ജോജി തോമസ്
ഇത്തവണത്തെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നൂറ്റിപ്പതിനേഴാം റാങ്കോടെ ഉന്നത വിജയം നേടി തെരേസാ ജോസഫും അഞ്ഞൂറ്റി എഴുപത്തിനാലാം റാങ്കുമായി ജോസഫ് കെ മാത്യുവും നെഴ്‌സിംഗ് സമൂഹത്തിന് അഭിമാനമായി. ആതുരസേവനം മാത്രമാണ് തങ്ങളുടെ കര്‍മ്മരംഗമെന്ന് ധരിച്ചിരിക്കുന്ന നഴ്‌സിംഗ് സമൂഹത്തിന് വ്യത്യസ്ഥതയോടെ ഒരു മാര്‍ഗ്ഗം കാണിച്ചു കൊണ്ട് തെരേസാ ജോസഫും ജോസഫ് കെ മാത്യുവും നെഴ്‌സിംഗ് സമൂഹത്തിന് മൊത്തത്തില്‍ മാതൃകയായിരിക്കുകയാണ്.
ഉന്നത വിജയം കരസ്ഥമാക്കിയ തെരേസാ ജോസഫ് മലയാളം യുകെയൊട് പ്രതികരിച്ചു. ഇത് ആത്മനിര്‍വൃതിയുടെ നിമിഷങ്ങളാണ്. നെഴ്‌സിംഗില്‍ BSc, MSc ബിരുദങ്ങള്‍ ഉന്നത നിരയില്‍ പാസ്സായതിനു ശേഷം സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യവുമായി നീങ്ങിയ തെരേസാ ജോസഫിന് തന്റെ കഠിനാധ്വാനത്തിനും സ്ഥിരോത്സാഹത്തിനും ലഭിച്ച അംഗീകാരമാണ് ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് വിജയം. അനുമോദനങ്ങളുടെ തിരക്കുകള്‍ക്കിടയിലും മലയാളം യുകെയ്ക്കനുവദിച്ച ഇന്റര്‍വ്യൂവില്‍ പെയിന്റിംഗ് ഹോബിയായി കൊണ്ടു നടക്കുന്ന തെരേസാ എങ്ങനെയാണ് തന്റെ ജീവിതം മനോഹരമായ ഒരു ചിത്രം പോലെയാക്കി ജീവിതവിജയം സായത്തമാക്കിയതെന്ന് വിശദീകരിച്ചു.
ചങ്ങനാശ്ശേരിക്കടുത്ത് കുറമ്പനാടത്ത് കയ്യാലപ്പറമ്പില്‍ കെ.എസ് ജോസഫിന്റെയും റോസമ്മ ജോസഫിന്റെയും മകളായ തെരേസാ കുട്ടിക്കാലം മുതല്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ചിരുന്നു. തെരേസാ ജോസഫിന്റെ പിതാവ് ജോലി ചെയ്തിരുന്നത് മഹാരാഷ്ട്രയിലെ ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലാണ്. അതു കൊണ്ടു തന്നെ തെരേസയുടെ ബാല്യകാലം ഇന്ത്യയുടെ ആണവ ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ ഊര്‍ജ്ജോത്പാതന കേന്ദ്രം സ്ഥിതി ചെയ്യുന്ന താരാപ്പൂര്‍ ആയിരുന്നു. താരാപ്പൂറിലെ സെന്‍ട്രല്‍ സ്‌ക്കൂളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഒന്നാം റാങ്കോടെയാണ് തെരേസാ തന്റെ സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ പഠനകാലത്ത് ദേശീയ തലത്തില്‍ നടക്കുന്ന സയന്‍സ് ഒളിമ്പ്യാടില്‍ പങ്കെടുത്ത് തെരേസാ മികവ് തെളിയിച്ചിരുന്നു.
മുബൈയിലെ S.N.D.P വിമന്‍സ് കോളേജിലാണ് തെരേസാ തന്റെ നെഴ്‌സിംഗ് പoനം പൂര്‍ത്തിയാക്കിയത്. BScപഠനത്തിനു ശേഷം MSc പഠിക്കുന്നതിനായി തെരേസാ തെരഞ്ഞെടുത്തത് ജന്മനാടായ കേരളത്തിലെ തിരുവനംന്തപുരം മെഡിക്കല്‍ കോളേജായിരുന്നു. അത് തെരേസായുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവിന് കാരണമായി. തിരുവനംന്തപുരത്തെ അന്തരീക്ഷവും സിവില്‍ സര്‍വ്വീസ് അക്കാദമിയുമൊക്കെ തെരേസയുടെ സിവില്‍ സര്‍വ്വീസ് യാത്രയില്‍ ഒത്തിരിയേറെ സഹായിക്കുകയുണ്ടായി. ബിരുദാനന്തര പഠനത്തിനു ശേഷം ഇന്ത്യന്‍ നേഴ്‌സിംഗ് കൗണ്‍സിലിന്റെ GFATM പ്രൊജക്ടില്‍ പ്രൊജക്ട് ട്രെയിനിംന് കോര്‍ഡിനേറ്ററായി ജോലി ചെയ്യുമ്പോള്‍ മുതിര്‍ന്ന IAS ഉദ്യോഗസ്ഥ ഉഷാ റ്റൈറ്റസ്സിനെ കാണുവാന്‍ ഇടയായത് ജീവിതത്തിന് വഴിത്തിരിവായി. സിവില്‍ സര്‍വ്വീസ് എത്രമാത്രം പൊതുജനത്തിന് ഉപകാരപ്രദമാകുമെന്നും, തെരേസയെപ്പൊലെ കഴിവുറ്റവര്‍ സിവില്‍ സര്‍വ്വീസില്‍ കടന്നു വരണമെന്നും പറഞ്ഞത് പ്രചോദനമായി. സിവില്‍ സര്‍വ്വീസിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഗമസ്ഥാനമാണ് തിരുവനംന്തപുരം എന്നതും ഗുണകരമായി.
തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് തെരേസാ ജോസഫിന് സിവില്‍ സര്‍വ്വീസില്‍ ഉന്നത വിജയം ലഭിച്ചത്. ആദ്യശ്രമത്തില്‍ പ്രിലിമിനറി പാസ്സായി മെയിന്‍ പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. സ്ഥിരോത്സാഹിയായ തെരേസാ, പക്ഷേ തോറ്റ് പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു. തന്റെ രണ്ടാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായെങ്കിലും ഉന്നത വിജയം ലഭിക്കാത്തതു കൊണ്ട് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിലേ നിയമനം ലഭിച്ചുള്ളൂ. പക്ഷേ, തെരേസാ അടങ്ങിയിയിരിക്കാന്‍ തയ്യാറല്ലായിരുന്നു. തുടര്‍ച്ചയായ തന്റെ മൂന്നാംശ്രമത്തില്‍ തെരേസാ ഉന്നത വിജയം കരസ്ഥമാക്കി. പബ്ലിക് അഡ്മിനിസ്‌ട്രേഷനാണ് തെരേസാ സിവില്‍ സര്‍വ്വീസില്‍ തന്റെ വിഷയമായി തെരെഞ്ഞെടുത്തിരുന്നത്.
തന്റെ വിജയത്തില്‍ എന്നും പ്രോത്സാഹനമായി നില്‍ക്കുന്ന അമ്മയുടെ സഹോദരിയും തിരുവനംന്തപുരം സെന്റ് ആന്‍സ് പേട്ട സ്‌കൂളിലെ മുന്‍ അദ്ധ്യാപികയുമായ മേരിക്കുട്ടി ജോസഫിനെ തെരേസാ പ്രത്യേകം അനുസ്മരിച്ചു. മെരിക്കുട്ടി ജോസഫിന്റെ ഭര്‍ത്താവ് ജോണ്‍സന്‍ ജോസഫ് തിരുവനംന്തപുരം നഗരസഭ കൗണ്‍സിലറാണ്. തെരേസയുടെ സഹോദരന്‍ ബാസ്റ്റ്യന്‍ ജോസഫ് SBl യിലാണ് ജോലി ചെയ്യുന്നത്.
നേഴ്‌സുമാരുടെ കഠിനാധ്വാനത്തിനും അര്‍പ്പണ മനോഭാവത്തിനും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് തെരേസാ ജോസഫ് പറഞ്ഞു. തന്റെ ആശയങ്ങളും സ്വപ്നങ്ങളും സഫലീകരിക്കാന്‍ ഏറ്റവും അനുയോജ്യമാണ് സിവില്‍ സര്‍വ്വീസ് മേഘലയെന്ന് തെരേസാ ജോസഫ് മലയാളം യുകെയോട് പറഞ്ഞു.
കരുണയുടെ മാലാഖമാര്‍ ഭരണചക്രം തിരിക്കാനൊരുങ്ങുമ്പോള്‍ മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍….
ജാഗി ജോസഫ്
പാട്ടുകള്‍ക്ക് വല്ലാത്ത മാസ്മരfക ശക്തിയാണ്. മനുഷ്യ മനസുകളെ ഏറെ സ്വാധീനിക്കാന്‍ നല്ല ഗാനങ്ങള്‍ക്കാകും. ദൈവം ചിലര്‍ക്കു മാത്രമായി നല്‍കിയ വരദാനമാണ് മധുരമായ ശബ്ദം. ഇത്തരത്തില്‍ ദൈവം കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ് വില്‍സ്വരാജിന് സംഗീതം. തന്റെ സംഗീത ജീവിതത്തിന്റെ ഓരോ പടിയും കയറുമ്പോഴും ഇനിയേറെ മുന്നോട്ട് പോകാനുണ്ടെന്ന തിരിച്ചറിവാണ് ഈ ഗായകനെ വിനയാന്വിതനാക്കുന്നത്. വില്‍സ്വരാജിന്റെ മനോഹരമായ ഗാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ബ്രിസ്റ്റോളിലേയും കവന്‍ട്രിയിലേയും സംഗീത പ്രേമികള്‍.
ഹീത്രൂ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന വില്‍സ്വരാജിനെ ബെറ്റര്‍ഫ്രെയിംസ് ഡയറക്ടര്‍ ശ്രീ. രാജേഷ് നടേപ്പിള്ളിയും കൂട്ടരും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി സ്വീകരിച്ചു. ഇനി ഒരു മാസത്തിലേറെ യുകെയിലെ വിവിധ സ്ഥലങ്ങളില്‍ ആയി നടക്കുന്ന വിവിധ സംഗീത നിശകളില്‍ അദ്ദേഹം പങ്കെടുക്കും. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ബ്രിസ്റ്റോളില്‍ ജൂണ്‍ 11 നും കവന്‍ട്രിയില്‍ ജൂണ്‍ 23 നും അദ്ദേഹം ആ സ്വരമാധുര്യം സംഗീതപ്രേമികള്‍ക്കായി പകര്‍ന്നു നല്‍കും. നാളെ ഉച്ചകഴിഞ്ഞു 3.30 നു ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറുന്ന മഴവില്‍ സംഗീതത്തിലും വില്‍സ്വരാജിന്റെ സ്വരമാധുര്യം നുകരാന്‍ സാധിക്കും.
ന്യൂകാസിലിലും സ്വിന്‍ഡനിലും ഗ്ലോസ്റ്ററിലും വൈവിധ്യമാര്‍ന്ന രീതിയില്‍ സംഗീത സായാഹ്നങ്ങള്‍ അരങ്ങേറും. ഇത് കൂടാതെ ചില സ്വകാര്യ പരിപാടികളിലും പങ്കെടുത്തു ജൂലൈ ആദ്യ പകുതിയോടെയാകും നാട്ടിലേക്ക് മടങ്ങുക. തന്റെ തിരക്കേറിയ ജീവിതത്തിലെ പല പരിപാടികളും മാറ്റി വച്ചാണ് വില്‍സ്വരാജ് യുകെ മലയാളികളെ സംഗീതത്തില്‍ ആറാടിക്കാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളുകളിലും ടിക്കറ്റുകള്‍ ലഭ്യമാകുന്നതായിരിക്കും എന്ന് ബെറ്റര്‍ ഫ്രെയിംസിന് വേണ്ടി രാജേഷ് നടേപ്പിള്ളി അറിയിച്ചു. ഈ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്യുന്നത് യുകെയിലെ പ്രഗല്‍ഭരായ മോര്‍ട്ട്‌ഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡും നെപ്റ്റിയൂണ്‍ ട്രാവല്‍ ലിമിറ്റഡും ലണ്ടന്‍ മലയാളം റേഡിയോയും ചേര്‍ന്നാണ്.
വിശദ വിവരങ്ങള്‍ക്കും പ്രവേശന പാസിനുമായി ബന്ധപ്പെടുക:
രാജേഷ് നടേപ്പിള്ളി: 00447951263954
രാജേഷ് പൂപ്പാറ: 00447846934328
ഇന്ന് പത്തൊന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദിലീപിനും ലിറ്റിയ്ക്കും ആശംസകള്‍ നേരുന്നതായി സുഹൃത്തുക്കള്‍. മലയാളം യുകെ ഡയറക്ടര്‍ കൂടിയായ ദിലീപ് മാത്യു കടുത്തുരുത്തി പൂഴിക്കോല്‍ കുടുംബാംഗമാണ്. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറുമുള്ളൂര്‍ കൊളവിപറമ്പില്‍ കുടുംബാംഗമായ ലിറ്റിമോള്‍ ജോസഫിനെ ജീവിത സഖിയാക്കിയ ദിലീപിന് മൂന്ന് മക്കള്‍ ആണ്. ജെഫ് മാത്യു, സ്റ്റീവ് മാത്യു, ജോഷ്വ മാത്യു എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍.
ദിലീപിനും ലിറ്റിമോള്‍ക്കും ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം മലയാളം യുകെ ന്യൂസ് ടീമംഗങ്ങളും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.
ലണ്ടനിൽ വീണ്ടും ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കാൽനടക്കാരുടെ മേൽ വാൻ ഇടിച്ചു കയറി. നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സായുധ പോലീസ് പരിസരം വളഞ്ഞു. ഒരാൾ അറസ്റ്റിലായതായി റിപ്പോർട്ടുണ്ട്. നിരവധി ആംബുലൻസുകളും പോലീസ് വാഹനങ്ങളും സ്ഥലത്തുണ്ട്. ഏയർ ആംബുലൻസും രക്ഷാ പ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. സമീപ റോഡുകളിലെ ഗതാഗതം പോലീസ് വഴി തിരിച്ചു വിടുകയാണ്. ആളുകൾ ലണ്ടൻ ബ്രിഡ്ജ് ഭാഗത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മെട്രോ പൊലിറ്റൻ പോലീസ് അറിയിച്ചു. രാത്രി 10.30 ഓടെയാണ് ആക്രമണം നടന്നത്. ഒരു വെളുത്ത ട്രാൻസിറ്റ് വാനാണ് യാത്രക്കാരുടെ മേൽ പാഞ്ഞുകയറിയത്.
ഒന്നിലേറെ മരണം സംഭവിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു. 20 ലേറെ പേർക്ക് പരിക്കുണ്ട്. വാൻ ഉപയോഗിച്ച് കാൽനടക്കാരെ ഇടിച്ചു തെറിപ്പിച്ചതിനു ശേഷം വാനിൽ നിന്ന് ചാടിയിറങ്ങിയ മൂന്നു പേർ 12 ഇഞ്ച് നീളമുള്ള ബ്ലേഡ് ഉപയോഗിച്ച് കണ്ണിൽ കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു. ബോറോ മാർക്കറ്റിലും വോക്സ് ഹാളിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
റോയ് പാനികുളം
ക്രിസ്റ്റല്‍ ഇയര്‍ ആഘോഷിക്കുന്ന ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ച് മേയ് ഇരുപത്തേഴിന് നടന്ന ഓള്‍ യുകെ നാടകമത്സരത്തിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച നാടകമായി ഗ്ലോസ്റ്റര്‍ അക്ഷര തീയറ്റേഴ്‌സ് അവതരിപ്പിച്ച ‘മാവോയിസ്റ്റ്’ എന്ന നാടകം തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച രണ്ടാമത്തെ നാടകമായി ചെല്‍ട്ടന്‍ഹാം റിഥം തീയറ്റേഴ്‌സ് അവതരിപ്പിച്ച ”ദാഹം” തെരെഞ്ഞെടുക്കപ്പെടുകയും അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 251 പൗണ്ടിന്റെ ക്യാഷ് അവാര്‍ഡിന് അര്‍ഹമാകുകയും ചെയ്തു.
ഏറ്റവും മികച്ച മൂന്നാമത്തെ നാടകമായി ഹോളിഫാമിലി പ്രയര്‍ ഫെലോഷിപ് ചിചെസ്റ്റര്‍ അവതരിപ്പിച്ച ‘മത്തായിയുടെ മരണം’ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മൂന്നാമത്തെ നാടകത്തിനുള്ള ക്യാഷ് അവാര്‍ഡായ 151 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ടി സി എസ് നഴ്‌സിംഗ് കണ്‍സള്‍ട്ടന്‍സി ആണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ ചെറുത്തുനില്‍പ്പുകള്‍ അനിതരസാധാരണമായ കയ്യടക്കത്തോടെ അവതരിപ്പിച്ചു എന്നതാണ് അക്ഷര തീയറ്റേഴ്‌സിനെ മറ്റു നാടകസമിതികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
വിധികര്‍ത്താക്കളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയ ”മാവോയിസ്‌ററ്” എന്ന നാടകം ഒരു കൂട്ടായ്മയുടെ വിജയമായിരുന്നു. ഒരു കൂട്ടം അനുഗ്രഹീതരായ കലാകാരന്മാരുടെ സമഞ്ജസമായ സമ്മേളനത്തില്‍ നിന്നും ഉടലെടുത്ത ഗ്ലോസ്റ്റര്‍ അക്ഷര തീയറ്റേഴ്‌സ്, അവരുടെ കന്നി സംരംഭത്തില്‍ത്തന്നെ വിജയതിലകമണിയുകയും, ബീ വണ്‍ ഇന്റര്‍നാഷണല്‍ സ്‌പോണ്‍സര്‍ ചെയ്ത അഞ്ഞൂറ്റി ഒന്ന് പൗണ്ടും പ്രശസ്തിപത്രവും കരസ്ഥമാക്കുകയും ചെയ്തു.
മേക്കര ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്ത ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് ലണ്ടന്‍ നാടക വേദിയുടെ തീന്‍ മേശയിലെ ദുരന്തത്തില്‍ അഭിനയിച്ച ജെയ്‌സണ്‍ ജോര്‍ജ്ജ് കരസ്ഥമാക്കി. മേക്കര ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്ത അവാര്‍ഡിനര്‍ഹരായത് വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ ലെസ്റ്റര്‍ സൗപര്‍ണികയാണ്.
യുകെയിലെ ഏറ്റവും പ്രഗത്ഭ വിധികർത്താക്കളായ ശ്രീ അനിൽ നായരും, ശ്രീ മനോജ് ശിവയുമായിരുന്നു ഈ നാടകമത്സരത്തിൽ വിധികർത്താക്കളായി എത്തിയത്. സാധാരണയിൽ നിന്നും വിഭിന്നമായി അവർ ഓരോ നാടകവും സസൂഷ്മം വീക്ഷിക്കുകയും, മത്സരത്തിന്‍റെ അവസാനം എഴുതി തയ്യാറാക്കിയ പേപ്പറിൽ നോക്കി ഓരോ നാടകവും അവതരിപ്പിച്ച രീതിയും വളരെ വിശദമായി പ്രേക്ഷകരോട് വിവരിക്കുകയുണ്ടായി.
ചാരിറ്റി പ്രവർത്തനങ്ങൾ ജീവശ്വാസം പോലെ കൊണ്ട് നടക്കുന്ന ജി എം എ അംഗങ്ങൾ വീട്ടിൽ നിന്നും ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി കൊണ്ട് വന്ന് ജി എം എ കൗണ്ടറിലൂടെ വിറ്റും, റാഫിൾ ടിക്കറ്റെടുത്തും ചാരിറ്റി ഫണ്ടിലേക്ക് തന്നാൽ കഴിയുന്ന വിധത്തിൽ സഹായിക്കുന്നത് നാടക മത്സരത്തിനിടക്ക് കാണുന്ന പതിവ് കാഴ്ചകളിൽ ഒന്നായിരുന്നു. നാടകത്തിന്‍റെ ഇടവേളകളിൽ ജി എം എ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ കാതിനിമ്പമേകുന്ന സംഗീത നിശയും ഉണ്ടായിരുന്നു
മരിച്ചു കൊണ്ടിരിക്കുന്ന ഒരു കലയെ പുനരുജ്ജീവിപ്പിക്കുക, അതോടൊപ്പം ആ മത്സരത്തില്‍ നിന്നും പിരിഞ്ഞു കിട്ടുന്ന തുക നാട്ടിലെ പാവപ്പെട്ടവന്റെ ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണ പ്രക്രിയകള്‍ക്കു നല്‍കി പാവപ്പെട്ടവന് നല്ല ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന നവീന ആശയത്തില്‍ നിന്നുമാണ് ഇപ്രാവശ്യത്തെ ചാരിറ്റി ഇവന്റിന് തുടക്കം കുറിച്ചത്. ജനകീയ കലയായ നാടകത്തിന് ഒരു പുതുജീവന്‍ നല്കാന്‍ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആഗ്രഹിച്ചത് പോലെ, അത് കലാസ്വാദകര്‍ക്കും അതോടൊപ്പം,നമ്മുടെ സഹജീവികള്‍ക്കും ഒരു തണല്‍മരമായി വളര്‍ന്നു പന്തലിക്കുന്ന കാഴ്ചയാണ് മേയ് ഇരുപത്തേഴിന് ഗ്ലോസ്റ്ററിലെ റിബ്സ്റ്റന്‍ ഹാളില്‍ കണ്ടത്.
നാടകാചാര്യന്മാരായ സി എല്‍ ജോസ് ,കാവാലം, സി ജെ തോമസ് തുടങ്ങിയവര്‍ ചവിട്ടിക്കുഴച്ചിട്ട മണ്ണില്‍ നിന്നും ചാരുതയാര്‍ന്ന ശില്‍പ്പങ്ങള്‍ മെനെഞ്ഞെടുക്കുന്ന കരവിരുത് നാടകമത്സരത്തിലുടനീളം നമുക്ക് കാണാമായിരുന്നു.
സഖറിയ പുത്തന്‍കളം
ചെല്‍ട്ടന്‍ഹാം: യു.കെ.കെ.സി.എ ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണമായിരുന്ന 101 വനിതകള്‍ അവതരിപ്പിച്ച മാര്‍ഗ്ഗം കളിക്ക് മുന്‍കൈ എടുത്ത വുമണ്‍സ് ഫോറം 16-ാമത് കണ്‍വെന്‍ഷനില്‍ ‘തനിമതന്‍ നടനം ഒരു സര്‍ഗ്ഗമായി’ എന്ന പേരില്‍ 500ലധികം ആളുകള്‍ അവതരിപ്പിക്കുന്ന നടനസര്‍ഗ്ഗം 2017 വിസ്മയമാകും. യു.കെ.കെ.സി.എയുടെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നടന സര്‍ഗ്ഗം പ്രവാസി മലയാളികളുടെയിടയില്‍ ചരിത്ര സംഭവമാകും.
മാര്‍ഗ്ഗം കളി, പരിചമുട്ടുകളി, തിരുവാതിര, ഒപ്പന എന്നീ നൃത്തങ്ങള്‍ 500-ലധികം വരുന്ന ക്നാനായ സമുദായാംഗങ്ങള്‍ ഫ്യൂഷന്‍ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ യു.കെ.കെ.സി.എ കണ്‍വെന്‍ഷന് തിളക്കമേറും. നടന സ്വര്‍ഗ്ഗത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ലിറ്റി ജിജോ (07828424575), ജോമോള്‍ സന്തോഷ് (07833456034) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
ഇതേസമയം 16-ാമത് യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ റാലി മത്സരത്തിന് യൂണിറ്റുകള്‍ വാശിയേറിയ തയ്യാറെടുപ്പിലാണ്. കണ്‍വെന്‍ഷന്‍ കലാസന്ധ്യയില്‍ ഇത്തവണ അതിഗംഭീരവും നയനാന്ദകരവും കാതുകള്‍ക്ക് ഇമ്പമാര്‍ന്നതുമായ കലാവിരുന്നാണ് യൂണിറ്റുകള്‍ ഒരുക്കിയിരിക്കുന്നത്.
പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ലെസ്റ്റര്‍ മലയാളികള്‍ക്ക് പ്രിയങ്കരരായ എബിച്ചേട്ടനും മേഴ്സിചേച്ചിയും ഇന്ന് ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. കോട്ടയം ജില്ലയിലെ നീഴൂര്‍ ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ഇടവകാംഗങ്ങളായ എബി ജോസഫും ഭാര്യ മേഴ്സിയും വിവാഹ രജത ജൂബിലി ആഘോഷിക്കുമ്പോള്‍ ഒപ്പം ഇവരുടെ ദാമ്പത്യ വല്ലരിയില്‍ വിരിഞ്ഞ നാല് മനോഹര പുഷ്പങ്ങള്‍ കൂട്ടിനുണ്ട്. മക്കളായ റോഷ്നി എബി, രേഷ്മ എബി, റെമി എബി, റിയ എബി എന്നിവരാണ് അവര്‍. നീഴൂര്‍ ചരലേല്‍ കുടുംബാംഗമാണ് എബി ജോസഫ്.
എബിച്ചേട്ടനും മേഴ്സിചേച്ചിക്കും വിവാഹ രജത ജൂബിലി ആശംസകള്‍ നേരുന്നതായി ലെസ്റ്ററിലെ ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അറിയിക്കുന്നു. ഒപ്പം മലയാളം യുകെ ന്യൂസ് ടീമിന്‍റെ ആശംസകളും നേരുന്നു.
ഷാജി തലച്ചിറ
കോട്ടയം ജില്ലയില്‍ നിന്നുള്ള നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളെ സമ്മാനിച്ചിട്ടുള്ള മീനച്ചില്‍ താലൂക്കിലെ കോഴായില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ സംഗമം നാളെ നോര്‍ത്താംപ്ടനിലെ ബ്രോഡ്മീഡ് അവന്യുവില്‍ വച്ച് നടക്കുന്നു. കോഴാ നിവാസികളായ യുകെയിലെ പ്രവാസി മലയാളികളുടെ ആറാമത് സംഗമത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സംഗമത്തിനെത്തുന്ന കുടുംബങ്ങളെ സ്വീകരിക്കാന്‍ സംഘാടകര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞു.
നാളെ രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന നിരവധി പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പതിനൊന്ന് മണിക്ക് തന്നെ ആരംഭിക്കുന്ന രജിസ്ട്രേഷന്‍ നടപടികളോടെ ആണ് സംഗമം ആരംഭിക്കുന്നത്. രജിസ്ട്രേഷന് ശേഷം കുടുംബ സമേതം ഉല്ലസിക്കാനുള്ള ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഗെയിമുകളും കലാ കായിക മത്സരങ്ങളും മറ്റ് പ്രോഗ്രാമുകളും നടക്കും.
സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി കേരളീയ ശൈലിയിലുള്ള നാടന്‍ ഭക്ഷണ ശാലകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രമുഖ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും. നാളെ നടക്കുന്ന പ്രോഗ്രാമുകളിലും സാംസ്കാരിക സമ്മേളനത്തിലും പങ്കെടുക്കാന്‍ കോഴാ നിവാസികളായ എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സുരേഷ് വട്ടക്കാട്ടില്‍ – 07830906560
സജിമോന്‍ – 07960394174
ജിമ്മി പൂവാട്ടില്‍ – 07440029012
സംഗമവേദിയുടെ അഡ്രസ്സ്:
St. Albans Parish Hall
Broadmead Avenue
Northampton NN3 2RA
ബിനോയി ജോസഫ്
നന്മയുടെ പുസ്തകത്തിൽ ഇവരുടെ പേരുകൾ എഴുതിച്ചേർക്കപ്പെടും.. കാരുണ്യത്തിന്റെ നീരുറവ വറ്റാത്ത യുവതലമുറയുടെ പ്രതീകങ്ങളായി, ജനമനസുകളുടെ സ്നേഹസാന്ത്വനമായി അവർ മാറുകയാണ്.. ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഏവർക്കും മാതൃകയാവുകയാണ് യുകെയിലെ മലയാളി ദമ്പതികളായ ബിജു ചാക്കോയും ലീനുമോളും. പൂർണ പിന്തുണയുമായി ബിജുവിൻറെ അമ്മയും സഹോദരൻ ബിജോയിയും സഹോദരിമാരുമുണ്ട്. ഓർമ്മകളിൽ മാത്രം ജീവിക്കുന്ന പ്രിയപ്പെട്ട അച്ചാച്ചൻറെ സ്മരണയിൽ ലിങ്കൺ ഷയറിലെ ഗ്രിംസ്ബിയിൽ താമസിക്കുന്ന ബിജു ചാക്കോയും പത്നി ലീനു മോളുമാണ് പാവപ്പെട്ടവർക്കായി ഭവനങ്ങൾ ഒരുക്കുന്നത്. കോട്ടയം മാഞ്ഞൂരിലാണ് നാടിൻറെ ഉത്സവമായി മാറുന്ന ഈ ജീവകാരുണ്യ സംരംഭം ഫലപ്രാപ്തിയിലെത്തുന്നത്. ലോകത്തിനു മുഴുവൻ മാതൃകയാവുന്ന ഈ സുമനസുകളെ അനുഗ്രഹാശിസുകൾ കൊണ്ട് മൂടുകയാണ് സുഹൃത്തുക്കൾ.
ഭവനരഹിതരായ അഞ്ചു കുടുംബങ്ങൾക്ക് സുരക്ഷിതമായുറങ്ങാൻ ഒരു കൊച്ചു ഭവനം സമ്മാനമായി നല്കാൻ കഴിഞ്ഞതിൽ ദൈവത്തോടു നന്ദി പറയുകയാണ് ബിജു ചാക്കോയും ലീനുമോളും. ബിജുവിൻറെ പിതാവ് എം.കെ ചാക്കോ മൂശാരിപറമ്പിലിൻറെ ഓർമ്മയ്ക്കായി, അദ്ദേഹത്തിൻറെ പത്താം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് കോട്ടയം മാഞ്ഞൂർ പഞ്ചായത്തിൽ ഈ സ്നേഹഭവനങ്ങൾ ഒരുങ്ങുന്നത്. മക്കൾ ചെയ്യുന്ന സൽപ്രവൃത്തികൾക്ക് നേതൃത്വം കൊടുക്കാൻ ബിജുവിൻറെ അമ്മ മറിയാമ്മ ചാക്കോ സന്തോഷത്തോടെ മുന്നിൽ തന്നെയുണ്ട്. ഭവന നിർമ്മാണ കമ്മിറ്റിയുടെ രക്ഷാധികാരിയാണ് മറിയാമ്മ ചാക്കോ.
പതിനാറ് വർഷങ്ങൾക്കു മുൻപാണ് ബിജുവും ലീനുമോളും യുകെയിലേയ്ക്ക് കുടിയേറിയത്. 2001 ൽ യുകെയിൽ എത്തിയ ഇരുവരും ബി എസ് സി നഴ്സുമാരാണ്. ഇവർക്ക് നാല് ആൺകുട്ടികൾ ഉണ്ട്. ഇയർ 7 ൽ പഠിക്കുന്ന ജെയ്ക്ക്, ഇയർ 5 ൽ പഠിക്കുന്ന ജൂഡ്, ഇയർ 3 ൽ പഠിക്കുന്ന എറിക് പിന്നെ നഴ്സറി വിദ്യാർത്ഥിയായ ഏബൽ. നഴ്സിംഗ് ജോലിയോടൊപ്പം യു കെയിൽ ചെറിയ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിട്ട ഇവർ പടിപടിയായി വിവിധ ബിസിനസ് മേഖലകളിൽ വിജയക്കൊടി പാറിച്ചു കഴിഞ്ഞു. ഡുറം വിൻഗേറ്റിലുള്ള ഡിവൈൻ കെയർ സെന്റർ ഇവരുടെ ഉടമസ്ഥതയിലുള്ള എൽബാ ഹെൽത്ത് കെയറിൻറെ ഭാഗമാണ്. യുകെയിൽ റീറ്റെയിൽ ബിസിനസ് ആരംഭിച്ച ധാരാളം മലയാളികൾക്ക് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകാറുണ്ട്. യുകെയിലെ ക്നാനായ സഭയുടെ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ് ബിജുവും കുടുംബവും. സാമൂഹിക സംസ്‌കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇവർക്ക് യുകെയിലും പുറത്തും വളരെ വലിയ ഒരു സുഹൃദ് വലയവുമുണ്ട്. കവിതയെയും സംഗീതത്തെയും സ്നേഹിക്കുന്ന ബിജുവും ലീനുമോളും യുകെയിലെ മിക്ക ഇവന്റുകളിലും നിറസാന്നിധ്യമാണ്.
പാവപ്പെട്ടവരോട് എന്നും അനുകമ്പയോടെ സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്ന തൻറെ പിതാവിൻറെ പ്രവർത്തന മാതൃകയാണ്, പാവപ്പെട്ടവർക്ക് സൗജന്യ ഭവനപദ്ധതി എന്ന ആശയത്തിലേക്ക് തന്നെ നയിച്ചത് എന്ന് ബിജു ചാക്കോ പറഞ്ഞു. മാഞ്ഞൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്, ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡൻറ്, ചാമക്കാല സെന്റ് ജോൺസ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം പരേതനായ എം.കെ ചാക്കോ മൂശാരിപറമ്പിൽ കാഴ്ച വച്ചിട്ടുണ്ട്. ബിജുവിൻറെ സഹോദരൻ ബിജോയി ചാക്കോയും കുടുംബവും അമേരിക്കയിലാണ്. സഹോദരിമാരായ മിനിയും മേഴ്സിയും യുകെയിൽ ജോലി ചെയ്യുന്നു. മറ്റൊരു സഹോദരി സിസ്റ്റർ ഫ്രാൻസി മോനിപ്പള്ളി എം.യു. എം ഹോസ്പിറ്റലിൻറെ അഡ്മിനിസ്ട്രേറ്റർ ആണ്.
ജൂൺ 11 ന് എം.കെ ചാക്കോ അനുസ്മരണവും ഹോം ഫോർ ഹോംലെസ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അഞ്ചു വീടുകളുടെ താക്കോൽ ദാനവും നടക്കും. രാവിലെ 10 മണിക്ക് ചാമക്കാല സെന്റ് ജോൺസ് പള്ളിയിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിൻറെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീടുകളുടെ താക്കോൽ ദാന കർമ്മം നിർവ്വഹിക്കും. ചാമക്കാല ഇടവക വികാരി ഫാ. ജോസ് കടവിൽച്ചിറ സമ്മേളനത്തിൽ സ്വാഗതമാശംസിക്കും. മോൻസ് ജോസഫ് എം.എൽ.എ, പി.കെ ബിജു എം.പി, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ നീലംപറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലൂക്കോസ് മാക്കിൽ എന്നിവർ പ്രസംഗിക്കും. ബിജു ചാക്കോ നന്ദി പ്രകാശനം നടത്തും.
യുകെ മലയാളികൾക്കെല്ലാം മാതൃകയായി മാറുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നല്കുന്ന ബിജു ചാക്കോയ്ക്കും ലീനുമോൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.
സാബു ചുണ്ടക്കാട്ടില്‍
സ്റ്റാഫോര്‍ഡ് ഷെയര്‍: എട്ടാമത് കോതനല്ലൂര്‍ സംഗമത്തിന് ജൂണ്‍ 16ന് തുടക്കമാവും. 16 മുതല്‍ 18 വരെയുള്ള മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിന് സ്റ്റാഫോര്‍ഡ് ഷെയറിലെ സ്‌മോള്‍വുഡ് മാനര്‍ സ്‌കൂളാണ് ഇത്തവണ വേദിയാകുന്നത്. യുകെയിലെ കോതനല്ലൂര്‍കാരുടെ ഉത്സവമായ സംഗമം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. കേരളത്തിന്റെ തനതായ നാടന്‍ രുചികള്‍, കുട്ടികള്‍ക്കായി ബൗണ്‍സി ക്യാസില്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനായുള്ള സ്വിമ്മിംഗ് പൂള്‍ എന്നിങ്ങനെ എല്ലാത്തരത്തിലും വിപുലമായ സജ്ജീകരണങ്ങളാണ് സംഗമത്തിനായി ഒരുക്കിയിരിക്കുന്നത്.
രണ്ട് രാത്രി പൂര്‍ണ്ണമായും കോതനല്ലൂര്‍കാരായ സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ആഘോഷിക്കാനുള്ള അവസരമാണ് യുകെയിലെ ഓരോ കോതനല്ലൂര്‍കാരനും സംഗമത്തില്‍ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്നത്. 16ന് വൈകിട്ട് 5 മണി മുതല്‍ സംഗമത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും.രണ്ട് ദിവസം സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് 17ന് വൈകിട്ട് മുതല്‍ക്കും പരിപാടിയിലേക്ക് വന്നെത്താവുന്നതാണ്.
ഈ ദിവസം സൈക്കിള്‍ റേസ് നടക്കുന്നതിനാല്‍ 7 മണി മുതല്‍ സംഗമസ്ഥലത്തേക്കുള്ള ഫാം ഹൗസ് റോഡ് അടക്കുമെന്നതിനാല്‍ കഴിയുന്നതും അതിന് മുന്‍പ് തന്നെ എത്തിച്ചേരുവാന്‍ ശ്രമിക്കേണ്ടതാണ്. സംഗമത്തെക്കുറിച്ചും രജിസ്ട്രഷനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ കോതനല്ലൂര്‍ സംഗമം എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലോ അല്ലെങ്കില്‍ കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടുക.
Venue- Smallwood manner school, Uttoxeter, Staffordshire
ST14 8NS.