”ഞങ്ങളുടെ ജീവിതം ഇനി പഴയതുപോലെയാകില്ല”. ലെസ്റ്റര്‍ സ്ഫോടനത്തില്‍ ഭാര്യയെയും രണ്ട് ആണ്‍മക്കളെയെും നഷ്ടമായ ജോസ് രഗുബീര്‍ എന്ന പിതാവ് സ്ഫോടനത്തെ അതിജീവിച്ച ഇളയ മകനെ ചേര്‍ത്തു പിടിച്ച് പറഞ്ഞ വാക്കുകളാണ് ഇവ. ഫെബ്രുവരി 25നുണ്ടായ സ്ഫോടനത്തിനു ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു രഗുബീര്‍. കഴിഞ്ഞ ഫെബ്രുവരി 25ന് ലെസ്റ്ററിലെ ഒരു സ്ഥാപനത്തില്‍ നടന്ന സ്‌ഫോടനത്തിലാണ് ജോസ് രഗൂബീറിന് തന്റെ കുടുംബത്തിലെ പ്രിയപ്പെട്ടവരെ നഷ്ടമാകുന്നത്. ഭാര്യ മേരി രഗൂബീറും മക്കളായ ഷെയിനും ഷോണും സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ഇവരെ കൂടാതെ ഷെയിന്റെ കാമുകിയായ 18കാരി ലിയ ബെത്ത് റീക്കും കടയിലെ ജീവനക്കാരിയായ വിക്ടോറിയ ഇയവലേവയും സ്‌ഫോടനത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. മേരി രഗൂബീര്‍ എനിക്കേറെ പ്രിയ്യപ്പെട്ടവളായിരുന്നു. കുടുംബ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്ന മേരി കഠിനാദ്ധ്യാനം ചെയ്താണ് മക്കളെ വളര്‍ത്തിയിരുന്നത്. വിവാഹം കഴിഞ്ഞിട്ട് 22 വര്‍ഷം മാത്രമെ കഴിഞ്ഞിട്ടുള്ളുവെങ്കിലും ഞങ്ങള്‍ക്ക് കഴിഞ്ഞ 28 വര്‍ഷമായി പരസ്പരം അറിയാം. ജോസ് രഗൂബീര്‍ ലെസ്റ്റര്‍ പോലീസ് മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ അവള്‍ ദിവസവും രണ്ട് ജോലികള്‍ ചെയ്തിരുന്നു. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാം ലഭിക്കുന്നുണ്ടെന്നും അവള്‍ ഉറപ്പു വരുത്തുമായിരുന്നു. ഏറ്റവും പുതിയ ഫുട്‌ബോള്‍ കിറ്റുകളാണ് മകന് അവള്‍ വാങ്ങിച്ചു നല്‍കുക. രഗുബീര്‍ പറയുന്നു. ഷെയിന്‍ വളരെ നല്ല വ്യക്തിത്വത്തിന് ഉടമായിരുന്നു. കുടുംബത്തെയും സൃഹൃത്തുക്കളെയും സഹായിക്കുന്നതില്‍ അവന്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു. എല്ലാവര്‍ക്കും ബഹുമാനിക്കാന്‍ തോന്നുന്ന പ്രകൃതമായിരുന്നു ഷെയിന്റേത്. ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബിന്റെ കടുത്ത ആരാധകനായ ഷെയിന്‍ നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നുവെന്നും രഗുബീര്‍ ഓര്‍മ്മിക്കുന്നു. ഷെയിനും കാമുകി ലിയയും അതീവ സന്തോത്തിലാണ് ജീവിതം നയിച്ചിരുന്നത്. ഭാവിയില്‍ അവര്‍ കുടുംബത്തിന് വലിയ സന്തോഷങ്ങള്‍ക്ക് കാരണമാകേണ്ടവരായിരുന്നു.
കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവനാണ് ഷോണ്‍. യൂണിവേഴ്‌സിറ്റി പഠനം തേടാനുള്ള ശ്രമത്തിലായിരുന്നു അവന്‍. ഫ്രഞ്ചും ഹിസ്റ്ററിയും പഠിക്കാനായിരുന്ന ആഗ്രഹം. പാര്‍ട്ട് ടൈം ജോലിയെന്ന നിലയ്ക്ക് അവന്‍ പത്രവിതരണം ചെയ്യാറുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഇളയ മകന്‍ സ്‌കോട്ടിയുമായി ഷോണ്‍ വലിയ സൗഹൃദം സൂക്ഷിക്കുമായിരുന്നെന്നും രഗുബീര്‍ പറയുന്നു. ദുരന്തം നടക്കുന്ന സമയത്ത് രഗുബീര്‍ ജോലി സ്ഥലത്തായിരുന്നു. ദുരന്തം തട്ടിയെടുത്ത എന്റെ പ്രിയപ്പെട്ടവര്‍ എപ്പോഴും ഞങ്ങളുടെ ഓര്‍മകളിലുണ്ടാവും. സ്‌കോട്ടിയും ഞാനും കുടുംബവും സുഹൃത്തുക്കളുമെല്ലാം അവരുടെ വേര്‍പാടിനെ വലിയ നഷ്ടമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌കോട്ടിക്കും തനിക്കും ആശ്വാസ വചനങ്ങള്‍ നേര്‍ന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ഊര്‍ജിമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധമുണ്ടെന്ന് സംശയമുള്ള മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായി ലെസ്റ്റര്‍ പോലീസ് അറിയിച്ചു.
ഫാ.ഹാപ്പി ജേക്കബ്
വലിയ നോമ്പിലെ അവസാന ആഴ്ചയിലേക്ക് പ്രവേശിക്കയാണ്. നോമ്പിന്റെ കഠിനതയും പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റേയും തീക്ഷ്ണതയില്‍ കഴിഞ്ഞ നാളുകള്‍ ക്രിസ്തുവിന്റെ പീഡാനുഭവവും യാതനയും നമുക്ക് അനുഭവഭേദ്യമാക്കി തീര്‍ത്തു എങ്കില്‍ അനുഗ്രഹമായി ഈ ദിനങ്ങള്‍ എന്ന് നിരൂപിക്കാം. പിറവിയിലെ കുരുടനായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്ന ഭാഗമാണ് ഇന്നത്തെ ചിന്തക്ക് ആധാരം. വി.യോഹന്നാന്റെ സുവിശേഷം ഒന്‍പതാം അധ്യായത്തില്‍ ആണ് ഇത് വിവരിച്ചിരിക്കുന്നത്. മറ്റ് സൗഖ്യധ്യാന ശുശ്രൂഷയില്‍ നിന്ന് വ്യത്യസ്തമായി ഇവന്‍ സൗഖ്യം പ്രാപിക്കുവാന്‍ അപേക്ഷിക്കുന്നില്ല, അടുത്തേക്ക് വരുന്നില്ല, ആരും ഇവന് വേണ്ടി അപേക്ഷിക്കുന്നുമില്ല. കര്‍ത്താവ് കടന്നു പോകുന്ന വഴിയില്‍ അവനെ കാണുന്നു. അവന്റെ ശിഷ്യന്മാര്‍ അവനോട് ഇവന്‍ കുരുടന്‍ ആയി പിറക്കുവാന്‍ കാരണം എന്ത്? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ പാപം ചെയ്തത്? യേശു അവരോട് ആരും പാപം ചെയ്തിട്ടല്ല, ദൈവ പ്രവൃത്തി ഇവനില്‍ വെളിപ്പെടുവാനേ്രത എന്ന് അരുളി ചെയ്തു.
ലോകം എന്തെന്ന് കാണുവാന്‍ പറ്റാത്ത അവസ്ഥ. ദൈവസൃഷ്ടികളുടെ മനോഹാരിത അവന് ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും അവന്‍ നിശ്ചയദാര്‍ഢ്യത്തോടെ ഭിക്ഷയാചിച്ച് അവന്‍ കഴിഞ്ഞുവന്നു. ഈ അധ്യായത്തിന്റെ അവസാന ഭാഗത്തേക്ക് കടന്നുവരുമ്പോള്‍ യഥാര്‍ത്ഥമായ അന്ധത എന്താണെന്ന് അത് മറ്റാര്‍ക്കുമല്ല, നാം ഓരോരുത്തര്‍ക്കും ആണെന്ന് മനസിലാകും.
ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്ന് പറഞ്ഞ് ചേറ് അവന്റെ കണ്ണില്‍ പൂശി. അന്ധനായ ഈ മനുഷ്യന്‍ കര്‍ത്താവ് പറഞ്ഞപോലെ അനുസരിച്ച് കാഴ്ചപ്രാപിക്കുന്നു. കാഴ്ചയുണ്ട് എന്ന് അവകാശപ്പെടുന്ന നാം ഓരോരുത്തരും കാണേണ്ടത് കാണുവാനോ കര്‍തൃകല്പന അനുസരിച്ച് പ്രവര്‍ത്തിക്കുവാനോ ജീവിക്കുവാനോ ശ്രമിക്കുന്നുണ്ടോ? ആത്മീയമായി അന്ധത പ്രാപിച്ച് സഹസൃഷ്ടികളെ കാണാതെ എങ്ങനെ ദൈവികത ദര്‍ശിക്കുവാന്‍ സാധിക്കും. കാഴ്ച എന്നത് ദൈവീകമായ ദാനമാണ്. സാക്ഷാല്‍ സത്യപ്രകാശമാകുന്ന ദൈവത്തെ ഒന്നു കാണുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഉപദേശങ്ങളും ആദര്‍ശങ്ങളും പ്രസംഗിക്കുവാന്‍ കാണിക്കുന്ന മിടുക്ക് സ്വജീവിതത്തില്‍ പ്രകാശിക്കുവാനും മറ്റുള്ളവരില്‍ എത്തിക്കുവാനും നമുക്ക് എത്രമാത്രം സാധിച്ചിട്ടുണ്ട്. ഈ വേദഭാഗത്ത് തന്നെ നമ്മുടെ പ്രതിനിധികളേയും നമുക്ക് കാണാം.
കാഴ്ച ലഭിച്ച് ഇവന്‍ ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍ സംശയങ്ങളും ആരോപണങ്ങളുമായി ജനങ്ങള്‍ അവിടെ ചോദ്യശരങ്ങളുമായി കാത്ത് നില്‍പുണ്ടായിരുന്നു. പ്രകാശം കൊടുക്കുവാനോ കഴിയില്ല എങ്കിലും അതിനെ അംഗീകരിക്കുവാനുള്ള മനസ് എങ്കിലും അവരില്‍ ഉണ്ടായില്ല എന്നു കാണുമ്പോള്‍ ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിരൂപം അല്ലാതെ മറ്റെന്താണ്.
സാക്ഷാല്‍ സത്യപ്രകാശമാകുന്ന ദൈവത്തെ കാണുവാനും ആ പ്രകാശത്തെ അനേകരില്‍ എത്തിക്കുവാനും വരും ദിനങ്ങളില്‍ നമുക്ക് കഴിയണം. പ്രകാശം ദൈവീകമാകുമ്പോള്‍ അന്ധത പാപലക്ഷണമാണ്. കാണുന്നു എന്ന് അവകാശപ്പെടുമ്പോള്‍ ആത്മീയാന്ധത നമ്മെ ഇരുളിന്റെ മക്കളാക്കി തീര്‍ക്കുന്നു. പ്രത്യാശയും സ്‌നേഹവും കരുണയും ആശ്വാസവും വെളിച്ചത്തിന്റെ ഗുണങ്ങള്‍ ആകുമ്പോള്‍ അതില്ലാത്തവര്‍ക്ക് ഈ നോമ്പിന്റെ ദിനങ്ങളില്‍ പകര്‍ന്ന് കൊടുക്കുവാന്‍ നമുക്ക് കഴിയണം. കര്‍ത്താവ് ഇവന്റെ ശാരീരിക അന്ധതയും നീക്കി കാഴ്ചയും ദൈവിക സാന്നിധ്യവും മനസിലാക്കി കൊടുത്തത് പോലെ ഈ നോമ്പിലൂടെ ദൈവത്തെ ദര്‍ശിച്ച് പ്രകാശത്തിന്റെ മക്കളായി നമുക്ക് തീരാം. കാണേണ്ടവയെ കണ്ടും തിരിച്ചറിയേണ്ടവയെ തിരിച്ചറിഞ്ഞും യഥാര്‍ത്ഥ ദൈവികതയെ പുല്‍കുവാനും ദൈവസൃഷ്ടിയെ പരിപാലിക്കുവാനും കരുതുവാനും നമുക്ക് ശീലിക്കാം. പ്രകാശമായ ദൈവത്തെ പിന്തുടര്‍ന്ന് ഇരുളിലും മരണ നിഴലിലും കഴിയുന്നവര്‍ക്ക് നമുക്ക് ആശ്വാസം ഏകാം. വിശുദ്ധമായ കഷ്ടാനുഭവത്തെ വിശുദ്ധമായ കഷ്ടാനുഭവത്തെ വിശുദ്ധമായി സ്വീകരിക്കുവാന്‍ ദൈവം നമ്മെ വിശുദ്ധീകരിക്കട്ടെ.
കര്‍ത്തൃ സ്‌നേഹത്തില്‍
ഹാപ്പി ജേക്കബ് അച്ചന്‍
ജോര്‍ജ്ജ് ജോസഫ്
ഗ്ലോസ്റ്റര്‍ : യുകെയില്‍ സംഘടനാമികവുകൊണ്ടും പ്രവര്‍ത്തനശൈലികൊണ്ടും വ്യത്യസ്തമായി നിന്ന് , ഓരോ വര്‍ഷവും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന അസോസിയേഷനുകളില്‍ ഒന്നായ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ 16-ാം വര്‍ഷ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നവസാരഥികളെ തെരഞ്ഞെടുത്തു . 200ല്‍ പരം കുടുംബങ്ങള്‍ അംഗമായിട്ടുള്ള ജിഎംഎ 16-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സമര്‍ത്ഥരായ പുതിയ സാരഥികള്‍ നേതൃത്വം ഏറ്റെടുത്തു.
2002ല്‍ തുടക്കം കുറിച്ച ജി.എം.എക്ക് എക്കാലവും നെടുംതൂണായ ഡോ. തിയോഡോര്‍ ഗബ്രിയേല്‍ തന്നെയാണ് ഇത്തവണയും പേട്രണ്‍. ഡോ. ഗബ്രിയേലിന്റെ അനുഗ്രഹാശ്ശിസുകളോടു കൂടി പുതിയ സാരഥികള്‍ 3-ാം തീയതി മാര്‍ച്ച് 2018 ല്‍ സ്ഥാനം ഏറ്റെടുത്തു. യുകെയില്‍ വന്ന കാലം മുതല്‍ക്കേ ജിഎംഎയുടെ കൂടെ എക്കാലവും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും , ഇതിനുമുമ്പ് രണ്ടുതവണ പ്രസിഡന്റ് ആയിരുന്ന വിനോദ് മാണി തന്നെയാണ് ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. എന്‍.എച്ച്.എസില്‍ ജോലി ചെയ്യുന്ന വിനോദ് മാണി, ചെല്‍റ്റന്‍ഹാമിലെ പ്രസ്ബറിയില്‍ ആണ് താമസിക്കുന്നത്. ഭാര്യ സ്മിതയും മൂന്ന് മക്കളുമാണ് വിനോദിന്റെ കുടുംബം.
പ്രസിഡന്റിനു സമാനമായ ഉത്തരവാദിത്തമുള്ള ഒരു സ്ഥാനമാണ് ജനറല്‍ സെക്രട്ടറിക്കുള്ളത്. അതിനു പ്രാപ്തനാണെന്നുള്ള പൂര്‍ണ ബോധ്യത്തോടെയാണ് ജനറല്‍ ബോഡി, ജില്‍സ് ടി. പോളിനെ ജിഎംഎയുടെ 16-ാമത്തെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സജീവമായിരുന്ന ജില്‍സ്, ഭാര്യ ബീനയും രണ്ടു മക്കളോടൊപ്പം ലോങ്‌ഫോര്‍ഡില്‍ താമസിക്കുന്നു. ഗ്ലോസ്റ്റര്‍ഷയറിലെ സ്‌റ്റോണ്‍ഹൗസില്‍ എഞ്ചിനീയര്‍ ആയി സേവനമനുഷ്ഠിക്കുന്നു.
മറ്റു അസോസിയേഷനുകളെ പോലെ തന്നെ വളരെ മുഖ്യമായ ഒരു സ്ഥാനമാണ് ട്രഷററിനുള്ളത്. എക്കാലവും വ്യക്തമായ കണക്കുകള്‍ അവതരിപ്പിക്കുന്ന ജിഎംഎയുടെ കൂടെ മുമ്പ് രണ്ടു പ്രാവശ്യം ട്രഷറര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള വിന്‍സെന്റ് സ്‌കറിയ തന്നെയാണ് ഇത്തവണയും സ്ഥാനമേറ്റെടുത്തിരിക്കുന്നത്. ഭാര്യ സാലിയും രണ്ടു മക്കളോടൊപ്പം ഗ്ലോസ്റ്ററിലെ സ്വാളോ പാര്‍ക്കില്‍ താമസിക്കുന്ന വിന്‍സെന്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നു.
ജിഎംഎ എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ഈ മൂന്ന് സാരഥികളെ സഹായിക്കാന്‍ ജനറല്‍ ബോഡി, ചെല്‍റ്റന്‍ഹാമിലെ ബാബു ജോസഫിനെ വൈസ് പ്രസിഡന്റ് ആയും ഗ്ലോസ്റ്ററിലെ സ്വാളോപാര്‍ക്കില്‍ നിന്നുള്ള രശ്മി മനോജിനെ ജോയിന്റ് സെക്രട്ടറിയായും , സ്വാളോ പാര്‍ക്കില്‍ തന്നെയുള്ള ബിനുമോന്‍ കുര്യാക്കോസിനെ ജോയിന്റ് ട്രഷററയായും തെരഞ്ഞെടുത്തിരിക്കുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും മെമ്പേഴ്‌സിനും അതോടൊപ്പം പുറംലോകത്തിനും അറിയിക്കുന്നതിനായി ഗ്ലോസ്റ്ററിലെ അബീമേടില്‍ താമസിക്കുന്ന ജോര്‍ജ് ജോസഫിനെ പി.ആര്‍.ഒ ആയി തിരഞ്ഞെടുത്തിരിക്കുന്നു.കലാപരമായി ഒരു പടി മുന്നില്‍ നില്‍ക്കുന്ന ജിഎംഎയുടെ കലാസാംസ്‌കാരിക മൂല്യം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ആര്‍ട്‌സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി തെരഞ്ഞെടുത്തിരിക്കുന്നത് ലൗവ്‌ലി മാത്യു , ബിന്ദു സോമന്‍ , മനോജ് വേണുഗോപാലന്‍ , സണ്ണി ലൂക്കോസ് , ഫ്‌ളോറെന്‍സ് ഫെലിക്‌സ് , ടോം ശങ്കൂരിക്കല്‍ എന്നിവരെയാണ്.
എക്കാലവും യുക്മയുടെ കൂടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട അസോസിയേഷനുകളില്‍ ഒന്നായ ജിഎംഎ തുടര്‍ച്ചയായി അഞ്ചു തവണ റീജിയണല്‍ കലാമേള ചാമ്പ്യന്‍സും രണ്ടുതവണ നാഷണല്‍ കലാമേള ചാമ്പ്യന്‍സും ആയിരുന്നു. 2017ല്‍ റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ ചാമ്പ്യന്മാര്‍ ആകുകയും ചെയ്തു. ജിഎംയുടെ യുക്മ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് തോമസ് ചാക്കോ, റോബി മേക്കര കൂടാതെ ഡോ. ബിജു പെരിങ്ങത്തറ എന്നിവരാണ്. ഡോ. ബിജു യുക്മ നാഷണല്‍ കമ്മിറ്റി അംഗം കൂടിയാണ്.
കലാസാംസ്‌കാരിക മേഖല എന്നത് പോലെ തന്നെ കായിക മേഖലകളിലും ശ്രദ്ധചെലുത്തുന്ന ജിഎംഎ ഈ വര്‍ഷം സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി തെരഞ്ഞടുത്തിരിക്കുന്നത് ജിസോ എബ്രഹാം, ബിസ്‌പോള്‍ മണവാളന്‍, സ്റ്റീഫന്‍ ഇലവുങ്കല്‍, ആന്റണി മാത്യു എന്നിവരെയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എക്കാലവും മുന്നിട്ടു നില്‍ക്കുന്ന അസോസിയേഷന്‍ ആണ് ജിഎംഎ. എല്ലാ വര്‍ഷവും നറുക്കെടുപ്പിലൂടെ കേരളത്തിലെ ഒരു ജില്ലാ ആശുപത്രിയില്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സംസ്ഥാനത്തില്‍ ഏറ്റവും പാവപ്പെട്ട ജനങ്ങള്‍ക്ക് ജാതി മത ഭേദമന്യേ സഹായ ഹസ്തങ്ങള്‍ നല്‍കുക എന്നതാണ് ഇതില്‍ നിന്നും പ്രധാനമായും നേടുന്നത്. ചുക്കാന്‍ പിടിക്കാന്‍ ചുമതല ഏറ്റിരിക്കുന്നത് ജോളി ആല്‍വിന്‍, ലോറന്‍സ് പെല്ലിശ്ശേരി കൂടാതെ സന്തോഷ് ലൂക്കോസ് എന്നിവരാണ്.
ജിഎംഎയുടെ വനിതകളുടെ ഉന്നമനത്തിനു വേണ്ടിയും അവരെ കൂടുതല്‍ മുന്‍പന്തിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി രൂപീകരിച്ചിട്ടുള്ള വിമന്‍സ് ഫോറം പ്രതിനിധികളായി തെരഞ്ഞെടുത്തിരിക്കുന്നത് ബീന രാജീവ് , നീനു ജഡ്‌സണ്‍ , റോഷിനി മനു , എലിസബത്ത് , സരിത എബി , ബിന്‍സി ബിജു , ലൗലി സെബാസ്റ്റിയന്‍ എന്നിവരാണ്.ചാരിറ്റി ഡേ , ബാര്‍ബിക്യൂ ഡേ , ആര്‍ട്സ് ഡേ , ഓണം 2018 , ബട്മിന്റ്റണ്‍ മത്സരം , ഫുട്ബോള്‍ മത്സരം , ഇഫ്താര്‍ പാര്‍ട്ടി , ഫാമിലി ടൂര്‍ , യുക്മ റീജണല്‍ – നാഷ്ണല്‍ മത്സരങ്ങള്‍ , ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങിയവയ്ക് പുറമെ പുതുതലമുറകളെ കേന്ദ്രീകരിച്ചിട്ടുള്ള ട്രെയിനിങ് ആന്റ് എഡ്യൂക്കേഷന്‍ പരിപാടികള്‍ കൂടി ജിഎംഎ 2018ല്‍ സംഘടിപ്പിക്കുന്നുണ്ട്. എലിസബത്ത് മേരി എബ്രഹാം , നീനു ജഡ്‌സണ്‍ , റോഷിനി മനു , ബോബന്‍ ജോസ് , ആന്റണി തെക്കുംമുറിയില്‍ എന്നിവരാണ് ജിഎംഎയുടെ പുതിയ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ .
ഭാവി പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നിറവേറ്റുന്നതിനായി സമര്‍ത്ഥമായ ഒരു എക്‌സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട് . അനില്‍ തോമസ് ,അശോക് ഭായ് , സജി വര്‍ഗീസ് , ബൈജു നാണപ്പന്‍ , റോയ് സ്‌കറിയ , സതീഷ് വെളുത്തേരില്‍ , ആന്റണി തെക്കുമുറിയില്‍ , ജൂബി കുരുവിള , തോമസ് കോടന്‍കണ്ടത്ത് , ഏലിയാസ് മാത്യു , ജോണ്‍സണ്‍ ജോസഫ് , ജോണി സേവ്യര്‍ , ടോബി ജോണ്‍ , റോയ് പാനികുളം , സുനില്‍ കാസിം , സിബി ജോസഫ് , മാത്യു ഇടിക്കുള , മാത്യു അമ്മായികുന്നേല്‍ , മാര്‍ട്ടിന്‍ ജോസ് , മനു ജോസഫ് , ജോസ് അലക്‌സ് , ജഡ്‌സണ്‍ ആലപ്പാട്ട് , ജോ വില്‍ട്ടന്‍ , ശ്രീകുമാര്‍ , അജി ഡേവിഡ് , അബ്ദുല്‍ ഖാദര്‍ , രാജന്‍ കുര്യന്‍ എന്നിവരാണ് പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ .
Siby Joseph Benny Augustine Manu Joseph
2018 ലെ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ ഈ കമ്മറ്റിക്ക് ജി എം എ യുടെ എല്ലാ അംഗങ്ങളുടെയും പേരില്‍ ആശംസകളും , ഭാവുകങ്ങളും നേരുന്നു.
പി ആര്‍ ഒ.
ജോര്‍ജ്ജ് ജോസഫ്
ടോം ജോസ് തടിയംപാട്
നാമെല്ലാം പെസഹ ആഘോഷിക്കാന്‍ തയാറെടുക്കുന്ന ഈ ആഴ്ചകളില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൂപ്പു കൈകളോടെ വീണ്ടും നിങ്ങളെ സമീപിക്കുകയാണ്. രണ്ടു വൃക്കകളും തകരാറിലായ തൊടുപുഴ അറക്കുളം സ്വദേശി അനികുമാറിന്റെ ജീവനു വേണ്ടിയും അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസുകാരി ഇടുക്കി മരിയാപുരം സ്വദേശിയായ കുരുന്നിനു വേണ്ടിയുമാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നല്ലവരായ യു.കെ മലയാളികളെ സമിപീപ്പിക്കുന്നത്. കഴിഞ്ഞ കാലഘട്ടത്തില്‍ നിങ്ങളുടെ നല്ല മനസ്സിന്റെ വലുപ്പം അറിഞ്ഞവരാണ് ഞങ്ങള്‍. ഇത്തവണയും നിങ്ങള്‍ ഞങ്ങളെ കൈവിടില്ല എന്ന ഉറച്ച പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ആ പ്രതീക്ഷയാണ് കുടുംബത്തിന്റെ ഏക ആശ്രയമായ രണ്ടു പിഞ്ചോമനകളുടെ അച്ഛനുവേണ്ടിയും ഈ ആറാം ക്ലാസ്സുകാരി കുഞ്ഞിനു വേണ്ടിയും നിങ്ങളെ സമീപിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴ അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാറിന്റേത് ഭാര്യയും വിനായക, വൈഗ എന്നീ രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വൃക്കകള്‍ തകരാറിലായത് കൊണ്ട് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൃക്കകള്‍ രണ്ടും പൂര്‍ണ്ണമായി തകരാറിലായതുകൊണ്ട് മാറ്റി വെക്കുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള വഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. താമസിച്ചിരുന്ന വീട് വിറ്റാണ് ആദ്യ ഘട്ടങ്ങളിലെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. നിലവില്‍ അനില്‍കുമാറും കുടുംബവും താമസിക്കുന്നത് വാടകവീട്ടിലാണ്. അനില്‍കുമാറിന്റെ കൂടെ പഠിച്ച ജോബി സെബാസ്റ്റ്യന്‍, (പീറ്റര്‍ ബ്രോ) 07578458198, കിരണ്‍ ജോസഫ് (ലെസ്റ്റര്‍) 07912626438, ജോജി തോമസ് (ബ്രാഡ്ഫോര്‍ഡ്) 07728374426 എന്നിവര്‍ യു.കെയിലുണ്ട് അവരാണ് അനികുമാറിനെ സഹായിക്കണം എന്ന അവശ്യവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. സഹപാഠികള്‍ എന്ന നിലയില്‍ അവര്‍ അനിലിനെ സഹായിക്കുന്നുണ്ട് കൂടാതെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.പി ഉസ്മാനും ഈ ആവശൃം ഉന്നയിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചിരുന്നു. ഇരുപത്തിനാലു ലക്ഷം രൂപ ചികിത്സക്ക് വേണ്ടിവരും. ഇത്രയും തുക യുകെ മലയാളികളുടെ നിസ്വാര്‍ഥമായ സഹകരണം ഇല്ലാതെ സമാഹരിക്കാന്‍ കഴിയില്ല.
അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസില്‍ പഠിക്കുന്ന കുരുന്നിനു വേണ്ടിയും കൂടിയാണ് ഈ പെസഹക്കാലം ഞങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ കൈ നീട്ടുന്നത്. ഞരമ്പ് ദ്രവിച്ചു പോയി കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുതരം അപൂര്‍വ്വ രോഗം ബാധിച്ച ഇടുക്കി പ്രിയദര്‍ശിനിമേട് സ്വദേശി പെരുമാംതടത്തില്‍ ടോമിയുടെ മകള്‍ അച്ചു ടോമിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പ്രമുഖ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. നോക്കി നില്‍ക്കുമ്പോള്‍ കണ്ണ് പുറകോട്ടു മറിഞ്ഞു പോകുന്നത് കാണുമ്പോള്‍ ആരുടെയും മനസു വേദനിക്കും. കുട്ടിയുടെ പിതാവ് കൂലിപ്പണി ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത്. ഇനി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തീരുമാനിച്ചിരിക്കുന്ന ഓപ്പറേഷനിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. ഓപ്പറേഷന് ഏതാണ്ട് 6 ലക്ഷം രൂപ ചെലവു വരും. അത്രയും തുക വഹിക്കാന്‍ ഈ സാധാരണ കുടുംബത്തിന് കഴിവില്ല. തുക സമാഹരിക്കാന്‍ യുകെ മലയാളികള്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കിട്ടുന്ന മുഴുവന്‍ പണവും അവരുടെ ചെലവിനു അനുസരണമായി 75%, 25% എന്ന ക്രമത്തില്‍ അവര്‍ക്ക് വീതിച്ചു കൊടുക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ കുട്ടിക്ക് വേണ്ടി കുറുപ്പ് അശോക എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് കുട്ടിയുടെ അമ്മ ആശയുടെ ഫോണ്‍ നമ്പര്‍ 00919525329438
ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത് അതിനു ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഇതുവരെ ഞങ്ങള്‍ നടത്തിയ 18 ചാരിറ്റിയിലൂടെ 30 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ് അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ ഫേസ്ബുക്ക് മെസേജ് വഴിയോ, വാട്ട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626.
ലണ്ടന്‍: ഈ വാരാന്ത്യത്തില്‍ കടുത്ത മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും ഉണ്ടാകുമെന്ന് പ്രവചനം. ഗതാഗത തടസം, പവര്‍കട്ട്, മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടുത്ത മഞ്ഞുവീഴ്ചയില്‍ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതാകാനും ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു. അടുത്ത ദിവസങ്ങളില്‍ മഞ്ഞുവീഴ്ച രാജ്യത്തൊട്ടാകെയുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനം പറയുന്നും.
മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ പ്രദേശങ്ങളിലും ഈസ്റ്റേണ്‍ സ്‌കോട്ട്‌ലാന്‍ഡ് മഞ്ഞുവീഴ്ചയും ഉണ്ടാകും. കിഴക്കന്‍ കാറ്റില്‍ തണുത്ത കാലാവസ്ഥ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ശനിയാഴ്ച രാത്രിയോടെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച ഇംഗ്ലണ്ടിലും വെയില്‍സിലും ഞായറാഴ്ച പുലര്‍ച്ചെ വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളില്‍ ഇതേത്തുടര്‍ന്ന് യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്.
പൂജ്യത്തിനും താഴെ താപനിലയായിരിക്കും രാജ്യമൊട്ടാകെ ഈ വാരാന്ത്യം രേഖപ്പെടുത്തുകയെന്ന് ബിബിസി കാലാവസ്ഥാ വിദഗ്ദ്ധ സാറാ കെയ്ത്ത് ലൂകാസ് പറഞ്ഞു. തെക്കന്‍ പ്രദേശങ്ങളില്‍ തണുപ്പ് കുറവായിരിക്കുമെങ്കിലും സ്‌കാന്‍ഡിനേവിയയില്‍ രൂപപ്പെടുന്ന തീവ്രമര്‍ദ്ദം തണുപ്പ് വ്യാപിപ്പിക്കും. 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. മിഡ്‌ലാന്‍ഡ്‌സിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ശനിയാഴ്ച മുതല്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ഗണ്യമായ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വായു മലിനീകരണം യുകെയിലെ ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി എംപിമാര്‍. വര്‍ധിച്ചു വരുന്ന വായു മലിനീകരണം ഏതാണ്ട് 40,000ത്തോളം അകാല മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കൂടാതെ മലനീകരണം രാജ്യത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും എംപിമാര്‍ പറയുന്നു. ഏകദേശം 20 മില്ല്യണ്‍ പൗണ്ടാണ് രാജ്യത്തിന് മലിനീകരണത്തിലൂടെ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നതെന്നും അവര്‍ പറയുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലം കാണുന്നില്ലെന്നും മന്ത്രിമാര്‍ യഥാര്‍ഥ നേതൃത്വ ഗുണം കാണിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും നാല് പാര്‍ലമെന്ററി കമ്മറ്റി ഉള്‍പ്പെട്ട ജോയിന്റ് റിപ്പോര്‍ട്ട് ആരോപിക്കുന്നു. മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് വായു മലിനീകരണം ഉണ്ടാക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് 40 എംപിമാര്‍ ഉള്‍പ്പെടുന്ന സംഘം വ്യക്തമാക്കുന്നു.
പതിനായിരങ്ങള്‍ക്ക് അകാല മരണം സമ്മാനിക്കുകയും സര്‍ക്കാര്‍ ഖജനാവിന് ബില്ല്യണ്‍ കണക്കിന് നഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന മലനീകരണം അതീവ ഗൗരവത്തില്‍ പരിഹരിക്കേണ്ട വിഷയമാണ്. വായു മലിനീകരണം രാജ്യത്ത് ആരോഗ്യ അടിയന്താരവസ്ഥ സൃഷ്ടിച്ചിരിക്കുകയാമെന്നും എംപിമാര്‍ പറയുന്നു. വിഷ മുക്തമായ അന്തരീക്ഷത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുവാന്‍ തുടര്‍ന്നു വരുന്ന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഈ ഗുരുതര പ്രശ്‌നത്തെ നേരിടുന്ന സര്‍ക്കാര്‍ പോളിസികള്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും എംപിമാര്‍ പറയുന്നു. ഇത് സംബന്ധിച്ച ജോയിന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് തെരെഞ്ഞടുക്കപ്പെട്ട നാല് പാര്‍ലമെന്ററി കമ്മറ്റിയുടെ ഗ്രൂപ്പാണ്. എന്‍വിറോണ്‍മെന്റ് ഫുഡ് ആന്റ് റൂറല്‍ അഫേഴ്‌സ്, എന്‍വിറോണ്‍മെന്റ് ഓഡിറ്റ്, ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് എന്നീ കമ്മറ്റികളാണ് പുതിയ ജോയിന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് വാഹന നിര്‍മ്മാതാക്കള്‍ക്കും കൈമാറിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനും പെട്രോള്‍ ഡീസല്‍ കാറുകളില്‍ അത്തരം സംവിധാനങ്ങള്‍ കൊണ്ടുവരാനും കമ്മറ്റി നിര്‍ദേശിക്കുന്നു. 2030ഓടെ പെട്രോള്‍ ഡീസല്‍ കാറുകള്‍ നിരോധിക്കാനുള്ള ശ്രമത്തിലാണ് പാരീസ്. 2024ഓടെ ഡീസല്‍ കാറുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് നിര്‍ത്തലാക്കാന്‍ റോം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുകെയില്‍ 5.6 ശതമാനം കാറുകള്‍ മാത്രമാണ് നിലവില്‍ അന്തരീക്ഷ മലനീകരണം കുറയ്ക്കാന്‍ പാകത്തിനുള്ള ഇന്ധനം ഉപയോഗിക്കുന്നവയുള്ളു. വിവാദമായ പെട്രോള്‍ ഡീസല്‍ കാറുകളുടെയും വാനുകളുടെയും വില്‍പ്പന 2040തിന് മുന്‍പ് യുകെയില്‍ നിരോധിക്കുമെന്നും മറ്റേതു യൂറോപ്യന്‍ രാജ്യങ്ങളെക്കാളും ഒരുപടി മുന്നിലാണ് മലനീകരണ നിയന്ത്രണത്തില്‍ യുകെയെന്ന് സര്‍ക്കാര്‍ വക്താവ് വിശദീകരിച്ചു.
സ്‌കൂള്‍ അധികൃതരുടെ അനുവാദമില്ലാതെ കുട്ടികളെ അവധിയെടുപ്പിക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനവ്. അകാരണ അവധിക്ക് സ്‌കൂള്‍ അധികൃതര്‍ ഈടാക്കുന്ന പിഴ കൊടുക്കാന്‍ കുട്ടികളുടെ സ്‌കൂള്‍ ബജറ്റില്‍ തുക കണ്ടെത്തുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. വീട്ടുകാരുടെ അറിവോടെ ഇത്തരം അവധികളെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ സമീപ കാലത്ത് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇഗ്ലണ്ടിലെയും വെയില്‍സിലെയും പ്രദേശിക സ്‌കുള്‍ അതോറിറ്റികള്‍ ഏതാണ്ട് 400,000 പേര്‍ക്കാണ് അകാരണ അവധിക്ക് പിഴ വിധിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ഹോളിഡേ ആഘോഷിക്കുന്നതിനായി കുട്ടികളെ കൊണ്ടുപോകുന്നതാണ് അവധിയെടുക്കലിന്റെ പ്രധാന കാരണം. വീട്ടുകാരുടെ അറിവോടെ കാരണമായി അവധിയെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
സ്‌കൂള്‍ കൗണ്‍സിലുകളുടെ വ്യത്യാസം അനുസരിച്ച് ശരാശരി പിഴ നല്‍കുന്ന കാര്യത്തില്‍ വ്യതിയാനങ്ങളുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോയുടെ സഹായത്താല്‍ ബിബിസിക്ക് ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. അക്കാദമിക്ക് സമയത്ത് യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന വീട്ടുകാര്‍ തങ്ങളുടെ കുട്ടിക്ക് സ്‌കൂളില്‍ ഒടുക്കേണ്ടി വരുന്ന പിഴയും ഉള്‍പ്പെടുത്തിയാണ് ബജറ്റ് നിര്‍ണയിക്കുന്നതെന്ന് കാംമ്പയിനേര്‍സ് പറയുന്നു. 60 പൗണ്ടാണ് ശരാശരി സ്‌കൂളുകള്‍ ഈടാക്കുന്ന പിഴ. ശരാശരി ശതമാനത്തിലും 5 മടങ്ങ് കൂടുതല്‍ തവണ പിഴ ഈടാക്കിയ കൗണ്‍സില്‍ ഐല്‍ ഓഫ് വൈറ്റിലേതാണ്. ഈ തീരുമാനം ജോണ്‍ പ്ലാറ്റ് എന്ന ബിസിനസുകാരനുമായിള്ള വലിയൊരു നിയമ യുദ്ധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിരുന്നു. സ്‌കൂളിന്റെ അനുവാദമില്ലാതെ ജോണ്‍ പ്ലാറ്റ് തന്റെ മകളെ ഫ്‌ളോറിഡയിലെ ഡിസ്‌നിലാന്റിലേക്ക് യാത്രയ്ക്ക് കൊണ്ടു പോയി. ഇതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ജോണ്‍ പ്ലാറ്റിന്റെ മകള്‍ക്ക് പിഴ ശിക്ഷ വിധിച്ചത്.
മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതി വരെയും എത്തിയ സ്‌കൂളും പ്ലാറ്റുമായുള്ള നിയമ യുദ്ധം ഏറെ ജനശ്രദ്ധയാകര്‍ശിച്ച നിയമ പോരാട്ടങ്ങളിലൊന്നായിരുന്നു. അര ദിവസത്തെ അനുമതിയില്ലാത്ത അവധി പോലും നിയമ വിരുദ്ധമാണെന്ന് കേസ് പരിഗണിച്ച കോടതി പ്രസ്താവിച്ചു. ഐല്‍ ഓഫ് വൈറ്റിലെ മജിസ്‌ട്രേറ്റ് കോടതി കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്ന് പരമോന്നത നീതി പീഠം വിധിയെഴുതി. വെറും 60 പൗണ്ട് പിഴ അടച്ചാല്‍ തീരാവുന്ന പ്രശ്‌നത്തിന്‍ മേല്‍ പ്ലാറ്റിന് അവസാനം 2,000 പൗണ്ട് പിഴ നല്‍കേണ്ടി വന്നു. സുപ്രീം കോടതി കോടതിയുടെ വിധി നിലനിന്നിട്ടും സ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്ന സമയത്ത് അകാരണമായി അവധിയില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുവെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ചുരുങ്ങിയത് ഒരു ദിവസമെങ്കിലും അനുവാദമില്ലാതെ അവധിയെടുക്കുന്ന 2 മില്ല്യണ്‍ കുട്ടികളുണ്ടെന്നാണ് കണക്ക്.
ലണ്ടന്‍: യുകെയില്‍ ഇനി സിഗരറ്റുകള്‍ സാധാരണ മട്ടിലുള്ളതാവില്ലെന്ന് സൂചന. സിരഗറ്റുകളിലെ നിക്കോട്ടിന്‍ അളവ് കുറയ്ക്കുന്നതിലൂടെ പുകവലി നിയന്ത്രണം സാധ്യമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ രംഗത്തെത്തി. അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതിയുടെ ചുവടുപിടിച്ചാണ് ബ്രിട്ടനിലെ ആരോഗ്യ വിദഗ്ദ്ധര്‍ ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. പുകവലിജന്യ രോഗങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷമാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഇത് വിജയകരമായാല്‍ യുകെയിലും നടപ്പാക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധര്‍ അവകാശപ്പെടുന്നത്.
സിഗരറ്റുകളിലെ നിക്കോട്ടിന്‍ അംശം കുറയ്ക്കുന്നത് ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് സ്റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് പോളിസി പ്രൊഫസര്‍ ലിന്‍ഡ ബോള്‍ഡ് പറഞ്ഞു. പുകവലിയുടെ ആകര്‍ഷണീയത കുറയ്ക്കാനും അതിലൂടെ പുകവലിക്ക് അടിമയാകുകയെന്നത് ഇല്ലാതാക്കാനും സാധിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. പുകവലി കുറയ്ക്കാനും പൂര്‍ണ്ണമായി ഉപേക്ഷിക്കാനും വരെ പരീക്ഷണ സാഹചര്യങ്ങളില്‍ ചിലര്‍ തയ്യാറായിട്ടുണ്ടെന്നും ലിന്‍ഡ പറഞ്ഞു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
നിക്കോട്ടിന്‍ അളവ് കുറഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയാല്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ സിഗരറ്റുകള്‍ ഒഴുകാന്‍ തുടങ്ങും. ഇറക്കുമതി ചെയ്ത സിഗരറ്റുകളും വ്യാജ സിഗരറ്റുകളും മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങുമെന്നും അവര്‍ പറയുന്നു. ലോകത്തെല്ലായിടത്തും സിഗരറ്റുകള്‍ ലഭ്യമാണെന്നതാണ് ഇതിന് കാരണം. അമേരിക്കയില്‍ സിഗരറ്റുകളിലെ നിക്കോട്ടിന്‍ അളവ് കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി എഫ്ഡിഎ സ്ഥിരീകരിച്ചു. പ്രതിവര്‍ഷം 4,80,000 പേര്‍ പുകവലിജന്യ രോഗങ്ങള്‍ മൂലം അമേരിക്കയില്‍ മരണമടയുന്നുണ്ടെന്നാണ് വിവരം.
ന്യൂസ് ഡെസ്ക്
ലണ്ടന്‍ : എൻഎച്ച്എസിന്റെ ചികിത്സാപ്പിഴവിന് ഇരയായത് ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥി. ഇടതു വശം തളർന്നു പോയ യുവാവിന് മെഡിക്കൽ ഇൻകപ്പാസിറ്റി മൂലം യുകെയിൽ തുടരാനുള്ള വിസ ലഭിച്ചില്ല. കേസേറ്റെടുത്ത മലയാളി സോളിസിറ്റർ അരവിന്ദ് ശ്രീവൽസൻ നടത്തിയ ശക്തമായ നിയമ പോരാട്ടത്തിന്റെ ഫലമായി എൻഎച്ച്എസ് വിദ്യാര്‍ത്ഥിക്ക് 75,000 പൗണ്ട് നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പിന് തയ്യാറായി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെജൻഡ് സോളിസിറ്റേഴ്സാണ് എൻഎച്ച്എസിന്റെ ചികിത്സയിലെ വീഴ്ചക്കെതിരെ കേസ് നടത്തിയത്. ചികിത്സാപ്പിഴവിന് ഇരയായ രോഗി യുകെയിൽ ഇല്ലാതെയാണ് കേസ് വിജയിച്ചതെന്നുള്ളത് ഈ കേസിനെ ശ്രദ്ധേയമാക്കുന്നതായി സോളിസിറ്റർ അരവിന്ദ് ശ്രീവൽസൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ കര്‍ണാടക സ്വദേശിയായ ആൻറണി വിക്രം എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി 2013 ലാണ് ശരീരഭാരം കുറയുന്നതുമായി ബന്ധപ്പെട്ട് എൻഎച്ച്എസിൽ ചികിത്സ തേടിയത്. അടിവയറ്റിൽ വേദനയും ഛർദ്ദിലും അനുഭവപ്പെട്ടിരുന്നു. തുടർന്ന് നിരവധി പരിശോധനകൾക്ക് ആൻറണി വിധേയമാക്കപ്പെട്ടു. 2014 ജനുവരിയിൽ ആമാശയത്തിൽ തടസമുണ്ടായതിനെ തുടർന്ന് ആന്റണി ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ലാപ്രോസ്കോപി സർജറിക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടു. 21 ജനുവരി 2014 ന് പെരി ഓപ്പറേറ്റീവ് അസസ്മെൻറിന് വിധേയനാക്കപ്പെട്ട ആൻറണി വിക്രം സർജറിക്കുള്ള സമ്മതപത്രവും നല്കി.
തൊറാസിക് എപ്പിഡ്യൂറലും , ജനറൽ അനസ്തീഷ്യയും നല്കുമെന്ന് ചികിത്സിക്കുന്ന ഡോക്ടർ ആൻറണിയെ അറിയിച്ചു. അങ്ങനെ ജനുവരി 22ന് രണ്ടു മണിക്കൂർ നീണ്ട സർജറിയ്ക്ക് വിധേയനായി. 25 ജനുവരി മുതൽ ആൻറണിയുടെ ഇടതുവശത്തിന് സ്വാധീനക്കുറവ് അനുഭവപ്പെട്ടു തുടങ്ങി. സ്പർശനശേഷിയിലും കുറവ് വന്നു തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ MRl സ്കാൻ നടത്തിയപ്പോൾ സെർവിക്കൽ ആൻഡ് തൊറാസിക് കോർഡിന്റെ ഇടതുഭാഗത്ത് നീരുവീക്കം ഉണ്ടായതായി കാണപ്പെട്ടു. MRI റിസൽട്ട് പരിശോധിച്ച ന്യൂറോ കൺസൽട്ടന്റ് ഡോ. ഫീൺലി, സാർക്കൽ സാക്കിൽ ഫ്ളൂയിഡ് ഉള്ളതായി കണ്ടെത്തി. സെറിബ്രോ സ്പൈനൽ ഫ്ളൂയിഡിന്റെ താഴ്ഭാഗത്ത് ഇൻഫെക്ഷൻ ഉണ്ടായതായും മുകൾഭാഗം നോർമ്മലാണെന്നും മനസിലായി.
സർജറിക്ക് വിധേയനായ രോഗിയുടെ ബോഡി മാസ് ഇൻഡക്സ് അനുസരിച്ച് 8 സെന്റിമീറ്റർ ആഴത്തിൽ എപ്പിഡ്യൂറൽ നല്കാൻ പാടില്ലായിരുന്നുവെന്നും അത് രോഗിയുടെ സ്പൈനൽ കോർഡിൽ എത്തുന്ന രീതിയിൽ ഉള്ള ഗുരുതരമായ വീഴ്ച ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും സോളിസിറ്റർ അരവിന്ദ് ശ്രീവൽസൻ കോടതിയിൽ വാദിച്ചു . എപ്പിഡ്യൂറൽ കത്തീറ്റർ 5 സെൻറിമീറ്റർ കഴിഞ്ഞും മുന്നോട്ട് പോവുന്ന രീതിയിലാണ് സെറ്റ് ചെയ്തിരുന്നതെന്നും , ഇത് ശരിയായ രീതിയിലായിരുന്നില്ലെന്നും തെളിയിക്കപ്പെട്ടു . പ്രോസീജിയർ ശരിയായ രീതിയില്‍ അല്ലായിരുന്നതിനാൽ രോഗി അനസ്തീഷ്യയിൽ നിന്ന് ഉണരാൻ കൂടുതൽ സമയമെടുത്തു. ആൻറണിയുടെ ഇടതുകാലിനും ഇടതു കൈയ്ക്കും ഇതോടെ സ്വാധീനവും നഷ്ടപ്പെട്ടു. തുടർന്ന് ആരോഗ്യനില വഷളാവുകയും 2014 അവസാനത്തോടെ മറ്റു പല അവയവങ്ങളും പ്രവർത്തന രഹിതമാവുകയും, സ്ട്രോക്ക് മൂലം ശരീരത്തിന്റെ വലത്തുഭാഗത്തിന് സ്വാധീനക്കുറവ് ഉണ്ടാവുകയും ചെയ്തു .
2008 ലാണ് കര്‍ണാടക സ്വദേശിയായ ആൻറണി വിക്രം യുകെയിലെത്തിയത്. ചികിത്സയിലെ പിഴവ് മൂലമുണ്ടായ മെഡിക്കൽ ഇൻകപ്പാസിറ്റി കാരണം ആൻറണിയ്ക്ക് ലഭിക്കാമായിരുന്ന ടിയർ 2 വർക്ക് വിസ നഷ്ടപ്പെടുകയും , നാട്ടിലേയ്ക്ക് തിരിച്ചു പോകേണ്ടിയും വന്നു. ന്യൂറോളജിസ്റ്റ് ബ്രെൻഡൻ മക് ലീൻ , അനസ്തറ്റിസ്റ്റ് പീറ്റർ ഹാമ്ബ്ലി എന്നിവരിൽ നിന്ന് കേസുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ ഉപദേശം തേടിയിരുന്നു . ആൻറണി വിക്രം ഇന്ത്യയിലായിരുന്നതിനാൽ ലെജൻഡ് സോളിസിറ്റേഴ്സ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് എമ്മാ ബ്രാസിയർ വഴി ഫോണില്‍ ബന്ധപ്പെട്ടാണ് ആൻറണിയുടെ നിലവിലെ സ്ഥിതി വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
50,000 പൗണ്ട് നഷ്ടപരിഹാരമായി നല്‍കാം എന്നാണ് ആദ്യം എൻഎച്ച്എസ് സമ്മതിച്ചത്. എന്നാൽ കടുത്ത നിയമ പോരാട്ടത്തിനൊടുവില്‍ രോഗിയ്ക്ക് ഉണ്ടായ മെഡിക്കൽ ഇൻകപ്പാസിറ്റിയും , വരുമാന നഷ്ടവും കണക്കിലെടുത്ത് അവസാനം 75,000 പൗണ്ട് നല്‍കി ഈ കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു .
ദിനേശ് വെള്ളാപ്പള്ളി
ഗ്ലോസ്റ്റര്‍ : വിഷുവിന്റെ പ്രാധാന്യം എന്തെന്നറിയാത്ത മലയാളികള്‍ ഉണ്ടാവില്ലല്ലോ? കേരളത്തിന്റെ കാര്‍ഷികോത്സവമാണ് വിഷു. എന്തെങ്കിലും തരത്തില്‍ കൃഷിയുമായി ബന്ധമുള്ളവരാണല്ലോ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന നമ്മളെല്ലാവരും. എന്നും ഹരിതഭംഗി കൊണ്ട് കണ്ണിന് കുളിര്‍മ്മയേകുന്ന, എങ്ങും കുയിലിന്റെ നാദം കൊണ്ട് കാതിനു കുളിര്‍മ്മയേകുന്ന കേരളത്തിന്റെ സ്വന്തം മക്കളായ നിങ്ങളേവര്‍ക്കും കണ്ണിന് കുളിര്‍മ്മയും കാതിനു ഇമ്പവും മനസിന് നിറവും പകരാനായി വിഷു നിലാവെന്ന നൃത്ത സംഗീത വിരുന്നൊരുക്കി സേവനം യുകെ.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ ഈ വിഷു ആഘോഷിക്കുവാനായി ജാതിഭേദമന്യേ സര്‍വ ജന ഐശ്വര്യത്തിനായി പ്രവര്‍ത്തിക്കുന്ന സേവനം യുകെ ഗ്ലോസ്റ്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. മലയാള സിനിമാ സംഗീത ലോകത്തിലെ വസന്ത കാലത്തെ നൈര്‍മല്യമുള്ള നിമിഷങ്ങള്‍ പുനര്‍ ആവിഷ്‌ക്കരിക്കുവാനായി അന്തരിച്ച ശ്രീ. ജോണ്‍സന്‍ മാസ്റ്ററുടെ നിത്യഹരിത ഗാനങ്ങളുമായി യുക്മ – ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗറിലെയും ഐഡിയ സ്റ്റാര്‍ സിംഗറിലെയും വിജയികളും മറ്റു മത്സരാര്‍ത്ഥികളും ഏപ്രില്‍ പതിനാലിന് നടക്കുന്ന ഈ നൃത്ത സംഗീത വിരുന്നില്‍ നിങ്ങള്‍ക്ക് മുന്നിലെത്തും.
കൂടാതെ നമ്മളേവരേയും ആവേശഭരിതരാക്കുന്ന നൃത്ത ചുവടുകളുമായി അരങ്ങ് തകര്‍ക്കാന്‍ പ്രശസ്ത ബോളിവുഡ് നൃത്ത ഗ്രൂപ്പായ ദേശി നാച്ചിന്റെ വര്‍ണശബളമായ നൃത്തങ്ങളും വിഷുസന്ധ്യയെ നയനാന്ദകരമാക്കാന്‍ ഒരുക്കിയിട്ടുണ്ട്. സേവനം യുകെ എന്ന ചാരിറ്റി & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ അവതരിപ്പിക്കുന്ന ഈ ഫണ്ട് റെയ്സിംഗ് ഇവന്റ് വലിയ വിജയമാക്കി തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് സേവനം യുകെയുടെ അണിയറ പ്രവര്‍ത്തകര്‍. ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഈ ഉത്സവ വേളയിലേക്ക് എല്ലാ യുകെ മലയാളികളെയും സേവനത്തിന്റെ ഭാരവാഹികളും കൂടാതെ വനിതാ സംഘം ഭാരവാഹികളും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.
നിങ്ങളേവരും സകുടുംബം വന്ന് ഈ ആഘോഷവേളയില്‍ പങ്കെടുത്ത് ഈ പരിപാടി വന്‍ വിജയമാക്കണമെന്ന് സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോരുത്തരും അഭ്യര്‍ത്ഥിക്കുന്നു. വിഷുനിലാവിന്റെ ടിക്കറ്റുകള്‍ക്കായി സേവനം യുകെ ഭാരവാഹികളുമായി ബന്ധപ്പെടുക.