മലയാളി അനസ്തറ്റിസ്റ്റ് യുകെയില്‍ ആത്മഹത്യ ചെയ്തു. രണ്ടാം വിവാഹ മോചനത്തെത്തുടര്‍ന്നുണ്ടായ നിരാശയിലാണ് 41 കാരനായ ജോര്‍ജ്ജ് ഈപ്പന്‍ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച മരുന്നുകളുടെ മിശ്രിതം കുത്തിവെച്ചാണ് ഈപ്പന്‍ ആത്മഹത്യ ചെയ്തത്. ഭാര്യയില്‍ നിന്ന് വിവാഹമോചനത്തിനായുള്ള ഡോക്യുമെന്റുകള്‍ ലഭിച്ചതിനു ശേഷം പീക്ക് ഡിസ്ട്രിക്ടിലെ പ്രാന്ത പ്രദേശത്ത് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
മലയാളിയായ ജോര്‍ജ് ഈപ്പന്‍ ജിപിയായ ആമി എന്ന സ്ത്രീയെ വിവാഹം ചെയ്തിട്ട് ഏതാണ്ട് മൂന്നു വര്‍ഷത്തോളമായി. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുവരും നിരവധി കൗണ്‍സിലിംഗ് സെഷനുകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒക്‌ടോബറിലാണ് വിവാഹ മോചനം സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചത്. മരിക്കുന്നതിന് മുന്‍പ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. സുഹൃത്തുക്കളാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. സുഹൃത്തുക്കള്‍ നടത്തിയ തിരിച്ചലില്‍ ജോര്‍ജ്ജ് ഈപ്പനെ ജീവനോടെ കണ്ടെത്തിയെങ്കിലും ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
ചെന്നൈയില്‍ നിന്നും മെഡിക്കല്‍ ഡിഗ്രി സ്വന്തമാക്കിയ ഈപ്പന്‍ മുംബൈയില്‍ ജോലി ചെയ്തു വരുന്നതിനിടെ 2001 ലാണ് ഇഗ്ലണ്ടിലേക്ക് ചേക്കേറിയത്. ഇഗ്ലണ്ടിലെ ഗ്ലാസ്‌ഗോയില്‍ ട്രെയിനി അനസ്തറ്റിസ്റ്റായി ജോലി ആരംഭിച്ച ഈപ്പന്‍ 2004ല്‍ ഷെഫീല്‍ഡിലേക്ക് താമസം മാറി. ആറു വര്‍ഷത്തിനിടെ 80,000 പൗണ്ട് ഒരു വര്‍ഷം പ്രതിഫലം വാങ്ങുന്ന ന്യൂറോഅനസ്തറ്റിസ്റ്റായി അദ്ദേഹം പ്രമോട്ട് ചെയ്യപ്പെട്ടു. ഇക്കാലയളവില്‍ ഷെഫില്‍ഡിലെ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലാണ് ഇദ്ദേഹം ജോലി ചെയ്തു വന്നിരുന്നത്.
യുണിവേഴ്‌സിറ്റി പ്രൊഫസര്‍ കൂടിയായ ഈപ്പന്റെ ആദ്യ വിവാഹജീവിതം ഒരു വര്‍ഷം മാത്രമെ നീണ്ടു നിന്നിരുന്നുള്ളു. ആദ്യ വിവാഹം മോചനം ഈപ്പനെ മാനസിക പിരിമുറുക്കത്തിലാക്കിയിരുന്നു. 2012 ലാണ് ഈപ്പന്‍ ആമി എന്ന യുവതിയുമായി പ്രണയത്തിലാകുന്നത്, രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.
പി.ആര്‍.ഒ. യുക്മ
യുക്മ നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി അർദ്ധ കാലാവധിയിലെ ജനറൽ ബോഡി യോഗം 2018 ഫെബ്രുവരി 24 ന് വാൽസാളിലെ റോയൽ ഹോട്ടലിൽ വച്ച് ചേരുന്നതാണ്. അംഗ അസോസിയേഷനുകളിൽ നിന്ന് യുക്മ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവർക്ക് ജനറൽ ബോഡി യോഗത്തിൽ വോട്ട് ചെയ്യാനുള്ള അവകാശത്തോടെ പങ്കെടുക്കാം. അസോസിയേഷൻ ഭാരവാഹികളെയും യുക്മയുടെ അഭ്യുദയകാംക്ഷികളെയും ജനറൽ ബോഡി യോഗത്തിൽ സംബന്ധിക്കുന്നതിനും അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുവാനും സ്വാഗതം ചെയ്യുന്നു.
യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, സെക്രട്ടറി റോജിമോൻ വറുഗീസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വായിക്കുന്നതും, ട്രഷറർ അലക്സ് വർഗീസ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുന്നതുമാണ്. യുക്മ നാഷണൽ കമ്മിറ്റി വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും ചുമതല ഉണ്ടായിരുന്നവക്ക് പോയ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനും, വരും വർഷത്തെ പരിപാടികൾ എപ്രകാരം വിഭാവനം ചെയ്തിരിക്കുന്നു എന്ന് വിശദീകരിക്കുന്നതിനും അവസരമുണ്ടായിരിക്കും.
ഓരോ റീജിയന്റെയും പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് റീജിയണൽ പ്രസിഡന്റ് (അല്ലെങ്കിൽ സെക്രട്ടറി) എന്നിവർക്കും അവസരം നൽകുന്നതാണ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ യുക്മയെ വളർത്തുന്നതിനോടൊപ്പം, യു കെ മലയാളികൾക്കും മറ്റുള്ളവർക്കും പരമാവധി പ്രയോജനം ലഭിക്കത്തക്കവണ്ണം യുക്മയുടെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പ്രാവശ്യത്തെ ജെനറൽ ബോഡി സംവിധാനം ചെയ്തിരിക്കുന്നത്. തുടർന്ന് ചോദ്യോത്തര വേളയും ആവശ്യമായ കാര്യങ്ങളിലുള്ള ചർച്ചകളും ഉണ്ടായിരിക്കും.
യുക്മ ജനറൽ ബോഡിയിൽ ചർച്ചക്കെടുക്കേണ്ട പ്രധാന കാര്യങ്ങൾ ഉണ്ട് എങ്കിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി റോജിമോനെ ഫെബ്രുവരി 17 ന് മുമ്പായി [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ അറിയിക്കേണ്ടതാണ്.
രാവിലെ കൃത്യം 10 മണിക്ക് യുക്മ ദേശീയ നിർവാഹക സമിതി യോഗം നടക്കുന്നതും തുടർന്ന് യുക്മ നാഷണൽ ജനറൽ ബോഡി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്നതാണ്. 2 മണിക്ക് ഉച്ചഭക്ഷണത്തിനു പിരിയുന്ന യോഗം 2 .45 വീണ്ടും ചേരുന്നതും, 6 മണിയോടെ അവസാനിപ്പിക്കുന്നതിനുമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എല്ലാ യുക്മ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്ത് നമ്മുടെ കൂട്ടായ്മയെ ഉന്നതിയുടെ പുതിയ മേഖലകളിലേക്ക് എത്തിക്കുവാൻ നിസ്വാർത്ഥമായി സഹകരിക്കണമെന്ന് യുക്മ നാഷണൽ കമ്മിറ്റി അഭ്യർത്ഥിക്കുന്നു
യോഗം നടക്കുന്ന വേദിയുടെ വിലാസം
The Royal Hotel Walsall,
Ablewell Street, WS1 2EL.
മലയാളം യുകെ ന്യൂസ് സ്പെഷ്യല്‍
വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് അല്‍പം അതിഭാവുകത്വത്തോടെയാണെങ്കിലും പലരും പറയുന്നത് നാളെകളില്‍ ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഇന്ത്യന്‍ കമ്പനികളില്‍ ജോലി ലഭിച്ച് ഇന്ത്യന്‍ വിസക്കായി കാത്തിരിക്കുന്ന ഒരു കാലം വരുമെന്നാണ്. പ്രവചനം യാഥാര്‍ത്ഥ്യമാക്കി ഒരു ലണ്ടന്‍ മലയാളി ഇംഗ്ലണ്ടിലെ തന്റെ മികച്ച ജോലി ഉപേക്ഷിച്ച് കേരളത്തിലെ കൊല്ലത്ത് ജോലിക്ക് പോകാന്‍ തയ്യാറായിരിക്കുകയാണ്. ബിബിസിയുടെ ‘മാസ്റ്റര്‍ ഷെഫ്’ പാചക പരിപാടിയിലൂടെ പ്രശസ്തനായ ലണ്ടന്‍ മലയാളി സുരേഷ് പിള്ളയാണ്. ലണ്ടനിലെ തന്റെ ജോലി ഉപേക്ഷിച്ച് പ്രശസ്ത വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള കൊല്ലം രാവിസിലെ എക്സിക്യൂട്ടീവ് ഷെഫായി ജോലിക്ക് ചേര്‍ന്നത്. കൊല്ലം സ്വദേശിയായ സുരേഷിനിത് ജന്മനാട്ടിലേക്കുളള മടങ്ങിപ്പോക്കാണ്.
യുകെയിലും യൂറോപ്പിലും ധാരാളം പ്രേക്ഷകരുള്ള ലോക പ്രശസ്ത പാചക മത്സരത്തില്‍ മത്സരിച്ച ഏക മലയാളിയാണ് സുരേഷ് പിള്ള. ആയിരക്കണക്കിന് മത്സരാര്‍ത്ഥികളില്‍ നിന്നാണ് ബിബിസിയുടെ പരിപാടിക്ക് സുരേഷിന് അവസരം ലഭിച്ചത്. പുളിയിട്ട് തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറിയാണ് സുരേഷ് കേരളത്തിന്റെ തനതു വിഭവമായി ബിബിസിയുടെ പാചക പരിപാടിയില്‍ അവതരിപ്പിച്ചത്. സൗത്ത് ഇന്ത്യന്‍ ഭക്ഷണത്തിലും കേരളാ പാരമ്പര്യത്തിലും അഭിമാനിക്കുന്ന സുരേഷിന് ബിബിസി പരിപാടിയില്‍ മീന്‍ കറിയുണ്ടാക്കാന്‍ പ്രചോദനമായത് തന്റെ അമ്മയാണ്.
കഴിഞ്ഞ 13 വര്‍ഷമായി ലണ്ടനില്‍ താമസിക്കുന്ന സുരേഷ് പിള്ളയുടെ കൈപുണ്യം അറിഞ്ഞവരാണ് റോജര്‍ ഫെഡറര്‍, കുമാര്‍ സംഗക്കാര തുടങ്ങിയ പ്രശസ്തര്‍. എന്തായാലും ഇനിയും സുരേഷിന്റെ വിഭവങ്ങളുടെ രുചിയറിയുന്നതിനുള്ള ഭാഗ്യം കൊല്ലം രാവിസിലെ അതിഥികള്‍ക്കാണ്.
ദിനേശ് വെള്ളാപ്പള്ളി
ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയേറെ പുരോഗമിച്ച ഒരു സംസ്ഥാനമാണ് കേരളം. അതിന് പ്രവാസി സമൂഹം നല്‍കിയ സംഭാവന വളരെ വലുതാണ്. എന്നാല്‍ കേരളത്തിലെ ആദിവാസി ജനസമൂഹം ഇന്നും ആരാലും ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകന്ന് കഴിഞ്ഞുകൂടുന്നു. ഇവരുടെ ജീവിതത്തിലേക്ക് കൈത്തിരി വെളിച്ചവുമായി കടന്നുചെല്ലാനുള്ള ദൗത്യമാണ് സേവനം യുകെ ഏറ്റെടുത്തിരിക്കുന്നത്.
‘അവനവനാത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം’, ഗുരുദേവന്റെ ഈ വാക്കുകള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി മാറ്റിക്കൊണ്ടാണ് സേവനം യുകെ പ്രവര്‍ത്തനപഥം തെളിയിക്കുന്നത്. ആരാധനാലയങ്ങള്‍ക്കായി കോടികള്‍ മുടക്കി അവിടെ ദൈവത്തെ തേടിയെത്തിയാല്‍ ഒരുപക്ഷെ ദൈവം കാണില്ല. മറിച്ച് ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനില്ലാതെ കാറ്റും മഴയും കൊണ്ട് ജീവിതം നയിക്കുന്ന ജനങ്ങള്‍ക്കിടയില്‍ അവര്‍ക്ക് നന്മ ചെയ്യുമ്പോള്‍ മുഖത്ത് വിരിയുന്ന പുഞ്ചിരിയില്‍, നമ്മുടെ മനസ്സില്‍ നിറയുന്ന സംതൃപ്തിയിലാണ് ദൈവം വസിക്കുന്നത്.
ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്റെ പൂങ്കാവനങ്ങളില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലിന് കീഴില്‍ വരുന്ന വനാന്തരങ്ങളില്‍ കഴിഞ്ഞുവരുന്ന ആദിവാസി സമൂഹമാണ് മലൈ പണ്ടാര. തീര്‍ത്തും ദയനീമായ അവസ്ഥയില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടി മഴയും, വെയിലുമേറ്റ് കാട്ടുമൃഗങ്ങളുടെ ഭീഷണി നേരിട്ട് ജീവിക്കുന്ന മലൈ പണ്ടാര വിഭാഗത്തിന്റെ ആദിവാസി ഊരില്‍ വൈദ്യുതി പോലും കടന്നുചെന്നിട്ടില്ല. ഒരു നേരത്തെ ഭക്ഷണം പോലും കിട്ടുമെന്ന് ഉറപ്പില്ലാതെ മാറിയുടുക്കാന്‍ വസ്ത്രമില്ലാതെ ഒരു സമൂഹം ഈ കേരളത്തില്‍ നരകയാതന അനുഭവിക്കുന്നു.
പഠിക്കുന്ന കുട്ടികളും, കുരുന്ന് കുട്ടികളും, ഗര്‍ഭിണികളും ഈ അവസ്ഥയില്‍ ഇവിടെ കഴിഞ്ഞുകൂടുന്നു. അധികൃതരുടെയൊന്നും ശ്രദ്ധയില്‍പെടാതെ പോകുന്ന ഈ വിഭാഗത്തിന് ഒരു കൈസഹായം എത്തിക്കുകയാണ് സേവനം യുകെ. പത്തനംതിട്ട ജില്ലാ കളക്ടര്‍, വനംവകുപ്പ്, പോലീസ് എന്നിവരുടെ പ്രത്യേക അനുമതി നേടിയ ശേഷമാണ് സേവനം യുകെ ഈ ദൗത്യത്തിനായി കാട്ടിലേക്ക് കടന്നുചെല്ലുന്നത്. ഫെബ്രുവരി 7നാണ് ആദിവാസി ഊരില്‍ സേവനം യുകെയുടെ ദൗത്യത്തില്‍ ഒരു നാഴികക്കല്ല് പൂര്‍ത്തിയാകുന്നത്.
ആദിവാസി ഊരിലുള്ള ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവസ്തുക്കള്‍ മുതല്‍ വസ്ത്രങ്ങളും, കുട്ടികള്‍ക്ക് പഠിക്കാന്‍ സഹായകരമാകുന്ന സൗരോര്‍ജ്ജ വിളക്കുകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയും സേവനം യുകെ നല്‍കും. കാട്ടിലൂടെ കീലോമീറ്ററുകള്‍ ചുമന്ന് നടന്ന് വേണം ആദിവാസി ഊരിലേക്ക് എത്താന്‍. നാട്ടിലുള്ള സേവനം യുകെ കണ്‍വീനര്‍ സാന്നിധ്യത്തില്‍ പമ്പ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. വിജയന്‍ വിതരണ ഉത്ഘാടനം നിര്‍വഹിക്കും. ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുകയാണ് ദൈവാനുഗ്രഹത്തിലേക്കുള്ള യഥാര്‍ത്ഥ വഴി. പാവപ്പെട്ട ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ സൗകര്യം ഒരുക്കുന്നത് മൂകാംബിക ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറിയുമായ വിനു വിശ്വനാഥനാണ്.
ലണ്ടന്‍: എന്‍എച്ച്എസില്‍ ചികിത്സ തേടിയെത്തുന്ന കുടിയേറ്റക്കാരില്‍ നിന്നും ഇരട്ടി തുക ഈടാക്കാനുള്ള നിര്‍ദേശം അന്യായമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഈ തീരുമാനം വിവേചനപരമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ഇമിഗ്രന്റ്‌സ് പറഞ്ഞു. ഒരു വര്‍ഷം 200 പൗണ്ട് ആവശ്യമുള്ളിടത്ത് 400 പൗണ്ടാണ് ഈടാക്കുന്നത്. കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിവര്‍ഷം 150 പൗണ്ട് ഈടാക്കിയിരുന്നത് 300 പൗണ്ടായി ഉയര്‍ത്താനും പദ്ധതിയുണ്ട്. ആരോഗ്യ മേഖലയിലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ പരാജയത്തിന്റെ ഭാരം കുടിയേറ്റക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പുതിയ ഫീസ് നിരക്ക് ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരും. പഠനത്തിനോ ജോലിക്കോ കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിനോ ആയി ബ്രിട്ടനില്‍ ആറുമാസത്തിനു മുകളില്‍ താമസിക്കേണ്ടി വരുന്ന യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നുള്ളവര്‍ക്ക് ബാധകമാകുന്ന വിധത്തിലാണ് പുതിയ നിര്‍ദേശം നടപ്പിലാക്കുക. നിലവില്‍ എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധികളെ മറികടക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ പുതിയ നയം വിവേചനപരമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ഇമിഗ്രന്റ്‌സ് തലവന്‍ സത്ബീര്‍ സിങ് പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിന്റെ കണക്ക് പ്രകാരം സര്‍ച്ചാര്‍ജ് നല്‍കുന്നവരുടെ ചികിത്സക്കായി ശരാശരി 470 പൗണ്ടാണ് എന്‍എച്ച്എസ് ഒരു വര്‍ഷം ചെലവഴിക്കുന്നത്.
വര്‍ദ്ധിപ്പിച്ച നിരക്ക് പ്രകാരം വര്‍ഷത്തില്‍ 220 മില്ല്യണ്‍ പൗണ്ടിന്റെ വരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ പണം എന്‍എച്ച്എസ്സിലേക്കാണ് വന്നുചേരുക. ജനങ്ങള്‍ക്ക് ആവശ്യാനുസൃതം ഉപകരിക്കുന്ന വിധത്തിലാണ് എന്‍എച്ച്എസി നിലകൊള്ളുന്നത്. അതിന് പണം നല്‍കുന്നത് ബ്രിട്ടീഷ് നികുതി ദായകരാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ജെയിംസ് ഒ ഷോഗ്‌നസ്സീന്‍ പറയുന്നു. ദീര്‍ഘകാലമായി കുടിയേറ്റക്കാരായി തുടരുന്നവര്‍ എന്‍എച്ച്എസ് ഉപയോഗിക്കുന്നതിനായി സ്വാഗതം ചെയ്യുന്നു. പക്ഷേ നിലനില്‍പ്പിനാവിശ്യമായി ചെറിയ തുക അവര്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുടിയേറ്റക്കാരായ ആളുകള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് നല്‍കുന്ന സംഭാവനകളെ നിരാകരിക്കുന്നതാണ് പുതിയ നീക്കമെന്ന് സത്ബീര്‍ സിങ് പ്രതികരിച്ചു.
സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ സമയമില്ലെന്ന് ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍! പുതിയ പഠനമാണ് ഈ വിവരം നല്‍കുന്നത്. 2,000 ത്തിലധികം യുവതി യുവാക്കളില്‍ നടത്തിയ സര്‍വ്വേയില്‍ പകുതിയിലേറെപ്പേരും ആരോഗ്യകരമായി ജിവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും തിരക്കേറിയ ജീവിത ശൈലി മൂലം അതിന് സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി. സര്‍വ്വേ നടത്തിയവരില്‍ മൂക്കാല്‍ഭാഗം പേര്‍ക്കും സമയക്കുറവ് മൂലം ഭക്ഷണം പോലും കഴിക്കാനാകുന്നില്ലെന്ന് അറിയിച്ചു. പത്തില്‍ ആറ് പേര്‍ക്ക് പോഷകാഹാരമെന്തെന്ന കാര്യം പോലും അറിയില്ലെന്നും സര്‍വ്വേ ഫലം പറയുന്നു.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 75 ശതമാനത്തിലധികം പേര്‍ തിരക്കുമൂലം ആഹാരം കഴിക്കുന്നത് മാറ്റിവെക്കുന്നവരാണ്. തിരക്കു മൂലം ജിമ്മുകളില്‍ പോകാന്‍ പോലും ഇവരില്‍ അഞ്ചില്‍ ഒരു വിഭാഗത്തിന് സാധിക്കുന്നില്ലത്രേ. തിരക്കേറിയ ജീവിത ശൈലിയെ തങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുന്നവരാണ് മൂന്നില്‍ രണ്ട് പേരുമെന്ന് മൈന്‍ഡ്ഫുള്‍ ഷെഫ് എന്ന ഹെല്‍ത്തി റെസിപി ബോക്‌സ് കമ്പനി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യപരമായ ഡയറ്റ് ജീവിതത്തില്‍ അനിവാര്യമാണെന്നും നമ്മളില്‍ പലരുടെയും ജീവിത ശൈലി അത്തരത്തില്‍ ക്രമീകരിക്കേണ്ടതുണ്ടെന്നും മൈന്‍ഡ്ഫുള്‍ ഷെഫ് കോ-ഫൗണ്ടര്‍ ഗൈല്‍സ് ഹംഫ്രീസ് പറയുന്നു.
ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നുണ്ടോ തങ്ങളെന്ന് ശ്രദ്ധിക്കാന്‍ മൂന്നിലൊന്ന് പേര്‍ക്കും കഴിയുന്നില്ല. പോഷക സമൃദ്ധമായ ആഹാരം കണ്ടെത്തുന്നതില്‍ അറുപത് ശതമാനം പേരും പരാജയപ്പെടുന്നുവെന്നും സര്‍വ്വേ പറയുന്നു. ഭക്ഷണം വാങ്ങാനായി മാര്‍ക്കറ്റുകളിലെത്തുന്നവരില്‍ 68 ശതമാനം പേരും പോഷക സമൃദ്ധമല്ലാത്തതും എന്നാല്‍ പെട്ടന്ന് പാചകം ചെയ്യാന്‍ കഴിയുന്നതുമായി ആഹാരങ്ങളാണ് തെരെഞ്ഞടുക്കുന്നത്. ഇതില്‍ പകുതി പേരും പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിവ സമയക്കുറവ് മൂലം ഒഴിവാക്കുന്നവരാണ്. കണക്കുകള്‍ പ്രകാരം ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷം 136 തവണയെങ്കിലും യഥാസമയത്ത് ഭക്ഷണം കഴിക്കാന്‍ കഴിയാറില്ലെന്നും സര്‍വ്വേ പറയുന്നു.
ന്യൂസ് ഡെസ്ക്
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ കടുത്ത ലൈംഗിക ചൂഷണത്തിന് ഇരയാവുന്നു. കഴിഞ്ഞ വർഷം മെയ് മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 173 കേസുകളാണ്. ഇതിൽ 119 എണ്ണം വിദ്യാർത്ഥികൾക്ക് ഇതര വിദ്യാർത്ഥികളിൽ നിന്ന് ഉണ്ടായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടതാണ്. രണ്ടു വിദ്യാർത്ഥികൾ സ്റ്റാഫിനെതിരെ പരാതി നല്കിയിട്ടുണ്ട്. സ്റ്റാഫുകളെ മറ്റു സ്റ്റാഫുകൾ ലൈംഗികമായി ദുരുപയോഗിച്ചതായി ഏഴ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക ചൂഷണം രഹസ്യമായി റിപ്പോർട്ട് ചെയ്യുന്ന സംവിധാനം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഇത്രയുമധികം പരാതികൾ ഒൻപത് മാസം കൊണ്ട് ലഭിച്ചത്.
മറ്റു യൂണിവേഴ്സിറ്റികളിലെ സ്ഥിതിയും വ്യത്യസ്തമല്ല എന്നാണ് പുറത്തു വരുന്ന വിവരം. ഗാർഡിയൻ ന്യൂസിന്റെ റിപ്പോർട്ട് യുകെയിലെ സര്‍വകലാശാലകളില്‍ ലൈംഗിക ചൂഷണങ്ങള്‍ പെരുകുന്നു എന്ന വാർത്ത ശരിവയ്ക്കുന്നതാണ്. ഗാർഡിയൻ ന്യൂസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അനുസരിച്ച് യുകെയിലെ 120 യൂണിവേഴ്‌സിറ്റികളില്‍ 2011-12 അദ്ധ്യയന വര്‍ഷം മുതല്‍ 2016-17 വരെയുള്ള കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 169 ലൈംഗിക ചൂഷണ കേസുകളാണ്. വിദ്യാര്‍ത്ഥികളാണ് അക്കാദമിക്ക് നോണ്‍ അക്കാദമിക്ക് സ്റ്റാഫുകള്‍ക്കെതിരെ ഇത്രയധികം കേസുകള്‍ കൊടുത്തിരിക്കുന്നത്. കൂടാതെ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട അതിക്രമത്തിനെതിരെ ഇക്കാലയളവില്‍ 127 പരാതികളും ലഭിച്ചിട്ടുണ്ട്. പരാതികള്‍ നല്‍കുന്നതില്‍ നിന്ന് തങ്ങള്‍ വിലക്കപ്പെട്ടതായും പരാതികള്‍ പിന്‍വലിക്കുന്നതിനായി അനൗദ്യോഗിക ഒത്തു തീര്‍പ്പിന് വഴങ്ങേണ്ടി വന്നതായും പരാതി നല്‍കിയവര്‍ പറയുന്നു.
വിദ്യാഭ്യാസത്തെയും കരിയറിനെയും ബാധിക്കുമെന്ന ഭയത്താലാണ് വിദ്യാര്‍ത്ഥികളില്‍ പലരും തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തിനെതിരെ പരാതി നല്‍കാതിരുന്നെതെന്ന് വ്യക്തമാക്കുന്നു. വിവാരവകാശ നിയമ പ്രകാരം പുറത്ത് വന്ന കണക്കുകളേക്കാള്‍ കൂടുതല്‍ അതിക്രമങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ നടക്കുന്നതായി ഇത്തരം വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നു. പരാതികളുടെ എണ്ണം ഭീതിപ്പെടുത്തുന്നതാണെന്നും ഈ എണ്ണത്തിലേറെ പീഡനങ്ങള്‍ നടക്കുന്നതായും മക്അലിസ്റ്റര്‍ ഒലിവാരിയസ് എന്ന നിയമവിദഗ്ദ്ധ അഭിപ്രായപ്പെട്ടു. ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റികളിലെ ലൈംഗികാരോപണ കേസുകള്‍ അനിയന്ത്രിതമായ നിരക്കില്‍ വര്‍ദ്ധിച്ചു വരികയാണ്. പല യൂണിവേഴ്‌സിറ്റികളിലും ഇവയെ പ്രതിരോധിക്കുന്നതിനാവശ്യമായ സംവിധാനങ്ങളില്ലെന്നും ഇവര്‍ പറയുന്നു.
കേംബ്രിഡ്ജ് കഴിഞ്ഞാൽ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ലൈംഗിക ചൂഷണാരോപണത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇതില്‍ 11 പരാതികള്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവിന് ലഭിച്ചവയും 10 എണ്ണം കോളെജുകളില്‍ നേരിട്ട് ലഭിച്ചവയുമാണ്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ 10, എഡിന്‍ബര്‍ഗ് യുണിവേഴ്‌സിറ്റി 9, യൂണിവേഴ്‌സിറ്റി ഓഫ് ദി ആര്‍ട്‌സ് ലണ്ടന്‍ ആന്റ് എസ്സക്‌സ് 7 എന്നിവയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ച മറ്റ് യൂണിവേഴ്‌സിറ്റികള്‍.
ലണ്ടന്‍: ചത്ത എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആള്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് പാക്ക്ഡ് ഫ്രോസണ്‍ പച്ചക്കറികള്‍ പിന്‍വലിച്ചു. മിക്‌സഡ് പച്ചക്കറി പായ്ക്കറ്റില്‍ നിന്ന് എലിയെ കണ്ടെത്തിയെന്ന പരാതിയേത്തുടര്‍ന്നാണ് ആള്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് പല ശാഖകളില്‍ നിന്നായി 38,000 വരുന്ന ഫ്രോസണ്‍ പച്ചക്കറി ഉത്പ്പന്നങ്ങള്‍ പിന്‍വലിച്ചത്. മക്കള്‍ക്കായി ഭക്ഷണം പാകം ചെയ്യാന്‍ പച്ചക്കറികള്‍ എടുക്കുന്ന സമയത്ത് ഫ്രിഡ്ജില്‍ സുക്ഷിച്ചിരുന്ന പായ്ക്കറ്റില്‍ ചത്ത എലിയെ കണ്ടെത്തുകയായിരുന്നുവെന്ന് പാറ്റ് ബെയിറ്റ്മാന്‍ എന്ന 60കാരി അറിയിച്ചു.
പച്ചക്കറി പായ്ക്കറ്റില്‍ എലിയെ കണ്ടെത്തിയ ഉടനെ തന്നെ തന്റെ ഭര്‍ത്താവിന് ഇക്കാര്യം അറിയിച്ചുവെന്നും ബെയ്റ്റ്മാന്‍ പറയുന്നു. എലിയെ കണ്ടെത്തുന്നതിന് മുന്‍പ് പായ്ക്കറ്റില്‍ ഉണ്ടായിരുന്ന പച്ചക്കറിയുടെ പകുതിയോളം തങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞിരുന്നു. തന്റെ ചെറുമക്കള്‍ക്ക് വരെ ചത്ത എലിയുള്ള പായ്ക്കറ്റിലെ പച്ചക്കറിയാണ് താന്‍ നല്‍കിയതെന്നും മിസ് ബെയ്റ്റ്മാന്‍ പറയുന്നു. കോണ്‍വെല്ലിലെ ലിസ്‌കേര്‍ഡിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ഈ പായ്ക്കറ്റ് അവര്‍ തിരിച്ചു നല്‍കി. 30 പൗണ്ട് അടുത്ത പര്‍ച്ചേഴ്‌സില്‍ കിഴിവ് നല്‍കാമെന്ന് സ്ഥാപനം ഉറപ്പു നല്‍കുകയും ചെയ്തു.
പിന്നീട് ഇവരുടെ ഭര്‍ത്താവ് ജര്‍മ്മനിയിലെ ആള്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് ഹെഡ് ഓഫീസില്‍ വിവരമറിയിക്കുകയും 500 പൗണ്ടിന്റെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ വാക്കു നല്‍കുകയും ചെയ്തു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാനായി ബെല്‍ജിയത്തില്‍ നിന്ന ഇറക്കുമതി ചെയ്യുന്ന അഗ്രിഫ്രീസ് ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കിയതായി ആള്‍ഡി അറിയിച്ചു. അഗ്രിഫ്രീസിന്റെ ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുന്നത് മുഴുവനായും നിര്‍ത്തലാക്കിയിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായും ആള്‍ഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ലണ്ടന്‍ : നഴ്‌സിങ് ക്ഷാമം രൂക്ഷമായതോടെ ബ്രിട്ടണിലെ എന്‍എച്ച്എസ് ആശുപത്രികള്‍ ഒഴിവുകള്‍ നികത്താന്‍ ലക്ഷ്യമിടുന്നത് കേരളത്തിലെ മലയാളി നഴ്സുമാരെ. മതിയായ യോഗ്യതകളോടെ അപേക്ഷിക്കുന്ന നഴ്സുമാരെ എന്‍എച്ച്എസ് സ്കൈപ്പ് ഇന്റര്‍വ്യൂകള്‍ വഴി തെരഞ്ഞെടുത്ത് യാത്രാ ചെലവുകള്‍ ഉള്‍പ്പെടെ നല്‍കി യുകെയിലേക്ക് കൊണ്ട് വരുന്നതിന് യുകെയിലെ വിവിധ ഹോസ്പിറ്റലുകള്‍ തുടക്കമിട്ടു കഴിഞ്ഞു. വിവിധ ആശുപത്രികളിലെക്കായി 1500 നഴ്സുമാരെ അടിയന്തിരമായി റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതിയിലാണ് എന്‍എച്ച്എസ് ട്രസ്റ്റ്. ഈ മാസം തന്നെ ഇവര്‍ക്ക് ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ് ട്രസ്റ്റ്. ഇത്രയും പേരെ കണ്ടെത്തുന്നതിനുള്ള കരാര്‍ ലഭ്യമായിരിക്കുന്ന BGM Consultancy UK Ltd എന്ന സ്ഥാപനം അറിയിച്ചതാണ് ഈ വിവരം. ഐഇഎല്‍ടിഎസ് എല്ലാ മോഡ്യൂളിലും 7.0 ഉള്ളവര്‍ക്കും അതല്ലെങ്കില്‍ ഒഇറ്റി എന്ന പരീക്ഷയില്‍ നാലു വിഷയത്തിലും ബി ഗ്രേഡ് നേടിയാലും ഉടന്‍ നിയമനം നടക്കും
ഐഇഎല്‍ടിഎസ് പരീക്ഷയില്‍ റൈറ്റിംഗില്‍ 6.5 ഉം ബാക്കിയുള്ള മോഡ്യൂളുകളില്‍ 7.0ഉം സ്കോര്‍ ഉള്ളവര്‍ക്കും ഇപ്പോള്‍ അവസരം ലഭിക്കുന്നതാണ്. ഒഇടി പാസ്സായവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. റൈറ്റിംഗില്‍ C+ ഉം ബാക്കി മോഡ്യൂളുകളില്‍ B യും ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് ഇപ്പോള്‍ ആപ്ലിക്കേഷന്‍ കൊടുക്കാവുന്നതാണ്. അപേക്ഷ ലഭിച്ചാലുടന്‍ തന്നെ സ്കൈപ്പ് ഇന്റര്‍വ്യൂവിനുള്ള തീയതി നല്‍കുകയും , ഓഫര്‍ ലെറ്റര്‍ നല്‍കിയതിനുശേഷം അടുത്ത ഐഇഎല്‍ടിഎസ് പരീക്ഷ എഴുതുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഇവര്‍ ഐഇഎല്‍ടിഎസ് പാസ്സാവുകയാണെങ്കില്‍ അവര്‍ക്ക് വിസ നല്‍കികൊണ്ട് യുകെയിലെയ്ക്ക് കൊണ്ടുവരാനുമാണ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ പദ്ധതിയിടുന്നത്.
റിക്രൂട്ട്മെന്റില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും അടക്കം എല്ലാം സൗജന്യമാണ്. വിസ ഫീസ്, ഇമ്മിഗ്രേഷന്‍ സര്‍ചാര്‍ജ്ജ്, ഫ്ളൈറ്റ് ടിക്കറ്റ്സ് എന്നിവയാണ് സൗജന്യമായി എന്‍എച്ച്എസ് തന്നെ അനുവദിക്കുന്നത്. കൂടാതെ നിയമനം ലഭിച്ചു യുകെയില എത്തുന്നവര്‍ക്ക് ഫ്രീ എയര്‍പോര്‍ട്ട് പിക്ക് അപ്സ് നല്‍കുന്നതാണ്. മാത്രമല്ല മൂന്നു മാസം സൗജന്യമായി എന്‍എച്ച്എസ് ആശുപത്രികള്‍ തന്നെ താമസവും ഒരുക്കും. നിയമനം ലഭിച്ചവര്‍ നിര്‍ബന്ധമായും പാസാകേണ്ട കമ്പ്യൂട്ടര്‍ ടെസ്റ്റിനും തുടര്‍ന്ന് യുകെയില്‍ ചെന്ന് എഴുതേണ്ട ഒഎസ്സിഇ എക്സാമിനുമുള്ള ഫീസ് നല്‍കുകയും സൗജന്യമായ പരിശീലനം നല്‍കുകയും ചെയ്യും.
സെലക്ഷന്‍ ലഭിക്കുന്ന എല്ലാവര്‍ക്കും ട്രസ്റ്റ് ഉടന്‍ തന്നെ ഓഫര്‍ ലെറ്റര്‍ നല്‍കും. സിബിടി പരീക്ഷ എഴുതാനും എന്‍എംസി രജിസ്‌ട്രേഷന്‍ ലഭിക്കാനുമുള്ള പരിശീലനവും സഹായവും ഇവര്‍ തന്നെ തുടര്‍ന്നു നല്‍കും. ഇതു പൂര്‍ത്തിയായാല്‍ മൂന്നു വര്‍ഷത്തെ ടിയര്‍ 2 വിസയാണ് നല്‍കുന്നത്. മൂന്നു കൊല്ലത്തിന് ശേഷം വിസ വീണ്ടും മൂന്നു വര്‍ഷം കൂടി നേരിട്ടു നല്‍കും. നഴ്‌സിങ് തസ്തിക ഷോട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്ളതിനാല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇവര്‍ക്ക് പിആര്‍ ലഭിക്കും. കുടുംബത്തെ കൊണ്ടുപോകാനും അവര്‍ക്ക് ഫുള്‍ ടൈം വര്‍ക്ക് ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്.
അപേക്ഷ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിച്ചാല്‍ ലഭിക്കുന്നതാണ്.
ഇന്ത്യ : 0091 9744753138
യുകെ: 0044 – 01252-416227 or oo44 7796823154
അല്ലെങ്കില്‍ നിങ്ങളുടെ സിവിയും ഐഇഎല്‍ടിഎസ് സ്കോറും സ്കൈപ്പ് ഐഡിയും [email protected] എന്ന ഇമെയില്‍ വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അയച്ച് കൊടുത്ത് നിങ്ങളുടെ ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ ഉറപ്പ് വരുത്താവുന്നതാണ്.
ബാബു ജോസഫ്
വ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പിന്റെ നേതൃത്വത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും കാലഘട്ടത്തിലും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ റസിഡെന്‍ഷ്യല്‍ റിട്രീറ്റ് അവധിക്കാലത്ത് ഫെബ്രുവരി 19 മുതല്‍ 23 വരെ ദിവസങ്ങളില്‍ വെയില്‍സിലെ കെഫെന്‍ലി പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.
സെഹിയോന്‍ മിനിസ്ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ വൈദികരും ശുശ്രൂഷകരും ടീനേജുകാര്‍ക്കായുള്ള ധ്യാനം നയിക്കും. വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, ഗ്രൂപ്പ് ഡിസ്‌കഷന്‍, അനുഭവ സാക്ഷ്യങ്ങള്‍ എന്നിവയോടൊപ്പം വിവിധങ്ങളായ മറ്റ് ആക്റ്റിവിറ്റീസുകളും ഉള്‍പ്പെടുന്ന ഏറെ അനുഗ്രഹീതമായ അഞ്ച് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്കു 13 വയസ്സുമുതല്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
www.sehionuk.org എന്ന വെബ് സൈറ്റില്‍ നേരിട്ട് രെജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് 07877 508926.
ജെസ്സി ബിജു 07747586844.
അഡ്രസ്സ്
CEFENLY PARK
NEWTOWN
SY16 4AJ.