ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അകാലത്തിൽ വിടവാങ്ങിയ നിമ്യ മാത്യൂവിന് ഇന്ന് യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും.
ലിറ്റിൽ കോമൺ സെൻറ് തോമസ് മൂർ മിഷൻ അംഗമായ നിമ്യ മാത്യൂസിന്റെ പൊതുദർശന ശുശ്രൂഷകൾ ഇന്ന് ലിറ്റിൽ കോമ്മൺ സെൻറ് മാർത്താസ് പള്ളിയിൽ ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. മിഷൻ ഡയറക്ടർ റെവ.ഫാ. മാത്യു മുളയോലിൽ സഹ കാർമികത്വം വഹിക്കും.
ബെക്സിൽ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്സായി ജോലിചെയ്തു വരികയായിരുന്ന നിമ്യ നാട്ടിൽ എറണാകുളം എടത്തല സ്വദേശിനിയാണ്. മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജ്ജും മൂന്നര വയസ്സുകാരനായ ഏക മകനും അടങ്ങുന്നതാണ് നിമ്യയുടെ കുടുംബം.
നേഴ്സായി നിമ്യ മാത്യു യുകെയിൽ എത്തിയിട്ട് ഒരു വർഷം ആകുന്നതിന് മുന്നാണ് മരണം തേടിയെത്തിയത്. കുഴഞ്ഞു വീണതിനെ തുടർന്ന് ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് 34 വയസ്സ് മാത്രം പ്രായമുള്ള നിമ്യ മരണത്തിന് കീഴടങ്ങിയത് .
ലിവർപൂൾ ക്‌നാനായ ഫാമിലി ഫോറത്തിന്റെ അടുത്ത രണ്ടുവർഷത്തേയ്ക്കുള്ള ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കാൻ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ ലാലു തോമസ് നേതൃത്വം കൊടുത്ത പാനൽ ഗംഭീര വിജയം നേടി .

ലിവർപൂൾ ക്‌നാനായ സമൂഹത്തിലെ ഒട്ടുമിക്ക അംഗങ്ങളും സന്നിഹിതരായിരുന്ന സമ്മേളനത്തിലാണ് ഇദംപ്രഥമായി ബാലറ്റിലൂടെ ഇലക്ഷൻ നടന്നത്.
പ്രസിഡന്റായി ലാലു തോമസ് ,സെക്രട്ടറിയായി അബ്രഹാം നമ്പനെത്തേൽ ,ട്രഷറർ ബേബി എബ്രഹാം എന്നിവരടങ്ങിയ 13 കമ്മറ്റിയേയും തിരഞ്ഞെടുത്തു. ലാലു തോമസ് നേതൃത്വം കൊടുത്ത പാനൽ പൂർണ്ണമായും വിജയിച്ചു എന്നതും ശ്രദ്ധേയമായി .

ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി പ്രോഗ്രം കൂടാതെ വിവിധ തരം കലാപരിപാടികളും ചടങ്ങിനോട് അനുബന്ധിച്ചു അരങ്ങേറി. കെസിവൈഎൽ കുട്ടികൾ ഒരുക്കിയ സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു . രുചികരമായ ഭക്ഷണമാണ് പരിപാടിയിൽ വിളമ്പിയത് .ചടങ്ങിന് സ്ഥാനം ഒഴിഞ്ഞ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും മുൻ പ്രസിഡണ്ട് ഫിലിപ്പ് തടത്തിൽ ക്രിസ്തുമസ് സന്ദേശവും നൽകി .

ഏറ്റവും മികച്ച രീതിയിൽ ഫിഫ ലോകകപ്പ് സംഘടിപ്പിച്ച ഖത്തറിനെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. ഓരോ ഫുട്ബോൾ ടൂർണമെന്റും ഇനി മിഡിൽ ഈസ്റ്റിൽ ആവട്ടെയെന്നും ആരാധകരുടെ അനുഭവം അവിസ്മരണീയമായിരിക്കുമെന്നും പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു. കഴിഞ്ഞ യൂറോ കപ്പിന് വേദിയൊരുക്കിയപ്പോൾ ഇംഗ്ലണ്ടിലുണ്ടായ അനിഷ്ട സംഭവങ്ങളെ കൂടെ പരാമർശിച്ചാണ് കെ പിയുടെ ട്വീറ്റ്. ഹൂളിഗൻസ് ഇല്ലാത്ത് ടൂർണമെന്റാണ് ഖത്തറിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ കഴിഞ്ഞതോടെ അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമാവുകയായിരുന്നു ലണ്ടന്‍ നഗരം. ആരാധകരുടെ ഏറ്റുമുട്ടല്‍ മുതല്‍ കുപ്പിയേറും പൊതുമുതല്‍ നശിപ്പിക്കലും വര്‍ണവെറിയും വരെ നടന്നു. യൂറോ ഫൈനല്‍ ദിനത്തെ അക്രമസംഭവങ്ങളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ, ലോകകപ്പിനായി ഖത്തറില്‍ എത്തിയ ഒരു ഇംഗ്ലണ്ട് ആരാധകന്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് യുകെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഖത്തറില്‍ ത്രീ ലയണ്‍സ് ആരാധകരുടെ അച്ചടക്കത്തോടെയുള്ള പെരുമാറ്റത്തെ യുകെ ഫുട്ബോൾ പൊലീസിംഗ് യൂണിറ്റ് മേധാവി ചെഷയർ ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട്സ് പുകഴ്ത്തി. ലോകകപ്പുകളുടെ ചരിത്രത്തില്‍ ബ്രിട്ടീഷ് പൗരന്മാരാരും അറസ്റ്റിലാകാത്തത് ഇതാദ്യമാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെ കൂടാതെ വെയ്ല്‍സ് ആരാധകരാരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ഖത്തറിലെ ഞങ്ങളുടെ മൂന്ന് ഗ്രൂപ്പ് ഗെയിമുകൾക്കായി ഇംഗ്ലണ്ടില്‍ നിന്നും വെയ്ല്‍സില്‍ നിന്നുമായി 3,000 ആരാധകരാണ് രാജ്യത്ത് നിന്ന് പോയത്.
നോക്കൗട്ടിലെ ഇംഗ്ലണ്ടിന്‍റെ മത്സരങ്ങള്‍ക്കായി 3,500 പേരും ഖത്തറിലേക്ക് പറന്നു. ഖത്തറിലെ മദ്യവിൽപ്പന സംബന്ധിച്ച കർശനമായ നിയമങ്ങളാണ് അറസ്റ്റുകള്‍ ഉണ്ടാവാത്തതിന് കാരണമെന്നാണ് റോബർട്ട്സ് പറയുന്നത്. ഖത്തറില്‍ മദ്യത്തിനുള്ള നിയന്ത്രണങ്ങളാണ് മികച്ച പെരുമാറ്റത്തിന്‍റെ കാരണമെന്ന് പൂര്‍ണമായി പറയാനാവില്ല. പക്ഷേ ഇത് ഒരു പരിധിവരെ സഹായിച്ചിട്ടുണ്ടെന്ന് കരുതുന്നു.
2018ല്‍ റഷ്യയില്‍ മൂന്ന് അറസ്റ്റുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ബ്രിട്ടീഷ് പൗരന്മാരെ സുരക്ഷിതമായി നിലനിർത്താൻ സഹായിച്ചതിന് ഖത്തറിലേക്ക് യാത്ര ചെയ്ത എല്ലാ യുകെ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും റോബര്‍ട്ട്സ് പറഞ്ഞു. ഖത്തറില്‍ മദ്യത്തിനുള്ള നിയന്ത്രണങ്ങളാണ് മികച്ച പെരുമാറ്റത്തിന്‍റെ കാരണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
A football tournament without hooligans. And being at last years Wembley disgrace & now in Qatar, Qatar is the standout!
Maybe EVERY football tournament can be in the Middle East so our fan experience can be memorable! 🙏🏽 pic.twitter.com/jr2igYVijw— Kevin Pietersen🦏 (@KP24) December 19, 2022
ജോസ്ന സാബു സെബാസ്റ്റ്യൻ
പുറം നാട്ടിൽ ജോലിചെയ്യുന്ന എല്ലാ സഹോദരികൾക്കും വേണ്ടി …
കെറ്ററിങിലുള്ള ഒരു മലയാളി നേഴ്സും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും തന്റെ ഭർത്താവിനാൽ ക്രൂരമായി കൊല്ലപ്പെട്ട വാർത്ത എല്ലാവരും വായിച്ചു കാണുമല്ലോ. വാർത്തയുടെ വിശദദാംശത്തെക്കുറിച്ചു ചികയാനോ എന്നതാണ് കാരണമെന്ന് വാദിക്കാനോ ഞാൻ ആളല്ല . എങ്കിലും പൊതുവായി ചില കാര്യങ്ങൾ ഇവിടെ പറയപ്പെടേണ്ടത് എന്റെ ഉത്തരവാദിത്വമാണ് . അതിനാൽ ഷെയർ ചെയ്യുന്നു …
മറ്റുള്ളവർക്ക് മുമ്പിൽ പ്രസന്നമായി പിടിച്ചുനിക്കാൻ ശ്രമിക്കുമ്പോഴും നമ്മൾക്കുമാത്രം അറിയാവുന്ന എന്തുമാത്രം നോവുകൾ നമ്മളുടെ ഓരോ കുടുംബത്തിലും കാണും . അതും പ്രത്യേകിച്ചു നാടും വീടും സുഹൃത്തുക്കളെയുമെല്ലാം വിട്ടു പുറം രാജ്യത്തു ജോലിതേടി അണയുന്നവർ , ആരോടും പറയാൻ പറ്റാത്തത്ര വിഷമങ്ങൾ തീക്കനലായി കൊണ്ട് നടക്കുന്നവർ നമുക്കുചുറ്റും അനേകം .
കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതിയതിന് ശേഷം ഒത്തിരി ആളുകൾ അവരുടെ വിഷമങ്ങൾ എന്നോട് ഷെയർ ചെയ്തിട്ടുണ്ട് . അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉൾപ്പെടും. അവർക്കെന്നോടുള്ള ഒരു വിശ്വാസം കൊണ്ടായിരിക്കാം പല പ്രശ്നങ്ങളും ഷെയർ ചെയ്തത് .
അതിൽ മിക്ക സ്ത്രീകളും തങ്ങളുടെ പുരുഷന്മാരുടെ അമിത മദ്യപാനവും, ദേഷ്യവും അവരെ അസ്വസ്ഥരാക്കുന്നു എന്ന് പറയുമ്പോൾ ഒട്ടേറെ പുരുഷന്മാർ അവരുടെ ഭാര്യമാർക്ക് തങ്ങളോടുള്ള ശാരീരിക അടുപ്പം കുറയുന്നു എന്നതിൽ മാനസിക അധികഠിനമായ സംഘർഷം അനുഭവിക്കുന്നുവെന്ന് അവകാശപ്പെടുന്നു .
ഇതിൽ നിന്നുമൊക്കെ മനസിലാക്കിയ ചില കാര്യങ്ങൾ ഷെയർ ചെയ്യാം . ഒന്നാമതായി പാശ്ചാത്യരാജ്യത്തിന്റെ തണുപ്പിലേക്ക് ഭാര്യക്കൊപ്പം വണ്ടികയറുന്ന ഭർത്താക്കന്മാർ , നാട്ടിലോ ഗൾഫ് രാജ്യങ്ങളിലോ ഒക്കെ നല്ല പദവിയിൽ വൈറ്റ് കോളർ ജോലി ചെയ്തു ശീലിച്ചവരാകാം . അങ്ങനുള്ള അവർ ഡിപ്പൻഡൻറ് വിസയിൽ യുകെ പോലുള്ളൊരു രാജ്യത്ത് വന്ന് കഴിയുമ്പോൾ , അവർക്ക് മനസിൽ പോലും ചിന്തിക്കാൻ പറ്റാത്ത പലവിധ ജോലികളിൽ ഏർപ്പെടേണ്ടതായി വരും . ആദ്യമൊക്കെ വിസമ്മതിച്ചു മാറിനിന്നാലും സാമ്പത്തിക ബാധ്യത കതകിൽ മുട്ടുമ്പോൾ എന്ത് ജോലിയും ചെയ്യാനവർ നിർബന്ധിതരാകും . അങ്ങനുള്ളപ്പോൾ അത് മറികടക്കാൻ സ്ത്രീകൾ കൂടുതൽ സമയം ജോലിയിൽ ഏർപ്പെടേണ്ടതായി വരുമ്പോൾ കുട്ടികളുടെ ഉത്തരവാദിത്വം , വീട്ടിലെ ഉത്തരവാദിത്വം എല്ലാം പുതുമയായി പതുക്കെ പുരുഷന്മാരിലേക്ക് ചാഞ്ഞിറങ്ങും .
നാളിതുവരെ തന്റെ സ്വന്തം കുടുംബത്തെ തന്റെ പൂർണ്ണ ഉത്തരവാദിത്വത്തിൽ നോക്കി നടത്തിയിരുന്ന തന്റെ ഐഡന്റിറ്റികൾ ഓരോന്നായി നശി ക്കുമ്പോൾ , തങ്ങളുടെ ഭാര്യമാരുടെ കീശനിറക്കലുകളും , സ്ഥാനമാനങ്ങളുമൊക്കെ അവർക്ക് വേഗന്ന് അംഗീകരിക്കാൻ കഴിയണമെന്നില്ല .
ജോലിയുടെയും പണ സമ്പാദനത്തിന്റെയും കുടുക്കിൽ വീണു പോയ ഭാര്യമാർക്ക് അവരുടെ ജോലി ഭാരം മൂലമോ , ബാധ്യതകൾ മൂലമോ , ശാരീരിക അസ്വസ്ഥതകൾ മൂലമോ ഒക്കെ , ഭർത്താവിന്റെ വൈകാരികതയെ അവർക്ക് മനസിലാക്കാനും കഴിഞ്ഞെന്നു വരില്ല . അങ്ങനെ വരുമ്പോൾ പുരുഷന്മാർ സാവധാനം മദ്യത്തിലേക്കും കൂട്ടു കെട്ടിലേക്കും വീണുപോകുന്നു . അങ്ങനെ ഭാര്യയോടുള്ള അസഹിഷ്‌ണത ദേഷ്യമായും ദേഹോപദ്രവുമായൊക്കെ പലതരത്തിൽ പുറത്തു വരുന്നു .
അതിനു പുറമെ, ഇന്നുവരെ ആണുങ്ങളുടെ വൈകാരിക ആവശ്യങ്ങളുടെ ഇമ്പോർട്ടൻസിനെ കുറിച്ചവർക്ക് സംസാരിക്കാനോ കംപ്ലൈന്റ്റ് ചെയ്യാനോ ഒരവസവും ആരും തുറന്നു കൊടുക്കുന്നുമില്ല എന്നത് അവരുടെ പെരുമാറ്റത്തിൽ മൂർച്ച കൂട്ടാം . എവിടെയും ആരോടും പറയാതെ അല്ലെങ്കിൽ പറയാൻ കഴിയാതെ ഞാൻ ഓക്കെ എന്ന് ആയി ജീവിക്കുന്ന എത്ര പുരുഷൻമാർ നമുക്ക് ചുറ്റുമുണ്ടാകും?.
അതേപോലെതന്നെ സ്ത്രീകളും, അവരുടെ കാര്യങ്ങൾ അവൾക്ക് ഡിസ്‌കസ് ചെയ്യാൻ അവസരങ്ങളും കേൾവിക്കാരുമൊക്കെ ഉണ്ടെങ്കിലും, മക്കളെയും , പ്രായമായ അപ്പനെയും അമ്മയെയും, പിന്നെ സമൂഹത്തെയുമൊക്കെ ഓർത്ത് ആരോടും പറയാൻ പറ്റാതെ , എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് മാത്രം കരുതി പതുക്കെ വിഷാദത്തിലേക്കു വഴുതി പോകുന്ന സാഹോദരികളും നമുക്കിടയിലുണ്ട് .
ആരൊക്കെയുണ്ടെങ്കിലും നമ്മളുടെ ജീവിതപങ്കാളിക്കുള്ള റോൾ വേറാർക്കും പകുത്തെടുക്കാൻ പറ്റാത്ത ഒന്നു തന്നെയാണ് . അവൻ അല്ലെങ്കിൽ അവൾ എത്ര ക്രൂരമായികൊള്ളട്ടെ. ആ ഐഡന്റിറ്റി നമുക്കൊരു ബലമാണ് സംരക്ഷണമാണ് . അതിനാൽ നമ്മളുടെ ജീവിത പങ്കാളിയോടുള്ള വൈകാരികത ഒരുകാരണവശാലും പൗണ്ടുകളുടെയും ആർഭാടങ്ങളുടെയും ഇടയിൽ പെട്ട് നശിച്ചുപോകാൻ നമ്മൾ ഇടയാക്കരുത്. പ്രത്യേകിച്ചു നമ്മൾ പെണ്ണുങ്ങൾ ഒരു പ്രായം കഴിഞ്ഞാൽ അല്ലെങ്കിൽ കുട്ടികളായാൽ അതുമല്ലെങ്കിൽ വാർക്കഹോളിക് ആയാൽ വൈകാരികമായ കാര്യങ്ങൾക്ക് പിന്നെ ഒട്ടും തന്നെ ഇമ്പോർട്ടൻസ് കൊടുക്കാൻ തോന്നില്ല.
അങ്ങനെ നമ്മളുടെ ശ്രദ്ധ മുഴുവൻ പണകൊയ്ത്തിനായ് മാത്രം മാറ്റിവക്കുമ്പോൾ കുടുംബ ജീവിതത്തിൽ പൗണ്ടുകൾക്കു നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാകുന്നു . പണ സമ്പാദനത്തിനായ് പ്രായപൂർത്തി ആകാത്ത മക്കളെ ഇട്ടു രാപകൽ ജോലി ചെയ്യുമ്പോൾ അവർക്ക് നഷ്ടപ്പെടുന്നത് നമ്മൾ ഇന്നും നൊസ്റ്റാൾജിയ ആയി മനസ്സിൽ കൊണ്ട് നടക്കുന്ന നമുക്ക് കിട്ടിയ എന്നാൽ നമ്മടെ മക്കൾക്ക് നഷ്ടപ്പെടുന്ന അമ്മയുടെ സ്നേഹവും അപ്പന്റെ കരുതലുമൊക്കെയാണ്.
അതുകൊണ്ടൊക്കെ നമ്മൾ എന്തായാലും പുറം രാജ്യത്തു വന്ന് നിലയുറപ്പിക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുക . അടിസ്ഥാന സൗകര്യങ്ങളായ ഒരു വീട് വണ്ടി മാസ ശമ്പളം ഉണ്ടെങ്കിൽ അതിൽ ആനന്ദം കണ്ടെത്തുക . എത്ര കൂടുതൽ ഉണ്ടാക്കിയാലും പുറം രാജ്യത്തു ജീവിക്കുന്ന നമ്മളെ സംബന്ധിച്ചു നമ്മുടെ സ്വപ്നങ്ങൾക്ക് ആശുപത്രി കിടക്ക വരയെ ആയുസുള്ളൂ . അതുകഴിയുമ്പോൾ നമ്മളുടെ ജീവിതം ഡോക്ടർമാർ നേഴ്സുമാർ സോസിഷ്യൽ വർക്കർമാർ അങ്ങനെ മറ്റു പലരും ഏറ്റെടുക്കുകയാണെന്ന് മനസിലാക്കുക .
ഇന്ത്യയിലെ പോലെ നമ്മൾ മക്കൾക്കായി, ഹോസ്പിറ്റൽ ആവശ്യങ്ങൾക്കായൊന്നും സേവ് ചെയ്യണ്ട അവകാശികതയില്ല . പിന്നെ ഒരു സോഷ്യൽ സ്റ്റാറ്റസിന് വേണ്ടി മാത്രം രാപകൽ പണിയെടുത്തു ജീവിതം കളയാതെ, ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം ജോലിചെയ്യുക, ബാക്കി ദിവസം മക്കളുമായി കെട്ടിയവനുമായി ഒരുമിച്ച് ഒന്ന് പുറത്തു പോവുക, ആഹാരം ഉണ്ടാക്കുക, ഒരുമിച്ചു സിനിമ കാണുക, ചിരിക്കുക, എന്തും തുറന്നു പറയാനുള്ള ഒരു മാനസിക ബന്ധം നേടിയെടുക്കുക ..ജീവിതം ആസ്വദിക്കുക .. പങ്കാളിയുടെ മാനസിക മാറ്റങ്ങൾ മനസിലാക്കി എടുക്കാൻ തക്ക ബന്ധങ്ങൾ ഓരോ കുടുംബത്തിലും ഉണ്ടാകട്ടെ ….
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ, ഒരുമിച്ച് പോകാൻ കഴിയില്ല എന്നുണ്ടെങ്കിൽ മാന്യമായി വേർപിരിയുക. യുകെ പോലുള്ള ഒരു രാജ്യത്ത് ഡൊമസ്റ്റിക് വയലെൻസിൽ പെണ്ണുങ്ങൾക്ക് ആണ് സൗണ്ട് കൂടുതൽ . അങ്ങനൊരു സാഹചര്യത്തിൽ National Domestic Abuse Helpline – 0808 2000 247 / The Men’s Advice Line, for male domestic abuse survivors – 0808 801 0327 കോൺടാക്ട് ചെയ്യുക .
ആരും ആരുടേയും സ്വകാര്യ സ്വത്തല്ല എന്ന ബോധ്യം നമുക്ക് എന്നാണിനി ഉണ്ടാവുക? മറ്റൊരാളുടെ ജീവനെടുക്കാൻ മാത്രം ഉടമസ്ഥാവകാശം ഈ ലോകത്ത് ആർക്കുമില്ല. മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന ഏതൊരു ഹീനകൃത്യവും ചോദ്യം ചെയ്യപ്പെടേണ്ടതും ശിക്ഷാർഹവുമാണ്. ഈ ലോകം എല്ലാവരുടേതുമാണ്. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ .
ബ്രിട്ടനിൽ മലയാളി യുവതിയും രണ്ടു മക്കളും താമസ സ്ഥലത്ത് മരിച്ച നിലയിൽ. കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് ഇംഗ്ലണ്ടിലെ കെറ്ററിംഗിൽ കൊല്ലപ്പെട്ടത്.മുറിവേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ജുവിന്റെ ഭർത്താവ് സജു യുകെ പൊലീസിന്റെ കസ്റ്റഡിയിലാണ്.
കെറ്ററിംഗിൽ ആശുപത്രിയിൽ നഴ്സായിരുന്നു കൊല്ലപ്പെട്ട അഞ്ജു. യുവതിയെയും മക്കളെയും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ മുറിവേറ്റ നിലയിൽ അയൽക്കാർ കണ്ടെത്തുകയായിരുന്നു. ആറു വയസുള്ള മകനും നാലു വയസുകാരി മകൾക്കും പോലീസ് കണ്ടെത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നു. എന്നാൽ ഇവരും പിന്നീട് ആശുപത്രിയിൽ മരിച്ചു. കണ്ണൂർ സ്വദേശിയാണ് പ്രതി സജുവെന്ന് പ്രദേശത്തെ മലയാളി സംഘടനകൾ അറിയിച്ചു. മരിച്ചവരുടെയും പിടിയിലായ ആളുടെയും പേരുവിവരങ്ങൾ ബ്രിട്ടീഷ് പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
പ്രതി സജുവിന് ഏറെ നാളായി ജോലിയുണ്ടായിരുന്നില്ലെന്നും ഇതിനെ തുടർന്നുള്ള സാമ്പത്തിക പ്രശ്നങ്ങൾ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നതായും സൂചനയുണ്ട്.സജു പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നുവെന്ന് അച്ഛൻ അശോകൻ കോട്ടയത്ത് പ്രതികരിച്ചു. ഏറെ നാളായി വീഡിയോ കോൾ വിളിക്കുമ്പോൾ മകൾ ദുഖത്തിലായിരുന്നു.ജോലിയില്ലാത്തതിന്റെ നിരാശയിലായിരുന്നു അഞ്ജുവിന്റെ ഭർത്താവ് സാജു. നാട്ടിലേക്ക് മാസങ്ങളായി പണമയച്ചിരുന്നില്ല. ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങളുള്ളതായി അറിയില്ല. യുകെയിലേക്ക് മക്കളുമായി ഇവർ പോയത് ഒക്ടോബറിലായിരുന്നുവെന്നും അശോകൻ പറഞ്ഞു.സംഭവത്തിൽ ബ്രിട്ടീഷ് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
പടിയൂർ കൊമ്പൻപാറ സ്വദേശിയായ നഴ്സിനെയും രണ്ട് മക്കളെയും ബ്രിട്ടനിലെ കെറ്ററിംഗിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
പടിയൂർ കൊമ്പൻപാറയിലെ ചേലവാലേൽ സാജുവിന്റെ ഭാര്യ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (മൂന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ജുവിനെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പോലീസ് കണ്ടെത്തുകയായിരുന്നു.
കുട്ടികളെ ഉടൻ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഭർത്താവ് സാജു (52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിൽ 10 വർഷത്തോളം ടാക്സി ഡ്രൈവറായിരുന്ന സാജു പിന്നീട് രണ്ട് വർഷത്തോളം സൗദിയിലും ജോലി ചെയ്തിരുന്നു.
ഒരുവർഷം മുമ്പാണ് അഞ്ജുവിനെയും മക്കളെയും കൂട്ടി ബ്രിട്ടനിലേക്ക് പോയത്. കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ നഴ്സായ അഞ്ജു രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി വീടിന്റെ വാതിൽ തകർത്താണ് അകത്ത് കടന്നത്. സംഭവത്തിൽ നോർത്താംപ്റ്റൺഷെയർ പോലീസ് അന്വേഷണം തുടങ്ങി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. കോട്ടയം സ്വദേശിയായ അഞ്ജു വിവാഹശേഷം പടിയൂരായിരുന്നു താമസം.
തണുപ്പ് കാലം എന്നത് സുഖമുള്ള കാലാവസ്ഥയാണെങ്കിലും അധികം തണുപ്പ് പലപ്പോഴും നമ്മളെ രോഗിയാക്കും എന്നതാണ് സത്യം. ഇത്തരം അവസ്ഥയില്‍ നിന്ന് കരകയറുക എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു അവസ്ഥയും ആയി മാറുന്നു. പെട്ടെന്ന് മഴയില്‍ നിന്ന് തണുപ്പിലേക്ക് മാറുന്ന കാലാവസ്ഥാ മാറ്റം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇത് രോഗങ്ങളുടെ രൂപത്തില്‍ നിങ്ങളെ ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ തണുപ്പും അതുണ്ടാക്കുന്ന രോഗങ്ങളും നമ്മളില്‍ ചിലരെ അതികഠിനമായി ബാധിക്കും.
യുകെയിൽ ഈ മഞ്ഞുകാലത്തു ഇതുവരെ അര ഡസന്‍ പേരുടെ എങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ആരോഗ്യമുള്ളവര്‍ക്കു പോലും ആര്‍ട്ടിക് ഐസ് കടന്നുവരുന്ന ബ്രിട്ടീഷ് മഞ്ഞുകാലം അപകടം നിറഞ്ഞതാണ് എന്നിരിക്കെ കേരളത്തില്‍ നിന്നെത്തുന്ന മാതാപിതാക്കള്‍ക്ക് യുകെയിലെ തണുപ്പിനെ അതിജീവിക്കുക എന്നത് പ്രയാസം തന്നെ ആയിരിക്കും. കോവിഡു കാലത്തിനു ശേഷം എത്തുന്ന ക്രിസ്മസ് ആഘോഷത്തിനായി നൂറുകണക്കിന് മാതാപിതാക്കളാണ് ഇപ്പോള്‍ യുകെ മലയാളികളായ മക്കളുടെ സമീപം എത്തിയിരിക്കുന്നത്. ഇവരില്‍ ജീവിത ശൈലി രോഗം പിടികൂടാത്തവര്‍ വിരളവുമാണ്.
മഞ്ഞു വീണു മൈനസില്‍ ഭൂമി വിറച്ചു നില്‍കുമ്പോള്‍ പുറത്തിറങ്ങിയാല്‍ ആരോഗ്യ നില ഏതു നിമിഷവും വഷളാകാന്‍ നിമിഷങ്ങള്‍ മതിയെന്നതാണ് തുടര്‍ച്ചയായി എത്തുന്ന മരണങ്ങള്‍ നല്‍കുന്ന സൂചന. യുകെയില്‍ നിരവധി വര്‍ഷം ജീവിച്ചു തണുപ്പ് ശീലമായ യുകെ മലയാളികള്‍ പോലും ഇപ്പോള്‍ ആഴ്ചകളായി രോഗകിടക്കയിലാണ്. പലയിടത്തും ആന്റിബയോട്ടിക്കുകള്‍ പോലും ലഭിക്കാനില്ല എന്നതാണ് വാസ്തവം.
പനി ശക്തമായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ഓടിയെത്തുന്നവര്‍ക്ക് മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം വീട്ടില്‍ പറഞ്ഞു വിടുമ്പോള്‍ കുറിച്ച് നല്‍കുന്ന അമോക്‌സിലിന് ആന്റി ബയോട്ടിക് ലഭിക്കാന്‍ ഒരു ദിവസം വരെ പലയിടങ്ങളില്‍ അലഞ്ഞവര്‍ ഏറെയാണ്. അമോക്‌സിലിനും പെന്‍സുലിനും അടക്കമുള്ള ആന്റിബയോട്ടിക്കുകള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തില്‍ ഈ തണുപ്പ് കാലം അതിജീവിക്കാന്‍ ഓരോ യുകെ മലയാളിയും അതീവ ജാഗ്രത നല്‍കിയേ മതിയാകൂ. പ്രത്യേകിച്ചും പ്രായം ചെന്നവരെയും കുഞ്ഞുങ്ങളെയും തണുപ്പില്‍ നിന്നും സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും കൂടിയാണ് അടിക്കടി ഉണ്ടാകുന്ന അത്യാഹിതങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്.
ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് അലര്‍ജി സീസണുകള്‍ അപകടകരമാണ് എന്നത് തന്നെയാണ്. ഓരോ വ്യക്തിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും അനുസരിച്ചാണ് രോഗം അവരെ ബാധിക്കുന്നതും. എന്നാല്‍ ഇതിനെല്ലാമുള്ള പരിഹാരവും സീസണല്‍ അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കണം എന്നും നമുക്ക് നോക്കാം.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക പലര്‍ക്കും അത്ഭുതം തോന്നാം, തണുപ്പ് കാലവും കരളിന്റെ ആരോഗ്യവും തമ്മില്‍ എന്താണ് ബന്ധം എന്നുള്ളത്. എന്നാല്‍ സത്യമാണ് തണുപ്പ് കാലത്ത് നമ്മുടെ അലര്‍ജിയുമായി കരള്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു. ഈ സമയം ശരീരത്തില്‍ നിന്ന് ടോക്‌സിനെ കൃത്യമായ രീതിയില്‍ ശുദ്ധീകരിക്കുന്നതിന് കരളിന് സാധിക്കുന്നില്ല. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തില്‍ തകരാറ് സംഭവിക്കുന്നതിന് ഇടയാക്കുന്നു. ഇത് വഴി ശരീരം രോഗങ്ങളെ തിരഞ്ഞ് പിടിക്കുന്നു. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം കൃത്യമാക്കുക എന്നതാണ് നമ്മള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.
ഇതിന് പരിഹാരം കാണുന്നതിനും കരളിന്റെ ആരോഗ്യം കൃത്യമാക്കുന്നതിനും വേണ്ടി 1 ടേബിള്‍സ്പൂണ്‍ എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയിലും നാരങ്ങാനീരും ചേര്‍ത്ത് മൂന്ന് ദിവസം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ്. ഇത് മികച്ച ഫലം നല്‍കും. ക്വെര്‍സെറ്റിന്‍ അടങ്ങിയ ഭക്ഷണം നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആന്റിഓക്സിഡന്റ് കൂടുതല്‍ അടങ്ങിയിട്ടുള്ളതുമായ ഫ്‌ലേവനോയിഡാണ് ക്വെര്‍സെറ്റിന്‍.
ക്വെര്‍സെറ്റിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ അലര്‍ജി വിരുദ്ധ പ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നു എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. നിങ്ങളുടെ ഭക്ഷണരീതിയില്‍ അല്‍പം പച്ച ഉള്ളി ചേര്‍ക്കുക. ഇത് നിങ്ങള്‍ക്ക് ക്വെര്‍സെറ്റിന്‍ ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഉള്ളി കഴിക്കാന്‍ താല്‍പ്പര്യപ്പെടാത്തവര്‍ക്ക് ആപ്പിള്‍, മുന്തിരി, ക്രൂസിഫറുകള്‍, സിട്രസ് പഴങ്ങള്‍ എന്നിവയും തിരഞ്ഞെടുക്കാം.
കഫം ഒഴിവാക്കുക
തണുപ്പ് കാലത്ത് പലരിലും കഫം വളരെ കൂടുതലാണ്. ഈ പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. കാരണം ഇത് പലപ്പോഴും നമ്മുടെ ശ്വാസകോശത്തിന് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയും തണുപ്പ് കാലം കൂടുതൽ കഠിനമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയിൽ പരമാവധി കഫത്തെ പുറത്ത് കളയുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി കാശിത്തുമ്പ, ഏലം, ഇരട്ടിമധുരം, ഒറിഗാനോ തുടങ്ങിയ ഉൽപ്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചായയിൽ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് കഫത്തിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.
ആവണക്കെണ്ണ
ആവണക്കെണ്ണ കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ശുദ്ധമായ ആവണക്കെണ്ണയിൽ റിസിനോലെയിക് ആസിഡ് ഒരു രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയും അലർജി പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും വെളുത്ത രക്താണുക്കൾ നിർണായക പങ്ക് വഹിക്കുന്നു. ഇത് അടിവയറ്റിൽ പുരട്ടുമ്പോൾ അത് ചെറുകുടലിനെ ഉത്തേജിപ്പിക്കുകയും ദഹന പ്രശ്‌നങ്ങളേയും ടോക്‌സിനേയും നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
തേനും വെളുത്തുള്ളിയും
കാലങ്ങളായി ഉപയോഗിച്ച് വരുന്ന ഒരു കിടിലന്‍ ഒറ്റമൂലിയാണ് തേനും വെളുത്തുള്ളിയും. ഇവ രണ്ടും മിക്‌സ് ചെയ്ത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശൈത്യകാല അസ്വസ്ഥതതയെ നേരിടുന്നതിന് വേണ്ടി വെളുത്തുള്ളി 10 എണ്ണം, ഗ്രാമ്പൂ തേന്‍ എന്നിവ എടുക്കുക. ഇത് എല്ലാം മിക്‌സ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ കരളിന്റെ ആരോഗ്യം വര്‍ദ്ധിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്ത് നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് തേനും വെളുത്തുള്ളിയും.
കുട്ടിയെ സ്‌കൂളില്‍ അയക്കാന്‍ എത്തിയ മുത്തച്ഛനാണ് ആകസ്മിക മരണം സംഭവിച്ചത്.ലണ്ടനിലെ ഹാറോവിന് അടുത്ത് പിന്നെര്‍ എന്ന സ്ഥലത്തു നിന്നും ദാരുണമായ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയം കുമ്മനം സ്വദേശിയായ 67 കാരന്‍ ജേക്കബ് വാഴയിലാണ് ആകസ്മിക മരണത്തിനു കീഴടങ്ങിയത്. അസ്വസ്ഥാനായി വീണ അദ്ദേഹത്തെ അടുത്തുള്ള നഴ്സിങ് ഹോമില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ഓടിയെത്തി സിപിആര്‍ നല്‍കിയെങ്കിലും രക്ഷിക്കാന്‍ ആയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഉടന്‍ ആംബുലന്‍സിൽ നോര്‍ത്ത് പാര്‍ക്ക് ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. എമര്‍ജന്‍സി കോള്‍ എത്തിയതിനെ തുടര്‍ന്ന് സജ്ജരായി നിന്ന മലയാളി ഡോക്ടറുടെയും നഴ്സിങ് ടീമിന്റെയും കൈകളിലേക്കാണ് ജേക്കബ് എത്തിയതെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഐ ടി ജീവനക്കാരനായ മകന്‍ ബെട്രോണിനെയും കുടുംബത്തെയും സന്ദര്‍ശിക്കുന്നതിനാണ് ജേക്കബും ഭാര്യയും ഏതാനും മാസം മുന്‍പ് യുകെയില്‍ എത്തിയത്.
മുന്‍പും യുകെ സന്ദര്‍ശനം നടത്തിയിട്ടുള്ള ജേക്കബും ഭാര്യയും ഒരു മാസത്തിനകം നാട്ടിലേക്കു മടങ്ങാനും ആലോചിച്ചിരുന്നു. ഇതിനിടയില്‍ ഇടയ്ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് യുകെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും നടത്തിയിരുന്നു. ക്രിസ്മസ് ആഘോഷത്തിനായി ആവേശത്തോടെ കാത്തിരുന്ന കുടുംബത്തിലേക്കാണ് ഇപ്പോള്‍ വേദനയുമായി മരണം കടന്നു വന്നിരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായ ബ്രിട്ടനിൽ പണപ്പെരുപ്പവും വിലക്കയറ്റവും പലിശനിരക്കിലെ വർധനയും ഓരോ കുടുംബത്തിനും വരുത്തുന്നത് കനത്ത സാമ്പത്തിക ബാധ്യത. നിത്യനിദാന ചെലവുകൾ റോക്കറ്റുപോലെ കുതിക്കുമ്പോൾ പലിശ നിരക്കിലുണ്ടായ വർധന വീടുകളുടെ മോർട്ഗേജിലും വലിയ വർധനയാണ് ഓരോരുത്തർക്കും ഉണ്ടാക്കുന്നത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് നിരക്ക് 3 ശതമാനമാക്കിയതോടെ ശരാശരി മോർട്ഗേജ് റേറ്റ് അഞ്ചു ശതമാനത്തിനു മുകളിലാണ്. ട്രാക്കർ മോർട്ഗേജുകൾക്ക് ഇതിന്റെ ആഘാതം അപ്പപ്പോൾ തന്നെ വന്നു കഴിഞ്ഞു. ഇതിനു പുറമേ ഏകദേശം 40 ലക്ഷത്തോളം കുടുംബങ്ങൾക്ക് ശരാശരി 250 പൗണ്ടിന്റെ വർധന അടുത്തവർഷം മോർട്ഗേജിൽ ഉണ്ടാകുമെന്നാണു ബാങ്ക് സ്റ്റെബിലിറ്റി റിപ്പോർട്ട് നൽകുന്ന സൂചന. 2,20,000 കുടുംബങ്ങൾക്ക് ഇതിനു സമാനമായ രീതിയിൽ മോർട്ഗേജിൽ ചെറുതല്ലാത്ത വർധനകളുണ്ടാകും.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇനിയും പലിശ നിരക്ക് ഉയർത്താൻ സാധ്യതുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അങ്ങനെ സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതം അതിരൂക്ഷമാകും. നിലവിൽ രണ്ടുവർഷത്തെയും അഞ്ചുവർഷത്തെയും ഫിക്സഡ് മോർട്ഗേജ് എഗ്രിമെന്റിലുള്ളവരും 2025നുള്ളിൽ പലിശനിരക്കിന്റെ ചൂടറിയും. മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ 70 ശതമാനം മോർട്ഗേജിലും പലിശനിരക്ക് വർധനയും പ്രതിഫലനമുണ്ടാക്കും.
ഇതിനിടെ രാജ്യത്തെ വീടുവില കുത്തനെ ഇടിഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വീടുവില കുറഞ്ഞതിനു സമാനമായ നിരക്കിലാണ് വിലയിടിവ്.
ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ലീഡ്സ് ഇടവകയുടെ വികാരിയായി ഫാ. ജോസ് അന്ത്യാംകുളം ചുമതലയേറ്റു. ഫാ. മാത്യു മുളയോലിൽ ബെക്സ്ഹിൽ ഓൺസിലേയ്ക്ക് സ്ഥലം മാറിപ്പോയ ഒഴിവിലാണ് ഫാ. ജോസ് അന്ത്യാംകുളത്തിന്റെ നിയമനം. ഫാ. ജോസ് അന്ത്യാംകുളം നേരത്തേ ബെക്സ്ഹിൽ ഓൺ സിയിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്.
മികച്ച വാഗ്‌മിയും ധ്യാന പ്രസംഗകനുമായി അറിയപ്പെടുന്ന ഫാ. ജോസ് അന്ത്യാംകുളം പതിവുപോലെ “ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വാത്സല്യമുള്ള സഹോദരി സഹോദരങ്ങളേ ” എന്ന അഭിസംബോധന യോടെയാണ് ലീഡ്സിലെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷയുടെ സൃഷ്ടാവ് ഒരു തികഞ്ഞ മരിയൻ ഭക്തനായ ഫാ. ജോസ് അന്ത്യാംകുളം ആണ് . പ്രഭാഷണങ്ങൾ, മനോഹരമായ ഗാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന യൂട്യൂബ് വീഡിയോ ആണ് അമ്മയോടൊപ്പം ഈശോയിലേക്ക് എന്ന ആത്മീയ ശുശ്രൂഷ. പ്രസ്തുത പരിപാടി 1000 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു.

സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ലീഡ്സിലാണ് ആദ്യമായി ഒരു ദേവാലയം വിശ്വാസികൾ ധനസമാഹാരണം നടത്തി സ്വന്തമാക്കുന്നത്. ലീഡ്സ് കേന്ദ്രീകൃതമായി പുതിയതായി ഉടൻതന്നെ ഒരു പുതിയ റീജൺ രൂപീകൃതമാകാൻ സാധ്യത തെളിയുന്ന സാഹചര്യത്തിൽ ഫാ. ജോസ് അന്ത്യാംകുളത്തിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വങ്ങളാണ്.
തലശ്ശേരി രൂപതയിലെ പാലാവയലിൽ അന്ത്യാംകുളം കുടുംബത്തിലെ ഉലഹന്നൻ മറിയം ദമ്പതികളുടെ ആറ് മക്കളിൽ ഇളയവനാണ് ഫാ. ജോസ് അന്ത്യാംകുളം ദിവ്യ കാരുണ്യ മിഷനറി സഭാഗമാണ് .ഫാ. ജോസിനെ കൂടാതെ മറ്റൊരു വൈദീകനും അന്ത്യാംകുളം കുടുംബത്തിലുണ്ട്. മൂത്ത സഹോദരൻ ഫാ. ജോൺസൺ അന്ത്യാംകുളം. തലശ്ശേരി അതിരൂപതയിലെ വെള്ളരിക്കുണ്ട് ഇടവകയിൽ അദ്ദേഹം ശുശ്രൂഷ ചെയ്യുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്പിരിച്വൽ കമ്മീഷൻ ചെയർമാനായും ഫാ. ജോസ് അന്ത്യാംകുളം ഇപ്പോൾ സേവനമനുഷ്ടിക്കുന്നു.
അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷ 1000 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ മലയാളം യുകെയിൽ വന്ന വാർത്ത വായിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.