രാജേഷ് ജോസഫ്
അവനവന് ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന് നന്മക്കായി ഭവിക്കണം. ലോകത്തിലെ ഏത് സംഭവങ്ങളോടും തന്റേതായ രീതിയിലുള്ള അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരേ ഒരു ജനത കേരളത്തില്‍ ജനിച്ച മലയാളികളാണ്. ഈ ഭൂമിമലയാളത്തിലുള്ള ഏതൊരു കാര്യത്തെക്കുറിച്ചും കണ്ണും പൂട്ടി അഭിപ്രായം പറയുന്നവരുടെ സമൂഹം. തങ്ങള്‍ക്ക് അറിവില്ലാത്ത സംഭവങ്ങളെപ്പറ്റി വാചാലരാകുന്ന അനവധി സുഹൃത്തുക്കളെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും. ഒന്നും അറിയില്ലെങ്കിലും പ്രസ്തുത വിഷയത്തില്‍ താന്‍ പുലിക്ക് സമനാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ആപത്തിലേക്കാണ് വഴി നടത്തുന്നത്.
എസ്എസ്എല്‍സി പരീക്ഷക്ക് ശേഷം ഒരു പുസ്തകവും കൈ കൊണ്ട് തൊട്ട്തീണ്ടാത്ത വ്യക്തി നമ്മുടെയൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ ആധികാരികമായി സംസാരിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും കണ്ണ് തള്ളിപ്പോയ അവസ്ഥയാണ് നമ്മില്‍ പലര്‍ക്കും. പാശ്ചാത്യ സംസ്‌കാരത്തില്‍ ജീവിക്കുന്നവരുടെ ഏറ്റവും വലിയ ഗുണമായി നാം കാണുന്നത് അവര്‍ക്ക് വ്യക്തമായി അറിവുള്ള, ബോധ്യമുള്ള കാര്യങ്ങളില്‍ മാത്രമേ അവരുടെ അഭിപ്രായം പ്രകടമാക്കുകയുള്ളു എന്നുള്ള വസ്തുതയാണ്. എന്നാല്‍ നമ്മള്‍ മലയാളികളാകട്ടെ വിശ്വസനീയമായ രീതിയില്‍ ഉദാഹരണ സഹിതം മറ്റുള്ളവരെയോ നമ്മെത്തന്നെയോ വഴി തെറ്റിച്ചുകൊണ്ടിരിക്കുന്നു. ഈ പുതുവത്സരത്തില്‍ അറിയാവുന്ന, ബോധ്യമുള്ള കാര്യങ്ങള്‍ക്കായി വാ തുറക്കാം. മറിച്ചാണെങ്കില്‍ വാ പൂട്ടി മൗനമായി ശ്രദ്ധിക്കാം. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
അടുത്തിടെ വായിച്ച പുസ്തകത്തിലെ കഥ ഇവിടെ വിവരിക്കാം. കള്ളന്‍ സന്യാസിയുടെ ഭവനത്തില്‍ മോഷണത്തിനായി എത്തി. മോഷണശേഷം പിടികൂടിയ കള്ളനോട് സന്യാസി ചോദിച്ചു. നീ ചെയ്യുന്ന പ്രവൃത്തിയേക്കുറിച്ച് നിനക്ക് വ്യക്തമായ ബോധ്യമുണ്ടെങ്കില്‍ മോഷണ മുതലുമായി പൊയ്‌ക്കൊള്ളുക. തല്‍ക്കാലം കള്ളന്‍ രക്ഷപ്പെട്ടുവെങ്കിലും ഒരാഴ്ചക്ക് ശേഷം തിരികെയെത്തി പറഞ്ഞു, താങ്കള്‍ എന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. പൂര്‍ണ്ണ ബോധ്യത്തോടെ മോഷണം ചെയ്യാന്‍ എന്റെ മനസും ശരീരവും അനുവദിക്കുന്നില്ല.
ഈ പുതുവത്സരത്തില്‍ അറിയാവുന്ന, പൂര്‍ണ്ണമായ ബോധ്യമുള്ള കാര്യങ്ങള്‍ക്കായി വാ തുറക്കാം. മറിച്ചാണെങ്കില്‍ ശ്രദ്ധയോടെ ചെവിയോര്‍ക്കാം. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
രാജേഷ് ജോസഫ്
ന്യൂസ് ഡെസ്ക്
യുകെയിലെ ഹോളിഡേ ഇൻ ഹോട്ടൽ ഗ്രൂപ്പ് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതായി ആരോപണം. ഹോളിഡേ ഇന്നിന്റെ മെനുവിലാണ് ഹോളി കൗ കറി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വില 15.75 പൗണ്ടാണ്. റൈസും നാൻ ബ്രെഡും ചട്നിയും ഹോളി കൗ കറിയോടൊപ്പം സേർവ് ചെയ്യുമെന്നു മെനുവിൽ പറയുന്നു. ഹോളി കൗ എന്ന ബ്രാൻഡ് നെയിമുള്ള കമ്പനിയാണ് ഹോളിഡേ ഇന്നിന് കറി സോസ് സപ്ളെ ചെയ്യുന്നത്.
പശുവിനെ പരിശുദ്ധമായി ആരാധിക്കുന്ന ഹിന്ദുക്കളെ അപമാനിക്കുന്നതാണ് കറിയുടെ പേരെന്ന് പരാതി ഉന്നയിച്ച ഹിന്ദു മത പുരോഹിതനായ ദിൽപേഷ് കൊട്ടേച്ച പറയുന്നു. കറി സോസ് പായ്ക്കറ്റിന്റെ പുറത്ത് പശുവിന്റെ തലയുടെ പടവും കൊടുത്തിട്ടുണ്ട്. ഇത് കമ്പനിയുടെ ട്രേഡ് മാർക്ക് സിംബൽ ആണ്. ലെസ്റ്ററിലെ ഒരു ഹോളിഡേ ഇന്നിലാണ് താൻ ഹോളി കൗ കറി കണ്ടത് എന്ന് 44 കാരനായ ദിൽപേഷ് പറഞ്ഞു. ഹോളിഡേ ഇൻ സ്റ്റാഫിനോട് പരാതി പറഞ്ഞെങ്കിലും അവർ അതിനെ തമാശയായി കണ്ട് ചിരിച്ചു തള്ളുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഹോളിഡേ ഇൻ ഈ കറി മെനുവിൽ നിന്ന് നീക്കം ചെയ്യണമെന്നും ക്ഷമാപണം നടത്തണമെന്നും ദിൽപേഷ് ആവശ്യപ്പെട്ടു.
ഹോളിഡേ ഇന്നിന് കറി സപ്ളെ ചെയ്യുന്ന ഹോളി കൗ കമ്പനി ഉടമ ബ്രിട്ടനിലെ ഹിന്ദു സമുദായത്തിൽ പെട്ട ആളാണ്. ഫാമിലി ബിസിനസായി നടത്തുന്ന ഹോളി കൗ കമ്പനിയുടെ ഉടമ അനു ശർമ്മയാണ്. കമ്പനിയുടെ ബ്രാൻഡ് നെയിം ആർക്കെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിച്ചതിൽ ഖേദിക്കുന്നതായി അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് .
ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ന് വൈകുന്നേരമാണ് യൂണിവേഴ്സിറ്റിയുടെ മാത്സ് ബിൽഡിംഗിന് തീ പിടിച്ചത്. സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബ്രിസ്റ്റോൾ സിറ്റി ഏരിയ പുകയിൽ മൂടി. ഫയർഫോഴ്സും എമർജൻസി വിഭാഗങ്ങളും രംഗത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അറുപത് അംഗ ഫയർഫോഴ്സ് സംഘമാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. വാട്ടർ ജെറ്റിംഗ് നടത്തുന്നതിനായി ഹെലികോപ്ടർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
വിൽസ് മെമ്മോറിയൽ ടവർ ഏരിയയിൽ ഉള്ള ഫ്രൈ ബിൽഡിംഗ് 33 മില്യൺ പൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നതിനിടയിൽ ആണ് അഗ്നിക്കിരയായത്. ഇത് ഗ്രേഡ് 2 ലിസ്റ്റിൽ വരുന്ന ബിൽഡിംഗ് ആണ്. വരുന്ന സ്പ്രിംഗ് ടേമിൽ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കുന്നതിനായുള്ള രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരുന്നത്. ആരും തീപിടുത്ത സമയത്ത് ബിൽഡിംഗിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപത്തെ റോഡുകൾ അടച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരാണെന്ന് യൂണിവേഴ്സിറ്റി ട്വീറ്റ് ചെയ്തു.
പ്രവാസികൾക്ക് ആഘോഷം എന്നും ഒരുമിക്കലിന്റെ സന്തോഷമാണ്. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളെ അയവിറക്കി കൊണ്ട് കുടുംബങ്ങൾ ഒത്തുകൂടി സന്തോഷം പങ്ക് വയ്ക്കുന്നു. മഞ്ഞു പെയ്തിറങ്ങുന്ന ജനുവരിയിൽ സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ മടിത്തട്ടിൽ ആഘോഷത്തിമിർപ്പ്. കേരള കൾച്ചറൽ അസോസിയേഷന്റെ സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം 2018 ജനുവരി 6 ശനിയാഴ്ച വൈകീട്ട് അഞ്ചര മുതൽ ട്രെന്റ് വെയിൽ ജൂബിലി ഹാളിൽ വച്ച് നടത്തപ്പെടുന്നു. യുകെയിലെ പ്രമുഖ ഗാനമേള ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേള, ആഘോഷത്തിമിർപ്പിനെ കോരിത്തരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികൾ അരങ്ങേറുന്നതാണ്.
സ്നേഹവിരുന്നോട് കൂടിയ ഈ പരിപാടിയിലേക്ക് സ്റ്റോക്ക് ഓൺ ട്രെൻഡിലെ മുഴുവൻ മലയാളികളെയും കെസിഎ ഹൃദയംഗമായി സ്വാഗതം ചെയ്യുന്നു.
വേദി:
JUBILEE HALL
TRENTVALE
ST46PZ
കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡന്റ് സോബിച്ചൻ കോശി: 07934667075
സെക്രട്ടറി ബിന്ദു സുരേഷ്: 07791068175
വാർത്ത: സോബിച്ചൻ കോശി
സ്വന്തം വിവാഹത്തിന് വൈകിയെത്തുന്ന വധൂ വരന്മാര്‍ ഇനി മുതല്‍ ജാഗ്രത പാലിക്കുക. താമസിച്ചെത്തിയാല്‍ ഇനി ഫൈന്‍ അടക്കേണ്ടി വരിക നൂറ് പൗണ്ട് ആയിരിക്കും. ബെയര്‍സ്റ്റെഡ് ഹോളി ക്രോസ്സ് ഇടവക വികാരി റവ. ജോണ്‍ കോര്‍ബിന്‍ ആണ് ഇങ്ങനെയൊരു നിയമം തന്‍റെ ഇടവകയില്‍ നടപ്പിലാക്കിയിരിക്കുന്നത്. വധൂ വരന്മാര്‍ താമസിച്ച് വരുന്നത് മൂലം പലപ്പോഴും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനാലാണ് ഇത്തരം ഒരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് റവ. ജോണ്‍ പറയുന്നത്.
വിവാഹ ചടങ്ങുകള്‍ മനോഹരമായി നടത്താന്‍ ശ്രമിച്ച് കാത്തിരിക്കുന്ന പള്ളിയിലെ സ്റ്റാഫിന് ഈ തുക നല്‍കുമെന്നും റവ. ജോണ്‍ വ്യക്തമാക്കി. വിവാഹ ചടങ്ങിന് പള്ളി ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഈ തുക വാങ്ങി വയ്ക്കുമെന്നും വരനോ വധുവോ 20 മിനിറ്റില്‍ കൂടുതല്‍ താമസിച്ചാല്‍ ഈ തുക തിരികെ ലഭിക്കില്ലെന്നും എന്നാല്‍ ട്രാഫിക് കുരുക്ക് പോലുള്ള ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടായാല്‍ ഈ നിയമം ബാധകമാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ആഫ്രിക്കയിലെ ഒരു പള്ളി സന്ദര്‍ശിച്ചപ്പോള്‍ ആണ് ഇങ്ങനെ ഒരു ആശയം തനിക്ക് ലഭിച്ചതെന്ന് റവ. ജോണ്‍ പറയുന്നു. ഇവിടെ വധുവോ വരനോ താമസിച്ചെത്തിയാല്‍ പരസ്പരം നഷ്ട പരിഹാരം നല്‍കുന്ന രീതി നിലവിലുണ്ട്. ഇത് കണ്ടപ്പോഴാണ് തന്‍റെ ഇടവകയില്‍ ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കാം എന്ന് ചിന്തിച്ചത്. പലപ്പോഴും യാതൊരു പ്രതിഫലവും വാങ്ങാതെ വിവാഹ ശുശ്രൂഷകളില്‍ സഹായിക്കുന്ന തന്റെ പള്ളിയിലെ സ്റ്റാഫിന് വധൂ വരന്മാര്‍ താമസിച്ചെത്തുന്നത് മൂലമുണ്ടാകുന്ന വിഷമം ഒഴിവാക്കാന്‍ പുതിയ നിയമം സഹായകരമാകുമെന്ന് കരുതിയതായും റവ. ജോണ്‍ പറയുന്നു.
താന്‍ വികാരി ആയി സേവനം ചെയ്യുന്ന സെന്റ്. മേരി ദി വിര്‍ജിന്‍ ചര്‍ച്ച്, തോണ്‍ഹാമിലെക്കും ഈ നിയമം കൊണ്ട് വരാന്‍ പോകുന്നുവെന്ന് പറഞ്ഞ ഇദ്ദേഹം ഈ തീരുമാനം നടപ്പിലാക്കിയ ശേഷം നടന്ന പന്ത്രണ്ട് വിവാഹങ്ങളില്‍ ഒന്നിന് മാത്രമാണ് ഡിപ്പോസിറ്റ് തുക തിരിച്ച് കൊടുക്കേണ്ടി വന്നതെന്നും അറിയിച്ചു.
ന്യൂസ് ഡെസ്ക്.
പോലീസിന് പ്രവേശനം നിഷേധിച്ച് നിയമവിരുദ്ധമായി ബിസിനസും കുറ്റകൃത്യങ്ങളും നടത്താൻ സ്വയം നിയന്ത്രിത ഏരിയ നടപ്പാക്കിയ മാഫിയ സംഘത്തിനെതിരെ ബ്രിട്ടീഷ് പോലീസ് നടപടി. നോട്ടിങ്ങാമിലാണ് ഗുണ്ടാസംഘം പോലീസിന് സ്ട്രീറ്റിലേയ്ക്ക് പ്രവേശനം നിഷേധിച്ചത്. ഹൈസൻ ഗ്രീനിലുള്ള മിനി മാർക്കറ്റിൽ റെയ്ഡ് നടത്താൻ എത്തിയ പോലീസിനെയും കൗൺസിൽ ഉദ്യോഗസ്ഥരെയും മാഫിയ തടഞ്ഞു. ഇത് കുർദ്ദിഷ് സ്ട്രീറ്റാണ്, പോലീസിന് ഇവിടെ പ്രവേശനമില്ലെന്ന് മാഫിയ സംഘം അറിയിക്കുകയായിരുന്നു. ഇല്ലീഗൽ സിഗരറ്റിന്റെ വില്പന, മയക്കുമരുന്നു വില്പന, ഹ്യൂമൻ ട്രാഫിക്കിംഗ് എന്നിവ നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത്.
ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങൾക്കുനേരെ കണ്ണടയ്ക്കുന്നതിനായി പോലീസിന് പ്രതിഫലവും മാഫിയ സംഘം ഓഫർ ചെയ്തു. മാസപ്പടിയായി 5000 പൗണ്ട് നല്കാമെന്നാണ് വാഗ്ദാനം നല്കിയത്. അവരുടെ ഉപാധി ഒന്നു മാത്രം, പോലീസ് കുർദ്ദിഷ് സ്ട്രീറ്റിലെ കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. പോലീസും കൗൺസിൽ നിന്നുള്ള ട്രേഡിംഗ് സ്റ്റാൻഡാർഡും നടത്തിയ റെയ്ഡിൽ 36,640 പൗണ്ടിന്റെ ടുബാക്കോ പിടികൂടി. സിഗരറ്റ് വില്പന നടത്തുന്നതിനായി മാഫിയ സംഘം അടിമയാക്കി വച്ചിരുന്ന ഒരു അഭയാർത്ഥിയെയും പോലീസ് റെയ്ഡിൽ കണ്ടെത്തി. ഹൈസൻ ഗ്രീനിലെ എല്ലാ ഷോപ്പുകളും കുർദ്ദിഷ് മാഫിയ സംഘമാണ് നിയന്ത്രിച്ചിരുന്നത്.
രഹസ്യമായി നിർമ്മിച്ച അറകളിലാണ് സിഗരറ്റ് സൂക്ഷിച്ചിരുന്നത്. പോലീസിന് പ്രവേശനം നിഷേധിക്കുന്ന ഒരു സ്ഥലവും ഈ രാജ്യത്ത് ഇല്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ നോട്ടിങ്ങാം ഡിസ്ട്രിക്ട് ജഡ്ജ്, മിനി മാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
തിരുവനന്തപുരം: തിരുവനന്തപുരം ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. നെയ്യാറ്റിന്‍കര അതിരൂപതയുടെ കീഴിലുള്ളവര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. കുരിശിന്റെ വഴിയെ എന്ന പേരില്‍ ബോണക്കാട് മലയിലേക്ക് യാത്ര നടത്തിയ നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികളും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
മലയില്‍ പുതിയ കുരിശ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ യാത്ര. എന്നാല്‍ യാത്ര പോലീസ് തടഞ്ഞതോടെ വിശ്വാസികള്‍ പൊലീസിനെതിരെ തിരിഞ്ഞു. ബാരിക്കേഡ് തകര്‍ത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. വൈദികരടക്കമുള്ളവര്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശിയതോടെ വിശ്വാസികളില്‍ കുറെ പേര്‍ കാട്ടിലേക്ക് ഓടിക്കയറി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. കുരിശ് പുനഃസ്ഥാപിക്കാനാകില്ലെന്ന നിലപാടിലാണ് വനംവകുപ്പ്.
ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര അതിരൂപത ഇടയലേഖനം ഇറക്കിയിരുന്നു.മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. ഇടപെടേണ്ട സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നത് ആശങ്കാജനകമാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നും പറഞ്ഞിരുന്നു.
തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന രണ്ടു കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയുമാണ് തകര്‍ക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് നേരത്തെ ഇവിടെ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നതാണ്. സംഘടിച്ചെത്തിയ വിശ്വാസികളെ കാണിത്തടം ചെക്‌പോസ്റ്റില്‍ തടയുകയും തുടര്‍ന്ന് പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി മണിക്കൂറുകള്‍ നീണ്ട വാക്കേറ്റം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
പിന്നീട് മുഖ്യമന്ത്രിയെ കണ്ട് സഭാനേതൃത്വം കുരിശും അള്‍ത്താരയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അറുപത് വര്‍ഷമായി നിലനില്‍ക്കുന്ന കുരിശ്മലയിലെ ആരാധനാകര്‍മ്മങ്ങള്‍ക്ക് മുടക്കം വരരുതെന്നും മുഖ്യമന്ത്രിയോട് സഭാ നേതൃത്വം നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വേണ്ടവിധത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആരോപിച്ചായിരുന്നു സഭയുടെ ഇടയലേഖനം.
ചെറുപ്പത്തിലേ കുട്ടികളുടെ മനസില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് ; പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അടപ്പിച്ച് മുഖ്യമന്ത്രി.ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കേരളത്തിലെ ഒരു സ്‌കൂളില്‍ നിന്നുള്ള പാഠ പുസ്തകത്തിലാണോ ഇത്ര വര്‍ഗ്ഗീയ വിഷം കുത്തിവച്ചിരിക്കുന്നതെന്ന് എല്ലാവരും ഞെട്ടിപ്പോയ സംഭവമായിരുന്നു ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദമായത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് ആണ് പഠിപ്പിച്ചിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍ നാഷണല്‍ സ്‌ക്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.
ഇസ്‌ലാമിക പ്രഭാഷകനായ എം.എം അക്ബറുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌ക്കൂളുകള്‍ നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പീസ് ഫൗണ്ടേഷനിലെ മറ്റ് സ്‌ക്കൂളുകള്‍ക്ക് ബാധകമാണോയെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാല്‍ മാത്രമേ വ്യക്തമാകു.
നിലവില്‍ പീസ് സ്‌ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്.എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഉള്ള പാഠഭാഗങ്ങള്‍ 2016 ഒക്ടോബറിലാണ് പൊലീസ് പിടിച്ചെടുത്തത്.
സ്‌കൂള്‍ ട്രസ്റ്റികളും വ്യവസായികളുമായ ബാബു മൂപ്പന്‍, നൂര്‍ഷ കള്ളിയത്ത്, സിറാജ് മേത്തര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായ ബൂര്‍ജ് റിയലൈസേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആരോപണവിധേയമായ പാഠഭാഗങ്ങള്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പുസ്തകത്തില്‍ ഉണ്ടെങ്കിലും അത് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നില്ലെന്നായിരുന്നു അന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിശദീകരണം.
വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. എന്‍.സി.ഇ.ആര്‍.ടി.യോ, സി.ബി.എസ്.ഇ.യോ, എസ്.സി.ഇ.ആര്‍.ടി.യോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും ചെറുപ്പത്തിലേ കുട്ടികളില്‍ മതവിദ്വേഷം കുത്തിവയ്ക്കുന്ന പാഠഭാഗങ്ങളും ചോദ്യോത്തരങ്ങളുമാണ് രണ്ടാം ക്ലാസിലെയും മറ്റും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നെതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
യുഎസിലെ മലയാളി ദമ്പതിമാര്‍ ദത്തെടുത്തു കൊണ്ടുപോയ മൂന്നു വയസ്സുകാരി ഷെറിന്‍ കൊല്ലപ്പെട്ടത് മനപൂര്‍വ്വം കൊല്ലാന്‍ ഉദ്ദേശിച്ച് ഉണ്ടായ ആക്രമണത്തില്‍ ആണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. ഷെറിന്‍റെ മരണ കാരണം എന്തെന്ന് ഫോറന്‍സിക് വിദഗ്ദര്‍ ഇത് വരെ പുറത്ത് വിട്ടിരുന്നില്ല. പാല്‍ കുടിക്കുമ്പോള്‍ ശ്വാസം മുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മരണമടഞ്ഞു എന്നതായിരുന്നു ഷെറിന്‍റെ രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി.
ഹൂസ്റ്റനിലെ റിച്ചാര്‍ഡ്സനില്‍ ഉള്ള സ്വവസതിയില്‍ നിന്ന് കാണാതായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷെറിന്‍റെ മൃതദേഹം പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്നും കുറച്ചകലെയുള്ള ഒരു കലുങ്കിന് അടിയില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയാണ് ഉണ്ടായത്. പാലു കുടിക്കാന്‍ വിസമ്മതിച്ചതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തു നിര്‍ത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു വെസ്!ലി പൊലീസിനോട് പറഞ്ഞത്. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിച്ചെന്നും പിന്നീടു മൊഴിമാറ്റി.
സംഭവത്തില്‍ വെസ്ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ഡാലസ് ജയിലിലാണ്. ഷെറിന്റെ ശരീരത്തില്‍ ഒടിവുകളും മുറിവുകള്‍ കരിഞ്ഞ പാടും ഉണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ഷെറിനെ കാണാതാകുന്നതിന്റെ തലേന്നു വീട്ടില്‍ തനിച്ചാക്കി റസ്റ്റോറന്റില്‍ പോയി, കുട്ടിയെ അപായപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സിനിയില്‍ ചുമത്തിയത്. ഫോണ്‍ റെക്കോര്‍ഡുകളും റസ്റ്റോറന്റിലെ രസീതുകളും സാക്ഷിമൊഴികളും സിനിക്ക് എതിരാണ്.
കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നെന്നാണു സിനി പൊലീസിനു മൊഴി കൊടുത്തത്. ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞിരുന്നു. അതിനിടെ, ഷെറിന്റെ മരണത്തിനു ശേഷം ടെക്‌സസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്ത ഇവരുടെ സ്വന്തം കുട്ടിയെ തിരിച്ചു കിട്ടുന്നതിനുള്ള മാതാപിതാക്കളുടെ കേസിന്റെ അന്തിമവിധി ഈ മാസം 29 ലേക്കു മാറ്റി. രണ്ടു വര്‍ഷം മുന്‍പാണു ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഷെറിനെ ഇവര്‍ ദത്തെടുത്തത്.
ന്യൂസ് ഡെസ്ക്
ലണ്ടൻ: 324 യാത്രക്കാരുമായി പറന്ന വിമാനത്തിലെ പൈലറ്റുമാര്‍ തമ്മിലടിച്ചു. പുതുവത്സരദിനത്തില്‍ ലണ്ടനില്‍നിന്നു മുംബൈയിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ കോക്പിറ്റിലാണ് പൈലറ്റുമാര്‍ തമ്മിലടിച്ചത്. വിമാനം പറന്നു തുടങ്ങിയ ഉടന്‍ സംഭവിച്ച തര്‍ക്കത്തിനൊടുവില്‍ പ്രധാന പൈലറ്റ് വനിതാ സഹപൈലറ്റിനെ അടിക്കുകയായിരുന്നു. വിമാനം പറക്കുന്നതിനിടയില്‍ തന്നെ കമാന്‍ഡര്‍ പൈലറ്റും വനിതാ സഹ പൈലറ്റും കോക്പിറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. വിമാനത്തിനുള്ളില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
അടിപിടി സംഭവത്തില്‍ രണ്ടു പൈലറ്റുമാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) തീരുമാനിച്ചു. അന്വേഷണം പൂറത്തിയാകുന്നതുവരെ ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കി. 324 യാത്രക്കാരുമായി ജെറ്റ് എയര്‍വെയ്‌സിന്റെ ബോയിംഗ് 777 വിമാനം ലണ്ടനില്‍നിന്നു മുംബൈയിലേക്ക് ഒൻപത് മണിക്കൂര്‍ യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെയാണ് വിമാനത്തില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തര്‍ക്കത്തിനൊടുവില്‍ കമാന്‍ഡര്‍ പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ അടിച്ചു. ഇതോടെ അടികൊണ്ട വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് കോക്പിറ്റില്‍നിന്നു പുറത്തുപോയി. പിന്നാലെ കമാന്‍ഡര്‍ പൈലറ്റിനോട് തിരിച്ചെത്താന്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. വനിതാ പൈലറ്റ് ഇതിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് കമാന്‍ഡര്‍ പൈലറ്റ് കോക്പിറ്റ് അനാഥമാക്കി പുറത്തുവരികയും ചെയ്തു.
പൈലറ്റുമാര്‍ തമ്മിലുള്ള പ്രശ്‌നം തുടര്‍ന്നതോടെ വിമാന ജീവനക്കാര്‍ അടികൊണ്ട പൈലറ്റിനെ അനുനയിപ്പിച്ച് കോക്പിറ്റിലേക്കു തിരിച്ചയച്ചു. പക്ഷേ, കോക്പിറ്റില്‍ ഇരുവരും തമ്മില്‍ വീണ്ടും അടികൂടുകയും വനിതാ പൈലറ്റ് വീണ്ടും കോക്പിറ്റില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. വീണ്ടും ഇടപെട്ട കാബിന്‍ ക്രൂ അംഗങ്ങള്‍ ഇവരോട് വിമാനം നിലത്തിറക്കുന്നതുവരെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അപേക്ഷിച്ചു. യാത്രക്കാരുടെ സുരക്ഷയില്‍ ജീവനക്കാരുടെ ആശങ്ക മനസിലാക്കിയ അടികൊണ്ട പൈലറ്റ് ഉടന്‍ കോക്പിറ്റിലേക്കു തിരിച്ചുപോയി വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. നിലത്തിറക്കിയതിനു പിന്നാലെ ജെറ്റ് എയര്‍വേസ് തമ്മിലടി സംഭവം ഡിജിസിഎയ്ക്കു റിപ്പോര്‍ട്ടു ചെയ്തു. കോക്പിറ്റില്‍ നിന്ന് രണ്ടു പൈലറ്റുമാരും പുറത്തുപോയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ഡിജിസിഎ വ്യക്തമാക്കി.