ജെഗി ജോസഫ്
ജീവിതം മനോഹരമായി തന്നെ ജീവിച്ചു തീര്‍ത്ത ബിന്ദു… എല്ലാത്തിനേയും സ്‌നേഹത്തോടെ കരുതലോടെ നോക്കി കണ്ട ജീവിതത്തിന്റെ അവസാന നിമിഷം പോലും പതറാതെ നേരിട്ട ബിന്ദുവിന് ഇന്നലെ ഗ്ലോസ്റ്ററിലെ പ്രിയപ്പെട്ടവര്‍ യാത്രാ മൊഴിയേകി. വേദനയുടെ കാലഘട്ടം പോലും ചെറു ചിരിയോടെ നേരിട്ട ബിന്ദു ജീവിതം കൊണ്ട് മാതൃകയായ വ്യക്തിയാണ്. അതിനാല്‍ തന്നെ കുടുംബത്തിനൊപ്പം ഗ്ലോസ്റ്റര്‍ മലയാളി സമൂഹവും ഈ വേര്‍പാടില്‍ തേങ്ങലോടെ നിന്നു.. നൂറുകണക്കിന് പേരാണ് ബിന്ദുവിനെ അവസാനമായി കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും പള്ളിയിലെത്തിയത്. ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ ചെറിയ ചാറ്റല്‍ മഴയിലൂടെ പ്രകൃതി പോലും ബിന്ദുവിന് യാത്രാ മൊഴിയേകി.

ഒരു ജീവിതം മഹത്വരമാകുന്നത് തന്റെ കര്‍മ്മങ്ങളിലെല്ലാം പൂര്‍ണ്ണത കൈവരുമ്പോഴാണ്. അങ്ങനെ നോക്കുമ്പോള്‍ ബിന്ദു ലിജോ തന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും മികവോടെ ജീവിച്ചു. ഒടുവില്‍ ക്യാന്‍സര്‍ രൂപത്തില്‍ വിധി വില്ലനായപ്പോഴും ആത്മവിശ്വാസത്തോടെ നിലകൊണ്ടു. നാലു മക്കളേയും ലിജോയേയും തന്റെ അഭാവത്തിലും ജീവിക്കാന്‍ പ്രാപ്തരാക്കിയെന്ന വിശ്വാസത്തോടെ തന്നെ ഈ മടക്കം. ഫ്യൂണറല്‍ സര്‍വീസ് രാവിലെ എട്ടരയോടെ മൃതദേഹം പള്ളിയിലെത്തിച്ചു. വുമണ്‍സ് ഫോറം അംഗങ്ങള്‍ ശവമഞ്ചം അലങ്കരിച്ചു.ഗ്ലോസ്റ്ററിലെ മാറ്റ്‌സണില്‍ ഉള്ള സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ രാവിലെ 9.30 ഓടെ പൊതു ദര്‍ശനം ആരംഭിച്ചു. ഉച്ചയ്ക്ക് 1.30ന് കോണി ഹില്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.

സംസ്‌കാര ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭയുടെ രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ ജോസ് അഞ്ചാണിക്കല്‍, ഫാ ജോണി വെട്ടിക്കല്‍, ഫാ ടോണി പഴയകുളം, ഫാ ടോണി കട്ടക്കയം, ഫാ മാത്യു കുരിശുംമൂട്ടില്‍, ഫാ സിബി കുര്യന്‍, ഫാ ജിബിന്‍ വാമറ്റത്തില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.
ബിന്ദുവിന്റെ മാതാപിതാക്കളും ഭര്‍ത്താവ് ലിജോയും മക്കളായ സാന്‍സിയ ,അലിസിയ, അനിന, റിയോണ്‍ എന്നിവരും അടുത്ത ബന്ധുക്കളും അന്ത്യ ചുംബനം അര്‍പ്പിച്ചു. ബിന്ദുവിന്റെ അങ്കിള്‍ ഫാ സിബി കുര്യനും ഫാ ജിബിന്‍ വാമറ്റത്തിനും ചേര്‍ന്ന് വീട്ടില്‍ നിന്നുള്ള ശുശ്രൂഷകള്‍ ആരംഭിച്ചു. ഫാ ടോണി പഴയകളം ഒപ്പീസ് നടത്തി.
മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബിന്ദുവിന്റെ ആഗ്രഹം പോലെ വിവാഹത്തിനുണ്ടായിരുന്നതു പോലെ ഏഴ് അച്ചന്മാരോടുകൂടി ദിവ്യബലി അര്‍പ്പിച്ചു. പ്രത്യേക പ്രാര്‍ത്ഥനകളോടെയയിരുന്നു യാത്രയയപ്പ്.

ബിന്ദു ഭാഗ്യവതിയാണെന്ന് സ്രാമ്പിക്കല്‍ പിതാവ് വചന സന്ദേശത്തിലൂടെ വ്യക്തമാക്കി. കുറേയധികം പേരെ ഈശോയിലേക്ക് അടുപ്പിക്കാന്‍. തന്റെ വേദനയും സഹനവും കൊണ്ട് ഗ്ലോസ്റ്റര്‍ സമൂഹത്തെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് ബിന്ദുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാവരുടേയും കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുന്ന ചിരിയോടെ ജീവിച്ച വ്യക്തി. മരണത്തിലും അതു തുടര്‍ന്നുവെന്ന് അനുസ്മരണത്തില്‍ പ്രിയപ്പെട്ടവര്‍ ഓര്‍മ്മിപ്പിച്ചു.
ഭര്‍ത്താവിനേയും നാലു കുട്ടികളും ബന്ധുക്കളേയും ആശ്വസിപ്പിച്ച് ഗ്ലോസ്റ്റര്‍ സമൂഹം ഒപ്പം തന്നെയുണ്ടായിരുന്നു. അനുസ്മരണ ചടങ്ങില്‍ കുട്ടികളുടെ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ കരോള്‍ ബാരന്‍ ബിന്ദുവിനെ കുറിച്ച് സംസാരിച്ചു. സ്‌കൂള്‍ കാലഘട്ടത്തില്‍ ബിന്ദുവിനെ അറിയാമെന്നും കുട്ടികളോടുള്ള ബിന്ദുവിന്റെ സ്‌നേഹം അളവറ്റതാണെന്നും ടീച്ചര്‍ പറഞ്ഞു. ഒരു നേഴ്‌സ് എന്ന നിലയില്‍ നല്ല കെയറിങ്ങ് ഉള്ള ആളായിരുന്നു ബിന്ദു. ഒപ്പം ജോലി ചെയ്തിരുന്ന ക്രിസ് ജെസ്മാന്‍ പറഞ്ഞു.കൈന്‍ഡ് ഹാര്‍ട്ടിനുള്ള അവാര്‍ഡ് നേടിയ ബിന്ദു ഏവര്‍ക്കും മാതൃകയായിരുന്നുവെന്നും അനുസ്മരിച്ചു.

ബിന്ദുവിന്റെ കുഞ്ഞ് അങ്കിള്‍ എന്നു വിളിച്ചിരുന്ന ഫാ സിബി കുര്യന്‍ ബിന്ദുവിന്റെ സ്‌നേഹത്തെ പറ്റിയും കെയറിനെ പറ്റിയും സംസാരിച്ചു. ബിന്ദുവിന്റെ അയല്‍വാസിയും കുടുംബസുഹൃത്തും കെ സി എ മുന്‍ പ്രസിഡന്റുമായ ജോണ്‍സണ്‍ ബിന്ദുവിന്റെ വ്യക്തിത്വവും മറ്റുള്ളവരോടുള്ള കരുതലുമെല്ലാം ഓര്‍ത്തെടുത്തു. അവസാനമായി സംസാരിച്ച ബിന്ദുവിന്റെ നാത്തൂന്‍ ജൂബി ബിജോയ് ചടങ്ങിലെത്തിയ ഓരോരുത്തരോടും നന്ദി പറഞ്ഞു. രോഗ പീഡയില്‍ കഷ്ടപ്പെട്ടപ്പോള്‍ മുതല്‍ അതായത് ഒക്ടോബര്‍ മുതല്‍ തങ്ങള്‍ക്കൊപ്പം നിന്നവരെ അനുസ്മരിച്ചു.കുടുംബത്തെ പിന്തുണച്ച് ഒപ്പം നിന്ന് സഹായിച്ച ഏവരോടും നന്ദി പറഞ്ഞു. ചടങ്ങിന്റെ ഭാഗമായ വൈദീകരോടും പങ്കെടുത്ത ഏവരോടും ജൂബി നന്ദി അറിയിച്ചു. ഒന്നരയോടെ മൃതദേഹം കോണി ഹില്‍ സെമിത്തേരിയിലേക്ക് കൊണ്ടുപോയി. പ്രാര്‍ത്ഥനയ്ക്ക് ശേഷം സംസ്‌കാരം നടന്നു.

പ്രകൃതി പോലും ഏവരേയും ആശ്വസിപ്പിക്കുന്നതുപോലെ ആ സമയം ഒരുചാറ്റല്‍ മഴ ചാറി.. എല്ലാവരുടേയും മനസിനെ സ്പര്‍ശിച്ച് അതു കടന്നുപോയി. ഗ്ലോസ്റ്ററിലെ ഏവര്‍ക്കും വേണ്ടപ്പെട്ട സുഹൃത്തായിരുന്നുു ബിന്ദു. ക്യാന്‍സര്‍ കാലഘട്ടത്തില്‍ വുമണ്‍സ് ഫോറത്തിന്റെ കോര്‍ഡിനേറ്ററായ ബിന്ദുവിനായി ഏവരും ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചിരുന്നു. ക്യാന്‍സറിന്റെ നാലാം സ്റ്റേജ് എത്തി മരണം അടുത്ത് എത്തിയെന്നറിഞ്ഞപ്പോഴും തളരാതെ ബിന്ദു നിന്നു.ഗ്ലോസ്റ്റര്‍ സമൂഹം മുഴുവന്‍ ബിന്ദുവിനെ അനുസ്മരിക്കുക ആ സ്‌നേഹത്തിന്റെയും കരുതലിന്റെയും പേരില്‍ തന്നെയാകും…
സൗത്ത് വെയ്ല്‍സില്‍ ഒരു കാറപകടത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. മുന്‍ ക്യൂ പി ആര്‍ ഫുട്‌ബോള്‍ താരത്തിന്റെ മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മറ്റുള്ളവർ അയാളുടെ സുഹൃത്തുക്കൾ ആണ്. മറ്റു രണ്ട് പേര്‍ ഗുരുതര നിലയിലാണ്. എ 48 ല്‍ നിന്നും അല്പം മാറി കാട്ടിനുള്ളില്‍ ആയിരുന്നു ഇന്നലെ അതിരാവിലെ കാര്‍ കണ്ടടുത്തത്. അപകടത്തില്‍പെട്ടവര്‍ 48 മണിക്കൂര്‍ ആയി ആരാലും ശ്രദ്ധിക്കപ്പെടാതെ അവിടെ കിടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈവ് സ്മിത്ത് (21), ഡേസി റോസ് (21), റാഫേല്‍ ജീന്‍ (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഫീ റസണ്‍ (20, ഷെയ്ന്‍ ലോഗ്ലിന്‍ (32) എന്നിവര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന തിരക്കു പിടിച്ച ഹൈവേയില്‍ ഒരു അപകടം നടന്നിട്ട് രണ്ടു ദിവസം ആരും അറിഞ്ഞില്ല എന്നത് തികച്ചും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നു . അപകടത്തില്‍ മരണമടഞ്ഞ റാഫേല്‍ ജീന്‍ മുന്‍ കാര്‍ഡിഫ് സിറ്റി ഫുട്‌ബോള്‍ താരം ലിയോണ്‍ ജീനിന്റെ മകനാണ്. 2019-ല്‍ ഇതേ വഴിയിലൂടെ അപകടകരമാം വിധം കാറോടിച്ചതിന് ശിക്ഷിക്കപ്പെട്ട വ്യക്തി കൂടിയാണ് റാഫേല്‍. 2015-ല്‍കൊക്കെയ്ന്‍ വ്യാപാരവുമായി ബന്ധപ്പെട്ട് ലിയോണ്‍ ജീന്‍ കുറച്ചു നാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മീസ്ഗ്ലാസിലെ മഫ്‌ളര്‍ ബാറില്‍ ഇവര്‍ പാര്‍ട്ടി പങ്കെടുത്തതായി പറയപ്പെടുന്നു. ശനിയാഴ്ച്ച വെളുപ്പിന് 2 മണിക്കാണ് ഇവരെ അവസാനമായി കാണുന്നത്. മുന്‍പേ പരിചയക്കാരായിരുന്നോ എന്ന കാര്യം ഉറപ്പായിട്ടില്ല. ന്യുപോര്‍ട്ടിലെ നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടത് എന്ന ചില വാര്‍ത്തകളും ഉണ്ട്. ശനിയാഴ്ച്ച ഒരു പെട്രോള്‍ സ്റ്റേഷനിലെ സി സി ക്യാമറയിലാണ് ഇവരുടെ അവസാന ദൃശ്യമുള്ളത്. അതിനു തൊട്ടുമുന്‍പായി ഡാന്‍സിയും റാഫേലും ഒരുമിച്ചുള്ള ഒരു സ്‌നാപ്ചാറ്റ് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.
ഇവരെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇവരെ കണ്ടെത്തുന്നതിനുള്ള സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. റോഡില്‍ നിന്നും തെന്നി മാറി ഒരല്‍പം താഴ്ച്ചയുള്ള ഭാഗത്ത് മരക്കൂട്ടങ്ങള്‍ക്കിടയിലായിരുന്നു കാര്‍ കാണപ്പെട്ടത്. നിയന്ത്രണം വിട്ട് തെന്നി മാറിയതാവാം എന്നാണ് നിഗമനം. അപകടത്തില്‍ പെട്ട കാറിന്റെ അതുവരെയുള്ള യാത്രയുടെ ദൃശ്യങ്ങള്‍ വിവിധ സി സി ടി വി ക്യാമറകളില്‍ നിന്നായി ശേഖരിക്കുകയാണ് പോലീസ്.
അതിനിടയില്‍ അപകടമുണ്ടായ സ്ഥലത്ത് പ്രശനങ്ങല്‍ സൃഷ്ടിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അപകട സ്ഥലത്തു നിന്നും മാറി പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടും പോകാതിരുന്ന തോമസ് ടെയ്‌ലര്‍ എന്ന 47 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ അപകടത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നാണ് ടെയ്‌ലര്‍ പറയുന്നത്. തിരക്കു പിടിച്ച നിരത്തില്‍ അപകടം നടന്നിട്ട് രണ്ടു ദിവസക്കാലത്തോളം ആരും അറിഞ്ഞില്ല എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് അയാള്‍ പറയുന്നു.
യുകെയിൽ പുതിയ സമയ ക്രമീകരണം. പുതിയ സമയ പുനക്രമീകരണം നടത്തേണ്ടത് മാര്‍ച്ച് 26 ന്. ബ്രിട്ടിഷ് സമ്മര്‍ ടൈം അഥവാ ഡേ ലൈറ്റ് സേവിങ് ടൈം എന്നറിയപ്പെടുന്ന അന്ന് അർധരാത്രി കഴിഞ്ഞ് ഒരു മണിക്ക് ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണി എന്നതിന് പകരം രണ്ട് മണി എന്ന സമയം കാണിക്കണം. സായാഹ്നങ്ങളില്‍ പകല്‍ വെളിച്ചം കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്നതിനാല്‍ ദൈര്‍ഘ്യമേറിയ പകലുകളായിരിക്കും അനുഭവപ്പെടുക.
എന്നാല്‍ ബ്രിട്ടന്‍ മാത്രമല്ല ഇത്തരത്തില്‍ സമയ പുന:ക്രമീകരണം നടത്തുന്ന രാജ്യം. 70 ഓളം രാജ്യങ്ങള്‍ ഇത്തരത്തില്‍ എല്ലാ വര്‍ഷവും സമയ പുനഃക്രമീകരണം നടത്താറുണ്ട്. യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളും ബ്രിട്ടനിലേതിന് സമാനമായി വര്‍ഷത്തില്‍ രണ്ടു തവണ സമയ പുന:ക്രമീകരണം നടത്താറുണ്ട്. യൂറോപ്പിന് പുറത്തുള്ള ന്യുസിലാന്‍ഡ്, ഓസ്ട്രേലിയ, അര്‍ജന്റീന, പരാഗ്വേ, ക്യൂബ, ഹൈതി എന്നീ രാജ്യങ്ങളിലും സമയമാറ്റം നടത്താറുണ്ട്.
ക്ലോക്കിലെ സമയം മാറ്റേണ്ടി വരുമ്പോള്‍ ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും സമയം ഓട്ടോമാറ്റിക്കായി മാറും. 1907 മുതല്‍ക്കാണ് ബ്രിട്ടനില്‍ സമയം മാറ്റുന്ന സമ്പ്രദായം ആരംഭിച്ചത്. വില്യം വില്ലെറ്റ് എന്ന ഒരു ബില്‍ഡര്‍ ആയിരുന്നു ഇതിനു പിന്നിൽ. വേനല്‍ കാലത്ത് സൂര്യന്‍ ഉദിച്ച ശേഷവും ആളുകള്‍ ഉറങ്ങുകയാണെന്ന് ബോധ്യപ്പെട്ട വില്യം വില്ലെറ്റ് പകല്‍ വെളിച്ചം പാഴാകാതിരിക്കാനാണ് ക്ലോക്കിലെ സമയമാറ്റം നിര്‍ദ്ദേശിച്ചത്. പിന്നീട് എല്ലാ വര്‍ഷവും സമയമാറ്റം ആവര്‍ത്തിച്ചുപോന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് മാത്രമായിരുന്നു സമയമാറ്റം നടപ്പിലാക്കാതിരുന്നത്.
നാട്ടിലെ വീട്ടിൽ വച്ചു കുഴഞ്ഞു വീണു മരിച്ച യുകെ നോട്ടിങ്ഹാമിലെ ആദ്യകാല മലയാളി ബൈജു മേനാച്ചേരിയുടെ(52) സംസ്കാരം നടത്തി. ഇന്നു രാവിലെ ചാലക്കുടിയിലെ മേനാച്ചേരി വീട്ടിൽ നടന്ന പൊതു ദർശനത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെയുള്ള നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശന ചടങ്ങിൽ ബൈജുവിന്റെ നാട്ടിലെയും യുകെയിലെയും സൗഹൃദ വലയത്തിൽ ഉണ്ടായിരുന്ന ഒട്ടനവധിയാളുകൾ അനുസ്മരണ പ്രസംഗം നടത്തി.
ഏകദേശം 20 വർഷങ്ങൾക്കു മുൻപ് യുകെയിൽ എത്തിയ ബൈജു കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടിലായിരുന്നു. നാട്ടിലെ വസ്തുക്കൾ വിൽക്കുന്നതു സംബന്ധിച്ച കാര്യങ്ങൾക്കായി എത്തിയ ബൈജു ഏപ്രിൽ മാസത്തിൽ യുകെയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണു വെള്ളിയാഴ്ച വീട്ടിൽ കുഴഞ്ഞു വീണതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞതും. ഇന്നു വൈകിട്ടു ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ നടന്ന സംസ്കാര ചടങ്ങിനു വിവിധ വൈദികർ നേതൃത്വം നൽകി.
നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ, മുദ്ര ആർട്സ് എന്നിവയുടെ സ്ഥാപക ഭാരവാഹികളിൽ പ്രമുഖനായിരുന്ന ബൈജു നോട്ടിങ്ഹാം മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ ഹിൽഡയും മക്കളായ എറൻ, എയ്ഡൻ എന്നിവരും കഴിഞ്ഞ ദിവസം യുകെയിൽ നിന്നും എത്തിയിരുന്നു. ബൈജുവിന്റെ മരണാനന്തര കർമ്മങ്ങളോട് അനുബന്ധിച്ചുള്ള ദിവ്യ ബലി ബുധനാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ വച്ചു നടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
യുകെയിലെ കാലാവസ്ഥ കേരളത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. തണുത്തുറഞ്ഞ കാലാവസ്ഥ മലയാളികൾ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. കൂടുതല്‍ തണുപ്പേറിയ കാറ്റാണു യുകെയിലേക്കു മഞ്ഞ് പെയ്യിക്കുന്നത്. നോര്‍ത്ത് മേഖലയില്‍ നിന്നുള്ള തണുത്തുറഞ്ഞ കാറ്റ് വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില -1 സെല്‍ഷ്യസിലേക്കു താഴ്ത്തുമെന്നാണു മെറ്റ് ഓഫിസ് പ്രവചനം.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനിൽ പ്രതീക്ഷിക്കുന്ന തണുത്തുറഞ്ഞ കാലാവസ്ഥയെ ജനങ്ങള്‍ ജാഗ്രതയോടെ നേരിടണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. പ്രായമായവര്‍ക്കും രോഗസാധ്യത ഏറിയ ജനങ്ങള്‍ക്കുമാണ് ശൈത്യകാലം തിരിച്ചെത്തുമ്പോള്‍ സൂക്ഷിക്കണമെന്ന ആരോഗ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കുറഞ്ഞ താപനിലയും ശൈത്യകാല മഴയും പെയ്തിറങ്ങുമ്പോള്‍ ബ്രിട്ടനിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫിസും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും പുറപ്പെടുവിച്ചിരിക്കുന്നത്.
മാര്‍ച്ച് 6 പുലര്‍ച്ചെ ഒരു മണി മുതല്‍ മാര്‍ച്ച് 8 അർധരാത്രി വരെയാണു മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാവുക. ചൂട് നിലനിര്‍ത്താനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ശ്രദ്ധിക്കാനും നിര്‍ദ്ദേശത്തില്‍ യുകെഎച്ച്എസ്എ ഉപദേശിക്കുന്നുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും പ്രായം 65ന് മുകളിലുള്ളവരും വീടുകളിലെ താപനില 18 ഡിഗ്രി സെല്‍ഷ്യസെങ്കിലും നിലനിര്‍ത്തണമെന്ന് യുകെഎച്ച്എസ്എ വ്യക്തമാക്കി.
പ്രധാനമന്ത്രിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി.
ഇന്ത്യന്‍ പ്രദേശത്തേക്കുള്ള ചൈനയുടെ നുഴഞ്ഞുകയറ്റ വിഷയം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യവെയാണ് കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം.’രാജ്യത്ത് പ്രതിപക്ഷം എന്ന ആശയത്തെ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പാര്‍ലമെന്റിലും ഇതുതന്നെയാണ് സംഭവിക്കുന്നത്, ചൈനക്കാര്‍ നമ്മുടെ പ്രദേശത്തിനകത്ത് കയറുന്നു അതിനെക്കുറിച്ച് സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. ഇത് ലജ്ജാകരമാണ്’ രാഹുല്‍ ഗാന്ധി പറഞ്ഞു.
നമ്മുടെ രാജ്യം ഒരു തുറന്ന രാജ്യമാണ്, നമ്മുടെ ബുദ്ധിയില്‍ അഭിമാനിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന ഒന്നാണ് എന്നാല്‍ ഇന്ന് ഇത് നശിപ്പിക്കപ്പെട്ടു. അതിനാലാണ് ഞങ്ങള്‍ ഭാരത് ജോഡോ യാത്ര നടത്താന്‍ തീരുമാനിച്ചത്. പ്രതിപക്ഷം ഉന്നയിക്കുന്ന ഒരു ആശയവും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും ഇത് നമുക്കെല്ലാവര്‍ക്കും പരിചിതമായ ഒരു ഇന്ത്യയല്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ രാവിലെ അദ്ദേഹം ലണ്ടനില്‍ മഹാത്മാഗാന്ധിക്കും ഗുരു ബസവണ്ണയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നങ്ങളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ തെരുവുകളില്‍ നടക്കാന്‍ പോലും സ്ത്രീകള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാതിവ് കേംബ്രിഡ്ജിലോ ഹാര്‍വാര്‍ഡിലോ പ്രസംഗിക്കാന്‍ കഴിയുന്നു എന്നാല്‍ എന്നാല്‍ ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ സംസാരിക്കാന്‍ കഴിയില്ല എന്നത് വിജിത്രമാണ് ‘ രാഹുല്‍ പറഞ്ഞു.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞ ബിസിനസ്സ് വ്യവസായി ഗൗതം അദാനിയെയും അദ്ദേഹം പരിഹസിച്ചു.’ഒന്നോ രണ്ടോ ബിസിനസുകാര്‍ മിക്കവാറും എല്ലാ ബിസിനസ്സുകളും നിയന്ത്രിക്കുന്നു. അവര്‍ ഈയടുത്താണ് പ്രശസ്തരായത്. നിങ്ങള്‍ക്ക് അവരുടെ സമ്പത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണാം. ഒരാള്‍ തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് പണം സമ്പാദിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു, ‘ഇന്ത്യയിലെ ആളുകള്‍ പറയുന്നത് മാധ്യമങ്ങളില്‍ പോലും കാണിക്കുന്നില്ല, മാധ്യമങ്ങള്‍ ദേഷ്യമോ വിദ്വേഷമോ അക്രമമോ ബോളിവുഡോ ക്രിക്കറ്റോ മാത്രമേ കാണിക്കൂ, യഥാര്‍ത്ഥ പ്രശ്നങ്ങളല്ല’.
ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന ഗാന്ധിജിയുടെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പരാമര്‍ശം കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്‌പോരിലേക്ക് മാറിയിരുന്നു. യുകെയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പര്യടനത്തിലാണ് രാഹുല്‍ ഗാന്ധി, ബിഗ് ഡാറ്റ, ജനാധിപത്യം, ഇന്ത്യ-ചൈന ബന്ധങ്ങള്‍ എന്നിവയെ കുറിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ അദ്ദേഹം സെഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 7 ന് അദ്ദേഹം തിരിച്ചെത്തും.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഘടനകള്‍ ക്രൂരമായ ആക്രമണത്തിനിരയാണെന്ന് രാഹുല്‍ ഗാന്ധി. മാധ്യമങ്ങളും സ്ഥാപന ചട്ടക്കൂടുകളും ജുഡീഷ്യറിയും പാര്‍ലമെന്റും എല്ലാം ആക്രമിക്കപ്പെടുകയാണ്. ഞങ്ങളുടെ ശബ്ദവും ജനങ്ങളുടെ ശബ്ദവും സാധാരണ രീതിയില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു ഇത് ആധുനിക ഇന്ത്യയില്‍ മുമ്പ് കണ്ടിട്ടില്ല. ഭാരത് ജോഡോ യാത്ര ആവശ്യമായി വന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഘടനകള്‍ ക്രൂരമായ ആക്രമണത്തിന് വിധേയമായതിനാലാണ്. പ്രതിപക്ഷം രാജ്യത്തിന്റെ സ്ഥാപന ഘടനകളോട് പോരാടുകയാണ്. ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനുമായി യുകെയില്‍ നടത്തിയ സെഷനിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
‘ബിജെപിക്കെതിരെ കടുത്ത അമര്‍ഷമുണ്ട്. ഭാരത് ജോഡോ യാത്രയില്‍ ആ രോഷത്തിന്റെ അടിയൊഴുക്കുണ്ടായിരുന്നു. മാധ്യമങ്ങളില്‍ നിങ്ങള്‍ അതിനെക്കുറിച്ച് കേള്‍ക്കുന്നില്ല’, 2024ലെ നിര്‍ണായക പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചും അത് വിജയിക്കാന്‍ സഹായിക്കുമെന്ന് താന്‍ കരുതുന്ന കാര്യങ്ങളെക്കുറിച്ചും രാഹുല്‍ വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ വളരെയധികം ഏകോപനം നടക്കുന്നു. പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആര്‍എസ്എസിനേയും ബിജെപിയേയും പരാജയപ്പെടുത്തേണ്ടതാണെന്ന അടിസ്ഥാന ആശയം പ്രതിപക്ഷത്തിന്റെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിയതാണ്. അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. ചര്‍ച്ച ആവശ്യമുള്ള തന്ത്രപരമായ പ്രശ്‌നങ്ങളുണ്ട്. ചില സംസ്ഥാനങ്ങള്‍ വളരെ ലളിതമാണ്. മറ്റുള്ളവ കുറച്ചുകൂടി സങ്കീര്‍ണ്ണമാണ്. എന്നാല്‍ ഈ ചര്‍ച്ച നടത്താനും അത് പരിഹരിക്കാനും പ്രതിപക്ഷത്തിന് വളരെയധികം കഴിവുണ്ട്, ”അദ്ദേഹം പറഞ്ഞു.
”ഇന്ത്യയിലെ പ്രതിപക്ഷം ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി പോരാടുന്നില്ല. നമ്മള്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാപന ഘടനയോട് പോരാടുകയാണ്. ഇന്ത്യയിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്ത ആര്‍എസ്എസിനോടും ബിജെപിയോടും ഞങ്ങള്‍ പോരാടുകയാണ്. ഈ സ്ഥാപനങ്ങള്‍ നിഷ്പക്ഷമല്ല. ഇന്ത്യയില്‍ ഒരു ജനാധിപത്യ പുനരുജ്ജീവനം ഞാന്‍ പ്രതീക്ഷിക്കുന്നു.’, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘ഏതെങ്കിലും തരത്തിലുള്ള ഭീഷണിപ്പെടുത്തലുകളെ അംഗീകരിക്കാനാവില്ല. ഞാന്‍ അഹിംസയില്‍ വിശ്വസിക്കുന്നു, ഭീഷണിപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ല. അത് എന്റെ വ്യക്തിപരമായ വീക്ഷണമാണ്.’,മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി.
അദാനി വിഷയത്തില്‍ കോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ് സോറോസിന്റെ പരാമര്‍ശത്തെക്കുറിച്ചും കോണ്‍ഗ്രസ് നേതാവ് സംസാരിച്ചു. ജോര്‍ജ് സോറോസിന് അദ്ദേഹത്തിന്റെ അഭിപ്രായം ഉണ്ടായിരിക്കാം. എന്നാല്‍ എനിക്ക് ആ കാഴ്ചപ്പാടില്‍ താല്‍പ്പര്യമില്ല. ഇന്ത്യയില്‍ എന്റെ സ്വന്തം കണ്ണുകൊണ്ട് കാണുന്നത് ഞാന്‍ വിശ്വസിക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ അദാനി 609-ാമത്തെ വലിയ ധനികനില്‍ നിന്ന് രണ്ടാമത്തെ വലിയ ധനികനായി മാറിയതായി എനിക്ക് കാണാന്‍ കഴിയും. അദ്ദേഹത്തിന് പ്രതിഫലം ലഭിക്കുന്നത് എനിക്ക് കാണാന്‍ കഴിയും. വ്യവസായങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചിരിക്കുന്നു. അത് പറയാന്‍ ഞങ്ങള്‍ക്ക് ജോര്‍ജ്ജ് സോറോസിന്റെ ആവശ്യമില്ലെന്നും രാഹുല്‍ തുറന്നടിച്ചു.
Strange that an Indian political leader can give a talk in Cambridge, Harvard but not in an Indian university.
Govt does not allow any idea of opposition to be discussed. It is not an India all of us are used to. @RahulGandhi addresses Indian diaspora at Hounslow in London. pic.twitter.com/bavzHqErsE
— Congress (@INCIndia) March 5, 2023
ബീ ഗ്‌ളോബല്‍ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എന്‍.കെ. രഹനീഷിനെ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ് 2023 ന് തെരഞ്ഞെടുത്തതായി യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു. നൂതന സാങ്കേതിക വിദ്യയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് കുറഞ്ഞകാലം കൊണ്ട് നടത്തിയ പ്രവർത്തന മികവിനാണ് അവാർഡ്. മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
ക്‌ളൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് തുടങ്ങി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വിവിധ മേഖലകളിലാണ് ബീ ഗ്‌ളോബല്‍ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും സമന്വയിപ്പിച്ച് നൂതനമായ സേവനങ്ങള്‍ വികസിപ്പിക്കുന്നതില്‍ മികവ് തെളിയിച്ച ബീ ഗ്‌ളോബല്‍ ഗ്രൂപ്പ് ഒരു പതിറ്റാണ്ടിനുള്ളില്‍ കൈവരിച്ച നേട്ടം ശ്‌ളാഘനീയമാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.
ഒരു സംരംഭകന്‍ എന്നതിലുപരി രഹനിഷ് കലാകായികരംഗങ്ങളിലും ശ്രദ്ധേയനാണ്. കേരളത്തിലെ കോഴിക്കോട് സ്വദേശിയായ രഹനിഷ് വര്‍ഷങ്ങളായി കായികരംഗത്ത് സജീവമായി ഇടപെടുന്ന ഒരു ഫുട്‌ബോള്‍ പ്രേമികൂടിയാണ് . വേനല്‍ക്കാല അവധിക്കാലത്ത് കുട്ടികള്‍ക്ക് സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് നല്‍കുന്നതിനായി അദ്ദേഹം അടുത്തിടെ ഒരു ബ്രിട്ടീഷ് ഫുട്‌ബോള്‍ അക്കാദമിയുമായി സഹകരിച്ചു. ഡ്രിബ്ലിംഗും ഷൂട്ടിംഗും പോലെയുള്ള കളിയുടെ അടിസ്ഥാനകാര്യങ്ങള്‍ അവരെ പഠിപ്പിക്കുന്നതിനൊപ്പം അവരുടെ മൊത്തത്തിലുള്ള ഫുട്‌ബോള്‍ കഴിവുകളും സാങ്കേതികതയും വികസിപ്പിക്കാന്‍ സഹായിക്കുന്ന പരിശീലന പരിപാടിയാണ് രഹനിഷ് നടത്തിയത്. അങ്ങനെ യുവ കളിക്കാരില്‍ കായിക പ്രേമം വളര്‍ത്തിയെടുക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകളില്‍ ആത്മവിശ്വാസം വളര്‍ത്താനും അദ്ദേഹം സഹായിച്ചു. ഈ പദ്ധതിയില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം കുട്ടികളില്‍ ഉത്സാഹവും കഴിവും വര്‍ദ്ധിപ്പിക്കുകയും മികച്ച വിജയമാവുകയും ചെയ്തു.
കുറഞ്ഞ കാലം കൊണ്ട് തന്നെ ദുബൈ കേന്ദ്രമാക്കി മിഡില്‍ ഈസ്റ്റിലേക്കും യു.കെ.യിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചാണ് രഹനീഷ് തന്റെ ബിസിനസ് ചക്രവാളം വികസിപ്പിച്ചത്. ബീ ഗ്ലോബല്‍ ഗ്രൂപ്പ്, ബിഗ്ലൈവ്, ബിജിക്ലൗഡ്, ആക്സെന്റോ എഐ, ബിജിസോഫ്റ്റ് സൊല്യൂഷന്‍സ് എന്നിവയാണ് രഹനിഷിന്റെ സ്ഥാപനങ്ങള്‍.
ഷൈമോൻ തോട്ടുങ്കൽ
ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് സർവകലാശാലയിലെ സുറിയാനി പ്രൊഫസ്സർ ഡോക്ടർ സെബാസ്ററ്യൻ ബ്രോക്കിനെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്യാമ്പിയൻ ഹോളിൽ വച്ച് ആദരിച്ചു. സുറിയാനി ഭാഷ, ചരിത്രം, ദൈവശാസ്ത്രം, തുടങ്ങിയ മേഖലകളിലുള്ള ഡോക്ടർ ബ്രോക്കിന്റെ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് ഈ അനുമോദന സമ്മേളനം നടത്തിയത്.
സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തോഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായ അബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഡോക്ടർ ബ്രോക്കിനെ പൊന്നാട അണിയിച്ചു. പ്രൊഫസർ സെബാസ്ററ്യൻ ബ്രോക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ള സീറോ-മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസിലർ ഫാദർ മാത്യു പിണക്കാട്ട് വായിച്ചു.
ക്യാമ്പ്യൻ ഹോൾ മാസ്റ്റർ ഫാദർ നിക്കോളാസ്ഓസ്റ്റിൻ, എസ്സ്. ജെ, ഫാദർ കെ എം ജോർജ്ജ്, ഫാദർ ജിജിമോൻ പുതുവീട്ടിൽക്കളം എസ്സ്.ജെ, പ്രൊഫസ്സർ ഡേവിഡ് ടെയ്‌ലർ, പ്രൊഫസ്സർ ആലിസൺ ജി സാൽവെസൻ, പ്രൊഫസ്സർ ആന്റണി ഒമാനി എന്നിവർ പ്രസംഗിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ നിരവധി അധ്യാപകരും വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അനുമോദന സമ്മേളനത്തിൽ പങ്കെടുത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കുട്ടനാട് സംഗമം യുകെയുടെ മുൻ കൺവീനറും ലിവർപൂൾ യുകെ മലയാളിയുമായ ആന്റോ ആൻറണിയുടെ ഭാര്യ ഷേർളി ആന്റണിയുടെ പിതാവ് മാത്യു പട്ടേട്ട (പി എം മാത്യു 102 വയസ്സ് ) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് 4-ാം തീയതി 11:00 മണിക്ക് പൈങ്ങുളം സെന്റ് മേരിസ് ഇടവക പള്ളിയിൽ നടത്തപ്പെടുന്നതാണ്. പൊതുദർശനം പള്ളി വക പാരിഷ് ഹാളിൽ 10: 30 മുതൽ .
ഭാര്യ – പരേതയായ ത്രേസ്യാമ്മ മാത്യു മുഴുർ പന്തപ്പള്ളിയിൽ കുടുംബാംഗമാണ് . മക്കൾ : മേരിക്കുട്ടി , എൽസി , ആലീസ്, ഫിലിപ്പ്, മോളി , ബേബി, ഷൈനി, ഷേർളി (യുകെ ).
മരുമക്കൾ :- സേവ്യർ , സെബാസ്റ്റ്യൻ , പരേതനായ പി എം ജോസഫ് , ലില്ലി, സെലിൻ, സജിമോൻ , അന്തോന്നിച്ചൻ, ആൻറിച്ചൻ (യുകെ ).
ആന്റോ ആൻറണിയുടെ ഭാര്യാ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പ്രിയ വായനക്കാരെ,
ഈ വാർത്തയുമായി ബന്ധപ്പെട്ട് പരേതന്റെ കുടുംബം മലയാളം യുകെയെ ബന്ധപ്പെട്ടിരുന്നു. വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്നും ആ കുടുംബം അറിയിച്ചപ്പോൾതന്നെ മറ്റൊരു കാര്യം കൂടി ആ കുടുംബം ഞങ്ങളോട് അഭ്യർത്ഥിച്ചു… “ഞങ്ങൾക്ക് നഷ്ടപ്പെടുവാനുള്ളത് നഷ്ടപ്പെട്ടു, മരണവുമായി കേസ് കൊടുക്കുവാനോ, മറ്റുള്ളവരെ കണ്ടെത്തുവാനോ ആഗ്രഹിക്കുന്നുമില്ല.. ആയതിനാൽ ഈ വാർത്തയുമായി കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നിരവധിയായ ഫോൺ വിളികൾ ഞങ്ങളെ കൂടുതൽ സങ്കടത്തിലേക്ക് തള്ളിയിടുന്നു… അതുകൊണ്ട് സാധിക്കുമെങ്കിൽ ഫോട്ടോയും വാർത്തയും പിൻവലിക്കാമോ?…
ഇവിടെ ഈ കുടുംബത്തിന്റെ അഭ്യർത്ഥനക്കൊപ്പം മാനുഷിക വശങ്ങളും മലയാളം യുകെ കണക്കിലെടുത്ത്, ഫോട്ടോയും വാർത്തയുടെ ഉള്ളടക്കവും നീക്കം ചെയ്യുന്നു.
മലയാളം യുകെ ഡയറക്ടർ ബോർഡ്