ന്യൂയോര്‍ക്ക്: ഹാപ്പി മീല്‍ മെനുവില്‍ നിന്ന് മക്‌ഡൊണാള്‍ഡ്‌സ് ചീസ്ബര്‍ഗറുകള്‍ ഒഴിവാക്കുന്നു. അമേരിക്കയിലെ ഔട്ട്‌ലെറ്റുകളിലാണ് ഈ പരിഷ്‌കാരം ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യകരമായ ഭക്ഷണം സംബന്ധിച്ചുള്ള പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. ഇതനുസരിച്ച് മെനുവില്‍ നിന്ന് ചോക്കളേറ്റ് മില്‍ക്ക് ഒഴിവാക്കും. പകരം ബോട്ടില്‍ഡ് വാട്ടര്‍ നല്‍കാനാണ് തീരുമാനം. കൂടുതല്‍ ആരോഗ്യകരമായ പാനീയങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാനാണ് നീക്കം. ഒപ്പം കുട്ടികള്‍ക്കായുള്ള സിക്‌സ് പീസ് ചിക്കന്‍ മക്‌നഗ്ഗെറ്റ് മൈറ്റി മീല്‍സിനൊപ്പം നല്‍കിയിരുന്ന ഫ്രൈസിന്റെ അളവ് പകുതിയായി കുറച്ചിട്ടുമുണ്ട്.
ഭക്ഷണത്തിലെ കലോറി കുറയ്ക്കാനും സോഡിയം, പൂരിത കൊഴുപ്പ്, പഞ്ചസാര എന്നിവ തങ്ങളുടെ ഉല്‍പന്നങ്ങളില്‍ കുറയ്ക്കാനുമുള്ള മക്‌ഡൊണാള്‍ഡ്‌സിന്റെ ആഗോളതലത്തിലുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. യുകെയില്‍ ഇത് നേരത്തേതന്നെ നടപ്പിലാക്കിയിരുന്നു. 2022ഓടെ ഡ്രൈവ്ത്രൂ, റെസ്‌റ്റോറന്റുകള്‍, ഡിജിറ്റല്‍ മെനുകള്‍ എന്നിവയിലൂടെ നല്‍കുന്ന ഹാപ്പി മീലുകളിലെ കലോറി മൂല്യം 600 ആയി കുറയ്ക്കാനാണ് ഫാസ്റ്റ് ഫുഡ് ഭീമന്‍ ശ്രമിക്കുന്നത്. ഒഴിവാക്കുന്ന ചീസ്ബര്‍ഗറുകളും ചോക്കളേറ്റ് മില്‍ക്കും വാങ്ങാന്‍ ലഭിക്കുമെങ്കിലും മെനുവില്‍ നിന്ന് ഒഴിവാക്കുന്നത് അത് ഓര്‍ഡര്‍ ചെയ്യുന്ന നിരക്ക് കുറയ്ക്കുമെന്നാണ് കമ്പനി കരുതുന്നത്.
നാല് വര്‍ഷം മുമ്പ് കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ മെനുവില്‍ നിന്ന് ഒഴിവാക്കിയതോടെ അവയ്ക്കായുള്ള ഓര്‍ഡറുകള്‍ 14 ശതമാനത്തോളം കുറഞ്ഞുവെന്നാണ് മക്‌ഡൊണാള്‍ഡ്‌സ് അവകാശപ്പെടുന്നത്. ഫ്രൈസിന് പകരം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകരമായ മെനു അവതരിപ്പിക്കാനുള്ള പദ്ധതികളും മക്‌ഡൊണാള്‍ഡ്‌സിനുണ്ട്. സ്‌പെയിനിലുള്ള കമ്പനിയുടെ റെസ്റ്റോറന്റുകളില്‍ പൈനാപ്പിള്‍ സ്പിയറുകളും ചൈന, ജപ്പാന്‍, തായ്‌വാന്‍ എന്നിവിടങ്ങളില്‍ കുക്ക്ഡ് കോണും ഇപ്പോള്‍ നല്‍കി വരുന്നുണ്ട്.
ഹാപ്പി മീലുകള്‍ പ്രോത്സാഹിപ്പിക്കാന്‍ അതിനൊപ്പം ടോയ്‌സ് നല്‍കുന്നതില്‍ മക്‌ഡൊണാള്‍ഡ്‌സ് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇനി കളിപ്പാട്ടങ്ങള്‍ക്ക് പകരം പുസ്തകങ്ങള്‍ നല്‍കാനാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം ഔട്ട്‌ലെറ്റുകളില്‍ ഇവ ലഭ്യമാകും. അമേരിക്കയില്‍ ഈ മാറ്റങ്ങള്‍ ജൂണില്‍ നിലവില്‍ വരും. ഫ്രൈസിനൊപ്പമുള്ള ചീസ്ബര്‍ഗര്‍ ഹാപ്പിമീലും സ്‌ട്രോബെറി മില്‍ക്ക്‌ഷേക്കും 738 കലോറിവരുമെന്നാണ് കണക്കാക്കുന്നത്.
ലണ്ടന്‍: 55 വയസ്സിനു താഴെയുള്ളവര്‍ക്ക് 10,000 പൗണ്ട് വീതം നല്‍കാന്‍ ദി റോയല്‍ സോസൈറ്റി ഫോര്‍ ദി എന്‍കറേജ്‌മെന്റ് ഓഫ് ദി ആര്‍ട്‌സ്, മാനിവാക്‌ച്ചേര്‍സ് ആന്റ് കോമേഴ്‌സ് (ആര്‍എസ്എ) ശുപാര്‍ശ ചെയ്തു. രണ്ടു വര്‍ഷത്തിനിടയ്ക്ക് രണ്ടു തവണകളായി 5,000 പൗണ്ട് വീതം നല്‍കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ചില ബെനിഫിറ്റുകളും നികുതിയിളവുകളും ഇത് നല്‍കുന്നതോടെ പിന്‍വലിക്കാനും നിര്‍ദേശമുണ്ട്. മാറുന്ന സാഹചര്യങ്ങളില്‍ ജോലി നഷ്ടപ്പെടല്‍ ഭീഷണി നേരിടുന്നവര്‍ക്ക് ഒരു നഷ്ടപരിഹാരം എന്ന നിലയ്ക്കാണ് പുതിയ പദ്ധതി കണക്കാക്കപ്പെടുന്നത്. 2020 ഓടെ ഓട്ടോമേഷന്‍ മൂലം ജോലി നഷ്ടമാകുന്ന യുകെ പൗരന്മാര്‍ക്കും സോഷ്യല്‍ കെയര്‍ സഹായം തേടേണ്ടി വരുന്നവര്‍ക്കും പുതിയ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യം ഉപകാരം ചെയ്യും.
രണ്ട് വര്‍ഷത്തിനിടയില്‍ 5,000 പൗണ്ട് വീതം രണ്ട് തവണകളായിട്ടാണ് പണം നല്‍കേണ്ടതെന്നാണ് ആര്‍എസ്എ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പണം ലഭിക്കുന്നവര്‍ തങ്ങള്‍ ഈ പണം എന്തിനായിട്ടാണ് ഉപയോഗിക്കുകയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ നല്‍കുന്ന പണം ജനങ്ങളെ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദഗ്ദ്ധ്യമില്ലാത്ത ജോലിയില്‍ തുടരുന്ന ഒരാള്‍ക്ക് തന്റെ കരിയര്‍ മെച്ചപ്പെടുത്താനും പുതിയ ജോലിയിലെത്താനും ഈ തുക ഉപകാരപ്രദമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രചോദനമാകാന്‍ ഈ ഫണ്ടിനു കഴിഞ്ഞേക്കും.
പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ ചൈല്‍ഡ് ബെനഫിറ്റ്, നികുതിയിളവ്, ജോബ് സീക്കര്‍ അലവന്‍സ് തുടങ്ങിയവ ഷ്ടമാകുമെന്നാണ് കരുതുന്നത്. വര്‍ഷം 14.5 ബില്ല്യണ്‍ വീതം വകയിരുത്തിയാല്‍ ഏതാണ്ട് 13 വര്‍ഷം കൊണ്ട് രാജ്യത്തെ പകുതിയോളം വരുന്ന ജനവിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം സര്‍ക്കാര്‍ തലത്തിലെ സേവിംഗ്‌സില്‍ നിന്ന് എടുത്ത നല്‍കാന്‍ കഴിയും. ഇത്തരത്തില്‍ ഒരു യൂണിവേഴ്‌സല്‍ ബേസിക്ക് ഇന്‍കം എന്ന പദ്ധതിയുടെ സാധ്യതകള്‍ തങ്ങള്‍ അന്വേഷിച്ചു വരികയായിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടി പറയുന്നു. ജോലിയടിസ്ഥാനത്തിലും മറ്റു തലങ്ങളിലും ഭാവിയില്‍ ഉയര്‍ന്നേക്കാവുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് എതിരെ കൃത്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് പുതിയ ആര്‍എസ്എ റിപ്പോര്‍ട്ടെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ ട്രഷറി മിനിസ്റ്റര്‍ ജോനാദന്‍ റെയ്‌നോള്‍ഡ്‌സും അഭിപ്രായപ്പെട്ടു.
ലോകത്തിലെ തന്നെ മികച്ച അധ്യാപനത്തിലുളള അവാര്‍ഡ് പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് ആന്‍ഡ്രിയ സാഫിറാക്കോ. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റില്‍ സ്ഥിതിചെയ്യുന്ന ആല്‍പ്പേര്‍ട്ടണ്‍ കമ്യൂണിറ്റി സ്‌കുളിലെ അധ്യാപികയാണ് ആന്‍ഡ്രിയ സാഫിറാക്കോ. ആന്‍ഡ്രിയ പഠിപ്പിക്കുന്ന കുട്ടികളില്‍ പലരും ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. ഇവരില്‍ പലരും തങ്ങളുടെ ഹോം വര്‍ക്കുകള്‍ ചെയ്യുന്നത് ബാത്‌റൂമുകളില്‍ വെച്ചാണ്. നാലാമത് വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് ആന്‍ഡ്രിയ സാഫിറോക്കോ. അവാര്‍ഡിനെപ്പറ്റി വായിച്ചറിഞ്ഞതിനു ശേഷമാണ് ആപ്ലിക്കേഷന്‍ അയക്കാന്‍ തീരുമാനിച്ചത്. അധ്യാപകര്‍ സമൂഹത്തില്‍ വലിയ മൂല്യങ്ങള്‍ സൂക്ഷിക്കുന്നവരാണ്. നന്മയോടെയുള്ള പ്രവര്‍ത്തനങ്ങളെ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജോലിയെടുക്കുന്നവരാണ് അധ്യാപകര്‍. അത്തരത്തിലുള്ള കാര്യങ്ങള്‍ സമൂഹം അറിയേണ്ടതുണ്ട്; ആന്‍ഡ്രിയ പറയുന്നു.
രാജ്യത്തെ തന്നെ ഏറ്റവും ദരിദ്ര വിഭാഗങ്ങള്‍ ജീവിക്കുന്ന പ്രദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികളാണ് ആന്‍ഡ്രിയയുടെ സ്‌കൂളില്‍ പഠിക്കുന്നത്. സാംസ്‌കാരികപരമായും ഭാഷാപരമായും വ്യത്യസ്ഥത പുലര്‍ത്തുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂളില്‍ പഠനത്തിനായി എത്തുന്നുണ്ട്. ഗുജറാത്തിയും ഹിന്ദിയും തമിഴും പോര്‍ച്ചുഗീസും ഉള്‍പ്പെടെ നിരവധി ഭാഷകള്‍ സംസാരിക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളാണിവര്‍. ആന്‍ഡ്രിയക്ക് 35 ഭാഷകളില്‍ കുട്ടികളെ അഭിസംബോധന ചെയ്യാറുണ്ട്. മാതൃ ഭാഷയില്‍ കുട്ടികളെ അഭിസംബോധന ചെയ്യുന്നത് സാംസ്‌കാരികപരമായി കുട്ടികളോടുള്ള അടുപ്പം സൂക്ഷിക്കാന്‍ സഹായിക്കുമെന്ന് ആന്‍ഡ്രിയ കരുതുന്നു. കൂടാതെ തനത് ഭാഷയില്‍ കുട്ടികളോട് സംവദിക്കുന്നത് കുട്ടികളും സ്‌കൂളും തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്നും ആന്‍ഡ്രിയ പറയുന്നു.
സ്‌കൂളിലെ മറ്റു അധ്യാപകരുമായി ചേര്‍ന്ന് കുട്ടികളുടെ ജീവിതാവസ്ഥയ്ക്ക് അനുസൃതമായ രീതിയില്‍ പാഠ്യപദ്ധതി ഉടച്ചു വാര്‍ക്കുകയും കുട്ടികളുമായി കൂടുതല്‍ അടുപ്പം ഉണ്ടാക്കിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും ആന്‍ഡ്രിയയുടെ നേതൃത്വത്തില്‍ നടക്കുന്നു. കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുക, കുട്ടികളുമായി ഒന്നിച്ചു യാത്ര ചെയ്യുക, അവരെ സ്‌കൂളിലേക്ക് സ്വീകരിക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ആന്‍ഡ്രിയയുടെ നേതൃത്വത്തില്‍ നടക്കുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന അധ്യാപകര്‍ക്കായി നല്‍കുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസ് അധ്യാപകര്‍ക്കായി നല്‍കുന്ന നോബേല്‍ പ്രൈസായിട്ടാണ് കണക്കാക്കപ്പെടുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന അധ്യാപകരെ ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യമാണ് വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ് ചെയ്യുന്നത്.
പാര്‍ക്ക് ലാന്‍ഡ്, ഫ്ളോറിഡ: ഫ്‌ളോറിഡയിലെ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ ബുധനാഴ്ച്ച നടന്ന വെടിവെപ്പിനിടെ നിരവധി കുട്ടികളെ മരണത്തില്‍ നിന്നും രക്ഷിച്ച് സ്‌കൂളിലെ ഫുട്ബോള്‍ കോച്ച് ആരണ്‍ ഫീസ്. സ്‌കുളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിക്ക് മുന്നില്‍ സ്വയം കവചമായി നിന്ന ഇദ്ദേഹം നിരവധി കുട്ടികളെയാണ് രക്ഷിച്ചത്.
ആരോണിനെ അക്രമി വെടിവെച്ചു വീഴ്ത്തിയെങ്കിലും മരിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. വെടിവെപ്പില്‍ സാരമായി പരിക്കേറ്റ ആരണ്‍ ഫീസ് ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. നിലവില്‍ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡ് കൂടിയാണ് ആരണ്‍. സ്വയം കവചമായി നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ ആരണിന് ആദരവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയകളില്‍ രംഗത്ത് വന്നിരിക്കുന്നത്.
കുട്ടികളെ രക്ഷിച്ച ആരണിന്റെ ധീരമായ പ്രവൃത്തിയെ നിരവധി പേര്‍ നവമാധ്യങ്ങളില്‍ അഭിനന്ദിച്ചു. സ്‌കൂളിന്റെ സുരക്ഷക്കായി സ്വയം സമര്‍പ്പിച്ചയാളാണ് ആരണ്‍ എന്ന് ഒരു വിദ്യാര്‍ത്ഥി ട്വീറ്റ് ചെയ്തു. അച്ചടക്ക നടപടി നേരിട്ടതിനേത്തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളസ് ക്രൂസ് എന്ന വിദ്യാര്‍ത്ഥിയാണ് കൂട്ടക്കൊല നടത്തിയത്. ക്രൂസ് നടത്തിയ വെടിവെപ്പില്‍ ഏതാണ്ട് പതിനേഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇയാളെ പിന്നീട് പൊലീസ് പിടികൂടി.
ഭിക്ഷയെടുക്കാനോ ബെനഫിറ്റുകള്‍ കൈപ്പറ്റാനോ തയ്യാറല്ലാത്ത സ്റ്റീഫന്‍ പോപ് ഇപ്പോള്‍ ജീവിക്കുന്നത് ഒരു പഴയ ടെലിഫോണ്‍ ബൂത്തിനകത്താണ്. ബര്‍മിംഗ്ഹാമിലെ മൂന്നടി മാത്രം വിസ്താരമുള്ള ബിടി കിയോസ്‌കിനുള്ളിലാണ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇയാള്‍ താമസിക്കുന്നത്. വഴിയാത്രക്കാര്‍ നല്‍കുന്ന ചില്ലറകളാണ് ഇയാളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മുന്‍ ഡിമോളിഷന്‍ ജീവനക്കാരനായ പോപ് ഈ വിന്റര്‍ മുഴുവന്‍ ഈ കിയോസ്‌കിനുള്ളില്‍ കഴിച്ചുകൂട്ടിയെന്നത് അതിശയകരമാണ്.
മാതാപിതാക്കളുടെ മരിച്ചതോടെയാണ് ഇയാള്‍ക്ക് വീടില്ലാതായത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. മാസങ്ങളുടെ വ്യത്യാസത്തില്‍ മാതാപിതാക്കള്‍ മരിച്ചതോടെ വീട്ടില്‍ നിന്ന് ഇയാള്‍ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. തന്റെ ജീവിത സാഹചര്യങ്ങള്‍ ഭീതിദമാണെങ്കിലും അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നാണ് പോപ് പറയുന്നത്. പോകാന്‍ മറ്റിടങ്ങളില്ല, അതുകൊണ്ട് താന്‍ ഈ കിയോസ്‌കിനുള്ളില്‍ ചുരുണ്ടു കൂടുന്നു. പുറത്തെ മഞ്ഞുവീഴ്ചയില്‍ നിന്നും മഴയില്‍ നിന്നും തന്നെ രക്ഷിക്കുന്നത് ഈ കിയോസ്‌കാണ്.
തനിക്ക് വഴിയാത്രക്കാര്‍ നല്‍കുന്ന പണം മദ്യം കഴിക്കാനോ മയക്കുമരുന്നുകള്‍ക്കോ ഉപയോഗിക്കുന്നില്ല. ഭക്ഷണത്തിന് മാത്രമാണ് ഇത് താന്‍ ചെലവാക്കുന്നത്. താനൊരു മനുഷ്യ മൃഗശാലയിലാണ് കഴിയുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും പോപ്പ് പറഞ്ഞു. തനിക്ക് ഒരു സലഹോദനും സുഹൃത്തുക്കളുമുണ്ട്. എന്നാല്‍ അവരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനും സ്വന്തമായി ഫ്‌ളാറ്റ് വാങ്ങാനുമുള്ള സ്വപ്‌നങ്ങളും ഇയാള്‍ക്കുണ്ട്. ഹോസ്റ്റലുകളില്‍ താമസിക്കാനും തനിക്ക് താല്‍പര്യമില്ലെന്ന് പോപ്പ് പറയുന്നു. അവിടങ്ങളില്‍ താമസിക്കുന്നവര്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണെന്നാണ് ഇദ്ദേഹം ന്യായീകരിക്കുന്നത്. അത്തരമൊരു ചുറ്റുപാട് തനിക്ക് യോജിച്ചതല്ലെന്നും പോപ്പ് വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായികയായിരുന്നു സിന്ധു ജോയ്. ഇടയ്ക്ക് രാഷ്ട്രീയ ചുവടുമാറ്റം നടത്തിയും റിയാലിറ്റി ഷോയിൽ പങ്കെടുത്തുമൊക്കെ സിന്ധു വാർത്തകളിലിടം നേടി. ‘സിന്ധുവെന്താ കല്യാണം കഴിക്കാത്തത്’ എന്ന ചോദ്യക്കാരുടെ വായടപ്പിച്ച് കഴിഞ്ഞ മേയിൽ മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബിനെ വിവാഹം കഴിക്കുകയും ചെയ്തു. വാടക വീടുകളിലെ ജീവിതത്തിന് അന്ത്യം നൽകി സ്വന്തമായൊരു വീടെന്ന സ്വപ്നം കൈവരിച്ചതിന്റെ ആഹ്ലാദത്തിലാണിപ്പോൾ സിന്ധു. വിവാഹം ജീവിതത്തിൽ ഒരു ട്വിസ്റ്റായിരുന്നുവെന്നും പലപ്പോഴും താനിപ്പോൾ സ്വപ്നം കാണുകയാണോ എന്ന് ചിന്തിക്കാറുണ്ടെന്നും ബ്രിട്ടനിലെ നോട്ടിങ്ഹാമിലെ പുതിയ വീട്ടിലിരുന്നു സിന്ധു പറയുന്നു. വീടോർമകളും പുതിയ വീടിന്റെ വിശേഷങ്ങളും സിന്ധു പങ്കുവയ്ക്കുന്നു.
എന്റെ വീടോർമകളിൽ മുന്നിൽ നിൽക്കുന്നത് വാടക വീടുകൾ തന്നെയായിരിക്കും. അതിൽ ഇടപ്പള്ളിയിൽ താമസിച്ചിരുന്ന ഇരുനില വീട് മറക്കാനാവില്ല. ഡാഡിയും മമ്മിയും ഞാനും അനുജനും അനുജത്തിയുമൊക്കെ ഒരുമിച്ചു കഴിഞ്ഞ ആ കാലം എന്നും ഓർമകളിലുണ്ടാകും. സഹോദരങ്ങൾക്കൊപ്പം കളിചിരികളുമായി വളർന്നയിടമായതുകൊണ്ടാകാം മനസ്സിൽ അതാദ്യം ഓടിയെത്തുന്നത്.
ഇടപ്പള്ളി പള്ളിക്കടുത്തായിരുന്നു ആ വീട്, പള്ളിപ്പെരുന്നാളും നേർച്ചയുമൊക്കെ മറക്കാൻ കഴിയാത്ത ഓർമകളാണ്. അവിടെ നിന്നും മൂന്നാമത്തെ വാടകവീട്ടിലേക്കു മാറുന്ന സമയത്താണ് ഡാഡി മരിക്കുന്നത്. ഡാഡിയൊരു കോൺട്രാക്ടർ ആയിരുന്നു. എന്നിട്ടും ഞങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായില്ല. സ്വന്തമായി ഭൂമിയൊക്കെ ഉണ്ടായിരുന്നെങ്കിലും വീടു മാത്രം ഇല്ലായിരുന്നു. പിന്നീട് ഞങ്ങൾക്കൊരു വീടു നിർമിക്കണം എന്നൊക്കെ ചിന്തിച്ചു തുടങ്ങിയ കാലത്താണ് അദ്ദേഹം ഈ ലോകത്തോടു വിടപറയുന്നത്.
1990ൽ അദ്ദേഹം മരിക്കുന്ന സമയത്ത് ഞങ്ങൾ മൂന്നുപേരും സ്കൂളിൽ പഠിക്കുന്ന പ്രായമാണ്. പിന്നീടങ്ങോട്ട് അമ്മയുടെയും അച്ഛന്റെയും തറവാടു വീടുകളിലായി ജീവിതങ്ങൾ. കളമശ്ശേരിയില്‍ താമസിക്കുന്ന സമയത്താണ് ഒരപകടത്തിൽ അമ്മ മരിക്കുന്നത്. അന്നു ഞാൻ തിരുവനന്തപുരത്ത് എംഫിൽ ചെയ്യുകയാണ്. അമ്മ മരിച്ചതോടെ സഹോദരങ്ങൾ അമ്മവീട്ടിലായി താമസം.
സ്വന്തമെന്നു പറയാനൊരു വീടില്ലാതെയാണ് വിവാഹം വരെയും ജീവിച്ചത്. നമ്മുടേതെന്നു പറയാൻ ഒരു വീടുണ്ടാകുന്നതിന്റെ സുരക്ഷിതത്വബോധം എത്രയെന്ന് നന്നായിട്ടറിയാം. വിവാഹം കഴിക്കുന്നതിനു മുമ്പ് കഴിഞ്ഞ മേയ് വരെയും തിരുവനന്തപുരത്ത് ഒരു വാടകവീട്ടിലായിരുന്നു താമസം. ചെറിയൊരു മുറിയുള്ള വീടെങ്കിലും സ്വന്തമായുണ്ടാകണം എന്ന അഭിപ്രായമുള്ളയാളാണു ഞാൻ. പ്രത്യേകിച്ച് ഒരു സ്ത്രീ ആയതുകൊണ്ട് വീടില്ലാത്തതിന്റെ ദുരിതങ്ങൾ ഏറെ അനുഭവിച്ചിട്ടുണ്ട്.
തനിച്ചു താമസിക്കുന്ന സ്ത്രീക്ക് വീടോ ഫ്ലാറ്റോ നൽകാൻ ഒരായിരം തവണ ആലോചിക്കും വീട്ടുടമസ്ഥർ. മാത്രമോ കരാർ പുതുക്കുന്ന സമയമാകുമ്പോൾ സമാധാനത്തോടെ ഒന്നുറങ്ങാൻ പോലും കഴിയാറില്ല, വീടൊഴിയാൻ പറയുമോ എന്ന ഭയത്താൽ. കഴിഞ്ഞ വർഷം വാടക കൂട്ടിക്കൊടുത്തതോടെയാണ് വീട്ടിൽ നിന്നും മാറേണ്ടെന്ന സാഹചര്യമുണ്ടായത്. ജീവിക്കാനുള്ള പണത്തിനു പോലും കഷ്ടപ്പെടുന്നതിനിടയിൽ വാടക കൂടിയത് വല്ലാതെ വലച്ചിരുന്നു.
വിവാഹശേഷം ശാന്തിമോന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് പോയത്. അന്നു തോന്നിയ സുരക്ഷിതത്വം മറക്കാനാവില്ല. അന്നുതൊട്ടേ ലണ്ടനിൽ വീടുവാങ്ങണമെന്നു തീരുമാനിച്ചിരുന്നു. ഞാൻ കൂടി ലണ്ടനിലെത്തിയ ശേഷമാകാം വീടുവാങ്ങുന്നതെന്നായിരുന്നു തീരുമാനം. പുതിയ വീട്ടിലേക്കു മാറിയിട്ടു വെറും രണ്ടുമാസമേ ആകുന്നുള്ളു. അതിനു മുമ്പ് നോട്ടിങ്ഹാമിൽ തന്നെ ഒരു വാടക വീട്ടിലായിരുന്നു താമസം. പിന്നീടാണ് ഈ സ്ഥലവും വീടുമൊക്കെ വന്നു കാണുന്നത്.
ആദ്യകാഴ്ചയിൽ തന്നെ എനിക്കിഷ്ടമായി. രണ്ടുപേരുടെയും പേരിലാണ് വീടു വാങ്ങിച്ചത്. ബെൽവേ എന്ന പ്രശസ്തമായ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാതാക്കൾ. അവരുടെ വെല്ലസ്ലി മോഡലിലാണ് വീടു പണിതത്. ബ്രിട്ടനിൽ വന്നു വെറും നാലുമാസമായപ്പോഴേക്കും സ്വന്തമായൊരു വീടു വാങ്ങാൻ കഴിഞ്ഞതു ദൈവാനുഗ്രഹമാണെന്നാണ് കരുതുന്നത്.
ഞങ്ങളുടെ സ്വർഗരാജ്യം…
നോട്ടിങ്ഹാമിലെ ഈസ്റ്റ് മിഡ്‌ലാൻഡ്സിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത കൊളോണിയൽ ശൈലിയിലുള്ള വീടാണിത്. ചൂടും തണുപ്പും ഒരുപോലെ നിലനിൽക്കാൻ സഹായിക്കുന്ന ഇഷ്ടികകൾ കൊണ്ടാണ് വീടു നിര്‍മ്മിച്ചത്. പ്രധാനവാതിൽ തുറന്നു കയറി വരുമ്പോൾ ഇടതുവശത്ത് ചെറിയൊരു യൂട്ടിലിറ്റി ഏരിയയുണ്ട്, അതു ഷൂവും ചെരിപ്പുകളുമെല്ലാം സൂക്ഷിക്കാൻ ഉപയോഗിക്കുന്നു.
വലതുവശത്ത് വിശാലമായ ലിവിങ് റൂം. ലിവിങ് റൂമിനോടു ചേർന്ന് മനോഹരമായി ഒരുക്കിയിരിക്കുന്ന ബുക് ഷെൽഫുണ്ട്. ഡൈനിങ്ങിനോടു ചേർന്നു തന്നെയാണ് അടുക്കളയും. അടുക്കളയ്ക്കപ്പുറത്തായി ഒരു വർക് ഏരിയയും. അടുക്കള വശത്തെ വാതിൽ തുറന്നാൽ വിശാലമായ ബാക്‌യാർഡ് കാണാം.
സ്റ്റെയർകെയ്സ് കയറിച്ചെല്ലുന്നത് ചെറിയൊരു ഹാളിലേക്കാണ്. നാലു ബെഡ്റൂമുകളാണ് മുകളിലുള്ളത്, അതിലൊരെണ്ണം സൗകര്യാർഥം ഹോം ഓഫീസ് റൂം ആക്കി മാറ്റി. ബാത് അറ്റാച്ച്ഡ് മാസ്റ്റർ ബെഡ്റൂമും മറ്റു രണ്ടു ബെഡ്റൂമുകളുമുണ്ട്. നാലു മുറികളും കളർഫുൾ ആയാണ് സെറ്റ് ചെയ്തിരിക്കുന്നത്.
ഇരുവർക്കും ഏറെയിഷ്ടം വെള്ള നിറമായതിനാൽ മാസ്റ്റർ ബെഡ്റൂമിലാകെ വെള്ള നിറത്തിന്റെ സൗന്ദര്യമാണ്, മറ്റു മുറികളിൽ ചുവപ്പും ഓറഞ്ചും പച്ചയുമെല്ലാം കാണാം. ഞങ്ങളിരുവരും ചേർന്നു തന്നെയാണ് ഇന്റീരിയർ ഡിസൈനിങ് ഒക്കെ ചെയ്തത്. ഇനിയും പൂർത്തിയാക്കാനുണ്ട്. ചെടികളൊക്കെ വച്ചുവരുന്നതേയുള്ളു, പച്ചക്കറി കൃഷിയും ചെയ്യണമെന്നുണ്ട്.
നാടിനെ മിസ് ചെയ്യുന്നുണ്ട്…
പ്രവാസിയാകുന്ന എല്ലാവർക്കും നാടിനെ മിസ് ചെയ്യുന്നുണ്ടാകും. അവിടുത്തെ സുഹൃത്തുക്കൾ, വൈകുന്നേരങ്ങളിൽ അവർക്കൊപ്പമുള്ള യാത്രകള്‍ ഒക്കെ മിസ് ചെയ്യുന്നുണ്ട്. ഒരിക്കലും കേരളം വിട്ടെങ്ങോട്ടും പോകില്ലെന്നു കരുതിയിരുന്ന ഞാൻ ഇപ്പോൾ ഇവിടെ ബ്രിട്ടനിൽ ആണല്ലോ എന്നോർക്കുമ്പോൾ അദ്ഭുതം തോന്നാറുണ്ട്. പക്ഷേ ഇവിടെ ഞാൻ ഭര്‍ത്താവിന്റെ കൂടെയാണല്ലോ എന്ന സന്തോഷമുണ്ട്, ആ സുരക്ഷിതത്വബോധം മറ്റാർക്കും നൽകാനാകില്ലല്ലോ.
ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തിന്റെ ടാക്‌സിവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ടെര്‍മിനല്‍ 5നടുത്ത് പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. 40 വയസുള്ള പുരുഷനാണ് മരിച്ചത്. ഇയാള്‍ ഒരു വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അപകടത്തില്‍പെട്ട രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തോളെല്ലിന് പരിക്കുണ്ടെന്നാണ് വിവരം. അപകടത്തെത്തുടര്‍ന്ന് ഇരുപതോളം ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങളുടെ സര്‍വീസ് വൈകി. ഒരു വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കേണ്ടി വന്നതായി വിമാനത്താവളം വക്താവ് പറഞ്ഞു.
അപകടമുണ്ടായതിനു പിന്നാലെയുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായതെന്നാണ് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിക്കുന്നത്. ഇയാളെ പരിക്കുകളോടെ വെസ്റ്റ് ലണ്ടന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവില്‍ അപകടത്തേക്കുറിച്ച് വിവരം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും മെറ്റ് പോലീസ് വ്യക്തമാക്കി.
മരിച്ചയാളേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തേത്തുടര്‍ന്ന് റണ്‍വേ അടച്ചില്ലെങ്കിലും സര്‍വീസുകളെ ബാധിച്ചു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നു ഹീത്രൂ അറിയിക്കുന്നു.
കവന്‍ട്രി: രണ്ട് വലിയ അപകടങ്ങളേത്തുടര്‍ന്ന് എം6 അടച്ചു. കവന്‍ട്രിക്ക് സമീപം പുലര്‍ച്ചെയാണ് അപകടങ്ങള്‍ ഉണ്ടായത്. പാതയുടെ വടക്കന്‍ സ്‌ട്രെച്ചില്‍ ജംഗ്ഷന്‍ 1നും 3നുമിടയിലുള്ള ഭാഗമാണ് അടച്ചിട്ടത്. പുലര്‍ച്ചെ ഒരു മണി മുതല്‍ എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് മാത്രമാണ് പാതയില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാവിലെയുണ്ടാകുന്ന ഗതാഗതത്തിരക്ക് പാത അടച്ചിട്ടതിനാല്‍ രൂക്ഷമായി രണ്ട് അപകടങ്ങളേത്തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് വാര്‍വിക്ക്ഷയര്‍ പോലീസ് വക്താവ് അറിയിച്ചു.
മോട്ടോര്‍വേ ഉച്ചക്കു ശേഷം മാത്രമേ തുറക്കാനാകൂ എന്നാണ് കരുതുന്നത്. വാഹനങ്ങള്‍ ജംഗ്ഷന്‍ 2ല്‍ നിന്ന് തിരിഞ്ഞ് എ46, എ45 എന്നിവയിലൂടെ സിറ്റിയുടെ തെക്കുഭാഗത്തെത്തി ജംഗ്ഷന്‍ 4ലൂടെ എം6ല്‍ തിരികെ പ്രവേശിക്കണമെന്ന് ഹൈവേ ഇംഗ്ലണ്ട് വക്താവ് അറിയിച്ചു. പുലര്‍ച്ചെ 2.40നാണ് ലോറികള്‍ അപകടത്തില്‍പ്പെട്ടത്. ഒരു ലോറി സേഫ്റ്റി ബാരിയറില്‍ ഇടിക്കുകയും ചെയ്തു.
പിന്നീട് മൂന്നാമത്തെ ലെയിനില്‍ ഗതാഗതം പുനസ്ഥാപിക്കാനായെങ്കിലും പൂര്‍ണ്ണമായി തുറക്കണമെങ്കില്‍ സമയമെടുക്കുമെന്നാണ് വിവരം.
നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ടൈംസ് ടേബിള്‍ ടെസ്റ്റിന്റെ ട്രയല്‍ മാര്‍ച്ചില്‍ നടത്തും. ദേശീയതലത്തില്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ട്രയല്‍ പരീക്ഷ നടത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ ഒരുങ്ങുന്നത്. കുട്ടികളുടെ സംഖ്യാ ജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ പരീക്ഷ ഉതകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 2020 മുതല്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരീക്ഷ നിര്‍ബന്ധിതമായി നടത്താനാണ് പദ്ധതി. 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓണ്‍ സ്‌ക്രീന്‍ ടെസ്റ്റ് 12 വയസ്സുവരെയുള്ള കുട്ടികളുടെ ടൈംസ് ടേബിളിനെക്കുറിച്ചുള്ള അറിവായിരിക്കും പരിശോധിക്കുക. ടെസ്റ്റ് കുട്ടികള്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാത്ത വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിക്കുകയോ മറ്റു മുല്യനിര്‍ണ്ണയത്തിന് ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ അറിയിച്ചു.
അതേസമയം, അധ്യാപക സംഘടനാ നേതാക്കള്‍ പുതിയ ടെസ്റ്റിനെ എതിര്‍ത്തു കൊണ്ട് രംഗത്തു വന്നിട്ടുണ്ട്. ഇഗ്ലീഷിന്റെയും ഗണിതശാസ്ത്രത്തിന്റെയും മുല്യനിര്‍ണ്ണയത്തിനായി നിലവില്‍ ഉണ്ടായിരുന്ന സാറ്റ് ടെസ്റ്റിന് സമാനമായ പുതിയ ടെസ്റ്റ് കുട്ടികളില്‍ സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും ഉണ്ടാക്കുമെന്ന് അധ്യാപകര്‍ പറയുന്നു. സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള മുല്യനിര്‍ണ്ണയ രീതികളോട് യോജിച്ച് നിന്നാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും ഇത്തരം ടേബിള്‍സ് ടെസ്റ്റുകള്‍ സര്‍ക്കാര്‍ തലത്തില്‍ വീണ്ടും കൊണ്ടുവരുന്നത്. അങ്ങേയറ്റം നിരാശജനകമാണെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറി നിക്ക് ബ്രൂക്ക് പറയുന്നു.
മള്‍ട്ടിപ്ലിക്കേഷന്‍ ടെസ്റ്റുകള്‍ എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് 2015ലെ കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയിലായിരുന്നു. 11 വയസുള്ള കുട്ടികള്‍ക്കു വേണ്ടിയായിരുന്നു ഇത് വിഭാവനം ചെയ്തത്. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ കുട്ടികളേക്കാള്‍ ഗണിതശാസ്ത്രത്തില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍ പിന്നാക്കം പോകുന്നത് പരിഹരിക്കാനായിരുന്നു ഇത് ആവിഷ്‌കരിച്ചത്. ഷാംഗ്ഹായിലെയും സിംഗപ്പൂരിലെയും കുട്ടികളുടെ ഗണിതശാസ്ത്ര ജ്ഞാനത്തിനൊപ്പം ഇംഗ്ലണ്ടിലെ കുട്ടികളെയും എത്തിക്കാന്‍ പരീക്ഷയ്ക്ക് കഴിയുമെന്നാണ് അവകാശപ്പെടുന്നത്. അന്താരാഷ്ട മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്‍സ് പഠനത്തില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍ 546 പോയിന്റുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സിംഗപ്പൂരിലെ കുട്ടികള്‍ക്ക് ലഭിച്ചത് 618 പോയിന്റുകളാണ്.
നഴ്‌സിംഗ് ബര്‍സറികള്‍ ഇല്ലാതാക്കുന്നത് അസമത്വം സൃഷ്ടിക്കുന്നുവെന്നും സ്ത്രീകളും വംശീയ ന്യൂനപക്ഷക്കാരുമായ അപേക്ഷകരെ ഇത് നഴ്‌സിംഗ് പഠനത്തില്‍ നിന്ന് പിന്നോട്ടു വലിക്കുന്നുവെന്നും സമ്മതിച്ച് സര്‍ക്കാര്‍. നിലവില്‍ നല്‍കി വരുന്ന ഗ്രാന്റ് വെട്ടിക്കുറച്ച് വര്‍ഷം 9,000 പൗണ്ടാക്കി മാറ്റിയ രീതി നഴ്‌സിംഗ് പഠിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതായി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ഇജ്യൂക്കേഷന്‍സ് ഇക്യാലിറ്റി നടത്തിയ അനാലിസിസില്‍ പറയുന്നു. ഇത്തരത്തില്‍ പഠിക്കുന്നവര്‍ ജീവിത ചിലവുകള്‍ക്കും ട്യൂഷന്‍ ഫീസിനുമായി ലോണ്‍ എടുക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. പോസ്റ്റ് ഗ്രാജ്യൂറ്റ്‌സിന് നല്‍കിവരുന്ന ബര്‍സറികള്‍ വെട്ടിക്കുറക്കുമെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
എന്‍എച്ച്എസ് നഴ്‌സുമാരുടെ എണ്ണത്തെ കാര്യമായി ബാധിക്കുന്ന വിധത്തില്‍ ബര്‍സറികള്‍ കുറച്ചതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ലേബര്‍ ആവശ്യപ്പെട്ടു. എന്‍എച്ച്എസ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി പിന്നോക്കം നില്‍ക്കുന്നതാണെന്നും ദീര്‍ഘ വീക്ഷണമില്ലാത്ത നടപടിയാണെന്നും ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. അസമത്വം സൃഷ്ടിക്കുന്നതും ഹാനികരവുമായ നടപടികള്‍ തെരെഞ്ഞെടുക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന് വ്യക്തമായതായി ആഞ്ചല റൈനര്‍ പറയുന്നു. സ്റ്റാഫുകളുടെ ദൗര്‍ലഭ്യത്താല്‍ ബുദ്ധിമുട്ടുകയാണ് നിലവില്‍ എന്‍എച്ച്എസ്, രോഗികള്‍ക്ക് കൃത്യമായ പരിചരണം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നഴ്‌സുമാരെയും മിഡ്‌വൈവ്‌സിനെയും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാചയപ്പെട്ടിരിക്കുകയാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാദന്‍ ആശ്‌വെര്‍ത്ത് പറയുന്നു.
എന്‍എച്ച്എസ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും ലേബര്‍ വ്യക്തമാക്കി. കറുത്ത വര്‍ഗ്ഗക്കാരെയും ന്യൂനപക്ഷ എത്തിനിക്ക് ആളുകളേയുമാണ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി കാര്യമായി ബാധിക്കാന്‍ പോകുന്നതെന്ന് ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യൂക്കേഷന്‍ സമ്മതിച്ചിട്ടുണ്ട്. അടുത്ത ലേബര്‍ ഗവണ്‍മെന്റ് എന്‍എച്ചിഎസില്‍ തുടരുന്ന പ്രതിസന്ധി മറികടക്കുമെന്നും ഉന്നത വിദ്യഭ്യാസം ആഗ്രഹിക്കുന്ന ഒരോരുത്തര്‍ക്കും അര്‍ഹതപ്പെട്ട ബള്‍സറികള്‍ വിതരണം ചെയ്യുമെന്നും റൈനര്‍ കൂട്ടിച്ചേര്‍ത്തു.