ടോം ജോസ് തടിയംപാട്

ഇന്നു വൈകുന്നേരം 4 മണിയോടുകൂടി വെന്റിലേറ്റർ വിഛേദിച്ചു മരണത്തിനു കിഴടങ്ങിയ അനു (37) വിന്റെ ഭൗതിക ശരീരം കണ്ടു ആദരാജ്ഞലി അർപ്പിക്കാൻ മാഞ്ചെസ്റ്റെർ റോയൽ ഇൻഫർമേറി ഹോസ്പിറ്റലിൽ എത്തിയ ഞങ്ങളുടെ ഹൃദയം നുറുങ്ങുന്ന വാക്കുകളായിരുന്നു ഭർത്താവു മാർട്ടിൻ അനുവിന്റെ അടുത്തിരുന്നുകൊണ്ടു കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നത്. എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും രണ്ടുകുട്ടികളെ ഞാൻ എങ്ങനെ വളർത്തും ഈ വാക്കുകൾ കേട്ടുനിന്ന ഞങ്ങളെ വേദനിപ്പിച്ചു.വീണ്ടും ഞാൻ ഒറ്റയ്ക്കായി എന്നുപറഞ്ഞു മാർട്ടിൻ തലതാഴ്ത്തി കരച്ചിൽ തുടരുകയാണ്
.
8 വർഷങ്ങൾക്കു മുൻപ് ഞാൻ അവൾക്കു നൽകിയ മന്ത്രകോടി അണിയിച്ചുവേണം അവളെ നാട്ടിലേക്കു അയക്കാൻ എന്ന് മാർട്ടിൻ പറഞ്ഞു മന്ത്രകോടി വായനാട്ടിലാണ് ഇരിക്കുന്നത് അതുകൊണ്ടുവരുവാൻ നടപടികൾ മലയാളി സുഹൃത്തുക്കൾ സ്വീകരിച്ചിട്ടുണ്ട് .

മാർട്ടിൻ വളരെ വേദനകൾ അനുഭവിച്ചാണ്‌ കടന്നുവന്നത് , മാർട്ടിനു 5 വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി വിവാഹം കഴിഞ്ഞു ഇന്നലെ 8 വർഷം തികഞ്ഞപ്പോൾ രണ്ടുകുട്ടികളെ നൽകി ജീവിതത്തിൽ എല്ലാമെല്ലാം ആയിരുന്ന ഭാര്യയും ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യയുടെ പ്രായമായ രോഗികളായ മാതാപിതാക്കളെ അനുവിന്റെ മരണം അറിയിച്ചിട്ടില്ല കാരണം അവർക്കതു താങ്ങാൻ കഴിയില്ലെന്ന് മാർട്ടിൻ പറഞ്ഞു.

നേഴ്സ് ആയ മാർട്ടിൻ ഇറാക്കിലാണ് ജോലി ചെയ്തിരുന്നത്. അനുവിന്റെ രോഗം മൂർച്ഛിച്ചപ്പോൾ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാൻ നാട്ടിലെത്തി ചികിൽസിക്കാവുന്ന മുഴുവൻ ചികിത്സകളും നൽകി അങ്ങനെ ഇരുന്നപ്പോഴാണ് യു കെയ്ക്ക് പോകാൻ അവസരം കിട്ടിയത് നമുക്ക് മുൻപോട്ടു പോകേണ്ടെ അതുകൊണ്ടു ചേട്ടൻ യു കെയ്ക്ക് പോകു എന്ന് നിർബന്ധിച്ചത് അനുവാണ്. യു കെ യിൽ എത്തിയാൽ ചിലപ്പോൾ കൂടുതൽ നല്ല ചികിത്സ ലഭിക്കും എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു .

മൂന്നുമാസം മുൻപ് മാർട്ടിൻ ലിവർപൂളിൽ എത്തി. കഴിഞ്ഞ മാസം 2 ന് അനുവും ലിവർപൂളിൽ എത്തി. വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നപ്പോൾ തന്നെ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചു. മാർട്ടിൻ പോകാത്ത പള്ളികൾ ഇല്ല. മുട്ടാത്ത വാതിലുകളില്ല. പക്ഷെ തന്റെ പ്രയതമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. .മാർട്ടിനെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം മാർട്ടിനോടൊപ്പമുണ്ട്. ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) യുടെ നേതൃത്വം ഒന്നടങ്കം എത്തി മാർട്ടിന് പിന്തുണ അറിയിച്ചു .മാർട്ടിനോടൊപ്പം പഠിച്ചവരും മറ്റുസുഹൃത്തുക്കളും സഹായത്തിനായി കൂടെയുണ്ട് .

അനു വയനാട് കാട്ടിക്കുളം വടക്കേടത്ത് കുടുംബാംഗമാണ്. നാട്ടിൽ നേഴ്സിംഗ് പൂർത്തിയാക്കിയശേഷം കുറച്ചുനാൾ ജോലി ചെയ്തിരുന്ന സമയത്താണ് ക്യാൻസർ എന്ന മഹാരോഗം അവരെ പിടികൂടിയത്. പരേതയ്ക്ക് ആഞ്ജലീന (7) ഇസബെല്ല (3) എന്ന രണ്ടു മക്കളാണ് ഉള്ളത്. അനുവിന് ഒരു ഇരട്ട സഹോദരിയാണ് ഉള്ളത്. അവർ കാനഡയിൽ ജോലി ചെയ്യുന്നു . ഭർത്താവു മാർട്ടിൻ വി ജോർജ് ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിട്ടാണ് ജോലി ചെയ്യുന്നത്. മാർട്ടിൻ പാല പോണാട് വേലിക്കകത്തു കുടുംബാംഗമാണ്.