ലണ്ടന്‍: ബ്രിട്ടൻ യൂറോപ്പിയൻ യൂണിയനിൽ നിന്നും ഉള്ള വിടുതൽ പൂർണ്ണമാകാൻ സമയം ഇനിയും ബാക്കി നിൽക്കുന്നതുംമൂലം യൂറോപ്പിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്. അതുമൂലം ഉപഭോക്താക്കളില്‍ നിന്ന് കാര്‍ഡ് പേയ്‌മെന്റ് ഫീ എന്ന രീതിയില്‍ ഇന്ന് മുതല്‍ അധിക തുക ഈടാക്കാന്‍ കഴിയില്ല യുകെയിലെ ഒരു ബിസിനസ് സ്ഥാപനത്തിനും ഇന്ന് മുതൽ അധികാരമില്ല. യൂറോപ്പ്യൻ നിയമപ്രകാരം മാസ്റ്റർ കാർഡിനും, വിസാ കാർഡിനും മാത്രമാണ് ഈ നിയമം ബാധകം. എന്നാൽ യുകെ ഗവണ്മെന്റ് കുറച്ചുകൂടി കടന്ന് പേപാൽ, ആപ്പിൾ പേ, അമേരിക്കൻ എക്സ്പ്രസ്സ് എന്നിവക്കുകൂടി നിയമം ബാധകമാക്കി. അതേസമയം പുതിയ നിയമത്തിന്റെ മറവില്‍ സാധനങ്ങള്‍ക്കോ സര്‍വീസുകള്‍ക്കോ കൂടുതല്‍ തുക നല്‍കേണ്ടി വരുമോയെന്നതിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
പുതിയ നിയമമനുസരിച്ച് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുമ്പോള്‍ അധിക തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കരുത് എന്നാണ്. പക്ഷെ പുതിയ നിയമത്തിന്റെ മറവില്‍ അധിക തുക ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പ്രേത്യകിച്ച് ട്രാവല്‍ ഏജന്റുമാര്‍, ടേക്ക് എവേയ് സ്ഥാപനങ്ങള്‍,എയര്‍ലൈന്‍സ് സ്ഥാപനങ്ങള്‍, ഫുട്ബാള്‍ ക്ലെബ്ബൂകള്‍ തുടങ്ങിയവ ഇതുവരെ ഈടാക്കിയിരുന്ന അധിക തുക തങ്ങളുടെ സര്‍വീസുകളില്‍ തന്നെ അധികമായി രേഖപ്പെടുത്തുന്നതിനുള്ള ശ്രമം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ നിയമം അനുസരിച്ച് കൊടുക്കുന്ന സര്‍വ്വീസ് ഒരുപോലെ ബാധകമാകണമെന്നാണ്. അതായത് കാഷ് പേയ്‌മെന്റ് നടത്തിയാലും കാര്‍ഡ് പേയ്‌മെന്റ് നടത്തിയാലും തുക ഒന്നു തന്നെയാകണമെന്നാണ്.
മുന്‍പ് തുടര്‍ന്നിരുന്നത് പോലെ കാര്‍ഡ് പേയ്‌മെന്റ്കാര്‍ക്ക് അധിക തുക ഈടാക്കാന്‍ പാടില്ല എന്നാണ്. ഇതിന്റെ മറവിലാണ് കമ്പനികള്‍ പുതിയ കുറുക്കുവഴികൾ ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വെക്‌സ് കമ്പനി നടത്തിയ സര്‍വ്വേയില്‍ ഇരുപത്തിയൊന്ന് ശതമാനത്തോളം ഏജന്റുമാര്‍ ബുക്കിങ് ഫീ എന്ന നിലയില്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തി പുതിയ നിയമം മറികടക്കാമെന്നാണ് കരുതുന്നത്. റയാന്‍ എയര്‍ലൈന്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന രണ്ടു ശതമാനം ബുക്കിങ് ഫീ കഴിഞ്ഞയാഴ്ചയോടെ നിറുത്തിയെങ്കിലും, മേധാവി മൈക്കിള്‍ ഓ ലോറി പുതിയ അഡീഷണല്‍ ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. അതേസമയം ബിസിനസ്സ് സെലക്ട് കമ്മിറ്റി ചെയര്‍മാന്‍ എം പി റേച്ചല്‍ റീവ്‌സ് അധിക തുക ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ അതി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ HMRC യുടെ നികുതിയുടെ കളക്ഷൻ ക്രെഡിറ്റ് കാർഡ് വഴി എടുക്കുന്ന രീതി ഏകദേശം ഒരു മാസം മുൻപേ നിർത്തിയെന്നുള്ളതാണ്.
ന്യൂസ് ഡെസ്ക്
യുകെയിലെ പ്രശസ്ത ലോ കമ്പനികളിലെ അഭിഭാഷകരുടെ സംഘം ഇൻഡ്യൻ സുപ്രീം കോടതിയിലേയ്ക്ക്. ഇന്ത്യയിലെ ലീഗൽ മാർക്കറ്റിൽ വിദേശ ലോയേഴ്സിന് അവസരം ലഭിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമയുദ്ധത്തിന്റെ വാദം അടുത്ത ആഴ്ച ആരംഭിക്കുകയാണ്. രണ്ടു പതിറ്റാണ്ടായി നടക്കുന്ന ഈ നിയമ പ്രക്രിയയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നല്കിയിരിക്കുന്ന അപ്പീലിൽ വാദം നടക്കുകയാണ്. 2012 ൽ സുപ്രീം കോടതി ശരിവച്ച കീഴ്ക്കോടതിയുടെ ഫ്ളൈ ഇൻ ഫ്ളൈ ഔട്ട് അനുമതിയ്ക്കും നോൺ ഇന്ത്യൻ ലോയിൽ ഉപദേശം നല്കുന്നതും സംബന്ധിച്ചാണ് വാദം തുടരുന്നത്.
ബ്രിട്ടനിൽ നിന്നുള്ള ക്ലൈഡ് ആൻഡ് കോ, ക്ലിഫോർഡ് ചാൻസ്, ലിങ്ക് ലേറ്റേഴ്സ്, നോർട്ടൺ റോസ് ഫുൾബ്രൈറ്റ്, ആഷ് ഹർസ്റ്റ്, എവർഷെഡ്സ് സതർലാൻസ്, ബേർഡ് ആൻഡ് ബേർഡ് എന്നീ നിയമ സ്ഥാപനങ്ങൾ ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിൽ തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കും. എ കെ ബാലാജി ആൻഡ് ഓർസും ബാർ കൗൺസിലും തമ്മിൽ നടക്കുന്ന നിയമയുദ്ധം ഇന്ത്യൻ ലീഗൽ മാർക്കറ്റിന്റെ ലിബറലൈസേഷന് തടസമാണെന്ന് യുകെയിലെ സ്ഥാപനങ്ങൾ കരുതുന്നു. വിദേശ നിയമ സ്ഥാപനങ്ങൾക്ക് അനുമതി നല്കുന്നത് ഈ കേസിൽ തീരുമാനമുണ്ടായതിനുശേഷം മതി എന്നാണ് ബാർ കൗൺസിൽ നിലപാട് എടുത്തിരിക്കുന്നത്.
വിദേശ നിയമ സ്ഥാപനങ്ങൾക്ക് ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്നതിനും നോൺ ഇന്ത്യൻ ലോയിൽ ഉപദേശം നല്കുന്നതിനും അനുമതി നല്കാൻ ഇന്ത്യാ ഗവൺമെന്റ് പല തവണ പദ്ധതിയിട്ടിരുന്നു. എ കെ ബാലാജി കേസിൽ മദ്രാസ് ഹൈക്കോടതി വിദേശ അഭിഭാഷകരെ ഇന്റർനാഷണൽ കൊമേഴ്സ്യൽ ആർബിട്രേഷൻ കേസുകൾ നടത്തുന്നതിനും ഇന്ത്യൻ അഭിഭാഷകർക്ക് പരിജ്ഞാനമില്ലാത്ത മേഖലകളിൽ നിയമോപദേശം നല്കുന്നതിനുമുള്ള അനുമതി നല്കിയിരുന്നു. ഈ രണ്ടു കാര്യങ്ങളും അഡ്വക്കേറ്റ് ആക്ട് 1961 അനുസരിച്ച് നിയന്ത്രിക്കേണ്ടതാണെന്നാണ് ബാർ കൗൺസിൽ വാദിക്കുന്നത്.
വിദേശ സ്ഥാപനങ്ങളായ വൈറ്റ് ആൻഡ് കേസ്, ആഷ് ഹർസ്റ്റ് തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ ഓഫീസ് തുറക്കാൻ അനുമതി നല്കിയതിനെ തുടർന്നാണ് ദീർഘകാല നിയമ പോരാട്ടം ആരംഭിച്ചത്. വിദേശ നിയമ സ്ഥാപനങ്ങൾ ഇന്ത്യയിൽ ഓഫീസ് തുടങ്ങുന്നത് നിയമപരമല്ലെന്ന് 2009 ൽ ബോംബെ കോർട്ട് വിധിച്ചു. എന്നാൽ വിദേശ അഭിഭാഷകർ ഇന്ത്യയിൽ വിദേശ നിയമം ഓഫീസില്ലാതെ പ്രാക്ടീസ് ചെയ്യുന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദ്ദേശം നല്കിയിരുന്നില്ല. ഇന്ത്യൻ ലീഗൽ മാർക്കറ്റിന്റെ ലിബറലൈസേഷൻ സംബന്ധമായ നിർണായകമായ വാദമാണ് അടുത്ത ആഴ്ച സുപ്രീം കോർട്ടിൽ നടക്കുക.
സുഗതന്‍ തെക്കേപ്പുര
ഈ വിഷയത്തെ സംബന്ധിച്ച് ഏകദേശം രണ്ടു വര്‍ഷത്തിന് അപ്പുറം ഇവിടുത്തെ മലയാളി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഇത്തരം ഒരു നീക്കം വിജയകരമായി നടന്നാല്‍ അത് ചൂണ്ടിക്കാണിച്ച് സമാനമായ രീതിയില്‍ മറ്റു രാജ്യങ്ങളിലും പിന്നീട് അവയെ എല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി നോര്‍ക്കയുടെ കീഴില്‍ കൂടി യോജിപ്പിച്ചു ഒരു കേന്ദ്രീകൃത സഭ ഏതാണ്ട് ലോക കേരളസഭയെ പോലെ ഉണ്ടാക്കണം എന്നതായിരുന്നു ഇത് സംബന്ധിച്ചു കൃത്യം ഒരു വര്‍ഷം മുന്നേ മലയാളം യുകെയില്‍ വന്ന എന്റെ ലേഖനം. ഇത്രയും ആധികാരികമായി വളരെ എളുപ്പത്തില്‍ ഈ ആശയം സാധ്യമാകും എന്ന് കരുതിയില്ല. കേരള ഡെവലപ്‌മെന്റ് സ്റ്റഡി സെന്ററിലെ ഡോക്ടര്‍ ഹരിലാലാണ് ഇത്തരം ഒരു ആശയം മുന്നോട്ടുവെച്ച് കേരള ഗവണ്‍മെന്റിനെ കൊണ്ട് പ്രായോഗികതലത്തില്‍ എത്തി ച്ചത്. ഹരിലാലുമായി സംസാരിച്ചതില്‍ നിന്ന് മനസിലായത് ഇത്തരം ഒരു സഭയുടെ പൂര്‍ണമായ ഒരു പ്രവൃത്തിപഥം വരും നാളുകളില്‍ മാത്രമേ ജനത്തിന് പ്രേത്യേകിച്ച് പ്രവാസികള്‍ക്ക് ബോദ്ധ്യ മാകുകയുള്ളൂ.
പ്രവാസി ജനതയുടെ നാട്ടിലെ രാഷ്ട്രീയ തീരുമാനങ്ങളിലെ അന്യതാ ബോധം എങ്ങിനെ മറികടക്കാം എന്നതില്‍ പൂര്‍ണമായമായ ഒരു ധാരണ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും അത് മുന്നോട്ടു വെക്കാതിരുന്നത് അത്തരം ഒരു ആശയ സാക്ഷാത്കാരത്തിനു തടസമാകും എന്നും ആയതിനാല്‍ അത് നടപ്പിലാക്കാന്‍ പറ്റിയ യുക്മയിലൂടെ പുറത്തു വരട്ടെ എന്ന് കരുതിയാണ്. അതിനായി യുക്മയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചു എങ്കിലും അതിനുള്ള അവസരം നിഷേധിക്കപ്പെട്ടു. പിന്നീട് ഇതിനു സമാനമായ ഒരു യോഗം അതായതു യുകെയിലെ എല്ലാ മലയാളികളെയും ഉള്‍കൊള്ളുന്ന ഒരു ബോഡി ഔദ്യോഗികമല്ലെങ്കിലും എന്നാല്‍ തികച്ചും യോജിക്കാവുന്നതുമായതു നടന്നത് മലയാളി ബിസിനസ് പ്രമുഖന്‍ ശ്രീ യൂസഫലിക്ക് ലണ്ടനിലെ ഇന്ത്യന്‍ ബ്രിട്ടീഷ് ഹൈകമ്മീഷനില്‍ നടന്ന സ്വീകരണത്തിലാണ്. ആ യോഗത്തെ കുറിച്ച് ഞാന്‍ ഫേസ് ബുക്ക് പോസ്റ്റിട്ടത് തന്നെ ബ്രിട്ടീഷ് മലയാളി പാര്‍ലമെന്റിന്റെ ആദ്യ യോഗംഎന്നായിരുന്നു.
ഈ ആശയം ഉടലെടുത്തത് എന്നില്‍ മാത്രമല്ല. ശ്രീ ഹരിലാലിനോട് സംസാരിച്ചതില്‍ നിന്ന് മാനസിലായത് ഇത്തരം സമാനമായ ചിന്ത പലരില്‍ നിന്നും ഉണ്ടായി എന്ന് മാത്രമല്ല കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു വെച്ച് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ഒരു യോഗം പോലും നടക്കുകയുണ്ടായി എന്നതാണ് വസ്തുത. എന്തുകൊണ്ടാണ് ഇത്തരം ഒരു ജനസഭയെ കുറിച്ച് ചിന്ത ഉണ്ടായത് എന്ന ചോദ്യം നമ്മെ കൊണ്ടെത്തിക്കുന്നത് രാഷ്ട്രീയ ജനാധിപത്യ സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കാണ്.
SOCIAL CONTRACT THEORY BY Thomas Hobbs
1789ല്‍ അവസാനിച്ച യൂറോപ്പിലെ റെനൈസന്‍സ് കാലഘട്ടത്തിലാണ് ജനാധിപത്യത്തിനും മറ്റു ലിബറല്‍ ചിന്തകളുടെ പുഷ്ടിപ്പെടുത്തലുകള്‍ ഉണ്ടായത്. ആശയങ്ങളുടെ ആധികാരികതയും ചട്ടങ്ങളില്‍ ഊന്നിയ സ്വീകാര്യതയും കാരണത്തിലധിഷ്ഠിതമായ ബുദ്ധിപരവും താത്വികവുമായ അന്വേഷണവുമായിരുന്നു മനുഷ്യന്റെ സാമൂഹ്യ ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ച റിനൈസന്‍സിന്റെആധാരം. യൂറോപ്പില്‍ നിലനിന്നിരുന്ന അധികാര ഘടന പേപ്പല്‍ അധികാരത്തോട് കെട്ടുപിണഞ്ഞ രാഷ്ട്രീയ അധികാരം അഥവാ രാജാവിലോ ചക്രവര്‍ത്തിയിലോ ആയിരുന്നു. ഇതാകട്ടെ യുക്തിരഹിതമായ തത്വങ്ങളുടെ അടിസ്ഥാനത്തിലും. ഇത്തരം യുക്തിരഹിത സിദ്ധാന്തം പുതിയ സിദ്ധാന്തങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നു വീണു. അതുവഴി ആധുനിക ജനാധിപത്യ സാമ്പ്രദായങ്ങള്‍ക്ക് തുടക്കമിടാന്‍ കാരണമായി. സോഷ്യല്‍ കോണ്‍ട്രാക്ട് തിയറിയാണ് എടുത്തുപറയേണ്ട സൈദ്ധാന്തികത. അതിനാകട്ടെ യൂറോപ്പില്‍ നേതൃത്വം കൊടുത്ത് പ്രധാനമായും ഇമ്മാനുവല്‍ കന്തും റൂസ്സോയും അതിന് മുന്നേ ജോണ്‍ ലോക്ക്, തോമസ് ഹോബ്‌സ് എന്നിവരാണ്.
എങ്ങിനെയാണ് വ്യക്തികള്‍ക്ക് മേലെ ഗവണ്‍മെന്റുകള്‍ അധികാരം പ്രയോഗിക്കുന്നതിന്റെ ആധികാരികത കൈവരിച്ചത് എന്നാണ് SOCIAL CONTRACT THEORY വെളിവാക്കുന്നത്. അതോടൊപ്പം അത് ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ ആ ആധികാരികത നഷ്ടപ്പെടാം അല്ലെങ്കില്‍ വ്യക്തികള്‍ക്ക് ആ വിധേയത്വം പിന്‍വലിക്കാം എന്നുകൂടി വ്യക്തമാക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ വസിക്കുന്ന ജനത്തിന്റെ പകുതിയോട് അടുത്ത ജനസംഖ്യ പല കാരണങ്ങളാല്‍ കേരളത്തിന് വെളിയില്‍ താമസിക്കുകയും കേരളത്തിന്റെ സമ്പദ്ഘടനക്ക് വളരെ നിര്‍ണായകമായ പങ്കു വഹിക്കുകയും ചെയുന്ന പ്രവാസിക്ക്, കേരളത്തിലെ രാഷ്ട്രീയ അധികാര നിര്‍ധാരണത്തിന് യാതൊരു പങ്കും ഇല്ലെന്നത് കേരള ഗവണ്‍മെന്റിനെ സംബന്ധിച്ച് ധാര്‍മ്മികമായി അധികാരത്തിന്റെ ആധികാരികതയുടെ പ്രശ്‌നം തന്നെയാണ്.
മേല്‍പ്പറഞ്ഞ സമൂഹ ഉടമ്പടി സിദ്ധാന്തത്തിന് നിരക്കാത്തത് എന്ന് മാത്രമല്ല നൈതികമായും ശരിയല്ല. അത്തരം ഒരു ധാര്‍മ്മിക നൈതിക അഭാവത്തില്‍ നിന്ന് ഉടലെടുത്ത ഒരു പൊതു കുറ്റബോധത്തില്‍ നിന്നാണ് പലേയിടങ്ങളില്‍ ലോക കേരള സഭയുടെ മാതൃകയില്‍ സമാന സ്വഭാവമുള്ള ചിന്താധാരകള്‍ പുറത്തു വന്നതും ആധികാരികമായി കേരള സര്‍ക്കാര്‍ ശ്രീ. ഹരിലാലിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് രൂപം കൊടുത്ത ആശയത്തിനെ പ്രായോഗിക പഥത്തില്‍ എത്തിച്ചതും. ആദ്യസഭയുടെ സംഘാടനത്തില്‍ പല പാകപ്പിഴകള്‍ ഉണ്ടെന്നുള്ളത് അവിതര്‍ക്കിതമാണ്. എങ്കിലും വരുന്ന രണ്ടു വര്‍ഷങ്ങളില്‍ വിദഗ്ധരുടെയും കേരള ഡെവലപ്‌മെന്റ് പഠന കേന്ദ്രത്തിന്റെയും തുടര്‍ന്നുള്ള ഇടപെടലുകള്‍ കുറ്റമറ്റതാക്കും അതോടൊപ്പം പ്രവാസികള്‍ക്കും അവരുടെ സുചിന്തിതമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം
എന്റെ ചില കാഴ്ചപ്പാടുകള്‍ യുകെ മലയാളി പാര്‍ലമെന്റ് എന്ന ആശയം ഞാന്‍ മുന്നോട്ടു വെച്ചപ്പോള്‍ ക്രമപ്പെടുത്തിയ ഘടന പരിഗണിക്കുവാന്‍ നിര്‍ദേശ രൂപത്തില്‍ കേരള സര്‍ക്കാരിന്റെ മുന്നില്‍ സമര്‍പ്പിച്ചത് വായനക്കാര്‍ക്കായി ഇവിടെ പങ്കുവെക്കാം.
നിര്‍ദേശങ്ങള്‍
ലോക കേരളസഭക്ക് അനുരൂപമായ രീതിയില്‍ എല്ലാ രാജ്യത്തിലും കേരള സഭകള്‍ ഉണ്ടാക്കുക. അതാതു രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ കേരള വംശജരുടെ കണക്കെടുപ്പ് നടത്തി അവര്‍ അടങ്ങുന്ന സാങ്കല്‍പ്പിക ലോകസഭാ മണ്ഡലങ്ങള്‍ ഉണ്ടാക്കുക. ഓണ്‍ലൈന്‍ വോട്ടിങ് സമ്പ്രദായത്തിലൂടെ ജന പ്രതിനിധികളെ അതാതു രാജ്യങ്ങളിലെ ചാപ്റ്റര്‍ സഭകളിലേക്കും ലോക കേരള സഭയിലേക്കും തിരഞ്ഞെടുക്കുക, വിദേശ രാജ്യങ്ങളിലെ സഭാ നേതാവിനെ നേരിട്ടോ MLKS(Member of Loka Kerala Sabha)മാരില്‍ നിന്നോ തെരഞ്ഞെടുക്കാം. അതുപോലെ അതാതു രാജ്യങ്ങളിലെ ശാസ്ത്ര സാങ്കേതിക കലാസാഹിത്യ രംഗങ്ങളിലെ പ്രമുഖരെ 25% എങ്കിലും നോമിനേറ് ചെയേണ്ടതാണ്.
വനിതകള്‍ക്ക് ഉചിത സംവരണം ഏര്‍പ്പെടുത്തേണ്ടതാണ്. പ്രയോജനങ്ങള്‍ ചാപ്റ്റര്‍ സഭകള്‍ ഏതാണ്ട് ഭൂമിയില്ലാത്ത സര്‍ക്കാര്‍ പോലെയോ ഭരണഘടനയുടെ പരിമിതി അനുവദിക്കുന്ന വരെയുള്ള കേരള സര്‍ക്കാരിന്റെ പ്രതിനിധി യായോ പ്രവര്‍ത്തിക്കാം. കുറ്റകൃത്യങ്ങള്‍ നടത്തി പ്രവാസ രാജ്യത്തിലേക്കോ കേരളത്തിലേക്കോ കടക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സഭയുടെ കീഴിലുള്ള പല സബ്ജക്ടുകളിലെ ക്രൈം സബ്ജക്ട് കമ്മിറ്റിക്കു ലോക കേരളസഭയുടെ കീഴില്‍ ഇപ്പോള്‍ മന്ത്രിമാരും ഉദ്യാഗസ്ഥന്‍മാരും ചേര്‍ന്ന് രൂപം കൊള്ളുന്ന ഗ്രുപ്പുമായി ബന്ധപ്പെടാവുന്നതാണ്.
അതാതു രാജ്യങ്ങളിലെ നിയമത്തിന്റെ മുന്നില്‍ വരാതെ ഇപ്പോള്‍ നിര്‍ബാധം നടക്കുന്നഅനേകം തൊഴില്‍, ചിട്ടി, ട്രാവല്‍ തട്ടിപ്പുകള്‍ നടത്തി രക്ഷപ്പെടുന്നവരെ നിയന്ത്രിക്കാവുന്നതാണ്. ചാപ്റ്റര്‍ സഭയുടെ കീഴിലുള്ള തൊഴില്‍ കമ്മിറ്റിക്കു പുതിയ പ്രവാസ തൊഴില്‍ സാദ്ധ്യതകള്‍ പഠനം നടത്തി കേരള സര്‍ക്കാരിനു അറിയിപ്പു കൊടുക്കാം. അങ്ങിനെ കേരളത്തില്‍ വിദ്യാഭ്യാസ പദ്ധതിക്ക് മാറ്റംവരുത്താം. സാങ്കേതിക കമ്മിറ്റിക്കു വളരെ വിശാലമായ സാധ്യതകളുണ്ട്.
റോഡ് നിയമങ്ങള്‍ വളരെ നിസ്സാരമായ സുരക്ഷാ മാനദണ്ഡങ്ങള്‍, പൊതുസ്ഥലങ്ങളിലെ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ (Crowd Control) തുടങ്ങി കാറ്റ്, തിരമാല, വേലിയേറ്റം മുതലായവയില്‍ നിന്ന് ഉണ്ടാക്കാവുന്ന എനര്‍ജി പ്രൊജെക്ടുകള്‍ അതിനുള്ള സാമ്പത്തിക-സാങ്കേതിക-ജ്ഞാന നിക്ഷേപകരെ കണ്ടെത്തുക ഇവയുമായി ബന്ധപ്പെട്ട ചെറിയ പ്രൊജെക്ടുകള്‍ കേരളത്തിന് സമര്‍പ്പിക്കാവുന്നതാണ്.
പ്രവാസി ചിട്ടികള്‍ കേരള ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവയുടെ ചാപ്റ്റര്‍ സഭയുടെ കീഴില്‍ വിപുലമാക്കാം. ഇപ്പോഴുള്ള പരിമിതി മറി കടക്കാവുന്നതാണ്. അതാതു രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ മലയാളി സമൂഹം സമാന്തരമായി പലവിധ സാമൂഹിക കടമകള്‍ നിര്‍വഹിച്ചു വര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഒരു പൊളിറ്റിക്കല്‍ ആധികാരികത ഇല്ലാതെ പല വിധത്തിലുള്ള വിഘടിത ഗ്രുപ്പുകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ചാപ്റ്റര്‍ സഭകളുടെ നിര്‍മ്മാണം ഈ രീതിക്കു മാറ്റം വരുത്തും എന്ന് മാത്രമല്ല കേരള സര്‍ക്കാരിനെയോ പോലീസുമായോ ബന്ധപ്പെട്ട സേവനങ്ങള്‍ ചാപ്റ്റര്‍ സഭകള്‍ വഴി നേടാനാകും. അതാതു രാജ്യങ്ങളിലെ നിയമങ്ങള്‍ ലംഘിക്കാതെ തന്നെ ഒരു വിര്‍ച്വല്‍ സ്‌പേസില്‍ ഓവര്‍ സിയസ് കേരള സര്‍ക്കാരേ പോലെപ്രവര്‍ത്തിക്കാനാകും.
സാമാന്യമായ ചിന്തയില്‍ അതിശയോക്തി നിറഞ്ഞതായി തോന്നുമെങ്കിലും ലോകം ഒരു ഗ്രാമമായി ചുരുങ്ങുകയും പ്രവാസ ജീവിതം ഒരു സാധാരണയുള്ള ജീവന രീതിയാകുകയും വിവര സങ്കേതിക മേഖല സങ്കല്പിക്കാനാവാത്ത വിധം നമ്മെ അടുപ്പിക്കുകയും ചെയുമ്പോള്‍ ജനാധിപത്യ പ്രയോഗം പുതിയ തലം കണ്ടെത്തുന്ന അവസ്ഥയാണ് ഇത് വെളിവാക്കുന്നത്. ഒരു പക്ഷെ മുന്‍കാല പ്രവാസികളെ അപേക്ഷിച്ചു ഇപ്പോള്‍ ഉള്ളവരുടെ അടക്കാനാവാത്ത രാഷ്ട്രീയ അധികാര വ്യവഹാര മോഹമോ അതില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനമോ അതോ ജനാധിപത്യത്തിന്റെ തന്നെ പുതിയ വളര്‍ച്ചയോ ആയിരിക്കാം ഇന്നത്തെ ലോക കേരള സഭയും നാളത്തെ ചാപ്റ്റര്‍ ലോക കേരള സഭകളും.
സുഗതന്‍ തെക്കെപ്പുര
ന്യൂസ് ഡെസ്ക്
ടെസ്കോ ഫാർമസിയിൽ നിന്ന് വാങ്ങിയ മരുന്നു നല്കിയതിനെത്തുടർന്ന് 23 മാസം മാത്രം പ്രായമുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായി. പെയ്സിലി തോമസ് എന്ന പെൺകുട്ടിയാണ് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്. ചെവിയിൽ ഇൻഫെക്ഷൻ ഉണ്ടായതിനെ തുടർന്ന് ജിപിയെ കണ്ട പെയ്സിലിന് എറിത്രോമൈസിൻ ആൻറിബയോട്ടിക്സ് പ്രിസ്ക്രിപ്ഷൻ ഡോക്ടർ നല്കി. ടെസ്കോ ഫാർമസിയിൽ നിന്ന് ഫ്രൂട്ടി ഫ്ളേവർ ഉള്ള മെഡിസിൻ വാങ്ങിയ പെയ്സിലിയുടെ അമ്മ 27 കാരിയായ ബെക്കി മരുന്നു നല്കി തുടങ്ങിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളായി വന്നു.
പെയ്സിലിക്ക് ഛർദ്ദിലും ഡയറിയയും തുടങ്ങുകയും ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതാവുകയും ചെയ്തു. അതു വരെ മൂന്നു ഡോസ് ബെക്കി, പെയ്സിലിക്ക് നല്കിയിരുന്നു. മരുന്നിൽ സംശയം തോന്നിയതിനെ തുടർന്ന് ബെക്കി ഉടൻ തന്നെ NHS ഡയറക്ടിൽ വിളിച്ച് ഉപദേശം തേടി. ഉടൻതന്നെ ഹോസ്പിറ്റലിൽ എത്തുവാൻ നിർദ്ദേശം ലഭിച്ചു. വളരെ ഉയർന്ന ഡോസ് ആൻറിബയോട്ടിക്സ് ആണ് ബോട്ടിലിൽ ഉണ്ടായിരുന്നതെന്ന് മനസിലായതിനെ തുടർന്ന് പെയ്സിലിന് വേറെ മരുന്നുകൾ നല്കി. കടുത്ത ശ്വാസതടസം ഉണ്ടായതു മൂലം നെബുലൈസർ ഉപയോഗിക്കേണ്ടി വന്നു. പനി 39.9 ഡിഗ്രി വരെ എത്തി. ക്രിസ്മസ് ദിനമായിരുന്നതിനാൽ ഫാർമസികൾ തുറക്കാത്തതുമൂലം മരുന്നു വാങ്ങാൻ കഴിഞ്ഞില്ല.
പെയ്സിലിയുടെ ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനാൽ ബെക്കി വീണ്ടും ജിപിയെ കണ്ടെങ്കിലും അവർ പറയുന്നതു കേൾക്കാനുള്ള താത്പര്യം കാണിച്ചില്ല. വീട്ടിലെത്തിയ ബെക്കി 111 ഡയൽ ചെയ്തു. ഉടൻ തന്നെ എമർജൻസി ആംബുലൻസ് എത്തി പെയ്സിലിയെ മിൽട്ടൺ കീൻസിലെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. രക്തത്തിലെ സുഗറിന്റെ അളവ് വളരെ കുറഞ്ഞിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയെ തുടർന്ന് പെയ്സിലി ആരോഗ്യം വീണ്ടെടുത്തു. ടെസ്കോ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം നടത്താനിരുന്ന യുകെ സന്ദര്‍ശനം റദ്ദാക്കി. അമേരിക്കന്‍ എംബസിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായാണ് ട്രംപ് എത്താനിരുന്നത്. 750 മില്യന്‍ പൗണ്ട് ചെലവഴിച്ചാണ് പുതിയ എംബസി കെട്ടിടം അമേരിക്ക നിര്‍മിച്ചത്. ഈ മാസം ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ട്രംപ് എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് മാറ്റിവെക്കുകയായിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി നടത്താനിരിക്കുന്ന സന്ദര്‍ശനം പ്രതിഷേധങ്ങളെ ഭയന്നാണ് പല തവണയായി മാറ്റിവെക്കുന്നതെന്നാണ് കരുതുന്നത്.
സന്ദര്‍ശനത്തിന് പുതിയ തിയതികളൊന്നും നിശ്ചയിച്ചിട്ടില്ല. ഇത് അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള പ്രത്യേക ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുമെന്ന് കരുതുന്നു. ജനങ്ങളുടെ ശക്തമായ എതിര്‍പ്പുണ്ടാകുമെന്നതിനാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഔദ്യോഗികമായി നടത്തില്ലെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇപ്രകാരം നടത്തിയാല്‍ ബ്രിട്ടീഷ് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച പോലും നടക്കില്ല. ബ്രിട്ടനില്‍ ഔദ്യോഗികമായി സ്വീകരണം ലഭിക്കില്ലെന്നതില്‍ ട്രംപ് ബുദ്ധിമുട്ട് അറിയിച്ചിരുന്നുവെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം.
പുതുവര്‍ഷത്തില്‍ താന്‍ യുകെ സന്ദര്‍ശിക്കുമെന്നായിരുന്നു ഡിസംബറില്‍ തെരേസ മേയെ ട്രംപ് അറിയിച്ചത്. ട്രംപിന് പകരം എംബസിയുടെ ഉദ്ഘാടനം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നിര്‍വഹിക്കുമെന്നാണ് വിവരം. അതേ സമയം അടുത്തിയ ബ്രിട്ടനിലെ തീവ്ര വലതുപക്ഷ സംഘടനയായ ബ്രിട്ടന്‍ ഫസ്റ്റിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവ റീട്വീറ്റ് ചെയ്തതിനു ശേഷമാണ് ട്രംപിന്റെ മനസ് മാറിയതെന്നും വിവരമുണ്ട്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് യുകെയില്‍ ഉയര്‍ന്നത്.
വിഗ്ട്വിക്ക്: കാറില്‍ ബോംബ് വെച്ച് മാതാപിതാക്കളെ കൊല്ലാന്‍ ശ്രമിച്ച സിഖ് യുവാവിന് എട്ട് വര്‍ഷം തടവ് ശിക്ഷ. ഡാര്‍ക്ക് വെബ്ബില്‍ നിന്ന് ഓണ്‍ലൈനില്‍ വാങ്ങിയ ബോംബ് ഉപയോഗിച്ച് മാതാപിതാക്കളെ കൊല്ലാനായിരുന്നു ഗുര്‍തേജ് രണ്‍ധാവ എന്ന 19 കാരന്‍ ശ്രമിച്ചത്. വെള്ളക്കാരിയായ തന്റെ കാമുകിയെ അംഗീകരിക്കാന്‍ കുടുംബം തയ്യാറാകാത്തതായിരുന്നു പ്രകോപനം. മാതാപിതാക്കളെ ഇല്ലാതാക്കിയാല്‍ കാമുകിക്കൊപ്പം താമസിക്കാന്‍ കഴിയുമെന്ന ധാരണയിലാണ് ഇയാള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്.
അതേസമയം ഇയാള്‍ ബോംബിനേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതു മുതല്‍ നാഷണല്‍ ക്രൈം ഏജന്‍സിയുടെ ആംഡ് ഓപ്പറേഷന്‍സ് യൂണിറ്റ് നിരീക്ഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ബോംബ് ഓണ്‍ലൈനില്‍ വാങ്ങിയതോടെയാണ് പോലീസ് ഇയാളെ കെണിയിലാക്കിയത്. ഇന്റര്‍നെറ്റില്‍ ഇതിന് ഓര്‍ഡര്‍ നല്‍കിയത് മനസിലാക്കിയ പോലീസ് ബോംബിന് പകരം ഒരു ഡമ്മി ഉപകരണം രണ്‍ധാവ നല്‍കിയ മേല്‍വിലാസത്തില്‍ എത്തിച്ചു നല്‍കുകയായിരുന്നു.
വൂള്‍വര്‍ഹാംപ്ടണിലെ വിഗ്ട്വിക്കില്‍ താമസക്കാരനായ രണ്‍ധാവ കാര്‍ ബോംബ് വാങ്ങിയതില്‍ കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ സ്‌ഫോടക വസ്തു കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ നവംബറില്‍ കുറ്റം ചുമത്തിയിരുന്നു. ഇയാള്‍ ഓര്‍ഡര്‍ ചെയ്ത ബോംബ് ഉപയോഗിച്ചിരുന്നെങ്കില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു.
തീവ്രവാദി ഗ്രൂപ്പുകളിലോ ക്രിമിനല്‍ സംഘങ്ങളിലോ അംഗമല്ലെങ്കിലും രണ്‍ധാവയുടെ നടപടി സമൂഹത്തിന് വന്‍ വിപത്തായി മാറുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. തിരിച്ചറിയപ്പെടാതിരിക്കാന്‍ ഡാര്‍ക്ക് വെബ്ബാണ് രണ്‍ധാവ ഉപയോഗിച്ചത്. കേസില്‍ എട്ട് വര്‍ഷത്തെ തടവാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി രണ്‍ധാവയ്ക്ക് നല്‍കിയത്.
ഈസ്റ്റ് സസെക്‌സ്: പുള്‍ അപ്പ് ബാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്നുകാരന്റെ ജീവനെടുത്തത് സിക്‌സ് പാക്ക് നേടാനുള്ള വ്യായാമമെന്ന് കണ്ടെത്തി. ഈസ്റ്റ് സസെക്‌സിലെ ഈസ്റ്റ്‌ബോണ്‍ സ്വദേശിയായ ഹാരി റോക്കിന്റെ മരണമാണ് ആത്മഹത്യയല്ലെന്ന് സ്ഥിരീകരിച്ചത്. എക്‌സര്‍സൈസിനിടെ ഡ്രെസ്സിംഗ് ഗൗണ്‍ സാഷ് കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റില്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് കൊറോണര്‍ ജെയിംസ് ഹീലി പ്രാറ്റ് വ്യക്തമാക്കി. 2017 മാര്‍ച്ച് 20നാണ് കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഹാരിയുടെ മെഡിക്കല്‍ രേഖകളില്‍ മാനസിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി സൂചനയില്ലെന്ന് ജിപി റിപ്പോര്‍ട്ട് നല്‍കി. ഹാരിയുടെ ഫോണിലോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലോ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു സൂചനയും കണ്ടെത്താനായില്ലെന്ന് പോലീസും അറിയിച്ചു. അവന്‍ സന്തുഷ്ടനായ കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ആത്മഹത്യ ചെയ്യാനുള്ള സാധ്യതകള്‍ ഒന്നുംതന്നെയില്ലെന്ന് മാതാവ് അമാന്‍ഡ റോക്ക് പറഞ്ഞു. അതൊരു ഭയാനകമായ അപകടമാണെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഹോംസ്‌കൂളിംഗ് നടത്തിക്കൊണ്ടിരുന്ന ഹാരി ജിസിഎസ്ഇ പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു. മരണ ദിവസം രാവിലെ ഹാരിക്ക് മതപഠന ക്ലാസ് ഉണ്ടായിരുന്നു. അവന് കൗമാരക്കാരുടേതായ ഉത്കണ്ഠകള്‍ ഉണ്ടായിരുന്നുവെന്ന് ട്യൂട്ടറായ റോവാന്‍ ബ്രൗണ്‍ പറഞ്ഞു. അവന്റെ അച്ഛനും രണ്ടാനമ്മയും അവരുടെ കുട്ടികളുമായി നടത്തിയ യാത്രയില്‍ തന്നെ ഒഴിവാക്കിതില്‍ ഹാരിക്ക് വിഷമമുണ്ടായിരുന്നുവെന്നും ബ്രൗണ്‍ പറഞ്ഞു.
ബ്രൗണ്‍ വീട്ടില്‍ നിന്ന് പോയി കുറച്ചു സമയത്തിന് ശേഷമാണ് അമാന്‍ഡ ഹാരിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നിലത്തിറക്കി സിപിആര്‍ നല്‍കിയെങ്കിലും കുട്ടി മരിച്ചു. ഹാരി ഒപ്പിച്ച ഒരു തമാശയായിരിക്കും ഇതെന്നാണ് താന്‍ ആദ്യം കരുതിയത്. അവന്‍ ചിരിക്കുന്നതായാണ് തനിക്ക് തോന്നിയതെങ്കിലും നാവ് പുറത്തേക്ക് തള്ളി നില്‍ക്കുന്നതാണെ പിന്നീടാണ് വ്യക്തമായതെന്നും അമാന്‍ഡ പറഞ്ഞു.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ A516 ക്ലയിറ്റൺ റോഡിൽ നടന്ന കാർ അപകടത്തിൽനിന്ന് മലയാളി അത്ഭുതകരമായി രക്ഷപെട്ടു. മാഞ്ചസ്റ്റർ പാസ്പോർട്ട് ഓഫീസിലേക്ക് രാവിലെ പോകും വഴിയാണ് നിർഭാഗ്യകരമായ ഈ അപകടം സംഭവിക്കുന്നത്. അപകടത്തെത്തുടർന്ന് ക്ലയിറ്റൺ റോഡ് ഭാഗീകമായി ഇന്ന് രാവിലെ ഏറെ നേരത്തേക്ക് അടച്ചിരുന്നു. രാവിലെ 9:30 ത്തോടെ ഹോട്ടൽ ഹോളിഡേ ഇൻനിന് സമീപത്തായിട്ടാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല. നെഞ്ചുവേദന അനുഭവപ്പെട്ട മലയാളിയായ റെജിനോൾഡിനെ സ്ഥലത്തെത്തിയ എമർജൻസി വിഭാഗം പ്രാഥമിക ചികിത്സ നൽകി പറഞ്ഞയക്കുകയായിരുന്നു. അതിനു മുന്പായിത്തന്നെ ആ വഴി കടന്നു വന്ന മലയാളി സുഹൃത്തുക്കൾ വേണ്ട എല്ലാ സഹായവും ചെയ്തിരുന്നു. സ്ഥിരമായി ജോലിക്കുപോകുന്ന വഴിയായിരുന്നു മലയാളിയുടെ യാത്ര.രണ്ടു കാറുകൾ ഉൾപ്പെട്ട അപകടത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മലയാളിയായ റെജിനോൾഡ് ഓടിച്ചിരുന്ന ടൊയോട്ട ഓറീസ് കാറിന്റെ മുൻവചം പൂർണ്ണമായി തകർന്നു പോയി. ആദ്യ ഇടിയിൽ തന്നെ എയർബാഗുകൾ പുറത്തുവന്നിരുന്നു. എന്നാൽ നിയന്ത്രണം വിട്ട കാർ എതിർവശത്തുള്ള മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ആ സമയത്തു എതിർ ദിശയിൽ വണ്ടികൾ ഒന്നും ഇല്ലാതിരുന്നത് അപകടത്തിന്റെ ഭീകരത കുറച്ചു എന്നതിൽ ആശ്വസിക്കാം . ഹോട്ടലിലേക്ക് സിഗ്നൽ ഇടാതെ പെട്ടെന്ന് തിരിഞ്ഞ കാറിനെയാണ് മലയാളിയുടെ കാർ ഇടിച്ചത്.
ആഴ്ചയിൽ ഒരപകടമെങ്കിലും സ്ഥിരമായി നടക്കുന്ന ഈ റോഡിലെ സ്‌പീഡ് ലിമിറ്റിൽ മാറ്റങ്ങൾ ഏർപ്പെടുത്തിയിരുന്നു. A500 റൗണ്ട് എബൌട്ട് മുതൽ ക്ലയിറ്റൺ റൗണ്ട് എബൌട്ട് വരെയുള്ള ഒരു മൈൽ ദൂരം രണ്ടുമാസം മുൻപ് വരെ ത്രീ ലെയിൻ ഡ്യൂവൽ കരിയേജ് വേ സ്‌പീഡ് ലിമിറ്റായിരുന്നു. ആക്സിഡന്റ് ഹോട്ട് സ്പോട്ടാണ് എന്ന തിരിച്ചറിവും സമീപവാസികളുടെ പരാതിയും ഉയർന്നപ്പോൾ 40Mph ലേക്ക് സ്പീഡ് കുറച്ചിരുന്നു. എന്നാൽ ഈ റോഡിൽ നിന്നും ഹോട്ടലിലേക്ക് തിരിയുന്നതിന് പ്രത്യേക റോഡ് സൈൻ ഒന്നും കൊടുത്തിട്ടില്ല എന്നതും കൂടുതൽ ഡ്രൈവേഴ്‌സ് ഇത്തരത്തിൽ ഹോട്ടലിലേക്ക് പ്രവേശിക്കുന്നതും അപകടം വിളിച്ചുവരുത്തുന്നു. നമ്മൾ സ്ഥിരമായി സഞ്ചരിക്കുന്ന റൂട്ടുകളിലും അതീവ ജാഗ്രത പുലർത്തേണ്ടതാണ് എന്ന സത്യം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. അതോടൊപ്പം പരിചിത റോഡുകളിൽ ഉണ്ടാകുന്ന നിയന്ത്രണങ്ങൾ സസൂക്ഷ്‌മം വീക്ഷിക്കുക. ആർക്കും അപകടങ്ങൾ സംഭവിക്കാതെയിരിക്കട്ടെയെന്നും ആശിക്കാം..
ന്യൂസ് ഡെസ്ക്
നോട്ടിങ്ങാം റെയിൽ സ്റ്റേഷനിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. ഫയർഫോഴ്സിന്റെ 10 യൂണിറ്റുകൾ സ്ഥലത്ത് പാഞ്ഞെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പോലീസും ആംബുലൻസ് സർവീസും രംഗത്തുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നോട്ടിങ്ങാം സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുകയില്ലെന്ന് ഈസ്റ്റ് മിഡ്ലാൻസ് ട്രെയിൻ കമ്പനി അറിയിച്ചു. സ്റ്റേഷനിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇന്ന് രാവിലെയാണ് അഗ്നിബാധ ഉണ്ടായത്.
rനോട്ടിംങ്ങാമിൽ നിന്ന് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിട്ടുള്ളവർ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയില്ല. ട്രെയിന് പകരം റോഡ് മാർഗമുള്ള ഇതര യാത്രാ സൗകര്യം റെയിൽവേ ചെയ്യുന്നതല്ല. രാവിലെ 8 മണിയോടെ പൊട്ടിപ്പുറപ്പെട്ട അഗ്നിബാധയെ തുടർന്ന് സമീപത്തുള്ള റോഡുകൾ പോലീസ് അടച്ചു.
കെറ്ററിംഗ് മലയാളികളുടെ കലാ സാംസ്കാരിക വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗിന്റെ ആഭിമുഖ്യത്തില്‍ നാളെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറും. എളിമയുടെയും കരുണയുടെയും സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കി ഭൂജാതനായ ക്രിസ്തുദേവന്‍റെ പിറവിയുടെ സന്ദേശവും, പുത്തന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിക്കൊണ്ട് കടന്നു വരുന്ന ന്യൂ ഇയറിന്റെ പ്രത്യാശയും ഒത്തു ചേര്‍ന്ന് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗിനൊപ്പം ഇവിടുത്തെ മലയാളി സമൂഹം.
ക്രിസ്തുവിന്‍റെ പിറവിയെ മികച്ച ഒരു ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോയിലൂടെ പുനരാവിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമാക്കാന്‍ തയ്യാറായിരിക്കുന്ന കലാകാരന്മാരും കലാകാരികളും. ഏറ്റവും മനോഹരമായ ഒരു കലാസന്ധ്യ അവതരിപ്പിക്കാനോരുങ്ങി സംഘാടകരും ഒരുങ്ങിയിരിക്കുമ്പോള്‍ നാളത്തെ സായാഹാനം ആസ്വദിക്കാന്‍ ഒരുങ്ങുകയാണ് കെറ്ററിംഗ് മലയാളികള്‍.
കെറ്ററിംഗിലെ എല്ലാ മലയാളികളെയും മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗിന്‍റെ അംഗങ്ങള്‍ക്കൊപ്പം ഈ പ്രോഗ്രാം ആസ്വദിക്കാന്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
വേദിയുടെ അഡ്രസ്സ്:
KGH Social Club
Kettering
NN16 8UZ
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
സുജിത്ത് : 07447613216
ബിജു: 07900782351