UK

ലണ്ടന്‍: ടിക്കറ്റുകളില്‍ എയര്‍ലൈനുകള്‍ അധികമായി ഈടാക്കുന്ന നിരക്കുകള്‍ ഇല്ലാതാക്കാനൊരുങ്ങി ഗവണ്‍മെന്റ്. അപ്രതീക്ഷിത ചാര്‍ജുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിര്‍ദേശങ്ങള്‍ പുതിയ ഏവിയേഷന്‍ സ്ട്രാറ്റജിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ബുക്കിംഗ് ഫീസ്, സീറ്റ് റിസര്‍വേഷന്‍, ലഗേജ്, ലെഗ് റൂമുകള്‍ എന്നിവയ്ക്കും മറ്റുമായി ഈടാക്കുന്ന നിരക്കുകള്‍ ഒഴിവാക്കണമെന്നാണ് എയര്‍ലൈന്‍ കമ്പനികളോട് ആവശ്യപ്പെടുക. ഇത്തരം ഹിഡന്‍ ചാര്‍ജുകള്‍ ബുക്കിംഗിനിടയില്‍ മാത്രമായിരിക്കും യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുക. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആണ് ഇക്കാര്യം അറിയിച്ചത്.

ടിക്കറ്റിലെ പേര് മാറ്റുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ ബുക്കിംഗ് സമയത്തുതന്നെ വ്യക്തമാക്കിയിരിക്കണമെന്നും പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു. റയന്‍എയര്‍ പേരുമാറ്റത്തിന് ഓണ്‍ലൈനില്‍ 115 പൗണ്ടും വിമാനത്താവളങ്ങളില്‍ 160 പൗണ്ടുമാണ് ഈടാക്കാറുള്ളത്. ഈസിജെറ്റ് ഇതിനായി ഓണ്‍ലൈനില്‍ 40 പൗണ്ടും കോള്‍ സെന്റര്‍ വഴിയാണെങ്കില്‍ 52 പൗണ്ടും ഈടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചാര്‍ജുകള്‍ മറച്ചുവെച്ചിരിക്കുന്നവയല്ലെന്നാണ് എയര്‍ലൈനുകള്‍ അവകാശപ്പെടുന്നത്.

നിരക്കുകള്‍ സുതാര്യമായി അവതരിപ്പിക്കണമെന്നാണ് എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇവ അമിതമാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനമേര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ലോകത്തെ വന്‍കിട എയര്‍ലൈനുകളില്‍ 66 എണ്ണം ഇത്തരം ഫീസുകളിലൂടെ 33 ബില്യന്‍ പൗണ്ടാണ് സമ്പാദിച്ചതെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. മൊത്തം വരുമാനത്തിന്റെ 10 ശതമാനത്തോളം വരും ഇതെന്നാണ് കണക്ക്.

റെജി നന്തികാട്ട്

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന യുകെയിലെ പ്രമുഖ സാഹിത്യകാരി ബീന റോയിയുടെ ‘ക്രോകസിന്റെ നിയോഗങ്ങള്‍’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകര്‍മ്മം 2018 ഏപ്രില്‍ 7 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഈസ്റ്റ് ഹാമില്‍ ട്രിനിറ്റി സെന്ററില്‍ വെച്ച് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ ‘വര്‍ണ്ണനിലാവി’നോടനുബന്ധിച്ചു നടത്തപ്പെടുന്നു. യുക്മ ദേശീയ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് പുസ്തകത്തിന്റ പ്രഥമ പതിപ്പ് സാഹിത്യകാരി സിസിലി ജോര്‍ജ്ജിന് നല്‍കികൊണ്ട് പ്രകാശനം കര്‍മ്മം നിര്‍വഹിക്കും. സാഹിത്യകാരന്‍ ജിന്‍സണ്‍ ഇരിട്ടി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും.

ബ്രിട്ടനിലെ കെന്റില്‍ കുടുംബസമേതം താമസിക്കുന്ന ബീന റോയി യുകെയിലെ സംഗീത വേദികളില്‍ തന്റെ അനുപമമായ ശബ്ദ മാധുര്യം  കൊണ്ട് സംഗീത പ്രേമികളുടെ പ്രിയ ഗായകന്‍ റോയി സെബാസ്‌ററ്യന്റെ ഭാര്യയാണ്. അനാമിക് കെന്റിന്റെ ബാനറില്‍ അടുത്തയിടെ
പുറത്തിറങ്ങിയ വീഡിയോ സംഗീത ആല്‍ബം ബൃന്ദാവനിയുടെ ഗാനങ്ങള്‍ രചിച്ചത് ബീനയും പ്രധാന ഗായകന്‍ റോയിയും ആയിരുന്നു. ഈ സംഗീത ആല്‍ബം മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ബീന റോയിയുടെ കവിതകള്‍ ആദ്യമായിട്ടാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്

ഭാഷാ പരിജ്ഞാനം കൊണ്ടും പദ സമ്പന്നത കൊണ്ടും അനുഗൃഹീതയായ എഴുത്തുകാരിയാണ് ബീന റോയി. ആശയത്തോടും അവതരണത്തോടും പ്രകടിപ്പിക്കുന്ന ആഴമേറിയ പ്രതിബദ്ധത പ്രകടമാക്കുന്ന കവിതകളുടെ സമാഹാരമാണ് ക്രോകസിന്റെ നിയോഗങ്ങള്‍. പ്രസിദ്ധ സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ എഴുതിയ പ്രൗഢമായ അവതാരികയും ആധുനിക കവികളില്‍ മുന്നില്‍ നില്‍ക്കുന്ന കുഴുര്‍ വില്‍സണ്‍ എഴുതിയ ആസ്വാദനവും കൃതിയുടെ മഹത്വം വര്‍ധിപ്പിക്കുന്നു. പുസ്തക പ്രകാശന ചടങ്ങിലേക്ക് ഭാഷാ സ്‌നേഹികളെ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം ദൈവാനുഗ്രഹത്തിന്റെ നിറവില്‍. മേയ് 27ന് നടത്തപ്പെടുന്ന തിരുനാളില്‍ പങ്കെടുക്കാന്‍ രൂപതയിലെ എല്ലാ വിശ്വാസികളും വൈദികരും സന്യസ്തരും എത്തിച്ചേരും. പരിശുദ്ധ ദൈവമാതാവ് വി. സൈമണ്‍ സ്റ്റോക്ക് പിതാവിനു പ്രത്യക്ഷപ്പെട്ട് ഉത്തരീയം നല്‍കപ്പെട്ടത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. അനേകായിരങ്ങളാണ് എല്ലാ വര്‍ഷവും ഇവിടം സന്ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവും മേലദ്ധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ രൂപതയിലെ വൈദികരും സന്യസ്തരും അല്‍മായ സമൂഹവും പങ്കുചേരും. സതക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ റൈറ്റ് റവ. പോള്‍മേസണ്‍ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തും. വിശ്വാസ സാഗരത്തെ സ്വീകരിക്കുവാനും സൗകര്യങ്ങള്‍ ഒരുക്കുവാനും വേണ്ടി ആതിഥേയരായ സതക്ക് ചാപ്ലയന്‍സിയിലെ വോളിയണ്ടര്‍മാരുടെ വലിയ ഒരു നിര തന്നെ മുന്‍പിലുണ്ട്.

ആവശ്യമായ എല്ലാ ഒരുക്കങ്ങളും എടുത്തു കഴിഞ്ഞു. കോച്ചുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പാര്‍ക്കു ചെയ്യുവാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ ഒന്നാകെ ഈ പുണ്യഭൂമിയിലേക്ക് നടത്തുന്ന പ്രഥമ തീര്‍ത്ഥാടനത്തിലേയ്ക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മറ്റിക്കു വേണ്ടി ഫാ. ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.

ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റായ ലിഡില്‍ ഈസ്റ്റര്‍ അവധി ദിവസങ്ങള്‍ക്ക് വേണ്ടി പ്രത്യേക വൈന്‍ പാക്കേജ് അവതരിപ്പിച്ചു. സ്പ്രിംഗ് വൈന്‍ ടൂര്‍ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പാക്കേജില്‍ 10 പൗണ്ടിലും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വൈനുകളടക്കം 26 പ്രീമിയം വൈനുകളാണ് കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നത്. ഇവയില്‍ 15ഓളം ബ്രാന്‍ഡുകള്‍ക്ക് 6 പൗണ്ടില്‍ താഴെയാണ് വില. മാര്‍ച്ച് 26 മുതല്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷെല്‍ഫുകളില്‍ ഇവ ലഭ്യമാകും.

ആഘോഷാവസരങ്ങള്‍ക്ക് അനുയോജ്യമായ ഉന്നത ഗുണനിലവാരമുള്ള വൈനുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ലിഡില്‍ യുകെ വൈന്‍ ബയര്‍ പ്രതിനിധി അന്ന ക്രെറ്റ്മാന്‍ പറഞ്ഞു. ലോകമെമ്പാടും നിന്നുള്ള മികച്ച വൈന്‍ ശേഖരമാണ് കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. രുചിയിലും ഗുണനിലവാരത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്നും ലിഡില്‍ അറിയിക്കുന്നു. ഈസ്റ്റര്‍ വീക്കെന്‍ഡിനായി 16 പൗണ്ട് വരെ മാത്രം വിലയുള്ള ഷാംപെയിനുകളും വിപണിയിലെത്തിച്ചിട്ടുണ്ട്.

പ്രീമിയര്‍ ക്രൂ ബ്രൂട്ട് ഷാംപെയിന് 15.99 പൗണ്ട് മാത്രമാണ് വില. ബ്ലിസിംഗര്‍ ഷാംപെയിന്‍ ബ്രൂട്ട് റോസിന് 14.99 പൗണ്ടും വില വരും. ഓക്‌സിറ്റാന്‍ കോഹ്ബിയേരെ വെറും 4.99 പൗണ്ടിന് ലഭിക്കും. ബാര്‍ബിക്യൂവിനൊപ്പം കഴിക്കാന്‍ മികച്ചത് എന്നാണ് ഇതിനെക്കുറിച്ചുള്ള വിശേഷണം. ലെല്ലെയ് ഇര്‍സായ് ഒലിവറിന് 5.99 പൗണ്ടാണ് ഈടാക്കുന്നത്.

റോഡിലെ കുഴിയില്‍ വാഹനം ചാടിയാല്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടോ? ഒരു ചെറിയ കുഴിയില്‍ ചാടിയതിന് നഷ്ടപരിഹാരമോ എന്ന് പരിഹസിക്കാന്‍ വരട്ടെ, അതിനും വകുപ്പുണ്ടെന്നാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് എന്ന വെബ്‌സൈറ്റ് പറയുന്നത്. വെള്ളം കെട്ടിക്കിടന്ന് ടാര്‍ ചെയ്തയിടങ്ങളില്‍ വിടവുകളുണ്ടാകയും പിന്നീട് അവ വലുതായി കുഴികളായി മാറുകയുമാണ് ചെയ്യുന്നത്. ചില കൗണ്‍സിലുകള്‍ നല്‍കുന്ന വിശദീകരണമനുസരിച്ച് ഒരു പോട്ട്‌ഹോള്‍ എന്നത് കുറഞ്ഞത് 40 മില്ലീമീറ്റര്‍ ആഴമുള്ളതായിരിക്കണം. എന്നാല്‍ ഈ ആഴമില്ലെങ്കില്‍ പോലും കുഴിയില്‍ ചാടിയുണ്ടാകുന്ന ഡാമേജുകള്‍ക്ക് നമുക്ക് ക്ലെയിം ചെയ്യാനാകും.

ഇളകിമാറിക്കിടക്കുന്ന ഒരു പേവ്‌മെന്റ് ടൈലില്‍ ഇടിച്ചാണ് കാറിന് കേടുപാടുണ്ടായതെങ്കിലും അതിനും നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ. അതിനായി ചില നടപടികളുണ്ട്. റോഡിന്റെ തകരാറ് അധികൃതര്‍ എങ്ങനെ തരംതിരിക്കുന്നു എന്നതും നഷ്ടപരിഹാരം ക്ലെയിം ചെയ്യുമ്പോള്‍ പരിഗണിക്കുന്നതാണ്. കാറിന്റെ ടയര്‍, വീലുകള്‍, ആക്‌സില്‍ മുതലായവയ്ക്കാണ് മിക്കവാറും ഇത്തരം അപകടങ്ങളില്‍ തകരാറുകള്‍ ഉണ്ടാകുന്നത്. അത്തരം സംഭവങ്ങളില്‍ കുഴിയാണ് അപകടത്തിന് കാരണമായതെന്ന് തെളിയിക്കേണ്ടി വരും.

കാറിന്റെ തരാറുകള്‍ പരിഹരിച്ച മെക്കാനിക്കിന് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാനാകും. വാഹനത്തിനുണ്ടായിരുന്ന തകരാര്‍ പോട്ട്‌ഹോള്‍ മൂലം കൂടുതല്‍ ഗുരുതരമായെങ്കിലും അതിന്റെ റിപ്പയര്‍ ചെലവ് നഷ്ടപരിഹാരമായി ലഭിക്കും. വിവിധ ഏജന്‍സികളാണ് റോഡുകളുടെ പരിപാലനച്ചുമതലയുള്ളത്. നഷ്ടപരിഹാരത്തിനായി ഇവരെയാണ് സമീപിക്കേണ്ടത്. ലോക്കല്‍ കൗണ്‍സില്‍ റോഡ് നന്നാക്കാത്തതിനാല്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ 300 മുതല്‍ 500 പൗണ്ട് വരെ നഷ്ടപരിഹാരം ലഭിച്ചേക്കാമെന്നാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് പറയുന്നത്.

ആദ്യമായി നങ്ങളുടെ ക്ലെയിമിന് ഒരു കണ്‍ഫര്‍മേഷന്‍ ലഭിക്കണം. കൗണ്‍സിലിന്റെ ക്ലെയിമുകള്‍ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയിലേക്ക് നിങ്ങളുടെ അപേക്ഷ നീങ്ങിയേക്കാം. അപ്രകാരം സംഭവിച്ചാല്‍ ഒരു മാസം വരെ തീരുമാനമെടുക്കാന്‍ സമയം വേണ്ടിവന്നേക്കും. അതിനിടയില്‍ മൂന്ന് കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്.

1 നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും

2. ക്ലെയിം ചെയ്തതിന്റെ പകുതി തുക നിങ്ങള്‍ക്ക് ലഭിക്കും. അപ്രകാരമാണെങ്കില്‍ അത് വാങ്ങുകയായിരിക്കും നല്ലതെന്നാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് പറയുന്നത്. കോടതിയെ സമീപിക്കുന്നത് കൂടുതല്‍ നഷ്ടമുണ്ടാക്കും

3. നിങ്ങളുടെ ക്ലെയിം നിരസിക്കപ്പെട്ടേക്കാം

ഗ്രാമര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണല്ലോ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കുന്നത്. എന്നാല്‍ ഈ സ്‌കൂളുകളുടെ മിടുക്കാണോ വിദ്യാര്‍ത്ഥികളുടെ ഈ വര്‍ദ്ധിച്ച വിജയശതമാനത്തിന് കാരണമാകുന്നത്? അങ്ങനെയല്ലെന്നാണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. കുട്ടികളുടെ ജനിതക ഗുണങ്ങളാണ് അവരെ ഉന്നത വിജയം നേടാന്‍ പ്രാപ്തരാക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെലക്ടീവ് സ്‌കൂളുകളിലെയും നോണ്‍ സെലക്ടീവ് സ്‌കൂളുകളിലെയും കുട്ടികളുടെ ജനിതക വ്യത്യാസങ്ങള്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

വിദ്യാര്‍ത്ഥികളുടെ ജിസിഎസ്ഇ ഫലമാണ് ഇവര്‍ വിശകലന വിധേയമാക്കിയത്. ഗ്രാമര്‍, പ്രൈവറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലെ പ്രകടനം മികച്ചതായിരുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ ഇതിന് കാരണം സ്‌കൂള്‍ അന്തരീക്ഷത്തേക്കാള്‍ അവരുടെ ജനിതകമായ പ്രത്യേകതകള്‍ കാരണമാണെന്ന് പഠനത്തില്‍ വ്യക്തമായി. 16 വയസ് വരെയുള്ള കുട്ടികളുടെ അക്കാഡമിക് നേട്ടങ്ങളില്‍ അവര്‍ പഠിക്കുന്ന സ്‌കൂളുകള്‍ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെന്നാണ് വ്യക്തമായതെന്ന് എന്‍പിജെ സയന്‍സ് ഓഫ് ലേണിംഗ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.

സ്‌കൂളുകളുടെ നിലവാരം അക്കാഡമിക് നേട്ടങ്ങളെ സ്വാധീനിക്കാമെങ്കിലും ഗ്രാമര്‍ സ്‌കൂള്‍ ആയതുകൊണ്ടു മാത്രം കുട്ടികളുടെ പ്രകടനം മെച്ചപ്പെടണമെന്നില്ലെന്ന് പഠനം തയ്യാറാക്കിയ എമിലി സ്മിത്ത് വൂളി അഭിപ്രായപ്പെടുന്നു. അധ്യാപകരുടെ പരിശീലന കോഴ്‌സുകളില്‍ ജനിതക പ്രത്യേകതകളേക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പഠനത്തില്‍ പങ്കെടുത്ത മറ്റൊരു ഗവേഷകനായ പ്രൊഫ.റോബര്‍ട്ട് പ്ലോമിനും ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 4000 വിദ്യാര്‍ത്ഥികളെയാണ് പഠനത്തിന് വിധേയരാക്കിയത്. കുട്ടികളുടെ ജീനോടൈപ്പ്, സാമൂഹിക-സാമ്പത്തിക നിലവാരം, അക്കാഡമിക് കഴിവുകള്‍, നേട്ടങ്ങള്‍ മുതലായവ പഠനവിധേയമാക്കി.

കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. കുടുംബാംഗങ്ങളില്‍ നിന്നുള്‍പ്പെടെ പീഡനങ്ങള്‍ കുട്ടികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. ബോധവല്‍ക്കരണങ്ങളും കടുത്ത ശിക്ഷകളും ഏര്‍പ്പെടുത്തിയാലും ഇതിന് പരിഹാരമുണ്ടാകുന്നില്ല. ഈ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നത് വലിയൊരു ചോദ്യമാണ്. പ്രത്യേകിച്ചും മാതാപിതാക്കളാണ് കുട്ടികളെ മര്‍ദ്ദിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതെങ്കില്‍, അവരെ നിങ്ങള്‍ക്ക് നേരിട്ടറിയാമെങ്കില്‍ അത് എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നത് ഒരു കീറാമുട്ടി പ്രശ്‌നമായിരിക്കും.

അവരുമായി സംസാരിക്കുന്നതുപോലും നമ്മെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട് നിറഞ്ഞ അനുഭവമായിരിക്കും. എന്നാല്‍ കുട്ടികളെയാണ് നിങ്ങള്‍ പരിഗണിക്കുന്നതെങ്കില്‍ മാതാപിതാക്കളുമായി സംസാരിക്കുകയും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുകയും വേണം. വിദഗ്ദ്ധര്‍ക്കു മുന്നിലാണ് പ്രശ്‌നം എത്തുന്നതെങ്കില്‍ അവര്‍ കുട്ടികളുടെ സുരക്ഷയ്ക്കും ഭാവിക്കും പരിഗണന നല്‍കുകയും അതിനായുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

ഒരു കുട്ടി പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. ചില അടയാളങ്ങള്‍ കണ്ടാല്‍ ഇത് തിരിച്ചറിയാം. എബിസി ചിഹ്നങ്ങളാണ് അവയില്‍ പ്രധാനം. Appearance, Behaviour, Communication എന്നിവയാണ് അവ.

അപ്പിയറന്‍സ്: അസാധാരണമായ മുറിവുകളോ ചതവുകളോ കുട്ടികളില്‍ കണ്ടാല്‍ ശ്രദ്ധിക്കേണ്ടതാണ്.

ബിഹേവിയര്‍: അന്തര്‍മുഖത്വം, ഉത്ക്ണ്ഠ, സ്വയം മുറിവേല്‍പ്പിക്കുന്ന ശീലം, സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം തുടങ്ങിയവയും ശ്രദ്ധ നല്‍കേണ്ട കാര്യമാണ്.

കമ്യൂണിക്കേഷന്‍: ദേഷ്യത്തോടെ സംസാരിക്കുക, ലൈംഗികമായി സംസാരിക്കുക, രഹസ്യാത്മകത എന്നിവയെല്ലാം കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങളായി കണക്കാക്കാം

ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അവ റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് ആദ്യമായി നിങ്ങളുടെ ഉത്തരവാദിത്തം. ചിലപ്പോള്‍ സാഹചര്യങ്ങളെ നിങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതായിരിക്കാമെന്ന ആശങ്കയും തോന്നാം. പക്ഷേ കുട്ടികളുടെ സുരക്ഷയ്ക്ക് നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നത് തന്നെയായിരിക്കും നല്ലത്. പീഡനത്തിന് ഉത്തരവാദിയായ ആള്‍ നിങ്ങളുടെ ഉറ്റ സുഹൃത്തോ, പരിചയക്കാരനോ ബന്ധുവോ ആണെങ്കില്‍ പോലും വിവരം അറിയിക്കുന്നതാണ് നീതി.

കുട്ടി പീഡിപ്പിക്കപ്പെട്ടതായി സംശയമുണ്ടെങ്കിലും അക്കാര്യത്തില്‍ ഉറപ്പില്ലെങ്കില്‍ എന്തുചെയ്യണം?

ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടതായി നിങ്ങള്‍ക്ക് സംശയം തോന്നുന്നു.എന്നാല്‍ അതിന് തെളിവുകളൊന്നുമില്ല. കുട്ടി അതേക്കുറിച്ച് സൂചനകളും നല്‍കുന്നില്ലയെങ്കില്‍ എന്തു ചെയ്യാനാകുമെന്നത് മറ്റൊരു പ്രശ്‌നമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍

കുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കുക. ഒരു ഡയറിയില്‍ അവ കുറിച്ചുവെക്കുന്നത് കുട്ടിയുടെ സ്വഭാവമാറ്റം നിരീക്ഷിക്കാന്‍ ഉതകും.

നിങ്ങളുടെ സംശയം സ്‌കൂളുമായും ജിപിയുമായും പങ്കുവെക്കുക. കുട്ടിയോട് ഇടപഴകുന്ന പ്രൊഫഷണലുകള്‍ക്ക് സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലായിട്ടുണ്ടാകും.

ഏറ്റവും വിശ്വാസമുള്ള സുഹൃത്തോ കുടുംബാംഗമോ ആയി ഇക്കാര്യങ്ങള്‍ സംസാരിക്കുക. എന്‍എസ് പിസിസി കൗണ്‍സലറുമായി സംസാരിക്കുന്നതും കൂടുതല്‍ വ്യക്തത ഇക്കാര്യത്തിലുണ്ടാകാന്‍ ഉതകും.

സംശയമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് ചെയ്യാനാകുന്ന മറ്റൊരു കാര്യം. ഇതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സഹായം ലഭിച്ചേക്കാം.

ഷോട്ട് ഗണ്ണും 200 തിരകളുമായി സ്‌കൂളിലെത്തിയ 15കാരന്റെ മനസുമാറിയതോടെ ഒഴിവായത് വന്‍ ദുരന്തം. 12-ബോര്‍ ഷോട്ട്ഗണ്ണുമായി നനീറ്റണിലെ ഹയം ലെയിന്‍ സ്‌കൂളിലെത്തിയ ശേഷം 999ല്‍ വിളിച്ച് അറിയിച്ച വിദ്യാര്‍ത്ഥിക്ക് സെപ്റ്റംബറില്‍ വാര്‍വിക്ക് ക്രൗണ്‍ കോര്‍ട്ട് ആറ് വര്‍ഷത്തെ തടവ് വിധിച്ചെങ്കിലും കുട്ടിയെ വെറുതെ വിടാന്‍ ലേഡി ജസ്റ്റിസ് ഹാലെറ്റ് ഇപ്പോള്‍ വിധിച്ചിരിക്കുകയാണ്. കുട്ടിക്ക് ശിക്ഷയേക്കാള്‍ പരിചരണവും ശ്രദ്ധയുമാണ് വേണ്ടതെന്ന് ജഡ്ജ് പറഞ്ഞു. മാതൃകാ പുത്രന്‍ എന്നാണ് ലണ്ടനിലെ അപ്പീല്‍ കോര്‍ട്ട് ജഡ്ജിയായ ഇവര്‍ പേര് വെളിപ്പെടുത്താത്ത പതിനഞ്ചുകാരനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ജൂണിലായിരുന്നു സംഭവമുണ്ടായത്. വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഷോട്ട്ഗണ്‍ സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ ആരുമില്ലാത്ത സ്ഥലം കണ്ടെത്തി തോക്ക് ലോഡ് ചെയ്യാന്‍ കുട്ടി ശ്രമിച്ചു. പെട്ടെന്ന് തന്നെ താന്‍ ചെയ്യാനുദ്ദേശിച്ച കാര്യത്തെക്കുറിച്ച് ബോധവാനായ കുട്ടി തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 999ലേക്ക് വിളിക്കുകയും സ്‌കൂളിലെത്തിയ തന്റെ കയ്യില്‍ ഷോട്ട്ഗണ്ണും തിരകളുമുണ്ടെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും രാവിലെ അകാരണമായി ദേഷ്യം തോന്നിയതിനാല്‍ ആര്‍ക്കെങ്കിലും നേരെ ഉപയോഗിക്കാനാണ് തോക്കെടുത്തതെന്നുമാണ് 999 ഓപ്പറേറ്ററോട് ഇയാള്‍ പറഞ്ഞത്.

കൊല ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് തോക്ക് കൊണ്ടുവന്നതെന്നും തിരകളും ഒരു കത്തിയും തന്റെ കയ്യില്‍ ഉണ്ടെന്നും അവന്‍ വെളിപ്പെടുത്തി. ഒരു നിമിഷത്തേക്ക് ചിന്തിച്ചിരുന്നില്ലെങ്കില്‍ ഹീനമായ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കാമായിരുന്ന സംഭവം ഉണ്ടാകുമായിരുന്നു എന്നാണ് കഴിഞ്ഞ വര്‍ഷം തടവുശിക്ഷ വിധിച്ചുകൊണ്ട് ജ്ഡജ് ആന്‍ഡ്രൂ ലോക്ക്ഹാര്‍ട്ട് ക്യുസി പറഞ്ഞത്. എന്നാല്‍ തോക്ക് ഉപയോഗിക്കാന്‍ വളരെ ചുരുങ്ങിയ നേരത്തേക്കുള്ള ചിന്ത മാത്രമേ ഇയാള്‍ക്കുണ്ടായിരുന്നുള്ളുവെന്ന് ജഡ്ജ് ഹാലെറ്റ് കണ്ടെത്തി. പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് തിരിച്ചു വന്നുവെന്നും അവര്‍ പറഞ്ഞു.

കുട്ടി കടുത്ത വിഷാദരോഗത്തിനും സോഷ്യല്‍ ആന്‍ക്‌സൈറ്റിക്കും അടിമയായിരുന്നുവെന്നും ജഡ്ജ് ഹാലെറ്റ് പറഞ്ഞു. പ്രത്യേകതരം ഓട്ടിസം കുട്ടിക്കുണ്ടായിരുന്നുവെന്നും മുമ്പ് പലവിധത്തിലുള്ള ഭീഷണിപ്പെടുത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനായിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കുട്ടിയെ ജയിലില്‍ നിന്ന് മോചിതനാക്കിയതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അവന്റെ മേലുണ്ടായിരുന്ന കുറ്റവാളി എന്ന മേല്‍വിലാസം മാറിയതില്‍ സന്തോഷമുണ്ട്. ഇനി അവന് ആവശ്യമായ പരിചരണം നല്‍കാന്‍ സാധിക്കുമെന്ന് മാതാപിതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് 

ലണ്ടനിലുണ്ടായ കാറപകടത്തിൽ മലയാളി മരണമടഞ്ഞു. ഹൺസ്ളോ സെൻറ് ജോൺസ് മാർ തോമ്മാ ചർച്ച് മെമ്പർ ആയ രാജീവ് മാത്യു (37) ആണ് അപകടത്തിൽ പെട്ടത്. ബാൻബറിയിലാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഗുജറാത്തിലെ ബറൂച്ചിൽ ഉള്ള രാജീവിന്റെ കുടുംബത്തെ പോലീസ്  ലണ്ടനിൽ നിന്നും വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 9.41 നാണ് അപകടം നടന്നത്. പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു പോകുന്നതിനായുള്ള നടപടികൾ പോലീസുമായി ബന്ധപ്പെട്ട് മാർ തോമ്മാ ചർച്ച്  സ്വീകരിച്ചു വരികയാണെന്ന് വികാരി റവ. ഷിബു കുര്യൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. രാജീവിന്റെ പത്നി ശിൽപാ തങ്കം ജോയിയും മകൾ അനുഷ്ക സൂസൻ രാജീവും ഗുജറാത്തിലെ ബറൂച്ചിലാണ് താമസിക്കുന്നത്.

രാജീവ് മാത്യൂവിന്റെ അകാല വിയോഗത്തിൽ മലയാളം യു കെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

സാലിസ്ബറി ആക്രമണത്തേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ബ്രിട്ടന് നയതന്ത്ര വിജയം. റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിന് പിന്നില്‍ റഷ്യയാകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ സ്ഥിരീകരിച്ചു. യുകെയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഇതിന്റെയടിസ്ഥാനത്തില്‍ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന സൂചനയും നല്‍കി. ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയിക്കുന്നവരെയാണ് പുറത്താക്കുന്നത്. ഫ്രാന്‍സ്, ലിത്വാനിയ, പോളണ്ട് എന്നിവയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളാണ് ഈ സൂചന നല്‍കിയിരിക്കുന്നത്.

28 യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്ര നേതാക്കള്‍ സാലിസ്ബറി ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് കരുതുന്നതായി വ്യക്തമാക്കിയെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിക്കുകയായിരുന്നു. റഷ്യ യുകെയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും ഒരു ദീര്‍ഘകാല ഭീഷണിയായി മാറിയിരിക്കുകയാണെന്നും റഷ്യക്കെതിരെ നടപടിയെടുക്കാന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ തയ്യാറാകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ നേതാക്കള്‍ പങ്കെടുത്ത ഒരു അത്താഴ വിരുന്നില്‍വെച്ച് ആവശ്യപ്പെട്ടിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ എന്നിവരുമായി സംസാരിച്ചതിനു ശേഷം ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ റഷ്യക്കെതിരായ നടപടിയെക്കുറിച്ച് സൂചന നല്‍കി. റഷ്യക്ക് ശക്തമായ ഒരു യൂറോപ്യന്‍ യൂണിയന്‍ സന്ദേശം നല്‍കുന്ന കാര്യത്തിലും ഈ നേതാക്കള്‍ അഭിപ്രായ ഐക്യത്തിലെത്തിയിട്ടുണ്ട്. റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് ലിത്വാനിയന്‍ പ്രസിഡന്റ് ഡാലിയ ഗ്രൈബോസ്‌കൈറ്റും വ്യക്തമാക്കി. വിഷയത്തില്‍ യുകെയ്ക്ക് ഒപ്പം നില്‍ക്കുമെന്ന് യൂറോപ്യന്‍ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഇത് തെരേസ മേയ് നേടിയ വന്‍ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്.

Copyright © . All rights reserved