടാകും. 1.75 മില്ലിലിറ്ററിന്റെ കോക്കിന്റെ വിലയില്‍ 1.25 പൗണ്ട് മുതല്‍ 1.29 പൗണ്ട് വരെ വര്‍ധനവ് ഉണ്ടായേക്കും.
ഓരോ കലാപരിപാടികളും മലയാളിക്ക് ഉത്സവമാണ്. പ്രത്യേകിച്ച് പ്രവാസനാട്ടിലെ കലാപരിപാടികള്‍. അത്തരത്തില്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് യുകെയിലെ നൃത്തങ്ങളുടെയും, പാട്ടിന്റെയും തറവാടായ TUNE OF ARTS ന്റെ മയൂരാഫെസ്റ്റ്. കാലങ്ങള്‍ പല കലകളും മായിച്ചുകളയുമെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്ത നന്മയുള്ള കലാകര്‍മ്മങ്ങള്‍ കാലാതീതമായി നിലനില്‍ക്കുക തന്നെ ചെയ്യും. മരിക്കാത്ത ഓര്‍മ്മകളായി. അങ്ങനെ യുകെ മലയാളികളുടെ മനസ്സില്‍ ഞങ്ങള്‍ നല്കിയ കടപ്പാടിന്റെ കണക്കുപുസ്തകത്തിന്റെ നേര്‍ചിത്രമാണ് മയൂരഫെസ്റ്റ്. യുകെ മലയാളികളുടെ പ്രിയപ്പെട്ടവര്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കുന്ന മയൂരാഫെസ്റ്റ് 2018 ഏപ്രില്‍ 21ന് നോര്‍ത്താംപ്ട്ടണ്‍ഷെയറിലെ കെറ്ററിങ്ങില്‍ നടത്തപ്പെടും.
മയൂരാഫെസ്റ്റ് 2018 കലാപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കലയില്‍ കഴിവുറ്റവരും അതിലുപരി മലയാളിയുടെ കലാസംസ്‌കാരത്തെയും ജീവിതരീതികളെയും നമ്മളില്‍നിന്ന് നഷ്ടപ്പെടാതെ വരുംതലമുറയുടെ വഴികാട്ടികളായി നില്‍ക്കുന്നവര്‍ തന്നെയാണ്. നമ്മളില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം കലകളിലൂടെ ഇവര്‍ അവതരിപ്പിക്കുന്നു. നമ്മളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന പിറന്ന നാടിന്റെ ഓര്‍മ്മകളിലേക്ക് താളുകള്‍ മറിക്കുമ്പോള്‍ ഈ സയഹ്ന്‌ന വേദി നിങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവമാകും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്.
TUNE OF ARTS ഒരുക്കുന്ന മയൂരാഫെസ്റ്റ് 2018ല്‍ ‘കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍” എന്ന ഗാനോപഹാര നിമിഷങ്ങളിലൂടെ നമ്മളുടെ സ്വന്തം ബാബുക്കായെ അനുസ്മരിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഖല്‍ബിലെ സംഗീത രത്‌നങ്ങളായ ‘പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍, ഒരു പുഷ്പം മാത്രം, താമസമെന്തേ വരുവാന്‍, തുടങ്ങിയ അനവധി പാട്ടുകള്‍ വ്യത്യസ്തമായ ലൈവ് ഗസലിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞങ്ങള്‍ എത്തിക്കുന്നു.
യുകെയിലെ അറിയപ്പെടുന്ന തബല മാന്ത്രികനും നാടകസംവിധായകനും അഭിനയ സാമ്രാട്ടുമായ മനോജ് ശിവയോടൊപ്പം പ്രശസ്ത കീബോഡിസ്റ്റായ ടൈറ്റസും സംഘവും ചേര്‍ന്നൊരുക്കുന്ന ഈ ഗസല്‍ ഗാനസന്ധ്യ ഗാനപ്രേമികള്‍ക്ക് സംഗീത ലഹരി പകരും. ഗസല്‍ പാട്ടിനൊപ്പം യുകെയില്‍ അറിയപ്പെടുന്ന നര്‍ത്തകി മിന്നാ ജോസിന്റെ ( സാലിസ്ബറി) പ്രകടനം നിങ്ങള്‍ക്ക് വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും. യുകെയുടെ നാനാഭാഗങ്ങളില്‍നിന്നും വളരെയധികം കലാകാരന്മാരും കലാകാരികളും ഈ മയൂരഫെസ്റ്റ് വിരുന്നില്‍ പങ്കെടുക്കുന്നു. ബര്‍മിങ്ഹാമില്‍ നിന്നെത്തുന്ന അലീന സെബാസ്റ്റ്യന്‍ & ടീം, കെറ്ററിങ്ങില്‍നിന്നും സ്റ്റെഫാനോയും സംഘവും തുടങ്ങി അനേകം കലാകാരന്മാരും കലാകാരികളും സ്റ്റേജില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കും. ഈസ്റ്റ്മിഡ്‌ലാന്‍സിന്റെ പ്രശസ്ത നൃത്ത അധ്യാപന സ്‌കൂള്‍ ആയ ‘നടനം നൃത്ത വിദ്യാലയം’ മയൂരഫെസ്റ്റിലെ നൃത്ത പരിപാടികളുടെ വലിയൊരു പങ്കുവഹിക്കുന്നു. നടനം നൃത്തവിദ്യാലയത്തിന്റെ നടത്തിപ്പുകാരിയും പ്രധാനാദ്ധ്യാപികയുമായ ജിഷാ സത്യനെ ഈ വേദിയില്‍ ആദരിക്കുന്നതായിരിക്കും.
കണ്ണിനും കാതിനും മനസ്സിനും കുളിര്‍മ്മയേകുന്ന ഈ പരിപാടിയുടെ തുടക്കം കെറ്ററിങ്ങിന്റെ നര്‍ത്തകിയായ ലക്ഷ്മിയുടെ ഗണപതി സ്തുതിയോടെയാണ്. യുകെയിലെ തിരക്കിട്ട ജീവീതത്തിനിടയിലും കലയെയും കലാകാരന്‍മാരെയും സ്‌നേഹിക്കുകയും അവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കളോടും കലാകാരന്മാരോടും TUNE OF ARTS ന്റെ നന്ദിയും കടപ്പാടും അറിച്ചുകൊള്ളുന്നു.
2018 ഏപ്രില്‍ 21ന് കൃത്യം മൂന്നുമണിക്ക് പരിപാടികള്‍ കലാപരിപാടികള്‍ ആരംഭിക്കും. ഈ അനുഗ്രഹമുഹൂര്‍ത്തത്തിനും കലാകാരന്മാരുടെ സ്വപ്നസാക്ഷാല്‍ക്കാരത്തിനു പങ്കാളികളാകുവാന്‍ നല്ലവരായ നിങ്ങള്‍ ഏവരെയും ഞങ്ങള്‍ ആദരപൂര്‍വ്വം ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…
കൂടുതല്‍ വിവരങ്ങള്‍ക്ക്
Ajith Paliath (Sheffield) 07411708055, Sebastain Birmingham – 07828739276, Sujith kettering 07447613216, Titus (Kettering) 07877578165, Biju Nalapattu 07900782351, Prem Northampton- 07711784656, Sudheesh Kettering 07990646498, Anand Northampton 07503457419, Toni Kettering 07428136547,
സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ.
ഈ അഡ്രസില്‍ എത്തിയതിനു ശേഷം ആംബുലന്‍സ് സ്റ്റേഷന്റെ തൊട്ടടുത്ത കാര്‍പാര്‍ക്കിങ്ങില്‍ പാര്‍ക്കു ചെയ്യുക. ഒരു പൗണ്ട് നിരക്കില്‍ ദിവസം മുഴുവനും കാര്‍ പാര്‍ക്കിങ്ങിന് അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പരിപാടി കമ്മറ്റി അംഗങ്ങളില്‍ നിന്നു അറിയാവുന്നതാണ്. തികച്ചും സൗജന്യമായാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം ഹാളില്‍ ലഭിക്കും.
ഈമെയില്‍ : [email protected]
വെബ്‌സൈറ്റ് : http://tuneofarts.co.uk/
വിമാനത്തിന്റെ ചക്രം കാലിലൂടെ കയറിയിറങ്ങി വിമാനത്താവളത്തിലെ ഗ്രൗണ്ട് ജീവനക്കാരന് പരിക്ക്. ഗാറ്റ്വിക്ക് വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. റഷ്യയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്ന റോസിയ എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രമാണ് ഇയാളുടെ കാലിലൂടെ കയറിയിറങ്ങിയത്. കുറച്ചു നേരം വിമാനത്തിന്റെ കീഴില്‍ കുടുങ്ങിയ ഇയാളെ പിന്നീട് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തില്‍ വിശദീകരണം ലഭ്യമായിട്ടില്ല.
സംഭവത്തേത്തുടര്‍ന്ന് വിമാനം ടാര്‍മാക്കില്‍ രണ്ട് മണിക്കൂറോളം കിടന്നു. 200 ഓളം യാത്രക്കാരാണ് വിമാനത്തില്‍ കുടുങ്ങിയത്. പിന്നീട് വിമാനം യാത്ര റദ്ദാക്കുകയും യാത്രക്കാര്‍ക്ക് ലണ്ടനില്‍ താമസ സൗകര്യം നല്‍കുകയും ചെയ്തു. വിമാനം റദ്ദാക്കിയതിനേക്കുറിച്ച് യാത്രക്കാര്‍ പലരും സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ടായിരുന്നു. റണ്‍വേയിലേക്ക് ടാക്‌സി ചെയ്യുന്നതിനിടെ ഒരു ഗ്രൗണ്ട് ജീവനക്കാരന്റെ മേല്‍ വിമാനം കയറിയെന്നാണ് ക്രൂ വെളിപ്പെടുത്തിയതെന്നാണ് ഒരു യാത്രക്കാരി ട്വീറ്റ് ചെയ്തത്.
വിമാനത്തിനരികില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ എത്തിയതിന്റെ ചിത്രങ്ങളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. എമര്‍ജന്‍സി സര്‍വീസുകള്‍ വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചുവെന്ന് ചില യാത്രക്കാര്‍ പറയുന്നു. പരിക്കേറ്റ ജീവക്കാരന്റെ ആരോഗ്യ നിലയേക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. വൈകുന്നേരം 5.10നാണ് സംഭവമുണ്ടായതെന്നും ഒരാള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായും ഗാറ്റ്വിക്ക് വിമാനത്താവള വക്താവ് സ്ഥിരീകരിച്ചു.
എബ്രഹാം പൊന്നുംപുരയിടം
ഇംഗ്ലണ്ടിലെ പ്രമുഖ ടെലിവിഷന്‍ ആയ ഐ.ടി.വി.യും ദിനപത്രമായ ദി മിററും സംയുക്തമായി ഏര്‍പ്പെടുത്തിയ എന്‍എച്ച്എസ് ഹീറോസ് 2018 അവാര്‍ഡിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഈ വര്‍ഷം 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ അവിസ്മരണീയമായ സേവനം കാഴ്ചവച്ചവരെ ആദരിക്കാനുള്ള നിങ്ങളുടെ അവസരമാണിത്. മനുഷ്യ ജീവനെ രക്ഷിക്കാനായി ഡ്യൂട്ടിയില്‍ കണ്ണില്‍ എണ്ണയൊഴിച്ചിരിക്കുന്ന ഒരു ജീവനക്കാരനെയോ ജീവനക്കാരിയെയോ നിങ്ങള്‍ക്ക് അറിയാമോ? അല്ലെങ്കില്‍ നിങ്ങളുടെ അംഗീകാരം അര്‍ഹിക്കുന്ന ഡോക്ടറോ നഴ്‌സോ ഉണ്ടോ? എന്‍എച്ച്എസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നെട്ടോട്ടമോടുന്ന പോര്‍ട്ടര്‍, ക്ലീനര്‍, പാരാ മെഡിക്കല്‍സ്, സന്നദ്ധസേവകര്‍, സാമൂഹ്യസേവകര്‍, ക്രമസമാധാന പരിപാലകര്‍ എന്നിവരാരെങ്കിലും നിങ്ങളുടെ നോമിനിയെ പ്രതിനിധീകരിക്കുന്നുണ്ടോ? ഫണ്ട് റൈസര്‍മാര്‍, മാനസികാരോഗ്യ ചാംപ്യന്‍മാര്‍, മുന്‍കൈയ്യെടുക്കുന്ന ഗ്രൗണ്ട് ബ്രേക്കറുകാര്‍, അതിശയകരമായ സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരെക്കുറിച്ചറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
നിങ്ങളുടെ നോമിനിയെ നോമിനേറ്റ് ചെയ്യുവാന്‍ താഴെ കാണുന്നത് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://nhs-heroes.co.uk/nominate
ഈ അവാര്‍ഡുകള്‍ വഴി ജീവനക്കാരുടെ നിസ്വാര്‍ത്ഥത, സേവനം, സ്‌നേഹം, അര്‍പ്പണബോധം, കഠിനാധ്വാനം, എന്നിവ അംഗീകരിക്കുക എന്നതാണ്. ഈ അവാര്‍ഡ് ദാന ചടങ്ങു ബ്രിട്ടനിലെ ഏറ്റവും വലിയ താരങ്ങള്‍ പങ്കെടുക്കുന്നതും മെയ് മാസത്തില്‍ ഐ.ടി.വി. പ്രക്ഷേപണം ചെയ്യുന്നതുമായിരിക്കും. ലോകത്തിലെ തന്നെ എട്ടാം അത്ഭുതമായ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് സാമൂഹ്യ സുരക്ഷാ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ്. ജനനം തൊട്ടു മരണം വരെ ഇംഗ്ലണ്ടിലെ ജനങ്ങളുടെ ആരോഗ്യ സാമൂഹ്യ സുരക്ഷ നല്‍കിവരുന്നു.
എന്‍എച്ച്എസിന്റെ 2016ലെ കണക്കു പ്രകാരം ജാതി-മത-വര്‍ഗ്ഗ-ഭാഷ വ്യത്യാസമില്ലാതെ 102 രാജ്യങ്ങളില്‍ നിന്നും ഉള്ള 13 ലക്ഷം ജോലിക്കാരില്‍ ഇന്ത്യക്കാരായ 17823 പേര്‍ ജോലി ചെയ്യുന്നു. എന്‍ എച് എസ്സില്‍ ബ്രിട്ടീഷുകാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ ആയ ജോലിക്കാര്‍ ഇന്ത്യക്കാരാണ്. അതിനാല്‍ തീര്‍ച്ചയായും നമ്മുടെ ഇന്ത്യക്കാരായ സഹപ്രവര്‍ത്തകരെ കണ്ടു പിടിച്ചു നോമിനേറ്റ് ചെയ്തു വിജയിപ്പിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്. ഈ അവസരം മുതലാക്കി നമ്മുടെ ആള്‍ക്കാര്‍ക്ക് അംഗീകാരം കരസ്ഥമാക്കാന്‍ സഹായിക്കുക. നമുക്ക് ഒരുമിച്ചു നിന്നുകൊണ്ട് ശക്തരായി വളരാം.
Let us work together and be strong.
ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ സഭ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്താ ലണ്ടനില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഡെഗനത്തുള്ള സെന്റ് ആന്‍സ് മാര്‍ ഇവാനിയോസ് സെന്റര്‍ ദേവാലയത്തിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8.30ന് പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളോട് ഒത്തുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നു.
വിലാസം
St. Anne’s Church Mar Ivanios Centre
Dagenham RM 9 4 SU
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബോട്ടില്‍ റിട്ടേണ്‍ പദ്ധതിയുമായി കോക്കകോള. ഇതിനായി ഒരു ഡിപ്പോസിറ്റ് റിട്ടേണ്‍ സ്‌കീം അവതരിപ്പിക്കുമെന്ന് ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ കോക്കകോള അറിയിച്ചു. ഇംഗ്ലണ്ടില്‍ ഈ പദ്ധതിയുടെ ട്രയല്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഗ്ലാസ്, പ്ലാസ്റ്റിക്, മെറ്റല്‍ കണ്ടെയ്‌നറുകള്‍ തുടങ്ങിയവ തിരികെ വാങ്ങാനാണ ്ഉദ്ദേശിക്കുന്നത്. ഇതിന് കണ്‍സള്‍ട്ടേഷന്‍ ആവശ്യമാണ്. പാര്‍ലമെന്റ് സെഷന്റെ അവസാനഘട്ടത്തില്‍ ഇത് ലഭ്യമാകുമെന്നാണ് കരുതുന്നത്.
പ്ലാസ്റ്റിക്കിനെക്കുറിച്ച് ഉയര്‍ന്നു വരുന്ന ആശങ്കകള്‍ക്കിടെ ഈ വാര്‍ത്ത വളരെ സന്തോഷം പകരുന്നതാണെന്ന് കോക്കകോള യൂറോപ്പ വൈസ് പ്രസിഡന്റ് ജൂലിയന്‍ ഹണ്ട് പറഞ്ഞു. മാര്‍ക്കറ്റിലെത്തുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കുന്നതിലൂടെ ഇക്കാര്യത്തില്‍ മാതൃകയാകാനാണ് കമ്പനി ശ്രമിക്കുന്നതെന്നും ഒരു ഡിപ്പോസിറ്റ് റിട്ടേണ്‍ സ്‌കീമും നിലവിലുള്ള റിക്കവറി രീതികളില്‍ മാറ്റവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഹണ്ട് വ്യക്തമാക്കി. സര്‍ക്കാരുമായി ചേര്‍ന്നുകൊണ്ട് ഇത്തരമൊരു പദ്ധതി നടപ്പാക്കാനുള്ള അപൂര്‍വ അവസരമായാണ് ഇതിനെ കാണുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.
റിട്ടേണ്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ മറ്റ് രാജ്യങ്ങളില്‍ ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്യപ്പെടുന്നതിന്റെ നിരക്ക് കാര്യമായി ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള പദ്ധതികളിലൂടെ 60 ശതമാനത്തിനും 70 ശതമാനത്തിനുമിടയില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ നിരക്ക് ഉയര്‍ത്താനാണ ശ്രമിക്കുന്നതെന്നും ഹണ്ട് വ്യക്തമാക്കി. തങ്ങളുടേതുപോലെയുള്ള വ്യവസായങ്ങള്‍ റിസൈക്കിളിംഗ് കൂടി കണക്കിലെടുത്തായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗവണ്‍മെന്റുകള്‍ക്ക് കാര്യമായ പങ്കുവഹിക്കാനുണ്ടെന്നും ഹണ്ട് പറഞ്ഞു.
രാജേഷ് ജോസഫ്, ലെസ്റ്റര്‍
പെസഹാ അഥവാ കടന്ന് പോകലിനെ തിരുവത്താഴമായി, അന്ത്യ അത്താഴമായി നാം കാണുന്നു. എന്നാല്‍ നമ്മുടെ അനുദിന ജീവിതം സ്‌നേഹത്തിന്റെ, പ്രതീക്ഷയുടെ, കരുണയുടെ, നല്ല സ്പന്ദനങ്ങളുടെ വിരുന്ന് മേശയാണ്. എളിമയുടെ മഹനീയ മാതൃക മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുണ്യദിനം നമ്മുടെ ജീവിതങ്ങളിലൂടെ സ്‌നേഹത്തിന്റെ വിരുന്ന് മേശയായി മാറണം. ഏത് ജീവിതാവസ്ഥയിലും സാഹചര്യങ്ങളിലും കര്‍മ്മ മണ്ഡലങ്ങളിലും നിസ്വാര്‍ത്ഥമായി പാദങ്ങള്‍ കഴുകാനും സ്‌നേഹ ചുംബനം നല്‍കാനും സാധിക്കുന്നുണ്ട് എങ്കില്‍ പെസഹാ ആവര്‍ത്തിക്കപ്പെടുന്നു. ജീവിതം വിശുദ്ധ കുര്‍ബാനയാകുന്നു. ഒറ്റിക്കൊടുക്കാന്‍ പോകുന്നവന്‍ ആരാണ് എന്നറിഞ്ഞിട്ടും നിസ്വാര്‍ത്ഥമായ സ്‌നേഹത്തിലൂടെ പാദം കഴുകി വിരുന്ന് മേശ പങ്കുവെച്ച ഗുരു സ്‌നേഹത്തിന്റെ അവസാന വാക്കാണ്.
ആവശ്യത്തിലധികം വരുമാനവും ജീവിത സൗകര്യങ്ങളും ഇന്ന് നമ്മുടെയൊക്കെ വിരുന്ന് മേശകളില്‍ നിന്ന് അര്‍ഹരായവരെ അകറ്റി നിര്‍ത്തുന്നു. മുറിക്കപ്പെടാനാകാതെ വിലപിക്കുന്ന ക്രിസ്തു അവന്റെ രോദനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാം കടന്നു ചെല്ലാം. സ്‌നഹത്തിന്റെ ത്യാഗത്തിന്റെ നല്ല സൗഹൃദങ്ങളുടെ, പരസ്പര സഹായത്തിന്റെ കരുതലിന്റെ വിരുന്ന് മേശ ഒരുക്കാം, മുറിച്ച് പങ്കുവെയ്ക്കാം. ഞാന്‍ നിന്റെ പാദങ്ങള്‍ കഴുകിയില്ല എങ്കില്‍ നീ ഇന്ന് എന്റെ കൂടെയല്ല എന്ന് ഏറ്റുപറയാം.
കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെയുള്ള ജീവിത സ്‌നേഹത്തിന്റെ പുതിയ സന്ദേശമാണ്. മാനവരാശിയുടെ അനുദിന ജീവിത ക്ലേശങ്ങളും സങ്കടങ്ങളും എല്ലാം നമ്മോട് ആവശ്യപ്പെടുന്നത് പരസ്പരം പാദങ്ങള്‍ കഴുകി സഹനത്തിന്റെ സമര്‍പ്പണത്തിന്റെ കുരിശ് യാത്രയിലൂടെ മുന്നോട്ട് നീങ്ങുന്നവനാണ്. കുരിശിന്റെ വഴിയില്‍ സഹജീവികളുടെ മുഖം തുടക്കാനും കണ്ണീരൊപ്പാനും ആശ്വസിപ്പിക്കാനും സാധിച്ചെങ്കില്‍ മാത്രമേ കാല്‍വരിയിലെ ബലിയര്‍പ്പണം അര്‍ത്ഥവത്താവുകയുള്ളൂ. അപ്പോള്‍ പൗലോസിനെപ്പോലെ നമുക്കും പറയാന്‍ സാധിക്കും ഞാന്‍ നല്ലവണ്ണം ഓടി, എന്റെ ഓട്ടം പൂര്‍ത്തിയാക്കി.
രാജേഷ് ജോസഫ്
നോ ഹോംവര്‍ക്ക് പോളിസി നടപ്പാക്കാനൊരുങ്ങിയ സ്‌കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഹെഡ്ടീച്ചറിനെ സസ്‌പെന്‍ഡ് ചെയ്തു. ഫിലിപ്പ് മൊറാന്റ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ആണ് ഹോംവര്‍ക്ക് വേണ്ടെന്ന നിലപാടെടുത്ത് വിവാദത്തിലായത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഹെഡ്ടീച്ചറായ കാതറീന്‍ ഹട്‌ലിയെ സസ്‌പെന്‍ഡ് ചെയ്തത്. ഫിലിപ്പ് മൊറാന്റ് സ്‌കൂള്‍, ക്ലോണ്‍ കമ്യൂണിറ്റി സ്‌കൂള്‍ ആന്‍ഡ് കോളേജ് എന്നിവയുടെ നടത്തിപ്പ് ചുമതലയുള്ള ത്രൈവ് പാര്‍ട്ണര്‍ഷിപ്പ് അക്കാഡമി ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ നര്‍ദീപ് ശര്‍മയെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ട്രസ്റ്റിന്റെയും അതിന് കീഴിലുള്ള സ്‌കൂളുകളുടെയും പുതിയ ഗവേണന്‍സ് പരിഷ്‌കാരങ്ങളെക്കുറിച്ച് അടിയന്തര വിലയിരുത്തല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോള്‍ചെസ്റ്റര്‍ എംപി വില്‍ ക്വിന്‍സും ഹാര്‍വിച്ച് ആന്റ് നോര്‍ത്ത് എസെക്‌സ് എംപി ബെര്‍നാര്‍ഡ് ജെന്‍കിനും വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഫിലിപ്പ് മൊറാന്റ് സ്‌കൂളില്‍ പഠിക്കുന്ന ഞങ്ങളുടെ കുട്ടികളെ അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായും സ്‌കൂള്‍ നടപ്പിലാക്കിയ നോ ഹോംവര്‍ക്ക് പോളിസിയെപ്പറ്റിയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കളില്‍ നിന്ന് കഴിഞ്ഞ മാസങ്ങളില്‍ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നതെന്ന് എംപിമാര്‍ കത്തില്‍ പറയുന്നു. പരാതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്‌കൂളിന്റെയും ട്രസ്റ്റിന്റെയും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും മറുപടി പറയുന്നതില്‍ നിന്നും ഒഴിഞ്ഞു മാറുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. പരാതികളോട് മുഖം തിരിച്ചു നില്‍ക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.
സ്‌കൂള്‍ അധികാരികളിലുള്ള മാതാപിതാക്കളുടെ വിശ്വാസം നഷ്ടടപ്പെട്ടു കഴിഞ്ഞുവെന്നും പരാതികളുമായി ചിലര്‍ പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റികളെയും റീജിയണല്‍ സ്‌കൂള്‍ കമ്മീഷണറെയും സമീപിച്ചിരുന്നു. പരീക്ഷാ കാലഘട്ടം അടുത്തുകൊണ്ടിരിക്കുന്ന സമയമാണിത്. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികളെ സഹായിക്കാനും കാര്യങ്ങളെ കൃത്യമായി നിയന്ത്രിക്കാനും കഴിവുള്ള നേതൃത്വമാണ് സ്‌കൂളിന് ഉള്ളതെന്ന് ഉറപ്പു വരുത്തണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷനോട് എംപിമാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്കുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കിയ നടപടി ഫിലിപ്പ് മൊറാന്റ് സ്‌കൂള്‍ അധികൃതര്‍ നടപ്പിലാക്കുന്നത് 2016 സെപ്റ്റബറിലാണ്. ഈ തീരുമാനം വിവാദമാകുമെന്ന് അറിയാമായിരുന്നുവെന്നും പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകുമെന്നതിനാലാണ് നടപ്പാക്കിയതെന്നും കാതറിന്‍ ഹട്‌ലി പ്രതികരിച്ചു. ഈ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കം മുതല്‍തന്നെ രക്ഷിതാക്കള്‍ സ്‌കൂളിന്റെ പോളിസിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.