UK

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾ ആവേശത്തോടെ നെഞ്ചിലേറ്റിയ മലയാളം യുകെ അവാർഡ് നൈറ്റിനും ബോളിവുഡ് ഡാൻസ് വെസ്റ്റിനും ആവേശോജ്ജ്വലമായ പരിസമാപ്തി. ബോളിവുഡ് ഡാൻസ് മത്സരത്തിൽ ബിസിഎംസി ബെർമിംഗ്ഹാം ഒന്നാം സമ്മാനവും ആയിരത്തൊന്നു പൗണ്ടും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം എലൈറ്റ് ലിവർപൂൾ (751 പൗണ്ടും ) കീത്തിലി ബോയ്സ് (501 പൗണ്ടും ) ആണ് . യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും അനിതര സാധാരണമായ നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച മഹത് വ്യക്തിത്വങ്ങൾക്കും സംഘടനകൾക്കും വിവിധ മേഖലകളിലെ അവാർഡ് സമ്മാനിച്ചു.

മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച സംഘടനകൾക്കുള്ള അവാർഡ് കരസ്ഥമാക്കിയത് ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയാണ്. 2005 -ൽ സ്ഥാപിതമായ ബിസിഎംസിയിൽ 250 ഓളം കുടുംബങ്ങളാണ് ഉള്ളത്. കിഡ്നി ഫെഡറേഷനു വേണ്ടി നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ, ഓൾ ഓവർ യുകെയിൽ നിന്നുള്ള മലയാളികളെ ഉൾപ്പെടുത്തി നടത്തിയ വടംവലി മത്സരംഎന്നിവയിലൂടെ ബി സി എം സി ജനമനസുകളിൽ സ്ഥാനം പിടിച്ചിരുന്നു . ചിറമേലച്ചൻറെ നേതൃത്വത്തിലുള്ള ചാരിറ്റിക്കായി ഏതാണ്ട് 10000 പൗണ്ടാണ് സമാഹരിച്ചത് . പ്രസിഡണ്ട് ബെന്നി ഓണശ്ശേരിയാണ് ബിസിഎംസിയുടെ അവാർഡ് ഏറ്റുവാങ്ങിയത്.

ബെസ്റ്റ് സപ്പോർട്ട് ഓർഗനൈസേഷനുള്ള അവാർഡ് ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിക്കാണ് ലഭിച്ചത്. മലയാളം യുകെയുടെ കഴിഞ്ഞതവണത്തെ അവാർഡ് നൈറ്റ് ഏറ്റെടുത്ത് വിജയിപ്പിച്ചത് ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയാണ്. ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങിയത് പ്രസിഡന്റ് ജോസ് തോമസും സെക്രട്ടറി അജയ് കൃഷ്ണനും ചേർന്നാണ്.

യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായ സേവനം യുകെയ്ക്കാണ് സാമൂഹിക പരിഷ്കരണത്തിനുള്ള അവാർഡ് ലഭിച്ചത്. കഴിഞ്ഞ ഏഴുവർഷക്കാലമായി ഗുരുധർമ്മങ്ങൾക്ക് അധിഷ്ഠിതമായി മതേതര മൂല്യം ഉയർത്തിപ്പിടിച്ച് ജാതിമത ഭേദമന്യേ വിവിധ പദ്ധതികൾ തികച്ചും അർഹിക്കുന്ന കരങ്ങളിൽ എത്തിക്കുവാൻ സേവനം യു കെയ്ക്ക് കഴിഞ്ഞു.

വൈകിട്ട് 6 മണിക്ക് ആരംഭിച്ച അവാർഡ് നൈറ്റിന്റെ വേദിയിൽ തിങ്ങിനിറഞ്ഞ മലയാളികളുടെ സാന്നിധ്യത്തിൽ മേയർ ലൂക് മോൻസലും റോബി മോർ എംപിയും കൂടി സംയുക്തമായിട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ കൗൺസിലർ പോൾ കുക് പങ്കെടുത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യോർക്ക്ഷെയറിൽ നടന്ന മലയാളം യുകെ അവാർഡ് നൈറ്റ് വേദിയെയും കാണികളെയും ത്രസിപ്പിച്ച ഒരു പ്രകടനമായിരുന്നു മൂന്നു വയസ്സുകാരി അരുണിമ സജീഷ് കാഴ്ച വെച്ചത്. ‘അണ്ണാറ കണ്ണാ വാ ‘ എന്ന മലയാള ഗാനം ഈ മൂന്നു വയസ്സുകാരിയുടെ ശ്രുതി മാധുര്യത്തിലൂടെ കാണികളിലേക്ക് എത്തിയപ്പോൾ, കേട്ടിരുന്ന എംപിയും മേയറും ഉൾപ്പെടെയുള്ളവർ ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ചു. അലൻസ് ക്രോഫ്റ്റ് നേഴ്സറി വിദ്യാർത്ഥിയായ അരുണിമ തന്റെ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ബിർമിങ്ഹാമിലെ കിങ്‌സ് ഹീത്തിലാണ് അരുണിമയുടെ കുടുംബം താമസിക്കുന്നത്. അരുണിമയുടെ പിതാവ് സജീഷ് ദാമോദരൻ സേവനം യുകെയുടെ സ്ഥാപകരിൽ ഒരാളും, ബിസിഎംസിയുടെ മുൻ സെക്രട്ടറിയും, ബിർമിങ്ഹാം ഹയാട്ട് റീജൻസിയിലെ ജീവനക്കാരനുമാണ്. യുകെയുടെ പല മേഖലകളിലും  യൂണിറ്റുകൾ രൂപീകരിച്ചു ഗുരുധർമ്മം പ്രചരിപ്പിക്കുന്നതിനൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്ന സംഘടനയാണ് സേവനം യു കെ. മലയാളം യുകെ അവാർഡ് നൈറ്റിൽ ഇത്തവണ സാമൂഹിക സേവനങ്ങൾ നടത്തുന്ന ഏറ്റവും മികച്ച സംഘടനയ്ക്കുള്ള പുരസ്കാരം നേടിയതും സജീഷിന്റെ സേവനം യു കെ ആയിരുന്നു.

ഗായികയും ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായ സ്മിത സജീഷാണ് അരുണിമയുടെ മാതാവ്. ബിർമിങ്ഹാം ക്വീൻ എലിസബത്ത് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ സ്മിതയുടെ ഹിന്ദി ഗാനവും അവാർഡ് നൈറ്റിന്റെ പ്രത്യേകതകളിൽ ഒന്നായിരുന്നു. അരുണിമയുടെ സഹോദരങ്ങളായ പതിമൂന്നു വയസ്സുകാരൻ അർജുൻ സജീഷും, പത്തു വയസ്സുകാരൻ ആര്യൻ സജീഷും ഗായകരാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ നടത്തിയ പ്രകടനത്തോടെ അരുണിമ നിരവധി പേരുടെ അഭിനന്ദനത്തിന് അർഹയായിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു. ഇത്രയും വലിയ ഒരു വേദിയിൽ തന്റെ മകൾക്ക് അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് പിതാവ് സജീഷ് പറഞ്ഞു.

27 വയസ്സുകാരിയായ മലയാളി മെഡിക്കൽ വിദ്യാർഥിനി ജീനാ മാത്യുവിന്റെ ആകസ്മിക വിയോഗത്തിൻറെ തേങ്ങലിലാണ് യുകെ മലയാളികൾ . വൂട്ടണിൽ താമസിക്കുന്ന ചാക്കോ മാത്യുവിന്റെയും എൽസി മാത്യുവിന്റെയും മകളായ ജീനാ മാത്യു ബൾഗേറിയയിൽ മെഡിസിന് പഠിക്കുകയായിരുന്നു. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു ജീനാ മാത്യു . ജീന മാത്യുവിൻറെ പിതാവ് ചാക്കോ മാത്യു ആലപ്പുഴ പുള്ളംകണ്ടത്തിൽ കുടുംബാംഗമാണ്. സെൻറ് ജോർജ് സീറോ മലങ്കര കാത്തലിക് മിഷൻ ലൂട്ടണിലെ ഇടവകാംഗമാണ്.

ജീനയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മലയാളം യുകെയുടെ അവാർഡ് നൈറ്റിനും ബോളിവുഡ് ഡാൻസ് മത്സരത്തിനും വിജയകരമായ സമാപനം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന നൂറുകണക്കിന് മലയാളികളുടെ സാന്നിധ്യത്തിൽ കൃത്യം 2 മണിക്ക് ആരംഭിച്ച ബോളിവുഡ് ഡാൻസ് മത്സരത്തിൽ ഒന്നിനൊന്നു മികച്ച പ്രകടനങ്ങളോടെയാണ് വിവിധ ടീമുകൾ മാറ്റുരച്ചത്. ഒന്നാം സമ്മാനത്തിനുള്ള ട്രോഫിയും 1001 പൗണ്ട് ക്യാഷ് അവാർഡും BCMC ബെർമിംഗ്ഹാം ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനവും 751 പൗണ്ട് ക്യാഷ് അവാർഡും എലൈറ്റ് ലിവർപൂൾ ടീം കരസ്ഥമാക്കി. മൂന്നാം സ്ഥാനവും 501 പൗണ്ട് ക്യാഷ് അവാർഡും കീത്തിലി ബോയ്സ് ടീം കരസ്ഥമാക്കി.

ബോളിവുഡ് ഡാൻസ് മത്സരത്തിനു ശേഷം വൈകിട്ട് 6 മണിക്ക് ആരംഭിച്ച അവാർഡ് നൈറ്റിന്റെ വേദിയിൽ തിങ്ങിനിറഞ്ഞ മലയാളികളുടെ സാന്നിധ്യത്തിൽ മേയർ ലൂക് മോൻസലും റോബി മോർ എംപിയും കൂടി സംയുക്തമായിട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ കൗൺസിലർ പോൾ കുക് പങ്കെടുത്തു.

മലയാളം യുകെ അവാർഡിനർഹരായ സംഘടനകളും വ്യക്തികളും

1. ബെസ്റ്റ് അസോസിയേഷൻ ഓഫ് ദ ഇയർ: ബിർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി
2. ബെസ്റ്റ് ഓർഗനൈസർ ഓഫ് ദി ഇയർ : ഫാ. മാത്യു മുളയോലിൽ
3. കണ്ടമ്പററി ആർട്ടിസ്റ്റ് ഓഫ് ദി ഇയർ : ഫെർണാണ്ടസ് വർഗീസ്
4. ബെസ്റ്റ് സോഷ്യൽ റീഫോർമെർ : ജോസ്ന സെബാസ്റ്റ്യൻ സാബു
5. ബെസ്റ്റ് സപ്പോർട്ടിംഗ് അസോസിയേഷൻ ഓഫ് മലയാളംയുകെ : ലെസ്റ്റർ കേരള കമ്മ്യൂണിറ്റി
6. സ്പിരിച്വൽ റൈറ്റർ ഓഫ് ദി ഇയർ: ഫാ. ഹാപ്പി ജേക്കബ്
7. സ്റ്റോറി റൈറ്റർ ഓഫ് ദ ഇയർ: പ്രൊഫ.റ്റിജി തോമസ്
8. ബെസ്റ്റ് ഓർഗനൈസേഷൻ ഓഫ് സോഷ്യൽ റീഫോം : സേവനം യുകെ
9. എമേർജിങ് എന്റർപ്രെന്യൂർ ഓഫ് ദി ഇയർ : എലിസബത്ത് ഇന്റർനാഷണൽ
10. സ്റ്റാർ ഐക്കൺ ഓഫ് ദ ഇയർ: ആൽബർട്ട് ആന്റണി
11.ഫിലാന്ത്രോപിക് ഓർഗനൈസേഷൻ ഓഫ് ദ ഇയർ: കലാകേരളം
12.എക്സ്സെലൻസ് ഓഫ് സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ ഇന്റെർവെൻഷൻ : ബൈജു വർക്കി തിട്ടാല
13. ലിറ്റിൽ സ്റ്റാർ ഓഫ് ദ ഇയർ: കൃപാ തങ്കച്ചൻ
14. ഡിസ്റ്റിംഗ്ഷെഡ് നേഴ്സ് ഓഫ് ദി ഡികെയ്ഡ് : മിനിജ ജോസഫ്
15. ക്ലാസിക്കൽ ഡാൻസ് ഇൻസ്ട്രക്ടർ ഓഫ് ദ ഇയർ: ഡോ. രജനി പാലക്കൽ
16. ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് ഓഫ് ചാരിറ്റി വർക്ക് : ടോം ജോസ് തടിയമ്പാട്
17. സർവൈവർ ഓഫ് ദ ഇയർ: നോബി ജെയിംസ്
18. ഫിലാന്ത്രോപിസ്ററ് ഓഫ് ദി ഇയർ : ടോണി ചെറിയാൻ
19. ഔട്ട്സ്റ്റാൻഡിങ് കോൺട്രിബൂഷൻ ഓഫ് മലയാളംയുകെ : ബാബു സെബാസ്റ്റ്യൻ
20. കണ്ടമ്പററി ഡാൻസ് കൊറിയോഗ്രാഫർ ഓഫ് ദി ഇയർ : കലാഭവൻ നൈസ്

മലയാളം യുകെ ന്യൂസിന്റെ അവാർഡ് നൈറ്റിൽ ജോജി തോമസ് എഴുതിയ വേറിട്ട ചിന്തകളും ഡോ. ഐഷാ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന ഗ്രന്ഥത്തിന്റെയും പ്രകാശന കർമ്മം നടന്നു. രണ്ടു പുസ്തകങ്ങളും മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച പംക്തികളിൽ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരങ്ങളാണ്. വർണ്ണ ശബളമായ സദസ്സിലേയ്ക്ക് യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഉച്ചയോടെ ജനങ്ങൾ ഒഴുകിയെത്തിയിരുന്നു.

       

 

ജയൻ എടപ്പാൾ

ലണ്ടൻ : ലോക കേരളസഭ യുകെ- യൂറോപ്പ് മേഖലാ സമ്മേളനത്തിന് ഇന്ന് ലണ്ടനിൽ തിരിതെളിയും. മുഖ്യമന്ത്രിയും മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ് , വീണ ജോർജ് എന്നിവരും പി ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള നോർക്ക പ്രതിനിധികളും എത്തിക്കഴിഞ്ഞു. സമ്മേളനം ചരിത്രമാക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്.

ഇന്നലെ ലണ്ടനിലെത്തിയ ബഹു മുഖ്യമന്ത്രി പിണറായി വിജയനെ ലോകകേരളസഭാംഗവും ചീഫ് കോർഡിനേറ്ററുമായ എസ് ശ്രീകുമാർ ലോകകേരള സഭാംഗവും ജോയിന്റ് കോർഡിനേറ്ററുമായ സി എ ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ് , വീണ ജോർജ് എന്നിവരും നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന്ൻ, എ ഐ സി ജനറൽ സെക്രട്ടറി ഹർസെവ് ബെയിൻസ് , കൈരളി യുകെ പ്രതിനിധികൾ ഉൾപ്പെടെയുള്ള സംഘടന നേതാക്കളോടുമൊപ്പം കാറൽമാക്സിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഹൈഗേറ്റിലുള്ള സിമിത്തേരിയിൽ എത്തി പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് ലണ്ടനിലെ മാർക്സ് മെമ്മോറിയൽ ലൈബ്രറിയിൽ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു. എ ഐ സി ജനറൽ സെക്രട്ടറി ഹർസെവ് ബെയിൻസ്, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിയോസ് പോൾ ഉൾപ്പെടെയുള്ള വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. മാർക്സ്‌ മെമ്മോറിയൽ ലൈബ്രറി ട്രസ്റ്റി പ്രൊഫ മേരി ഡേവീസ് സ്വാഗതവും മന്ത്രി പി രാജീവ് നന്ദിയും പറഞ്ഞു.

യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ലോകകേരള സഭാംഗങ്ങളെകൂടാതെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ വ്യക്തികളും സാംസ്കാരിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികളുമുൾപ്പെടെ പരമാവധി 125 പേരെയാണ് ലണ്ടനിൽ ഇന്ന് നടക്കുന്ന പ്രതിനിധിസമ്മേളനത്തിലേക്ക് പ്രതിനിധികളായി ക്ഷണിക്കപ്പെട്ടിട്ടുള്ളത്. കേരള വികസനത്തിനുതകുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചു വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാവും .നവകേരള നിര്‍മ്മാണത്തില്‍ പ്രവാസികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യത്തെപ്പറ്റിയും, പ്രവാസി സമൂഹവും സംഘടനകളുമുള്‍പ്പടെ വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ നടക്കും. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും .


കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരത്തു ചേര്‍ന്ന മൂന്നാം ലോക കേരള സഭയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനോടോപ്പം ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് സമ്മേളനം ചേരുന്നത്.യൂറോപ്യന്‍ മേഖലയിലെ ലോക കേരള സഭാ അംഗങ്ങളും, വിവിധ തൊഴില്‍ മേഖലയില്‍ നിന്നുളള ക്ഷണിക്കപ്പെട്ട അതിഥികളും സമ്മേളനത്തില്‍ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ കഴിവ് തെളിയിച്ച മലയാളികളും വിദ്യാര്‍ഥി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ക്ഷണിതാക്കളായി എത്തും.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി. രാജീവ്,വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്ജ് , നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഡല്‍ഹിയിലെ സര്‍ക്കാര്‍ ഒ.എസ്.ഡി വേണു രാജാമണി,നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം. എ യൂസഫലി, ഡയറക്ടര്‍മാരായ രവി പിളള, ആസാദ് മൂപ്പന്‍, ഒ. വി മുസ്തഫ, സി.വി റപ്പായി, ജെ.കെ മേനോന്‍, സി.ഇ.ഒ. കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശരി എന്നിവരും പങ്കെടുക്കും.

ലോക കേരള സഭയുടെ നേതൃത്വത്തില്‍ പ്രവാസി സഹകരണവും ഇടപെടലുകളും വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങള്‍ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങള്‍ക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്ങ്ങള്‍കൂടി കേള്‍ക്കാനുംപരിഹരിക്കാനും ലക്ഷ്യം വച്ചു കൊണ്ടാണ് മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ദേശീയ ഗാനത്തോടെയാണ് ഇന്ന് രാവിലെ 9 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് ചീഫ് സെക്രട്ടറി വി പി ജോയി ലോകകേരളസഭ യുകെ-യൂറോപ്പ് മേഖലാ സമ്മേളന പ്രഖ്യാപനം നടത്തും. പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐ എ എസ് മൂന്നാം ലോക കേരള സഭയുടെ സംഷിപ്ത അവലോകനം നടത്തും. ആശംസ പ്രസംഗങ്ങൾക്ക് ശേഷം നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വെജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും, ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും.ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍ ,നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ.രവി രാമന്‍, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഡോ.എം. അനിരുദ്ധന്‍, എന്നിവര്‍ യഥാക്രമം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

കേരള വികസനത്തിനുതകുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചു വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാവും. നവകേരള നിര്‍മ്മാണത്തില്‍ പ്രവാസികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യത്തെപ്പറ്റിയും, പ്രവാസി സമൂഹവും സംഘടനകളുമുള്‍പ്പടെ വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ നടക്കും. രാവിലെ നടക്കുന്ന ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ കേരള വികസനത്തിന് നാഴികക്കല്ലായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

പൊതു പ്രതികരണങ്ങൾക്കും മന്ത്രിമാരുടെ വിശദീകരണങ്ങൾക്കും ശേഷം മുഖ്യമന്ത്രി മറുപടിപ്രസംഗം നടത്തും. ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും ലോകകേരളസഭ അംഗവുമായിരുന്ന അന്തരിച്ച ടി ഹരിദാസിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരദാനവും മുഖ്യമന്ത്രി നിർവ്വഹിക്കും. സ്പീക്കറിന്റെ സമാപന സന്ദേശത്തോടെയാണ് രാവിലത്തെ പ്രതിനിധി സമ്മേളനം സമാപിക്കുന്നത്.

വൈകിട്ട് നാലു മണിക്ക് ലണ്ടനിലെ ഫെൽത്താം ടുഡോർ പാർക്കിൽ നടക്കുന്ന ‘കേളീരവം’ എന്ന പേരിൽ നടത്തുന്ന സാംസ്കാരിക പരിപാടികളോടെയാണ് പൊതുസമ്മേളനത്തിന് തുടക്കം കുറിക്കുന്നത് . യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എഴുപത്തഞ്ചോളം കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ ആണ് കേളീരവം എന്ന പേരിൽ അരങ്ങേറുന്നത് എന്നും സംഘാടകർ അറിയിച്ചു. ബഹു മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രവാസി സംഗമത്തിൽ മന്ത്രിമാർ, നോർക്ക റൂട്ട്സ് പ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും. തുടർന്നും അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളോടെ പൊതുസമ്മേളനവും പ്രവാസി സംഗമവും സമാപിക്കും. പൊതു സമ്മേളനത്തിന് എത്തുന്നവര്‍ക്ക് സൗജന്യ കാര്‍പാര്‍ക്കിംഗ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

യുകെയിൽ ആദ്യമായി നടത്തുന്ന ലോക കേരള സഭ യുകെ- യൂറോപ്പ് കോൺഫ്രൻസിനോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഒരു ചരിത്ര സംഭവമാക്കുവാൻ എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടാവണമെന്ന് ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാറും കേരളത്തിന്റെ വികസന സ്വപ്നങ്ങളും പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും വിശദമായി ചർച്ച ചെയ്യപ്പെടുന്ന ലോകകേരളസഭ സമ്മേളനവും കലാസാംസ്കാരിക പരിപാടികളും വിജയത്തിലെത്തിക്കുവാൻ മുഴുവൻ ആളുകളുടെയും പിന്തുണ ഉണ്ടാകണമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറയും ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫും അഭ്യർത്ഥിച്ചു.

പൊതുസമ്മേളന വേദി : Tudor Park, Felthom, London. TW13 7EF. സമയം :4 പി എം (9/10/22)

ജയൻ എടപ്പാൾ

ലണ്ടൻ: ഒക്ടോബർ 9 ഞായറാഴ്ച ലണ്ടനിൽ വച്ച് നടക്കുന്ന ലോക കേരളസഭ യുകെ-യൂറോപ്പ് മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്നലെ ഹീത്രു വിമാനത്താവളത്തിലെത്തിയ ബഹു പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഊഷ്മളമായ സ്വീകരണം നൽകി. ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ നാഷണൽ വൈസ് പ്രസിഡൻന്റും എ ഐ സി ജനറൽ സെക്രട്ടറിയുമായ ഹർസെവ് ബെയിൻസ് , ലോകകേരളസഭാംഗവും ജോയിന്റ് കോർഡിനേറ്ററുമായ സി എ ജോസഫ്, ലോക കേരള സഭാംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ലജീവ് കെ രാജൻ, എ ഐ സിയുടെ മുതിർന്ന നേതാവും സാമൂഹ്യ പ്രവർത്തകനുമായ കാർമൽ മിറാൻഡ, കൈരളി യുകെ ജനറൽ സെക്രട്ടറിയും റെവന്യൂ ആൻഡ് റിഫ്രഷ്മെന്റ് കൺവീനറുമായ കുര്യൻ ജേക്കബ് , ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ് നിതിൻ രാജ്, എ ഐ സി മെമ്പർ രാജേഷ് സഹദേവൻ എന്നിവരും മന്ത്രി വി ശിവൻകുട്ടിയെ സ്വീകരിക്കുവാനായി എയർപ്പോർട്ടിൽ എത്തിയിരുന്നു. മുൻ പി എസ്‌ സി മെമ്പറും എഴുത്തുകാരിയും മന്ത്രി വി ശിവൻകുട്ടിയുടെ പത്നിയുമായ ആർ പാർവ്വതീദേവിയും മന്ത്രിയോടൊപ്പം എത്തിയിട്ടുണ്ട്.

ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ബഹു മന്ത്രിമാരായ ശ്രീ പി രാജീവ്, ശ്രീമതി വീണ ജോർജ് എന്നിവരും ഇന്ന് യുകെയിൽ എത്തും. നോർവേ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് മുഖ്യമന്ത്രി ഇന്ന് ലണ്ടനിൽ എത്തുന്നത്. പാർലമെൻറ് സ്ക്വയറിലെ ഗാന്ധിപ്രതിമയിലും ഹൈഗേറ്റ് സിമിത്തേരിയിലെ കാറൽ മാർക്സിന്റെ ശവകുടീരത്തിലും മുഖ്യമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുമെന്നാണ് അറിയുന്നത്. ഒൻപതാം തീയതി ഞായറാഴ്ച രാവിലെ സെൻട്രൽ ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ നടക്കുന്ന ലോക കേരളസഭ യുകെ- യൂറോപ്പ് മേഖലാ സമ്മേളനവും വൈകിട്ട് ലണ്ടനിലെ ടുഡോർ പാർക്കിൽ നടക്കുന്ന പ്രവാസി സംഗമവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഒക്ടോബർ 9ന് നടക്കുന്ന ലോക കേരള സഭ പ്രതിനിധി സമ്മേളനത്തിന്റെയും പൊതുസമ്മേളനത്തിന്റെയും പൊതുവായ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മുന്നൊരുക്കങ്ങൾ നടത്തുന്നതിനുമായി നോർക്ക റസിഡൻറ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത് കൊളശ്ശേരി അടക്കമുള്ള നോർക്ക പ്രതിനിധികൾ നേരത്തെ തന്നെ ലണ്ടനിൽ എത്തിയിരുന്നു. കൂടാതെ നോർക്ക വൈസ് ചെയർമാൻ എം എ യൂസഫലി, നോർക്ക ഡയറക്ടർമാരായ രവി പിള്ള, ആസാദ് മൂപ്പൻ തുടങ്ങിയ വ്യവസായ രംഗത്തെ പ്രമുഖരും യുകെയിലെത്തിയിട്ടുണ്ട്.

യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ലോകകേരള സഭാംഗങ്ങളെകൂടാതെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ വ്യക്തികളും സാംസ്കാരിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികളുമുൾപ്പെടെ പരമാവധി 125 പേരെയാണ് ലണ്ടനിൽ നടക്കുന്ന പ്രതിനിധിസമ്മേളനത്തിലേക്ക് പ്രതിനിധികളായി ക്ഷണിക്കപ്പെട്ടിട്ടുള്ളത്.

ദേശീയ ഗാനത്തോടെയാണ് ഒൻപതാം തീയതി രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് ചീഫ് സെക്രട്ടറി വി പി ജോയി ലോകകേരളസഭ യുകെ-യൂറോപ്പ് മേഖലാ സമ്മേളന പ്രഖ്യാപനം നടത്തും. പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐ എ എസ് മൂന്നാം ലോക കേരള സഭയുടെ സംഷിപ്ത അവലോകനം നടത്തും. ആശംസ പ്രസംഗങ്ങൾക്ക് ശേഷം വൈജ്ഞാനിക സമൂഹ നിർമ്മിതിയും പ്രവാസ ലോകവും; ലോകകേരളസഭ പ്രവാസി സമൂഹവും സംഘടനകളും; നവകേരള നിർമ്മാണം പ്രതീക്ഷകളും- സാധ്യതകളും, പ്രവാസികളുടെ പങ്കും; യൂറോപ്യൻ കുടിയേറ്റം- അനുഭവങ്ങളും വെല്ലുവിളികളും; എന്നീ വിഷയങ്ങളെക്കുറിച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ വിശദമായ ചർച്ചകൾ നടത്തും.

കേരള വികസനത്തിനുതകുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചു വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാവും. നവകേരള നിര്‍മ്മാണത്തില്‍ പ്രവാസികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യത്തെപ്പറ്റിയും, പ്രവാസി സമൂഹവും സംഘടനകളുമുള്‍പ്പടെ വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ നടക്കും. രാവിലെ നടക്കുന്ന ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ കേരള വികസനത്തിന് നാഴികക്കല്ലായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

പൊതു പ്രതികരണങ്ങൾക്കും മന്ത്രിമാരുടെ വിശദീകരണങ്ങൾക്കും ശേഷം മുഖ്യമന്ത്രി മറുപടിപ്രസംഗം നടത്തും. ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും ലോകകേരളസഭ അംഗവുമായിരുന്ന അന്തരിച്ച ടി ഹരിദാസിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരദാനവും മുഖ്യമന്ത്രി നിർവ്വഹിക്കും.സ്പീക്കറിന്റെ സമാപന സന്ദേശത്തോടെയാണ് രാവിലത്തെ പ്രതിനിധി സമ്മേളനം സമാപിക്കുന്നത്.

വൈകിട്ട് നാലു മണിക്ക് ലണ്ടനിലെ ഫെൽത്താം ടുഡോർ പാർക്കിൽ നടക്കുന്ന ‘കേളീരവം’ എന്ന പേരിൽ നടത്തുന്ന സാംസ്കാരിക പരിപാടികളോടെയാണ് പൊതുസമ്മേളനത്തിന് തുടക്കം കുറിക്കുന്നത് . ബഹു മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രവാസി സംഗമത്തിൽ മന്ത്രിമാർ, നോർക്ക റൂട്ട്സ് പ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും. തുടർന്നും അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളോടെ പൊതുസമ്മേളനവും പ്രവാസി സംഗമവും സമാപിക്കും. പൊതു സമ്മേളനത്തിന് എത്തുന്നവര്‍ക്ക് സൗജന്യ കാര്‍പാര്‍ക്കിംഗ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

യുകെയിൽ ഇദംപ്രഥമമായി നടത്തുന്ന ലോക കേരള സഭ യുകെ- യൂറോപ്പ് കോൺഫ്രൻസിനോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഒരു ചരിത്ര സംഭവമാക്കുവാൻ എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടാവണമെന്ന് ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാറും കേരളത്തിന്റെ വികസന സ്വപ്നങ്ങളും പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും വിശദമായി ചർച്ച ചെയ്യപ്പെടുന്ന ലോകകേരളസഭ സമ്മേളനവും കലാസാംസ്കാരിക പരിപാടികളും വിജയത്തിലെത്തിക്കുവാൻ മുഴുവൻ ആളുകളുടെയും പിന്തുണ ഉണ്ടാകണമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറയും ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫും അഭ്യർത്ഥിച്ചു.

ഡോ.അഞ്ചൽ കൃഷ്ണകുമാർ

ലോക കേരള സഭയുടെ ഭാഗമായുളള യൂറോപ്പ് -യു.കെ മേഖലാസമ്മേളനം ഒക്ടോബര്‍ 9 ന് ലണ്ടനില്‍ നടക്കും. ലണ്ടനിലെ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ ചേരുന്ന മേഖലാ സമ്മേളനം രാവിലെ 9 ന് ( ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1. 30 ന്) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരത്തു ചേര്‍ന്ന മൂന്നാം ലോക കേരള സഭയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് സമ്മേളനം ചേരുന്നത്.

യൂറോപ്യൻ മേഖലയിലെ ലോക കേരള സഭാ അംഗങ്ങള്‍ളും, വിവിധ തൊഴില്‍ മേഖലയില്‍ നിന്നുളള ക്ഷണിക്കപ്പെട്ട അതിഥികളും സമ്മേളനത്തില്‍ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ കഴിവ് തെളിയിച്ച മലയാളികളും വിദ്യാര്‍ത്ഥി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ക്ഷണിതാക്കളാണ്.

നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വൈജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും, ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും.

ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ , നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവി രാമൻ, നോർക്ക റൂട്ട്സ് ഡയറക്ടർ ഡോ.എം. അനിരുദ്ധൻ, എന്നിവര്‍ യഥാക്രമം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. മേഖല സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ പ്രവാസി മലയാളി സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം നാലിന് (ഇന്ത്യന്‍ സമയം രാത്രി 8.30 ന് )നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അഭിസംബോധന ചെയ്യും.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി. രാജീവ്, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്ജ്‌ , നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഡെൽഹിയിലെ സർക്കാർ ഒ.എസ്.ഡി വേണു രാജാമണി,നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ എം. എ യൂസഫലി, ഡയറക്ടര്‍മാരായ രവി പിളള, ആസാദ് മൂപ്പന്‍, ഒ. വി മുസ്തഫ, സി.വി റപ്പായി, ജെ.കെ മേനോന്‍, സി.ഇ.ഒ. കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശരി എന്നിവരും പങ്കെടുക്കും.

ലോക കേരള സഭയുടെ നേതൃത്വത്തില്‍ പ്രവാസി സഹകരണവും ഇടപെടലുകളും വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങള്‍ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്ങ്ങള്‍കൂടി കേള്‍ക്കാനും പരിഹരിക്കാനും ലക്ഷ്യം വച്ചു കൊണ്ടാണ് മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇത്തരത്തിലുള്ള രണ്ടാമത്തെ സമ്മേളനമാണ് ലണ്ടനില്‍ നടക്കുന്നത്. ആദ്യ മേഖലാ സമ്മേളനം 2019 ല്‍ യുഎഇ -ല്‍ നടന്നിരുന്നു.

 

 

 

ഇന്ത്യ-യുകെ വ്യാപാര കരാറിൻ്റെ ഭാഗമായ ഓപൺ ബോർഡർ നയം തള്ളി ബ്രിട്ടീഷ് ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ സുവെല്ല ബ്രേവര്‍മാന്‍.ദി സ്‌പെക്ടേറ്റർ എന്ന മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, ദീപാവലിക്ക് ഒപ്പുവെക്കാൻ പോകുന്ന സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ബ്രെവർമാൻ ആശങ്ക പ്രകടിപ്പിച്ചു, കാരണം ഇത് കുടിയേറ്റം വർദ്ധിപ്പിക്കും.

ബ്രാവർമാൻ പറഞ്ഞു: “ഈ രാജ്യത്തെ കുടിയേറ്റം നോക്കൂ – ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത് ഇന്ത്യൻ കുടിയേറ്റക്കാരാണ്.” 2021-ൽ ഇന്ത്യാ ഗവൺമെന്റുമായി ഒപ്പുവെച്ച സഹകരണ കരാർ, ഇന്ത്യൻ കുടിയേറ്റക്കാരെ കൂടുതലായി താമസിപ്പിക്കുന്നത് തടയാൻ “വളരെ നന്നായി പ്രവർത്തിച്ചിട്ടില്ല” എന്നും ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി.

ഏതൊരു കരാറിന്റെ ഭാഗമായിട്ടാണെങ്കിലും, തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പടെ, വീസ ചട്ടങ്ങളില്‍ അയവുകള്‍ വരുത്തുന്നതിനെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നാണ് സുവെല്ല ബ്രേവര്‍മാന്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ സര്‍ക്കാര്‍, വ്യാപാര കരാറിന്റെ ഭാഗമായി കൂടുതല്‍ ലളിതമായ വീസ ചട്ടങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി ലിസ് ട്രസ്സാണെങ്കില്‍ കുടിയേറ്റം വ്യാപാരകരാറിന്റെ ഭാഗമാക്കണമെന്ന് ആഗ്രഹവുമുണ്ട്.

ഇന്ത്യാക്കാര്‍ക്കായി ഓപണ്‍ ബോര്‍ഡര്‍ നയം നടപ്പാക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്ന് പിന്നീട് സ്‌പെക്‌ടേറ്ററുമായുള്ള അഭിമുഖത്തില്‍ ബ്രേവര്‍മാന്‍ പറഞ്ഞു. അത്തരം നയങ്ങള്‍ക്ക് എതിരായതുകൊണ്ടാണ് ജനങ്ങള്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. നിലവാരമില്ലാത്ത കോഴ്‌സുകള്‍ പഠിക്കാന്‍ എത്തുന്നവിദ്യാര്‍ത്ഥികള്‍, മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ എത്തുന്നവര്‍, അവരുടേ ആശ്രിതരായി എത്തുന്നവരെയാണ് താന്‍ ആദ്യം ലക്ഷ്യം വയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു.

അതുപോലെ കാര്‍ഷിക മേഖല ഓട്ടോമേഷനിലേക്കും, ബ്രിട്ടീഷ് തൊഴിലാളികളിലേക്കും തിരിയുന്ന സമയത്ത് ആ മേഖലയില്‍, അധിക നൈപുണ്യം ആവശ്യമില്ലാത്ത തൊഴിലുകള്‍ക്കായി എത്തുന്നവരെയും താന്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റിനു ശേഷമുള്ള സാമൂഹിക കരാറിന്റെ ഏറ്റവും പ്രധാന ഭാഗം കുടിയേറ്റം പരമാവധി കുറയ്ക്കുക എന്നതാണെന്നും അവര്‍ പറഞ്ഞു.

വലിയ രീതിയിലുള്ള തൊഴില്‍ നൈപുണ്യം ഇല്ലാത്ത വിദേശ തൊഴിലാളികള്‍ക്കായി ബ്രിട്ടന്റെ അതിര്‍ത്തികള്‍ അടച്ചിടണം എന്ന് പറയുന്നതില്‍ വംശീയതയുമായി ബന്ധപ്പെട്ട യാതൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. തന്റെ സ്വന്തം കുടുംബ പാരമ്പര്യം എടുത്തുകാട്ടി തന്നെയാണ് ഇതില്‍ വംശീയതയില്ലെന്ന് അവര്‍ പറഞ്ഞത്.

വീസ നിയമങ്ങള്‍ ഉള്‍പ്പടെയുള്ളവ കൈകാര്യം ചെയ്യുന്ന വകുപ്പ് എന്ന നിലയില്‍ നേരത്തേഹോം സെക്രട്ടറിയായിരുന്ന പ്രീതി പട്ടേല്‍ ഇന്ത്യയ്ക്ക് അനുകൂലമായ പല നിലപാടുകളും എടുത്തിരുന്നു. മാത്രമല്ല, ബോറിസ് ജോണ്‍സണ്‍ അതീവ താത്പര്യമെടുത്ത് മുന്‍പോട്ട് കൊണ്ടുപോയ ഇന്‍ഡോ – ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായിട്ടും ഇന്ത്യാക്കാര്‍ക്ക് നിരവധി ഇളവുകള്‍ വീസ ചട്ടങ്ങളില്‍ നല്‍കിയിരുന്നു.

എന്നാല്‍, ഇന്ത്യന്‍ വംശജയായ പുതിയ ഹോം സെക്രട്ടറി ഇന്ത്യാക്കാരെ ആകെ നിരാശപ്പെടുത്തുകയാണ്. ഇന്ത്യാ- പാകിസ്ഥാന്‍ ക്രിക്കറ്റ് മാച്ചിനോട് അനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട് പിന്നീട് വര്‍ഗ്ഗീയ ലഹളയുടെ നിറം ലഭിച്ച ലെസ്റ്ററിലെ കലാപത്തിന് അവര്‍ കുറ്റക്കാരായി കാണുന്നത് ബ്രിട്ടനിലെ പുതുതലമുറ ഇന്ത്യന്‍ കുടിയേറ്റക്കാരെയാണ്. യു കെയിലേക്കുള്ളഇന്ത്യാക്കാരുടെ അനിയന്ത്രിതമായ കുടിയേറ്റമാണ് ഇത്തരത്തില്‍ ഒരു സാഹചര്യം സൃഷ്ടിച്ചത് എന്നാണ് അവര്‍ പറയുന്നത്.

ആഭ്യന്തര മന്ത്രിയായി അധികാരമേറ്റെടുത്തതിനു ശേഷമുള്ള, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലെ ആദ്യ പ്രസംഗത്തിലായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്. ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ കിഴക്കന്‍ ഇംഗ്ലണ്ടിലെ നഗരം താന്‍ സന്ദര്‍ശിച്ചിരുന്നു എന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജരുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടമാക്കി ഇന്ത്യന്‍ ഹൈക്കമ്മീഷനും ആ സമയത്ത് ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു.

സംസ്‌കാര വൈവിധ്യത്തിന്റെ കാലം അവസാനിപ്പിച്ച്, സ്വത്വ രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിന്റെ തുടക്കമായിട്ടാണ് സംഭവങ്ങളെ കാണുന്നതെന്ന് അവര്‍ വിശദീകരിച്ചു. ലെസ്റ്റര്‍ സന്ദര്‍ശനവേളയില്‍ ഇത് തനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടു എന്നും അവര്‍ പറഞ്ഞു. സംസ്‌കാര വൈവിധ്യങ്ങളുടെ വിളനിലമായിരുന്നു ലെസ്റ്റര്‍. മത സൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയും. എന്നിട്ടും അവിടെയും ആഭ്യന്ത്ര കലാപവും ക്രമസമാധന തകര്‍ച്ചയും സംഭവിച്ചു. അത് സംഭവിച്ചത്, പുതിയതായി ഏറെ പേര്‍ വരുന്നത് തടയാന്‍ കഴിയാത്തതിനാലാണെന്നും അവര്‍ പറഞ്ഞു.

ടോം ജോസ് തടിയംപാട്

യു കെ മലയാളികൾ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു നിങ്ങൾ സമ്മാനമായി തന്ന പണം ഞാൻ വീട്ടിൽ സൂക്ഷിക്കും ,എനിക്ക് പണം ആവശ്യമില്ല ആവശ്യത്തിൽ കൂടുതൽ പണം ബാങ്കിലുണ്ട് , പെൻഷനുണ്ട് കൂടാതെ പുസ്തകത്തിന്റെ ലോയൽറ്റിയും കിട്ടുന്നുണ്ട്. നിങ്ങളുടെ എന്നോടുള്ള സ്നേഹവും കരുതലും കണ്ടു ഞാൻ സന്തോഷവാനായി. നിങ്ങൾ തന്ന രാജ്ഞിയുടെ ഫോട്ടോയുള്ള നോട്ടുകൾ ഞാൻ സൂക്ഷിച്ചു വയ്ക്കും പോയ വഴിയിൽ ബഹറിൻ എയർപോർട്ടിൽ വച്ച് കണ്ടുമുട്ടിയ മലയാളികൾ പറഞ്ഞു സാർ യു കെയിൽ നിന്നാണ് വരുന്നതെന്നു ഞങ്ങൾക്കറിയാം അവിടെനിന്നുള്ള വാർത്തകൾ കണ്ടിരുന്നു എന്ന് പറഞ്ഞു. ചുറ്റും നിന്നു കുശലന്വേഷണവും നടത്തി ഫോട്ടോകളും എടുത്തു. എന്നോട് ആളുകൾക്ക് ഇത്രയും സ്നേഹം ഉണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല . നാട്ടിലെത്തിയ ജോസഫ് സാർ പറഞ്ഞ വാക്കുകളാണിത് .

പ്രൊഫസർ ടി ജെ ജോസഫ് സാറിന്റെ യു കെ സന്ദർശനം പൂർത്തീകരിച്ചു നാട്ടിൽ എത്തിച്ചേർന്നെങ്കിലും ആളുകളുടെ അഭിന്ദന പ്രവാഹം നിലക്കുന്നില്ല .ജോസഫ് സാറിനെ യു കെ യിലേക്ക് ക്ഷണിച്ചതിനും നേരിൽ കാണാൻ അവസരം ഒരുക്കിയതിലും സന്തോഷം പങ്കുവയ്ക്കാനാണ് പലരും വിളിക്കുന്നത്. എന്നാൽ ജോലി കാരണം കാണാൻ കഴിയാത്തവരും പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവരും അദ്ദേഹത്തെ കാണാൻ കഴിയാത്തതിൽ ദുഃഖം പങ്കുവക്കുന്നുമുണ്ട് .

ജോസഫ് സാറുമായി എനിക്ക് കുറച്ചു വർഷങ്ങളായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകം വായിച്ച ശേഷം അദ്ദേഹത്തെ യു കെ യിൽ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു . രണ്ടുവർഷംമുമ്പ് അദ്ദേഹം മകളെ കാണാൻ ഐർലണ്ടിൽ വരുമ്പോൾ ലിവർപൂളിൽ വരാമെന്നു സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് കൊറോണ പൊട്ടിപുറപ്പെട്ടപ്പോൾ പരിപാടികൾ എല്ലാം തകിടം മറിഞ്ഞു .കഴിഞ്ഞ രണ്ടുമാസങ്ങൾക്കു മുൻപാണ് സാറിന് ഐർലണ്ടിൽ എത്താൻ കഴിഞ്ഞത് .നാട്ടിൽ നിന്നും പുറപ്പെടുന്നതിനു മുൻപ് തന്നെ ഞാൻ ലിവർപ്പൂളിലേക്കും ഡോക്ടർ ജോഷി ജോസ് ലണ്ടനിലും എത്തണമെന്ന് സാറിനോട് അഭ്യർത്ഥിച്ചിരുന്നു. ഞങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം പത്തുദിവത്തെ സന്ദർശനത്തിനായി കഴിഞ്ഞമാസം യു കെ യിൽ എത്തിയത് .ജോസഫ് സാർ യു കെ യിൽ വരുന്നു എന്ന് ഞാൻ ഫേസ് ബുക്ക് പോസ്റ്റ് നടത്തിയപ്പോൾ തന്നെ ഷെഫീൽഡിലുള്ള അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ വർഗീസ് ഡാനിയൽ എന്നെ വിളിച്ചു ഷെഫീൽഡിൽ അദ്ദേഹത്തിന്റെ ഒരു പ്രോഗ്രാം സംഘടിപ്പിക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചിരുന്നു. അങ്ങനെ ലണ്ടൻ ,ലിവർപൂൾ ഷെഫീൽഡ് എന്നി മൂന്നുപരിപാടികളിലാണ് ജോസഫ് സാർ പങ്കെടുത്തത്. ഷെഫീൽഡിൽ അവിടുത്തെ മലയാളി അസ്സോസിയേഷൻന്റെ ഓണാഘോഷത്തിലും വർഗീസ് ഡാനിയൽ വിളിച്ചു ചേർത്ത സൗഹൃദ കൂട്ടായ്മായിലും അദ്ദേഹം പങ്കെടുത്തു . ലിവർപൂളിലും ലണ്ടനിലും ഷെഫീൽഡിലും വലിയ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്.

യു കെ മലയാളികൾ വലിയ സ്നേഹവും പരിഗണനയുമാണ് അദ്ദേഹത്തിന് നൽകിയതെന്നു അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തി .ഒട്ടേറെ മലയാളി അസ്സോസിയേഷനുകൾ ഓണ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും സമയക്കുറവുമൂലം പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പങ്കെടുത്ത സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തിന്റെ തീവ്രവാദികൾ മുറിച്ചെറിഞ്ഞ കൈകളിൽ തൊടാനും അദ്ദേഹം പുസ്തകങ്ങളിൽ എഴുതി ഒപ്പിടുന്നത് കാണാനും ആളുകൾ ചുറ്റും കൂടി നിന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ അദ്ദേഹം ക്‌ളാസിൽ പറഞ്ഞ തമാശകൾ ഓർത്തു പറഞ്ഞു സാറിനെ പഴയകാലത്തേക്കു കൊണ്ടുപോയി, പങ്കെടുത്ത സ്ഥലങ്ങളിൽ സാറിനോടൊപ്പം എല്ലാവരും ഫോട്ടോയും എടുത്താണ് പിരിഞ്ഞുപോയത്. പരിപാടികളിലെല്ലാം ആളുകൾ നല്ല കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ കൊണ്ട് സാറിനെ ഊർജസ്വലനാക്കിമാറ്റി. ഞാൻ ഒരിക്കലും പരാജിതനല്ല പോരാളിയാണ്. എനിക്കു വേണ്ടത് കാരുണ്യമല്ല എന്റെ അതിജീവനത്തിന്റെ വിജയഗാഥയാണ് നിങ്ങൾ പറയേണ്ടത് അത് വേദന അനുഭവിക്കുന്നവർക്ക് പ്രചോദനമാകും .

ഞാൻ ഒരു യോദ്ധാവാണ്. ലോകത്തിന്റെ നന്മക്കുവേണ്ടി യുദ്ധം നയിക്കുന്ന സമയത്തു എന്റെ സൈഡിൽ നിന്നു യുദ്ധം ചെയ്ത ഭാര്യ വീണുപോയി. അങ്ങനെയാണ് ഞാൻ ഭാര്യയുടെ മരണത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു . മതം ഇല്ലാത്ത എല്ലാവരും ലോക പൗരന്മാരായി മാറുന്ന ഒരു ലോകമാണ് എന്റെ സ്വപ്നം എന്നദ്ദേഹം കൂട്ടിച്ചേർത്തു .ഇസ്രേയേലിലെ ജൂത തീവ്രവാദികളെ പേടിച്ചു കുറ്റം ചെയ്യാത്ത ക്രിസ്തുവിനെ പീഡിപ്പിച്ചു കുരിശിലേറ്റാൻ വിട്ടുകൊടുത്ത പീലാത്തോസിനെ പോലെ ഇസ്ലാമിക തീവ്രവാദികളെ പേടിച്ചു കുറ്റം ചെയ്യാത്ത ജോസഫ് സാറിനെ കൈയും കാലും വെട്ടാൻ വിട്ടുകൊടുത്ത കത്തോലിക്കാ സഭയും ജോസഫ് സാറിനെ ആക്രമിക്കും എന്നറിഞ്ഞിട്ടും സംരക്ഷണം കൊടുക്കാത്ത സർക്കാരും അദ്ദേഹത്തോട് ക്ഷമ പറഞ്ഞേ മതിയാകൂ . അല്ലെങ്കിൽ കാലം നിങ്ങളെക്കൊണ്ടതു പറയിപ്പിക്കും. അതിന്റെ തെളിവാണ് കാസയുടെ നേതാവ് കെവിൻ പീറ്റർ ഒരു ക്ലബ് ഹൗസ് ചർച്ചയിൽ പറഞ്ഞത് കേരത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രം അറിയപ്പെടുന്നത് ജോസഫ് സാറിനു കൈവെട്ടിനു മുൻപും പിൻപും എന്നായിരിക്കും എന്ന് പറയേണ്ടിവന്നുതും .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഒക്ടോബർ 8-ാം തീയതി യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ പുതുസംരഭകത്വത്തിനുള്ള അവാർഡ് എലിസബത്ത് ഇന്റർനാഷണൽ യു കെ യ്ക്ക് സമ്മാനിക്കും. യുകെയിൽ ഒരു നേഴ്സിംഗ് ജോലി ആഗ്രഹിക്കുന്ന ഒട്ടേറെ പേർക്കാണ് എലിസബത്ത് ഇൻറർനാഷണലിലൂടെ അത് നേടിയെടുക്കാനായത്. 2001 – ൽ കോട്ടയം പാലായിൽ പ്രവർത്തനമാരംഭിച്ച എലിസബത്ത് ഇൻറർനാഷണൽ 2020 ഡിസംബർ മുതൽ യുകെയിലും സ്വന്തമായ ഓഫീസ് ആരംഭിച്ചത് യുകെയിൽ ഒരു ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥിക്ക് വളരെ അനുഗ്രഹപ്രദമായിരുന്നു. യുകെയിൽ ഒട്ടേറെ ആളുകളെ ജോലിയിൽ സ്ഥിരപ്പെടുത്തിയത് കൂടാതെ ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ജോലി ലഭിക്കാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നുമുണ്ട്.

വിദേശ റിക്രൂട്ട്മെന്റിലും പരിശീലനത്തിലും18 വർഷത്തെ പ്രവർത്തന പരിചയമുള്ള സിനീഷ് മാത്യുവും ഡോക്ടർ സീനിയ മാത്യുവുമാണ് ഡയറക്ടേഴ്സ് . 17 വർഷമായി യുകെയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന മനു മാത്യുവാണ് എലിസബത്ത് ഇൻറർനാഷണലിന്റെ സെക്രട്ടറി . ഇവരുടെ നേതൃത്വപാടവും ഏകോപനവുമാണ് എലിസബത്ത് ഇന്റർനാഷണലിനെ മലയാളം യുകെ ന്യൂസിന്റെ പുതുസംരഭകത്വത്തിനുള്ള അവാർഡിന് അർഹമാക്കിയത്.

ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്.  ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കുന്ന ബോളിവുഡ് ഡാൻസ് മത്സരങ്ങളും മലയാളം യുകെ അവാർഡ് നൈറ്റും വൈകുന്നേരം 9 മണിയോടെ അവസാനിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.

താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ഒക്ടോബർ എട്ടിന് രണ്ട് മണി മുതൽ പരിപാടിയുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.

RECENT POSTS
Copyright © . All rights reserved