ന്യൂസ് ഡെസ്ക്
“ക്നായിത്തൊമ്മൻ കൊടുങ്ങല്ലൂരിൽ അന്നു കൊളുത്തിയ ദീപശിഖ… തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങൾ സൂക്ഷിക്കും”… സമുദായത്തിൻറെ തനിമയിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന ക്നാനായ മക്കൾ തങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാൻ ഒത്തൊരുമിച്ച് മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചു. തനതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കോട്ടയം രൂപതയും ലോകമെമ്പാടുമുള്ള ക്നാനായക്കാരും അതു തുടരുക തന്നെ ചെയ്യുമെന്നും അതിനെതിരായ പ്രവർത്തനങ്ങളെ കോട്ടയം രൂപതയുടെ ആധികാരിക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അഭിമുഖീകരിക്കാനും തീരുമാനിച്ചു. ഓറിയന്റൽ കോൺഗ്രിഗേഷന്റെ നിർദ്ദേശങ്ങൾ അസ്വീകാര്യമെന്ന് യുകെയിലെ ക്നാനായ സമൂഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ക്നാനായ സമുദായം നൂറ്റാണ്ടുകളായി പിന്തുടർന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇനിയും അഭംഗുരം തുടരുമെന്നും അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടാനുമാണ് സമുദായം തീരുമാനിച്ചിരിക്കുന്നത്.
ക്നാനായക്കാർക്ക് മാത്രമേ നിലവിൽ ക്നാനായ ഇടവകകളിലും മിഷനുകളിലും അംഗത്വം ലഭിക്കുകയുള്ളൂ. ഇതിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതാണ് കനേഡിയൻ ബിഷപ്പ് മൈക്കിൾ മുൽഹാലിന്റെ പുതിയ നിർദ്ദേശങ്ങൾ. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന അഭ്യർത്ഥനകളുടെ ചുവടുപിടിച്ചാണ് ബിഷപ്പ് മൈക്കിൾ മാറ്റങ്ങൾ മുന്നോട്ടുവച്ചത്. ഇവ നടപ്പാക്കുന്നത് ക്നാനായ സമുദായത്തിന്റെ തനതായ വ്യക്തിത്വത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്ന് സഭാംഗങ്ങൾ കരുതുന്നു. അതിശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്. കോട്ടയം രൂപതയെ പൂർണമായും വിശ്വാസത്തിലെടുത്തു കൊണ്ട് ഒറ്റക്കെട്ടായി മുന്നോട്ട് പോകുവാനും യുകെയിലെ സീറോ മലബാർ സഭാസംവിധാനം, ക്നാനായ തനിമ നിലനിർത്താനുള്ള സഭാംഗങ്ങളുടെ അവകാശത്തെ മാനിക്കണമെന്ന് ആവശ്യപ്പെടാനും ബിർമ്മിങ്ങാമിൽ നടന്ന യോഗത്തിൽ ധാരണയായി.
ക്നാനായ സമുദായം ഉദാത്തമായി കരുതുന്ന സ്വവംശ വിവാഹമുൾപ്പെടെയുള്ള കാര്യങ്ങളിൽ ബിഷപ്പ് മൈക്കിൾ കമ്മീഷൻ മാറ്റത്തിന്റെ മാർഗങ്ങൾ അനുവർത്തിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെന്ന സൂചന വന്നതോടെയാണ് സഭാംഗങ്ങൾക്കിടയിൽ രൂക്ഷമായ പ്രതിഷേധമുണ്ടായത്. ലോകമെമ്പാടും തങ്ങളുടെ പാരമ്പര്യം പരസ്യമായി പ്രഘോഷിക്കുന്ന ക്നാനായ സമുദായത്തിന്റെ ഐക്യം മറ്റു സഭകൾ എന്നും പ്രകീർത്തിച്ചിട്ടുള്ളതാണ്. റോമിനെയും പരിശുദ്ധ സിംഹാസനത്തെയും എന്നും അംഗീകരിച്ച് മുന്നോട്ടു പോകുന്ന സമുദായത്തിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന നിലപാടുകളിൽ ബിർമ്മിങ്ങാമിൽ നടന്ന യോഗത്തിൽ വൈദികരും അൽമായരും വളരെ വികാരപരവും എന്നാൽ തികഞ്ഞ വിവേകപൂർണവും സംയമനത്തോടെയുമുള്ള പ്രതികരണമാണ് നടത്തിയത്. യുകെയിലെ സീറോ മലബാർ നേതൃത്വം ക്നാനായ സഭാംഗങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനു വിരുദ്ധമായ നടപടികൾ ഉണ്ടായാൽ രൂപതയുടെ കീഴിൽ നടക്കുന്ന മിഷൻ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും അഭിപ്രായവും യോഗത്തിലുണ്ടായി.
ന്യൂസ് ഡെസ്ക്
കുഞ്ഞനുജൻറെ ജീവൻ നിലനിർത്താനുള്ള ഓപ്പറേഷനായി ജ്യേഷ്ഠൻ തയ്യാറെടുക്കുന്നു. ഓപ്പറേഷൻ നടത്തുന്നത് ബോൺരോ സ്വന്തം അനുജന് നല്കുന്നതിനായിട്ടാണ്. അനുജൻറെ പ്രായം മൂന്നു വയസ്. ഈ മഹത്തായ ദാന കർമ്മത്തിൽ പങ്കാളിയാകുന്ന ജ്യേഷ്ഠന് പ്രായം വെറും അഞ്ച് വയസ്. ഈ ധീരനായ മിടുക്കൻറെ പേര് ഫിൻലി. അനുജൻ ഒലി ക്രിപ്പ്സിന് ബാധിച്ചിരിക്കുന്നത് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണ്. ബോൺമാരോ ട്രാൻസ്പ്ലാന്റിന് വിധേയമാകുന്നതിനു മുമ്പ് രണ്ട് റൗണ്ട് കീമോതെറാപ്പിയ്ക്കു കൂടി ഒലി വിധേയമാകും.
കഴിഞ്ഞ വർഷം ജൂൺ 19 നാണ് ഒലിക്ക് ക്യാൻസറാണ് എന്ന് കണ്ടെത്തിയത്. അതിനു ശേഷം ആറുമാസത്തിനുള്ളിൽ ഒലി നാല് റൗണ്ട് കീമോയ്ക്ക് വിധേയനായി. ബ്ലഡ് ടെസ്റ്റിൽ ക്യാൻസറാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് സട്ടണിലെ റോയൽ മാർസ്ഡൻ ഹോസ്പിറ്റലിലേയ്ക്ക് ഒലിയെ മാറ്റുകയും അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഫിൻലിയുടെ ബോൺമാരോ ഒലിയ്ക്ക് ചേരുമെന്നറിഞ്ഞതു മുതൽ കുടുംബത്തിന് ആശ്വാസം ലഭിച്ചതായി അമ്മ ഫിയോണ പറഞ്ഞു. കെന്റിലെ സിറ്റിംഗ് ബോണിലാണ് ഇവർ താമസിക്കുന്നത്. തന്റെ സഹോദരനെ ബോൺമാരോ നല്കി പുതുജീവൻ നല്കുന്നതിന് ഫിൻലി കാത്തിരിക്കുകയാണെന്ന് അമ്മ ഫിയോണ പറഞ്ഞു.
കീമോ തെറാപ്പിയും മരുന്നുകളുടെ ആധിക്യവും മൂലം ഒലിയ്ക്ക് മുടി മുഴുവൻ നഷ്ടപ്പെട്ടു. അതിൽ തീർത്തും ദുഃഖിതനായിരുന്നു ഫിൻലി. തന്റെ സഹോദരനെപ്പോലെയിരിക്കാൻ ഫിൻലി തൻറെ മുടി ഷേവ് ചെയ്ത് റോയൽ മാഴ്സഡൻ ചാരിറ്റിക്കായി 800 പൗണ്ട് സമാഹരിച്ചു. ഫെബ്രുവരി മാസത്തിലാണ് ഒലിക്ക് ബോൺമാരോ ട്രാൻസ് പ്ലാന്റ് നടത്തുന്നത്.
യുകെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ 3-ാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വരുന്ന ശനിയാഴ്ച ഡെര്‍ബിയില്‍ വച്ചു നടത്തപ്പെടുന്നു. മലയാളികള്‍ക്കായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ ഇന്റര്‍മീഡിയറ്റിലും അഡ്വാന്‍സ് ക്യാറ്റഗറിയിലുമായി 46 ടീമുകള്‍ ഏറ്റുമുട്ടുന്നു. ഇന്ന് യുകെയില്‍ നടത്തപ്പെടുന്ന മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഈ ടൂര്‍ണമെന്റ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുകെയില്‍ ആദ്യമായി ഇന്റര്‍മീഡിയറ്റ് ടൂര്‍ണമെന്റുകള്‍ക്ക് തുടക്കം കുറിച്ചത് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ ആണ്.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഇന്റര്‍മീഡിയറ്റ് മത്സരങ്ങള്‍ക്ക് ഒപ്പം അഡ്വാന്‍സ് ടീമുകളുടെ മത്സരവും നടക്കുന്നു. യുകെയിലുള്ള മുന്‍നിര താരങ്ങള്‍ ഈ ശനിയാഴ്ച കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ രണ്ട് കാറ്റഗറിയിലുമായി അത്യന്തം ആവേശം നിറഞ്ഞ ഒരു മത്സരമാണ് നടക്കുവാന്‍ പോകുന്നത് എന്നതില്‍ സംശയമില്ല. ഇന്റര്‍മീഡിയറ്റില്‍ ആദ്യം രജിസ്‌ട്രേഷന്‍ നടത്തിയ 32 ടീമുകള്‍ക്കാണ് അവസരം ലഭിച്ചത്. അവസാനം വന്ന കുറച്ച് ടീമുകളെ നിരാശപ്പെടുത്തേണ്ടി വന്നു.
ഇടുക്കി ജില്ലാ സംഗമത്തേക്കുറിച്ച് രണ്ട് വാക്കുകള്‍.
ഇടുക്കി ജില്ലാ സംഗമം കഴിഞ്ഞ ആറു വര്‍ഷമായി നാട്ടിലും യുകെയില്‍ ആവശ്യ ഘട്ടങ്ങളിലും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. നമ്മുടെ നാട്ടില്‍ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ 21 ലക്ഷം രൂപയോളം നമ്മുടെ നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ ക്രിസ്മസ് ചാരിറ്റി യിലക്ക് 4687 പൗണ്ടാണ് നിങ്ങള്‍ ഏവരും നല്‍കിയത്. നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുവാന്‍ ആവശ്യമാണ്.
ശനിയാഴ്ച 27ന് രാവിലെ കൃത്യം 9.30ന് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. രാവിലെ 10 മണി മുതല്‍ ഇന്റര്‍മീഡിയറ്റ് ടീമിന്റെ കളികള്‍ ആദ്യത്തെ മൂന്ന് ഗ്രൂപ്പുകള്‍ക്ക് തുടങ്ങുന്നതാണ്. നാലാമത്തെ ഗ്രൂപ്പിന്റെ മത്സരങ്ങള്‍ 11.30ന് തന്നെ തുടങ്ങുന്നതാണ്. അതിന് ശേഷം 1 മണിക്ക് ശേഷം അഡ്വാന്‍സ് ടീമിന്റെ മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. ഉച്ച ഭക്ഷണം 12 മണിക്ക് ശേഷം ലഭിക്കുന്നതാണ്.
വിജയികള്‍ക്ക് 301,151, 101, 75 കാഷ് പ്രൈസും, ട്രാഫികളും സമ്മാനിക്കുന്നതാണ്. അതോടൊപ്പം കാണികള്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ടൂര്‍ണമെന്റിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഒരിക്കല്‍ കൂടി എല്ലാ ബാഡ്മിന്റണ്‍ സ്‌നേഹികളേയും ജനുവരി 27ന് ഡെര്‍ബിയിലേക്ക് ഹാര്‍ദവമായി ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെസ്റ്റിന്‍ – 07985656204,
ബാബു – ഛ7730883823
പീറ്റര്‍ – 07713183350
അഡ്രസ്,
Etwall Leisure centre,
Hilton Road,
Derby,
DE65 6HZ
സുധി വല്ലച്ചിറ
ലണ്ടന്‍: കേരളത്തിലെ പൂരങ്ങളുടെ പൂരം ആയ തൃശ്ശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കുന്നതിനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍കാര്‍ ജൂലൈ 7ന് ശനിയാഴ്ച ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ ഹെമല്‍ഹെസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു. ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഞ്ചാമത് ജില്ലാ കുടുംബസംഗമം വൈവിദ്ധ്യവും വര്‍ണ്ണാഭവും ആക്കിത്തീര്‍ക്കുന്നതിന് വേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
ജില്ലാ കുടുംബസംഗമത്തോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 1-ാം തീയതിക്കു മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 07727253424
ഹാളിന്റെ വിലാസം:
Highfield Community Centre
Fletcher way
Hemel Hempstead
Hertford shire
HP 2 5SB
ന്യൂസ് ഡെസ്ക്
വെയിൽസിലെ ഹെൽത്ത് കെയർ രംഗം ശക്തിപ്പെടുത്താൻ ഇന്ത്യൻ ഡോക്ടർമാർ ശക്തമായി രംഗത്തിറങ്ങുന്നു. വെയിൽസിലെ ഇന്ത്യൻ ഡോക്ടർമാരുടെ കോൺഫറൻസ് കാർഡിഫിൽ ജനുവരി 20 ന് നടന്നു. വെയിൽസ് – ഇന്ത്യാ സ്കിൽ എക്സ്ചേഞ്ച് ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഫറൻസിൽ നടന്നു. ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്ന സംഘടനയാണ് വെയിൽസിലെ ആരോഗ്യരംഗത്തെ മാറ്റങ്ങൾക്ക് നവോന്മേഷം നല്കാൻ ഊർജിതമായ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. 500 ലധികം ഡോക്ടർമാർ ഈ സംഘടനയിൽ ഉണ്ട്.
ബ്രെക്സിറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടക്കുന്ന കോൺഫറൻസ് ബ്രെക്സിറ്റ് മൂലം വരുന്ന ആരോഗ്യരംഗത്തെ പ്രശ്നങ്ങളും ഗൗരവമായി പരിഗണിക്കുന്നുണ്ട്. 200 ഡെലഗേറ്റുകൾ ആണ് കോൺഫറൻസിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്ന് രണ്ടു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിൽ 2016 -17 വർഷങ്ങളിൽ വെയിൽസിലെ വിവിധ ഹോസ്പിറ്റലുകളിലേയ്ക്ക് ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതിൽ BAPIO മുൻകൈ എടുത്തിരുന്നു. ഇതു മൂലം ലോക്കം ഡോക്ടർമാരെ ഒഴിവാക്കി NHS ന് അര മില്യണിലേറെ പൗണ്ട് ലാഭിക്കാൻ കഴിഞ്ഞിരുന്നു. ഇന്ത്യയും വെയിൽസും തമ്മിലുള്ള സ്കിൽ എക്സ്ചേഞ്ചിന് സംഘടന മുൻകൈയെടുത്ത് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമം (IJS) കഴിഞ്ഞ ഏഴു വര്‍ഷമായി ക്രിസ്മസ്, ന്യൂഇയറിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ചാരിറ്റി നടത്തി വരുന്നു. ഈ വര്‍ഷത്തെ ക്രസ്തുമസ് ചാരിറ്റി വഴി 4687 പൗണ്ട് സമാഹരിക്കാന്‍ സാധിച്ചു. ഇതുവരെ ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ 21 ലക്ഷം രൂപയോളം നാട്ടില്‍ കൊടുക്കുവാന്‍ സാധിച്ചു. ഇടുക്കി ജില്ലാ സംഗമം യുകെയുടെ 2017ലെ ചാരിറ്റിയില്‍ ലഭിച്ച ഈ തുക രണ്ടു കുടുംബങ്ങള്‍ക്കായാണ് നല്കുന്നത്. ഇതില്‍ ആദ്യത്തെ കുടുംബമായ നാരകക്കാനത്തുള്ള ജോണിയുടെ ചികിത്സാ സഹായത്തിനായി 2,00,500 രൂപ കൈമാറി.
ഈ ചെക്ക് ജോയിന്റ് കണ്‍വീനര്‍ ബാബു തോമസിന്റെ സഹോദരന്‍ ബെന്നി തോമസ് ആനിക്കാട്ട്, കമ്മറ്റിയംഗം ബെന്നി തോമസിന്റ ബന്ധു ജോസ് മേച്ചേരി മണ്ണില്‍ സംഗമം അംഗങ്ങളായ മേഴ്‌സി ഞാവള്ളില്‍, മന്‍ജുഷ ജോസ്, മോളി പന്നയ്ക്കല്‍ എന്നിവരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വാര്‍ഡ് മെമ്പര്‍ ജോസഫ് പന്നക്കല്‍ തുക കൈമാറി. അതിന് ശേഷം യുകെയില്‍ ഉള്ള ഇടുക്കി ജില്ലക്കാരുടെ ഈ കൂട്ടായ്മക്കും, ഇതില്‍ പങ്കാളികള്‍ ആയവരെ സ്മരിക്കുകയും ഈ കൂട്ടായ്മ നമ്മുടെ നാടിനു നല്ല മാതൃക ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ഈ തുക നാട്ടില്‍ കൊടുക്കുന്നതിന് എല്ലാവിധ സഹായവും ചെയ്തത് ഇടുക്കി ജില്ലാ സംഗമം ജോയിന്റ് കണ്‍വീനര്‍ ബാബു തോമസാണ്. തങ്ങളുടെ ജന്മനാടിനെക്കുറിച്ച് ഓര്‍ത്ത് നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്നേഹികള്‍ക്കും ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ ഒരു നിമിഷമാണ്.
നിങ്ങള്‍ തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിയുടെ വിജയവും, ശക്തിയും. ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു. ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി കളക്ഷന്‍ വന്‍ വിജയകരമാക്കുവാന്‍ സഹകരിച്ച യുകെയില്‍ ഉള്ള മുഴുവന്‍ മനുഷ്യ സ്നേഹികള്‍ക്കും, ചാരിറ്റിയുടെ വിശദവിവരങ്ങള്‍ ജനങ്ങളില്‍ എത്തിച്ച എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒപ്പം സഹകരിച്ച ഏവര്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ നന്ദി കണ്‍വീനര്‍ പീറ്റര്‍ താണോലി അറിയിക്കുന്നു.
വാർത്ത അയച്ചത്: ഇടുക്കി ജില്ലാ സംഗമം
ലണ്ടന്‍: ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഥവാ ബൗദ്ധിക സ്വത്താവകാശം, പകര്‍പ്പാവകാശം അഥവാ കോപ്പിറൈറ്റ് എന്നിവയേക്കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടോ? സോഷ്യല്‍ മീഡിയയുടെ കാലത്ത് പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് ഇതേക്കുറിച്ച് അറിവുകള്‍ പകര്‍ന്നു കൊടുക്കേണ്ടതുണ്ടെന്ന് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസ്. പൈറസി, പേറ്റന്റ്, ട്രേഡ്മാര്‍ക്ക് തുടങ്ങിയവയേക്കുറിച്ച് 11 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്നതിനായുള്ള പഠന സഹായികള്‍ ഐപിഒ തയ്യാറാക്കി വരികയാണ്. ഇവയേക്കുറിച്ച് വിവരിക്കുന്ന വീഡിയോകളാണ് തയ്യാറാക്കുന്നത്.
കുട്ടികള്‍ ഇപ്പോള്‍ വളരെ ചെറുപ്പത്തില്‍ തന്നെ സോഷ്യല്‍ മീഡിയയുമായി അടുത്തിടപഴകുന്നുണ്ട്. അതുകൊണ്ടു തന്നെ കൗമാരപ്രായത്തിലെത്തുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങളില്‍ ഇവര്‍ക്ക് അറിവ് നല്‍കേണ്ടത് അത്യാവശ്യമാണെന്ന് ഐപിഒയുടെ എജ്യുക്കേഷന്‍ ഔട്ട്‌റീച്ച് വിഭാഗം ഹെഡ്, കാതറീന്‍ ഡേവിസ് പറയുന്നു. കൗമാരപ്രായത്തിലുള്ള ഒട്ടേറെപ്പേരുമായി ഈ വിഷയത്തില്‍ സംസാരിച്ചിട്ടുണ്ട്. നിരവധി കുട്ടികള്‍ ഇന്റര്‍നെറ്റില്‍ പകര്‍പ്പവകാശ ലംഘനം പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത്.
അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യയേക്കുറിച്ചും അവയില്‍ നിയമങ്ങളുടെ സ്ഥാനത്തെക്കുറിച്ചുമുള്ള അറിവുകള്‍ വളരെ ചെറുപ്പത്തിലേ പകര്‍ന്നു നല്‍കേണ്ട കാലഘട്ടമാണ് ഇതെന്ന് അവര്‍ പറഞ്ഞു. പ്രൈമറി സ്‌കൂള്‍ കുട്ടികളില്‍ കോപ്പിറൈറ്റിനെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ നല്‍കുന്നത് ഏറ്റവും പ്രധാനമാണ്. പിന്നീട് മുതിരുമ്പോള്‍ ഇവയേക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടാകാനുള്ള വിത്തുപാകലായി ഇതിനെ കണക്കാക്കാമെന്നും അവര്‍ വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ്, എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയര്‍ സ്ട്രാറ്റജിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഐപിഒ
ലണ്ടന്‍: മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ പൈലറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. മൗറീഷ്യസിലേക്ക് പുറപ്പെടാന്‍ തയ്യാറായ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ നിന്നാണ് ഫസ്റ്റ് ഓഫീസറായ 49കാരനെ പോലീസ് നീക്കം ചെയ്തത്. മറ്റൊരു പൈലറ്റ് എത്തുന്നത് വരെ വിമാനത്തിന്റെ യാത്ര വൈകുകയും ചെയ്തു. അനുവദനീയമായതിലും ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ ലെവലുമായി വിമാനം പറത്താന്‍ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം ഗൗരവമായാണ് കാണുന്നതെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. ഗാറ്റ്വിക്കിലെ സൗത്ത് ടെര്‍മിനലില്‍ നിന്ന് പുറപ്പെടാന്‍ തയ്യാറായ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബോയിംഗ് 777 വിമാനത്തിനുള്ളിലായിരുന്നു സംഭവം.
മുന്നൂറോളം യാത്രക്കാരും ജീവനക്കാരും വിമാനത്തിനുള്ളിലുണ്ടായിരുന്നു. യാത്രക്കൊരുങ്ങിയ വിമാനത്തിലേക്ക് ആംഡ് പോലീസ് കടന്നു വന്നത് യാത്രക്കാരെ ഭീതിയിലാക്കി. എന്നാല്‍ കോക്പിറ്റിലേക്ക് പോയ പോലീസ് പൈലറ്റുമാരില്‍ ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് അതിശയത്തോടെയാണ് യാത്രക്കാര്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെത്തിയ പൈലറ്റിന് മദ്യത്തിന്റെ രൂക്ഷ ഗന്ധമുണ്ടായിരു. സഹപ്രവര്‍ത്തകരില്‍ ആരോ 999ല്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. മൂന്ന് പൈലറ്റുമാരില്‍ ഒരാളെയാണ് പോലീസ് വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.20നായിരുന്നു വിമാനം പുറപ്പെടാനിരുന്നത്. 8.25ന് തങ്ങള്‍ക്ക് വിവരം ലഭിച്ചെന്നും ഉടന്‍ തന്നെ പോലീസ് വിമാനത്തിലെത്തി പൈലറ്റിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് പകരം പൈലറ്റിനെ കണ്ടെത്തി 10.56നാണ് വിമാനം പുറപ്പെട്ടത്.
കിംഗ്‌സ്റ്റണ്‍: ജമൈക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് വിനോദ സഞ്ചാരികളായ ബ്രിട്ടിഷ് പൗരന്‍മാര്‍ താമസ സ്ഥലത്തു നിന്ന് മാറരുതെന്ന് നിര്‍ദേശം. സെന്റ് ജെയിംസ് പാരിഷിലാണ് തുടര്‍ച്ചയായ വെടിവെപ്പുകളും അക്രമ സംഭവങ്ങളുമുണ്ടായതിനെത്തുടര്‍ന്ന് സെക്യൂരിറ്റി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വര്‍ഷത്തില്‍ ഏതാണ്ട് 2,00,000 ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ ജമൈക്കയിലെത്തുന്നുണ്ടെന്നാണ് കണക്ക്.
രാത്രി കാലങ്ങളിലെ യാത്രയ്ക്കും പ്രത്യേക കരുതല്‍ വേണമെന്നും നിയന്ത്രണം നിലനില്‍ക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഫോറിന്‍ ഓഫീസ് വ്ക്താവ് അറിയിച്ചു. വിനോദ സഞ്ചാരികള്‍ റിസോര്‍ട്ടുകളില്‍ത്തന്നെ തുടരണമെന്നും വക്താവ് ആവശ്യപ്പെട്ടു. സെന്റ് ജെയിംസ് മേഖലയിലെ ആളുകളുടെ സുരക്ഷ പുന:സ്ഥാപിക്കുന്നതിനാണ് അടിയന്താരവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് വ്യാഴാഴ്ച ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രു ഹോള്‍നെസ്സ് അറിയിച്ചിരുന്നു.
ലോട്ടറി തട്ടിപ്പ്, ആയുധക്കടത്ത്, കൊലപാതങ്ങള്‍ തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കുന്നവരെയാണ് പൊലീസ് തിരയുന്നതെന്നും ജനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജമൈക്കന്‍ പ്രതിരോധ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ റോക്കി മീഡ് പറഞ്ഞു. മാഫിയ സംഘങ്ങള്‍ ഉള്‍പ്പെടുന്ന അക്രമസംഭവങ്ങളുടെ പരമ്പരയാണ് പ്രദേശത്ത് അരങ്ങേറുന്നതെന്ന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ സൈമണ്‍ കാള്‍ഡര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഴ്ച്ചയില്‍ 5 കൊലപാതകങ്ങളെങ്കിലും പ്രദേശത്ത് നടക്കുന്നതായും ഈ വര്‍ഷം ആരംഭത്തോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായെന്നും റേഡിയോ 5 ലൈവില്‍ സൈമണ്‍സ് പറഞ്ഞു.
335 കൊലപാതകങ്ങളാണ് സെന്റ് ജെയിംസ് പാരിഷ് മേഖലയില്‍ 2017ല്‍ ഉണ്ടായിട്ടുള്ളതെന്ന് ജമൈക്കന്‍ പത്രമായ ഗ്ലീനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം രാജ്യത്താകമാനം കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇത് 23 ആയിരുന്നെന്നും ഗ്ലീനര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. അതേസമയം ജമൈക്കയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ യു.കെ. ഫോറിന്‍ ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും കാള്‍ഡര്‍ പറഞ്ഞു.
ലണ്ടന്‍: യുകെയില്‍ കനത്ത മഞ്ഞു വീഴ്ച്ച തുടരുന്നു. മഞ്ഞു വീഴ്ച്ച കാരണം റോഡുകള്‍ മൂടപ്പെട്ടിരിക്കുകയാണ്. 12 ഇഞ്ച് വരെ മഞ്ഞു വീഴ്ച്ചക്കും കനത്ത ശീതക്കാറ്റിനും സാധ്യതയുണ്ടാന്നണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ അവസ്ഥ ഞായറാഴ്ച്ച വരെ തുടര്‍ന്നേക്കും. റോഡില്‍ നിന്ന് വാഹനങ്ങള്‍ തെന്നിമാറി അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. ശക്തമായ മഞ്ഞു വീഴ്ച്ച ജനുവരി 21 വരെ തുടരുമെന്നും മെറ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ പവര്‍കട്ടിനും ഗ്രാമീണ മേഖലകളില്‍ പൂര്‍ണ്ണമായി വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്. സ്‌കോട്ട്‌ലന്റിലെ ചില പ്രദേശങ്ങളിലെ റോഡുകളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. ഇഗ്ലണ്ടിന്റെ വടക്കന്‍ മേഖലകളില്‍ മഞ്ഞ് വീഴ്ച്ചക്ക് നേരിയ കുറവുണ്ടെങ്കിലും തെക്ക് പടിഞ്ഞാറ് പ്രദേശങ്ങളില്‍ കാറ്റും കനത്ത മഞ്ഞുവീഴ്ച്ചയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ നേരത്തെ വീടുകളിലേക്ക് എത്തിച്ചേരണമെന്ന് സ്‌കോട്ട്‌ലന്റ് പൊലീസ് നിര്‍ദ്ദേശം നല്‍കി. സ്‌കോട്ട്‌ലന്റ് തെക്കന്‍ മേഖലയിലൂടെ വൈകീട്ട് 3 മുതല്‍ രാത്രി 10 വരെ റോഡുമാര്‍ഗ്ഗം നടത്തുന്ന യാത്രകള്‍ ഒഴിവാക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ഹംസ യൂസഫ് അറിയിച്ചു.