ടോം ജോസ് തടിയംപാട്
നാമെല്ലാം പെസഹ ആഘോഷിക്കാന്‍ തയാറെടുക്കുന്ന ഈ ആഴ്ചകളില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൂപ്പു കൈകളോടെ വീണ്ടും നിങ്ങളെ സമീപിക്കുകയാണ്. രണ്ടു വൃക്കകളും തകരാറിലായ തൊടുപുഴ അറക്കുളം സ്വദേശി അനികുമാറിന്റെ ജീവനു വേണ്ടിയും അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസുകാരി ഇടുക്കി മരിയാപുരം സ്വദേശിയായ കുരുന്നിനു വേണ്ടിയുമാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നല്ലവരായ യു.കെ മലയാളികളെ സമിപീപ്പിക്കുന്നത്. കഴിഞ്ഞ കാലഘട്ടത്തില്‍ നിങ്ങളുടെ നല്ല മനസ്സിന്റെ വലുപ്പം അറിഞ്ഞവരാണ് ഞങ്ങള്‍. ഇത്തവണയും നിങ്ങള്‍ ഞങ്ങളെ കൈവിടില്ല എന്ന ഉറച്ച പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ആ പ്രതീക്ഷയാണ് കുടുംബത്തിന്റെ ഏക ആശ്രയമായ രണ്ടു പിഞ്ചോമനകളുടെ അച്ഛനുവേണ്ടിയും ഈ ആറാം ക്ലാസ്സുകാരി കുഞ്ഞിനു വേണ്ടിയും നിങ്ങളെ സമീപിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴ അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാറിന്റേത് ഭാര്യയും വിനായക, വൈഗ എന്നീ രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വൃക്കകള്‍ തകരാറിലായത് കൊണ്ട് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൃക്കകള്‍ രണ്ടും പൂര്‍ണ്ണമായി തകരാറിലായതുകൊണ്ട് മാറ്റി വെക്കുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള വഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. താമസിച്ചിരുന്ന വീട് വിറ്റാണ് ആദ്യ ഘട്ടങ്ങളിലെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. നിലവില്‍ അനില്‍കുമാറും കുടുംബവും താമസിക്കുന്നത് വാടകവീട്ടിലാണ്. അനില്‍കുമാറിന്റെ കൂടെ പഠിച്ച ജോബി സെബാസ്റ്റ്യന്‍, (പീറ്റര്‍ ബ്രോ) 07578458198, കിരണ്‍ ജോസഫ് (ലെസ്റ്റര്‍) 07912626438, ജോജി തോമസ് (ബ്രാഡ്ഫോര്‍ഡ്) 07728374426 എന്നിവര്‍ യു.കെയിലുണ്ട് അവരാണ് അനികുമാറിനെ സഹായിക്കണം എന്ന അവശ്യവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. സഹപാഠികള്‍ എന്ന നിലയില്‍ അവര്‍ അനിലിനെ സഹായിക്കുന്നുണ്ട് കൂടാതെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.പി ഉസ്മാനും ഈ ആവശൃം ഉന്നയിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചിരുന്നു. ഇരുപത്തിനാലു ലക്ഷം രൂപ ചികിത്സക്ക് വേണ്ടിവരും. ഇത്രയും തുക യുകെ മലയാളികളുടെ നിസ്വാര്‍ഥമായ സഹകരണം ഇല്ലാതെ സമാഹരിക്കാന്‍ കഴിയില്ല.
അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസില്‍ പഠിക്കുന്ന കുരുന്നിനു വേണ്ടിയും കൂടിയാണ് ഈ പെസഹക്കാലം ഞങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ കൈ നീട്ടുന്നത്. ഞരമ്പ് ദ്രവിച്ചു പോയി കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുതരം അപൂര്‍വ്വ രോഗം ബാധിച്ച ഇടുക്കി പ്രിയദര്‍ശിനിമേട് സ്വദേശി പെരുമാംതടത്തില്‍ ടോമിയുടെ മകള്‍ അച്ചു ടോമിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പ്രമുഖ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. നോക്കി നില്‍ക്കുമ്പോള്‍ കണ്ണ് പുറകോട്ടു മറിഞ്ഞു പോകുന്നത് കാണുമ്പോള്‍ ആരുടെയും മനസു വേദനിക്കും. കുട്ടിയുടെ പിതാവ് കൂലിപ്പണി ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത്. ഇനി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തീരുമാനിച്ചിരിക്കുന്ന ഓപ്പറേഷനിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. ഓപ്പറേഷന് ഏതാണ്ട് 6 ലക്ഷം രൂപ ചെലവു വരും. അത്രയും തുക വഹിക്കാന്‍ ഈ സാധാരണ കുടുംബത്തിന് കഴിവില്ല. തുക സമാഹരിക്കാന്‍ യുകെ മലയാളികള്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കിട്ടുന്ന മുഴുവന്‍ പണവും അവരുടെ ചെലവിനു അനുസരണമായി 75%, 25% എന്ന ക്രമത്തില്‍ അവര്‍ക്ക് വീതിച്ചു കൊടുക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ കുട്ടിക്ക് വേണ്ടി കുറുപ്പ് അശോക എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് കുട്ടിയുടെ അമ്മ ആശയുടെ ഫോണ്‍ നമ്പര്‍ 00919525329438
ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത് അതിനു ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഇതുവരെ ഞങ്ങള്‍ നടത്തിയ 18 ചാരിറ്റിയിലൂടെ 30 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ് അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ ഫേസ്ബുക്ക് മെസേജ് വഴിയോ, വാട്ട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626.
ലണ്ടന്‍: ഈ വാരാന്ത്യത്തില്‍ കടുത്ത മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും ഉണ്ടാകുമെന്ന് പ്രവചനം. ഗതാഗത തടസം, പവര്‍കട്ട്, മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടുത്ത മഞ്ഞുവീഴ്ചയില്‍ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതാകാനും ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു. അടുത്ത ദിവസങ്ങളില്‍ മഞ്ഞുവീഴ്ച രാജ്യത്തൊട്ടാകെയുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനം പറയുന്നും.
മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ പ്രദേശങ്ങളിലും ഈസ്റ്റേണ്‍ സ്‌കോട്ട്‌ലാന്‍ഡ് മഞ്ഞുവീഴ്ചയും ഉണ്ടാകും. കിഴക്കന്‍ കാറ്റില്‍ തണുത്ത കാലാവസ്ഥ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ശനിയാഴ്ച രാത്രിയോടെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച ഇംഗ്ലണ്ടിലും വെയില്‍സിലും ഞായറാഴ്ച പുലര്‍ച്ചെ വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളില്‍ ഇതേത്തുടര്‍ന്ന് യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്.
പൂജ്യത്തിനും താഴെ താപനിലയായിരിക്കും രാജ്യമൊട്ടാകെ ഈ വാരാന്ത്യം രേഖപ്പെടുത്തുകയെന്ന് ബിബിസി കാലാവസ്ഥാ വിദഗ്ദ്ധ സാറാ കെയ്ത്ത് ലൂകാസ് പറഞ്ഞു. തെക്കന്‍ പ്രദേശങ്ങളില്‍ തണുപ്പ് കുറവായിരിക്കുമെങ്കിലും സ്‌കാന്‍ഡിനേവിയയില്‍ രൂപപ്പെടുന്ന തീവ്രമര്‍ദ്ദം തണുപ്പ് വ്യാപിപ്പിക്കും. 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. മിഡ്‌ലാന്‍ഡ്‌സിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ശനിയാഴ്ച മുതല്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ഗണ്യമായ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വായു മലിനീകരണം യുകെയിലെ ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി എംപിമാര്‍. വര്‍ധിച്ചു വരുന്ന വായു മലിനീകരണം ഏതാണ്ട് 40,000ത്തോളം അകാല മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കൂടാതെ മലനീകരണം രാജ്യത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും എംപിമാര്‍ പറയുന്നു. ഏകദേശം 20 മില്ല്യണ്‍ പൗണ്ടാണ് രാജ്യത്തിന് മലിനീകരണത്തിലൂടെ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നതെന്നും അവര്‍ പറയുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലം കാണുന്നില്ലെന്നും മന്ത്രിമാര്‍ യഥാര്‍ഥ നേതൃത്വ ഗുണം കാണിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും നാല് പാര്‍ലമെന്ററി കമ്മറ്റി ഉള്‍പ്പെട്ട ജോയിന്റ് റിപ്പോര്‍ട്ട് ആരോപിക്കുന്നു. മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് വായു മലിനീകരണം ഉണ്ടാക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് 40 എംപിമാര്‍ ഉള്‍പ്പെടുന്ന സംഘം വ്യക്തമാക്കുന്നു.
പതിനായിരങ്ങള്‍ക്ക് അകാല മരണം സമ്മാനിക്കുകയും സര്‍ക്കാര്‍ ഖജനാവിന് ബില്ല്യണ്‍ കണക്കിന് നഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന മലനീകരണം അതീവ ഗൗരവത്തില്‍ പരിഹരിക്കേണ്ട വിഷയമാണ്. വായു മലിനീകരണം രാജ്യത്ത് ആരോഗ്യ അടിയന്താരവസ്ഥ സൃഷ്ടിച്ചിരിക്കുകയാമെന്നും എംപിമാര്‍ പറയുന്നു. വിഷ മുക്തമായ അന്തരീക്ഷത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുവാന്‍ തുടര്‍ന്നു വരുന്ന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഈ ഗുരുതര പ്രശ്‌നത്തെ നേരിടുന്ന സര്‍ക്കാര്‍ പോളിസികള്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും എംപിമാര്‍ പറയുന്നു. ഇത് സംബന്ധിച്ച ജോയിന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് തെരെഞ്ഞടുക്കപ്പെട്ട നാല് പാര്‍ലമെന്ററി കമ്മറ്റിയുടെ ഗ്രൂപ്പാണ്. എന്‍വിറോണ്‍മെന്റ് ഫുഡ് ആന്റ് റൂറല്‍ അഫേഴ്‌സ്, എന്‍വിറോണ്‍മെന്റ് ഓഡിറ്റ്, ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് എന്നീ കമ്മറ്റികളാണ് പുതിയ ജോയിന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് വാഹന നിര്‍മ്മാതാക്കള്‍ക്കും കൈമാറിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനും പെട്രോള്‍ ഡീസല്‍ കാറുകളില്‍ അത്തരം സംവിധാനങ്ങള്‍ കൊണ്ടുവരാനും കമ്മറ്റി നിര്‍ദേശിക്കുന്നു. 2030ഓടെ പെട്രോള്‍ ഡീസല്‍ കാറുകള്‍ നിരോധിക്കാനുള്ള ശ്രമത്തിലാണ് പാരീസ്. 2024ഓടെ ഡീസല്‍ കാറുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് നിര്‍ത്തലാക്കാന്‍ റോം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുകെയില്‍ 5.6 ശതമാനം കാറുകള്‍ മാത്രമാണ് നിലവില്‍ അന്തരീക്ഷ മലനീകരണം കുറയ്ക്കാന്‍ പാകത്തിനുള്ള ഇന്ധനം ഉപയോഗിക്കുന്നവയുള്ളു. വിവാദമായ പെട്രോള്‍ ഡീസല്‍ കാറുകളുടെയും വാനുകളുടെയും വില്‍പ്പന 2040തിന് മുന്‍പ് യുകെയില്‍ നിരോധിക്കുമെന്നും മറ്റേതു യൂറോപ്യന്‍ രാജ്യങ്ങളെക്കാളും ഒരുപടി മുന്നിലാണ് മലനീകരണ നിയന്ത്രണത്തില്‍ യുകെയെന്ന് സര്‍ക്കാര്‍ വക്താവ് വിശദീകരിച്ചു.
സ്‌കൂള്‍ അധികൃതരുടെ അനുവാദമില്ലാതെ കുട്ടികളെ അവധിയെടുപ്പിക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനവ്. അകാരണ അവധിക്ക് സ്‌കൂള്‍ അധികൃതര്‍ ഈടാക്കുന്ന പിഴ കൊടുക്കാന്‍ കുട്ടികളുടെ സ്‌കൂള്‍ ബജറ്റില്‍ തുക കണ്ടെത്തുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. വീട്ടുകാരുടെ അറിവോടെ ഇത്തരം അവധികളെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ സമീപ കാലത്ത് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇഗ്ലണ്ടിലെയും വെയില്‍സിലെയും പ്രദേശിക സ്‌കുള്‍ അതോറിറ്റികള്‍ ഏതാണ്ട് 400,000 പേര്‍ക്കാണ് അകാരണ അവധിക്ക് പിഴ വിധിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ഹോളിഡേ ആഘോഷിക്കുന്നതിനായി കുട്ടികളെ കൊണ്ടുപോകുന്നതാണ് അവധിയെടുക്കലിന്റെ പ്രധാന കാരണം. വീട്ടുകാരുടെ അറിവോടെ കാരണമായി അവധിയെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
സ്‌കൂള്‍ കൗണ്‍സിലുകളുടെ വ്യത്യാസം അനുസരിച്ച് ശരാശരി പിഴ നല്‍കുന്ന കാര്യത്തില്‍ വ്യതിയാനങ്ങളുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോയുടെ സഹായത്താല്‍ ബിബിസിക്ക് ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. അക്കാദമിക്ക് സമയത്ത് യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന വീട്ടുകാര്‍ തങ്ങളുടെ കുട്ടിക്ക് സ്‌കൂളില്‍ ഒടുക്കേണ്ടി വരുന്ന പിഴയും ഉള്‍പ്പെടുത്തിയാണ് ബജറ്റ് നിര്‍ണയിക്കുന്നതെന്ന് കാംമ്പയിനേര്‍സ് പറയുന്നു. 60 പൗണ്ടാണ് ശരാശരി സ്‌കൂളുകള്‍ ഈടാക്കുന്ന പിഴ. ശരാശരി ശതമാനത്തിലും 5 മടങ്ങ് കൂടുതല്‍ തവണ പിഴ ഈടാക്കിയ കൗണ്‍സില്‍ ഐല്‍ ഓഫ് വൈറ്റിലേതാണ്. ഈ തീരുമാനം ജോണ്‍ പ്ലാറ്റ് എന്ന ബിസിനസുകാരനുമായിള്ള വലിയൊരു നിയമ യുദ്ധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിരുന്നു. സ്‌കൂളിന്റെ അനുവാദമില്ലാതെ ജോണ്‍ പ്ലാറ്റ് തന്റെ മകളെ ഫ്‌ളോറിഡയിലെ ഡിസ്‌നിലാന്റിലേക്ക് യാത്രയ്ക്ക് കൊണ്ടു പോയി. ഇതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ജോണ്‍ പ്ലാറ്റിന്റെ മകള്‍ക്ക് പിഴ ശിക്ഷ വിധിച്ചത്.
മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതി വരെയും എത്തിയ സ്‌കൂളും പ്ലാറ്റുമായുള്ള നിയമ യുദ്ധം ഏറെ ജനശ്രദ്ധയാകര്‍ശിച്ച നിയമ പോരാട്ടങ്ങളിലൊന്നായിരുന്നു. അര ദിവസത്തെ അനുമതിയില്ലാത്ത അവധി പോലും നിയമ വിരുദ്ധമാണെന്ന് കേസ് പരിഗണിച്ച കോടതി പ്രസ്താവിച്ചു. ഐല്‍ ഓഫ് വൈറ്റിലെ മജിസ്‌ട്രേറ്റ് കോടതി കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്ന് പരമോന്നത നീതി പീഠം വിധിയെഴുതി. വെറും 60 പൗണ്ട് പിഴ അടച്ചാല്‍ തീരാവുന്ന പ്രശ്‌നത്തിന്‍ മേല്‍ പ്ലാറ്റിന് അവസാനം 2,000 പൗണ്ട് പിഴ നല്‍കേണ്ടി വന്നു. സുപ്രീം കോടതി കോടതിയുടെ വിധി നിലനിന്നിട്ടും സ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്ന സമയത്ത് അകാരണമായി അവധിയില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുവെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ചുരുങ്ങിയത് ഒരു ദിവസമെങ്കിലും അനുവാദമില്ലാതെ അവധിയെടുക്കുന്ന 2 മില്ല്യണ്‍ കുട്ടികളുണ്ടെന്നാണ് കണക്ക്.
ലണ്ടന്‍: യുകെയില്‍ ഇനി സിഗരറ്റുകള്‍ സാധാരണ മട്ടിലുള്ളതാവില്ലെന്ന് സൂചന. സിരഗറ്റുകളിലെ നിക്കോട്ടിന്‍ അളവ് കുറയ്ക്കുന്നതിലൂടെ പുകവലി നിയന്ത്രണം സാധ്യമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ രംഗത്തെത്തി. അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതിയുടെ ചുവടുപിടിച്ചാണ് ബ്രിട്ടനിലെ ആരോഗ്യ വിദഗ്ദ്ധര്‍ ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. പുകവലിജന്യ രോഗങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷമാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഇത് വിജയകരമായാല്‍ യുകെയിലും നടപ്പാക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധര്‍ അവകാശപ്പെടുന്നത്.
സിഗരറ്റുകളിലെ നിക്കോട്ടിന്‍ അംശം കുറയ്ക്കുന്നത് ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് സ്റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് പോളിസി പ്രൊഫസര്‍ ലിന്‍ഡ ബോള്‍ഡ് പറഞ്ഞു. പുകവലിയുടെ ആകര്‍ഷണീയത കുറയ്ക്കാനും അതിലൂടെ പുകവലിക്ക് അടിമയാകുകയെന്നത് ഇല്ലാതാക്കാനും സാധിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. പുകവലി കുറയ്ക്കാനും പൂര്‍ണ്ണമായി ഉപേക്ഷിക്കാനും വരെ പരീക്ഷണ സാഹചര്യങ്ങളില്‍ ചിലര്‍ തയ്യാറായിട്ടുണ്ടെന്നും ലിന്‍ഡ പറഞ്ഞു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
നിക്കോട്ടിന്‍ അളവ് കുറഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയാല്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ സിഗരറ്റുകള്‍ ഒഴുകാന്‍ തുടങ്ങും. ഇറക്കുമതി ചെയ്ത സിഗരറ്റുകളും വ്യാജ സിഗരറ്റുകളും മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങുമെന്നും അവര്‍ പറയുന്നു. ലോകത്തെല്ലായിടത്തും സിഗരറ്റുകള്‍ ലഭ്യമാണെന്നതാണ് ഇതിന് കാരണം. അമേരിക്കയില്‍ സിഗരറ്റുകളിലെ നിക്കോട്ടിന്‍ അളവ് കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി എഫ്ഡിഎ സ്ഥിരീകരിച്ചു. പ്രതിവര്‍ഷം 4,80,000 പേര്‍ പുകവലിജന്യ രോഗങ്ങള്‍ മൂലം അമേരിക്കയില്‍ മരണമടയുന്നുണ്ടെന്നാണ് വിവരം.
ന്യൂസ് ഡെസ്ക്
ലണ്ടന്‍ : എൻഎച്ച്എസിന്റെ ചികിത്സാപ്പിഴവിന് ഇരയായത് ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥി. ഇടതു വശം തളർന്നു പോയ യുവാവിന് മെഡിക്കൽ ഇൻകപ്പാസിറ്റി മൂലം യുകെയിൽ തുടരാനുള്ള വിസ ലഭിച്ചില്ല. കേസേറ്റെടുത്ത മലയാളി സോളിസിറ്റർ അരവിന്ദ് ശ്രീവൽസൻ നടത്തിയ ശക്തമായ നിയമ പോരാട്ടത്തിന്റെ ഫലമായി എൻഎച്ച്എസ് വിദ്യാര്‍ത്ഥിക്ക് 75,000 പൗണ്ട് നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പിന് തയ്യാറായി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെജൻഡ് സോളിസിറ്റേഴ്സാണ് എൻഎച്ച്എസിന്റെ ചികിത്സയിലെ വീഴ്ചക്കെതിരെ കേസ് നടത്തിയത്. ചികിത്സാപ്പിഴവിന് ഇരയായ രോഗി യുകെയിൽ ഇല്ലാതെയാണ് കേസ് വിജയിച്ചതെന്നുള്ളത് ഈ കേസിനെ ശ്രദ്ധേയമാക്കുന്നതായി സോളിസിറ്റർ അരവിന്ദ് ശ്രീവൽസൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ കര്‍ണാടക സ്വദേശിയായ ആൻറണി വിക്രം എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി 2013 ലാണ് ശരീരഭാരം കുറയുന്നതുമായി ബന്ധപ്പെട്ട് എൻഎച്ച്എസിൽ ചികിത്സ തേടിയത്. അടിവയറ്റിൽ വേദനയും ഛർദ്ദിലും അനുഭവപ്പെട്ടിരുന്നു. തുടർന്ന് നിരവധി പരിശോധനകൾക്ക് ആൻറണി വിധേയമാക്കപ്പെട്ടു. 2014 ജനുവരിയിൽ ആമാശയത്തിൽ തടസമുണ്ടായതിനെ തുടർന്ന് ആന്റണി ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ലാപ്രോസ്കോപി സർജറിക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടു. 21 ജനുവരി 2014 ന് പെരി ഓപ്പറേറ്റീവ് അസസ്മെൻറിന് വിധേയനാക്കപ്പെട്ട ആൻറണി വിക്രം സർജറിക്കുള്ള സമ്മതപത്രവും നല്കി.
തൊറാസിക് എപ്പിഡ്യൂറലും , ജനറൽ അനസ്തീഷ്യയും നല്കുമെന്ന് ചികിത്സിക്കുന്ന ഡോക്ടർ ആൻറണിയെ അറിയിച്ചു. അങ്ങനെ ജനുവരി 22ന് രണ്ടു മണിക്കൂർ നീണ്ട സർജറിയ്ക്ക് വിധേയനായി. 25 ജനുവരി മുതൽ ആൻറണിയുടെ ഇടതുവശത്തിന് സ്വാധീനക്കുറവ് അനുഭവപ്പെട്ടു തുടങ്ങി. സ്പർശനശേഷിയിലും കുറവ് വന്നു തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ MRl സ്കാൻ നടത്തിയപ്പോൾ സെർവിക്കൽ ആൻഡ് തൊറാസിക് കോർഡിന്റെ ഇടതുഭാഗത്ത് നീരുവീക്കം ഉണ്ടായതായി കാണപ്പെട്ടു. MRI റിസൽട്ട് പരിശോധിച്ച ന്യൂറോ കൺസൽട്ടന്റ് ഡോ. ഫീൺലി, സാർക്കൽ സാക്കിൽ ഫ്ളൂയിഡ് ഉള്ളതായി കണ്ടെത്തി. സെറിബ്രോ സ്പൈനൽ ഫ്ളൂയിഡിന്റെ താഴ്ഭാഗത്ത് ഇൻഫെക്ഷൻ ഉണ്ടായതായും മുകൾഭാഗം നോർമ്മലാണെന്നും മനസിലായി.
സർജറിക്ക് വിധേയനായ രോഗിയുടെ ബോഡി മാസ് ഇൻഡക്സ് അനുസരിച്ച് 8 സെന്റിമീറ്റർ ആഴത്തിൽ എപ്പിഡ്യൂറൽ നല്കാൻ പാടില്ലായിരുന്നുവെന്നും അത് രോഗിയുടെ സ്പൈനൽ കോർഡിൽ എത്തുന്ന രീതിയിൽ ഉള്ള ഗുരുതരമായ വീഴ്ച ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും സോളിസിറ്റർ അരവിന്ദ് ശ്രീവൽസൻ കോടതിയിൽ വാദിച്ചു . എപ്പിഡ്യൂറൽ കത്തീറ്റർ 5 സെൻറിമീറ്റർ കഴിഞ്ഞും മുന്നോട്ട് പോവുന്ന രീതിയിലാണ് സെറ്റ് ചെയ്തിരുന്നതെന്നും , ഇത് ശരിയായ രീതിയിലായിരുന്നില്ലെന്നും തെളിയിക്കപ്പെട്ടു . പ്രോസീജിയർ ശരിയായ രീതിയില്‍ അല്ലായിരുന്നതിനാൽ രോഗി അനസ്തീഷ്യയിൽ നിന്ന് ഉണരാൻ കൂടുതൽ സമയമെടുത്തു. ആൻറണിയുടെ ഇടതുകാലിനും ഇടതു കൈയ്ക്കും ഇതോടെ സ്വാധീനവും നഷ്ടപ്പെട്ടു. തുടർന്ന് ആരോഗ്യനില വഷളാവുകയും 2014 അവസാനത്തോടെ മറ്റു പല അവയവങ്ങളും പ്രവർത്തന രഹിതമാവുകയും, സ്ട്രോക്ക് മൂലം ശരീരത്തിന്റെ വലത്തുഭാഗത്തിന് സ്വാധീനക്കുറവ് ഉണ്ടാവുകയും ചെയ്തു .
2008 ലാണ് കര്‍ണാടക സ്വദേശിയായ ആൻറണി വിക്രം യുകെയിലെത്തിയത്. ചികിത്സയിലെ പിഴവ് മൂലമുണ്ടായ മെഡിക്കൽ ഇൻകപ്പാസിറ്റി കാരണം ആൻറണിയ്ക്ക് ലഭിക്കാമായിരുന്ന ടിയർ 2 വർക്ക് വിസ നഷ്ടപ്പെടുകയും , നാട്ടിലേയ്ക്ക് തിരിച്ചു പോകേണ്ടിയും വന്നു. ന്യൂറോളജിസ്റ്റ് ബ്രെൻഡൻ മക് ലീൻ , അനസ്തറ്റിസ്റ്റ് പീറ്റർ ഹാമ്ബ്ലി എന്നിവരിൽ നിന്ന് കേസുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ ഉപദേശം തേടിയിരുന്നു . ആൻറണി വിക്രം ഇന്ത്യയിലായിരുന്നതിനാൽ ലെജൻഡ് സോളിസിറ്റേഴ്സ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് എമ്മാ ബ്രാസിയർ വഴി ഫോണില്‍ ബന്ധപ്പെട്ടാണ് ആൻറണിയുടെ നിലവിലെ സ്ഥിതി വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
50,000 പൗണ്ട് നഷ്ടപരിഹാരമായി നല്‍കാം എന്നാണ് ആദ്യം എൻഎച്ച്എസ് സമ്മതിച്ചത്. എന്നാൽ കടുത്ത നിയമ പോരാട്ടത്തിനൊടുവില്‍ രോഗിയ്ക്ക് ഉണ്ടായ മെഡിക്കൽ ഇൻകപ്പാസിറ്റിയും , വരുമാന നഷ്ടവും കണക്കിലെടുത്ത് അവസാനം 75,000 പൗണ്ട് നല്‍കി ഈ കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു .
ദിനേശ് വെള്ളാപ്പള്ളി
ഗ്ലോസ്റ്റര്‍ : വിഷുവിന്റെ പ്രാധാന്യം എന്തെന്നറിയാത്ത മലയാളികള്‍ ഉണ്ടാവില്ലല്ലോ? കേരളത്തിന്റെ കാര്‍ഷികോത്സവമാണ് വിഷു. എന്തെങ്കിലും തരത്തില്‍ കൃഷിയുമായി ബന്ധമുള്ളവരാണല്ലോ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന നമ്മളെല്ലാവരും. എന്നും ഹരിതഭംഗി കൊണ്ട് കണ്ണിന് കുളിര്‍മ്മയേകുന്ന, എങ്ങും കുയിലിന്റെ നാദം കൊണ്ട് കാതിനു കുളിര്‍മ്മയേകുന്ന കേരളത്തിന്റെ സ്വന്തം മക്കളായ നിങ്ങളേവര്‍ക്കും കണ്ണിന് കുളിര്‍മ്മയും കാതിനു ഇമ്പവും മനസിന് നിറവും പകരാനായി വിഷു നിലാവെന്ന നൃത്ത സംഗീത വിരുന്നൊരുക്കി സേവനം യുകെ.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ ഈ വിഷു ആഘോഷിക്കുവാനായി ജാതിഭേദമന്യേ സര്‍വ ജന ഐശ്വര്യത്തിനായി പ്രവര്‍ത്തിക്കുന്ന സേവനം യുകെ ഗ്ലോസ്റ്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. മലയാള സിനിമാ സംഗീത ലോകത്തിലെ വസന്ത കാലത്തെ നൈര്‍മല്യമുള്ള നിമിഷങ്ങള്‍ പുനര്‍ ആവിഷ്‌ക്കരിക്കുവാനായി അന്തരിച്ച ശ്രീ. ജോണ്‍സന്‍ മാസ്റ്ററുടെ നിത്യഹരിത ഗാനങ്ങളുമായി യുക്മ – ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗറിലെയും ഐഡിയ സ്റ്റാര്‍ സിംഗറിലെയും വിജയികളും മറ്റു മത്സരാര്‍ത്ഥികളും ഏപ്രില്‍ പതിനാലിന് നടക്കുന്ന ഈ നൃത്ത സംഗീത വിരുന്നില്‍ നിങ്ങള്‍ക്ക് മുന്നിലെത്തും.
കൂടാതെ നമ്മളേവരേയും ആവേശഭരിതരാക്കുന്ന നൃത്ത ചുവടുകളുമായി അരങ്ങ് തകര്‍ക്കാന്‍ പ്രശസ്ത ബോളിവുഡ് നൃത്ത ഗ്രൂപ്പായ ദേശി നാച്ചിന്റെ വര്‍ണശബളമായ നൃത്തങ്ങളും വിഷുസന്ധ്യയെ നയനാന്ദകരമാക്കാന്‍ ഒരുക്കിയിട്ടുണ്ട്. സേവനം യുകെ എന്ന ചാരിറ്റി & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ അവതരിപ്പിക്കുന്ന ഈ ഫണ്ട് റെയ്സിംഗ് ഇവന്റ് വലിയ വിജയമാക്കി തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് സേവനം യുകെയുടെ അണിയറ പ്രവര്‍ത്തകര്‍. ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഈ ഉത്സവ വേളയിലേക്ക് എല്ലാ യുകെ മലയാളികളെയും സേവനത്തിന്റെ ഭാരവാഹികളും കൂടാതെ വനിതാ സംഘം ഭാരവാഹികളും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.
നിങ്ങളേവരും സകുടുംബം വന്ന് ഈ ആഘോഷവേളയില്‍ പങ്കെടുത്ത് ഈ പരിപാടി വന്‍ വിജയമാക്കണമെന്ന് സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോരുത്തരും അഭ്യര്‍ത്ഥിക്കുന്നു. വിഷുനിലാവിന്റെ ടിക്കറ്റുകള്‍ക്കായി സേവനം യുകെ ഭാരവാഹികളുമായി ബന്ധപ്പെടുക.
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനും യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡണ്ടുമായിരുന്ന രഞ്ജിത് കുമാറിന്‍റെ വേര്‍പാട് യുകെ മലയാളി സമൂഹത്തിന് കനത്ത ആഘാതമായി. സുഹൃത്തുക്കളും പരിചയക്കാരും എല്ലാം സ്നേഹപൂര്‍വ്വം രഞ്ജിത് ചേട്ടന്‍ എന്ന് മാത്രം വിളിച്ചിരുന്ന രഞ്ജിത് കുമാര്‍ യുകെയിലെ മലയാളികള്‍ക്ക് സുപരിചിതന്‍ ആയിരുന്നു. കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ പ്രാരംഭ കാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു രഞ്ജിത് കുമാര്‍. അസോസിയേഷന്‍റെ പ്രസിഡന്റ് പദം ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ രഞ്ജിത് കുമാര്‍ ഇക്കാലയളവില്‍ അലങ്കരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് മലയാളികളുടെ ഏതൊരാവശ്യത്തിനും മുന്‍പന്തിയില്‍ നിന്നിരുന്ന രഞ്ജിത് കുമാര്‍ സൗമ്യമായ വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു.
യുക്മയുടെ പ്രാരംഭം മുതല്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന രഞ്ജിത്ത് കുമാര്‍ ആ നിലയില്‍ യുകെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. യുക്മയിലെ ഗ്രൂപ്പ് വഴക്കുകള്‍ക്കും സംഘടനയ്ക്കുള്ളിലെ രാഷ്ട്രീയത്തിനും അതീതനായി നില കൊണ്ടിരുന്നതിനാല്‍ എല്ലാവരുടെയും പ്രിയ സുഹൃത്ത് ആയിരുന്നു രഞ്ജിത് കുമാര്‍. തന്‍റെ അസുഖത്തിനും ചികിത്സകള്‍ക്കും ഇടയില്‍ സംഘടനാ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ട് പോകാനും ഒരിക്കല്‍ പരിചയപ്പെട്ട എല്ലാവരെയും ഇടയ്ക്ക് ഫോണ്‍ വിളിച്ച് കുശലാന്വേഷണം നടത്താനും രഞ്ജിത് കുമാര്‍ ഒരിക്കലും മടി കാണിച്ചിരുന്നില്ല.
തലച്ചോറിന് ബാധിച്ച രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സ നടത്തിക്കൊണ്ടിരുന്ന കേംബ്രിഡ്ജിലെ രഞ്ജിത് കുമാറിന്റെ സ്ഥിതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വഷളാവുകയും ഇന്നു വെളുപ്പിന് റോയല്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ആയിരുന്നു. 55 വയസ് മാത്രമായിരുന്നു രഞ്ജിത്തിന്റെ പ്രായം.
തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് 2015 ഏപ്രിലിലാണ് രഞ്ജിത്തിനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും പൂര്‍ണമായും അദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിരുന്നില്ല. ഓരോ ദിവസങ്ങളിലായി മുഴുവന്‍ ശരീരാവയവങ്ങളെയും രോഗം ബാധിക്കുകയായിരുന്നു. അത് കിഡ്‌നിയെ കഴിഞ്ഞ ദിവസം ഗുരുതരമായി ബാധിക്കുകയും ന്യുമോണിയ ആവുകയും ചെയ്തതോടെ മരണത്തിന് കീഴടങ്ങേണ്ടി വരുകയായിരുന്നു.
രണ്ട് കൊല്ലം മുമ്പ് ആദ്യ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന രഞ്ജിത് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പുകള്‍ യുകെ മലയാളികള്‍ക്ക് പ്രചോദനാത്മകമായി മാറിയിരുന്നു. രോഗാവസ്ഥയിലും സാമൂഹ്യ ബോധത്തില്‍ അടിയുറച്ചു നിന്ന രഞ്ജിത് കഴിഞ്ഞ യുക്മ തെരഞ്ഞെടുപ്പില്‍ വീണ്ടും ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രോഗം ഉണ്ടായപ്പോള്‍ ഉണ്ടായിരുന്ന സ്ഥാനം വീണ്ടും നിലനിര്‍ത്തിയാണ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ യുക്മ കലാമേളയില്‍ സദസിനിടയില്‍ നിന്നും വിളിച്ച് ആദരിക്കപ്പെട്ടപ്പോള്‍ വാര്‍ത്ത ആയിരുന്നു.
തലച്ചോറില്‍ തുടരെയുണ്ടായ രക്തസ്രാവത്തെതുടര്‍ന്നാണ് രഞ്ജിത്ത് കുമാര്‍ 2015 ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. അന്ന് സുഖം പ്രാപിച്ച് തിരിച്ചു വന്നപ്പോള്‍ ആറുമാസത്തെ ആയുസ് മാത്രമായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാല്‍, അതിനെ എല്ലാം അതിജീവിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം രഞ്ജിത് കുമാര്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തങ്ങള്‍ക്കിടയില്‍ പ്രസന്നവദനനായി നടന്ന രഞ്ജിത്ത് ഇത്തവണ സുഖമില്ലാതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ കാത്തിരുന്നവരെയെല്ലാം സങ്കട കടലിലാഴ്ത്തി ഇന്ന് പുലര്‍ച്ചെ മരണ വാര്‍ത്ത എത്തുകയായിരുന്നു.
കടുത്ത തലവേദനയോടെയാണ് രഞ്ജിത്തിന് അസുഖം തുടങ്ങിയത്. ജോലിത്തിരക്കും സംഘടനാപ്രവര്‍ത്തനവുമായി ഓടിനടന്നിരുന്നതിനാല്‍ തലവേദന രഞ്ജിത്ത് കാര്യമായി എടുത്തിരുന്നില്ല. തലവേദനിക്കുമ്പോള്‍ പാരസെറ്റാമോളോ മറ്റെതെങ്കിലും വേദനാസംഹാരികളോ കഴിച്ച് ജോലികളില്‍ വ്യാപൃതനാവുകയായിരുന്നു രഞ്ജിത്തിന്റെ പതിവ്. എന്നാല്‍ തലവേദന കൂടിയതല്ലാതെ കുറഞ്ഞില്ല. ഇതിനിടെ വയറ്റിലും കലശലായ വേദന തുടങ്ങി. തലവേദനയും വയറുവേദനയും കലശലായതോടെ രഞ്ജിത്തിനെ കേംബ്രിഡ്ജ് ആഡംബ്രൂക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രഞ്ജിത്തിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അടിയന്തരമായി സര്‍ജറി നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അടിയന്തര സര്‍ജറിയാണ് നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും നാലുദിവസം കഴിഞ്ഞാണ് ഓപ്പറേഷന്‍ നടത്തിയത്. ആശുപത്രിയിലെ തിരക്കുമൂലമാണ് ഓപ്പറേഷന്‍ വൈകിയത്. ഇതില്‍ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതും രഞ്ജിത്തിന്റെ സ്ഥിതി വഷളാകാന്‍ കാരണമായെന്നാണ് അനുമാനം.
തുടര്‍ന്ന് ആദ്യ സര്‍ജറി നടത്തി സുഖംപ്രാപിച്ചു വരുന്നതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി രഞ്ജിത്തിന്റെ തലച്ചോറില്‍ വീണ്ടും രക്തസ്രാവമുണ്ടായി. ഇതിനാല്‍ അടുത്ത ദിവസം തന്നെ രണ്ടാമതും രഞ്ജിത്തിനെ ഓപ്പറേഷനു വിധേയനാക്കി. എന്നാല്‍ അതുകൊണ്ടും രക്തസ്രാവം നിലച്ചില്ല. അടുത്ത ദിവസം വീണ്ടും രക്തസ്രാവം ഉണ്ടാകുകയും ഇതിനെതുടര്‍ന്ന് വീണ്ടും ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. അങ്ങനെ നിരവവധി ശസ്ത്രക്രിയകള്‍ക്കും സ്‌നേഹിതരുടെ മനമുരുകിയുള്ള പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് രഞ്ജിത്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ജാന്‍സിയാണ് രഞ്ജിത്തിന്റെ ഭാര്യ. ശരണ്യ മകളാണ്. ഭര്‍ത്താവിനൊപ്പം യുകെയില്‍ തന്നെയാണ് ശരണ്യയും. രണ്ട് കുട്ടികളും ഉണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഈസ്റ്റ് ആംഗ്ലിയയിലെ കേംബ്രിഡ്ജിലാണ് ഇവരുടെ താമസം.
രഞ്ജിത് കുമാറിന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
വിവാഹം, ജനനം, മരണം, യാത്രകള്‍ തുടങ്ങി എന്തുമാകട്ടെ, ബ്രിട്ടീഷുകാര്‍ക്ക് അവ ക്യാമറയില്‍ പകര്‍ത്താനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യമെന്ന് പഠനം. ഇത്തരം ജീവിതമുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുറവാണെന്ന് 2000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ നാലുപേരും ഫോട്ടോകള്‍ നന്നായെടുക്കാനുള്ള ശ്രമത്തിനിടെ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് വെളിപ്പെടുത്തി. സുഹൃത്തുക്കളുമായി രാത്രി കറങ്ങാന്‍ പോയ പലര്‍ക്കും അത്തരം യാത്രകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം ചെയ്യാവുന്ന ചിത്രങ്ങള്‍ എടുക്കാനായിരുന്നത്രേ അവര്‍ സമയം ചെലവഴിച്ചത്.
കുടുംബവുമൊത്തുള്ള അവധിക്കാല യാത്രയോ സ്വന്തം കുഞ്ഞിന്റെ ആദ്യ ചുവടുവെയ്‌പോ പോലും ക്യാമറ്ക്കു പിന്നിലായതിനാല്‍ വേണ്ടവിധം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും ചിലര്‍ പറഞ്ഞു. വധൂവരന്‍മാരുടെ ആദ്യചുംബനവും കുട്ടികള്‍ ആദ്യമായി സംസാരിച്ചതും ഫുട്‌ബോള്‍ മത്സരത്തില്‍ ആദ്യം നേടുന്ന ഗോളിന്റെ ആവേശവും പോലും ഈ വിധത്തില്‍ നഷ്ടമായിട്ടുണ്ടെന്നാണ് മറ്റു ചിലര്‍ വെളിപ്പെടുത്തിയത്. ഗ്യാലക്‌സി എസ് 9, എസ് 9 പ്ലസ് ഫോണുകളുടെ ലോഞ്ചിനോട് അനുബന്ധിച്ച് സാംസങ്ങാണ് ഈ പഠനം നടത്തിയത്.
മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരും യാത്രകളിലും ഔട്ടിംഗുകളിലും മറ്റും ശരാശരി 12 ഫോട്ടോകള്‍ എടുക്കുന്നുണ്ട്. അത്തരത്തില്‍ ഫോട്ടോയെടുപ്പിന് മാത്രം കൂടുതല്‍ സമയം ചെലവഴിക്കുന്നതിലൂടെ അത്തരം സന്ദര്‍ഭങ്ങളുടെ യഥാര്‍ത്ഥ അനുഭവം ആസ്വദിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് 43 ശതമാനം പേര്‍ അറിയിക്കുന്നു. ഫോട്ടോയെടുക്കാന്‍ പോയതിലൂടെ ആസ്വദിക്കാനുള്ള സമയം തങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് പകുതിയോളം പേര്‍ സമ്മതിച്ചു. ചിത്രമെടുത്തു കഴിഞ്ഞാല്‍ നാലിലൊന്നു പേര്‍ മാത്രമാണ് അവ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുക. പത്തില്‍ നാല് പേര്‍ അവയുടെ പ്രിന്റുകള്‍ എടുത്ത് ഫ്രെയിം ചെയ്യുകയോ ആല്‍ബങ്ങളാക്കി സൂക്ഷിക്കുകയോ ചെയ്യാറുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.
കറുത്ത വംശജനായ സഹപാഠിയെ പോസ്റ്റില്‍ ബന്ധിച്ച് വടികൊണ്ടടിച്ച് അടിമ വ്യാപാരം നടത്തി വെള്ളക്കാരായ വിദ്യാര്‍ത്ഥികള്‍. വംശീയത നിറഞ്ഞ ക്രൂരത കാണിച്ചത് 12 ഓളം വരുന്ന വെള്ളക്കാരായ വിദ്യാര്‍ത്ഥികളാണ്. ഇവരെ സ്‌കൂളില്‍ നിന്നു സസ്‌പെന്റ് ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാണ്ട് 12 ഓളം വരുന്ന വെള്ളക്കാരായ കുട്ടികളാണ് തങ്ങളുടെ സഹപാഠിയെ പോസ്റ്റില്‍ കെട്ടിയിട്ട് അടിച്ചത്. വംശവെറി പൂണ്ട കാലത്തെ അനുസ്മരിക്കും വിധം ഇവര്‍ അടിമ വ്യാപാരത്തെ അനുകരിച്ച് കാണിക്കുകയായിരുന്നു. ബാത്തിലെ സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അതേസമയം കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന 3 കുട്ടികളെ പുറത്താക്കാന്‍ സ്‌കൂള്‍ ഭരണ സമിതി വിസമ്മതിച്ചു. ജനുവരിയില്‍ നടന്ന സംഭവത്തില്‍ കുറ്റവാളികളായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നിയമാനുശ്രുതമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി സംഭവം റിപ്പോര്‍ട്ട് ചെയ്ത സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. പക്ഷേ സസ്‌പെന്റ് ചെയ്യപ്പെട്ട എല്ലാവരും തന്നെ സ്‌കൂളിലേക്ക് തിരിച്ചു വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്രൂരകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് വിദ്യാര്‍ത്ഥികളെ ഹെഡ്ടീച്ചര്‍ ആദ്യം പുറത്താക്കിയിരുന്നു. എന്നാല്‍ സ്‌കൂളിന്റെ ഭരണ സമിതി ഇടപ്പെട്ട് പുറത്താക്കല്‍ നടപടി പിന്‍വലിക്കുകയായിരുന്നു. ഹെഡ്ടീച്ചര്‍ പുറത്താക്കിയ മൂന്ന് പേര്‍ക്കും കേസില്‍ ഉള്‍പ്പെട്ട മറ്റു കുട്ടികളെപ്പോലെ രണ്ടാഴ്ച്ച സസ്‌പെന്‍ഷന്‍ നല്‍കിയാല്‍ മതിയെന്ന് സ്‌കൂള്‍ ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികരണം നടത്താന്‍ അക്രമം നേരിട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ തയ്യാറായില്ല. കുട്ടിയുടെ മാതാപിതാക്കള്‍ സംഭവത്തില്‍ പരിഭ്രമം രേഖപ്പെടുത്തി. സ്‌കൂളിലെ ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ ഗ്യാംങാണ് അതിക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സംഭവം നടന്നതിന് ശേഷം പഴുതുകളില്ലാത്ത അന്വേഷണം സ്‌കൂളിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നിയമാനുശ്രുതമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധിതൃതര്‍ പറയുന്നു.
സംഭവം പോലീസിനെ അറിയിച്ചത് സ്‌കൂള്‍ അധികൃതരാണ്. പോലീസുമായി പൂര്‍ണ അര്‍ഥത്തില്‍ സ്‌കൂള്‍ സഹകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഹെഡ്ടീച്ചര്‍ പുറത്തിറക്കിയ കുറിപ്പില്‍ കൂടുതലൊന്നും പറയാനില്ലെന്ന് സ്‌കൂള്‍ ഭരണ സമിതി അറിയിച്ചു. സ്‌കൂളിലെ മറ്റു കുട്ടികളുടെ മാതാപിതാക്കളോട് സംഭവം നടന്ന വിവരം അധികൃതര്‍ അറിയിച്ചിരുന്നില്ല. ബാത്ത് ക്രോണിക്കിളാണ് വിഷയം പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് വിഷയം വ്യാപകമായി പ്രചരിക്കുകയായിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പലരും പ്രതികരിച്ചു. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തില്‍ ദമ്പതികള്‍ നടുക്കം രേഖപ്പെടുത്തി. തങ്ങളുടെ കുട്ടി മിശ്രവശംജനാണെന്നും അവന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ദമ്പതികള്‍ പറയുന്നു.