കവന്‍ട്രി : യുകെയിലെ ഹൈന്ദവരായ മലയാളികള്‍ക്കിടയില്‍ സമൂഹ ശ്രീകൃഷ്ണ അഷ്ടോത്തര അര്‍ച്ചന സംഘടിപ്പിച്ച് കവന്‍ട്രി ഹിന്ദു സമാജം ശ്രദ്ധ നേടി. വിഷുദിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ആഘോഷത്തിലാണ് അര്‍ച്ചന സംഘടിപ്പിച്ചത്. ഈശ്വര ചൈതന്യം നിറഞ്ഞ മന്ത്രോച്ചാരണങ്ങള്‍ ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടിരുന്നപ്പോള്‍ ആഘോഷ പരിപാടികള്‍ക്ക് എത്തിയവര്‍ക്ക് നൂറു ജന്മ പുണ്യ സാഫല്യമായി അര്‍ച്ചന. വേദ മന്ത്രങ്ങള്‍ വിദ്യയിലൂടെ ആര്‍ക്കും സ്വായത്തമാക്കാവുന്നതാണെന്നും മന്ത്ര ഉച്ചാരണം ഭക്തി പുരസ്സരം നിര്‍വഹിക്കുമ്പോള്‍ ഈശ്വര ചൈതന്യം നിറയുമെന്നു പുത്തന്‍ തലമുറയെ കൂടി മനസ്സിലാക്കിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് അര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കിയ അജികുമാര്‍ വ്യക്തമാക്കി. അര്‍ച്ചന നടത്തും മുന്‍പ് എന്തിനു വേണ്ടിയാണു പ്രാര്‍ത്ഥന എന്നും സോദാഹരണം അജികുമാര്‍ വിശദമാക്കി. ഹൈന്ദവ വിശ്വാസത്തില്‍ വക്തിപരമായ ആവശ്യങ്ങള്‍ അല്ല യഥാര്‍ത്ഥ പ്രാര്ഥനയെന്നും ലോകത്തിനു മുഴുവന്‍ സുഖം അര്‍ത്ഥിച്ചു ഈശ്വര പ്രീതി തേടലാണ് യഥാര്‍ത്ഥ പ്രാര്ഥനയെന്നും അദ്ദേഹം വിശദമാക്കി. കുട്ടികളും സ്ത്രീകളും ചേര്‍ന്നാണ് കൃഷ്ണ ശതനാമാവലി പൂര്‍ത്തിയാക്കിയത്.
കവന്‍ട്രി ഹിന്ദു സമാജം നടത്തിയ രണ്ടാം വിഷു ആഘോഷ പരിപാടിയില്‍ അറുപതിലേറെ പേരുടെ സാന്നിധ്യം ശ്രദ്ധയമായി മാറി. ഇരുപതോളം പേര്‍ അവധിക്കാല യാത്രയില്‍ ആയിട്ടും കൂടുതല്‍ പേരുടെ സാന്നിധ്യം സംഘാടകര്‍ക്ക് ആവേശമായി. വിഷു ആഘോഷത്തിന്റെ ഭാഗമായി ചക്കയും മാങ്ങയും പൈനാപ്പിളും വാഴച്ചുണ്ടും ഒക്കെയായി കേരളത്തിലെ കാണിക്കാഴ്ചകള്‍ തന്നെ ബ്രിട്ടനിലും ഒരുക്കാന്‍ കവന്‍ട്രി ഹിന്ദു സമാജത്തിനു കഴിഞ്ഞു. വിഷു ആഘോഷത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും കണി കണ്ടു കൈനീട്ടം വാങ്ങിയാണ് മനസ്സില്‍ ആഹ്ലാദ പൂത്തിരി കത്തിച്ചത്. സമാജം കോ ഓഡിനേറ്റര്‍ കൂടിയായ അനില്‍കുമാര്‍ മുഴുവന്‍ പേര്‍ക്കും കൈനീട്ടം നല്‍കി വിഷു മംഗളങ്ങള്‍ നേര്‍ന്നു.
മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് നിരവധി കലാപരിപാടികളും സംഘടിപ്പിച്ചാണ് ആഘോഷം സമൃദമാക്കിയത്. ബര്‍മിംഗ്ഹാമില്‍ നിന്നെത്തിയ അനില്‍കുമാറും കുടുംബവും സംഗീത വഴികളിലൂടെ കാണികളെ നടത്തിയപ്പോള്‍ രേഷ്മിയും സ്മിതയും ചേര്‍ന്ന നാല്‍വര്‍ സംഘം സിനിമാറ്റിക് ഡാന്‍സിന്റെ വശ്യ ചാരുത സമ്മാനിച്ചു. പ്രാര്‍ത്ഥന സുഭാഷ്, ഋഷികേഷ് അനില്‍കുമാര്‍, ആകാശ് അനില്‍ തുടങ്ങി നിരവധി കുട്ടികള്‍ പാട്ടും കവിതയുമായി വേദിയില്‍ എത്തി. അഞ്ജന സജിത്തും അമൃത അജിയും നേതൃത്വം നല്‍കിയ ലഘുനാടകം മുഴുവന്‍ കുട്ടികളും ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത്. പൗരാണിക കാലഘട്ടവും ആധുനിക കാലഘട്ടവും മനുഷ്യ മനസിനെ ഏതു വിധത്തിലാണ് സ്വാധീനിക്കുന്നത് എന്ന് വക്തമാക്കുന്നതായിരുന്നു ലഘു നാടകത്തിന്റെ പ്രമേയം. നാടകം അടക്കമുള്ള മുഴുവന്‍ പരിപാടികള്‍ക്കും സൂത്രധാരകത്വം നിര്‍വഹിച്ചു അണിയറയില്‍ ഒരുക്കങ്ങള്‍ നടത്തിയത് സ്മിത അജികുമാറും സംഘവുമാണ്.
സമാജം അംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയ നാടന്‍ വിഷു സദ്യയാണ് പരിപാടികളില്‍ ഏറ്റവും മികച്ചു നിന്നതു. സ്വാദിലും ഗുണത്തിലും നാടന്‍ ഇനങ്ങള്‍ മറ്റൊന്നിനു മുന്നിലും തോല്‍ക്കാന്‍ പകരമാവില്ല എന്ന് തെളിയിച്ചു നാട്ടു മാമ്പഴ പുളിശ്ശേരി, ചക്ക എരിശ്ശേരി, മുരിങ്ങയില തോരന്‍, തുടങ്ങിയ പലവിധ വിഷു വിഭവങ്ങള്‍ ഇലയില്‍ എത്തിയപ്പോള്‍ എന്നോ നാട്ടില്‍ വച്ച് നാവില്‍ എത്തിയ രുചി മുകളങ്ങള്‍ വീണ്ടും ആസ്വദിക്കാന്‍ പറ്റിയ സൗഭാഗ്യമാണ് ആഘോഷത്തിന് എത്തിയവര്‍ക്ക് ലഭ്യമായത്. ഇത്തരം ഒരു സദ്യ വീണ്ടും യുകെ യുടെ മണ്ണില്‍ കഴിക്കാന്‍ ഭാഗ്യം ലഭിക്കും എന്ന് സ്വപ്‌നേപി കരുതിയതല്ലെന്നും സദ്യ ഉണ്ടാവര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നാടന്‍ കറിക്കൂട്ടുകള്‍ ഒരുക്കാന്‍ ചുമതലയേറ്റ രശ്മിക്കും സംഘത്തിനും ഏറെ സന്തോഷം. വിഷുക്കണി തയ്യാറാക്കാന്‍ രാജീവും ഗോകുല്‍ ദിനേശും മുന്നില്‍ നിന്നപ്പോള്‍ പരാതികള്‍ ഒന്നും ഇല്ലാത്ത മറ്റൊരു വിഷു ആഘോഷമാണ് കണിക്കൊന്ന പൂത്ത പോലെ പൂത്തുലഞ്ഞത്.
കവന്‍ട്രി ഹിന്ദു സമാജത്തിന്റെ മാസം തോറുമുള്ള ഭജനയ്ക്ക് അടുത്ത മാസം ഏഴാം തിയതി കവന്‍ട്രി വേദിയാകും. ലണ്ടനില്‍ അനാഥമായി മരിച്ച നിലയില്‍ കണ്ടെത്തിയ ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാന്‍ കവന്‍ട്രി ഹിന്ദു സമാജം സ്വരൂപിച്ച ധനസഹായം ആള്‍ യുകെ ഹിന്ദു വെല്‍ഫെയര്‍ സൊസൈറ്റിക്ക് കൈമാറിയതായി ധനശേഖരണത്തിനു നെത്ര്വതം നല്‍കിയ കെ ദിനേശ് അറിയിച്ചു.
മെയ് മാസത്തില്‍ നടക്കുന്ന ഭജന്‍ സത്സംഗത്തില്‍ ഓണാഘോഷ പരിപാടികളുടെ ചര്‍ച്ച കൂടി സംഘടിപ്പിച്ചിരിക്കുന്നതിനാല്‍ മൂന്നു മണി മുതല്‍ അംഗങ്ങള്‍ എത്തിച്ചേരണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
റോയ് മാത്യു
ഇടുക്കി ജില്ലയില്‍ നിന്നും ആറാമത് സംഗമത്തിന് ഇനി വെറും ഒരാഴ്ച്ച മാത്രം. ഇടുക്കിയുടെ ജനപ്രതിനിധി ജോയിസ് ജോര്‍ജ് എം.പി കുടുംബസമേതം എത്തുന്നു എന്നെരു പ്രത്യേകതയും ഈ സംഗമത്തിനുണ്ട്. ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധമായ ഒരുക്കവും പൂര്‍ത്തിയായി. രാവിലെ കൃത്യം 9 മണി മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി കലാമത്സരങ്ങള്‍, കുട്ടികള്‍ക്ക് പ്രോഗ്രാമുകള്‍ ചെയ്യാന്‍ അവസരം, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആസ്വാദ്യമായ പരിപാടികള്‍, നമ്മുടെ നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ക്ക് ആദരം ഒരുക്കുന്നു, വിവധ തലത്തില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദരം, കുട്ടികള്‍ക്ക് സമ്മാനം, പരിചയം പുതുക്കല്‍, പുതിയതായി എത്തിയവര്‍ക്ക് പരിചയപ്പെടാന്‍ അവസരം എന്നിവയാണ് സംഗമത്തിന്റെ പ്രത്യേകതകള്‍.
നോട്ടിംഗ്ഹാം ചിന്നാസ് കാറ്ററിങ്ങിന്റെ വിഭവ സമൃദ്ധമായ ഭഷണം കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ മെനു. വിലപെട്ടതും ആകര്‍ഷകവുമായ പലവിധ റാഫിള്‍ സമ്മാനം നിങ്ങളുടെ ഭാഗ്യം പരീഷിക്കാന്‍ ആവശ്യമായ കോയിന്‍സ് കൈയില്‍ കരുതുക. ഈ സംഗമേേത്താടനുബന്ധിച്ച് നമ്മള്‍ യുകെയില്‍ ഉള്ള ക്യാന്‍സര്‍ രോഗികളുടെ പരിപാലനത്തിന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെയുമായി ചേര്‍ന്ന് ഉപയോഗ യോഗ്യമായ വസ്ത്ര കളക്ഷന്‍ നടത്തുന്നു. എല്ലാവരും ഒന്നോ രണ്ടോ ബാഗുകളില്‍ വസ്ത്രങ്ങള്‍ സംഗമ സ്ഥലത്ത് എത്തിക്കുക. അതുവഴി നമ്മള്‍ ജീവിക്കുന്ന ഈ നാടിനോടും കരുണ കാട്ടാം. ഇതുവഴി നമ്മുക്ക് വലിയ ഒരു തുക സമാഹരിച്ചു കൊടുക്കാന്‍ കഴിയും. ഈ സ്‌നേഹ സംഗമത്തിലേക്കു കടന്നുവരാന്‍ ഏവരെയും ഇടുക്കി ജില്ലാ സംഗമം കമ്മറ്റി സ്വാഗതം ചെയ്യുന്നു.
സംഗമം രക്ഷാധികാരി
ഫാ. റോയി കോട്ടക്കപ്പുറം
കണ്‍വീനര്‍
1.റോയ് മാത്യു – മാഞ്ചെസ്റ്റെര്‍.
ജോയിന്റ് കണ്‍വീനര്‍മാര്‍
2. ബാബു തോമസ് – ഗാറ്റ്‌വിക്ക്
3. ബെന്നി മേച്ചേരിമണ്ണില്‍ – നോര്‍ത്ത് വെയില്‍സ്.
4. റോയി മാത്യു – ലിവര്‍പൂള്‍
5.ഷിബു വാലിന്മേല്‍ – അബര്‍ദീന്‍.
കമ്മിറ്റിയംഗങ്ങള്‍
6. ജസ്റ്റിന്‍ എബ്രഹാം – റോതെര്‍ഹം,
7. പീറ്റര്‍ താനോളില്‍ – സൗത്ത് വെയില്‍സ്
8. ജിമ്മി ജേക്കബ് – സ്‌കെഗ്ഗിന്‍സ്
9. സാന്റോ ജേക്കബ് വൂല്‍വെര്‍ഹാംപ്ടന്‍,
10. പ്രീതി സത്യന്‍ – സ്റ്റീവനെജ്
11. ബിജോ ടോം – ബര്‍മിങ്ങ്ഹം.
12. വിമല്‍റോയ് – ലണ്ടന്‍
13. ജോബി മൈക്കിള്‍ – സ്വാന്‍സി
14. ജോണ്‍ കല്ലിങ്കല്‍കുടി – ലെസ്റ്റെര്‍.
15.ജോസഫ് പൊട്ടനാനി – ബര്‍റ്റൊന്‍-ഓണ്‍ ട്രെന്റ്.
സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്
community centre – Woodcross Lane
Bliston,
Wolverhampton.
BIRMINGHAM
WV14 9BW.
Sent from my iPhone
സജീവ് സെബാസ്റ്റ്യന്‍
നനീട്ടന്‍ കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി ചെറിയ തെറ്റിദ്ധാരണകളുടെ പേരില്‍ രണ്ടായി കഴിഞ്ഞിരുന്ന ഇന്‍ഡസ് അസോസിയേഷനും കേരളാ ക്ലബ് നനീട്ടനും ഈ ഈസ്റ്റര്‍ വിഷുദിന നാളുകളില്‍ ഒന്നിക്കുന്നു. നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടു അസോസിയേഷനുകളും സംയുക്തമായി നടത്തുന്ന ഈസ്റ്റര്‍ വിഷുദിനാഘോഷങ്ങള്‍ ഞായാറാഴ്ച വൈകുന്നേരം നനീട്ടനിലെ ഔര്‍ ലേഡി ഓഫ് എന്‍ജെല്‍സ് പാരിഷ് ഹാളില്‍ വച്ച് നടക്കും.
നനീട്ടന്‍ മലയാളികളുടെ ആഗ്രഹപ്രകാരം കഴിഞ്ഞ കുറെ നാളുകളിലായി ഇന്‍ഡസിന്റെയും കേരളാ ക്ലബ്ബിന്റെയും ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചകളിലാണ് ഇനി മുതല്‍ പൊതു പരിപാടികള്‍ ഒന്നിച്ചു നടത്തുവാനായി തീരുമാനിച്ചത്.ഭിന്നിപ്പിന്റെയും തെറ്റിപ്പിരിയിലിന്റെയും ഈ കാലത്തു ഒന്നിച്ചു ചേര്‍ന്ന് മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചത് ഈ ഈസ്റ്റര്‍ വിഷുക്കാലത്തെ ഏറ്റവും നല്ല ഒരു സന്ദേശമായാണ് നനീട്ടണിലെ ജനങ്ങള്‍ സ്വീകരിച്ചത്. ഈ ഒന്നാകലോടെ വര്‍ഷങ്ങള്‍ക്കു ശേഷംനനീട്ടനിലെ ഏറ്റവും വലിയ ഒരു ജനപങ്കാളിത്തമുള്ള പ്രോഗ്രാമായി നാളത്തെ ഈസ്റ്റര്‍ വിഷുദിനാഘോഷങ്ങള്‍ മാറും.
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കുടുബാംഗങ്ങളെ പോലെ പരസ്പരം സൗഹൃദങ്ങള്‍ പങ്ക് വക്കുവാനും കുട്ടികള്‍ക്കും ഒരുമിച്ചു കൂടുവാനുള്ള ഒരു വേദിയുമായി, നാളത്തെ പ്രോഗ്രാമിനെ ആകാംക്ഷയോടെ ആണ് മലയാളികള്‍ കാത്തിരിക്കുന്നത് .ഈ ഒരുമയുടെ സന്ദേശം ഉള്‍ക്കൊള്ളുന്നതിനോടൊപ്പം തന്നെ മനുഷ്യ നന്മയും ലാക്കാക്കി മാഞ്ചസ്റ്ററിലെ ജെയിംസിനു വേണ്ടിയിട്ടുള്ള സ്റ്റെം സെല്‍ ക്രോസ്സ് മാച്ചിങ്ങിനു വേണ്ടി ഉപഹാര്‍ ചാരിറ്റബിള്‍ സംഘടനയുമായി ചേര്‍ന്ന് സാമ്പിള്‍ കളക്ഷന്‍ നാളത്തെ പ്രോഗാമില്‍ എടുക്കുവാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടായിരിക്കും. ഈ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാന്‍ ട്യൂണ്‍ ഓഫ് ആര്‍ട്ട് നോര്‍ത്താംപ്ടനിലെ പത്തോളം കലാകാരന്മാര്‍ ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയും, മണിപ്പാട്ടുകളും കുട്ടികളുടെ വിവിധയിനം പ്രോഗ്രാമുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
വളര്‍ന്നു വരുന്ന ഭാവി തലമുറക്ക് വേണ്ടി എല്ലാ ഭിന്നിപ്പുകളും മാറ്റി വച്ച് ഒരുമിച്ചു പോകുവാന്‍ ഞങ്ങള്‍ എടുത്ത ഈ തീരുമാനം ഭിന്നിച്ചു നില്‍ക്കുന്ന മറ്റുള്ള ആസോസിയഷനുകള്‍ക്കും ഒരു നല്ല മാതൃക ആകട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ് എന്ന് ഇരു സംഘടനകളുടെയും ഭാരവാഹികള്‍ പറഞ്ഞു.
ജോര്‍ജ് എടത്വ
കഴിഞ്ഞ ആറുവര്‍ഷങ്ങളായി യുകെ മലയാളികളുടെ മനസ്സില്‍ സംഗീതതേന്മഴ ഒഴുക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സന്ധ്യക്ക് മണിക്കൂറുകള്‍ മാത്രം. യുകെയിലെ സംഗീത ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംഗീത ഉത്സവം ഏപ്രില്‍ മുപ്പതിന് വൈകുന്നേരം നാല് മണിക്ക് സൗത്താംപ്റ്റന്‍ സെന്റ് ജോര്‍ജ്ജ് സ്‌ക്കൂള്‍ ഹാളില്‍ അരങ്ങേറും. ഒരു സംഗീത പരിപാടിയുടെ തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വരഗാനങ്ങളുടെ അപൂര്‍വ്വ സംഗമം എന്ന പേരില്‍ സൗത്താംപ്മറ്റണില്‍ അരങ്ങേറുന്നത്. കല ഹാംപ്ഷെയര്‍ മലയാള സിനിമയുടെ കുലപതികളെ ആദരിക്കുവാനും അവരുടെ മാസ്റ്റര്‍പീസുകളെ പുതു തലമുറക്ക് പരിചയപ്പെടുത്തനും വേണ്ടിയാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്, അനശ്വര ഗാനങ്ങളുടെ സംഗമം എന്ന പേരില്‍ ആറ് വര്‍ഷം മുന്‍പ് ഈ സംഗീത സപര്യക്ക് തുടക്കം കുറിച്ചത്. യുകെയിലെ നിരവധി അറിയപ്പെടുന്ന കലാകാരന്മാര്‍ മലയാള സിനിമാലോകത്തെ കുലപതികള്‍ക്ക് ആദരവറിയുക്കുവാന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ ഈ വേദി ഉപയോഗിച്ചിട്ടുണ്ട്.
ഈ വര്‍ഷം മലയാള സിനിമയുടെ രണ്ട് കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രതിഭകള്‍ ആണ് ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വേദിയില്‍ എത്തുന്നത്. അഭിനേത്രി ഗീത വിജയനും, ഗായകനും അഭിനേതാവുമായ കിഷനും. മലയാളത്തിന്റെ പുഷ്‌കല കാലഘട്ടം എന്നറിയപ്പെടുന്ന തൊണ്ണൂറുകളിലെ പ്രിയ നായിക ഗീതാ വിജയന്‍, ഇന്‍ ഹരിഹര്‍ നഗറില്‍ മലയാളത്തിലെ മികച്ച പ്രതിഭകളോടൊപ്പം നായികയായി തുടങ്ങി, കാബൂളിവാല, തേന്മാവിന്‍കൊമ്പത്ത്, മിന്നാരം, നിര്‍ണയം, മാന്നാര്‍ മത്തായി സ്പീക്കിങ്, സേതുരാമയ്യര്‍ സി ബി ഐ, വെട്ടം, ഛോട്ടാ മുംബൈ അടക്കം നൂറ്റിയമ്പതിലേറെ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. ഇരുപത്തഞ്ചിലധികം ജനപ്രിയ സീരിയലുകളിലും പ്രമുഖ വേഷം ചെയ്തിട്ടുണ്ട്. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തെ പ്രതിനിധാനം ചെയ്ത് ഗീതാ വിജയന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിലെത്തുമ്പോള്‍ പൂമരം എന്ന സിനിമയിലെ നായക തുല്യ കഥാപാത്രവും ഒപ്പം പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ എന്ന ഒരു ഗാനം ആലപിച്ചതിലൂടെ കൊണ്ട് പുതു തലമുറയുടെ ഹരമായ കിഷനും സംഗീതത്തിന്റെ മാസ്മരികതക്ക് പ്രായമില്ല എന്നോതിക്കൊണ്ട് ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ ഭാഗമാകുന്നു.
നാല്‍പതിലധികം ഗായികാഗായകരാണ് സംഗീത കുലപതികള്‍ക്ക് പ്രണാമം അര്‍പ്പിക്കുവാന്‍ സൗത്താംപ്ടണില്‍ ഏപ്രില്‍ മുപ്പതിന് എത്തുന്നത്. യുകെയിലെ അരങ്ങിനെ നിയന്ത്രിച്ചു തഴക്കവും പഴക്കവും വന്ന പ്രശസ്ത അവതാരകര്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള സീമാ സൈമണും ഹോര്‍ഷത്തില്‍ നിന്നുള്ള ലക്ഷിമേനോനും ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വേദി നിയന്ത്രിക്കും. ശബ്ദവും വെളിച്ചവും ഒരുക്കുന്നത് ഗ്രേസ് മെലഡീസ് സൗത്താംപ്ടണ്‍ ആണ്. പ്രേക്ഷര്‍ക്ക് കലാവിരുന്നിനൊപ്പം കൈനിറയെ സമ്മാനം നേടാനുള്ള അവസരവും ഓള്‍സ് ഈസ് ഗോള്‍ഡ് ഒരുക്കുന്നു. നീല്‍ ട്രാവല്‍സ് നല്കുന്ന £200 പൗണ്ട് അടക്കം നിരവധി സമ്മാനങ്ങള്‍ ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
കല ഹാംപ് ഷയറിന്റെ ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ നായര്‍ – പ്രസിഡണ്ട്, സിബി മേപ്പുറത്ത് – ജനറല്‍ കണ്‍വീനര്‍, ജെയ്സണ്‍ ബത്തേരി സെക്രട്ടറി, മീറ്റോ ജോസഫ് ഇവന്റ് ഡയറക്ടര്‍, സിജിമോള്‍ ജോര്‍ജ്ജ് – വൈസ് പ്രസിഡണ്ട്, ജോയ്സണ്‍ ജോര്‍ജ്ജ് – ട്രഷറര്‍, മനോജ് മാത്രാടന്‍ – പബ്ലിസിറ്റി കണ്‍വീനര്‍ എന്നിവരെ കൂടാതെ കമ്മറ്റിയംഗങ്ങളായ രാകേഷ് തായിരി, ആന്ദവിലാസം, മനു ജനാര്‍ദ്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഈ സംഗീത പരിപാടി തികച്ചും സൗജന്യമായാണ് കല ഹാംപ്ഷയര്‍ അവതരിപ്പിക്കുന്നത്. അതിനായി സഹായിക്കുന്ന പ്രമുഖര്‍ പാരഗണ്‍ ഫിനാഷ്യല്‍ സര്‍വ്വീസസ്, നീല്‍ ട്രാവല്‍സ്, ഇടിക്കുള സോളിസിറ്റേഴ്സ്, ആനന്ദ് ട്രാവല്‍സ് എന്നിവരാണ്. ഓള്‍ഡ് ഈസ് ഗോള്‍ഡിന് ശബ്ദവും വെളിച്ചവും പകരുന്നത് ഗ്രെയ്‌സ് മെലഡീസ് ഓര്‍ക്കസ്ട്ര സൗത്താംപ്ടണ്‍ ആണ്. എല്ലാ സംഗീത പ്രേമികളെയും കല ഹാംപ്ഷെറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത ഉത്സവത്തിലേക്കു സാദരം സ്വാഗതം ചെയ്യുന്നു.
വേദിയുടെ അഡ്ഡ്രസ്സ് : സെന്റ് ജോര്‍ജ്ജ് കാത്തലിക് കോളജ് SO16 3DQ
ജോയല്‍ ചെറുപ്ലാക്കില്‍
അയര്‍ക്കുന്നം-മറ്റക്കര പ്രദേശങ്ങളില്‍ നിന്നും, സമീപസ്ഥലങ്ങളില്‍ നിന്നുമായി യുകെയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുവാനായി ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോട്ടയത്തിന്റെ സ്വന്തം എംപി ജോസ് കെ മാണി എത്തിച്ചേര്‍ന്നു. ഇന്നലെ വൈകുന്നേരം നാല് മണിക്ക് ലണ്ടന്‍ ഹീത്രു വിമാന താവളത്തില്‍ ഭാര്യ നിഷ ജോസിനോടൊപ്പം എത്തിച്ചേര്‍ന്ന ജോസ് കെ മാണി എംപിക്ക് അയര്‍ക്കുന്നം – മറ്റക്കര സംഗമം ജനറല്‍ കണ്‍വീനര്‍ സി. എ. ജോസഫിന്റെ നേതൃത്വത്തില്‍ സംഗമം ഭാരവാഹികള്‍ ഊഷ്മള സ്വീകരണം നല്‍കി.
പ്രവാസി കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ടോമിച്ചന്‍ കൊഴുവനാല്‍, ജിജോ അരയത്ത്, ലണ്ടന്‍ റീജിയണ്‍ നേതാവ് തോമസ് ജോസഫ്, അബ്രഹാം പൊന്നുംപുരയിടം തുടങ്ങി വിവിധ സംഘടനാ നേതാക്കളും ജോസ് കെ മാണിയെ സ്വീകരിക്കുവാനായി എത്തിചേര്‍ന്നിരുന്നു. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട അയര്‍ക്കുന്നം -മറ്റക്കരയിലെയും സമീപ പ്രദേശങ്ങളിലെയും കുടുംബങ്ങളുമായി നേരിട്ട് ബന്ധമുള്ള ജനപ്രതിനിധിയായ ജോസ് കെ മാണി കുടുംബത്തോടൊപ്പം എത്തിച്ചേര്‍ന്നത് സംഗമത്തിന്റെ സംഘാടകരിലും കുടുംബാംഗങ്ങളിലും ആവേശവും ആഹ്ലാദവുമാണ് ഉണര്‍ത്തിയിരിക്കുന്നത്. നാളെ നടക്കുന്ന സംഗമത്തിന്റെ ഉല്‍ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിക്കുകയും മുഴുവന്‍ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നതുമാണ്.നാടിന്റെ സര്‍വതോന്മുഖമായ വികസനത്തിനും, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കും നിരന്തരമായ ഇടപെടലുകള്‍ നടത്തുന്ന വിദേശകാര്യ സമിതി അംഗം കൂടിയായ ജോസ് കെ മാണി എംപി യെത്തന്നെ മുഖ്യാതിഥിയായി ലഭിച്ചതിലുള്ള സന്തോഷത്തില്‍ ആദ്യ സംഗമം കൂടുതല്‍ ശ്രദ്ധേയവും പ്രൗഢോജജ്വലവുമാക്കാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകരും ഓരോ കുടുംബാംഗങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.
നാടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മനോഹര ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ, യു-ട്യൂബില്‍ റിലീസ് ചെയ്ത സംഗമത്തിന്റെ തീം സോങ്ങ് വീഡിയോ ഇതിനോടകം അനവധി ആളുകള്‍ കണ്ടു കഴിഞ്ഞു. ഇക്കഴിഞ്ഞ ജി.സി.എസ്.ഇ/എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സംഗമത്തിലെ അംഗങ്ങളുടെ കുട്ടികളെ സംഗമവേദിയില്‍ അംഗീകാരം നല്‍കി ആദരിക്കുന്നതുമാണ്. അതോടൊപ്പം വിവിധ മേഖലകളില്‍ ശ്രദ്ധേയമായ കഴിവ് തെളിയിച്ചിട്ടുള്ള സംഗമത്തില്‍ നിന്നുള്ള വ്യക്തികളെ സംഗമവേദിയില്‍ ആദരിക്കുകയും ചെയും. നിയമാവലി അനുസരിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്, ഓരോ വര്‍ഷവും കലാ-കായിക-വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തി കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിക്കുവാനും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങളുമാണ് സംഘാടകര്‍ വിഭാവന ചെയ്യുന്നത്.
അയര്‍ക്കുന്നം-മറ്റക്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും, ഈ പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവര്‍ക്കും, വിവാഹ ബന്ധമുള്ളവര്‍ക്കും കുടുംബത്തോടൊപ്പം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും, നാടിന്റെ സാംസ്‌കാരിക പൈതൃകവും ഗൃഹാതുരുത്വം നിറഞ്ഞ ഓര്‍മകളും സൗഹൃദങ്ങളും മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവരും കുടുംബസംഗമത്തില്‍ പങ്കെടുത്ത് പ്രഥമസംഗമം അവിസ്മരണീയമാക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദീര്‍ഘയാത്ര ചെയ്ത് എത്തിച്ചേരുന്ന ഓരോ കുടുംബത്തിനും വേണ്ട ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
നാളെ രാവിലെ 9 മണിക്ക് തന്നെ എല്ലാ കുടുംബാംഗങ്ങളും എത്തിച്ചേരണമെന്നും പത്തുമണിക്ക് ഉദ്ഘാടന സംമ്മേളനം ആരംഭിക്കുകയും തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. സംഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കണ്‍വീനര്‍മാരേയോ താഴെ പറയുന്നവരെയോ ബന്ധപ്പെടേണ്ടതാണ്.
സി. എ. ജോസഫ് ( ജനറല്‍ കണ്‍വീനര്‍) 07846747602
റോജിമോന്‍ വര്‍ഗീസ് – 07883068181
ജോജി ജോസഫ് 07809770943
ഷൈനു ക്ലയര്‍ മാത്യൂസ് 07872514619
ബാലസജീവ് കുമാര്‍ 07500777681
സംഗമ വേദിയുടെ വിലാസം
UKKCA Hall
Woodcross Lane
Wolverhampton
WV14 9BW
യുകെകെസിഎയുടെ ഏറ്റവും ശക്തമായ യൂണിറ്റായ ബര്‍മിംഗ്ഹാം യൂണിറ്റിന്റെ ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഈ ഞായറാഴ്ച ഉച്ചകഴിഞ്ഞ് യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററില്‍ തുടക്കം കുറിക്കും. അതോടൊപ്പം ഈസ്റ്റര്‍ ആഘോഷവും നടത്തപ്പെടുന്നതാണ്. ക്രിസ്റ്റല്‍ ജൂബിലി സുവനീറിന്റെ കവര്‍ പേജ് പ്രകാശനം ശ്രീ ജോസ് കെ. മാണി എംപി തദവസരത്തില്‍ നിര്‍വഹിക്കും. ബികെസിഎയുടെ 2002ല്‍ ആരംഭിച്ച പ്രയാണം ഇന്നും അതിശക്തമായി മുന്നോട്ടു പോകുന്നു. ഈ ആഘോഷങ്ങളിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയൂന്നുന്നതായി കമ്മറ്റി അംഗങ്ങള്‍ അറിയിക്കുന്നു. ഈ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രസിഡന്റ് ജെസിന്‍ ജോണ്‍, സെക്രട്ടറി അജേഷ് കടുതോടിലിന്റെയും നേതൃത്വത്തില്‍ ഉള്ള കമ്മറ്റി ആണ്.
സഖറിയ പുത്തന്‍കളം
കെറ്ററിംഗ്: യു.കെ.കെ.സി.എയ്ക്കിത് അഭിമാന മുഹൂര്‍ത്തം. ജനകീയ പ്രവര്‍ത്തനങ്ങളുമായി നയിക്കപ്പെടുന്ന യു.കെ.കെ.സി.എ ഇദംപ്രഥമമായി പുറത്തിറക്കുന്ന യു.കെ. ക്‌നാനായ ഗാനങ്ങള്‍, 16-ാമത് യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ദിനമായ ജൂലെ എട്ടിന് പ്രകാശനം ചെയ്യും.
സ്വാഗതഗാന എന്‍ട്രികള്‍ വന്ന ഏഴ് പാട്ടുകള്‍ക്കും സംഗീതം നല്‍കി സിഡി പ്രകാശിപ്പിക്കുവാനാണ് യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റി തീരുമാനമെടുത്തത്. ഓരോ ഗാനത്തിനും 12 മിനിറ്റ് ദൈര്‍ഘ്യമുള്ളതിനാല്‍ സ്വാഗതഗാന വിജയിയായ സുനില്‍ ആല്‍മതടത്തിലിന്റെ ഗാനമൊഴിച്ച് ബാക്കി ഗാനങ്ങള്‍ 5 മിനിറ്റ് ആയി ചുരുക്കിയാണ് യു.കെ. ക്‌നാനായ ഗീതങ്ങള്‍ പ്രകാശിപ്പിക്കുന്നത്.
പുതുമുഖ സംഗീത സംവിധായകനായ ഷാന്റി ആന്റണി അങ്കമാലിയാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. നിരവധി ഭക്തിഗാനങ്ങളും സിനിമയിലും സംഗീത സംവിധാനം ചെയ്ത സംഗീത മേഖലയിലെ ”ഉദിക്കുന്ന താര”മാണ് ഷാന്റി ആന്റണി അങ്കമാലി.
ക്‌നാനായ ആവേശം അലതല്ലുന്ന ഓരോ ഗാനങ്ങളും ആലപിക്കുന്നതും യു.കെ.യിലെ ഗായകരായ ക്‌നാനായ സമുദായ അംഗങ്ങളായിരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
യു.കെ.ക്‌നാനായ കാത്തലിക് അസോസിയേഷന്റെ കായികമേള ശനിയാഴ്ച നടക്കും. 16-ാമത് കണ്‍വന്‍ഷന്‍ ജൂലൈ എട്ടിന് പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസേഴ്‌സ് ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
യുകെയിലെ മികച്ച മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയ്ക്ക് പുതിയ നേതൃനിര. ഇക്കഴിഞ്ഞ ശനിയാഴ്ച പൂളിലെ സെന്റ് എഡ്വേര്‍ഡ്സ് സ്കൂളില്‍ നടന്ന ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ക്ക് ശേഷമായിരുന്നു അടുത്ത കാലഘട്ടത്തിലേക്ക് ഉള്ള സാരഥികളുടെ തെരഞ്ഞെടുപ്പ് നടന്നത്. പൊതു സമ്മേളനത്തിന് ശേഷം നടന്ന വിഷുക്കണി ദര്‍ശനത്തോടെ ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് മനോഹരമായ ഈസ്റ്റര്‍ സ്കിറ്റ് അവതരിപ്പിച്ചു.
അസോസിയേഷനിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച നിരവധി കലാപരിപാടികള്‍ തുടര്‍ന്ന് അരങ്ങേറുകയുണ്ടായി. കലാപരിപാടികള്‍ക്ക് ശേഷം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയായിരുന്നു. ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയ്ക്ക് നിസ്തുല പങ്ക് വഹിച്ചിട്ടുള്ള മനോജ് കുമാര്‍ പിള്ളയെ ആണ് പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തത്. ജിജി പൊന്നാട്ട് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സിജോ തോമസ് ആണ് ട്രഷറര്‍. വൈസ് പ്രസിഡണ്ട് ആയി മഞ്ജു റെജിയും ജോയിന്‍റ് സെക്രട്ടറി ആയി സോണി കുര്യനും ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
രാജു അറയ്ക്കല്‍, ബിനോയ് ഈരത്തറ എന്നിവര്‍ എക്സിക്യുട്ടീവ് അംഗങ്ങളാണ്. ഷാജി ചരമേല്‍, ബെന്നി ഏലിയാസ് എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായി കമ്മറ്റിയില്‍ തുടരും. സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ ആറു വര്‍ഷക്കാലം പ്രവര്‍ത്തിച്ച ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയെ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് നയിച്ച് യുകെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മനോജ് കുമാര്‍ പിള്ള അഭ്യര്‍ത്ഥിച്ചു.
അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍
മൂന്നാമത് യു.കെ കണ്ണൂര്‍ സംഗമം ഈ വര്‍ഷവും സമുചിതമായി നടത്തുന്നതിനു വേണ്ടിയുള്ള പുതിയ കമ്മറ്റിക്കായുള്ള യോഗം 2017 മെയ് 6-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് ബര്‍മിങ്ങ്ഹാമില്‍ വച്ച് നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ മാഞ്ചസ്റ്ററിലും ബര്‍മിങ്ങ്ഹാമിലും വച്ചു നടത്തിയ യു.കെ. കണ്ണൂര്‍ സംഗമത്തിന് ലഭിച്ച സ്വീകാര്യതയാണ് തുടര്‍ന്നും സംഗമം നടത്തിക്കൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്നും സംഘാടകര്‍ അറിയിക്കുന്നു.
മൂന്നാം കണ്ണൂര്‍ സംഗമത്തിന്റെ സ്ഥലവും തീയതിയും മറ്റു സംഘടനാവിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടാന്‍ വേണ്ടിയുള്ള യോഗത്തിലേയ്ക്ക് പങ്കെടുക്കുവാന്‍ എല്ലാ കണ്ണൂര്‍ നിവാസികളേയും പ്രത്യേകം സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ സോണി ജോര്‍ജ് അറിയിക്കുന്നു.
യോഗഹാളിന്റെ മേല്‍വിലാസം
Corpus Christ R C Church
139 Albert Road, Birmingham
B33 8 UB
മലയാളം യുകെ ന്യൂസ് ടീം.
സ്കിൽഡ് മൈഗ്രേഷൻ യുകെയുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണെന്ന് ഹോം ഓഫീസ്. മലയാളം യുകെ പ്രൊമോട്ട് ചെയ്ത ഇ പെറ്റീഷനോട് ഗവൺമെന്റ് പ്രതികരിച്ചു. ടയർ 2 വിസയിൽ ജോലി ചെയ്യുന്ന നഴ്സുമാർ സെറ്റിൽമെൻറിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞ ശമ്പളം 35,000 പൗണ്ട് വേണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. ഭാവിയിൽ നഴ്സുമാരെ ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ നിന്ന് മാറ്റിയാലും സെറ്റിൽമെൻറ് സമയത്ത് അവർക്ക് ഇളവ് ലഭിക്കും. മൈഗ്രേഷൻ അഡ്‌വൈസറി കമ്മിറ്റി എന്ന സ്വതന്ത്ര ചുമതലയുള്ള ബോഡിയുടെ നിർദ്ദേശ പ്രകാരമാണ് നിലവിൽ 35,000 പൗണ്ട് എന്ന മിനിമം ശമ്പള പരിധി സെറ്റിൽമെൻറിന് ഏർപ്പെടുത്തിയിരുന്നത്. ആനന്ദ് കുമാർ എന്ന ഫിസിയോ തെറാപ്പിസ്റ്റ് ആരംഭിച്ച പെറ്റീഷന് വിപുലമായ പബ്ളിസിറ്റി നല്കാനും നിരവധി രാഷ്ട്രീയ നേതാക്കളെ ബന്ധപ്പെട്ട് ഓൺലൈൻ ഒപ്പുശേഖരണത്തിന് വൻ പ്രചാരം നല്കാനും മലയാളം യുകെ ന്യൂസ് ടീം നടപടികൾ സ്വീകരിച്ചിരുന്നു. ഇ പെറ്റീഷൻറെ ലിങ്കും മലയാളം യുകെ നിരവധി തവണ പ്രസിദ്ധീകരിച്ചിരുന്നു. 10,000 ഓൺലൈൻ ഒപ്പുകൾ ലഭിക്കുമ്പോളാണ് ഗവൺമെൻറ് പ്രതികരിക്കുന്നത്. നിലവിൽ 13,000ലേറെ ഒപ്പുകൾ ലഭിച്ചു കഴിഞ്ഞു.
ന്യൂസ് പബ്ളിഷിംഗിൽ രണ്ടാം വർഷത്തിലേയ്ക്ക് കടക്കുന്ന മലയാളം യുകെ ഓൺലൈൻ ന്യൂസിൻറെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് ഈ പെറ്റീഷൻറെ വിജയം. നിരവധി മലയാളികൾ ഈ പെറ്റീഷനിൽ മലയാളം യുകെ ന്യൂസിലെ ലിങ്ക് വഴി ഒപ്പു വയ്ക്കുകയും തങ്ങളുടെ ജോലി സ്ഥലങ്ങളിൽ മറ്റുള്ളവർക്ക് ഇതുമായി ബന്ധപ്പെട്ട ലിങ്ക് ഷെയർ ചെയ്ത് നല്കുകയും ചെയ്തിരുന്നു. മലയാളം യുകെ നല്കിയ പിന്തുണയ്ക്കു ഇപെറ്റീഷനു തുടക്കമിട്ട ബർമിങ്ങാമിൽ ജോലി ചെയ്യുന്ന ആനന്ദ് കുമാർ നന്ദി അറിയിച്ചു. സെറ്റിൽമെന്റിന് അപേക്ഷിക്കുമ്പോൾ ഹോം ഓഫീസ് അപേക്ഷ നിരസിക്കുമോ എന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന നിരവധി മലയാളി നഴ്സുമാർക്ക് ഈ നയം മാറ്റം ആശ്വാസമാകും. നെറ്റ് മൈഗ്രേഷനിൽ കുറവ് വരുത്താൻ ശ്രമിക്കുന്നതിനോടൊപ്പം വിദഗ്ദരായ വർക്ക് ഫോഴ്സിനെ രാജ്യത്ത് സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണ് ഗവൺമെന്റ് എന്ന് പ്രതികരണത്തിൽ പറയുന്നു. 100,000 ഒപ്പുകൾ ലഭിച്ചാൽ ഈ പെറ്റീഷനേക്കുറിച്ച് പാർലമെൻറിൽ ചർച്ച നടക്കും. കുറഞ്ഞ ശമ്പളം 35,000 പൗണ്ട് ഉണ്ടെങ്കിൽ മാത്രമേ പി.ആറിന് അപേക്ഷിക്കാൻ യോഗ്യത ഉണ്ടാവുകയുള്ളൂ എന്ന നിയമത്തിൽ ഇളവ് വേണമെന്നാണ് പെറ്റീഷൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നത്. മലയാളികൾ അടക്കം നിരവധി പേർക്ക് ഈ ശമ്പള പരിധി നിയമം മൂലം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. നിരവധി പേർക്ക് പി.ആർ അപേക്ഷകൾ നിരസിക്കപ്പെടുന്ന സാഹചര്യവും ഇതുമൂലം സംജാതമായി.
NHS അടക്കമുള്ള പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് തുടക്ക ശമ്പളം ഇപ്പോഴും വളരെ കുറവാണ്. നോൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിയമം ബാധകം. കഴിഞ്ഞ ഏപ്രിൽ മുതലാണ് ഈ കുറഞ്ഞ ശമ്പള പരിധി നിയമം ഹോം ഓഫീസ് നടപ്പിലാക്കിയത്. ഓവർ ടൈം, അലവൻസ്, ബോണസ് അടക്കം പലർക്കും 35,000 പൗണ്ടിനു മുകളിൽ വാർഷിക ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ഇത്രയും അടിസ്ഥാന ശമ്പളം വേണമെന്ന ഹോം ഓഫീസിൻറെ കടുംപിടുത്തം ആയിരക്കണക്കിന് കുടിയേറ്റക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്. ഇന്ത്യയിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്തിരുന്നവർ കൂടുതൽ മെച്ചപ്പെട്ട ജീവിത നിലവാരം ലക്ഷ്യമാക്കി യുകെയിലേക്ക് ചേക്കേറിയപ്പോൾ ഇങ്ങനെ ഒരു നിയമ മാറ്റം മുന്നിൽ കണ്ടിരുന്നില്ല. നാട്ടിലേയ്ക്കു തിരിച്ചു പോകേണ്ടി വരുന്ന അവസ്ഥ മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യൻ കുടുംബങ്ങളെ പ്രതിസന്ധിയിൽ ആക്കുകയായിരുന്നു.
ഗവൺമെൻറിന്റെ പ്രതികരണത്തിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.