UK

മോസ്‌കോ: റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടന്‍ നല്‍കിയ അന്ത്യശാസനം തള്ളി റഷ്യ. ആണവശക്തിയായ തങ്ങളെ ഭീഷണിപ്പെടുത്താന്‍ യുകെ വളര്‍ന്നിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാഖറോവയാണ് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ പ്രസ്താവന നടത്തിയത്. റഷ്യന്‍ നിര്‍മിത നോവിചോക്ക് എന്ന നെര്‍വ് ഏജന്റാണ് സെര്‍ജി സക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് ആവശ്യപ്പെട്ടത്.

റഷ്യക്കെതിരെ ബ്രിട്ടന്‍ സൈബര്‍ ആക്രമണം നടത്തുമെന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് ലണ്ടനിലെ റഷ്യന്‍ എംബസി അറിയിച്ചു. അപ്രകാരമുണ്ടായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ യുകെ തയ്യാറാകണമെന്നും എംബസി വ്യക്തമാക്കി. സാലിസ്ബറി സംഭവത്തില്‍ അടിസ്ഥാനരഹിതമായും പ്രകോപനപരമായും യുകെ നീങ്ങുകയാണെന്നും റഷ്യക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള പദ്ധതികളാണ് അണിയറയില്‍ തയ്യാറാകുന്നതെന്നും എംബസി ആരോപിക്കുന്നു. അത്തരമൊരു നീക്കമുണ്ടായാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും റഷ്യന്‍ കേന്ദ്രങ്ങള്‍ നല്‍കുന്നു.

ഇന്നലെ കോമണ്‍സില്‍ തെരേസ മേയ് നടത്തിയ ശക്തമായ ആരോപണങ്ങള്‍ നിഷേധിച്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവറോവ് സാലിസ്ബറിയില്‍ ആക്രമണത്തിന് ഉപയോഗിച്ച വസ്തു പരിശോധനയ്ക്ക് നല്‍കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചുവെന്നും വ്യക്തമാക്കി. 1980കളില്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച വസ്തുവാണ് സ്‌ക്രിപാലിനെതിരെ ഉപയോഗിച്ചതെന്നാണ് മേയ് പറഞ്ഞത്. സാലിസ്ബറിയില്‍ സംഭവിച്ചതെന്താണെന്ന് മനസിലാക്കിയിട്ട് വരൂ, അതിനു ശേഷം സംസാരിക്കാമെന്നായിരുന്നു സംഭവത്തേക്കുറിച്ച് പ്രതികരണം ചോദിച്ച ബിബിസിയോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞത്.

ലണ്ടന്‍: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയാണെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. സാമ്പത്തികമേഖല വഴിത്തിരിവിലാണെന്നും പ്രത്യാശയുടെ വെളിച്ചം കാണാനാകുന്നുണ്ടെന്നും സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തിക നിയന്ത്രണങ്ങള്‍ അത്ര പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയില്ലെങ്കിലും സമീപഭാവിയില്‍ത്തന്നെ കൂടുതല്‍ പണം ചെലവഴിക്കാനുള്ള അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാണ്യപ്പെരുപ്പ നിരക്ക് കുറയുമെന്നും സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിക്കുമെന്നുമാണ് സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് അവകാശപ്പെടുന്നത്.

ചരിത്രത്തിലില്ലാത്ത പൊതുമേഖലായ ഫണ്ടിംഗ് പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ഇത്രയും അതിശയകരമായ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് ലേബര്‍ ചോദിച്ചത്. എന്നാല്‍ ടാക്‌സ് റെസിപ്റ്റുകളില്‍ അപ്രതീക്ഷിതമായുണ്ടായ വര്‍ദ്ധന നടപ്പാക്കാനിരുന്ന ചെലവുചുരുക്കല്‍ വേണ്ടെന്ന് വെക്കാന്‍ സഹായിച്ചുവെന്നാണ് ഇതിനോട് ഹാമണ്ട് പ്രതികരിച്ചത്. 2019ലെ സ്‌പെന്‍ഡിംഗ് റിവ്യൂ ഉള്‍പ്പെടെ 2020നും ഭാവിക്കുമായി ഒരു പബ്ലിക് സ്‌പെന്‍ഡിംഗ് മാര്‍ഗരേഖ ഓട്ടം ബജറ്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്‍എച്ച്എസ് സ്‌പെന്‍ഡിംഗിലുള്ള സമ്മര്‍ദ്ദത്തേക്കുറിച്ച് ധാരണയുണ്ടെന്നാണ് ബിബിസി അഭിമുഖത്തില്‍ പിന്നീട് ഹാമണ്ട് വ്യക്തമാക്കിയത്. കൂടുതല്‍ പണം എന്‍എച്ച്എസിന് അനുവദിക്കേണ്ടതുണ്ട്. പ്രായമായവരുടെ എണ്ണം കൂടുന്നതും കെയര്‍ സംവിധാനങ്ങളിലെ വികസനവും കൂടുതല്‍ പണം ആവശ്യപ്പെടുന്നുണ്ട്. എന്‍എച്ച്എസിനും ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്കും കൂടുതല്‍ പണമനുവദിക്കുന്നത് സംബന്ധിച്ച് ഓട്ടം ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നും ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഇതിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ഭക്ഷണ സാധനങ്ങളും ച്യൂയിംഗമ്മും പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി കളയുന്നവരെ പിടികൂടാനൊരുങ്ങി ഗവണ്‍മെന്റ്. ഇത്തരക്കാരെ പിടികൂടി പിഴയീടാക്കാനുള്ള ലിറ്റര്‍ ലെവി നടപ്പില്‍ വരുത്താന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടും എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവും തയ്യാറെടുക്കുന്നതായാണ് വിവരം. ഒാരോ വര്‍ഷവും ബ്രിട്ടനില്‍ കുന്നുകൂടുന്ന മില്യന്‍ കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഈ കുരിശു യുദ്ധത്തിന് തുടക്കം കുറിക്കുന്നതെന്നാണ് സൂചന.

വെള്ളത്തില്‍ അലിയുകയോ ദ്രവിച്ചു പോകുകയോ ചെയ്യാത്ത ച്യൂയിംഗം വന്യമൃഗങ്ങള്‍ക്കും പാര്‍ക്കുകളുടെ നടപ്പാതകള്‍ക്കും ഭീഷണിയാണ്. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ആയാണ് പല രാജ്യങ്ങളും ഇതിനെ കണക്കാക്കുന്നത്. ഇത്തരം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിയന്ത്രണങ്ങള്‍ പൊതുജനാഭിപ്രായത്തിനായി ഇന്ന് പുറത്തിറങ്ങും. പ്ലാസ്റ്റിക് കപ്പുകള്‍, കട്ട്‌ലെറി, ക്രിസ്പ് പാക്കറ്റുകള്‍, കുപ്പികള്‍ തുടങ്ങി സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന തരത്തിലുള്ള ലെവി ച്യൂയിംഗം ഉല്പാദകരും നല്‍കേണ്ടതായി വരുന്ന വിധത്തിലുള്ള ചട്ടങ്ങളാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

പേവ്‌മെന്റുകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ച്യൂയിംഗ് ഗം നീക്കം ചെയ്യാന്‍ 10 പെന്‍സ് വീതം ചെലവാകുന്നുണ്ടെന്നാണ് കണക്ക്. ഇപ്രകാരം നീക്കം ചെയ്യാനുള്ള പണം കൂടി നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നാണ് മന്ത്രിമാര്‍ക്കു മേല്‍ ഉയരുന്ന സമ്മര്‍ദ്ദം. രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും വിശദീകരിക്കപ്പെടുന്നു. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് പരിസ്ഥിതി നേരിടുന്ന ഒരു വിപത്താണെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ ട്രഷറിക്ക് കൂടുതല്‍ സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വരുന്നുണ്ടെന്നും ഹാമണ്ട് പറഞ്ഞു. പ്ലാസ്റ്റിക്കിന് ബദലായി ഒരു ബയോ ഡീഗ്രേഡബിള്‍ അല്ലെങ്കില്‍ റീസൈക്കിള്‍ ചെയ്യാവുന്ന പദാര്‍ത്ഥം വികസിപ്പിച്ചെടുക്കാന്‍ വ്യവസായങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും 20 മില്യന്‍ പൗണ്ടിന്റെ ഇന്നവേഷന്‍ ഫണ്ട് അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടന്റെ പൊതു ആരോഗ്യ രംഗം രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്ന് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. രോഗികളുടെ സുരക്ഷ ഭീഷണിയിലാണെന്ന് 80 ശതമാനത്തോളം വരുന്ന എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. പുതിയ മുന്നറിയിപ്പ് സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്‍എച്ച്എസ് ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമോന്നും എടുത്തിട്ടില്ല. ജീവനക്കാരുടെ ദൗര്‍ലഭ്യവും, നിലവിലുള്ള ജീവനക്കാരുടെ മേല്‍ വര്‍ദ്ധിച്ചു വരുന്ന അധിക ജോലിഭാരവും, ആവശ്യമായ ഫണ്ടുകള്‍ അനുവദിക്കാത്തതും എന്‍എച്ച്എസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് ഡോക്ടര്‍മാരുടെ നേതാക്കള്‍ ചൂണ്ടികാണിക്കുന്നു. ആത്മവീര്യം നഷ്ടപ്പെട്ട തൊഴിലാളികളുള്ള ഇടമായി എന്‍എച്ച്എസ് മാറികഴിഞ്ഞുവെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നതെന്ന് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ദ്ധിച്ചു വരുന്ന ജോലി ഭാരത്തിന് അനുശ്രുതമായി ജോലി ചെയ്യാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കഴിയുന്നില്ലെന്നും ഞങ്ങള്‍ റോബോട്ടുകളല്ലെന്നും ഡോക്ടര്‍മാര്‍ പ്രതികരിക്കുന്നു. തണുപ്പ് കാലത്ത് ഉള്‍പ്പടെ കടുത്ത ജോലിഭാരം കൊണ്ട് ഡോക്ടര്‍മാര്‍ ദുരിതം അനുഭവിച്ചുവെന്നത് തികച്ചും ആശങ്കയുളവാക്കുന്ന വാര്‍ത്തയാണെന്ന് ആര്‍സിപി പ്രസിഡന്റ് പ്രൊഫസര്‍ ജെയിന്‍ ഡാക്കര്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളെക്കാളും എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ നടന്നിരുന്നു. പുതിയ സാഹചര്യങ്ങള്‍ വളര്‍ത്തിയെടുക്കാനും ശ്രമങ്ങള്‍ ഉണ്ടായി. നിലവിലുള്ള സാഹചര്യങ്ങളുമായി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മുന്നോട്ടുള്ള പോക്കില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പ്രശ്‌നങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്‍എച്ച്എസ് സംവിധാനങ്ങള്‍ തകര്‍ച്ചയിലാകുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. എന്‍എച്ച്എസ് വളരെയധികം തിരക്കു പിടിച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത് എന്നു മനസ്സിലാക്കിയാണ് ഈ വര്‍ഷം വിന്ററില്‍ 437 മില്ല്യണ്‍ പൗണ്ടിന്റെ അധിക തുക അനുവദിച്ചത്. ഇത് കൂടാതെ കഴിഞ്ഞ ബജറ്റില്‍ അതീവ പ്രധ്യാന്യം നല്‍കി അടുത്ത രണ്ട് വര്‍ഷത്തെ എന്‍എച്ച്എസ് പ്രവര്‍ത്തന ഫണ്ടിലേക്ക് 2.8ബില്ല്യണ്‍ അധിക തുക നീക്കിയിരിപ്പും നടത്തിയതായി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ വക്താവ് പറഞ്ഞു.

ഗില്‍ഫോര്‍ഡ്. യുകെയില്‍ മലയാളി നഴ്സിന് നിസ്വാര്‍ത്ഥ സേവനത്തിന് അംഗീകാരം. തന്‍റെ കര്‍മ്മ മണ്ഡലത്തില്‍ മികച്ച സേവനം കാഴ്ച വച്ച ഗിൽഗോർഡ്‌ റോയൽ സറെ കൗണ്ടി ഹോസ്പിറ്റലിൽ നഴ്‌സായി സേവനമനുഷ്ഠിക്കുന്ന റിതു ഡെറിക്ക് ആണ് Ovation Award Stars Of Royal Surrey ക്ക് അർഹയായത്. മെഡിക്കൽ ഡയറക്ടർ മി.റ്റിബ്സിൽ നിന്ന് റിതു ഈ അവാർഡ് ഏറ്റുവാങ്ങി. വളരെ ഏറെ കർമ്മനിരതയും നഴ്സിംഗ് പ്രൊഫെഷനോട് നൂറു ശതമാനം നീതി പുലർത്തുകയും ചെയ്യുന്ന റിതു രോഗികൾക്കും സഹപ്രവര്‍ത്തകർക്കും എപ്പോഴും പ്രചോദനവും ഉണർവുമാണ് എന്ന് അവാർഡ് ദാന ചടങ്ങിൽ അനുസ്മരിച്ചു.

നഴ്സിംഗ് പ്രൊഫെഷൻ ഏറെ ഇഷ്ടപ്പെടുന്ന റിതു ഐഇഎല്‍ടിഎസ്, ഒഇടി പരീക്ഷകളില്‍ മികച്ച സ്കോര്‍ നേടി 2004 ൽ ആണ് സകുടുംബം യു കെ യിലേക്ക് കുടിയേറിയത് .എരുമേലി സെന്റ്‌ തോമസ് കോളേജിലും കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക് കോളേജിലും ആണ് റിതു പഠിച്ചത്. കങ്ങഴ MGDM കോളേജിൽ നിന്ന് നഴ്സിംഗ് പഠനം പൂർത്തിയാക്കിയതിനുശേഷം കേരളത്തിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, മദ്രാസ്‌ മെഡിക്കല്‍ മിഷന്‍ എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

റിതുവിന് ലഭിച്ച ഈ അംഗീകാരം ഇവിടുത്തെ മലയാളികള്‍ ആവേശപൂര്‍വ്വം ആണ് സ്വീകരിച്ചത്. യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ വോക്കിംഗ് മലയാളി അസോസിയേഷനും റിതുവിനെ അനുമോദിക്കുകയും പുരസ്‌കാരം നല്‍കുകയുമുണ്ടായി. എം.പി. ജോനാഥന്‍ ലോര്‍ഡ്‌ ആണ് റിതുവിന് മൊമന്റോ സമ്മാനിച്ചത്. അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകരായ വര്‍ഗീസ്‌ ജോണ്‍, ആന്റണി എബ്രഹാം തുടങ്ങിയവര്‍ ഇതിന് നേതൃത്വം നല്‍കി.

ലണ്ടന്‍: ബ്രിട്ടീഷ് ബാങ്കുകള്‍ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഒട്ടും സുരക്ഷിതമല്ലെന്ന് വിലയിരുത്തല്‍. സുരക്ഷയുടെ കാര്യത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള മറ്റ് ബാങ്കുകളേക്കാള്‍ ഏറെ പിന്നിലാണ് ബ്രിട്ടീഷ് ബാങ്കുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് മേഖലകളില്‍ നടത്തുന്ന ഡിജിറ്റല്‍ നിക്ഷേപങ്ങളുടെ സുരക്ഷക്കൊപ്പമെത്താന്‍ യുകെയിലെ ബാങ്കിംഗ്, ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് പുതിയ പഠനം തെളിയിക്കുന്നു. മറ്റു രാജ്യങ്ങളിലെ സാമ്പത്തിക സ്ഥാപനങ്ങള്‍ പുതിയ സുരക്ഷാ സംവിധാനങ്ങളായ ഫേഷ്യല്‍ റെക്കഗ്നീഷന്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍, ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് ഓട്ടോമേറ്റഡ് ഇലക്ട്രോണിക് ഡേറ്റ ക്യാപ്ചര്‍ തുടങ്ങിയവയേക്കുറിച്ച് സംസാരിക്കുകയും ഉപഭോക്തൃ സേവനത്തില്‍ കൂടുതല്‍ വികസനങ്ങള്‍ വരുത്തുകയും ചെയ്തു വരികയാണ്.

എന്നാല്‍ ബ്രിട്ടീഷ് ബാങ്കുകള്‍ ഇപ്പോഴും ഇരുണ്ട യുഗത്തില്‍ തുടരുകയാണെന്ന് പഠനം വ്യക്തമാക്കുന്നു. തട്ടിപ്പുകള്‍ പരിശോധിക്കുന്നതില്‍ അന്താരാഷ്ട്രരംഗത്തെ എതിരാളികളില്‍ നിന്ന് വളരെ ദൂരം പിന്നിലാണ് തങ്ങളെന്ന് ബ്രിട്ടീഷ് ബാങ്കുകളില്‍ ഭൂരിപക്ഷവും പറയുന്നു. തങ്ങളുടെ ഉപഭോക്താക്കളെ തിരിച്ചറിയുന്ന കാര്യത്തില്‍ പോലും 84 ശതമാനം ബ്രിട്ടീഷ് ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്കും ഉറപ്പൊന്നുമില്ല. എന്നാല്‍ ഈ പിഴവ് പരിഹരിക്കുന്നതിനായി പണം മുടക്കുന്നതിനോട് ബാങ്കുകള്‍ക്ക് താല്‍പര്യമില്ലെന്നും റിസര്‍ച്ച് വ്യക്തമാക്കുന്നു.

ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങളേക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ജ്ഞാനമുണ്ട്. ഫേഷ്യല്‍ റെക്കഗ്നീഷന്‍, ഓട്ടോമേറ്റഡ് ഇലക്ട്രോണിക് ഡോക്യുമെന്റ് ക്യാപ്ചര്‍ തുടങ്ങിയവ വിമാനത്താവളങ്ങൡും മറ്റും ജനങ്ങള്‍ക്ക് പരിചിതമാണെന്ന് ഐഡന്റിറ്റി ഡേറ്റ ഇന്റലിജന്‍സ് സ്‌പെഷ്യലിസ്റ്റ്. ജിബിജിയുടെ മാനേജിംഗ് ഡയറക്ടര്‍ മിക്ക് ഹെഗാര്‍ട്ടി പറയുന്നു. ഐഫോണ്‍ എക്‌സ് പോലെയുള്ള ഫോണുകളിലും ഈ സങ്കേതം ഉപയോഗിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു ബാങ്കില്‍ ഉപഭോക്താവിന് തന്റെ ഐഡി കാര്‍ഡിന്റെ ഹാര്‍ഡ് കോപ്പി കാണിക്കേണ്ടി വരുന്നത് എത്രമാത്രം പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് ചിന്തിക്കണമെന്നു മിക്ക് പറയുന്നു.

ചൈന, സിംഗപ്പൂര്‍, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ഉപഭോക്താക്കളുടെ ഐഡന്റിറ്റി വിഷയത്തില്‍ യുകെ ബാങ്കുകള്‍ വളരെ പിന്നിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി സാങ്കേതിക വിദ്യകളില്‍ ബ്രിട്ടന്‍ ഏറെ വളര്‍ന്നിട്ടുണ്ടെങ്കിലും ബാങ്കുകള്‍ അവയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതില്‍ ഏറെ പിന്നിലാണെന്നാണ് വ്യക്തമാകുന്നത്.

സുജു ജോസഫ്

ലണ്ടന്‍: സി.പി.ഐ (എം) ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് (ഗ്രേറ്റ് ബ്രിട്ടന്‍) സമ്മേളനം അഭിവാദ്യം ചെയ്യുന്നതിനായി പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ബ്രിട്ടനിലെത്തും. മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളിലായി മാഞ്ചസ്റ്ററില്‍ വച്ചാണ് ഇക്കുറി എ.ഐ.സി നാഷണല്‍ കോണ്‍ഫറന്‍സ് നടക്കുക. മാര്‍ച്ച് 31ന് നടക്കുന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സഖാവ് സീതാറാം യെച്ചൂരി സംസാരിക്കും. ബ്രിട്ടനിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പഞ്ചാബി എഴുത്തുകാരനും കവിയും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന അന്തരിച്ച സഖാവ് അവ്താര്‍ സിംഗ് സാദിഖിന്റെ നാമത്തിലാകും ഇക്കുറി സമ്മേളന വേദി അറിയപ്പെടുക. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഏപ്രില്‍ 1ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളും ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും പ്രതിനിധികള്‍ അവതരിപ്പിക്കും. എ.ഐ.സി ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബൈന്‍സ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. 1966 സെപ്റ്റബര്‍ 18നാണ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് ബ്രിട്ടനില്‍ രൂപം കൊണ്ടത്. മുന്‍ സി.പി.ഐ (എം) ജനറല്‍ സെക്രട്ടറിയും പോളിറ്റ്ബ്യുറോ മെമ്പറുമായിരുന്ന അന്തരിച്ച സഖാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ബ്രിട്ടനില്‍ എ.ഐ.സിയുടെ ഉദയം.

സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ ഡിഡ്‌സ്ബാറിയിലെ ബ്രിട്ടാനിയ കണ്‍ട്രി ഹോട്ടലിലെ അവ്താര്‍ സിംഗ് സാദിഖ് നഗറിലാകും ഇക്കുറി സമ്മേളനം നടക്കുക. ഉച്ചക്ക് കൃത്യം പന്ത്രണ്ടര മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു.

Address:
Britannia Country House Hotel
Palatine Road,
Didsbury,
Manchester
M20 2WG
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ശ്രീകുമാര്‍ ജെ എസ്  :07886392327
ജോസഫ്‌ ഇടിക്കുള: 07535229938
ജനേഷ് സി എന്‍ : 07960432577
അഭിലാഷ് തോമസ്‌ ( അയര്‍ലണ്ട്):+353879221625

ജോണ്‍സന്‍ ജോസഫ്

ലണ്ടന്‍: യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് തന്റെ പ്രഥമ ഔദ്യോഗിക ഇടയ സന്ദര്‍ശനത്തിനായി യു.കെയില്‍ എത്തുന്നു. യുകെയിലെയും യൂറോപ്പിലെയും മലങ്കര സഭയെ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുകയെന്ന് ദൗത്യമാണ് പരിശുദ്ധ സിംഹാസനം ഈ നിയമനത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി യുകെയിലെ മലങ്കര സഭ ത്വരിത വളര്‍ച്ചയിലാണ്. ഇതിനോടകം, യുകെയിലെ പല സ്ഥലങ്ങളിലായി ചിതറിപാര്‍ക്കുന്ന സഭാംഗങ്ങളെ പതിനാറ് മിഷന്‍ സെന്ററുകളിലായി കൂട്ടിച്ചേര്‍ത്തു. സ്ഥിരമായ ആത്മീയ ശുശ്രൂഷകള്‍ക്ക് കനോനിക സംവിധാനമായി എന്നതും ലണ്ടനില്‍ സഭക്ക് സ്വന്തമായി ആരാധനാലയം ലഭ്യമായതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.

എക്ളേസ്യാസ്റ്റിക്കല്‍ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടില്‍, ചാപ്ലൈന്‍മാരായ ഫാ. രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ് എന്നീ വൈദികരുടെ ആത്മീയനേതൃത്വത്തില്‍ നീങ്ങുന്ന സഭക്ക് മാര്‍ തിയോഡോഷ്യസ് പുത്തനുണര്‍വും ഓജസും പകര്‍ന്നു നല്‍കും. യുകെയിലെ എല്ലാ മിഷന്‍ സെന്ററുകളും സംയുക്തമായി ഏപ്രില്‍ 7 ശനിയാഴ്ച രാവിലെ 11 മണിക്ക് ലണ്ടന്‍ ഡഗാനാമിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ സെന്ററില്‍ അഭിവന്ദ്യ പിതാവിന് പ്രൗഡ ഗംഭീരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പണവും അനുമോദന സമ്മേളനവും നടത്തപ്പെടും.

യുകെയിലെ വിവിധ ദേശങ്ങളിലെ മിഷനുകള്‍ കേന്ദ്രങ്ങളും കുടുംബങ്ങളും സന്ദര്‍ശിക്കാനും, വിശുദ്ധവാര ശുശ്രൂഷയില്‍ പങ്കെടുക്കാനും വിവിധ രൂപതാധ്യക്ഷന്മാരുമായി കൂടിക്കാഴ്ചകള്‍ നടത്താനുമായി അഭിവന്ദ്യ പിതാവ് എത്തിച്ചേരുന്നതിന്റെ ആഹ്ലാദത്തിലാണ് യുകെയിലെ മലങ്കര കത്തോലിക്കാ സഭാമക്കള്‍.

ലണ്ടന്‍: ബ്രെക്‌സിറ്റിനെതിരായ നിയമപോരാട്ടത്തില്‍ ഡേവിഡ് കാമറൂണ്‍ നടപ്പാക്കിയ നയം ആയുധമാക്കാനൊരുങ്ങി ബ്രെക്‌സിറ്റ് വിരുദ്ധ ഗ്രൂപ്പ്. 2011ല്‍ കാമറൂണ്‍ അവതരിപ്പിച്ച റഫറണ്ടം ലോക്ക് അനു സരിച്ച് യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ പൊതുജനത്തിന്റെ അഭിപ്രായം തേടണം. അതനുസരിച്ച് ബ്രെക്‌സിറ്റ് നടപടികള്‍ മുന്നോട്ടു നീങ്ങണമെങ്കില്‍ രണ്ടാമത് ഒരു ഹിതപരിശോധന കൂടി നടത്തേണ്ടിവരുമെന്നാണ് ബ്രെക്‌സിറ്റ് വിരുദ്ധ ഗ്രൂപ്പായ ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ വാദിക്കുന്നത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളിലും ഇത് ബാധകമായിരിക്കുമെന്ന് സംഘടന വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റ് പരിവര്‍ത്തന കാലഘട്ടമെന്നത് ബ്രസല്‍സിന് വന്‍ തോതില്‍ അധികാരങ്ങള്‍ നല്‍കുന്ന നടപടിയാണെന്നും രണ്ടാമതൊരു ഹിതപരിശോധനയില്ലാതെ ചര്‍കള്‍ നടത്തുന്നത് നിയമവിരുദ്ധമായിരിക്കുമെന്നുമാണ് സംഘടന പറയുന്നത്. ബ്രെക്‌സിറ്റ് നടപടികളും നിലവിലുള്ള നിയമവും തമ്മിലുള്ള ഈ വൈരുദ്ധ്യം ഒരു സുപ്രധാന ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്‍ കണ്‍സര്‍വേറ്റീവ് അറ്റോര്‍ണി ജനറലായ ഡൊമിനിക് ഗ്രീവ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള തന്ത്രപരമായ നയവ്യതിയാനങ്ങള്‍ക്ക് പൊതുജനാഭിപ്രായം അറിയണമെന്നാണ് 2011ലെ ആക്ട് പറയുന്നത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളും പിന്‍മാറ്റ നടപടികളും നമ്മുടെ ഭരണഘടനയില്‍ കാര്യമായ ചലനങ്ങള്‍ ഉളവാക്കുമെന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രെക്‌സിറ്റ് വിരുദ്ധര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ അനുകൂലികള്‍ക്കും ശക്തി പകരുന്ന ഒരു ഭരണഘടനാ പ്രശ്‌നമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ചര്‍ച്ചകളില്‍ തെരേസ മേയ് സ്വീകരിച്ചിരിക്കുന്ന സമീപനങ്ങളില്‍ വീണ്ടും ജനഹിതം തേടണമെന്ന അഭിപ്രായത്തിന് നിയമത്തിന്റെ പിന്തുണ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവര്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ യൂറോപ്പ് അനുകൂലികളെ ശാന്തരാക്കുന്നതിനായി കാമറൂണ്‍ കൊണ്ടുവന്ന നിയമം ഇപ്പോള്‍ ബ്രെക്‌സിറ്റ് അനുകൂലികളെ പ്രഹരിക്കാനുള്ള വടിയായി മാറിയിരിക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പിന്‍മാറ്റ ബില്‍ 2011ലെ നിയമത്തെ അസാധുവാക്കുമെങ്കിലും അത് പാസാകുന്നത് വരെ നിയമപ്പോരാട്ടം തുടരാന്‍ ബ്രെക്‌സിറ്റ് വിരുദ്ധര്‍ക്ക് കഴിയുമെന്നും നിരീക്ഷിക്കപ്പെടുന്നു.

ലണ്ടന്‍: മുന്‍ യുകെ ചാരനും റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായിരുന്ന സെര്‍ജി സ്‌ക്രിപാലിനെതിരെ ഉണ്ടായ വിഷവാതകാക്രമണത്തില്‍ റഷ്യയും യുകെയുമായി നയതന്ത്രയുദ്ധം മുറുകുന്നു. അഴിമതിയിലും മനുഷ്യാവകാശ ലംഘനങ്ങളിലും ആരോപണ വിധേയരായ റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ലെന്ന് യുകെ അറിയിച്ചു. 2012ല്‍ അമേരിക്കയില്‍ ഒബാമ ഭരണകൂടം നടപ്പാക്കിയ മാഗ്നിറ്റ്‌സ്‌കൈ ആക്ടിന്റെ മാതൃകയിലുള്ള നിയമം ഇപ്പോള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്ന ഉപരോധ ബില്ലിനൊപ്പം അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നു വരികയാണെന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ പറയുന്നു.

ഔദ്യോഗിക രംഗത്തെ അഴിമതിയേക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്ന അഭിഭാഷകനായിരുന്ന സെര്‍ജി മാഗ്നറ്റ്‌സ്‌കൈയുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിനാണ് അമേരിക്ക ഈ നിയമം പാസാക്കിയത്. പിന്നീട് ലോകമൊട്ടാകെ വ്യാപിപ്പിച്ച ഈ നിയമമനുസരിച്ച് മനുഷ്യാവകാശ ലംഘനം നടത്തുന്നവര്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു വരികയാണ്. ബ്രിട്ടനില്‍ ഇത്തരമൊരു നിയമം അവതരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഏപ്രിലിനുള്ളില്‍ ഈ ബില്ല് റിപ്പോര്‍ട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടോറി എംപി റിച്ചാര്‍ഡ് ബെന്യന്‍ പ്രസ് അസോസിയേഷനോട് വെളിപ്പെടുത്തി.

ബില്ലിന്റെ കാര്യത്തില്‍ ആശയ സമന്വയത്തിന് ശ്രമിച്ചു വരികയാണെന്ന് മുന്‍ കണ്‍സര്‍വേറ്റീവ് ചീഫ് വിപ്പ് ആന്‍ഡ്രൂ മിച്ചല്‍ പറഞ്ഞു. സാലിസ്ബറിയില്‍ വെച്ച് സ്‌ക്രിപാല്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് വിധേയനാകുന്നതിനു മുമ്പ് തന്നെ ഇത്തരമൊരു ബില്ലിന് നീക്കം തുടങ്ങിയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ലേബറിന്റെ പിന്തുണയും ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനുണ്ട്. സ്‌ക്രിപാലും മകള്‍ യൂലിയയും ഇപ്പോഴും ചികിത്സയിലാണ്. ആക്രമണത്തിനു പിന്നില്‍ ക്രെലിനാണെന്നാണ് സംശയിക്കപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved