മലയാറ്റൂരിനടുത്തുള്ള തട്ടുപാറപ്പള്ളിയുടെ മുൻപിൽ പരന്നു കിടക്കുന്ന പാറപ്പുറം… പുരാതനവും മനോഹരവുമായ കൊച്ചുപള്ളിയെപൊതിഞ്ഞ് നിൽക്കുന്ന കോടമഞ്ഞ്… ചുറ്റും കണ്ണുകൾക്ക് സുന്ദരമായ വിരുന്നൊരുക്കി പ്രകൃതി… ആരെയും കൊതിപ്പിക്കുന്ന ഈ ദൃശ്യഭംഗിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ഗാനത്തിന് നൃത്താവിഷ്കാരം നല്കാൻ ഫാ. ഡാനിയേൽ തയ്യാറെടുത്തു… പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഇമ്പമാർന്നൊരു ഗാനം അന്തരീക്ഷത്തിന് സ്വർഗീയദീപ്തി പകർന്നു… ചടുലമായ ചുവടുവയ്പുകളോടെ അച്ചൻ പരിശുദ്ധ അമ്മയുടെ അപദാനങ്ങൾക്ക് ജീവൻ പകർന്നു… നടനവൈഭവത്തിന്റെ വിസ്മയക്കാഴ്ചകളിൽ ക്രിസ്തുവിന്റെ കാൽവരി ബലിയുടെ പുനരാവിഷ്കാരം!
3M പ്രൊഡക്ഷൻസിന്റെ (3M Productions) “അമ്മയിലൂടെ അൾത്താരയിലേക്ക്” എന്ന ആൽബത്തിനുവേണ്ടിയുള്ള ചിത്രീകരണം അത്രമേൽ വശ്യതയാർന്നതായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ മാസംഇക്കഴിഞ്ഞ ഒക്ടോബർ മാസം ആൽബം പുറത്തിറക്കിയപ്പോഴോ കാഴ്ചക്കാരുടെ പ്രവാഹമായിരുന്നു; ആൽബം ഒരുക്കിയവർക്ക് അഭിന്ദനത്തിന്റെ പെരുമഴയും.
വൈദികരുടെ രാജ്ഞിയായ മറിയത്തിന് ജപമാലമാസത്തിൽ അഭിഷിക്തരുടെ, ക്രിസ്തുവിന്റെ പുരോഹിതരുടെ സ്നേഹസമ്മാനമായിട്ടാണ് ഭക്തിഗാനരംഗത്തെ പുതുവസന്തമായ റോസീന പീറ്റി ഈ ഗാനം രചിച്ചത്. നഴ്സിംഗ് ജോലിക്കിടയ്ക്കും ഇത്രമേൽ മനോഹരമായി വാക്കുകൾ അടുക്കി വയ്ക്കുവാനും, ചിന്തകൾ ചിന്തേറിട്ട് മിനുക്കുവാനും കഴിയുന്നത് അത്ഭുതം തന്നെ. ആഴമായ ധ്യാനമില്ലാതെ പരിശുദ്ധ അമ്മയുടെ ജീവിതത്തെ വിശുദ്ധ കുർബാനയുമായി, വിശുദ്ധ കുര്ബാന അർപ്പണവുമായി ബന്ധിപ്പിക്കുവാൻ സാധിക്കുകയല്ലല്ലോ!
ഭാവതീവ്രമായ ഈ ഗാനം ഫാ. മാത്യൂസ് പയ്യപ്പിള്ളി എം സി ബി എസ് -ന്റെ കൈകളിൽ ചെന്നെത്തിയത് തീർച്ചയായും ദൈവപരിപാലനയാണ്. ഈ ഗാനത്തിന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തീർച്ചയായും ഉണ്ട്. അല്ലെങ്കിൽ, ആത്മാവിനെ സ്പർശിക്കുന്ന ഈണം ഈ ഗാനത്തിന് നൽകുവാൻ അച്ചന് കഴിയുമായിരുന്നില്ല. 400 ഓളം ഗാനങ്ങൾക്ക് ഈണം പകർന്നുകൊണ്ട് ക്രൈസ്തവ ഭക്തിഗാനരംഗത്ത് ഇതിനകം ചുവടുറപ്പിച്ചു കഴിഞ്ഞ ഫാദർ മാത്യുസിന്റെ ഈ പുതിയ മരിയൻ ഗാനം സോഷ്യൽ നെറ്റ്‌വർക്കിൽ നിറഞ്ഞു നിൽക്കുകയാണ്. സംഗീതംകൊണ്ട് ചിത്രം രചിക്കുന്ന മാന്ത്രികത നിറഞ്ഞുനിൽക്കുന്നുണ്ട് ഈ ഗാനത്തിൽ. പല്ലവിയിലെ “അടിപതറാതെ ശിരസ്സുയർത്തി നിന്ന കുരിശിൻ ചുവട്ടിലെ ധീരസ്ത്രീയേ” എന്ന് പാടുമ്പോൾ സംഗീതംകൊണ്ട് ചിത്രം രചിക്കുന്ന മാന്ത്രികതയാണ് കേൾക്കുന്നവർക്ക് അനുഭവപ്പെടുന്നത്. സംഗീതത്തിൽ നാടകീയത കൊണ്ടുവരാൻ കഴിഞ്ഞതുകൊണ്ടാണ് അനുപല്ലവി അത്രയ്ക്കും ഇമ്പമാർന്നതായി നമുക്ക് അനുഭവപ്പെടുന്നത്. വൈകാരികതയുടെ മലവെള്ളപ്പാച്ചിൽ സംഗീതത്തിലൂടെ അനുഭവവേദ്യമാക്കാൻ കഴിയുന്ന വളരെ ചുരുക്കം സംഗീത സംവിധായകരിൽ ഒരാളാണ് ഫാ. മാത്യൂസ്. ക്രൈസ്തവഭക്തിഗാനത്ത് സഭയുടെ അഭിമാനമാണ് അച്ചൻ.
പരിശുദ്ധ അമ്മയിലെന്നപോലെ, ക്രിസ്തുവിന്റെ പൗരോഹിത്യത്തിലൂടെ വിശുദ്ധ കുർബാനയുടെ വേളയിൽ വീണ്ടും ദൈവം മാംസം ധരിക്കുന്ന അത്ഭുതത്തിന്റെ നൃത്താവിഷ്കാരം ഒരു വൈദികനിലൂടെ തന്നെ സംഭവിച്ചത് ആരുടെ പുണ്യമാണോ, എന്തോ. ഫാ. ഡാനിയേൽ വാരുമുത്ത് സംഗീത നൃത്താസ്വാദകർക്ക് ഒരു മുത്ത് തന്നെയാണ്. എത്ര ചാരുതയോടെയാണ് അഅച്ചൻ ഈ ഗാനത്തിന്റെ നൃത്താവിഷ്കാരം നിർവഹിച്ചിരിക്കുന്നത്. മറ്റൊരാളുടെ സഹായമില്ലാതെയാണ് ഇതിന്റെ കോറിയോഗ്രഫി അച്ചൻ ചെയ്തിരിക്കുന്നത് എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു.
ചെറുപ്പം മുതലേ നൃത്തത്തോട് താത്പര്യമുണ്ടായിരുന്ന ഫാ. ഡാനിയേൽ ചാലക്കുടിയിലെ ഫാസിൽ (FASS) ആണ് നൃത്തം പഠിച്ചത്. ഈ മരിയൻ ഗാനത്തിന് ഭരതനാട്യത്തിന്റെ രീതിയാണ് അച്ചൻ അവലംബിച്ചിരിക്കുന്നത്. ക്രൈസ്തവ ആശയങ്ങളും, സുവിശേഷ സന്ദേശങ്ങളും പ്രചരിപ്പിക്കുവാനുള്ള ഒരു വിനിമയോപാധിയായി ഭാരതനാട്യത്തെ ഉപയോഗിക്കുകയെന്ന വലിയൊരു സങ്കൽപ്പമാണ് അച്ചനുള്ളത്. കണ്ണിന് കൗതുകവും, മനസ്സിന് കുളിർമയും നൽകുന്ന നൃത്തചുവടുകളിലൂടെ, അർത്ഥം തുളുമ്പി നിൽക്കുന്ന മുദ്രകളിലൂടെ, വികാരങ്ങൾ പ്രകാശിതമാകുന്ന ഭാവങ്ങളിലൂടെ ക്രിസ്തുവിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ നാമറിയുന്നു കല മതത്തിനതീതമാകുന്നുവെന്ന സത്യം! ഒരു നവ സുവിശേഷവത്കരണത്തിന് ഭരതനാട്യത്തെ പ്രയോജനപ്പെടുത്തുകയെന്ന അച്ചന്റെ സ്വപ്നം സഫലമാട്ടെയെന്ന് നമുക്ക് ആശംസിക്കാം.
ദേവാനന്ദ് എസ്. പിയുടെ ശബ്ദം ഈ ഗാനത്തെയും, ഇതിന്റെ നൃത്താവിഷ്കാരത്തെയും മധുരതരമാക്കുന്നു. ബാജിയോ ബാബു ക്‌ളാസിക്കൽ സംഗീതത്തിന്റെ സാദ്ധ്യതകൾ നന്നായി പ്രയോജനപ്പെടുത്തിയാണ് ഈ ഗാനത്തിന്റെ നിർവഹിച്ചിരിക്കുന്നത്.
പരിശുദ്ധ അമ്മയുടെ തോരാത്ത പ്രാർത്ഥന ഓരോ അഭിഷിക്തന്റെയും കരങ്ങളെ ശക്തിപ്പെടുത്തുന്നുണ്ടെന്ന സന്ദേശം പകർന്നുകൊണ്ട്, പൗരോഹിത്യം ശക്തമായ വെല്ലുവിളികൾ അകത്തുനിന്നും പുറത്തുനിന്നും നേരിടുന്ന ഇക്കാലത്ത് ഈ ആൽബത്തിന്റെ പ്രസക്തി ഏറെയാണ്.
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ വാർഷിക സമ്മേളനം (Tota Pulchra 2022) ഡിസംബർ 3 നു രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ബർമിംഗ്ഹാം അതിരൂപത സഹായമെത്രാൻ റൈറ്റ് റവ ഡേവിഡ് ഇവാൻസ് ഉത്‌ഘാടന കർമ്മം നിർവഹിക്കും . വിമെൻസ് ഫോറം രൂപത പ്രസിഡന്റ് ഡോ.ഷിൻസി മാത്യു അധ്യക്ഷം വഹിക്കുന്ന സമ്മേളനത്തിൽ സ്കോട്ട് സെന്റ് മേരീസ് കോളേജ് പ്രൊഫസർ മേരി മക്കോയി മുഖ്യപ്രഭാഷണം നടത്തും .
രാവിലെ ജപമാല പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ റവ.സി. ആൻ മരിയ S H പ്രാരംഭപ്രാർത്ഥന നയിക്കുന്നതും റവ. ഡോ. വർഗീസ് പുത്തൻപുര ആരാധനക്രമത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്നതുമാണ്. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ.ആന്റണി ചുണ്ടെലിക്കാട്ട്, വിമെൻസ് ഫോറം ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വിമെൻസ് ഫോറം ഡയറക്ടർ റവ.സി. കുസുമം S H എന്നിവർ ആശംസകൾ അർപ്പിക്കും .തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ വി.കുർബാന അർപ്പിക്കപ്പെടും.
100 പേർ അടങ്ങുന്ന വനിതാ ഗായകസംഘം ഗാനങ്ങൾ ആലപിക്കും. വി.കുർബാനയെ തുടർന്ന് വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നവരെയും വിമെൻസ്‌ഫോറം മുൻഭാരവാഹികളെയും ആദരിക്കുന്നതുമാണ്. ഉച്ചഭക്ഷണത്തിനു ശേഷം പൊതുചർച്ച ഉണ്ടായിരിക്കും. അതേത്തുടർന്ന് 8 റീജിയനുകളിൽ നിന്നുള്ള വിമെൻസ്‌ഫോറം അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും . വിമെൻസ്‌ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. വിമെൻസ്‌ഫോറം ആനന്ദത്തോടെ 4.30 നു പ്രോഗ്രാം സമാപിക്കുന്നതുമാണ് . പ്രോഗ്രാമിന്റെ വിജയത്തിനായി രൂപത ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു .
സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ മെൻസ്‌ഫോറം നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറ് , അഞ്ചാം തീയതി ശനിയാഴ്ച വൈഎംസിഎ ഹാളിൽ വെച്ച് നടക്കുകയുണ്ടായി. വാശിയേറിയ മത്സരത്തിൽ മെൻസ് ,വുമൻസ്, ചിൽഡ്രൻസ് ,ഡബിൾ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 30 ഓളം ടീമുകൾ പങ്കെടുക്കുകയുണ്ടായി.
ഒന്നാംസമ്മാനമായ 201 പൗണ്ട് ക്യാഷും, ഹോർമിസ് കുരിശിങ്കൽ & ലില്ലി ഹോർമിസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും അബിനേഷ് ജോസ് & ജിൻസ് ദേവസ്സിയയും കരസ്ഥമാക്കിയപ്പോൾ,രണ്ടാം സമ്മാനമായ 151 പൗണ്ടും അലൈഡ് മോർട്ടഗേജ് & സെർവിസ്സ് എവർറോളിങ് ട്രോഫിയും റെയ്‌കോ സെൽവൻ & ജീൻ ജോയിക്കും ലഭിച്ചു. മൂന്നാം സമ്മാനമായ 101 പൗണ്ടും കത്രികുട്ടി ജോൺ മാളിയേക്കൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും റോണി സെബാസ്റ്യൻ & സെൽജി തോമസ് കരസ്ഥമാക്കി. വിമൻസ് വിഭാഗത്തിൽ ഒന്നാം സമ്മാനം ഷീമോൾ ബോബി & ലോറൽ ബോബി കരസ്ഥമാക്കി . രണ്ടാം സമ്മാനം ടീനാ സജി & അൻസൽ ഷൈജു ഉം കരസ്ഥമാക്കി .
ചിൽഡ്രൻസ് വിഭാഗത്തിൽ ഫസ്റ്റ് പ്രൈസ് ടോണി ജോസഫ് & റിജുൻ റൺസിനും സെക്കന്റ്പ്രൈസ് ഹന്നാ ജോർജ് & ജേക്കബ് ജോർജ് ഉം കരസ്ഥമാക്കി. ബെസ്റ്റ് പ്ലേയർക്ക് സജി ജോസ് നൽകിയ 51 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ജിൻസ് ദേവസിയ കരസ്ഥമാക്കി. ക്യാഷ് പ്രൈസുകളും ട്രോഫികളും ഇടവക വികാരി ഫാ . ജോർജ് എട്ടുപറയിൽ നൽകുകയുണ്ടായി. റഫറിമാരായ അജി മംഗലത്തിനും. സജി മോനും , സ്‌പോൺസർഷിപ് നൽകിയ വ്യാപാരി സുഹൃത്തുക്കൾക്കും, നഴ്സിംഗ് ഏജൻസികൾക്കും, വ്യക്തികൾക്കും മെൻസ് ഫോറം നന്ദിയും കടപ്പാടും അറിയിച്ചു. മെൻസ് ഫോറം പ്രസിഡന്റ് ജിജിമോൻ ജോർജ് , സെക്രട്ടറി ബെന്നി പാലാട്ടി , ട്രഷറർ ജിജോ ജോസഫ് , കൺവീനേഴ്‌സ് ജിജോ ജോസഫ്, അനൂപ് ജേക്കബ് , മെൻസ് ഫോറം മെംബേർസ് എല്ലാവരുടെയും. കൂട്ടായ പ്രവർത്തനം ടൂർണമെന്റ് വൻവിജയമായി. ടൂർണമെന്റ് വിജയികൾക്കും,ഭാരവാഹികൾക്കും, മെൻസ് ഫോറം അംഗങ്ങൾക്കും പ്രസിഡന്റ് ജിജോമോൻ ജോർജ് അഭിനന്ദനങ്ങൾ അർപ്പിച്ചു.
ജിമ്മിച്ചൻ ജോർജ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം നവംബർ 19 ന് കവെൻട്രി റീജിയണിലെ സ്റ്റാഫ്‌ഫോഡിൽ വച്ച് നടത്തപ്പെടും. യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ബൈബിൾ അധിഷ്‌ഠിത കലാമത്സരങ്ങൾക്ക് ആതിഥ്യമരുളുന്നത് കൊവെൻട്രി റീജിയണിലെ സ്റ്റാഫ്‌ഫോർഡാണ് . രൂപതയിലെ എട്ട് റീജിയനുകളിലായി നടത്തപ്പെട്ട . റീജിയണൽ മത്സരങ്ങളിൽ വിജയികൾ ആയവരാണ് നാഷണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത് .സിംഗിൾ ഐറ്റം മത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയവരും ഗ്രൂപ്പ് ഐറ്റം മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരുമാണ് രൂപത മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പത്ത് സ്റ്റേജുകളിലായി ആയിരത്തിലധികം മത്സരാത്ഥികൾ രൂപതതല മത്സരങ്ങളിൽ മാറ്റുരക്കും.
സമയ നിഷ്‌ഠകൊണ്ടും മത്സരാത്ഥികളുടെ പങ്കാളിത്തം കൊണ്ടും ഏറെ പ്രശംസനേടിയിട്ടുള്ളതാണ് രൂപത ബൈബിൾ കലോത്സവം . ഈ വർഷവും മത്സരാർത്ഥികളുടെ പങ്കാളിത്തംകൊണ്ടും ഏറെ പ്രശംസ നേടിയാണ് റീജിയണൽ മത്സരങ്ങൾ കഴിഞ്ഞുപോയത് . രൂപത ബൈബിൾ കലോത്സവമത്സരങ്ങളുടെ വിവിധ വേദികളെക്കുറിച്ചും വേദികളിൽ നടത്തപെടുന്ന മത്സരങ്ങളുടെ സമയക്രമത്തെക്കുറിച്ചും വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.
ബൈബിൾ കലോത്സവം വിശ്വാസ സമൂഹത്തെ സംബന്ധിച്ചടത്തോളം ഒരു ആഘോഷമാണ് അതിലുപരി ഒരു വിശ്വാസ പ്രഘോഷണമാണ് . മത്സരങ്ങളുടെ പിരിമുറുക്കമില്ലാത്ത വേദികളിൽ മത്സരാത്ഥികൾ നിറഞ്ഞാടുമ്പോൾ വചനം കലാരൂപത്തിലവതരിക്കുകയും വലിയ ഒരു വിശ്വാസ സാക്ഷ്യവുമാവുകയാണ് . മത്സരാർത്ഥികളെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് ടീം അറിയിച്ചു . ബൈബിൾ കലോത്സവത്തിന്റെ ആവേശം ഒട്ടും കുറിയാതെയിരിക്കാൻ ബൈബിൾ അപ്പോസ്റ്റലേറ്റ് ഇറക്കിയ തീം സോങ് ഇതിനോടകം ആവേശമായി വിശ്വാസ സമൂഹം ഏറ്റെടുത്തിരിക്കുകയാണ് .
2019 ൽ ബഹുമാനപ്പെട്ട ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ വരികൾക്ക് ബിജു കൊച്ചുതെള്ളിയിൽ സംഗീത സംവിധാനം നിർവഹിച്ച ഈ മനോഹരമായ തീം സോങ് ആലപിച്ചത് അഭിജിത് കൊല്ലമാണ് . ബൈബിൾ കലോത്സവത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന ഈ ഗാനം ഏവരിലേക്കും എത്തട്ടെ . തീം സോങ്ങിന്റെ യു ട്യൂബ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
ശ്രീ ഗുരുവായൂരപ്പന്റെ പരമ ഭക്തനും സംഗീത സാമ്രാട്ടുമായ ശ്രീ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്മരണയിൽ വീണ്ടുമൊരു സംഗീതോത്സവത്തിന് വേദിയൊരുക്കുകയാണ് ലണ്ടൻ നഗരം.
ചെമ്പൈ ഭാഗവതര്‍ ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ഗുരുവായൂർ ഏകാദശി സംഗീതോത്സവം മാതൃകയിൽ ക്രോയിഡോണിൽ അരങ്ങേറുന്ന ഒൻപതാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം. കർണാടക സംഗീത ശാഖയിൽ അരങ്ങേറ്റം കുറിക്കുന്നവർ തുടങ്ങി ക്ലാസ്സിക്കൽ മ്യൂസിക്കിലെ അതി പ്രഗത്ഭർ വരെ നീളുന്ന ഒട്ടനേകം സംഗീതോപാസകർ നവംബർ 26 ന് 2 മണി മുതൽ ക്രോയ്ഡോൺ ആർച്ച്ബിഷപ്പ് ലാംഗ് ഫ്രാങ്ക് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന സംഗീതോത്സവത്തിൽ സംഗീതാര്‍ച്ചന നടത്തും.നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുക്കാറുള്ള മഹോത്സവമാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്.പ്രശസ്ത പിന്നണി ഗായകൻ രാജേഷ് രാമന്റെ നേതൃത്വത്തിൽ അരങ്ങേരുന്ന സംഗീതോത്സവത്തിൽ യുകെയുടെ പലഭാഗത്തുനിന്നുള്ള പ്രതിഭകൾ സ്വരാഞ്ജലി അർപ്പിക്കും.
ലണ്ടൻ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാർച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകരമായി ഒൻപതാം വർഷവും വിപുലമായി അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകർ. കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ ഇതിനോടകം തന്നെ ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിനു ആശംസകൾ നേർന്നു കഴിഞ്ഞു.
യുകെയിലെ എല്ലാ സഹൃദയരായ കലോപാസകരെയും ഈ ഭക്തി നിർഭരമായ സഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Sangeetholsavam Venue: The Archbishop Lanfranc Academy, Mitcham Rd, Croydon CR9 3AS
Date and Time : 26 November 2021, 2 pm onwards.
കൂടുതൽ വിവരങ്ങൾക്ക്,
Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Email: [email protected]
Facebook:https://www.facebook.com/londonhinduaikyavedi.org
*London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.
ടോം ജോസ് തടിയംപാട്
ഇറ്റലിയുടെ മധ്യഭാഗത്തുള്ള പിസ എന്ന നഗരവും അവിടുത്തെ ചരിഞ്ഞ ഗോപുരവും വാസ്തുശിൽപ്പ കുതുകികളെയും എഞ്ചിനീയറൻമാരെയും ആകർഷിക്കുന്ന ഒരു മഹത് സൃഷ്ടിയാണ് .റോമിൽ നിന്ന് ഒരു മണിക്കൂർ ട്രെയിൻ യാത്ര ചെയ്താണ് ഞങ്ങൾ പിസയിൽ എത്തുന്നത് ഒരു പട്ടണത്തിന്റെ വലിയ സൗഹര്യങ്ങൾ ഒന്നും അധികം ഇല്ലാത്ത ഒരു സ്ഥലമാണ് പിസ നഗരം . ഈ നഗരം ഒരു കാലത്തു യൂറോപ്പിൽ നിന്നും വിശുദ്ധ നാടായ ജെറുസലേമിലേക്കു പോകുന്നവരുടെ ഒരു ഇടത്താവളം കൂടി ആയിരുന്നു .
എ ഡി 1173 ൽ പിസയിലെ കത്തീഡ്രലിനു വേണ്ടി ഒരു ബെൽ ടവർ നിർമ്മിക്കാൻ നടന്ന ആലോചനയുടെ ഭാഗമായിട്ടാണ് പിസ ഗോപുരത്തിന്റെ പണി ആരംഭിക്കുന്നത് കത്തീഡ്രലിന് സമീപം പിയാസ ഡീ മിറാക്കോളി (“അത്ഭുതങ്ങളുടെ സ്ക്വയർ”) എന്നറിയപ്പെടുന്ന ഒരു സ്ഥലത്താണ് ഗോപുരം നിർമ്മിച്ചിട്ടുള്ളത്. .
പട്ടണത്തിന്റെ ശക്തിയുടെയും സമ്പത്തിന്റെയും പ്രതീകമായി പത്താം നൂറ്റാണ്ടിൽ ഇറ്റലിയിൽ പള്ളികളോട് ചേർന്ന് ഇത്തരം ബെൽ ഗോപുരങ്ങൾ സാധാരണയായി നിർമ്മിച്ചിരുന്നു.
ബോണാനോ പിസാനോ എന്ന എഞ്ചിനീയർ ആയിരുന്നു ഇതിന്റെ പണി ഏറ്റെടുത്തു നടത്തിയത്.. 1178-ൽ ഗോപുരത്തിന്റെ മൂന്നാം നില പൂർത്തിയാകുമ്പോഴേക്കും ഗോപുരം വടക്കുപടിഞ്ഞാറോട്ട് ചെറുതായി ചാഞ്ഞിരുന്നു ഇതിന്റെ കാരണം കേവലം . 10 അടി (3 മീറ്റർ) മാത്രം ആഴ൦ മാത്രമാണ് അടിത്തറക്കുണ്ടായിരുന്നത് . അടിയിലെ മണ്ണ് മൃദുവും അസ്ഥിരവുമായിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ഗോപുരനിർമ്മാണം നിർത്തിവയ്ക്കാൻ തീരുമാനിച്ചു .
1272 ൽ അഥവ ഏകദേശം നൂറുവർഷങ്ങൾക്ക് ശേഷ൦ . ജിയോവാനി ഡി സിമോണി എന്ന എൻജിനിയറുടെ നേതൃത്വത്തിൽവീണ്ടും ഗോപുരത്തിന്റെ നിർമ്മാണം പുനരാരംഭിച്ചു. ചരിവ് നികത്താൻ ശ്രമിക്കുകയും , മുകളിലെ നിലകൾ ഒരു വശം മറ്റൊന്നിനേക്കാൾ അല്പം ഉയരമുള്ള തരത്തിൽ അദ്ദേഹം രൂപകൽപ്പന ചെയ്തു. ഏഴാം നില പൂർത്തിയാകുമ്പോഴേക്കും, കെട്ടിടം വീണ്ടും ചെരിയുന്നതായി കണ്ടു, 1284-ൽ വീണ്ടും പണി നിർത്തിവച്ചു ഒടുവിൽ, 1372-ൽ ബെൽ ടവറിന്റെ നിർമ്മാണം പൂർത്തിക്കി . 7 മണികൾ സ്ഥാപിക്കുയും ചെയ്തു എന്നാൽ ഗോപുരം ചലിച്ചുകൊണ്ടിരുന്നു, പതിനാറാം നൂറ്റാണ്ടോടെ 3 ഡിഗ്രി ചെരിഞ്ഞു . 57 മീറ്റർ ഉയരത്തിൽ കൊത്തുപണിയും മാർബിളു കൊണ്ട് പണിത ഗോപുരം പിന്നീട് ചെരിഞ്ഞുകൊണ്ടിരുന്നു.1911-ൽ എഞ്ചിനീയർമാർ ടവറിന്റെ കോണിന്റെ സൂക്ഷമമായി അളക്കാൻ തുടങ്ങി, അത് ഇപ്പോഴും പ്രതിവർഷം ഒരു ഇഞ്ച് 1/20 എന്ന നിരക്കിൽ ചലിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. 1934-ൽ എഞ്ചിനീയർമാർ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ നിർദേശപ്രകാരം ഗോപുരം നേരെയാക്കാൻ ശ്രമിച്ചു പക്ഷെ അത് ലക്ഷ്യം കണ്ടില്ല .
1989 ആയപ്പോഴേക്കും ഗോപുരം 5 .5 ഡിഗ്രി ചെരിയുകയും അപകടാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു . ഇതിനെ തുടർന്ന് പിസ ഗോപുരം അടച്ചിടാനും അതിനു കീഴിലുള്ള പ്രദേശം ഒഴിപ്പിക്കാനും തീരുമാനിച്ചു.. ഗോപുരം എങ്ങനെ സംരക്ഷിക്കാമെന്ന് മനസിലാക്കാൻ ഒരു അന്താരാഷ്ട്ര ടീമിനെ രൂപീകരിക്കാനും തീരുമാനിച്ചു.
1990-ൽ എഞ്ചിനീയർമാരുടെയും ഗണിതശാസ്ത്രജ്ഞരുടെയും ചരിത്രകാരന്മാരുടെയും ഒരു അന്താരാഷ്ട്ര സംഘം അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിലുള്ള അസോർസ് ദ്വീപുകളിൽ കണ്ടുമുട്ടി , ഇതു എൻജിനീറിങ് ചരിത്രത്തിലെ ഒരു വലിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചു.
.
800 വർഷം പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള കെട്ടിടം തകരാൻ പോകുന്നതിനെ എങ്ങനെ തടയാമെന്നു കണ്ടെത്തുകയായിരുന്നു അവരുടെ ചുമതല., പിന്നീട് ഒരു വശത്തേക്ക് 5.5 ഡിഗ്രി ചരിഞ്ഞു. നിൽക്കുന്ന ഗോപുരത്തെ രക്ഷിക്കാൻ ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, പിസയിലെ ലോകപ്രശസ്തമായ ചെരിഞ്ഞ ഗോപുരം നിലംപതിക്കും എന്നവർക്കു മനസിലായി.
ഗോപുരത്തിന്റെ വടക്കൻ അടിത്തറയുടെ അടിയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത് ചെരിവ് ശരിയാക്കാൻ സഹായിക്കുമെന്നുള്ള ഒരു ആശയം ലണ്ടനിലെ ഇംപീരിയൽ കോളേജിലെ മണ്ണ് മെക്കാനിക്സ് വിദഗ്ധനായ ടീം അംഗം ജോൺ ബർലാൻഡ് മുന്നോട്ടു വച്ചു . നിരവധി കമ്പ്യൂട്ടർ സിമുലേഷനുകൾ നടത്തിയ ശേഷം, അത്തരമൊരു നടപിടിയാണ് ഏറ്റവും മികച്ചതെന്നു എൻജിനിയറിങ് സംഘം കണ്ടെത്തി . ഈ പണികൾ തുടരുമ്പോൾ കെട്ടിടം പിളരാതിരിക്കാൻ, താൽക്കാലികമായി നിരവധി നടപടികൾ സ്വീകരിച്ചു. കെട്ടിടത്തിന്റെ ഭാരം കുറയ്ക്കാൻ കൂറ്റൻ മണികൾ നീക്കം ചെയ്തു. ഈ സാങ്കേതിക സംഘം അവരുടെ ഉദ്യമത്തിൽ വിജയം വരിച്ചു.ഗോപുരത്തിന്റെ ചെരിവ് 1.5 ഡിഗ്രി നേരെയാക്കാനും അടിത്തറ ശക്തിപ്പെടുത്താനും അവർക്കു കഴിഞ്ഞു അങ്ങനെ വിജയകരമായി 2001 ഡിസംബർ മാസം 15 നു ,പിസ ഗോപുരത്തെ സന്ദർശകർക്കായി തുറന്നുകൊടുത്തു .സന്ദർശകർക്ക് പിസ ഗോപുരത്തിന്റെ മുകളിൽ വരെ സ്‌റ്റെപ്പ്കൾ കയറി പോയി പിസ പട്ടണം മുഴുവൻ കാണാം ..
ഗോപുരം പൂർണമായി നേരെയാക്കുക എന്നതായിരുന്നില്ല അവരുടെ ഉദ്ദേശം. ഗോപുരം ഇപ്പോഴും 3.97 ഡിഗ്രി ചരിഞ്ഞുനിൽക്കുന്നു , ഭൂകമ്പം പോലുള്ള ഒരു വലിയ സംഭവം ഒഴികെ, കുറഞ്ഞത് നൂറുകണക്കിന് വർഷമെങ്കിലും ടവർ സുരക്ഷിതമായിരിക്കാൻ വേണ്ടതു തങ്ങൾ ചെയ്തിട്ടുണ്ടെന്നു എഞ്ചിനീയർമാർ വിശ്വസിക്കുന്നു.
പിസയിലെ പൗരന്മാർക്ക് വലിയ ഒരു നേട്ടമാണ് പിസ ഗോപുരം നിലനിന്നതിലൂടെ ലഭിച്ചത്. അവരുടെ പട്ടണത്തിന്റെ ചിഹ്നവും സാമ്പത്തിക നേട്ടത്തിന്റെ കേന്ദ്രവുമാണ് സംരക്ഷിക്കപ്പെട്ടത്. റോമൻ ആർക്കിടെക്ച്ചറിന്റെയും കലയുടെയും പ്രതീകമായ പിസ ഗോപുരം കാണാൻ ലോകത്തെമ്പാടുമുള്ള സന്ദർശകർ അവിടെ എത്തുന്നു അതിലൂടെ വലിയ സാമ്പത്തിക നേട്ടമാണ് പിസ നിവാസികൾക്ക് ലഭിക്കുന്നത് .
സ്വന്തം ലേഖകൻ
ലണ്ടൻ : നോർത്താംപ്ടൺ മലയാളിയും യുകെയിലെ പ്രമുഖ വ്യവസായിയും, സോളിസിറ്ററുമായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ പിതാവ് ശ്രീ : മാനുവൽ ജോസഫ് ( 76 ) നാട്ടിൽ വച്ച് നിര്യാതനായി. കഴിഞ്ഞ കുറെ ദിവസങ്ങളായി കിഡ്‌നി സംബദ്ധമായ രോഗത്താൽ പാലാ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പാലാ ഭരണങ്ങാനം മാറാമറ്റം കുടുംബാംഗമാണ് പരേതൻ.
സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പാലാ ചിറ്റാർ സെന്റ് : ജോർജ്ജ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. ഭാര്യ ഫിലോമിന മാനുവൽ. മക്കൾ ജോസ് ജോർജ്ജ് ( ബാംഗ്ലൂർ ) , സുഭാഷ് ജോർജ്ജ് ( യുകെ ). മരുമക്കൾ സംഗീത ജോസ് , ഡെനോ സുഭാഷ്. കൊച്ചുമക്കൾ ആദിത്യ പീയൂസ് ജോസ് , അനൈഡ സുഭാഷ്.
പിതാവിന്റെ വേർപാടിൽ ദുഃഖാർത്ഥരായ സുഭാഷ് ജോർജ്ജ് മാനുവലിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ബിജു കുളങ്ങര
ലണ്ടൻ: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിന്റ പുതിയ അധിപനായി എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത നവംബർ 5 ന് യുകെ യിൽ എത്തും. നവംബർ 6 ന് രാവിലെ ലണ്ടനിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പരുമല പെരുന്നാളിനോട് അനുബന്ധിച്ച് വി. കുർബാന അർപ്പിക്കും. തുടർന്ന് സഭയുടെ ഭദ്രാസന ഓഫീസ് സ്ഥിതി ചെയ്യുന്ന സ്വിൻഡനിൽ എത്തി ചുമതല ഏൽക്കും. പത്തനംത്തിട്ട മൈലപ്ര സ്വദേശിയാണ്.
കാലം ചെയ്ത ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പൊലീത്ത ഭദ്രാസനാധിപനായിരിക്കെ 2009 ലാണ് കാനഡ, യുകെ & യൂറോപ്പ് ഭദ്രാസനം വിഭജിച്ച് 18 പള്ളികളും കോൺഗ്രിഗേഷനുകളും ഉൾപ്പെടുന്ന യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനം രൂപം നൽകിയത്. തുടർന്ന് ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പൊലീത്ത ഭദ്രാസനാധിപനായി ചുമതലയേറ്റു. ഇപ്പോൾ ഭദ്രാസനത്തിന്റെ കീഴിൽ പത്തോളം രാജ്യങ്ങളിൽ 51പള്ളികളും കോൺഗ്രിഗേഷനുകളുമാണ് ഉള്ളത്.
കേരളത്തിൽ വച്ച് ഭദ്രാസനത്തിന്റെ ചുമതല ഔദ്യോഗികമായി മുൻ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് നിയുക്ത ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാർ സ്തെഫാനോസിന് കൈമാറിയിരുന്നു. യുകെ യിലെ കൗൺസിൽ ഓഫ് ഓറിയന്റൽ ഓർത്തഡോക്സ് ചർച്ചസിന്റെ സെക്രട്ടറി, കാത്തലിക് – ഓറിയന്റൽ ഓർത്തഡോക്സ് റീജിയണൽ ഫോറത്തിന്റെ കോ-സെക്രട്ടറി എന്നീ നിലകളിൽ സേവന അനുഷ്ഠിച്ചിട്ടുള്ള മെത്രാപ്പൊലീത്ത കോട്ടയം പഴയ സെമിനാരി അസിസ്റ്റന്റ് പ്രൊഫസർ, തൃശൂർ കുന്നംകുളം കരിക്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികയെയാണ് 2022 ജൂലൈയിൽ പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് മെത്രാപ്പൊലീത്തയായി അഭിഷിക്തനായത്.
വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ല്യനും ,മലയാളിയുമായ വൈദീകന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.
വൈദീകര്‍ താമസിക്കുന്ന വസതിയില്‍ എത്തിയാണ് മലയാളി വൈദീകനായ ഫാ. ബോബിറ്റ് തോമസിന് നേരെ അതിക്രമം നടത്തിയത്.ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദീകന് കുത്തേല്‍ക്കുകയും ചെയ്തു. സാരമായ പരിക്കേറ്റ ഫാ. ബോബിറ്റ് വാട്ടര്‍ഫോര്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് .
വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദീകര്‍ താമസിക്കുന്ന വീട്ടിലെത്തിയ അക്രമിയാണ് വൈദീകനെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇതേ വീട്ടില്‍ താമസിക്കുന്ന മറ്റ് രണ്ട് വൈദീകരും സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്നു.
വാട്ടര്‍ഫോര്‍ഡ് ലിസ്മോര്‍ ബിഷപ്പ് അല്‍ഫോന്‍സസ് കള്ളിനന്‍, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഫാ.ബോബിറ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്യുകയും ക്രിമിനല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരം വാട്ടര്‍ഫോര്‍ഡ് ഗാര്‍ഡ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാര്‍ഡ വൃത്തങ്ങള്‍ വെളിപ്പെടുത്തി
ജോസ്‌ന സാബു സെബാസ്റ്റ്യൻ
കൊലയും കൊലപാതകവും ഇന്നും ഇന്നലെയും തുടങ്ങിയ പുതുതായ ഒന്നല്ല. മനുഷ്യൻ ഉള്ളകാലമൊക്കെയും കൊലയും ചതിയും നടന്നിട്ടുണ്ട് . നിഷ്കളങ്കരായ ഒട്ടേറെ മനുഷ്യരെ കൊന്നു തള്ളിയിട്ടുള്ളവരാണ് നമ്മൾ .
പിന്നെന്തിന് ഒരു പെണ്ണ് കൊലയാളിയാകുമ്പോൾ മാത്രം സമൂഹമിത്ര ഞെട്ടണം ?
പെണ്ണെന്നാൽ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കേണ്ടവളാണെന്ന കാഴ്ചപ്പാടിന് കോട്ടം വരുന്നതിനാലല്ലേ കൊലക്കയർ ഒരു പെണ്ണെടുക്കുമ്പോൾ സമൂഹമിങ്ങനെ കത്തിപ്പടരുന്നത് ..
ഇതിലൂടെ ഒരു പെണ്ണെങ്ങനെ ആയിരിക്കണം അല്ലങ്കിൽ ഇങ്ങനെയേ ആകാവുള്ളു എന്ന പ്രതീക്ഷയ്ക്കു കോട്ടം വന്നതാണ് കാരണം. (എന്ന് പറഞ്ഞൊരു കൊലയാളി കൊലയാളി അല്ലാതാകുന്നില്ല . )
സ്ത്രീകളുടെ ഉലച്ചിലുകൾ സമൂഹമിത്രയധികം പേടിക്കുന്നത് എന്തുകൊണ്ടായിരിക്കാം ?
നമ്മളുടെ നാട് സ്ത്രീത്വത്തെ ആരാധിച്ചിരുന്ന ഒരു നാടാണ് . നാം ഭൂമിയെ മാതാവായും രാഷ്ട്രത്തെ ഭാരത് മാതാവായും കണ്ടിരുന്ന ഒരേ ഒരു രാജ്യം നമ്മുടേത് മാത്രമായിരുന്നു . ഒരു സ്ത്രീയെന്നാൽ ഒരു വീടെന്ന് അർഥം. കടന്നു വരുന്ന ഒരു പെണ്ണിനെ അനുസരിച്ചിരിക്കും വീട്ടിലെ സമാധാനവും അവളിലൂടെ ഉരിതിരിഞ്ഞു വരുന്ന തലമുറയും . പക്ഷെ ഇന്ന് നമ്മൾ ജീവിക്കുന്നത് തികച്ചും വിചിത്രമായൊരു കാലഘട്ടത്തിലാണ് .
ആണിന് പേശീബലവും പെണ്ണിന് മാനസീക ബലവും കൊടുത്തു ഭൂമി അനുഗ്രഹിച്ചിരിക്കുന്നു . ആണുറഞ്ഞു തുള്ളുന്നിടത്ത് പെണ്ണ് ശാന്തമായിരുന്നു .
എന്നാൽ ഇന്ന് പെണ്ണ് ആണിനൊപ്പം വളരാൻ പരിശ്രമിക്കുന്നു . പലതരത്തിൽ ആണിനൊപ്പം പിടിച്ചു നിൽക്കാമെന്ന് കണക്കാക്കി ഉരിതിരിഞ്ഞു വന്ന ചാഞ്ചാട്ടത്തിലൂടെ അവൾക്കിന്ന് മനസിനെ അടക്കി പിടിക്കുന്ന താക്കോൽ നഷ്ടമായിരിക്കുന്നു . പകരം എന്തും ചെയ്യാനുള്ള പേശീബലത്തിലേക്കു പെണ്ണിന്റെ മനസ് വളർന്നു കല്ലിച്ചു.
കാരണം ഒരു സ്ത്രീയിൽ തന്നെ എല്ലാ ദേവീ ഭാവങ്ങളും അടങ്ങിയിരിക്കുന്നു… ഐശ്വര്യവതിയായവളെ ലക്ഷ്മിയും , പതിവൃതയായവളെ പാർവ്വതിയും അറിവുള്ളവളെ . സരസ്വതിയുമൊക്കെയായി ചിത്രീകരിക്കുമ്പോൾ എന്തും സംഹാരിക്കാവുന്നത്ര മനബലമുള്ള മഹാകാളി രൂപവും അവളോടൊപ്പമുണ്ടെന്ന് നമ്മൾ മറന്നുകൂടാ …
അതിനാൽ ഇതിൽ ആരും ആരെയും കുറ്റം പറഞ്ഞു വാർത്തകൾ തള്ളി മറിച്ചിട്ടു കാര്യമില്ല, ആണും പെണ്ണും പരസ്പരം ബഹുമാനിക്കാനും ബഹുമാനം കൊടുക്കാനും പഠിക്കണം. സ്‌നേഹിക്കുമ്പോൾ സ്നേഹിക്കപ്പെടാനും ഇനി സ്നേഹിക്കാനാവില്ല എന്ന് തോന്നുമ്പോൾ അതിനെ അംഗീകരിച്ചു നന്മ നേർന്ന് പിരിഞ്ഞു പോകാനും ഈ ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു പഠിപ്പിക്കേണ്ടിയിരിക്കുന്നു .
അതിനാൽ തന്നെ ഗ്രീഷ്മയെ ചെയ്തത് ഒറ്റക്കല്ല, അതിനകമ്പടിയായി വിവിധ കഴുകൻ മീഡിയകളും, വിഷം വാരി വിതറി കരുത്തേകികൊണ്ട് സിനിമാ മേഖലയും, എന്തിനെയും സംശയത്തോടെ ഒളികണ്ണിട്ടു നോക്കി സമൂഹവും, ധനികനാകാൻ മാത്രം പഠിപ്പിച്ചു ആളെക്കൂട്ടുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളുമൊക്കെ ഇതുപോലുള്ള കൊലയ്ക്ക് ഒരേപോലെ ഉത്തരവാദികളാണ് .
ഇഷ്ടമാകുമ്പോൾ അടുക്കുന്നത് പോലെ ഇഷ്ടമല്ല എന്ന് പറയുമ്പോൾ നല്ലത് വരട്ടെ എന്ന് പറഞ്ഞകന്നു പോകാനുള്ള മനബലവും കൂടി നമ്മുടെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഇനിയും ഉൾപ്പെടുത്തിയില്ലങ്കിൽ ആസിഡിനും കഷായത്തിനുമൊക്കെ ഇനി വരും കാലങ്ങളിൽ നല്ല ഡിമാൻന്റായിരിക്കും…