UK

ലണ്ടന്‍: റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളും. സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് യുകെ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന് ലേബര്‍ എംപി, സ്റ്റീഫന്‍ കിന്നോക്ക് ആവശ്യപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ തകര്‍ക്കണമെങ്കില്‍ സല്‍പ്പേരിന് കളങ്കമുണ്ടാക്കുക എന്നതാണ് മാര്‍ഗം. റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുകയാണ് അതിനുള്ള മാര്‍ഗ്ഗമെന്നും കിന്നോക്ക് പറയുന്നു. ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോയിലാണ് കിന്നോക്ക് ഈ ആവശ്യം ഉന്നയിച്ചത്.

നമ്മുടെ പരമാധികാരത്തെയാണ് ലംഘിച്ചിരിക്കുന്നതെന്ന് റഷ്യക്ക് വ്യക്തമായ സന്ദേശം നല്‍കണം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് വധശ്രമത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും കിന്നോക്ക് പറഞ്ഞു. സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെയുണ്ടായിരിക്കുന്ന ആക്രമണത്തിന് ഉത്തരവാദി റഷ്യയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ യുകെ പുറത്താക്കുകയും ചെയ്തിരുന്നു. 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കുന്നത്.

എന്നാല്‍ ബ്രിട്ടന്‍ റഷ്യക്കുമേല്‍ സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന് കിന്നോക്ക് പറയുന്നു. ലോകകപ്പ് 2019 വരെ മാറ്റിവെക്കാന്‍ ഫിഫക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബ്രിട്ടന് കഴിയണം. മറ്റൊരു രാജ്യത്തേക്ക് ലോകകപ്പ് മാറ്റാനും ബ്രിട്ടന്‍ ഫിഫയോട് ആവശ്യപ്പെടണമെന്നും കിന്നോക്ക് പറയുന്നു. ഇക്കാര്യത്തില്‍ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് നിന്നുകൊണ്ട് ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് കിന്നോക്ക് ആവശ്യപ്പെട്ടത്.

ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന് (എച്ച്എംഎ) പുതിയ ഭാരവാഹികള്‍. വൈസ് പ്രസിഡന്റ് ജീത്തു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സെക്രട്ടറി ജോസഫ് തോമസ് സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബേസില്‍ ബോബി വാര്‍ഷിക വരവുചെലവ് കണക്കുകളും അവതരിപ്പിച്ചത് പൊതുയോഗം പാസാക്കി. തുടര്‍ന്ന് സെബാസ്റ്റ്യന്‍ നെയ്‌ശേരി പ്രസിഡന്റ്, സണ്ണി മാത്യു വൈസ് പ്രസിഡന്റ്, ഷാജി തോമസ് സെക്രട്ടറി, ലോട്ട്‌സണ്‍ ട്രഷറര്‍, നിക്‌സണ്‍ എല്‍ദോസ്, റെജി എന്നിവര്‍ കമ്മിറ്റിയംഗങ്ങളുമായി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

തുടര്‍ന്ന് നിയുക്ത പ്രസിഡന്റ് സെബാസ്റ്റ്യന്‍ നെയ്‌ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാവി പരിപാടികളും കഴിഞ്ഞ വര്‍ഷത്തെ മികവുറ്റ നേതൃത്വവും അവരുടെ വിജയകരമായ പ്രവര്‍ത്തനങ്ങളും വിലയിരുത്തി ചര്‍ച്ച ചെയ്തു. ജോഷി കുര്യാക്കോസ്, മാനിക്‌സ്, സിജോയി, ഐസക്, ബിനോ, ഹരി, സിബി, ബാബു, ലിജേഷ്, ബൈജു, ജുജു, വര്‍ഗീസ് എട്ടാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. 10.30ന് ജിജോ അരയത്തിന്റെ നന്ദിപ്രകാശനത്തോടെ പൊതുയോഗം അവസാനിച്ചു.

സാധാരണ ഒരു യാത്രയില്‍ ഒപ്പം അത്യാവശ്യ വസ്ത്രങ്ങളും അനുബന്ധ സാധനങ്ങളുമാണ് നാം കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ചാള്‍സ് രാജകുമാരന്‍ ഏറെ വ്യത്യസ്ഥനാണ്. അദ്ദേഹം തന്റെ യാത്രയില്‍ ഒപ്പം കരുതുന്നവയില്‍ തന്റെ കിടപ്പുമുറിയിലെ മുഴുവന്‍ സാധനങ്ങളും ഉള്‍പ്പെടും. അദ്ദേഹത്തിനായി തയ്യാറാക്കിയ പ്രത്യേക ബെഡും സ്‌കോട്ടിഷ് ഹൈലാന്റുകളുടെ പെയിന്റിംഗുകളും ഇവയില്‍ ഉള്‍പ്പെടും. പുതിയ ജീവചരിത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വിട്ടിരിക്കുന്നത്. ടോയിലറ്റ് സീറ്റും ഒപ്പം കൊണ്ടു പോകുന്ന പതിവ് അദ്ദേഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നാല് പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ ഏതാണ്ട് 123 പേരാണ് പ്രിന്‍സ് ചാള്‍സിന്റെ അനുചരണ സംഘത്തിലുള്ളത്. വെയില്‍സിലെ രാജകുമാരന്റെ ആഢംബര ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച്ച തരുന്നതായിരിക്കും പുതിയ ജീവചരിത്രമെന്ന് ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തകന്‍ ടോം ബൗവര്‍ അവകാശപ്പെടുന്നു. 69കാരനായ പ്രിന്‍സ് ദിവസത്തില്‍ ഏതാണ്ട് 6 തവണ വസ്ത്രം മാറുമെന്നും പുസ്തകത്തില്‍ പറയുന്നു. പ്രിന്‍സ് പങ്കെടുക്കുന്ന പരിപാടികളില്‍ ഒരു ഫ്‌ളാസ്‌ക് നിറയെ മാര്‍ട്ടീനി നിറച്ചു കൊണ്ടു വരാന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ പോലീസ് സ്റ്റാഫുകള്‍ക്ക് നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രിന്‍സ് ചാള്‍സിനെ കുറിച്ചുള്ള ടോം ബൗവറിന്റെ പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത് ഡെയിലി മെയിലിലാണ്. പല സീരിസുകളായാണ് പുസ്തകം ഇറങ്ങിയിരിക്കുന്നത്. അതേസമയം പുസ്‌കത്തില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ അവകാശ വാദങ്ങളെയും ചാള്‍സ് രാജകുമാരന്റെ അഭിഭാഷകര്‍ നിഷേധിച്ചിട്ടുണ്ട്. ടോം ബൗവറിന് അറിവുകള്‍ ലഭിച്ച ഉറവിടങ്ങളും തെറ്റാണെന്ന് അവര്‍ വ്യക്തമാക്കുന്നു. ചാള്‍സ് രാജകുമാരന്റെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ് പുതിയ പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ ഇവയൊന്നും വസ്തു നിഷ്ഠമല്ലെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.

നാഷണല്‍ ലോട്ടറി നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്യപ്പെട്ടു. ലക്ഷക്കണക്കിന് വരുന്ന ലോട്ടറി അക്കൗണ്ടുകളാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. അടിയന്തിരമായി പാസ്‌വേഡുകള്‍ മാറ്റി അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 150ഓളം വരുന്ന അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ലോട്ടറി ഓര്‍ഗനൈസര്‍ ക്യാമലോട്ട് പറഞ്ഞു. നിലവിലുള്ള 10.5 മില്ല്യണ്‍ അക്കൗണ്ടുകളും പാസ്‌വേര്‍ഡ് മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഏതാണ്ട് 10ഓളം വരുന്ന അക്കൗണ്ടുകള്‍ക്ക് മാത്രമെ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളു. അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ക്യാമലോട്ട് വ്യക്തമാക്കി.

ചില വ്യക്തി വിവരങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നിട്ടുണ്ട്. ഹാക്കിംഗ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കമ്പനിയുടെ നിരീക്ഷണത്തിന്റെ ഭാഗമായി നടത്തുന്ന അന്വേഷണത്തില്‍ ചില അക്കൗണ്ടുകളില്‍ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ അക്കൗണ്ട് ഉടമകളുമായി കമ്പനി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് ഉപഭോക്താക്കള്‍ അക്കൗണ്ട് പാസ്‌വേഡുകള്‍ മാറ്റേണ്ടതാണ്. വ്യത്യസ്ഥമായ സൈറ്റുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്പനി മുന്നറിയിപ്പില്‍ പറയുന്നു.

സുരക്ഷാ പാളിച്ചയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. 26,500 ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നതായും സംഭവം അതീവ ഗൗരവുള്ളതാണെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. നിങ്ങള്‍ക്ക് ലോട്ടറി അടിച്ചിട്ടുണ്ട് അതോടൊപ്പം നിങ്ങളുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് മറ്റൊരാള്‍ പരിഹാസ രൂപേണ ട്വീറ്റ് ചെയ്തു. ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ക്യാമലോട്ട് പറയുന്നു. ഇന്ന് രാത്രിയില്‍ നടക്കാനിരിക്കുന്ന നറുക്കെടുപ്പ് നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാനത്തെ ടൂറിസം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. റെയില്‍വേ പ്രതിസന്ധി, തീവ്രവാദാക്രമണങ്ങളേക്കുറിച്ചുള്ള ആശങ്കകള്‍, താമസത്തിനും ഭക്ഷണത്തിനും ചെലവാകുന്ന വന്‍ തുക എന്നിവ സഞ്ചാരികളെ ലണ്ടനില്‍ നിന്ന് അകറ്റിയെന്നാണ് വിശദീകരിക്കപ്പെടുന്നത്. അസോസിയേഷന്‍ ഓഫ് ലീഡിംഗ് വിസിറ്റര്‍ അട്രാക്ഷന്‍സ് (ആല്‍വ) കണക്കുകള്‍ അനുസരിച്ച് സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ടൂറിസത്തിന് 2017ല്‍ മികച്ച വളര്‍ച്ച നേടാനായിട്ടുണ്ട്.

മൊത്തം കണക്കുകള്‍ എടുത്താല്‍ 2016നെ അപേക്ഷിച്ച് 7.3 ശതമാനം അധികം സഞ്ചാരികളാണ് യുകെയില്‍ എത്തിയത്. സ്‌കോട്ട്‌ലന്‍ഡില്‍ 13.9 ശതമാനവും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 6.5 ശതമാനവും അധിക വളര്‍ച്ചയുണ്ടായപ്പോള്‍ ലണ്ടനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വെറും 1.2 ശതമാനം വളര്‍ച്ച മാത്രമാണ് കാണാന്‍ കഴിഞ്ഞത്. സതേണ്‍ റെയില്‍വേയുടെ അസ്ഥിരതയാണ് ലണ്ടന്റെ പരാജയത്തിന് ഒരു പ്രധാന കാരണമായി എടുത്ത് കാണിക്കപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ റെയില്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യം പോലും ഉണ്ടായി.

തീവ്രവാദ ഭീഷണിയാണ് സഞ്ചാരികളെ ലണ്ടനില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന മറ്റൊരു സംഗതി. യാത്രച്ചെലവും ഭക്ഷണത്തിനും പാനീയങ്ങള്‍ക്കു നല്‍കേണ്ടി വരുന്ന വന്‍ തുകകളും കുടുംബമായി യാത്ര ചെയ്യുന്നവരെ ലണ്ടനില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു. പതിനൊന്നാമത്തെ വര്‍ഷവും ബ്രിട്ടീഷ് മ്യൂസിയമാണ് ലണ്ടനിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. എങ്കിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ 8 ശതമാനം കുറവ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ടെയ്റ്റ് മോഡേണ്‍ 3 ശതമാനം ഇടിവോടെ രണ്ടാം സ്ഥാനത്തും 16.5 ശതമാനനം സന്ദര്‍ശകരുടെ കുറവുമായി നാഷണല്‍ ഗ്യാലറി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. നാഷണല്‍ പോര്‍ട്രെയ്റ്റ് ഗ്യാലറിയില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

”ഞങ്ങളുടെ ജീവിതം ഇനി പഴയതുപോലെയാകില്ല”. ലെസ്റ്റര്‍ സ്ഫോടനത്തില്‍ ഭാര്യയെയും രണ്ട് ആണ്‍മക്കളെയെും നഷ്ടമായ ജോസ് രഗുബീര്‍ എന്ന പിതാവ് സ്ഫോടനത്തെ അതിജീവിച്ച ഇളയ മകനെ ചേര്‍ത്തു പിടിച്ച് പറഞ്ഞ വാക്കുകളാണ് ഇവ. ഫെബ്രുവരി 25നുണ്ടായ സ്ഫോടനത്തിനു ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു രഗുബീര്‍. കഴിഞ്ഞ ഫെബ്രുവരി 25ന് ലെസ്റ്ററിലെ ഒരു സ്ഥാപനത്തില്‍ നടന്ന സ്‌ഫോടനത്തിലാണ് ജോസ് രഗൂബീറിന് തന്റെ കുടുംബത്തിലെ പ്രിയപ്പെട്ടവരെ നഷ്ടമാകുന്നത്. ഭാര്യ മേരി രഗൂബീറും മക്കളായ ഷെയിനും ഷോണും സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ഇവരെ കൂടാതെ ഷെയിന്റെ കാമുകിയായ 18കാരി ലിയ ബെത്ത് റീക്കും കടയിലെ ജീവനക്കാരിയായ വിക്ടോറിയ ഇയവലേവയും സ്‌ഫോടനത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. മേരി രഗൂബീര്‍ എനിക്കേറെ പ്രിയ്യപ്പെട്ടവളായിരുന്നു. കുടുംബ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്ന മേരി കഠിനാദ്ധ്യാനം ചെയ്താണ് മക്കളെ വളര്‍ത്തിയിരുന്നത്. വിവാഹം കഴിഞ്ഞിട്ട് 22 വര്‍ഷം മാത്രമെ കഴിഞ്ഞിട്ടുള്ളുവെങ്കിലും ഞങ്ങള്‍ക്ക് കഴിഞ്ഞ 28 വര്‍ഷമായി പരസ്പരം അറിയാം. ജോസ് രഗൂബീര്‍ ലെസ്റ്റര്‍ പോലീസ് മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ അവള്‍ ദിവസവും രണ്ട് ജോലികള്‍ ചെയ്തിരുന്നു. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാം ലഭിക്കുന്നുണ്ടെന്നും അവള്‍ ഉറപ്പു വരുത്തുമായിരുന്നു. ഏറ്റവും പുതിയ ഫുട്‌ബോള്‍ കിറ്റുകളാണ് മകന് അവള്‍ വാങ്ങിച്ചു നല്‍കുക. രഗുബീര്‍ പറയുന്നു. ഷെയിന്‍ വളരെ നല്ല വ്യക്തിത്വത്തിന് ഉടമായിരുന്നു. കുടുംബത്തെയും സൃഹൃത്തുക്കളെയും സഹായിക്കുന്നതില്‍ അവന്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു. എല്ലാവര്‍ക്കും ബഹുമാനിക്കാന്‍ തോന്നുന്ന പ്രകൃതമായിരുന്നു ഷെയിന്റേത്. ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബിന്റെ കടുത്ത ആരാധകനായ ഷെയിന്‍ നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നുവെന്നും രഗുബീര്‍ ഓര്‍മ്മിക്കുന്നു. ഷെയിനും കാമുകി ലിയയും അതീവ സന്തോത്തിലാണ് ജീവിതം നയിച്ചിരുന്നത്. ഭാവിയില്‍ അവര്‍ കുടുംബത്തിന് വലിയ സന്തോഷങ്ങള്‍ക്ക് കാരണമാകേണ്ടവരായിരുന്നു.

കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവനാണ് ഷോണ്‍. യൂണിവേഴ്‌സിറ്റി പഠനം തേടാനുള്ള ശ്രമത്തിലായിരുന്നു അവന്‍. ഫ്രഞ്ചും ഹിസ്റ്ററിയും പഠിക്കാനായിരുന്ന ആഗ്രഹം. പാര്‍ട്ട് ടൈം ജോലിയെന്ന നിലയ്ക്ക് അവന്‍ പത്രവിതരണം ചെയ്യാറുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഇളയ മകന്‍ സ്‌കോട്ടിയുമായി ഷോണ്‍ വലിയ സൗഹൃദം സൂക്ഷിക്കുമായിരുന്നെന്നും രഗുബീര്‍ പറയുന്നു. ദുരന്തം നടക്കുന്ന സമയത്ത് രഗുബീര്‍ ജോലി സ്ഥലത്തായിരുന്നു. ദുരന്തം തട്ടിയെടുത്ത എന്റെ പ്രിയപ്പെട്ടവര്‍ എപ്പോഴും ഞങ്ങളുടെ ഓര്‍മകളിലുണ്ടാവും. സ്‌കോട്ടിയും ഞാനും കുടുംബവും സുഹൃത്തുക്കളുമെല്ലാം അവരുടെ വേര്‍പാടിനെ വലിയ നഷ്ടമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌കോട്ടിക്കും തനിക്കും ആശ്വാസ വചനങ്ങള്‍ നേര്‍ന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ഊര്‍ജിമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധമുണ്ടെന്ന് സംശയമുള്ള മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായി ലെസ്റ്റര്‍ പോലീസ് അറിയിച്ചു.

ഫാ.ഹാപ്പി ജേക്കബ്

വലിയ നോമ്പിലെ അവസാന ആഴ്ചയിലേക്ക് പ്രവേശിക്കയാണ്. നോമ്പിന്റെ കഠിനതയും പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റേയും തീക്ഷ്ണതയില്‍ കഴിഞ്ഞ നാളുകള്‍ ക്രിസ്തുവിന്റെ പീഡാനുഭവവും യാതനയും നമുക്ക് അനുഭവഭേദ്യമാക്കി തീര്‍ത്തു എങ്കില്‍ അനുഗ്രഹമായി ഈ ദിനങ്ങള്‍ എന്ന് നിരൂപിക്കാം. പിറവിയിലെ കുരുടനായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്ന ഭാഗമാണ് ഇന്നത്തെ ചിന്തക്ക് ആധാരം. വി.യോഹന്നാന്റെ സുവിശേഷം ഒന്‍പതാം അധ്യായത്തില്‍ ആണ് ഇത് വിവരിച്ചിരിക്കുന്നത്. മറ്റ് സൗഖ്യധ്യാന ശുശ്രൂഷയില്‍ നിന്ന് വ്യത്യസ്തമായി ഇവന്‍ സൗഖ്യം പ്രാപിക്കുവാന്‍ അപേക്ഷിക്കുന്നില്ല, അടുത്തേക്ക് വരുന്നില്ല, ആരും ഇവന് വേണ്ടി അപേക്ഷിക്കുന്നുമില്ല. കര്‍ത്താവ് കടന്നു പോകുന്ന വഴിയില്‍ അവനെ കാണുന്നു. അവന്റെ ശിഷ്യന്മാര്‍ അവനോട് ഇവന്‍ കുരുടന്‍ ആയി പിറക്കുവാന്‍ കാരണം എന്ത്? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ പാപം ചെയ്തത്? യേശു അവരോട് ആരും പാപം ചെയ്തിട്ടല്ല, ദൈവ പ്രവൃത്തി ഇവനില്‍ വെളിപ്പെടുവാനേ്രത എന്ന് അരുളി ചെയ്തു.

ലോകം എന്തെന്ന് കാണുവാന്‍ പറ്റാത്ത അവസ്ഥ. ദൈവസൃഷ്ടികളുടെ മനോഹാരിത അവന് ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും അവന്‍ നിശ്ചയദാര്‍ഢ്യത്തോടെ ഭിക്ഷയാചിച്ച് അവന്‍ കഴിഞ്ഞുവന്നു. ഈ അധ്യായത്തിന്റെ അവസാന ഭാഗത്തേക്ക് കടന്നുവരുമ്പോള്‍ യഥാര്‍ത്ഥമായ അന്ധത എന്താണെന്ന് അത് മറ്റാര്‍ക്കുമല്ല, നാം ഓരോരുത്തര്‍ക്കും ആണെന്ന് മനസിലാകും.

ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്ന് പറഞ്ഞ് ചേറ് അവന്റെ കണ്ണില്‍ പൂശി. അന്ധനായ ഈ മനുഷ്യന്‍ കര്‍ത്താവ് പറഞ്ഞപോലെ അനുസരിച്ച് കാഴ്ചപ്രാപിക്കുന്നു. കാഴ്ചയുണ്ട് എന്ന് അവകാശപ്പെടുന്ന നാം ഓരോരുത്തരും കാണേണ്ടത് കാണുവാനോ കര്‍തൃകല്പന അനുസരിച്ച് പ്രവര്‍ത്തിക്കുവാനോ ജീവിക്കുവാനോ ശ്രമിക്കുന്നുണ്ടോ? ആത്മീയമായി അന്ധത പ്രാപിച്ച് സഹസൃഷ്ടികളെ കാണാതെ എങ്ങനെ ദൈവികത ദര്‍ശിക്കുവാന്‍ സാധിക്കും. കാഴ്ച എന്നത് ദൈവീകമായ ദാനമാണ്. സാക്ഷാല്‍ സത്യപ്രകാശമാകുന്ന ദൈവത്തെ ഒന്നു കാണുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഉപദേശങ്ങളും ആദര്‍ശങ്ങളും പ്രസംഗിക്കുവാന്‍ കാണിക്കുന്ന മിടുക്ക് സ്വജീവിതത്തില്‍ പ്രകാശിക്കുവാനും മറ്റുള്ളവരില്‍ എത്തിക്കുവാനും നമുക്ക് എത്രമാത്രം സാധിച്ചിട്ടുണ്ട്. ഈ വേദഭാഗത്ത് തന്നെ നമ്മുടെ പ്രതിനിധികളേയും നമുക്ക് കാണാം.

കാഴ്ച ലഭിച്ച് ഇവന്‍ ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍ സംശയങ്ങളും ആരോപണങ്ങളുമായി ജനങ്ങള്‍ അവിടെ ചോദ്യശരങ്ങളുമായി കാത്ത് നില്‍പുണ്ടായിരുന്നു. പ്രകാശം കൊടുക്കുവാനോ കഴിയില്ല എങ്കിലും അതിനെ അംഗീകരിക്കുവാനുള്ള മനസ് എങ്കിലും അവരില്‍ ഉണ്ടായില്ല എന്നു കാണുമ്പോള്‍ ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിരൂപം അല്ലാതെ മറ്റെന്താണ്.

സാക്ഷാല്‍ സത്യപ്രകാശമാകുന്ന ദൈവത്തെ കാണുവാനും ആ പ്രകാശത്തെ അനേകരില്‍ എത്തിക്കുവാനും വരും ദിനങ്ങളില്‍ നമുക്ക് കഴിയണം. പ്രകാശം ദൈവീകമാകുമ്പോള്‍ അന്ധത പാപലക്ഷണമാണ്. കാണുന്നു എന്ന് അവകാശപ്പെടുമ്പോള്‍ ആത്മീയാന്ധത നമ്മെ ഇരുളിന്റെ മക്കളാക്കി തീര്‍ക്കുന്നു. പ്രത്യാശയും സ്‌നേഹവും കരുണയും ആശ്വാസവും വെളിച്ചത്തിന്റെ ഗുണങ്ങള്‍ ആകുമ്പോള്‍ അതില്ലാത്തവര്‍ക്ക് ഈ നോമ്പിന്റെ ദിനങ്ങളില്‍ പകര്‍ന്ന് കൊടുക്കുവാന്‍ നമുക്ക് കഴിയണം. കര്‍ത്താവ് ഇവന്റെ ശാരീരിക അന്ധതയും നീക്കി കാഴ്ചയും ദൈവിക സാന്നിധ്യവും മനസിലാക്കി കൊടുത്തത് പോലെ ഈ നോമ്പിലൂടെ ദൈവത്തെ ദര്‍ശിച്ച് പ്രകാശത്തിന്റെ മക്കളായി നമുക്ക് തീരാം. കാണേണ്ടവയെ കണ്ടും തിരിച്ചറിയേണ്ടവയെ തിരിച്ചറിഞ്ഞും യഥാര്‍ത്ഥ ദൈവികതയെ പുല്‍കുവാനും ദൈവസൃഷ്ടിയെ പരിപാലിക്കുവാനും കരുതുവാനും നമുക്ക് ശീലിക്കാം. പ്രകാശമായ ദൈവത്തെ പിന്തുടര്‍ന്ന് ഇരുളിലും മരണ നിഴലിലും കഴിയുന്നവര്‍ക്ക് നമുക്ക് ആശ്വാസം ഏകാം. വിശുദ്ധമായ കഷ്ടാനുഭവത്തെ വിശുദ്ധമായ കഷ്ടാനുഭവത്തെ വിശുദ്ധമായി സ്വീകരിക്കുവാന്‍ ദൈവം നമ്മെ വിശുദ്ധീകരിക്കട്ടെ.

കര്‍ത്തൃ സ്‌നേഹത്തില്‍
ഹാപ്പി ജേക്കബ് അച്ചന്‍

ജോര്‍ജ്ജ് ജോസഫ്

ഗ്ലോസ്റ്റര്‍ :  യുകെയില്‍ സംഘടനാമികവുകൊണ്ടും പ്രവര്‍ത്തനശൈലികൊണ്ടും വ്യത്യസ്തമായി നിന്ന് , ഓരോ വര്‍ഷവും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന അസോസിയേഷനുകളില്‍ ഒന്നായ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ 16-ാം വര്‍ഷ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നവസാരഥികളെ തെരഞ്ഞെടുത്തു . 200ല്‍ പരം കുടുംബങ്ങള്‍ അംഗമായിട്ടുള്ള ജിഎംഎ 16-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സമര്‍ത്ഥരായ പുതിയ സാരഥികള്‍ നേതൃത്വം ഏറ്റെടുത്തു.

2002ല്‍ തുടക്കം കുറിച്ച ജി.എം.എക്ക് എക്കാലവും നെടുംതൂണായ ഡോ. തിയോഡോര്‍ ഗബ്രിയേല്‍ തന്നെയാണ് ഇത്തവണയും പേട്രണ്‍. ഡോ. ഗബ്രിയേലിന്റെ അനുഗ്രഹാശ്ശിസുകളോടു കൂടി പുതിയ സാരഥികള്‍ 3-ാം തീയതി മാര്‍ച്ച് 2018 ല്‍ സ്ഥാനം ഏറ്റെടുത്തു. യുകെയില്‍ വന്ന കാലം മുതല്‍ക്കേ ജിഎംഎയുടെ കൂടെ എക്കാലവും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും , ഇതിനുമുമ്പ് രണ്ടുതവണ പ്രസിഡന്റ് ആയിരുന്ന വിനോദ് മാണി തന്നെയാണ് ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. എന്‍.എച്ച്.എസില്‍ ജോലി ചെയ്യുന്ന വിനോദ് മാണി, ചെല്‍റ്റന്‍ഹാമിലെ പ്രസ്ബറിയില്‍ ആണ് താമസിക്കുന്നത്. ഭാര്യ സ്മിതയും മൂന്ന് മക്കളുമാണ് വിനോദിന്റെ കുടുംബം.

പ്രസിഡന്റിനു സമാനമായ ഉത്തരവാദിത്തമുള്ള ഒരു സ്ഥാനമാണ് ജനറല്‍ സെക്രട്ടറിക്കുള്ളത്. അതിനു പ്രാപ്തനാണെന്നുള്ള പൂര്‍ണ ബോധ്യത്തോടെയാണ് ജനറല്‍ ബോഡി, ജില്‍സ് ടി. പോളിനെ ജിഎംഎയുടെ 16-ാമത്തെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സജീവമായിരുന്ന ജില്‍സ്, ഭാര്യ ബീനയും രണ്ടു മക്കളോടൊപ്പം ലോങ്‌ഫോര്‍ഡില്‍ താമസിക്കുന്നു. ഗ്ലോസ്റ്റര്‍ഷയറിലെ  സ്‌റ്റോണ്‍ഹൗസില്‍ എഞ്ചിനീയര്‍ ആയി സേവനമനുഷ്ഠിക്കുന്നു.

മറ്റു അസോസിയേഷനുകളെ പോലെ തന്നെ വളരെ മുഖ്യമായ ഒരു സ്ഥാനമാണ് ട്രഷററിനുള്ളത്. എക്കാലവും വ്യക്തമായ കണക്കുകള്‍ അവതരിപ്പിക്കുന്ന ജിഎംഎയുടെ കൂടെ മുമ്പ് രണ്ടു പ്രാവശ്യം ട്രഷറര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള വിന്‍സെന്റ് സ്‌കറിയ തന്നെയാണ് ഇത്തവണയും സ്ഥാനമേറ്റെടുത്തിരിക്കുന്നത്. ഭാര്യ സാലിയും രണ്ടു മക്കളോടൊപ്പം ഗ്ലോസ്റ്ററിലെ സ്വാളോ പാര്‍ക്കില്‍ താമസിക്കുന്ന വിന്‍സെന്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നു.

ജിഎംഎ എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ഈ മൂന്ന് സാരഥികളെ സഹായിക്കാന്‍ ജനറല്‍ ബോഡി, ചെല്‍റ്റന്‍ഹാമിലെ ബാബു ജോസഫിനെ വൈസ് പ്രസിഡന്റ് ആയും ഗ്ലോസ്റ്ററിലെ സ്വാളോപാര്‍ക്കില്‍ നിന്നുള്ള രശ്മി മനോജിനെ ജോയിന്റ് സെക്രട്ടറിയായും , സ്വാളോ പാര്‍ക്കില്‍ തന്നെയുള്ള ബിനുമോന്‍ കുര്യാക്കോസിനെ ജോയിന്റ് ട്രഷററയായും തെരഞ്ഞെടുത്തിരിക്കുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും മെമ്പേഴ്‌സിനും അതോടൊപ്പം പുറംലോകത്തിനും അറിയിക്കുന്നതിനായി ഗ്ലോസ്റ്ററിലെ അബീമേടില്‍ താമസിക്കുന്ന ജോര്‍ജ് ജോസഫിനെ പി.ആര്‍.ഒ ആയി തിരഞ്ഞെടുത്തിരിക്കുന്നു.കലാപരമായി ഒരു പടി മുന്നില്‍ നില്‍ക്കുന്ന ജിഎംഎയുടെ കലാസാംസ്‌കാരിക മൂല്യം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ആര്‍ട്‌സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി തെരഞ്ഞെടുത്തിരിക്കുന്നത് ലൗവ്‌ലി മാത്യു , ബിന്ദു സോമന്‍ , മനോജ് വേണുഗോപാലന്‍ , സണ്ണി ലൂക്കോസ് , ഫ്‌ളോറെന്‍സ് ഫെലിക്‌സ് , ടോം ശങ്കൂരിക്കല്‍ എന്നിവരെയാണ്.

എക്കാലവും യുക്മയുടെ കൂടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട അസോസിയേഷനുകളില്‍ ഒന്നായ ജിഎംഎ തുടര്‍ച്ചയായി അഞ്ചു തവണ റീജിയണല്‍ കലാമേള ചാമ്പ്യന്‍സും രണ്ടുതവണ നാഷണല്‍ കലാമേള ചാമ്പ്യന്‍സും ആയിരുന്നു. 2017ല്‍ റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ ചാമ്പ്യന്മാര്‍ ആകുകയും ചെയ്തു. ജിഎംയുടെ യുക്മ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് തോമസ് ചാക്കോ, റോബി മേക്കര കൂടാതെ ഡോ. ബിജു പെരിങ്ങത്തറ എന്നിവരാണ്. ഡോ. ബിജു യുക്മ നാഷണല്‍ കമ്മിറ്റി അംഗം കൂടിയാണ്.

കലാസാംസ്‌കാരിക മേഖല എന്നത് പോലെ തന്നെ കായിക മേഖലകളിലും ശ്രദ്ധചെലുത്തുന്ന ജിഎംഎ ഈ വര്‍ഷം സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി തെരഞ്ഞടുത്തിരിക്കുന്നത് ജിസോ എബ്രഹാം, ബിസ്‌പോള്‍ മണവാളന്‍, സ്റ്റീഫന്‍ ഇലവുങ്കല്‍, ആന്റണി മാത്യു എന്നിവരെയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എക്കാലവും മുന്നിട്ടു നില്‍ക്കുന്ന അസോസിയേഷന്‍ ആണ് ജിഎംഎ. എല്ലാ വര്‍ഷവും നറുക്കെടുപ്പിലൂടെ കേരളത്തിലെ ഒരു ജില്ലാ ആശുപത്രിയില്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സംസ്ഥാനത്തില്‍ ഏറ്റവും പാവപ്പെട്ട ജനങ്ങള്‍ക്ക് ജാതി മത ഭേദമന്യേ സഹായ ഹസ്തങ്ങള്‍ നല്‍കുക എന്നതാണ് ഇതില്‍ നിന്നും പ്രധാനമായും നേടുന്നത്. ചുക്കാന്‍ പിടിക്കാന്‍ ചുമതല ഏറ്റിരിക്കുന്നത് ജോളി ആല്‍വിന്‍, ലോറന്‍സ് പെല്ലിശ്ശേരി കൂടാതെ സന്തോഷ് ലൂക്കോസ് എന്നിവരാണ്.

ജിഎംഎയുടെ വനിതകളുടെ ഉന്നമനത്തിനു വേണ്ടിയും അവരെ കൂടുതല്‍ മുന്‍പന്തിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി രൂപീകരിച്ചിട്ടുള്ള വിമന്‍സ് ഫോറം പ്രതിനിധികളായി തെരഞ്ഞെടുത്തിരിക്കുന്നത് ബീന രാജീവ് , നീനു ജഡ്‌സണ്‍ , റോഷിനി മനു , എലിസബത്ത് , സരിത എബി , ബിന്‍സി ബിജു , ലൗലി സെബാസ്റ്റിയന്‍ എന്നിവരാണ്.ചാരിറ്റി ഡേ , ബാര്‍ബിക്യൂ ഡേ , ആര്‍ട്സ്  ഡേ , ഓണം 2018 , ബട്മിന്റ്റണ്‍ മത്സരം , ഫുട്ബോള്‍ മത്സരം , ഇഫ്താര്‍ പാര്‍ട്ടി , ഫാമിലി ടൂര്‍ , യുക്മ റീജണല്‍ – നാഷ്ണല്‍ മത്സരങ്ങള്‍ , ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങിയവയ്ക് പുറമെ പുതുതലമുറകളെ കേന്ദ്രീകരിച്ചിട്ടുള്ള ട്രെയിനിങ് ആന്റ് എഡ്യൂക്കേഷന്‍ പരിപാടികള്‍ കൂടി ജിഎംഎ 2018ല്‍ സംഘടിപ്പിക്കുന്നുണ്ട്. എലിസബത്ത് മേരി എബ്രഹാം , നീനു ജഡ്‌സണ്‍ , റോഷിനി മനു , ബോബന്‍ ജോസ് , ആന്റണി തെക്കുംമുറിയില്‍ എന്നിവരാണ് ജിഎംഎയുടെ പുതിയ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ .

ഭാവി പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നിറവേറ്റുന്നതിനായി സമര്‍ത്ഥമായ ഒരു എക്‌സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട് . അനില്‍ തോമസ് ,അശോക് ഭായ് , സജി വര്‍ഗീസ് , ബൈജു നാണപ്പന്‍ , റോയ് സ്‌കറിയ , സതീഷ് വെളുത്തേരില്‍ , ആന്റണി തെക്കുമുറിയില്‍ , ജൂബി കുരുവിള , തോമസ് കോടന്‍കണ്ടത്ത് , ഏലിയാസ് മാത്യു , ജോണ്‍സണ്‍ ജോസഫ് , ജോണി സേവ്യര്‍ , ടോബി ജോണ്‍ , റോയ് പാനികുളം , സുനില്‍ കാസിം , സിബി ജോസഫ് , മാത്യു ഇടിക്കുള , മാത്യു അമ്മായികുന്നേല്‍ , മാര്‍ട്ടിന്‍ ജോസ് , മനു ജോസഫ് , ജോസ് അലക്‌സ് , ജഡ്‌സണ്‍ ആലപ്പാട്ട് , ജോ വില്‍ട്ടന്‍ , ശ്രീകുമാര്‍ , അജി ഡേവിഡ് , അബ്ദുല്‍ ഖാദര്‍ , രാജന്‍ കുര്യന്‍ എന്നിവരാണ് പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ .

                  

              Siby Joseph                            Benny Augustine                Manu Joseph                                                         

2018 ലെ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ ഈ കമ്മറ്റിക്ക് ജി എം എ യുടെ എല്ലാ അംഗങ്ങളുടെയും പേരില്‍ ആശംസകളും , ഭാവുകങ്ങളും നേരുന്നു.

പി ആര്‍ ഒ.

ജോര്‍ജ്ജ് ജോസഫ്

ടോം ജോസ് തടിയംപാട്

നാമെല്ലാം പെസഹ ആഘോഷിക്കാന്‍ തയാറെടുക്കുന്ന ഈ ആഴ്ചകളില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൂപ്പു കൈകളോടെ വീണ്ടും നിങ്ങളെ സമീപിക്കുകയാണ്. രണ്ടു വൃക്കകളും തകരാറിലായ തൊടുപുഴ അറക്കുളം സ്വദേശി അനികുമാറിന്റെ ജീവനു വേണ്ടിയും അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസുകാരി ഇടുക്കി മരിയാപുരം സ്വദേശിയായ കുരുന്നിനു വേണ്ടിയുമാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നല്ലവരായ യു.കെ മലയാളികളെ സമിപീപ്പിക്കുന്നത്. കഴിഞ്ഞ കാലഘട്ടത്തില്‍ നിങ്ങളുടെ നല്ല മനസ്സിന്റെ വലുപ്പം അറിഞ്ഞവരാണ് ഞങ്ങള്‍. ഇത്തവണയും നിങ്ങള്‍ ഞങ്ങളെ കൈവിടില്ല എന്ന ഉറച്ച പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ആ പ്രതീക്ഷയാണ് കുടുംബത്തിന്റെ ഏക ആശ്രയമായ രണ്ടു പിഞ്ചോമനകളുടെ അച്ഛനുവേണ്ടിയും ഈ ആറാം ക്ലാസ്സുകാരി കുഞ്ഞിനു വേണ്ടിയും നിങ്ങളെ സമീപിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.

ഇടുക്കി ജില്ലയിലെ തൊടുപുഴ അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാറിന്റേത് ഭാര്യയും വിനായക, വൈഗ എന്നീ രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വൃക്കകള്‍ തകരാറിലായത് കൊണ്ട് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൃക്കകള്‍ രണ്ടും പൂര്‍ണ്ണമായി തകരാറിലായതുകൊണ്ട് മാറ്റി വെക്കുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള വഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. താമസിച്ചിരുന്ന വീട് വിറ്റാണ് ആദ്യ ഘട്ടങ്ങളിലെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. നിലവില്‍ അനില്‍കുമാറും കുടുംബവും താമസിക്കുന്നത് വാടകവീട്ടിലാണ്. അനില്‍കുമാറിന്റെ കൂടെ പഠിച്ച ജോബി സെബാസ്റ്റ്യന്‍, (പീറ്റര്‍ ബ്രോ) 07578458198, കിരണ്‍ ജോസഫ് (ലെസ്റ്റര്‍) 07912626438, ജോജി തോമസ് (ബ്രാഡ്ഫോര്‍ഡ്) 07728374426 എന്നിവര്‍ യു.കെയിലുണ്ട് അവരാണ് അനികുമാറിനെ സഹായിക്കണം എന്ന അവശ്യവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. സഹപാഠികള്‍ എന്ന നിലയില്‍ അവര്‍ അനിലിനെ സഹായിക്കുന്നുണ്ട് കൂടാതെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.പി ഉസ്മാനും ഈ ആവശൃം ഉന്നയിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചിരുന്നു. ഇരുപത്തിനാലു ലക്ഷം രൂപ ചികിത്സക്ക് വേണ്ടിവരും. ഇത്രയും തുക യുകെ മലയാളികളുടെ നിസ്വാര്‍ഥമായ സഹകരണം ഇല്ലാതെ സമാഹരിക്കാന്‍ കഴിയില്ല.

അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസില്‍ പഠിക്കുന്ന കുരുന്നിനു വേണ്ടിയും കൂടിയാണ് ഈ പെസഹക്കാലം ഞങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ കൈ നീട്ടുന്നത്. ഞരമ്പ് ദ്രവിച്ചു പോയി കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുതരം അപൂര്‍വ്വ രോഗം ബാധിച്ച ഇടുക്കി പ്രിയദര്‍ശിനിമേട് സ്വദേശി പെരുമാംതടത്തില്‍ ടോമിയുടെ മകള്‍ അച്ചു ടോമിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പ്രമുഖ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. നോക്കി നില്‍ക്കുമ്പോള്‍ കണ്ണ് പുറകോട്ടു മറിഞ്ഞു പോകുന്നത് കാണുമ്പോള്‍ ആരുടെയും മനസു വേദനിക്കും. കുട്ടിയുടെ പിതാവ് കൂലിപ്പണി ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത്. ഇനി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തീരുമാനിച്ചിരിക്കുന്ന ഓപ്പറേഷനിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. ഓപ്പറേഷന് ഏതാണ്ട് 6 ലക്ഷം രൂപ ചെലവു വരും. അത്രയും തുക വഹിക്കാന്‍ ഈ സാധാരണ കുടുംബത്തിന് കഴിവില്ല. തുക സമാഹരിക്കാന്‍ യുകെ മലയാളികള്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കിട്ടുന്ന മുഴുവന്‍ പണവും അവരുടെ ചെലവിനു അനുസരണമായി 75%, 25% എന്ന ക്രമത്തില്‍ അവര്‍ക്ക് വീതിച്ചു കൊടുക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ കുട്ടിക്ക് വേണ്ടി കുറുപ്പ് അശോക എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് കുട്ടിയുടെ അമ്മ ആശയുടെ ഫോണ്‍ നമ്പര്‍ 00919525329438

ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത് അതിനു ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഇതുവരെ ഞങ്ങള്‍ നടത്തിയ 18 ചാരിറ്റിയിലൂടെ 30 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ് അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ ഫേസ്ബുക്ക് മെസേജ് വഴിയോ, വാട്ട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997,  ടോം ജോസ് തടിയംപാട് 07859060320, സജി തോമസ്‌ 07803276626.

ലണ്ടന്‍: ഈ വാരാന്ത്യത്തില്‍ കടുത്ത മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും ഉണ്ടാകുമെന്ന് പ്രവചനം. ഗതാഗത തടസം, പവര്‍കട്ട്, മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടുത്ത മഞ്ഞുവീഴ്ചയില്‍ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതാകാനും ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു. അടുത്ത ദിവസങ്ങളില്‍ മഞ്ഞുവീഴ്ച രാജ്യത്തൊട്ടാകെയുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനം പറയുന്നും.

മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ പ്രദേശങ്ങളിലും ഈസ്റ്റേണ്‍ സ്‌കോട്ട്‌ലാന്‍ഡ് മഞ്ഞുവീഴ്ചയും ഉണ്ടാകും. കിഴക്കന്‍ കാറ്റില്‍ തണുത്ത കാലാവസ്ഥ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ശനിയാഴ്ച രാത്രിയോടെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച ഇംഗ്ലണ്ടിലും വെയില്‍സിലും ഞായറാഴ്ച പുലര്‍ച്ചെ വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളില്‍ ഇതേത്തുടര്‍ന്ന് യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്.

പൂജ്യത്തിനും താഴെ താപനിലയായിരിക്കും രാജ്യമൊട്ടാകെ ഈ വാരാന്ത്യം രേഖപ്പെടുത്തുകയെന്ന് ബിബിസി കാലാവസ്ഥാ വിദഗ്ദ്ധ സാറാ കെയ്ത്ത് ലൂകാസ് പറഞ്ഞു. തെക്കന്‍ പ്രദേശങ്ങളില്‍ തണുപ്പ് കുറവായിരിക്കുമെങ്കിലും സ്‌കാന്‍ഡിനേവിയയില്‍ രൂപപ്പെടുന്ന തീവ്രമര്‍ദ്ദം തണുപ്പ് വ്യാപിപ്പിക്കും. 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. മിഡ്‌ലാന്‍ഡ്‌സിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ശനിയാഴ്ച മുതല്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved