കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനും യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡണ്ടുമായിരുന്ന രഞ്ജിത് കുമാറിന്‍റെ വേര്‍പാട് യുകെ മലയാളി സമൂഹത്തിന് കനത്ത ആഘാതമായി. സുഹൃത്തുക്കളും പരിചയക്കാരും എല്ലാം സ്നേഹപൂര്‍വ്വം രഞ്ജിത് ചേട്ടന്‍ എന്ന് മാത്രം വിളിച്ചിരുന്ന രഞ്ജിത് കുമാര്‍ യുകെയിലെ മലയാളികള്‍ക്ക് സുപരിചിതന്‍ ആയിരുന്നു. കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ പ്രാരംഭ കാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു രഞ്ജിത് കുമാര്‍. അസോസിയേഷന്‍റെ പ്രസിഡന്റ് പദം ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ രഞ്ജിത് കുമാര്‍ ഇക്കാലയളവില്‍ അലങ്കരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് മലയാളികളുടെ ഏതൊരാവശ്യത്തിനും മുന്‍പന്തിയില്‍ നിന്നിരുന്ന രഞ്ജിത് കുമാര്‍ സൗമ്യമായ വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു.
യുക്മയുടെ പ്രാരംഭം മുതല്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന രഞ്ജിത്ത് കുമാര്‍ ആ നിലയില്‍ യുകെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. യുക്മയിലെ ഗ്രൂപ്പ് വഴക്കുകള്‍ക്കും സംഘടനയ്ക്കുള്ളിലെ രാഷ്ട്രീയത്തിനും അതീതനായി നില കൊണ്ടിരുന്നതിനാല്‍ എല്ലാവരുടെയും പ്രിയ സുഹൃത്ത് ആയിരുന്നു രഞ്ജിത് കുമാര്‍. തന്‍റെ അസുഖത്തിനും ചികിത്സകള്‍ക്കും ഇടയില്‍ സംഘടനാ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ട് പോകാനും ഒരിക്കല്‍ പരിചയപ്പെട്ട എല്ലാവരെയും ഇടയ്ക്ക് ഫോണ്‍ വിളിച്ച് കുശലാന്വേഷണം നടത്താനും രഞ്ജിത് കുമാര്‍ ഒരിക്കലും മടി കാണിച്ചിരുന്നില്ല.
തലച്ചോറിന് ബാധിച്ച രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സ നടത്തിക്കൊണ്ടിരുന്ന കേംബ്രിഡ്ജിലെ രഞ്ജിത് കുമാറിന്റെ സ്ഥിതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വഷളാവുകയും ഇന്നു വെളുപ്പിന് റോയല്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ആയിരുന്നു. 55 വയസ് മാത്രമായിരുന്നു രഞ്ജിത്തിന്റെ പ്രായം.
തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് 2015 ഏപ്രിലിലാണ് രഞ്ജിത്തിനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും പൂര്‍ണമായും അദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിരുന്നില്ല. ഓരോ ദിവസങ്ങളിലായി മുഴുവന്‍ ശരീരാവയവങ്ങളെയും രോഗം ബാധിക്കുകയായിരുന്നു. അത് കിഡ്‌നിയെ കഴിഞ്ഞ ദിവസം ഗുരുതരമായി ബാധിക്കുകയും ന്യുമോണിയ ആവുകയും ചെയ്തതോടെ മരണത്തിന് കീഴടങ്ങേണ്ടി വരുകയായിരുന്നു.
രണ്ട് കൊല്ലം മുമ്പ് ആദ്യ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന രഞ്ജിത് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പുകള്‍ യുകെ മലയാളികള്‍ക്ക് പ്രചോദനാത്മകമായി മാറിയിരുന്നു. രോഗാവസ്ഥയിലും സാമൂഹ്യ ബോധത്തില്‍ അടിയുറച്ചു നിന്ന രഞ്ജിത് കഴിഞ്ഞ യുക്മ തെരഞ്ഞെടുപ്പില്‍ വീണ്ടും ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രോഗം ഉണ്ടായപ്പോള്‍ ഉണ്ടായിരുന്ന സ്ഥാനം വീണ്ടും നിലനിര്‍ത്തിയാണ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ യുക്മ കലാമേളയില്‍ സദസിനിടയില്‍ നിന്നും വിളിച്ച് ആദരിക്കപ്പെട്ടപ്പോള്‍ വാര്‍ത്ത ആയിരുന്നു.
തലച്ചോറില്‍ തുടരെയുണ്ടായ രക്തസ്രാവത്തെതുടര്‍ന്നാണ് രഞ്ജിത്ത് കുമാര്‍ 2015 ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. അന്ന് സുഖം പ്രാപിച്ച് തിരിച്ചു വന്നപ്പോള്‍ ആറുമാസത്തെ ആയുസ് മാത്രമായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാല്‍, അതിനെ എല്ലാം അതിജീവിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം രഞ്ജിത് കുമാര്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തങ്ങള്‍ക്കിടയില്‍ പ്രസന്നവദനനായി നടന്ന രഞ്ജിത്ത് ഇത്തവണ സുഖമില്ലാതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ കാത്തിരുന്നവരെയെല്ലാം സങ്കട കടലിലാഴ്ത്തി ഇന്ന് പുലര്‍ച്ചെ മരണ വാര്‍ത്ത എത്തുകയായിരുന്നു.
കടുത്ത തലവേദനയോടെയാണ് രഞ്ജിത്തിന് അസുഖം തുടങ്ങിയത്. ജോലിത്തിരക്കും സംഘടനാപ്രവര്‍ത്തനവുമായി ഓടിനടന്നിരുന്നതിനാല്‍ തലവേദന രഞ്ജിത്ത് കാര്യമായി എടുത്തിരുന്നില്ല. തലവേദനിക്കുമ്പോള്‍ പാരസെറ്റാമോളോ മറ്റെതെങ്കിലും വേദനാസംഹാരികളോ കഴിച്ച് ജോലികളില്‍ വ്യാപൃതനാവുകയായിരുന്നു രഞ്ജിത്തിന്റെ പതിവ്. എന്നാല്‍ തലവേദന കൂടിയതല്ലാതെ കുറഞ്ഞില്ല. ഇതിനിടെ വയറ്റിലും കലശലായ വേദന തുടങ്ങി. തലവേദനയും വയറുവേദനയും കലശലായതോടെ രഞ്ജിത്തിനെ കേംബ്രിഡ്ജ് ആഡംബ്രൂക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രഞ്ജിത്തിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അടിയന്തരമായി സര്‍ജറി നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അടിയന്തര സര്‍ജറിയാണ് നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും നാലുദിവസം കഴിഞ്ഞാണ് ഓപ്പറേഷന്‍ നടത്തിയത്. ആശുപത്രിയിലെ തിരക്കുമൂലമാണ് ഓപ്പറേഷന്‍ വൈകിയത്. ഇതില്‍ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതും രഞ്ജിത്തിന്റെ സ്ഥിതി വഷളാകാന്‍ കാരണമായെന്നാണ് അനുമാനം.
തുടര്‍ന്ന് ആദ്യ സര്‍ജറി നടത്തി സുഖംപ്രാപിച്ചു വരുന്നതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി രഞ്ജിത്തിന്റെ തലച്ചോറില്‍ വീണ്ടും രക്തസ്രാവമുണ്ടായി. ഇതിനാല്‍ അടുത്ത ദിവസം തന്നെ രണ്ടാമതും രഞ്ജിത്തിനെ ഓപ്പറേഷനു വിധേയനാക്കി. എന്നാല്‍ അതുകൊണ്ടും രക്തസ്രാവം നിലച്ചില്ല. അടുത്ത ദിവസം വീണ്ടും രക്തസ്രാവം ഉണ്ടാകുകയും ഇതിനെതുടര്‍ന്ന് വീണ്ടും ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. അങ്ങനെ നിരവവധി ശസ്ത്രക്രിയകള്‍ക്കും സ്‌നേഹിതരുടെ മനമുരുകിയുള്ള പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് രഞ്ജിത്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ജാന്‍സിയാണ് രഞ്ജിത്തിന്റെ ഭാര്യ. ശരണ്യ മകളാണ്. ഭര്‍ത്താവിനൊപ്പം യുകെയില്‍ തന്നെയാണ് ശരണ്യയും. രണ്ട് കുട്ടികളും ഉണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഈസ്റ്റ് ആംഗ്ലിയയിലെ കേംബ്രിഡ്ജിലാണ് ഇവരുടെ താമസം.
രഞ്ജിത് കുമാറിന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
വിവാഹം, ജനനം, മരണം, യാത്രകള്‍ തുടങ്ങി എന്തുമാകട്ടെ, ബ്രിട്ടീഷുകാര്‍ക്ക് അവ ക്യാമറയില്‍ പകര്‍ത്താനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യമെന്ന് പഠനം. ഇത്തരം ജീവിതമുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുറവാണെന്ന് 2000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ നാലുപേരും ഫോട്ടോകള്‍ നന്നായെടുക്കാനുള്ള ശ്രമത്തിനിടെ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് വെളിപ്പെടുത്തി. സുഹൃത്തുക്കളുമായി രാത്രി കറങ്ങാന്‍ പോയ പലര്‍ക്കും അത്തരം യാത്രകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം ചെയ്യാവുന്ന ചിത്രങ്ങള്‍ എടുക്കാനായിരുന്നത്രേ അവര്‍ സമയം ചെലവഴിച്ചത്.
കുടുംബവുമൊത്തുള്ള അവധിക്കാല യാത്രയോ സ്വന്തം കുഞ്ഞിന്റെ ആദ്യ ചുവടുവെയ്‌പോ പോലും ക്യാമറ്ക്കു പിന്നിലായതിനാല്‍ വേണ്ടവിധം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും ചിലര്‍ പറഞ്ഞു. വധൂവരന്‍മാരുടെ ആദ്യചുംബനവും കുട്ടികള്‍ ആദ്യമായി സംസാരിച്ചതും ഫുട്‌ബോള്‍ മത്സരത്തില്‍ ആദ്യം നേടുന്ന ഗോളിന്റെ ആവേശവും പോലും ഈ വിധത്തില്‍ നഷ്ടമായിട്ടുണ്ടെന്നാണ് മറ്റു ചിലര്‍ വെളിപ്പെടുത്തിയത്. ഗ്യാലക്‌സി എസ് 9, എസ് 9 പ്ലസ് ഫോണുകളുടെ ലോഞ്ചിനോട് അനുബന്ധിച്ച് സാംസങ്ങാണ് ഈ പഠനം നടത്തിയത്.
മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരും യാത്രകളിലും ഔട്ടിംഗുകളിലും മറ്റും ശരാശരി 12 ഫോട്ടോകള്‍ എടുക്കുന്നുണ്ട്. അത്തരത്തില്‍ ഫോട്ടോയെടുപ്പിന് മാത്രം കൂടുതല്‍ സമയം ചെലവഴിക്കുന്നതിലൂടെ അത്തരം സന്ദര്‍ഭങ്ങളുടെ യഥാര്‍ത്ഥ അനുഭവം ആസ്വദിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് 43 ശതമാനം പേര്‍ അറിയിക്കുന്നു. ഫോട്ടോയെടുക്കാന്‍ പോയതിലൂടെ ആസ്വദിക്കാനുള്ള സമയം തങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് പകുതിയോളം പേര്‍ സമ്മതിച്ചു. ചിത്രമെടുത്തു കഴിഞ്ഞാല്‍ നാലിലൊന്നു പേര്‍ മാത്രമാണ് അവ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുക. പത്തില്‍ നാല് പേര്‍ അവയുടെ പ്രിന്റുകള്‍ എടുത്ത് ഫ്രെയിം ചെയ്യുകയോ ആല്‍ബങ്ങളാക്കി സൂക്ഷിക്കുകയോ ചെയ്യാറുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.
കറുത്ത വംശജനായ സഹപാഠിയെ പോസ്റ്റില്‍ ബന്ധിച്ച് വടികൊണ്ടടിച്ച് അടിമ വ്യാപാരം നടത്തി വെള്ളക്കാരായ വിദ്യാര്‍ത്ഥികള്‍. വംശീയത നിറഞ്ഞ ക്രൂരത കാണിച്ചത് 12 ഓളം വരുന്ന വെള്ളക്കാരായ വിദ്യാര്‍ത്ഥികളാണ്. ഇവരെ സ്‌കൂളില്‍ നിന്നു സസ്‌പെന്റ് ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാണ്ട് 12 ഓളം വരുന്ന വെള്ളക്കാരായ കുട്ടികളാണ് തങ്ങളുടെ സഹപാഠിയെ പോസ്റ്റില്‍ കെട്ടിയിട്ട് അടിച്ചത്. വംശവെറി പൂണ്ട കാലത്തെ അനുസ്മരിക്കും വിധം ഇവര്‍ അടിമ വ്യാപാരത്തെ അനുകരിച്ച് കാണിക്കുകയായിരുന്നു. ബാത്തിലെ സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അതേസമയം കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന 3 കുട്ടികളെ പുറത്താക്കാന്‍ സ്‌കൂള്‍ ഭരണ സമിതി വിസമ്മതിച്ചു. ജനുവരിയില്‍ നടന്ന സംഭവത്തില്‍ കുറ്റവാളികളായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നിയമാനുശ്രുതമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി സംഭവം റിപ്പോര്‍ട്ട് ചെയ്ത സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. പക്ഷേ സസ്‌പെന്റ് ചെയ്യപ്പെട്ട എല്ലാവരും തന്നെ സ്‌കൂളിലേക്ക് തിരിച്ചു വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്രൂരകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് വിദ്യാര്‍ത്ഥികളെ ഹെഡ്ടീച്ചര്‍ ആദ്യം പുറത്താക്കിയിരുന്നു. എന്നാല്‍ സ്‌കൂളിന്റെ ഭരണ സമിതി ഇടപ്പെട്ട് പുറത്താക്കല്‍ നടപടി പിന്‍വലിക്കുകയായിരുന്നു. ഹെഡ്ടീച്ചര്‍ പുറത്താക്കിയ മൂന്ന് പേര്‍ക്കും കേസില്‍ ഉള്‍പ്പെട്ട മറ്റു കുട്ടികളെപ്പോലെ രണ്ടാഴ്ച്ച സസ്‌പെന്‍ഷന്‍ നല്‍കിയാല്‍ മതിയെന്ന് സ്‌കൂള്‍ ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികരണം നടത്താന്‍ അക്രമം നേരിട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ തയ്യാറായില്ല. കുട്ടിയുടെ മാതാപിതാക്കള്‍ സംഭവത്തില്‍ പരിഭ്രമം രേഖപ്പെടുത്തി. സ്‌കൂളിലെ ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ ഗ്യാംങാണ് അതിക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സംഭവം നടന്നതിന് ശേഷം പഴുതുകളില്ലാത്ത അന്വേഷണം സ്‌കൂളിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നിയമാനുശ്രുതമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധിതൃതര്‍ പറയുന്നു.
സംഭവം പോലീസിനെ അറിയിച്ചത് സ്‌കൂള്‍ അധികൃതരാണ്. പോലീസുമായി പൂര്‍ണ അര്‍ഥത്തില്‍ സ്‌കൂള്‍ സഹകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഹെഡ്ടീച്ചര്‍ പുറത്തിറക്കിയ കുറിപ്പില്‍ കൂടുതലൊന്നും പറയാനില്ലെന്ന് സ്‌കൂള്‍ ഭരണ സമിതി അറിയിച്ചു. സ്‌കൂളിലെ മറ്റു കുട്ടികളുടെ മാതാപിതാക്കളോട് സംഭവം നടന്ന വിവരം അധികൃതര്‍ അറിയിച്ചിരുന്നില്ല. ബാത്ത് ക്രോണിക്കിളാണ് വിഷയം പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് വിഷയം വ്യാപകമായി പ്രചരിക്കുകയായിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പലരും പ്രതികരിച്ചു. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തില്‍ ദമ്പതികള്‍ നടുക്കം രേഖപ്പെടുത്തി. തങ്ങളുടെ കുട്ടി മിശ്രവശംജനാണെന്നും അവന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ദമ്പതികള്‍ പറയുന്നു.
നെര്‍വ് ഏജന്റ് ഉപയോഗിച്ച് സാലിസ്‌ബെറിയില്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. നെര്‍വ് ഏജന്റ് ആക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്ന നൂറ് കണക്കിന് ആളുകള്‍ക്ക് രാസായുധ പ്രയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ചിലപ്പോള്‍ ഇതിന്റെ അനന്തര ഫലങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. നെര്‍വ് ഏജന്റ് നോവിചോക് നിര്‍മ്മിച്ച റഷ്യയുടെ ടെക്‌നിക്കല്‍ കൗണ്ടര്‍-ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റിന് കീഴില്‍ കെമിക്കല്‍ വെപ്പണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. വില്‍ മിര്‍സായനോവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കെമിക്കല്‍ വെപ്പണുകളുടെ നിര്‍മ്മാണം മനുഷ്യരാശിക്ക് തന്നെ വിപത്താണെന്ന് മനസ്സിലാക്കിയ ഡോ. വില്‍ മിര്‍സായനോവ് കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് താമസം മാറ്റിയ വ്യക്തിയാണ്. നിലവില്‍ രാസയുധങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രചരണങ്ങളില്‍ സജീവ സാന്നിധ്യമാണ് അദ്ദേഹം.
നെര്‍വ് ഗ്യാസിനേക്കാള്‍ 10 ഇരട്ടി അപകടകാരിയായ നെര്‍വ് ഏജന്റാണ് സാലിസ്‌ബെറിയില്‍ പ്രയോഗിച്ചിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ കഴിയാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ മനുഷ്യ ശരീരത്തിലുണ്ടാക്കുമെന്നും മിര്‍സായനോവ് സാക്ഷ്യപ്പെടുത്തുന്നു. സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായിരിക്കുന്ന തരത്തിലുള്ള വലിയ ഡോസിലുള്ള നെര്‍വ് ഏജന്റ് പ്രയോഗം അതീവ അപകടം പിടിച്ചതാണ്. ഇരുവര്‍ക്കും ഇനിയുള്ള ജീവിതകാലം മുഴുവന്‍ ഡോക്ടര്‍മാരുടെ സേവനം അത്യാവിശ്യമായിരിക്കും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ലാബിലുണ്ടായ ചെറിയൊരു അപകടത്തില്‍ സഹപ്രവര്‍ത്തകന്റെ ജീവന്‍ തന്നെ നഷ്ടമായിരുന്നതായി അദ്ദേഹം പറയുന്നു. ഇത്തരം രാസപ്രയോഗങ്ങള്‍ പരിഹാരമില്ലെന്നതാണ് വസ്തുതയെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ആക്രമണ നടക്കുന്ന സമയത്ത സമീപ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന പൊതു ജനങ്ങള്‍ക്കും അണുബാധയുണ്ടായേക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും നെര്‍വ് ഏജന്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് മിര്‍സായനോവ് പറയുന്നു.
കടുത്ത തലവേദന, ചിന്താശേഷി കുറവ്, ചലന വൈകല്യങ്ങള്‍ തുടങ്ങി നെര്‍വ് ഏജന്റ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ആക്രമണം ബാധിച്ചുവെന്ന് കരുതുന്നവര്‍ എത്രയും പെട്ടന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും സ്ഥിരമായി തങ്ങളുടെ ആരോഗ്യ നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വസ്ത്രങ്ങള്‍ കഴുകിയതുകൊണ്ടോ മറ്റു രീതികള്‍ ഉപയോഗിച്ച് വൃത്തിയാക്കിയതുകൊണ്ടോ രാസയുധത്തിന്റെ സാന്നിധ്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഇഗ്ലണ്ടിലെ ആരോഗ്യ രംഗത്തിന് നിര്‍ദേശം നല്‍കണമെന്നും മിര്‍സായനോവ് കൂട്ടിച്ചേര്‍ത്തു. ആക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പ് കാര്‍ പാര്‍ക്ക് ചെയ്യുന്ന സമയത്ത് സെര്‍ജി സ്‌ക്രിപാല്‍ ഉപയോഗിച്ച ടിക്കറ്റ് മെഷീന്‍ കുറച്ച് സമയത്തിനു ശേഷമാണ് പ്രോട്ടക്ടീവ് കവര്‍ ഉപയോഗിച്ച് മറച്ചത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കഴിഞ്ഞ ദിവസങ്ങള്‍ മുഴുവന്‍ പ്രദേശം സംരക്ഷിത ആവരണങ്ങള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. അതീവ വെല്ലുവിളി നിറഞ്ഞതാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ നെയില്‍ ബസു പറഞ്ഞു.
ലണ്ടന്‍: അടുത്ത മാസം മുതല്‍ നിങ്ങളുടെ ശമ്പളത്തില്‍ രണ്ടു ശതാമനത്തോളം കുറവ് വന്നേക്കാം. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുകയില്‍ വര്‍ദ്ധന വരുത്തിയതോടെയാണ് ഇത്. ഏപ്രില്‍ 6 മുതല്‍ ഇപ്രകാരം ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക ഒരു ശതമാനത്തില്‍ നിന്ന് 3 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ശരാശരി ശമ്പളം വാങ്ങുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം 540 പൗണ്ടായിരിക്കും ഈ വിധത്തില്‍ നല്‍കേണ്ടി വരിക. എന്നാല്‍ ഈ നഷ്ടം കുറയ്ക്കാന്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ റിട്ടയര്‍മെന്റിനു ശേഷം ലഭിക്കുന്ന 4,50,000 പൗണ്ടായിരിക്കും നഷ്ടമാകുകയെന്ന് ഇന്‍ഷുറന്‍സ് സ്ഥാപനമായ എയ്‌ഗോണ്‍ കണക്കുകൂട്ടുന്നു.
പെന്‍ഷന്‍ പദ്ധതിയിലേക്ക് ജീവനക്കാര്‍ ഓട്ടോമാറ്റിക് എന്റോള്‍മെന്റിലൂടെയാണ് പ്രവേശിക്കുന്നത്. പത്തില്‍ ഒന്‍പത് പേരും വര്‍ക്ക്‌പ്ലേസ് പെന്‍ഷനില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പിടിക്കുന്ന തുക കൂടുതലാണെന്ന് കരുതി പദ്ധതിയില്‍ നിന്ന് പിന്മാറരുതെന്നും കമ്പനി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. തൊഴിലാളികളില്‍ നിന്ന് ഈടാക്കുന്ന തുകയ്‌ക്കൊപ്പം തൊഴിലുടമയുടെ വിഹിതവും ഇരട്ടിയാകുന്നുണ്ട്. ഒരു ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായാണ് ഈ വിഹിതം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ജീവനക്കാര്‍ക്ക് ഫലത്തില്‍ 5 ബില്യന്‍ പൗണ്ടിന്റെ ശമ്പള വര്‍ദ്ധന ലഭിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും എയ്‌ഗോണ്‍ പറയുന്നു. 2019 ഏപ്രിലില്‍ ഈ വിഹിതം 8 ശതമാനമായി വര്‍ദ്ധിക്കും. തൊഴിലുടമയുടെ വിഹിതമായി 3 ശതമാനവും ജീവനക്കാരുടെ വിഹിതമായി 5 ശതമാനവുമാണ് ഈടാക്കുക. റിട്ടയര്‍മെന്റില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി മിനിമം ഓഹരി പരമാവധി വര്‍ദ്ധിപ്പിച്ചു കൊണ്ടുവരാനാണ് പദ്ധതി. അടുത്ത മാസം നടപ്പിലാക്കുന്ന പെന്‍ഷന്‍ വിഹിതം വര്‍ദ്ധനയേക്കുറിച്ച് ജീവനക്കാരില്‍ 53 ശതമാനത്തിനും അറിയില്ലെന്നും എയ്‌ഗോണ്‍ പറയുന്നു. 700 ജീവനക്കാരില്‍ നടത്തിയ സര്‍വേ ഉദ്ധരിച്ചാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
മോസ്‌കോ: റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടന്‍ നല്‍കിയ അന്ത്യശാസനം തള്ളി റഷ്യ. ആണവശക്തിയായ തങ്ങളെ ഭീഷണിപ്പെടുത്താന്‍ യുകെ വളര്‍ന്നിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാഖറോവയാണ് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ പ്രസ്താവന നടത്തിയത്. റഷ്യന്‍ നിര്‍മിത നോവിചോക്ക് എന്ന നെര്‍വ് ഏജന്റാണ് സെര്‍ജി സക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് ആവശ്യപ്പെട്ടത്.
റഷ്യക്കെതിരെ ബ്രിട്ടന്‍ സൈബര്‍ ആക്രമണം നടത്തുമെന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് ലണ്ടനിലെ റഷ്യന്‍ എംബസി അറിയിച്ചു. അപ്രകാരമുണ്ടായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ യുകെ തയ്യാറാകണമെന്നും എംബസി വ്യക്തമാക്കി. സാലിസ്ബറി സംഭവത്തില്‍ അടിസ്ഥാനരഹിതമായും പ്രകോപനപരമായും യുകെ നീങ്ങുകയാണെന്നും റഷ്യക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള പദ്ധതികളാണ് അണിയറയില്‍ തയ്യാറാകുന്നതെന്നും എംബസി ആരോപിക്കുന്നു. അത്തരമൊരു നീക്കമുണ്ടായാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും റഷ്യന്‍ കേന്ദ്രങ്ങള്‍ നല്‍കുന്നു.
ഇന്നലെ കോമണ്‍സില്‍ തെരേസ മേയ് നടത്തിയ ശക്തമായ ആരോപണങ്ങള്‍ നിഷേധിച്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവറോവ് സാലിസ്ബറിയില്‍ ആക്രമണത്തിന് ഉപയോഗിച്ച വസ്തു പരിശോധനയ്ക്ക് നല്‍കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചുവെന്നും വ്യക്തമാക്കി. 1980കളില്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച വസ്തുവാണ് സ്‌ക്രിപാലിനെതിരെ ഉപയോഗിച്ചതെന്നാണ് മേയ് പറഞ്ഞത്. സാലിസ്ബറിയില്‍ സംഭവിച്ചതെന്താണെന്ന് മനസിലാക്കിയിട്ട് വരൂ, അതിനു ശേഷം സംസാരിക്കാമെന്നായിരുന്നു സംഭവത്തേക്കുറിച്ച് പ്രതികരണം ചോദിച്ച ബിബിസിയോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞത്.
ലണ്ടന്‍: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയാണെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. സാമ്പത്തികമേഖല വഴിത്തിരിവിലാണെന്നും പ്രത്യാശയുടെ വെളിച്ചം കാണാനാകുന്നുണ്ടെന്നും സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തിക നിയന്ത്രണങ്ങള്‍ അത്ര പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയില്ലെങ്കിലും സമീപഭാവിയില്‍ത്തന്നെ കൂടുതല്‍ പണം ചെലവഴിക്കാനുള്ള അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാണ്യപ്പെരുപ്പ നിരക്ക് കുറയുമെന്നും സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിക്കുമെന്നുമാണ് സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് അവകാശപ്പെടുന്നത്.
ചരിത്രത്തിലില്ലാത്ത പൊതുമേഖലായ ഫണ്ടിംഗ് പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ഇത്രയും അതിശയകരമായ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് ലേബര്‍ ചോദിച്ചത്. എന്നാല്‍ ടാക്‌സ് റെസിപ്റ്റുകളില്‍ അപ്രതീക്ഷിതമായുണ്ടായ വര്‍ദ്ധന നടപ്പാക്കാനിരുന്ന ചെലവുചുരുക്കല്‍ വേണ്ടെന്ന് വെക്കാന്‍ സഹായിച്ചുവെന്നാണ് ഇതിനോട് ഹാമണ്ട് പ്രതികരിച്ചത്. 2019ലെ സ്‌പെന്‍ഡിംഗ് റിവ്യൂ ഉള്‍പ്പെടെ 2020നും ഭാവിക്കുമായി ഒരു പബ്ലിക് സ്‌പെന്‍ഡിംഗ് മാര്‍ഗരേഖ ഓട്ടം ബജറ്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്‍എച്ച്എസ് സ്‌പെന്‍ഡിംഗിലുള്ള സമ്മര്‍ദ്ദത്തേക്കുറിച്ച് ധാരണയുണ്ടെന്നാണ് ബിബിസി അഭിമുഖത്തില്‍ പിന്നീട് ഹാമണ്ട് വ്യക്തമാക്കിയത്. കൂടുതല്‍ പണം എന്‍എച്ച്എസിന് അനുവദിക്കേണ്ടതുണ്ട്. പ്രായമായവരുടെ എണ്ണം കൂടുന്നതും കെയര്‍ സംവിധാനങ്ങളിലെ വികസനവും കൂടുതല്‍ പണം ആവശ്യപ്പെടുന്നുണ്ട്. എന്‍എച്ച്എസിനും ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്കും കൂടുതല്‍ പണമനുവദിക്കുന്നത് സംബന്ധിച്ച് ഓട്ടം ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നും ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഇതിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍: ഭക്ഷണ സാധനങ്ങളും ച്യൂയിംഗമ്മും പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി കളയുന്നവരെ പിടികൂടാനൊരുങ്ങി ഗവണ്‍മെന്റ്. ഇത്തരക്കാരെ പിടികൂടി പിഴയീടാക്കാനുള്ള ലിറ്റര്‍ ലെവി നടപ്പില്‍ വരുത്താന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടും എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവും തയ്യാറെടുക്കുന്നതായാണ് വിവരം. ഒാരോ വര്‍ഷവും ബ്രിട്ടനില്‍ കുന്നുകൂടുന്ന മില്യന്‍ കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഈ കുരിശു യുദ്ധത്തിന് തുടക്കം കുറിക്കുന്നതെന്നാണ് സൂചന.
വെള്ളത്തില്‍ അലിയുകയോ ദ്രവിച്ചു പോകുകയോ ചെയ്യാത്ത ച്യൂയിംഗം വന്യമൃഗങ്ങള്‍ക്കും പാര്‍ക്കുകളുടെ നടപ്പാതകള്‍ക്കും ഭീഷണിയാണ്. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ആയാണ് പല രാജ്യങ്ങളും ഇതിനെ കണക്കാക്കുന്നത്. ഇത്തരം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിയന്ത്രണങ്ങള്‍ പൊതുജനാഭിപ്രായത്തിനായി ഇന്ന് പുറത്തിറങ്ങും. പ്ലാസ്റ്റിക് കപ്പുകള്‍, കട്ട്‌ലെറി, ക്രിസ്പ് പാക്കറ്റുകള്‍, കുപ്പികള്‍ തുടങ്ങി സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന തരത്തിലുള്ള ലെവി ച്യൂയിംഗം ഉല്പാദകരും നല്‍കേണ്ടതായി വരുന്ന വിധത്തിലുള്ള ചട്ടങ്ങളാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
പേവ്‌മെന്റുകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ച്യൂയിംഗ് ഗം നീക്കം ചെയ്യാന്‍ 10 പെന്‍സ് വീതം ചെലവാകുന്നുണ്ടെന്നാണ് കണക്ക്. ഇപ്രകാരം നീക്കം ചെയ്യാനുള്ള പണം കൂടി നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നാണ് മന്ത്രിമാര്‍ക്കു മേല്‍ ഉയരുന്ന സമ്മര്‍ദ്ദം. രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും വിശദീകരിക്കപ്പെടുന്നു. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് പരിസ്ഥിതി നേരിടുന്ന ഒരു വിപത്താണെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ ട്രഷറിക്ക് കൂടുതല്‍ സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വരുന്നുണ്ടെന്നും ഹാമണ്ട് പറഞ്ഞു. പ്ലാസ്റ്റിക്കിന് ബദലായി ഒരു ബയോ ഡീഗ്രേഡബിള്‍ അല്ലെങ്കില്‍ റീസൈക്കിള്‍ ചെയ്യാവുന്ന പദാര്‍ത്ഥം വികസിപ്പിച്ചെടുക്കാന്‍ വ്യവസായങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും 20 മില്യന്‍ പൗണ്ടിന്റെ ഇന്നവേഷന്‍ ഫണ്ട് അവതരിപ്പിക്കാനും പദ്ധതിയുണ്ട്.
ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടന്റെ പൊതു ആരോഗ്യ രംഗം രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്ന് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. രോഗികളുടെ സുരക്ഷ ഭീഷണിയിലാണെന്ന് 80 ശതമാനത്തോളം വരുന്ന എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. പുതിയ മുന്നറിയിപ്പ് സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്‍എച്ച്എസ് ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമോന്നും എടുത്തിട്ടില്ല. ജീവനക്കാരുടെ ദൗര്‍ലഭ്യവും, നിലവിലുള്ള ജീവനക്കാരുടെ മേല്‍ വര്‍ദ്ധിച്ചു വരുന്ന അധിക ജോലിഭാരവും, ആവശ്യമായ ഫണ്ടുകള്‍ അനുവദിക്കാത്തതും എന്‍എച്ച്എസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് ഡോക്ടര്‍മാരുടെ നേതാക്കള്‍ ചൂണ്ടികാണിക്കുന്നു. ആത്മവീര്യം നഷ്ടപ്പെട്ട തൊഴിലാളികളുള്ള ഇടമായി എന്‍എച്ച്എസ് മാറികഴിഞ്ഞുവെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നതെന്ന് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
വര്‍ദ്ധിച്ചു വരുന്ന ജോലി ഭാരത്തിന് അനുശ്രുതമായി ജോലി ചെയ്യാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കഴിയുന്നില്ലെന്നും ഞങ്ങള്‍ റോബോട്ടുകളല്ലെന്നും ഡോക്ടര്‍മാര്‍ പ്രതികരിക്കുന്നു. തണുപ്പ് കാലത്ത് ഉള്‍പ്പടെ കടുത്ത ജോലിഭാരം കൊണ്ട് ഡോക്ടര്‍മാര്‍ ദുരിതം അനുഭവിച്ചുവെന്നത് തികച്ചും ആശങ്കയുളവാക്കുന്ന വാര്‍ത്തയാണെന്ന് ആര്‍സിപി പ്രസിഡന്റ് പ്രൊഫസര്‍ ജെയിന്‍ ഡാക്കര്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളെക്കാളും എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ നടന്നിരുന്നു. പുതിയ സാഹചര്യങ്ങള്‍ വളര്‍ത്തിയെടുക്കാനും ശ്രമങ്ങള്‍ ഉണ്ടായി. നിലവിലുള്ള സാഹചര്യങ്ങളുമായി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മുന്നോട്ടുള്ള പോക്കില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പ്രശ്‌നങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്‍എച്ച്എസ് സംവിധാനങ്ങള്‍ തകര്‍ച്ചയിലാകുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. എന്‍എച്ച്എസ് വളരെയധികം തിരക്കു പിടിച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത് എന്നു മനസ്സിലാക്കിയാണ് ഈ വര്‍ഷം വിന്ററില്‍ 437 മില്ല്യണ്‍ പൗണ്ടിന്റെ അധിക തുക അനുവദിച്ചത്. ഇത് കൂടാതെ കഴിഞ്ഞ ബജറ്റില്‍ അതീവ പ്രധ്യാന്യം നല്‍കി അടുത്ത രണ്ട് വര്‍ഷത്തെ എന്‍എച്ച്എസ് പ്രവര്‍ത്തന ഫണ്ടിലേക്ക് 2.8ബില്ല്യണ്‍ അധിക തുക നീക്കിയിരിപ്പും നടത്തിയതായി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ വക്താവ് പറഞ്ഞു.
ഗില്‍ഫോര്‍ഡ്. യുകെയില്‍ മലയാളി നഴ്സിന് നിസ്വാര്‍ത്ഥ സേവനത്തിന് അംഗീകാരം. തന്‍റെ കര്‍മ്മ മണ്ഡലത്തില്‍ മികച്ച സേവനം കാഴ്ച വച്ച ഗിൽഗോർഡ് റോയൽ സറെ കൗണ്ടി ഹോസ്പിറ്റലിൽ നഴ്‌സായി സേവനമനുഷ്ഠിക്കുന്ന റിതു ഡെറിക്ക് ആണ് Ovation Award Stars Of Royal Surrey ക്ക് അർഹയായത്. മെഡിക്കൽ ഡയറക്ടർ മി.റ്റിബ്സിൽ നിന്ന് റിതു ഈ അവാർഡ് ഏറ്റുവാങ്ങി. വളരെ ഏറെ കർമ്മനിരതയും നഴ്സിംഗ് പ്രൊഫെഷനോട് നൂറു ശതമാനം നീതി പുലർത്തുകയും ചെയ്യുന്ന റിതു രോഗികൾക്കും സഹപ്രവര്‍ത്തകർക്കും എപ്പോഴും പ്രചോദനവും ഉണർവുമാണ് എന്ന് അവാർഡ് ദാന ചടങ്ങിൽ അനുസ്മരിച്ചു.
നഴ്സിംഗ് പ്രൊഫെഷൻ ഏറെ ഇഷ്ടപ്പെടുന്ന റിതു ഐഇഎല്‍ടിഎസ്, ഒഇടി പരീക്ഷകളില്‍ മികച്ച സ്കോര്‍ നേടി 2004 ൽ ആണ് സകുടുംബം യു കെ യിലേക്ക് കുടിയേറിയത് .എരുമേലി സെന്റ് തോമസ് കോളേജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലും ആണ് റിതു പഠിച്ചത്. കങ്ങഴ MGDM കോളേജിൽ നിന്ന് നഴ്സിംഗ് പഠനം പൂർത്തിയാക്കിയതിനുശേഷം കേരളത്തിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, മദ്രാസ് മെഡിക്കല്‍ മിഷന്‍ എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
റിതുവിന് ലഭിച്ച ഈ അംഗീകാരം ഇവിടുത്തെ മലയാളികള്‍ ആവേശപൂര്‍വ്വം ആണ് സ്വീകരിച്ചത്. യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ വോക്കിംഗ് മലയാളി അസോസിയേഷനും റിതുവിനെ അനുമോദിക്കുകയും പുരസ്‌കാരം നല്‍കുകയുമുണ്ടായി. എം.പി. ജോനാഥന്‍ ലോര്‍ഡ് ആണ് റിതുവിന് മൊമന്റോ സമ്മാനിച്ചത്. അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകരായ വര്‍ഗീസ് ജോണ്‍, ആന്റണി എബ്രഹാം തുടങ്ങിയവര്‍ ഇതിന് നേതൃത്വം നല്‍കി.