ഷിബു മാത്യൂ
ഒരു രാജ്യം തന്നെ ഒരു ബൈബിള്‍ കലോത്സവത്തിന് വീണ്ടുമൊരുങ്ങുന്നു.
‘യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു’. എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം 2018. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍

രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം നവംബറില്‍ നടക്കും. ബ്രിസ്റ്റോള്‍ വീണ്ടും ആതിഥേയത്വം വഹിക്കുന്ന ബൈബിള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ ഇതിനോടകം രാജ്യത്തിന്റെ പല ഭാഗത്തുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും ചാപ്ലിന്‍സി കളിലുമായി ആരംഭിച്ചു കഴിഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ബൈബിള്‍ കലോത്സവമാണ് കഴിഞ്ഞ വര്‍ഷം ബ്രിസ്റ്റോളില്‍ നടന്നത്. ഒരു രൂപത രൂപീകൃതമായതിനു ശേഷം നടന്ന ആദ്യ ബൈബിള്‍ കലോത്സവം എന്ന പ്രസക്തിയും ഇതിനുണ്ട്. അതില്‍ നിന്നും ഉള്‍ക്കൊണ്ട പ്രചോദനത്താല്‍ രൂപതയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളും ചാപ്ലിന്‍സികളും ഇത്തവണ വളരെ മുമ്പേ തന്നെ ബൈബിള്‍ കലോത്സവത്തിന് ഒരുങ്ങുകയാണ്.

കേംബ്രിഡ്ജ് റീജണില്‍ റവ. ഫാ. ടെറിന്‍ മുള്ളക്കരയുടെ നേതൃത്വത്തില്‍ ബൈബിള്‍ ക്വിസ് മത്സരം ആരംഭിക്കുകയാണ്. ബൈബിള്‍ കലോത്സവത്തിനുള്ള പരിശീലനമെന്നോളം റീജണിലെ ഇപ്‌സ്വിച്ച്, നോര്‍വിച്ച്, ഗോള്‍സ്റ്റണ്‍, ഹേവര്‍ ഹില്‍, ബെറീസ് സെന്റ്. എഡ്മണ്‍ഡ്‌സ്‌ളം എന്നിവിടങ്ങളില്‍ ബൈബിള്‍ ക്വിസ് മത്സരം നടത്തുകയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ക്കും ചാപ്ലിന്‍സികള്‍ക്കും ബഹുമാനപ്പെട്ട വൈദീകര്‍ക്കും അല്‍മായര്‍ക്കും സഭാ വിശ്വാസികള്‍ക്കുമൊക്കെ നടക്കാന്‍ പോകുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന് ഒരു പ്രചോദനം നല്കുക എന്ന ലക്ഷ്യമാണ് ഈ ബൈബിള്‍ ക്വിസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫാ. ടെറിന്‍ മുള്ളക്കര മലയാളം യുകെയോട് പറഞ്ഞു.

നവംബര്‍ പത്തിന് നടക്കാന്‍ പോകുന്ന ബൈബിള്‍ കലോത്സവത്തിന്റെ രൂപരേഖ ഇതിനോടകം പുറത്തിറങ്ങി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ മേല്‍നോട്ടത്തിലായിരിക്കും ബൈബിള്‍ കലോത്സവം നടക്കുക. ഒക്ടോബര്‍ അവസാനത്തോടു കൂടി റീജണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകും.