UK

ലണ്ടന്‍: സിനിമാ തിയേറ്ററിലെ കസേരയ്ക്കിടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു. ബര്‍മിങ്ഹാം സിറ്റി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്സിലെ വ്യൂ സിനിമാ തീയേറ്ററില്‍ വെച്ചാണ് സംഭവം. സിനിമ കാണുന്നതിനിടയില്‍ നിലത്തു വീണ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ തല കസേരകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.

തലകുടുങ്ങിയതോടെ സീറ്റിനോട് ചേര്‍ന്നുള്ള ഇലക്രോണിക് ഫൂട്ട്റെസ്റ്റ് തലയിലേക്ക് വീണ് ക്ഷതമേല്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിന്റെ തല സീറ്റിനുള്ളില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫൂട്ട്റെസ്റ്റ് തകര്‍ത്ത ശേഷമാണ് ഇയാളെ രക്ഷിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

മാര്‍ച്ച് 9നാണ് അപകടം ഉണ്ടാകുന്നത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞ വെള്ളിയാഴ്ച്ചയോടെ മരണപ്പെട്ടു. തല കസേരകള്‍ക്കിടയില്‍ കുടുങ്ങിയതോടെ വെപ്രാളത്തിലായ യുവാവിന് ഹൃദയസ്തംഭനം ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിയേറ്റര്‍ അധികൃതര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ ഏര്‍പ്പെടുത്താനിരിക്കുന്ന നീല പാസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ലഭിച്ചത് യൂറോപ്യന്‍ കമ്പനിക്ക്. ഫ്രഞ്ച്, ഡച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ജെമാറ്റോ എന്ന കമ്പനിക്കാണ് ഈ കരാര്‍ ലഭിച്ചത്. ബിഡുകള്‍ സമര്‍പ്പിച്ചത് ആരാണെന്ന വിവരം മറച്ചുവെച്ചുകൊണ്ട് നടത്തിയ ടെന്‍ഡറിലാണ് ഈ കമ്പനിക്ക് നറുക്ക് വീണത്. അറിയാതെയാണെങ്കിലും യൂറോപ്യന്‍ കമ്പനിക്ക് അനുമതി ലഭിച്ചതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്.

പാര്‍ലമെന്റില്‍ യൂറോപ്യന്‍ യൂണിയന്‍ രേഖകളുടെ രാഷ്ട്രീയ പ്രാധാന്യം വിലയിരുത്തുന്ന യൂറോപ്യന്‍ സ്‌ക്രൂട്ടിനി കമ്മിറ്റിയുടെ തലവനായ സര്‍ ബില്‍ ക്യാഷ് ഈ നടപടിയെ പൊരുത്തക്കേട് എന്നാണ് വിശേഷിപ്പിച്ചത്. തീര്‍ത്തും അനാവശ്യമാണ് ഇതെന്നും പൂര്‍ണ്ണമായും തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം എടുക്കാനുണ്ടായ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അര നൂറ്റാണ്ടിനിടെ സംഭവിച്ചിരിക്കുന്ന സുപ്രധാന കാര്യമാണ്. അതിന്റെ സൂചകമായ പുതിയ പാസ്‌പോര്‍ട്ട് നിര്‍മിക്കാന്‍ യൂറോപ്യന്‍ കമ്പനിക്ക് അനുവാദം നല്‍കിയതിനെ ന്യായീകരിക്കാന്‍ ഒരു കാരണവും കാണാനാകില്ലെന്നും ക്യാഷ് പറഞ്ഞു.

തലതിരിഞ്ഞതും അപമാനകരവുമായ തീരുമാനമെന്നായിരുന്നു മുന്‍ മന്ത്രി പ്രീതി പട്ടേല്‍ വിമര്‍ശിച്ചത്. നീല പാസ്‌പോര്‍ട്ട് തിരിച്ചു വരുന്നത് ബ്രിട്ടീഷ് ഐഡന്റിറ്റി തിരികെ കൊണ്ടുവരുന്നതിന് തുല്യമാണ്. എന്നാല്‍ അതിന്റെ നിര്‍മാണം ഫ്രഞ്ച് കമ്പനിയെ ഏല്‍പ്പിക്കുന്നത് അതിശയത്തോടെ മാത്രമേ കാണാനാകൂ. ഇത് രാജ്യത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അവര്‍ വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കാന്‍ ആംബര്‍ റൂഡിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് പാസ്‌പോര്‍ട്ട് നിര്‍മിക്കാനുള്ള ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നവരില്‍ ഒരു ബ്രിട്ടീഷ് കമ്പനിയും ഒരു ജര്‍മന്‍ കമ്പനിയും ഒരു ഫ്രാങ്കോ ഡച്ച് കമ്പനിയുമുണ്ടായിരുന്നതായി കഴിഞ്ഞ വര്‍ഷം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലെസ്റ്റര്‍ഷെയറിലെ എം1 മോട്ടോര്‍വേയുടെ ചില ഭാഗങ്ങള്‍ മെയ് 11 മുതല്‍ രണ്ടു ദിവസത്തേക്ക് അടച്ചിടും. സൗത്ത്ബൗണ്ടിലും നോര്‍ത്ത്ബൗണ്ടിലുമുള്ള പ്രധാന കാര്യേജ്വോയ ജംഗ്ഷന്‍ 23എ മുതല്‍ 24 വരെയുള്ള ഭാഗങ്ങളാണ് അടച്ചിടുക. പ്രധാന പാത അടച്ചിടുന്നതോടെ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പുതിയതായി നിര്‍മ്മിച്ച കെഗ്വെര്‍ത്ത് ബൈപ്പാസില്‍ റോഡ് ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാതയില്‍ ഗതാഗതം നിരോധിക്കുന്നതെന്ന് ഡെര്‍ബി ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വാരാന്ത്യത്തിലായിരിക്കും മോട്ടോര്‍വേ അടക്കുന്നത്. അതിനാല്‍ ഗതാഗത പ്രതിസന്ധിയുണ്ടാകാനിടയുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി മെയ് 11 വെള്ളിയാഴ്ച്ച വൈകീട്ട് 10 മണിയോടെ പാതയില്‍ ഗതാഗതം നിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സമയത്ത് വാഹനങ്ങള്‍ക്ക് സമാന്തര പാതയായി എ453 ആഷ്ബി റോഡ് ഉപയോഗിക്കാവുന്നതാണ്. ഇരുവശങ്ങളിലേക്കുമുള്ള ട്രാഫിക്കിന് എ453 ആഷ്ബി റോഡ് ഉപയോഗിക്കാം. നിലവിലുള്ള ആഷ്ബി റോഡ് ബ്രിഡ്ജിന് പുതിയൊരു ക്രോസിംഗ് കൂട്ടിച്ചേര്‍ക്കും. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് സെര്‍ഗോ ലോജിസ്റ്റിക്സ് പാര്‍ക്ക് ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ഗെയിറ്റ് വേ എന്ന പേരില്‍ സ്ഥാപിക്കുന്ന പുതിയ ഡിസ്ട്രിബ്യൂഷന്‍ ഹബ്ബിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കാനാണ് ഈ ക്രോസിംഗ് നിര്‍മിക്കുന്നത്.

ക്രോസിംഗ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി എം1 അടച്ചിടുന്ന സമയം ഉപയോഗപ്പെടുത്തി ബ്രിഡ്ജ് വാട്ടര്‍പ്രൂഫിംഗ് ജോലികളും ഹൈവേ ഓഫ് ഇഗ്ലണ്ട് പൂര്‍ത്തീകരിക്കും. സൗത്ത് ജെ23എ പാതയിലാണ് ബ്രിഡ്ജ് വാട്ടര്‍ പ്രൂഫിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാനുള്ളത്. യുകെയിലെ ഏറ്റവും തിരക്കേറിയ എം1 മോട്ടോര്‍വേ അടച്ചിടുന്നതോടെ നിരത്തില്‍ വലിയ തിരക്കുണ്ടാകാനുള്ള സാധ്യതയുണ്ട്. സമാന്തര പാതകളിലും മോട്ടോര്‍വേകളിലും തിരക്കുണ്ടാകുമെന്നും സെഗ്രോ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഡ്രൈവര്‍മാര്‍ പ്രസ്തുത പാത ഒഴിവാക്കി യാത്ര ചെയ്യണമെന്നും ഈസ്റ്റ് മിഡ്‌ലാന്‍ഡ്സ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ സമാന്തര പാതകള്‍ ഉപയോഗപ്പെടുത്താന്‍ പരമാവധി ശ്രമിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

ജെഗി ജോസഫ്

ഓരോ മത്സരവും ഒരുപിടി പ്രതിഭകളെ സൃഷ്ടിക്കുന്നു. മാറ്റുരയ്ക്കുന്നവര്‍ തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വേദിയില്‍ എത്തിക്കുമ്പോള്‍ അത് ആസ്വാദകര്‍ക്കും മികച്ചൊരു വിരുന്നായിരിക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇക്കുറിയും ബ്രിസ്‌ക ബ്രിസ്റ്റോളിലെ പ്രതിഭകള്‍ക്കായുള്ള മത്സങ്ങള്‍ നടത്തുകയാണ്. ഏപ്രില്‍ 21നാണ് മത്സരം. രാവിലെ പത്തു മണി മുതല്‍ രാത്രി എട്ടു വരെ സൗത്ത്മീഡ് കമ്യൂണിറ്റി ഹാളില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. രസകരമായ നിമിഷങ്ങളും മത്സരങ്ങളുടെ ആവേശവും ബ്രിസ്‌കയ്ക്ക് ഇക്കുറിയും മുതല്‍ക്കൂട്ടാകും. വന്‍തോതിലുള്ള ഒരുക്കങ്ങളാണ് ബ്രിസ്‌ക എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇതിനായി നടത്തിയിരിക്കുന്നത്.

മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒരാള്‍ക്ക് അഞ്ച് വ്യക്തിഗത മത്സരങ്ങളില്‍ പങ്കെടുക്കാം. 5 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ടീമിന് 5 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്. പ്രായം കണക്കാക്കി അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. കളറിങ്, പെയ്ന്റിങ്, പുഞ്ചിരി മത്സരം, ഉപന്യാസം. മെമ്മറി ടെസ്റ്റ്, ഫാന്‍സി ഡ്രസ്, സിംഗിള്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍, ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ രസകരമായ ഒട്ടേറെ മത്സരങ്ങള്‍ നടത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വാശിയേറിയ മത്സരങ്ങള്‍ നടന്നിരുന്ന മിസ്റ്റര്‍ ബ്രിസ്‌ക, മിസ് ബ്രിസ്‌ക എന്നിവക്കൊപ്പം ഇക്കുറി മുതിര്‍ന്നവര്‍ക്കായി ബെസ്റ്റ് കപ്പിള്‍സ് എന്ന മത്സര ഇനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആവേശത്തോടെ മത്സരങ്ങളുടെ ഭാഗമാകാന്‍ ഏവരേയും ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു, സെക്രട്രറി പോള്‍സണ്‍ മേനാച്ചേരി എന്നിവര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ഗോത്സവത്തിന്റെ ചുമതല വഹിക്കുന്ന ബ്രിസ്‌ക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യന്‍ ലോനപ്പന്‍, റെജി തോമസ്, സന്ദീപ് കുമാര്‍ എന്നിവരെ ബന്ധപ്പെടുക.

അഡ്രസ്

സൗത്ത്മീഡ് കമ്യൂണിറ്റി ഹാള്‍
248 ഗ്രെ സ്റ്റോക്ക് അവന്യൂ,
BS10 6BQ

ജനങ്ങള്‍ ശക്തമായ തീവ്രവാദ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശവുമായി പോലീസ്. ഭീകരാക്രമണങ്ങള്‍ തടയുന്നതിന് ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം ജനങ്ങള്‍ ഇത്തരത്തിലുള്ള 6000ത്തോളം വിവരങ്ങള്‍ ഇന്റലിജന്‍സിന് കൈമാറിയതായും പോലീസ് പറയുന്നു. വിവരങ്ങള്‍ കൈമാറുന്നതിന് പ്രത്യേക പരിശീലനത്തിന്റെ ആവശ്യമില്ല. വളരെ നൈസര്‍ഗികമായുള്ള മനുഷ്യന്റെ കഴിവേ ഇതിനായി ആവശ്യമുള്ളു. നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ അറിയുക. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടതെന്നും പുതുതായി ചാര്‍ജെടുത്ത മെട്രോപൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു അറിയിച്ചു. ഓരോരുത്തര്‍ക്കും തീവ്രവാദത്തിനെതിരായി എന്തെങ്കിലും ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൗണ്ടര്‍ ടെറര്‍ പോലീസിന് 2017ല്‍ ഓണ്‍ലൈനായും ഫോണിലൂടെയും 30,984 അറിയിപ്പുകള്‍ ലഭിച്ചിരുന്നു. അവയില്‍ 6659 എണ്ണം ഉപകാരപ്രദമായി. ഇവയിലൂടെ അന്വേഷണങ്ങള്‍ക്ക് സഹായം ലഭിക്കുകയും ചില സംഘങ്ങളേക്കുറിച്ച് ഇന്റലിജന്‍സ് രൂപങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കുകയും ചെയ്തു. തീവ്രവാദികള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്, സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ടതായി വരുന്നുണ്ട. അപ്രകാരം ചെയ്യേണ്ടി വരുമ്പോള്‍ അവര്‍ പരിഭ്രാന്തരാകുകയും അപരിചിതമായി പെരുമാറുകയും ചെയ്തേക്കാം. ഇത്തരത്തിലുള്ളവരെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയാണ് വേണ്ടത്. വലിയ ാഹനങ്ങള്‍ വാടകയ്ക്കെടുക്കുക, കൂടിയി അളവില്‍ കെമിക്കലുകള്‍ വാങ്ങുക, ഗ്യാസ് സിലിണ്ടറുകള്‍ സംഘടിപ്പിക്കുക തുടങ്ങി പ്രത്യക്ഷത്തില്‍ അനാവശ്യമായതെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ വിവരമറിയിക്കണം. കൂടാതെ അസാധാരണ വസ്തുക്കള്‍ പാര്‍സലായി ലഭിക്കുക, അലക്ഷ്യമായി യാത്ര ചെയ്യുക, സുരക്ഷാ സംവിധാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് അറിയിക്കുന്നു.


കഴിഞ്ഞ വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഏതാണ്ട് പത്തോളം ഇസ്ലാമിക് തീവ്രവാദ ആക്രമണങ്ങളും നാലോളം തീവ്ര-വലതുപക്ഷ ഭീകരാ,്രകമണങ്ങളും സുരക്ഷാ വിഭാഗത്തിന് വിജയകരമായി തടയാന്‍ കഴിഞ്ഞിട്ടുണ്ട്. എംഐ5ഉം പോലീസും നിലവില്‍ 600ഓളം തീവ്രവാദ കേസുകളാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഏതാണ്ട് 3000ത്തോളം വരുന്ന ആളുകളെ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണങ്ങളാണ്. തീവ്രവാദികളെ നേരിടുന്നതില്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമായ പങ്കുണ്ടെന്ന് അവര്‍ തിരിച്ചറിയണമെന്നും. ജനങ്ങള്‍ക്ക് പിന്തുണയുമായി ആഗോള തലത്തില്‍ തന്നെ ഭീകരാക്രമണങ്ങള്‍ക്കെതിരെ പോരാടുന്ന ഏജന്‍സികളുണ്ടെന്നും നെയില്‍ ബസു പറയുന്നു. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 0800789321 എന്ന നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുവുന്നതാണെന്നും കൗണ്ടര്‍ ടെറര്‍ പോലീസിന്റെ ചുമതലയുളള നീല്‍ ബസു വ്യക്തമാക്കി.

നൂറ്റാണ്ടിലെ മഹാനായ ശാസ്ത്രജ്ഞനെന്ന് വിശേഷിപ്പിക്കാവുന്ന സ്റ്റീഫന്‍ ഹോക്കിംഗിന് അന്ത്യവിശമമൊരുങ്ങുന്നത് സര്‍ ഐസക് ന്യൂട്ടന്റെ കല്ലറയ്ക്കരികില്‍. ഹോക്കിംഗിന്റെ ചിതാഭസ്മം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ അടക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രൊഫ.ഹോക്കിംഗിന്റെ സംസ്‌കാരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തു വിടും. മാര്‍ച്ച് 31ന് കേംബ്രിഡ്ജില്‍ വെച്ചായിരിക്കും സംസ്‌കാരമെന്നാണ് കരുതുന്നത്. അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന നഗരത്തില്‍വെച്ചു തന്നെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് 14നാണ് സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചത്. അദ്ദേഹത്തിന് 76 വയസായിരുന്നു. സംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്തുമെന്നാണ് വിവരം. ഗ്രേറ്റ് സെന്റ് മേരീസ്, യൂണിവേഴ്‌സിറ്റി ചര്‍ച്ചിലായിരിക്കും ചടങ്ങുകള്‍ നടക്കുക. പിന്നീട് ട്രിനിറ്റി കോളേജില്‍ അനുശോചന യോഗം ചേരും. തങ്ങളുടെ പിതാവിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളും സന്ദേശങ്ങളും അയച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായി ഹോക്കിംഗിന്റെ മക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. 50 വര്‍ഷത്തേളം കേംബ്രിഡ്ജിലാണ് അദ്ദേഹം ജീവിച്ചത്.

ഇക്കാലയളവില്‍ അദ്ദേഹം യൂണിവേഴ്‌സിറ്റിയുടെയും നഗരത്തിന്റെയും അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സംസ്‌കാരച്ചടങ്ങുകള്‍ ഇവിടെവെച്ച് നടത്താന്‍ ആഗ്രഹിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ ജനിച്ച ഹോക്കിംഗ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷമാണ് കേംബ്രിഡ്ജില്‍ എത്തിയത്. 1964ല്‍ 22-ാമത്തെ വയസിലാണ് ശരീരത്തിന്റെ സ്വാധീനം നഷ്ടമാകുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന് അദ്ദേഹം അടിമയായത്. തമോഗര്‍ത്തങ്ങളേക്കുറിച്ചുള്ള സിദ്ധാന്തമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

ലണ്ടന്‍: ബ്രെക്‌സിറ്റി പരിവര്‍ത്തന കാലത്തേക്ക് രൂപീകരിച്ച കരാറുകളില്‍ യുകെ യൂറോപ്യന്‍ യൂണിയന്റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്ന് ആരോപണം. മുതിര്‍ന്ന നിയമവിദഗ്ദ്ധരാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കരാറുകള്‍ ക്രമാനുഗതമായ പിന്‍വാങ്ങലില്‍ നിര്‍ണ്ണായകമാണെന്ന് മിഷേല്‍ ബാര്‍ണിയറും ഡേവിഡ് ഡേവിസും വ്യക്തമാക്കുന്നു. 2019 മാര്‍ച്ച് 29 മുതല്‍ 2020 ഡിസംബര്‍ വരെയായിരിക്കും പരിവര്‍ത്തനകാലഘട്ടെന്ന് അംഗീകരിക്കുന്ന ഉടമ്പടി പക്ഷേ ഐറിഷ് അതിര്‍ത്തി പോലെയുള്ള ചില വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ നിശബ്ദത പാലിക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു.

ഈ കരാര്‍ ലളിതമായി പറഞ്ഞാല്‍ ഒരു വോക്ക് ഔട്ട് ആണെന്നാണ് നിയമവിദഗ്ദ്ധനായ ഡേവിഡ് അലന്‍ ഗ്രീന്‍ പറയുന്നത്. കരാര്‍ അനുസരിച്ച് യുകെ യൂറോപ്യന്‍ യൂണിയനില്‍ത്തന്നെ നിലനില്‍ക്കും. ബ്രെക്‌സിറ്റ് പേരില്‍ മാത്രമായി ചുരുങ്ങും. ഔദ്യോഗികമായി യൂണിയനില്‍ അംഗമല്ലെങ്കിലും യൂണിയനിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും യുകെ പങ്കാളികളാകുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അതായത് യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഒരു ബ്രെക്‌സിറ്റാണ് നടക്കാനിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

2017 ഏപ്രിലില്‍ യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ കരാറില്‍ ഉള്ളത്. അതുകൊണ്ടുതന്നെ കഴിഞ്ഞ സമ്മറില്‍ കരാറില്‍ ഒപ്പിട്ടാലും ഒന്നും സംഭവിക്കുമായിരുന്നില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു. ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് നല്‍കിയ ഏഴ് വാഗ്ദാനങ്ങള്‍ ഈ കരാറിലൂടെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഓപ്പണ്‍ ബ്രിട്ടന്‍ വിമര്‍ശിക്കുന്നു. സ്വതന്ത്ര സഞ്ചാരം, ഫിഷറീസിലെ നിയന്ത്രണം ഏറ്റെടുക്കല്‍, രണ്ട് വര്‍ഷത്തെ കരാര്‍ നടപ്പാക്കല്‍ സമയം, 2019 മാര്‍ച്ചിന് ശേഷം യൂണിയന് പണം നല്‍കില്ല, തുടങ്ങിയ വാഗ്ദാനങ്ങളാണ് ലംഘിക്കപ്പെട്ടതെന്നും ഓപ്പണ്‍ ബ്രിട്ടന്‍ കുറ്റപ്പെടുത്തുന്നു.

യൂറോപ്യന്‍ യൂണിയന്‍ കരട് കരാര്‍ തെരേസ മേയ് തിരസ്‌കരിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ കരാര്‍ നിലവില്‍ വരുന്നത്. എന്നാല്‍ ഇതിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കരാര്‍ വ്യവസ്ഥകള്‍ പലതും ബ്രിട്ടന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

തങ്ങളുടെ തനിമയും പാരമ്പര്യങ്ങളും അഭംഗുരം 17 നൂറ്റാണ്ടായി കാത്തുസൂക്ഷിക്കുന്ന യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ക്കായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴില്‍ വ്യക്തിഗത അധികാരത്തോടെയുള്ള ഇടവകള്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 15 മിഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ബഹുമാനപ്പെട്ട മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഇന്നലെ കൂടിയ രൂപതാ കൗണ്‍സിലില്‍ ഇക്കാര്യം അറിയിച്ചു. ഏറെനാളത്തെ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി ലഭിച്ച മിഷന്‍ സന്തോഷത്തോടും ആവേശത്തോടുമാണ് സമുദായാംഗങ്ങള്‍ സ്വീകരിച്ചത്.

യുകെയിലെ യുകെകെസിഎയുടെ വിവിധ യൂണിറ്റുകള്‍ ഏകോപിപ്പിച്ചാണ് മിഷനുകള്‍ സ്ഥാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഇതിനുവേണ്ടി അഹോരാത്രം ജോലി ചെയ്ത ബഹുമാനപ്പെട്ട സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെ ചിട്ടയായ പ്രവര്‍ത്തങ്ങളും യുകെകെസിഎയുടെ സഹകരണവും ആണ് ഇന്ന് സ്വന്തമായ ഇടവക സംവിധാനത്തിലേക്ക് എത്തിച്ചേരാന്‍ സഹായകമായത്. മിഷന്‍ സെന്ററുകളുടെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വളര്‍ച്ചക്ക് ക്‌നാനായ കത്തോലിക്ക മിഷനുകള്‍ മുതല്‍ക്കൂട്ടാകും.

മിഷൻ സെന്ററുകളുടെ കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയെക്കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതികളുണ്ടെന്നും ആ പദ്ധതികളോട് വി. യൗസേപ്പിനെപ്പോലെ സഹകരിക്കാന്‍ സഭാ മക്കളെല്ലാവരും തയ്യാറാകണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ദിവസമായ ഇന്നലെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ഒത്തുകൂടിയ വിശ്വാസ സമൂഹത്തോട് ദിവ്യബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വരുന്ന ഒരു വര്‍ഷത്തേക്ക് തിരുക്കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള മൂറോന്‍ (വി. തൈലം) കൂദാശയ്ക്കും വൈദിക വിശ്വാസ പ്രതിനിധികളുടെ സമ്മേളനത്തിനുമായാണ് ഇന്നലെ വിശ്വാസ സമൂഹം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഒത്തുകൂടിയത്.

രാവിലെ ദിവ്യബലിക്കു മുമ്പായി കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ദിവ്യബലിമധ്യേ പ്രധാന കാര്‍മ്മികനായിരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മൂറോന്‍ കൂദാശ കര്‍മ്മം നടത്തി. കാത്തോലിക്കാ തിരുസഭയുടെ പാരമ്പര്യമനുസരിച്ച് ഓരോ രൂപതയുടെയും മെത്രാനാണ് ഈ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. മനുഷ്യത്വത്തെ അഭിഷേകം ചെയ്യുന്ന ദൈവത്വത്തിന്റെ സാന്നിധ്യമാണ് ഈ വി. തൈലത്തില്‍ സഭാ മക്കള്‍ അനുഭവിക്കുന്നതെന്ന് വചനസന്ദേശത്തില്‍ ബിഷപ്പ് അനുസ്മരിച്ചു. ദൈവം തിരുമനസാകുന്നങ്കില്‍ ഈ അഭിഷേക തൈലത്താല്‍ നിരവധി കുഞ്ഞുങ്ങളും പുതിയ ദേവാലയങ്ങളും അഭിഷേകം ചെയ്യപ്പെടാന്‍ ഇടയാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വി. കുര്‍ബാനയുടെ സമാപനത്തില്‍ വി. യൗസേപ്പിതാവിനോടുള്ള തിരുനാള്‍ ലദീഞ്ഞു പ്രാര്‍ത്ഥന നടന്നു. കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നലെ പ്രതിഷ്ഠിച്ച, ഭാരതത്തിലെ പ്രഥമ രക്തസാക്ഷിണിയായ വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ തിരുശേഷിപ്പും വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപവും ധൂപാര്‍ച്ചന നടത്തി. തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ സഭാ സമൂഹത്തെ പ്രതിനിധീകരിച്ച് പ്രോട്ടോ സിഞ്ചെല്ലൂസ് (മുഖ്യ വികാരി ജനറല്‍) റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി അഭിവന്ദ്യ പിതാവിന് തിരുനാള്‍ മംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു.

ഉച്ചകഴിഞ്ഞു നടന്ന വൈദിക സമ്മേളനത്തില്‍ രൂപതയുടെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലായ മിഷന്‍/ പാരിഷ് സെന്ററുകളെക്കുറിച്ചുള്ള ആശയാവിഷ്‌കാരം നടത്തി. പാസ്റ്ററല്‍ കോ – ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോണി പഴയകളം സിഎസ്ടിയാണ് ഇത് അവതരിപ്പിച്ചത്. വൈദിക സമിതിയുടെ മുമ്പില്‍ നടന്ന അവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ഇത് വൈദിക – അല്‍മായ സംയുക്ത പ്രതിനിധി അംഗങ്ങളുടെ മുമ്പിലും അവതരിപ്പിക്കപ്പെട്ടു. ഭാവിയില്‍ പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്ന മിഷന്‍/പാരിഷ് ആശയപ്രകാരം ഇപ്പോഴുള്ള 173 വി. കുര്‍ബാന സെന്ററുകള്‍ 61 സീറോ മലബാര്‍ മിഷന്‍ സെന്ററുകളും ഉള്‍പ്പെടെ രൂപതയുടെ 76 മിഷന്‍ സെന്ററുകളായി പുനഃക്രമീകരിക്കപ്പെട്ടു. 2018 ഡിസംബര്‍ 2ന് ഔദ്യോഗികമായി നിലവില്‍ വരുന്ന ഈ സംവിധാനത്തെക്കുറിച്ച് വിശദമായി പഠിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുവാനും വരുന്ന ഒന്‍പത് മാസത്തെ സാവകാശമുണ്ടായിരിക്കുമെന്ന് രൂപതാധ്യക്ഷന്‍ അറിയിച്ചു.

ഭാരതത്തിനു പുറത്തുള്ള മറ്റു സീറോ മലബാര്‍ രൂപതകളില്‍ വളരെ വിജയപ്രദമായും വിശ്വാസികള്‍ക്കു സഹായകരമായും രൂപീകരിച്ചിട്ടുള്ള ഇത്തരം മിഷന്‍ വി. കുര്‍ബാന കേന്ദ്രങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിനും ഏറെ പ്രയോജനകരമാകുമെന്ന് മാര്‍ സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഓരോ മിഷന്‍/പാരിഷ് കേന്ദ്രങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന വൈദികരെയും മാര്‍ സ്രാമ്പിക്കല്‍ നിയമിച്ചു.

തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ സ്രാമ്പിക്കലിനോടൊപ്പം വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്ടി, റവ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. മാത്യൂ ചൂരപൊയ്കയില്‍, രൂപതാ ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോണി പഴയകളം സിഎസ്ടി, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, ഡീക്കന്മാര്‍, സിസ്റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, ഓരോ വി. കുര്‍ബാന സെന്ററുകളില്‍ നിന്നുമുള്ള കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു. രൂപതാ ഗായകസംഘത്തിനു നേതൃത്വം നല്‍കുന്ന റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘം തിരുക്കര്‍മ്മങ്ങളെ ഭക്തിസാന്ദ്രമാക്കി.

ഐസിസ് യുകെയില്‍ ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നതായി സൂചന. ഉഗ്രശേഷിയുള്ള ഹാന്‍ഡ് ഗ്രനേഡുകള്‍ യുകെയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതായി എംഐ5 ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാസിഡോണിയയില്‍ നിര്‍മ്മിച്ച നൂറ് കണക്കിന് എം75 ഹാന്റ് ഗ്രനേഡുകള്‍ യുകെയിലേക്ക് കടത്താന്‍ ശ്രമം നടത്തുന്നുവെന്നാണ് മുന്നറിയിപ്പ്. 2010ല്‍ ബാള്‍ക്കണ്‍ രാജ്യങ്ങളിലെ ആയുധപ്പുരകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഈ ആയുധങ്ങള്‍ ക്രിമിനലുകളെ ഉപയോഗിച്ച് സ്വീഡനിലെത്തിച്ചിരുന്നു. സാലിസ്‌ബെറി നെര്‍വ് ഏജന്റ് ആക്രമണത്തിന്റെ അന്വേഷണത്തിലാണ് ഇപ്പോള്‍ ബ്രിട്ടനിലെ മുഴുവന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളും. ഈ പശ്ചാത്തലം മുതലെടുത്ത് ആയുധങ്ങള്‍ കടത്താനുള്ള ശ്രമത്തിലാണ് തീവ്രവാദികളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബ്രിട്ടന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സുമായി ചേര്‍ന്ന് എസ്.ബി.എസ് നിരീക്ഷണം നടത്തി വരികയാണ്. വ്യോമഗതാഗത മേഖലയിലെ സുരക്ഷ ശക്തമാക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മിലിറ്ററി ലെയ്‌സണ്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. യുകെയുടെ വ്യോമമേഖലയിലൂടെ കടന്നു പോകുന്ന എല്ലാ വിമാനങ്ങളെയും നിരീക്ഷിക്കാനുള്ള സംവിധാനം നാഷണല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററായ സ്വാനിക്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് ഗ്രനേഡുകള്‍ കടത്താനുള്ള സാധ്യതയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. ചെറുവിമാനങ്ങളെ നിരീക്ഷിക്കാന്‍ റോയല്‍ എയര്‍ ഫോഴ്‌സിലെ വിദഗ്ദ്ധ സംഘത്തിന് കഴിയും. ഡാര്‍ക്ക് സ്‌പേസ് എന്നറിയപ്പെടുന്ന ഈ നിരീക്ഷണ സംവിധാനത്തിന് കമാന്റോകള്‍ക്ക് അപായ സന്ദേശം കൈമാറാനുള്ള കഴിവുണ്ട്.

ഗ്രനേഡ് ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് എംഐ5 ആദ്യമായി മുന്നറിയിപ്പ് നല്‍കുന്നത് 5 വര്‍ഷം മുന്‍പാണ്. ഡെയില്‍ ക്രീഗന്‍ എന്നയാള്‍ ഗ്രനേഡ് ഉപയോഗിച്ച് യുകെയില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ന് നല്‍കിയ മുന്നറിയിപ്പ്. ഡെയില്‍ ക്രീഗന്‍ ഉപയോഗിച്ച ഗ്രനേഡുകള്‍ ബാല്‍ക്കണില്‍ നിന്നും നഷ്ടപ്പെട്ടവയില്‍പ്പെട്ടവയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2 പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേരെ വധിച്ച് കുറ്റത്തിന് ഇയാള്‍ക്ക് 2013ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഡെയില്‍ ക്രീഗന്‍ ആക്രമണത്തിന് ഉപയോഗിച്ച് ഗ്രനേഡുകള്‍ എം75 ഗണത്തില്‍പ്പെട്ടവയാണ്.

ഏകദേശം പത്തോളം ഗ്രനേഡുകള്‍ ഇയാളുടെ താമസസ്ഥലത്ത് നിന്ന് പിന്നീട് പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. 150ഓളം ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് സ്വീഡന്‍ ഇതിനോടകം സാക്ഷിയായിട്ടുണ്ട്. 2015നു ശേഷം 20ഓളം പേര്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ നിന്ന് രക്ഷപ്പെട്ട ഏതാണ്ട് 400 ഓളം ഐസിസ് തീവ്രവാദികള്‍ സ്വീഡനില്‍ അഭയം പ്രാപിച്ചതായാണ് കരുതുന്നത്. യൂറോപ്പിലെയും ബ്രിട്ടനിലെയും നഗരങ്ങളെ ആക്രമിക്കാന്‍ സാഹചര്യം കാത്തിരിക്കുകയാണ് ഇവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved