ഉത്തിഷ്ഠതാ ജാഗ്രതാ…എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ- ഭാരതം സ്വാമി വിവേകാനന്ദന്റെ ഈ സിംഹഗര്‍ജനം കേട്ടാണ് നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നത്. ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ പ്രദേശങ്ങള്‍ സഞ്ചരിച്ചു ഭാരതീയ സംസ്‌കാരത്തെ അദ്ദേഹം യുവജനങ്ങളില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തെ. രാജ്യം ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. ഭാരതീയ യുവത്വത്തിന് വിവേകാനന്ദനെ പോലെ മറ്റൊരു പ്രതിനിധിയെ ചൂണ്ടിക്കാട്ടാനില്ല എന്ന കാര്യം ഏവരും ഒരു മനസായി സമ്മതിക്കുന്ന കാര്യമാണ്. ”ലോകത്തിന്റെ അതിപ്രാചീന സന്ന്യാസി പരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. മതങ്ങളുടെ മാതാവിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു” എന്ന് 1893 ലെ ഷിക്കാഗോ സര്‍വ്വമത സമ്മേളനത്തില്‍ പറഞ്ഞത് മുതലിങ്ങോട്ട് യുവാക്കളെ കോരിത്തരിപ്പിച്ച ഒരുപാട് വചനങ്ങള്‍ വിവേകാനന്ദന്റേതായി ഉണ്ട്.
എല്ലാവര്‍ഷവും ലണ്ടന്‍ ഹിന്ദുഐക്യവേദി വിവേകാന്ദ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. അതിന്റെ പ്രധാനലക്ഷ്യം സ്വാമിജിയുടെ ആശയങ്ങളെ പുതുതലമുറക്ക് പകര്‍ന്നു നല്കുന്നതിനായിട്ടാണ്. ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന ആപ്തവാക്യം: മതവും വിദ്യാഭ്യാസവും എന്ന സ്വാമിജിയുടെ വാക്കുകളെ ഉദ്ധരിച്ചാണ്.’ വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂര്‍ണ്ണതയെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. മതമാകട്ടെ മനുഷ്യനിലെ ദൈവികതയെ വെളിപ്പെടുത്തുകയാണ്’. കുട്ടികളുടെ പ്രേത്യേക ഭജന, ചിട്ടപ്പെടുത്തിയത് യുകെയിലെ വളര്‍ന്നു വരുന്ന ഗായകനും കലാകാരനുമായ ശ്രീ മിഥുന്‍ മോഹന്‍ ആണ്. പക്കമേളത്തിനു നേതൃത്വം നല്‍കുന്നത് തബല എന്ന വാദ്യോപകരണത്തിന്റെ അനന്തസാധ്യതയെ യുകെ മലയാളികള്‍ക്കു പകര്‍ന്നു നല്‍കിയ ശ്രീ മധുസൂദനന്‍ ആണ്.
ശ്രീമതി ആര്യാ അനൂപ് പ്രേത്യേക പ്രഭാഷണം നടത്തും. തുടര്‍ന്നു ദീപാരാധനയും അന്നദാനവും നടക്കും. അടുത്ത മാസത്തെ സത്സംഗം ശിവരാത്രി നൃത്തോത്സവമായിട്ടാണ് സംഘടിപ്പിക്കുന്നത്. യുകെ യിലെ തന്നെ പ്രമുഖ കലാകാരന്മാര്‍ക്കൊപ്പം പുതുതലമുറക്കും നടനത്തിന്റെ അവസരം തുറന്നു നല്കുകയും, അതിനോടൊപ്പം ഭാരതീയ ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ഈ നൃത്തോത്സവം സംഘടിപ്പിക്കുന്നത്. ഈ നൃത്തസന്ധ്യക്കു നേതൃത്വം നല്‍കുന്നത് യുകെയിലെ അനുഗ്രഹീത കലാകാരിയായ ശ്രീമതി ആശ ഉണ്ണിത്താന്‍ ആണ് (Asha Unnithan: 07889484066). എന്‍ട്രി തികച്ചും സൗജന്യം ആണ്
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,
Geetha Hari: 07789776536, Diana Anilkumar: 07414553601
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU
കെറ്ററിംഗിലെ പ്രമുഖ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗ് (മാക്) സംഘടിപ്പിച്ച ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വര്‍ണ്ണ ഗംഭീരമായി. ജനുവരി 13 ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ക്രിസ്തുമസ് – ന്യൂ ഇയര്‍ പ്രോഗ്രാമിന് മുന്നോടിയായി നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് സുജിത് സ്കറിയ അദ്ധ്യക്ഷനായിരുന്നു. മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് ചീഫ് എഡിറ്ററും യുക്മ മുന്‍ ദേശീയ സെക്രട്ടറിയുമായ ബിന്‍സു ജോണ്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാക് സെക്രട്ടറി ഐറിസ് മേന്റെക്സ് ചടങ്ങില്‍ സ്വാഗതം ആശസിക്കുകയും ട്രഷറര്‍ ബിജു നാല്‍പ്പാട് നന്ദി പറയുകയും ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മധുരം സമ്മാനിച്ച് കടന്നു വന്ന ക്രിസ്തുമസ് പപ്പാ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ക്രിസ്തുമസ് കേക്ക് വേദിയില്‍ വച്ച് മുറിക്കുകയും എല്ലാവര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഏവരും ആകാംക്ഷാപൂര്‍വ്വം ക്രിസ്തുമസ് കണ്‍സര്‍ട്ട് വേദിയില്‍ അരങ്ങേറി. മികച്ച അവതരണവും വിസ്മയിപ്പിക്കുന്ന ശബ്ദ വെളിച്ച നിയന്ത്രണവും അവിസ്മരണീയമാക്കിയ ക്രിസ്തുമസ് കണ്‍സര്‍ട്ട് അസോസിയേഷന്‍ അംഗങ്ങളുടെ കഠിനാദ്ധ്വാനം വിളിച്ചോതുന്നതായിരുന്നു. യേശുദേവന്‍റെ തിരുപ്പിറവിയുടെ സന്ദേശം പൂര്‍ണ്ണതയോടെ അവതരിപ്പിക്കുവാന്‍ സാധിച്ച ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അവസാനിച്ചത് നിറഞ്ഞ കയ്യടികളോടെ ആയിരുന്നു.
പിന്നീട് വേദിയില്‍ അരങ്ങേറിയത് മനോഹരങ്ങളായ നിരവധി പ്രോഗ്രാമുകള്‍ ആയിരുന്നു. ഡാന്‍സുകളും പാട്ടുകളും മറ്റ് കലാപരിപാടികളും ചേര്‍ന്ന് കാണികള്‍ക്ക് കണ്ണിനും കാതിനും ഉത്സവമായി മാറിയപ്പോള്‍ ഇതിന് മുന്‍പൊരിക്കലും കാണാത്ത മനോഹരമായ ഒരു ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാം ആയിരുന്നു കെറ്ററിംഗ് മലയാളികള്‍ക്ക് ലഭിച്ചത്. സ്വാദിഷ്ടമായ ന്യൂ ഇയര്‍ ഡിന്നര്‍ ആയിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം.
ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കി മാറ്റിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച സംഘാടകര്‍ തുടര്‍ന്നും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു.
നോര്‍ത്ത് വെയില്‍സ്: സ്‌കൂളില്‍ പ്രണയം നിരോധിച്ച് ഹെഡ്ടീച്ചര്‍. നോര്‍ത്ത് വെയില്‍സിലെ മുന്‍നിര പബ്ലിക് സ്‌കൂളായ റൂഥിന്‍ സ്‌കൂളിലാണ് കുട്ടികള്‍ തമ്മിലുള്ള പ്രണയത്തിന് ഹെഡ് ടീച്ചര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കുട്ടികള്‍ തമ്മിലുണ്ടാകുന്ന ബന്ധങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ ഹെഡ്ടീച്ചറായ ടോബി ബെല്‍ഫീല്‍ഡ് വ്യക്തമാക്കി. പതിനൊന്നാം ക്ലാസിലോ ലോവര്‍ സിക്‌സ്ത് ഫോമിലോ പഠിക്കുന്ന കുട്ടികള്‍ പ്രണയിക്കുന്നതായി തെളിഞ്ഞാല്‍ അവരെ പുറത്താക്കുമെന്നും ഇമെയില്‍ സന്ദേശത്തില്‍ ബെല്‍ഫീല്‍ഡ് പറഞ്ഞു.
തന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ തയ്യാറാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുകളും ബെല്‍ഫീല്‍ഡ് നല്‍കുന്നുണ്ട്. ബന്ധങ്ങള്‍ തുടരുന്നവര്‍ക്ക് അടുത്ത സെപ്റ്റംബറില്‍ മറ്റു സ്‌കൂളുകള്‍ തേടാമെന്നതാണ് അവയിലൊന്ന്. പ്രണയത്തില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ യൂണിവേഴ്‌സിറ്റി പഠനം ബുദ്ധിമുട്ടിലാകുമെന്ന കാര്യം മനസില്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതായത് തനിക്കു മുന്നില്‍ പ്രേമിക്കുന്നവരുടെ യൂണിവേഴ്‌സിറ്റി റഫറന്‍സുകള്‍ താന്‍ മോശം പരാമര്‍ശമായിരിക്കും നല്‍കുകയെന്നാണ് ഹെഡ്ടീച്ചര്‍ പറയുന്നത്.
പ്രണയ ബന്ധങ്ങള്‍ യൂണിവേഴ്‌സിറ്റി കാലഘട്ടത്തില്‍ ആരംഭിക്കാം, പക്ഷേ അത് റൂഥിന്‍ സ്‌കൂളില്‍ വേണ്ടെന്നാണ് ബെല്‍ഫീല്‍ഡിന്റെ നിലപാട്. പ്രേമിച്ചു നടക്കുന്നവരുടെ പട്ടിക താന്‍ തയ്യാറാക്കുന്നുണ്ടെന്നും അടുത്ത സെപ്റ്റംബറില്‍ ഇവരെ പുറത്താക്കുമെന്നുമാണ് അടുത്ത മുന്നറിയിപ്പ്. സ്‌കൂള്‍ പ്രേമിക്കാനുള്ള ഇടമല്ല, പ്രണയത്തിലേക്ക് ‘വഴിതെറ്റാതെ’ റൂഥിന്‍ സ്‌കൂളില്‍ പഠിക്കാനായി മാത്രം ആഗ്രഹിക്കുന്ന കുട്ടികളുണ്ട്. അവര്‍ക്ക് അവസരം നല്‍കാനായി പ്രണയിക്കുന്നവരെ മാറ്റുകയാണെന്നാണ് ന്യായീകരണം.
മുമ്പും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള അധ്യാപകനാണ് ബെല്‍ഫീല്‍ഡ്. വെല്‍ഷ് ഭാഷ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചതിന്റെ പേരില്‍ 2015ല്‍ ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പെണ്‍കുട്ടികള്‍ നൈറ്റ് ക്ലബ്ബില്‍ പോകുന്നത് പോലെയാണ് സ്‌കേര്‍ട്ടുകള്‍ ധരിച്ച് സ്‌കൂളിലെത്തുന്നതെന്നും മോശം വിദ്യാര്‍ത്ഥികളാണ് അസുഖമാണെന്ന് അഭിനയിച്ച് സ്‌കൂളില്‍ വരാത്തതെന്നുമുള്ള കാരണങ്ങള്‍ നിരത്തി വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ഇയാള്‍ ശമിച്ചത് വിവാദമായിരുന്നു.
ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അത് ക്യാന്‍സര്‍ രോഗികള്‍ക്ക് വന്‍ ദുരിതമായിരിക്കും സമ്മാനിക്കുകയെന്ന വെളിപ്പെടുത്തലുമായി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ക്യാന്‍സര്‍ മരുന്നുകളുടെ ലഭ്യതയെ ഇത് സാരമായി ബാധിക്കുമെന്നും ഹണ്ട് വ്യക്തമാക്കി. അത്തരം ഒരു സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ ഇതേത്തുടര്‍ന്ന് ഹണ്ടിനു മേല്‍ സമ്മര്‍ദ്ദമുയര്‍ന്നിരിക്കുകയാണ്. ബ്രെക്‌സിറ്റോടെ കൂടുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റാനിടയുള്ളതിനാല്‍ ക്യാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യതയില്‍ കുറവ് വരാനിടയുണ്ടെന്നാണ് നിഗമനം.
മരുന്നുകളുടെ വിതരണത്തില്‍ സാരമായ കാലതാമസം വരാന്‍ സാധ്യതയുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. കസ്റ്റംസ് നൂലാമാലകളില്‍പ്പെട്ടുണ്ടാകുന്ന താമസം ചില മരുന്നുകള്‍ നശിക്കാനും കാരണമായേക്കാം. നിശ്ചിത സമയം മാത്രം ആയുസുള്ളതും അന്തരീക്ഷ താപവുമായി പ്രതിപ്രവര്‍ത്തിക്കുന്നതുമായ മരുന്നുകള്‍ ഈ വിധത്തില്‍ ഉപയോഗശൂന്യമാകും. ഈ സാഹചര്യം ഒഴിവാക്കണമെങ്കില്‍ വ്യക്തമായ ധാരണകള്‍ ബ്രെക്‌സിറ്റില്‍ ഉണ്ടാകണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.
ധാരണകള്‍ ഫലപ്രദമായി സൃഷ്ടിക്കാനായില്ലെങ്കില്‍ കമ്പനികള്‍ക്കും രാജ്യത്തിനും അത് ഒരുപോലെ ദോഷകരമായിരിക്കുമെന്ന് കോമണ്‍സ് ഹെല്‍ത്ത് കമ്മറ്റിയെ അറിയിച്ചു. യൂറോപ്പില്‍ നിന്നുള്ള ക്യാന്‍സര്‍ മരുന്നുകളുടെ ലഭ്യത തുടരുന്നത് മാത്രമല്ല ഇവിടെ വിഷയമാകുന്നത്, യുകെയില്‍ ഉദ്പാദനം നടത്തുന്ന യൂറോപ്യന്‍ കമ്പനികള്‍ തങ്ങളുടെ വിതരണ ശൃംഖലയില്‍ തടസങ്ങളില്ലാതെ നോക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിന് അനുഗുണമായ ഒരു ധാരണ ഇക്കാര്യത്തില്‍ രൂപീകരിക്കാനാകുമെന്ന ആത്മവിശ്വാസവും ഹണ്ട് രേഖപ്പെടുത്തി.
ബ്രെക്‌സിറ്റ് പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുള്ള ധാരണകള്‍ ഏപ്രിലിനു മുമ്പ് തയ്യാറാക്കാന്‍ കഴിയുമോ എന്ന് പ്രധാനമന്ത്രി തെരേസ മേയ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ധാരണകളുടെ രൂപീകരണം കുറച്ചുകൂടി വൈകാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ച്ചിനുള്ളില്‍ ധാരണയായില്ലെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് മാറ്റുമെന്ന് വ്യവസായികള്‍ അറിയിച്ചിരുന്നു.
ഡെര്‍ബ്‌ഷെയര്‍: പുതിയ എം1 സ്മാര്‍ട്ട് മോട്ടോര്‍ ലൈനിലൂടെ 70 മൈല്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ഈടാക്കും. എം1 സ്മാര്‍ട്ട് മോട്ടോര്‍ ലൈനിലൂടെ വേഗതയില്‍ സഞ്ചരിക്കുന്നവരെ പിടികൂടാന്‍ സ്ഥലത്ത് കാമറകള്‍ സ്ഥാപിച്ചതായി റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. തിരക്കില്ലാത്ത സമയങ്ങളില്‍ പോലും ഈ പാതയിലൂടെ വേഗതയില്‍ സഞ്ചരിക്കുന്നവര്‍ ഫൈന്‍ അടക്കേണ്ടി വരും. ടിബ് ഷെല്‍ഫ് സര്‍വീസ് മുതല്‍ ഡെര്‍ബ്‌ഷെയര്‍ വരെയുള്ള പാതയിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ കാമറയ്ക്ക് മുന്നില്‍ കുടുങ്ങുന്നത്. 2017ല്‍ ഫൈന്‍ ഇനത്തില്‍ കൂടുതല്‍ വരുമാനം ലഭിച്ചത് ഈ പ്രദേശത്ത് നടന്ന ട്രാഫിക്ക് നിയമ ലംഘനങ്ങളിലെന്നുമാണെന്ന് കാഷ്യാലിറ്റി റിഡക്ഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സപ്പോര്‍ട്ട് ടീം (CREST) വക്താവ് അറിയിച്ചു. 8,382 ഡ്രൈവര്‍മാരാണ് ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ട്രാഫിക്ക് നിയമ ലംഘനം നടത്തിയതെന്നും ക്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
24 മണിക്കൂര്‍ കാമറ നിരീക്ഷണം ഉള്ള പ്രദേശങ്ങളിലെ റോഡുകള്‍ മറ്റുള്ളവയെക്കാള്‍ സുരക്ഷിതമാണെന്ന് നിരവധി റോഡപകടങ്ങളുടെ കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള റോബര്‍ട്ട്‌സ് അഭിപ്രായപ്പെടുന്നു. പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയല്ല കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് മറിച്ച് ശ്രദ്ധിയില്ലാതെ വാഹനമോടിക്കുന്നവരെ പിടികൂടാനും അപകടങ്ങള്‍ ഒഴിവാക്കാനുമാണെന്ന് അദ്ദേഹം പറയുന്നു. ഫൈനടക്കുന്ന പണം നേരിട്ട് സര്‍ക്കാരിലേക്കാണ് വന്നു ചേരുക. വാഹനങ്ങള്‍ വേഗതയില്‍ ഓടിക്കുന്നതിന് മുന്‍പ് അപകടങ്ങള്‍ നിങ്ങള്‍ക്കും കുടുബത്തിനും ഗുരുതരമായ നഷ്ടങ്ങള്‍ വരുത്തിവെച്ചേക്കാമെന്ന് ഓര്‍ക്കണമെന്നും റോബര്‍ട്ട്‌സ പറയുന്നു. നിങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം നാളെ ആരുടെയും ജീവന്‍ നഷ്ടപ്പെടരുതെന്നും റോബര്‍ട്ട്‌സ് ഓര്‍മ്മിപ്പിച്ചു.
ചിലര്‍ സ്ഥിരമായി ഓവര്‍ സ്പീഡില്‍ വാഹനമോടിക്കുന്നവരാണ് ചിലരാണെങ്കില്‍ വാഹനമോടിക്കുമ്പോള്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കും പ്രത്യേകിച്ചും യുവാക്കളാണ് ഇത്തരം ലംഘനങ്ങള്‍ നടത്തുന്നവരില്‍ കൂടുതലും ഇത്തരക്കാരെ ബോധവല്‍ക്കരിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റോബര്‍ട്ട്‌സ് പറഞ്ഞു. മോബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഒരു നിമിഷം മതി വലിയ അപകടങ്ങള്‍ വിളിച്ചു വരുത്താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹനമോടിക്കുമ്പോള്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഓവര്‍ സ്പീഡില്‍ പോകുക, മദ്യപിച്ച് വാഹനമോടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് ഡെര്‍ബ്‌ഷെയറിലെ ക്രസ്റ്റ്(CREST) യൂണിറ്റ് പ്രധാനമായും നിരീക്ഷിക്കുക.
ന്യൂസ് ഡെസ്ക്
ആയിരക്കണക്കിന് സ്റ്റാഫുകളെ കുറച്ച് ചെലവുചുരുക്കാൻ സെയിൻസ്ബറി സൂപ്പർ മാർക്കറ്റ് തീരുമാനിച്ചു. അടുത്ത മൂന്നുവർഷത്തിനുള്ളിൽ 500 മില്യൺ പൗണ്ട് ലാഭിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഈ വർഷം 185 മില്യൺ ഇതു വഴി ലഭിക്കും. ടെസ്കോയും 1700 തസ്തികകൾ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിരവധി മലയാളികൾ സെയിൻസ്ബറിയിലും ടെസ്കോയിലും ജോലി നോക്കുന്നുണ്ട്. ഇവരിൽ പലരെയും പുതിയ നിർദ്ദേശങ്ങൾ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
മാനേജ്മെന്റ് തലത്തിലുള്ള നിരവധി പോസ്റ്റുകൾ ഇല്ലാതാവും. അതിനു പകരം ശമ്പളം കൂടുതലുള്ള പരിമിതമായ പോസ്റ്റുകൾ സൃഷ്ടിക്കും. നിലവിലുള്ള സ്റ്റാഫുകൾക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. ഇതിൽ പരാജയപ്പെടുന്നവർ താഴേത്തട്ടിലുള്ള ജോലികളിലേക്ക് മാറേണ്ടി വരും. അല്ലാത്തവർക്ക് ജോലി നഷ്ടപ്പെടും. അസ്ദ കഴിഞ്ഞാൽ യുകെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ചെയിനാണ് സെയിൻസ്ബറി. 1400 ലേറെ സ്റ്റോറുകൾ സെയിൻസ്ബറിക്ക് യുകെയിലുണ്ട്.
ക്ലീവ്‌ലാന്‍ഡ്: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയെ പൊലീസ് വെടിവെച്ചു കൊന്നു. ടെലഗ്രാഫ് പോസ്റ്റില്‍ ബന്ധിക്കപ്പെട്ട നിലയിലാണ് ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായയെ കണ്ടെത്തിയത്. നായ അക്രമാസക്തനായതും ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതുമാണ് വെടിവെച്ച് കൊല്ലാനുള്ള തീരുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്. രക്ഷപ്പെടുത്തിയാലും നായ ജനങ്ങളെ അക്രമിക്കാന്‍ സാധ്യതയുണ്ടായിരുന്നതായി ക്ലീവ്‌ലാന്‍ഡ് പൊലീസ് അറിയിച്ചു.
ഒരു മൃഗത്തെ കൊല്ലുകെയെന്നത് ഞങ്ങളെ സംബന്ധിച്ച് ദു:ഖമുള്ള കാര്യമാണെന്നും ആനിമല്‍ വെല്‍ഫെയര്‍ അധികൃതരുമായി കൂടിയാലോചിച്ചാണ് പട്ടിയെ കൊന്നതെന്നും അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ജയ്‌സണ്‍ ഹാര്‍വിന്‍ പറഞ്ഞു. ഉടമസ്ഥരെ കണ്ടെത്തി നായയെ തിരിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായതിനെതുടര്‍ന്നായിരുന്നു കൊല്ലാനുള്ള തീരുമാനം കൈക്കൊണ്ടെതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നായയെ മയക്കുവെടി വെച്ച് മയക്കി പിടികൂടാന്‍ കഴിഞ്ഞാലും അതിനെ പുനരധിവസിപ്പിക്കാന്‍ നായയുടെ അക്രമോത്സുക സ്വഭാവം മൂലം സാധിക്കുമായിരുന്നില്ലെന്ന് വെറ്ററിനറി വിദഗ്ദ്ധര്‍ പറഞ്ഞതായും പോലീസ് അവകാശപ്പെട്ടു. അഥവാ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞാലും വെറ്ററിനറി ഡോക്ടര്‍മാര്‍ ഇതിന് ദയാവധം നല്‍കുമായിരുന്നുവെന്നും ഹാര്‍വിന്‍ വ്യക്തമാക്കി.
അതേസമയം, പട്ടിയെ കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. നായയെ കൊല്ലുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആര്‍എസ്പിസിഎ അറിയിച്ചു. പോലീസിനെയും ഡോഗ് വാര്‍ഡനെയും സഹായിക്കാന്‍ ശ്രമിച്ചിരുന്നു. നായകളെ ഉപേക്ഷിക്കുന്നത് അംഗീകരിക്കാനാകാത്ത പ്രവണതയാണെന്നും ഇത്തരം സംഭവങ്ങളിലുണ്ടാകുന്നതു പോലെയുള്ള ദുരന്തങ്ങളിലേ അവ കലാശിക്കൂ എന്നും ചാരിറ്റി വ്യക്തമാക്കി.
ലണ്ടന്‍: ചെയറിംഗ് ക്രോസില്‍ വന്‍ വാതകച്ചോര്‍ച്ച. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. ചോര്‍ച്ചയെത്തുടര്‍ന്ന് 1450 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. സമീപ പ്രദേശത്തെ ഏതാണ്ട് 1450ഓളം പേരെ മാറ്റി പാര്‍പ്പിച്ചു. സംഭവത്തെതുടര്‍ന്ന് ചെയറിംഗ് ക്രോസ്, വാട്ടര്‍ലൂ ഈസ്റ്റ് റെയില്‍വേ സ്‌റ്റേഷനുകള്‍ അടച്ചു. തീവണ്ടികള്‍ വിക്ടോറിയ, കാനന്‍ സ്ട്രീറ്റ് ബ്ലാക്ക്ഫ്രയേഴ്‌സ് എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഉച്ചയോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാതകച്ചോര്‍ച്ചയുണ്ടായതോടെ സമീപത്തെ ഹെവന്‍ നൈറ്റ് ക്ലബും സമീപത്തെ ഹോട്ടലിലെ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ഹോട്ടലില്‍ ഉണ്ടായിരുന്നവരെ ദുരന്ത നിവാരണ സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ സര്‍വീസുകള്‍ പുന:സ്ഥാപിക്കുമെന്നും ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും നെറ്റ്‌വര്‍ക്ക് റെയില്‍ വക്താവ് അറിയിച്ചു. ലണ്ടനിലെ ഏറ്റവും തിരക്കുള്ള അഞ്ചാമത്തെ സ്റ്റേഷനാണ് ചെയറിംഗ് ക്രോസ്. പ്രതിവര്‍ഷം 42 ദശലക്ഷം യാത്രക്കാരാണ് ഇവിടെയെത്തുന്നത്.
ഈ ഘട്ടത്തില്‍ വാതക ചോര്‍ച്ചയുടെ കാരണം വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ദുരന്ത നിവാരണ സേനാ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ചോര്‍ച്ച അടയ്ക്കാന്‍ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണെന്നും എത്രയും പെട്ടന്ന് സ്ഥിതിഗതികള്‍ സാധാരണ നിലയ്ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തെതുടര്‍ന്ന് ജനങ്ങള്‍ പരക്കം പായുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു.
വെസ്റ്റ് യോര്‍ക്ക്ഷയര്‍: ഹാലിഫാക്‌സിലെ സ്‌കൂളില്‍ നിന്ന കാണാതായ 11 വയസ്സുകാരിയുടെ ജഡം കണ്ടെത്തി. സമീപത്തുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് 3.45ഓടെയാണ് ഉര്‍സുല കിയോ എന്ന 11 വയസ്സുകാരിയെ കാണാതാവുന്നത്. പൊലീസ് കുട്ടിക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് പാരിസ് ഗേറ്റിന് സമീപത്തുളള കാല്‍ഡര്‍ നദിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.
കുട്ടിയുടെ മരണകാരണം അന്വേഷിച്ച് വരികയാണെന്നും നിലവില്‍ ദുരൂഹ സാഹചര്യമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പൊലീസ് വക്താവ് അറിയിച്ചു. മൃതദേഹം ഉര്‍സുലയുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള ഉദ്യമത്തില്‍ പോലീസ് ജനങ്ങളുടെ സഹായം തേടിയിരുന്നു.
കാണാതാകുമ്പോള്‍ ഉര്‍സുല സ്‌കുള്‍ യൂണിഫോമിലാണെന്നാണ് വിവരം. സമീപ പ്രദേശങ്ങളിലെ ബസ് തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ നോര്‍ത്ത് ബ്രിഡ്ജിന് സമീപത്തായി ഉര്‍സുല നടന്നു പോകുന്നത് കണ്ടുവെന്ന വിവരം ലഭിച്ചിരുന്നു. കുട്ടിയുടെ മരണത്തില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയത്.
സജീഷ് ടോം
ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുകയാണ്. കഴിഞ്ഞ നവംബർ 11 ന് ബർമിംഗ്ഹാമിനടുത്തുള്ള വൂളറാംപ്റ്റണിൽ നടന്ന ആദ്യ സ്റ്റേജ് മത്സരങ്ങളിൽ രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ക്രമീകരിച്ചിരുന്നത്. ആദ്യ റൗണ്ട്ആയ “ഇഷ്ടഗാന” റൗണ്ടിന്റെ സംപ്രേക്ഷണം പൂർത്തിയായിക്കഴിഞ്ഞു. അടുത്ത റൗണ്ട് 1970 – 1980 കാലഘട്ടത്തിൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽനിന്നുള്ള ഹൃദ്യഗാനങ്ങൾക്കായാണ് മാറ്റിവച്ചിരിക്കുന്നത്.
മത്സരാർത്ഥികളായ പതിനഞ്ച് ഗായകരിൽ മൂന്നുപേർ ഈ റൗണ്ട് അവസാനിക്കുന്നതോടെ സ്റ്റാർസിംഗറിൽനിന്നും പുറത്താകുകയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഒരു ജീവന്മരണ പോരാട്ടമായിരിക്കും രണ്ടാം റൗണ്ടിലെ മത്സരങ്ങളിൽ നാം കാണുക. ഈ റൗണ്ടിലെ ആദ്യ എപ്പിസോഡിൽ പാടാനെത്തുന്നത് കടൽകടന്ന് മത്സരിക്കാനെത്തിയ ജാസ്മിൻ പ്രമോദ് (ഡബ്ലിൻ), സോളിഹള്ളിൽനിന്നുള്ള ആന്റണി തോമസ്, കെൻറ്റിൽനിന്നുള്ള അനു ജോസ് എന്നിവരാണ്.
“ചിലമ്പ്” എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിൽ കെ എസ് ചിത്ര ആലപിച്ച ‘പുടമുറി കല്യാണം ദേവി എനിക്കിന്ന് മാങ്കല്യം’ എന്ന ഗാനമാണ് ജാസ്മിൻ നമുക്കായി ആലപിക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ നിരവധി വേദികളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്ന അനുഗ്രഹീത ഗായികയായ ജാസ്മിന്റെ ആലാപനം, പാട്ടുകേട്ട് കഴിഞ്ഞും നാമറിയാതെ വീണ്ടും മൂളിപ്പാട്ടായി ചുണ്ടിൽ വിരിയും വിധം അതീവ ഹൃദ്യമായ ഒന്നാണെന്നതിൽ സംശയമില്ല. പ്രതിഭാധനനായ സിനിമാ സംവിധായകൻ ഭരതൻ തന്നെയാണ് ഗാനത്തിന്റെ ഈരടികളും രചിച്ചിരിക്കുന്നത്.
മലയാള സിനിമാ ഗാനങ്ങളുടെ വസന്തകാലത്തെ പണ്ഡിതരായ മഹാരഥന്മാരായിരുന്നു ശ്രീകുമാരൻതമ്പിസാറും ദക്ഷിണാമൂർത്തി സ്വാമികളും. അവരുടെ കൂട്ടുകെട്ടിൽ പിറന്ന നിരവധി ഗാനങ്ങൾ ആ കാലഘട്ടത്തിന്റെ കയ്യൊപ്പു പതിഞ്ഞവയായിരുന്നു. ശ്രീകുമാരൻതമ്പിയുടെ രചനയിൽ ദക്ഷിണാമൂർത്തി ഈണം ചിട്ടപ്പെടുത്തിയ “ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പം” എന്ന ഭാവ തീവ്രമായ ഗാനവുമായാണ് അടുത്ത മത്സരാർത്ഥിയായ ആൻ്റണി തോമസ് എത്തുന്നത്. തന്റെ ശബ്ദത്തിന് യോജിക്കുന്ന ഗാനങ്ങൾ തെരഞ്ഞെടുക്കാനുള്ള പാടവം ഇഷ്ടഗാന റൗണ്ടിലും ആൻ്റണി തെളിയിച്ചതാണ്. ‘ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്ന സിനിമയിൽ പി ജയചന്ദ്രൻ ആലപിച്ച ഈ ഗാനം ഭാവത്തിലും ആലാപനത്തിലും മികവുറ്റതാക്കാൻ ആൻ്റണി ശ്രമിക്കുന്നുണ്ട്.
ഇഷ്ടഗാന റൗണ്ടിലെ “സ്വരകന്യകമാർ വീണ മീട്ടുകയായ്” എന്ന ഗാനം ആലപിച്ച അനുവിനെ ആരും മറന്നിട്ടുണ്ടാകില്ല. ലളിതവും മധുരവുമായി പാടുന്ന കെൻറ്റിൽനിന്നുള്ള അനു ജോസ് രണ്ടാമത്തെ റൗണ്ടിൽ എത്തുന്നത് “ഓളങ്ങൾ” എന്ന ചിത്രത്തിലെ ‘തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം’ എന്ന നിത്യ ഹരിത സൂപ്പർ ഹിറ്റ് ഗാനവുമായാണ്. ഒ എൻ വി കുറുപ്പ് – ഇളയരാജ ടീമിന്റെ എക്കാലവും ഓർമ്മയിൽ ഈണമാകുന്ന ഈ ഗാനം എസ് ജാനകിയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ നെഞ്ചിലേറ്റുന്നത്. അനുവിന്റെ സ്റ്റാർസിംഗറിലെ മറ്റൊരു മിന്നുന്ന പ്രകടനം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും ഈ ഗാനം.
താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്കിലൂടെ പുതിയ എപ്പിസോഡ് കാണുക