ബോസ്‌റ്റൺ: കൊറോണയെന്ന മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട നേഴ്‌സായ അനൂജ് കുമാറിന് യുകെ മലയാളികളുടെ യാത്രാമൊഴി. മുൻപ് അറിയിച്ചിരുന്നതുപോലെ കൃത്യ സമയത്തുതന്നെ വീട്ടിലെ ചടങ്ങുകൾ ആരംഭിച്ചു. അനുജിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നൽകിയത് പ്രമുഖ ഹിന്ദു സാംസ്‌കാരിക നേതാവും സംഘടനാ കാര്യദര്‍ശിയും വേദ വേദാന്താചാര്യനുമായ ഡോക്ടര്‍ രാം വൈദ്യരായിരുന്നു.
പന്ത്രണ്ട് മണിയോടെ വീട്ടിലെ കർമ്മങ്ങൾക്ക് സമാപനം കുറിച്ച് പിന്നീടുള്ള ചടങ്ങുകൾക്കും അനുസ്മരണത്തിനുമായി ബോസ്റ്റണ്‍ ക്രിമറ്റോറിയത്തിലേക്ക് യാത്രയായി. നേഴ്‌സായി ജോലി ആരംഭിച്ചിട്ട് വെറും ഒന്നരവർഷം മാത്രമേ ആയിരുന്നുള്ളു. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനെ അവസാനമായി യാത്രയാക്കാൻ നിയന്ത്രണങ്ങൾക്ക് വിധേയമായി ഉറ്റവരും കൂട്ടുകാരും സഹപ്രവർത്തകരും എത്തിയിരുന്നു. എല്ലാവരും സാമൂഹിക അകലം പാലിച്ചുകൊണ്ട് അകലെ നിന്ന് വീക്ഷിക്കുന്ന കാഴ്ച്ച.. അകാലത്തിൽ പൊഴിഞ്ഞു പോയ സ്നേഹനിധിയും സാമൂഹിക പ്രവർത്തനങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന അനൂജ് എല്ലാവർക്കും എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു.
തന്റെ ജീവൻ ബലികൊടുത്ത് മറ്റു രോഗികളെ ശുശ്രുഷിച്ച NHS ഹീറോയായ അനൂജിനെ യാത്രയാക്കാൻ അയൽക്കാരായ ഇംഗ്ലീഷുകാർ വീടിന് പുറത്തെത്തി… അന്നം തന്ന നാട്ടിലെ സമൂഹത്തെ ബഹുമാനപുരസരം വീടിന് പുറത്തെത്തിച്ച അനൂജ് എന്ന നന്മമരം… മരണത്തിനും സ്മരണകളെ തളർത്താൻ സാധിക്കാത്ത… ഇന്ന് വരെ അധികമാരും ദർശിക്കാത്ത ഒരു സാഹചര്യം.. കഴിഞ്ഞില്ല ഏകദേശം പതിനഞ്ച് മിനിറ്റ് യാത്ര തുടർന്നപ്പോൾ എത്തിച്ചേർന്നത് ഫയർ ഫോഴ്‌സ് സ്റ്റേഷന്റെ മുൻപിൽ… ശവമഞ്ചം പേറുന്ന ഫ്യൂണറൽ ഡിറക്റ്റേഴ്സിന്റെ കാറ് നിൽക്കുന്നു… സ്റ്റേഷനിലെ എല്ലാ അംഗങ്ങളും പുറത്തെത്തി സല്യൂട്ട് ചെയ്‌ത് ആദരിച്ചപ്പോൾ അനൂജ് എന്ന NHS ഹീറോയെ യുകെ മലയാളികൾ തിരിച്ചറിയുകയായിരുന്നു.
ഏകദേശം നാൽപത് മിനിറ്റോളം എടുത്താണ് ബോസ്റ്റണ്‍ ക്രിമറ്റോറിയത്തിൽ എത്തിച്ചേർന്നത്. ശവസംസ്ക്കാര ചടങ്ങുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വളരെ അടുത്ത ബന്ധുക്കൾക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. ക്രെമറ്റോറിയത്തിലേക്ക് പ്രവേശിച്ചതോടെ ഒരുപാട് പേർ വീക്ഷിച്ചിരുന്ന ലൈവ് സിഗ്നൽ നഷ്ടപ്പെടുകയും ചെയ്‌തത് ലൈവ് കണ്ടുകൊണ്ടിരുന്നവരെ നിരാശരാക്കി.
തുടർന്ന് ക്രെമറ്റോറിയത്തിലെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു… അനുസ്മരണ യോഗം.. അനൂജ് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് വെളിച്ചത്തു കൊണ്ടുവന്ന അനുസ്മരണ സന്ദേശങ്ങൾ ആണ് ബന്ധുക്കളും കൂട്ടുകാരും സഹപ്രവർത്തകരും എല്ലാവരുമായി പങ്കുവെച്ചത്. ക്രെമറ്റോറിയത്തിലെ ചടങ്ങുകൾ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി എല്ലാവരും മടങ്ങിയപ്പോൾ നീറുന്ന വേദനയുമായി അനൂജിന്റെ ഭാര്യയും രണ്ട് കുട്ടികളും…
തങ്ങളുടെ പിതാവ് വിട്ടുപോയെങ്കിലും ഒരു നക്ഷത്രമായി തെളിഞ്ഞു നിൽക്കും എന്ന കാര്യത്തിൽ സംശയമില്ല. നഴ്‌സ് എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി ജീവിതത്തിൽ പകർത്തിയപ്പോൾ… സ്വജീവൻ ബലികൊടുത്ത ഒരു മാലാഖ ആയി സ്മരണകളിൽ എന്നെന്നും തെളിയുമ്പോൾ ഭർത്താവ് നഷ്ടപ്പെട്ട ഭാര്യായെയും രണ്ട് കുട്ടികളെയും നമ്മുടെ പ്രാർത്ഥനയിൽ ഉണ്ടായിരിക്കട്ടെ …
കഴിഞ്ഞ ഏപ്രിൽ 27 ന് ആണ് കൊറോണ വൈറസ് ബാധിച്ചു അനുജ് കുമാർ (44) മരണമടഞ്ഞത്. കോട്ടയം വെളിയന്നൂര്‍ സ്വാദേശിയാണ് പരേതനായ അനുജ് കുമാര്‍. അനുജ് കുമാറിന്റെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം അദ്ദേഹത്തോടുള്ള ആദര സൂചകമായി നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളം ഹിന്ദു ഹെറിറ്റേജിന്റെയും ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഹിന്ദു കള്‍ച്ചറല്‍ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നലെ (12/05/2020) വൈകിട്ട് 07.30 മുതല്‍ പ്രത്യേക പ്രാര്‍ത്ഥനയും സ്മരണാഞ്ജലിയുമായി യുകെ സമൂഹം സൂം വീഡിയോ കോണ്‍ഫെറന്‍സ് വഴി ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുതിരുന്നു. സുരേഷ് ശങ്കരന്‍കുട്ടി, പ്രമോദ് പിള്ള, ബിന്ദു സരസ്വതി, സ്മിത നായര്‍, ദിലീപ് എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നൽകിയത്. രാജു പപ്പുവും, ഗോപകുമാറും അനുസ്മരണവും ശ്രദ്ധാഞ്ജലിയും രേഖപ്പെടുത്തിയിരുന്നു.
[ot-video][/ot-video]
ലണ്ടൻ: ലോകത്തിലുള്ള എല്ലാ രാജ്യങ്ങളും എങ്ങനെ ഈ കൊറോണ വൈറസിനെ നിയന്ത്രിച്ച് തങ്ങളുടെ രാജ്യത്തെ അതിന്റെ പൂർവ്വ സ്ഥിതിയിലേക്ക് എത്തിക്കാം എന്നതിനെക്കുറിച്ച് ആലോചിച്ച് പുതിയ പ്ലാനുകൾ ഉണ്ടക്കുന്ന പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. മാർച്ച് 23 ന് യുകെയിൽ ആരംഭിച്ച ലോക്ക് ഡൗണിൽനിന്നും കർശന നിബന്ധനകൾക്ക് വിധേയമായി പരീക്ഷണ അടിസ്ഥാനത്തിൽ ഉള്ള ഇളവുകൾ ഇന്ന് പ്രഖ്യപിച്ചിരിക്കുന്നത്.
ഇന്ന് 19.00 മണിക്ക് നടത്തിയ മുൻകൂറായി ചിത്രീകരിച്ച ടി വി പ്രോഗ്രാമിലൂടെയാണ് സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ ബോറിസ് വിശദീകരിച്ചത്. കൂടുതൽ വിശദമായ വിവരങ്ങൾ നാളെ പാർലമെൻ്റിൽ അറിയിക്കുമെന്നും അതുമായി ഉയർന്നു വരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അഞ്ച് ലക്ഷത്തോളം ആളുകൾക്ക് ജീവനുകൾ നഷ്ടപ്പെടാവുന്ന സ്ഥിതിവിശേഷത്തിലൂടെയാണ് ബ്രിട്ടൺ കടന്നു പോയത്. എന്നാൽ നമ്മൾ അതിനെ ഒറ്റക്കെട്ടായി അതിജീവിച്ചു. എൻഎച്ച്എസ് തകരാതെ നാം സംരക്ഷിച്ചു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പുതിയ ഇളവുകളനുസരിച്ച് ബുധനാഴ്ച്ച മുതൽ വർക്ക് ഫ്രം ഹോം സാധ്യമല്ലാത്തവർക്ക് ജോലിക്ക് പോകാൻ അനുമതി നല്കി. നിർമ്മാണമേഖലയെയും മാനുഫാക്ചറിങ് മേഖലയും ആണ് ഇതിൽ എടുത്തുപറഞ്ഞത്. ഇപ്പോൾ നടപ്പാക്കുന്നത് നിബന്ധനകൾക്ക് വിധേയമായ പദ്ധതികൾ ആണ് എന്നും കാര്യങ്ങൾ വഷളായാൽ അപ്പോൾത്തന്നെ പഴയ നിലയിലേക്ക് തിരിച്ചുപോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ നിലവിലെ ‘സ്റ്റേ അറ്റ് ഹോം’ നയം മൂന്നാഴ്ച കൂടി തുടരും.
പ്രധാന തീരുമാനങ്ങൾ ഇവയാണ്
ബുധനാഴ്ച മുതൽ ആവശ്യാനുസരണം പുറത്തുപോയി എക്സർ സൈസിംഗിനായി പുറത്തു പോകാൻ സാധിക്കുന്നതാണ്. പാർക്കുകളിൽ പോയി ഇരിക്കാനും സ്പോർട്സ് ആക്ടിവിറ്റികളിൽ ഏർപ്പെടാനും അനുമതി നല്കി. ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് ഡ്രൈവ് ചെയ്ത് പോകാനും സാധിക്കും. (ഇവിടെ എല്ലാവരും ഓർക്കേണ്ട മറ്റൊരു ഘടകം ഉണ്ട്… ഇംഗ്ലണ്ട് ഒഴിച്ച് ബാക്കി എല്ലായിടത്തും ലോക്ക് ഡൗൺ ആണ് എന്നുള്ള കാര്യം). എന്നാൽ സ്വന്തം കുടുംബാംഗങ്ങളോടൊന്നിച്ച് മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുമതിയുള്ളൂ. എല്ലായിടത്തും സാമൂഹിക അകലം പാലിച്ചിരിക്കണം.
ജൂൺ 1 മുതൽ പ്രൈമറി സ്കൂളുകളും ഷോപ്പുകളും പരീക്ഷണ അടിസ്ഥാനത്തിൽ തുറക്കാനുള്ള സാധ്യത ആരായുമെന്നും ബോറിസ് പറയുകയുണ്ടായി. റിസപ്ഷൻ, ഇയർ 1, ഇയർ 6 എന്നിവ ആദ്യം ക്ലാസുകൾ ആരംഭിക്കും. അടുത്ത വർഷം എക്സാമിൽ പങ്കെടുക്കേണ്ട സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ്സിന് ഹോളിഡേ തുടങ്ങുന്നതിന് മുൻപ് ഏതാനും ദിവസങ്ങളെങ്കിലും ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സൗകര്യം ഒരുക്കണമെന്നാണ് ഉദ്ദേശിക്കുന്നത് എന്നും കൂട്ടിചേർത്തു.
ജൂലൈ മുതൽ ഹോട്ടലുകൾ – അതായത് പുറത്തു സാമൂഹിക അകലം പാലിച്ചു ഇരിക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അനുവാദം ലഭിക്കുന്നതാണ്. മറ്റ് പൊതു സ്ഥാപനങ്ങളും തുറക്കാനും പദ്ധതിയുണ്ട്. ഇത് എല്ലാവരും സാമൂഹിക അകലം പാലിക്കുന്നത്തിന് ആവശ്യമായ മുൻ നടപടികൾക്ക് ശേഷമായിരിക്കും.
നിലവിലെ സ്റ്റേ അറ്റ് ഹോം എന്ന സന്ദേശത്തിൽ മാറ്റം വരുത്തി. ഇനി മുതൽ “സ്റ്റേ അലർട്ട്, കൺട്രോൾ ദി വൈറസ്, സേവ് ലൈവ്സ്” എന്ന നയം നടപ്പാക്കും. കഴിയുന്നതും വീടുകളിൽ കഴിയുക, സാധിക്കുന്നവർ വർക്ക് ഫ്രം ഹോം നടപ്പാക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുക, പുറത്ത് പോവുന്ന അവസരത്തിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
ബ്രിട്ടണിൽ കൊറോണ വൈറസ് അലർട്ട് സിസ്റ്റം നിലവിൽ വരും. അലർട്ടിനെ അഞ്ചായി തിരിച്ചിരിക്കുന്നു. ലെവൽ 5 ഏറ്റവും കൂടിയ അലർട്ടിനെ സൂചിപ്പിക്കുന്നു. ലെവൽ 1 ഏറ്റവും സുരക്ഷിതമായ അവസ്ഥയായി പരിഗണിക്കും. കൊറോണ വൈറസ്സ് പകർച്ചയുടെ ‘R’ ഫാക്ടറിന് അനുസരിച്ചാണ് മേഖലകൾ തിരിക്കുകയും നിയന്ത്രണങ്ങൾ വരികയും ചെയ്യുക. ഇപ്പോൾ ഇംഗ്ലണ്ട് .5 നും .9 നും ഇടയിൽ ആണ് ഉള്ളത്.
ലോക്ക് ഡൗൺ പൂർണ്ണമായി പിൻവലിക്കുന്നതിന് ഇനി പറയുന്ന അഞ്ച് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു..
ആദ്യമായി nhs സിന് ഹാൻഡിൽ ചെയ്യാൻ പറ്റുന്ന സ്ഥിതിയിലേക്ക് രോഗികളുടെ എണ്ണത്തിൽ ഉള്ള കുറവ്
തുടർച്ചായി ക്രമാനുസൃതമായി മരണ നിരക്കിലെ കുറവ്..
രോഗവ്യാപനത്തിന്റെ കുറവുമായി ബന്ധപ്പെട്ട വിശ്വസനീയമായ സ്ഥിതിവിവര കണക്കിന്റെ ലഭ്യത
ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗവ്യാപനത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട പരിശോധന കിറ്റുകളുടെ സ്റ്റോക്, അതുപോലെ തന്നെ ppe യുടെ ലഭ്യത
അവസാനമായി ലോക്ക് ഡൗൺ പിൻവലിക്കുന്നത് മറ്റൊരു വൈറസ് വ്യാപനത്തിന് ഇടയാക്കുന്നില്ല എന്ന ഉറച്ച വിശ്വാസം..
വാർത്ത – മനോജ് കോണത്
സെക്രട്ടറി യുവജനവേദി ആർട്സ് ആൻഡ് സ്പോർട്സ്, തുഗ്ലക്കാബാദ്..ഡൽഹി
പ്രിയമുള്ളവരെ,
കോവിട്19 എന്ന മഹാമാരി അതിതീവ്രമായ നില നില്‍ക്കുന്ന നമ്മുടെ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ തുഗ്ലക്കാബാദ് മേഖലയില്‍ , ഏപ്രില്‍ 19 മുതല്‍ ‘RED ZONE AREA’ ആയി പ്രഖ്യാപിച്ച നാള്‍ മുതല്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ രോഗികള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു, രോഗങ്ങള്‍ ഒന്നും ഇല്ലാത്ത സാധാരണക്കാരായ ജനങ്ങള്‍ ജോലിയ്ക്കും പോകാതെ , കാശും കൈയ്യില്‍ ഇല്ലാതെ നിത്യോപയോഗ സാധനങ്ങള്‍ പോലും വാങ്ങാന്‍ നിവൃത്തി ഇല്ലാതെ നാലു ചുവരുകള്‍ക്കുള്ളില്‍ വീരപ്പന്‍ മുട്ടി നില്‍ക്കുമ്പോള്‍ , നിയമപാലകര്‍ നോക്കുകുത്തികളായി നില്‍ക്കുന്ന മറ്റൊരാവസ്ഥ . ഈ 4 ഗലികളിലായി തിങ്ങി പാര്‍ക്കുന്ന മലയാളികളും മറ്റു ആളുകളും തങ്ങളുടെ വിധിയയെ പഴി ചാരി നിസ്സഹായതയോടെ നില്‍ക്കുന്ന ചിത്രം .
തൊട്ടടുത്ത മജീദിയ ഹോസ്പിറ്റലിലെ ഏകദേശം 16 ഓളം നഴ്‌സുമാര്‍ , ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ 12 ഓളം നഴ്‌സുമാര്‍ , ഈ എസ് ഐ ഹോസ്പിറ്റലിലെ 3 നഴ്‌സുമാര്‍ അങ്ങനെ ഏകദേശം 50 നു മുകളില്‍ നഴ്‌സുമാര്‍ തങ്ങളുടെ ജോലിക്കു പോലും പോകാനാവാതെ ഈ നാലു ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടുന്നു , അതും ഇത്തരം ഒരവസ്ഥയില്‍ നഴ്‌സുമാരുടെ സാന്നിധ്യം എല്ലാ ഹോസ്പിറ്റലിലും ആവശ്യമായിരിക്കെ . ഇവിടെയും നമ്മുടെ അധികാരികള്‍ കാണുകളടച്ചിരിക്കുന്ന അവസ്ഥയാണ്.
കൂടാതെ മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുടെ അവസ്ഥയും ഇത് തന്നെ പല സ്ഥാപനങ്ങളും തങ്ങളുടെ സ്റ്റാഫുകളേ ജോലിക്കായി തിരിച്ചു വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു , എന്നാല്‍ ആര്‍ക്കും തന്നെ ഈ കാരാഗൃഹത്തില്‍ നിന്നും വെളിയില്‍ പോകാന്‍ പറ്റാത്ത അവസ്ഥ. ജോലി ഭീക്ഷണി ഒരു വശത്തും മറുവശത്തു രോഗ ഭീക്ഷണിയും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവും. ആര് ആരോട് പരാതി പറയാന്‍.
കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് കുടിവെള്ളവും, പച്ചക്കറികളും, നിത്യോപയോഗ സാധനങ്ങളും നിഷിദ്ധമായിരുന്നു ഈ ഏരിയകള്‍ . എന്നാല്‍ കുറച്ചു മലയാളി സംഘടനകളുടെ പ്രവര്‍ത്തങ്ങള്‍ മൂലം ഭക്ഷണ സാധനങ്ങളും, പച്ചക്കറികളും കൂടി കുറെയധികം ദിവസം വിതരണം നടത്തുകയുണ്ടായി. ഇപ്പോഴും ഭക്ഷണ വിതരങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. അവരുടെ നിരന്തരമായ അഭ്യര്‍ത്ഥനകളുടെ ഫലമായി ഇപ്പോള്‍ ഗലി നമ്പര്‍ 25, 26,27,28 ല്‍ രാവിലെ 5 മണി മുതല്‍ 8 മണി വരെ ബാരിക്കേഡ് തുറന്നു തൊട്ടടുത്ത ഗലിയില്‍ പോയി അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ ഉള്ള അധികാരം S.H.O. തന്നിട്ടുണ്ട് . എന്നാല്‍ ഇപ്പോഴും 25,26 ഗലിയിലുള്ള സാധാരണക്കാരായ ആളുകള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുവാന്‍ പറ്റുന്നില്ല എന്ന വസ്തുത നിലനില്‍ക്കുന്നു .
April 19 ആം തീയതി അതായത് രണ്ടാഴ്ച മുന്‍പ് കോവിട് പോസിറ്റീവ് സ്ഥിതീകരിച്ച 38 പേരെ നടത്തിച്ചുകൊണ്ടു പോയതും, അവരുടെ സാധന ജംഗമ വസ്തുക്കള്‍ കൊണ്ട് പോയതും എല്ലാം ഗലി നമ്പര്‍ 27 ല്‍ കൂടിയാണ് . അവരുടെ കുടുംബാങ്ങങ്ങള്‍ എല്ലാവരും താമസിക്കുന്നതും 26,27 ഗലികളിലാണ്. 30 ആം തീയതി കോവിട് പോസിറ്റീവ് ആയ 16 പേരെ ഭരണകൂടം ഗലി നമ്പര്‍ 27 ല്‍ കൂടി നടത്തിച്ചുകൊണ്ടാണ് മെയിന്‍ റോഡ് വരെ കൊണ്ടുപോയത്. മെയിന്‍ റോഡില്‍ നിന്നും രോഗികളുടെ വീട് വരെ ആംബുലന്‍സ് ചെന്നെത്തുന്ന വലിയ റോഡ് ആയിട്ട് കൂടി. (കള്ളമാരെ റോഡില്‍ കൂടി പ്രദര്‍ശിപ്പിച്ചു കൊണ്ട് പോകുന്ന രീതിയില്‍, ചില സിനിമകളെ വെല്ലുന്ന രീതിയില്‍ ഉള്ള ഈ പ്രകടനം കാണുമ്പൊള്‍ നമുക്ക് തന്നെ സ്വയം ദേഷ്യം തോന്നിപോകും ഈ നെറികെട്ട ഭരണകൂടത്തെയോര്‍ത്തു ).. കൂടാതെ കോവിട് പോസിറ്റീവ് ആയ വീടുകളിലെ ബാക്കി അംഗങ്ങള്‍ എല്ലാവരും തന്നെ പല കാരണങ്ങളാല്‍ ഗലി നമ്പര്‍ 27 ല്‍ കൂടിയാണ് നടന്നു പോകുന്നത്. ഈ ഏരിയകളില്‍ നല്ല രീതിയില്‍ സാനിറ്റൈസേഷന്‍ പോലും നടക്കുന്നില്ല എന്നതും വേറൊരു വസ്തുതയാണ് . ഇത്തരം ആളുകള്‍ക്ക് വേണ്ട നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി നല്‍കേണ്ട ചുമതല ഭരണകൂടങ്ങള്‍ക്കു ആണെന്ന കര്‍ത്തവ്യം നിലനില്‍ക്കെ അധികാരികള്‍ കണ്ണടയ്ക്കുന്ന സമീപനം ആണ് ഇവിടെ നില നില്‍ക്കുന്നത്.
W.H.O. യുടെ നിയമപ്രകാരം കോവിട് ടെസ്റ്റ് നടത്തി 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നിരിക്കെ ഏപ്രില്‍ 20 ആം തീയതി കൊണ്ടുപോയ സാമ്പിളുകളുടെ റിസള്‍ട്ട് വന്നതാകട്ടെ ഏപ്രില്‍ 30 ആം തീയതിയും, ആ രോഗികളെ ഇവിടെ നിന്നും കൊണ്ട് പോയത് മെയ് രണ്ടാം തീയതിയും. എന്തൊരു ആക്രമണമാണ് ഈ വെളിവില്ലാത്ത ഭരണകൂടം ചെയ്തുകൂട്ടുന്നതു ???.
കൂടാതെ ഈ നാല് ഗലികള്‍ക്കുള്ളില്‍ ആയി രോഗികളുടെ ബന്ധുക്കളും, സമ്പര്‍ക്കം പുലര്‍ത്തിയവരും, ഇതിനെല്ലാം ഉപരി ഈ ഗലികളില്‍ താമസിക്കുന്നതുമായ ഞങ്ങളെ പോലുള്ള 10000 കണക്കിന് ആളുകളുടെ കോവിട് ടെസ്റ്റ് ഇതുവരെ ആയിട്ടും നടത്തിയിട്ടില്ല .
ഇങ്ങനെ പോയാല്‍ , ഈ ഗലികള്‍ ഒരു കാലത്തും ‘ റെഡ് സോണ്‍ ‘ എന്ന കടമ്പ മാറി കിട്ടുവാന്‍ സാധ്യമല്ല്‌ല എന്ന് തന്നെ വേണം അനുമാനിക്കുവാന്‍ . കാരണം ഇപ്പോഴും കോവിട്19 ന്റെ പരിശോധനകള്‍ നടത്താത്ത എത്രയോ അധികം ആളുകള്‍ ഈ 4 ഗലികളിലായി കഴിഞ്ഞു കൂടുന്നുണ്ടെന്നറിയാമോ . ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ കോവിട് രോഗികള്‍ ഉള്ള തുഗ്‌ളക്കാബാദിലെ ഈ ഗലികളില്‍ ഭരണാധികാരികളുടെ ശ്രദ്ധയെ കൊണ്ടുവരുവാന്‍ ഞങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് .പക്ഷെ ഈ 4 ചുവരുകള്‍ക്കുള്ളില്‍ നിന്നും ഒന്നും സാധ്യമാകുന്നില്ല .
മീഡിയകളെ വിളിച്ചു ഇവിടുത്തെ സ്ഥിതിഗതികള്‍ കാണിക്കാം എന്ന് വെച്ചാല്‍ , അവര്‍ക്കും ഈ ഏരിയയില്‍ ഒരു കടന്നു കയറ്റം സാധ്യമല്ല .
അത് കൊണ്ട് ഞങ്ങളുടെ ഈ അവസ്ഥ വായിക്കുന്ന സന്നദ്ധ സംഘടനകള്‍ ഇതൊരു നിവേദനമായി കണ്ട് കൊണ്ട് , ഏതെങ്കിലും തരത്തില്‍ തുഗ്ലക്കാബാദിലെ ജനങ്ങളുടെ ജീവിതം തിരിച്ചു കൊണ്ട് വരുവാന്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . അല്ലാത്ത പക്ഷം 10000 നു മേല്‍ വരുന്ന ഈ 4 ഗലികളിലെ ജനങ്ങള്‍ തെരുവിലിറങ്ങി അക്രമാസക്തരാവും എന്നത് മറ്റൊരു വസ്തുത കൂടിയാണ് . കൂടാതെ ജോലിയില്ലാതെ 4 ചുമരുകള്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കുന്ന ഞങ്ങള്‍ സ്വയം കോവിഡ് ടെസ്റ്റ് നടത്തണം എന്നുള്ള നടപ്പടി പ്രായോഗികവുമല്ല.
കാരണം റേഷന്‍ കാര്‍ഡുള്ള കുറയധികം ആളുകള്‍ തങ്ങളുടെ റേഷന്‍ വാങ്ങി ശാന്തരായി ഉറങ്ങുമ്പോള്‍ ഭൂരിഭാഗം വരുന്ന മലയാളികള്‍ റേഷന്‍ കാര്‍ഡിന്റെ ആനുകൂല്യം പോലും ഇല്ലാതെ , കഴിഞ്ഞ 2 മാസത്തിലേറെയായി ജോലിയും സാലറിയും ഇല്ലാതെ ജീവിതം കൂട്ടിമുട്ടിക്കുവാന്‍ പാടുപെടുന്ന ഈ അവസ്ഥയില്‍ അക്രമാസക്തര്‍ ആയില്ലെങ്കിലെ അത്ഭുതപെടാനുളൂ .
വിനയപൂര്‍വം തുഗ്ലക്കാബാദിലെ ജനങ്ങള്‍ക്ക് വേണ്ടി
Sh. Manoj Konathu (Secretary)
9711332284
Yuvavedhi Arts & Sports Club(Regd), Tughlakabad Extn, New Delhi110019
Email [email protected]
കുവൈറ്റ്: മലയാളി നേഴ്‌സ് കുവൈറ്റില്‍ നിര്യാതനായി. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് പ്രിന്‍സ് മാത്യു ജോസഫ് (33) ആണ് അന്തരിച്ചത്. മുബാറക് ആശുപത്രിയിലെ കോവിഡ് ഐസിയു വിഭാഗത്തിലെ സ്റ്റാഫ് ആയിരുന്നു പരേതനായ പ്രിൻസ്. നേരത്തെ ഇതേ ആശുപത്രിയില്‍ വാര്‍ഡ് 5 ആയിരുന്നു ജോലി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശവസംസ്ക്കാര സംബന്ധമായ വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.
പ്രിൻസിന്റെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനങ്ങൾ ബന്ധുക്കളെ അറിയിച്ചുകൊള്ളുന്നു.
സൗത്താംപ്ടൺ: മരണങ്ങളുടെ വാർത്തകൾ കേട്ട് മനസ്സ് മരവിച്ച യുകെ മലയാളികൾക്ക് സന്തോഷം നൽകുന്ന ഒരു വിശേഷവുമായാണ് മലയാളം യുകെ ഇത് നിങ്ങളുമായി പങ്ക് വയ്ക്കുന്നത്. സൗത്താംപ്ടണിൽ താമസിക്കുന്ന ജോഷി ലൂക്കോസ് ആണ് 32 ദിവസത്തെ ആശുപത്രി ജീവിതം അവസാനിപ്പിച്ച് ഇന്ന് രാവിടെ വീട്ടിൽ എത്തുന്നത്. കൊറോണ ബാധിച്ചു വളരെ സീരിയസ് ആയ ജോഷിക്ക് വേണ്ടി എല്ലാ കോണുകളിൽ ഇന്നും പ്രാർത്ഥനകൾ ഉണർന്നിരുന്നു എന്നും ദൈവം എന്റെയും കുഞ്ഞുങ്ങളുടെയും കൂട്ടുകാരുടെയും മറ്റുള്ളവരുടെയും പ്രാർത്ഥന കേട്ട് എന്റെ ജോഷിയെ എനിക്ക് തിരിച്ചു തന്നു എന്നാണ് ഇതുമായി ജോഷിയുടെ ഭാര്യ അനീഷ മലയാളം യുകെയോട് ഇന്ന് പറഞ്ഞത്.ജോഷി ആരോഗ്യമേഖലയിൽ ആണ് ജോലി ചെയ്യുന്നത്. താമസിക്കുന്നതിന് അടുത്തായുള്ള ഒരു നേഴ്സിങ് ഹോമിലായിരുന്നു ജോലി. മാർച്ച് 29 താം തിയതി ചെറിയ രീതിയിലുള്ള തലവേദനയും പനിയുമായാണ് തുടക്കം. യുകെയിലെ ലോക് ഡൗൺ ആരംഭിച്ചത് മാർച്ച് 23 ന് ആയിരുന്നു. എന്തായാലും മാർച്ച് 31 ന് ആശുപത്രിയിൽ കാണിക്കാൻ തന്നെ തീരുമാനിച്ചു. ആശുപത്രിയിൽ എത്തിയ ജോഷിക്ക് ചെസ്ററ് എക്‌സ്‌റേ എടുക്കുകയും, രക്ത പരിശോധന നടത്തുകയും ചെയ്‌തിരുന്നു. ഏഴ് ദിവസം കഴിക്കാനുള്ള ആന്റിബൈയോട്ടിക്സ് ഗുളികകളും നൽകി ജോഷിയെ തിരിച്ചയക്കുകയായിരുന്നു.
എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ രോഗത്തിൽ കുറവ് കാണുന്നില്ല എന്ന് മാത്രമല്ല കൂടുതൽ വഷളാവുകയാണ് ഉണ്ടായത്. ഭാര്യ അനീഷ NHS – 111 വിളിച്ചു രോഗവിവരം ധരിപ്പിക്കുകയും ചെയ്‌തു. ആവശ്യകമായ നിർദ്ദേശങ്ങൾ സ്വീകരിച്ച നഴ്‌സായ അനീഷ വേണ്ട ശുശ്രുഷകൾ ചെയ്യുകയും നിരീക്ഷിക്കുകയുമായിരുന്നു. എന്നാൽ പിന്നീട് ശ്വസനത്തിന് തടസ്സം നേരിട്ടതോടെ 999 വിളിക്കുകയും പാരാമെഡിക്‌സ് എത്തി ആംബുലൻസിൽ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യുകയുമായിരുന്നു. അന്ന് ഏപ്രിൽ ആറ്…
ഏഴാം തിയതി ജോഷിയെ ഇന്റിബെയിറ് ചെയ്യുകയുണ്ടായി. തുടർന്ന് സൗത്താംപ്ടൺ ആശുപത്രിയിൽ ആയിരുന്ന ജോഷിയെ കൂടുതൽസൗകര്യങ്ങളുള്ള ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ആഴ്ചകൾ എക്‌മോ മെഷീനിൽ. കോമയിൽ ഉള്ള ജോഷിയെ വീഡിയോ കോളിലൂടെ അനീഷയെ കാണിക്കുക മാത്രമാണ് പിന്നീട് ഉണ്ടായിരുന്നത്. രോഗത്തെക്കുറിച്ചു വ്യക്തമായ ധാരണയുള്ള നഴ്‌സായ അനീഷ കടന്നു പോയ അവസ്ഥകളും സാഹചര്യങ്ങളും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല… എവിടെ നോക്കിയാലും കാണുന്നത് മരണവാർത്തകൾ മാത്രം.
മാനസിക സപ്പോർട്ടും പ്രാർത്ഥനാസഹായവുമായി കൂട്ടുകാർ എപ്പോഴും വിവരം തിരക്കിയിരുന്നു. അറിവുള്ള ലോകത്തിലെ മിക്ക ഫേസ്ബുക്, വാട്ടസ്ആപ് ഗ്രുപ്പുകളിൽ പ്രാർത്ഥനാ സഹായ അഭ്യർത്ഥനകൾ പ്രത്യക്ഷപ്പെട്ടു. എന്റെ എല്ലാമായ കർത്താവ് എന്റെ ഭർത്താവിനെ തിരിച്ചു തന്നു… അനീഷ വിശ്വസിക്കുക മാത്രമല്ല അത് ഏറ്റുപറയുകയും ചെയ്യുന്നു.
ഓടിയടുക്കുന്ന മക്കൾ പൂക്കൾ കൊടുക്കുന്നു… ഒപ്പം കാർഡുകളും… സാമൂഹിക അകലം പാലിച്ചു നിർത്താതെ ഉയരുന്ന കൂട്ടുകാരുടെ കരഘോഷങ്ങൾ… ഇന്ന് രാവിലെ ഡിസ്ചാർജ് ചെയ്‌തു വീട്ടിൽ നന്ന് ഇറങ്ങിയപ്പോൾ കൂട്ടുകാരായ മലയാളികളുടെ നിസ്വാർത്ഥമായ സ്വീകരണം, അതെ ജോഷി കൊറോണയെയും മരണത്തെയും തോൽപ്പിച്ചു ജീവിതത്തിലേക്ക് ഒരിക്കൽ കൂടി നടന്നു കയറുകയായിരുന്നു. അതെ 32 ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് എത്തിയപ്പോൾ ആശ്വാസം കൊണ്ട് കണ്ണ് നിറഞ്ഞത് ഒരു കുടുംബത്തിലെ സന്തോഷത്തിന്റെ ബഹിഷ്‍സ്പുരണമാണ്. വീഡിയോ കാണുന്ന ഓരോ മലയാളിയുടെയും മനസ്സ് നിറയുന്ന കാഴ്ച കൂടിയാണ് ഈ വീഡിയോ.
മൂന്ന് ആൺ കുട്ടികൾ ആണ് ജോഷി-അനീഷ ദമ്പതികൾക്ക് ഉള്ളത്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് ജോഷി. 2004 നാലിൽ ആണ് കിടങ്ങൂർ – കൂടല്ലൂർ സ്വദേശിനിയായ അനീഷ യുകെയിൽ എത്തിയത്. 2006 റിൽ വിവാഹം കഴിഞ്ഞ ഇവർ സൗത്താംപ്ടണിൽ ആണ് താമസിക്കുന്നത്.
വീഡിയോ കാണാം.
[ot-video][/ot-video]
ഏറ്റുമാനൂര്‍: തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയെത്തുടര്‍ന്നു യുവതി മരിച്ചതായി പരാതി. ഏറ്റുമാനൂര്‍ ചാലാപ്പള്ളില്‍ സുബിന്‍ ജോര്‍ജിന്റെ ഭാര്യ ഫെമില്‍ ബേബിയാണ് (28) മരിച്ചത്. ഫെമിലിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാല്‍ ദുബായില്‍ കുടുങ്ങിയ ഭർത്താവായ സുബിനെ നാട്ടിലെത്തിക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ ഇന്ന് ഇന്ത്യൻ സമയം അഞ്ച് മണിക്ക് ശവസംക്കാരം കുറിഞ്ഞി പള്ളിയിൽ നടക്കുകയും ചെയ്‌തു. ഏറ്റുമാനൂര്‍ പോലീസ് ഇന്‍ക്വസ്‌ററിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ ഫെമിലിന്റെ നെല്ലാപ്പാറയിലെ ഭവനത്തിൽ എത്തിച്ചിരുന്നു.
സംഭവം ഇങ്ങനെ… തിങ്കളാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച് മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കിടെ രാത്രി പത്ത് മണിയോടെയാണ് ഫെമില്‍ മരിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ 25 നാണ് ഫെമിലിനെ വയര്‍വേദനയും, ഛര്‍ദിയും അടക്കമുള്ള അസുഖങ്ങളുമായി കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഒരു ദിവസം നിരീക്ഷണത്തിനായി കിടക്കട്ടെ എന്നും തിങ്കളാഴ്ച തിരിച്ചു പോകാം എന്നും പറഞ്ഞ് അഡ്മിറ്റ് ചെയ്ത ഫെമിലിനെ പക്ഷെ ഡിസ്ചാര്‍ജ് ചെയ്തില്ല. ഓരോ ദിവസവും ഓരോരോ ടെസ്റ്റുകള്‍ നടത്തുകയും ഒരാഴ്ച പിന്നിട്ടപ്പോള്‍ ശസ്ത്രക്രിയ വേണമെന്ന് അറിയിക്കുകയുമായിരുന്നുവെന്ന് സുബിന്റെ പിതാവ് പറഞ്ഞു. ഞായറാഴ്ച അസഹനീയമായ വേദനയും അസ്വസ്ഥയും അനുഭവപ്പെട്ട ഫെമിലിനെ തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കുകയായിരുന്നു. ഒന്നര മണിക്കൂര്‍ നീളുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയയാണെന്നും പിറ്റേന്ന് വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെ ആറര മണിയ്ക്ക് ഓപ്പറേഷന്‍ തീയേറ്ററില്‍ കയറ്റിയ രോഗിയുടെ ശസ്ത്രക്രിയ പുരോഗമിക്കുന്നതായി വെയിറ്റിംഗ് റൂമിലെ സ്‌ക്രീനില്‍ എഴുതി കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മൂന്നരയോടെ പുറത്തെത്തിയ അധികൃതര്‍ കഴുത്തിലൂടെ രക്തസ്രാവം ഉണ്ടായി എന്നും ട്യൂബ് ഇടണമെന്നും പറഞ്ഞ് സമ്മതപത്രത്തില്‍ ഒപ്പിടുവിച്ചുവെന്ന് സുബിന്റെ പിതാവ് പറയുന്നു. എന്നാല്‍ മറ്റ് വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും രാത്രി പത്തു മണിയോടെയാണ് ഫെമില്‍ മരിച്ചതായി തങ്ങളെ അറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍ ഇതിന് ഘടകവിരുദ്ധമായാണ് ആശുപത്രി അധികൃതരുടെ വാക്കുകള്‍. വന്‍കുടലും ചെറുകുടലും ചുരുങ്ങുന്ന ഗുരുതരമായ അസുഖമായിരുന്നു ഫെമിലിന്റേത് എന്നും കേരളത്തിലെ തന്നെ പല ആശുപത്രികളില്‍ ചികിത്സ നടത്തി പരാജയപ്പെട്ടശേഷം ഞായറാഴ്ചയാണ് ശസ്ത്രക്രീയയ്ക്കായി രോഗി ഇവിടെ അഡ്മിറ്റ് ആയതെന്നും ആശുപത്രി പി ആര്‍ ഓ റ്റിജോ ജോണ്‍ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ശസ്ത്രക്രിയ നടത്തുമ്പോഴുണ്ടാകാവുന്ന അപകട സാധ്യത ബന്ധുക്കളെ ബോധ്യപ്പെടുത്തിയ ശേഷമാണ് ശസ്ത്രക്രിയയ്ക്കു കയറ്റിയതെന്നും പന്ത്രണ്ട് ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് മേല്‍നോട്ടം വഹിച്ചതെന്നും പി ആര്‍ ഓ പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്.
എന്നാല്‍ ആശുപത്രി അധികൃതരുടെ വാദം ബന്ധുക്കള്‍ പാടെ തള്ളുകയാണ്. സാധാരണ ശസ്ത്രക്രീയയ്ക്കു മുമ്പ് വാങ്ങുന്ന സമ്മതപത്രത്തില്‍ ഒപ്പിട്ടുനല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തിരുന്നതെന്നും അപകടസാധ്യതകള്‍ ഒന്നും സൂചിപ്പിച്ചിരുന്നില്ലെന്നും സുബിന്റെ പിതാവ് പറഞ്ഞു. മാത്രമല്ല, താക്കോല്‍ദ്വാരശസ്ത്രക്രീയ ആയതിനാല്‍ പിറ്റേന്ന് വീട്ടില്‍ പോകാമെന്നു ഡോക്ടര്‍ പറയുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയുടെ തലേന്നാണ് അഡ്മിറ്റ് ചെയ്തതെന്ന വാദവും ബന്ധുക്കള്‍ തള്ളി.
ഏപ്രില്‍ 25 ന് അഡ്മിറ്റ് ആക്കിയശേഷം ആശുപത്രിയില്‍ നിന്ന് തിരികെ പോന്നിട്ടേയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പല തവണ ശാസ്ത്രക്രിയ തീരുമാനിച്ചിരുന്നുവെങ്കിലും അനുകൂല സാഹചര്യമല്ലാത്തതിനാല്‍ മാറ്റിവെച്ചുവെന്ന ആശുപത്രി അധികൃതരുടെ വാദവും ബന്ധുക്കള്‍ നിരരാകരിച്ചതായാണ് അറിവ്. എന്നാൽ മരണകാരണമായത് ഓപ്പറേഷനിടയിൽ അതിതീവ്ര ഹൃദയസ്തംഭനം ഉണ്ടായതാണെന്നും ചികിത്സപ്പിഴവ് അല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാൽ അനസെഷ്യ കൊടുത്തപ്പോൾ ഉണ്ടായ പാകപ്പിഴയാണ് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. എന്നിരുന്നാലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ യഥാർഥ മരണകാരണം വെളിച്ചത്ത് വരൂ.
തൊടുപുഴ- കരിങ്കുന്നം നെല്ലാപ്പാറ നിവാസിയായ കുന്നത്തേല്‍ ബേബി ലൂസി ദമ്പതികളുടെ മകളായ ഫെമില്‍ പാലക്കാട് ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി നാല് വര്‍ഷം ജോലി ചെയ്‌തിരുന്നു. സുബിനുമായുള്ള വിവാഹം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് നടന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ സുബിന്‍ ദുബായിലേയ്ക്കു പോകുകയും ചെയ്തു. ഭര്‍ത്താവിനൊപ്പം ദുബായിലേയ്ക്കു പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഫെമിലിന്റെ ഏകസഹോദരി അനുവും വിദേശത്താണ്.
സൗത്താംപ്ടൺ: കൊറോണയുടെ വ്യാപനത്തിൽ ജീവൻ നഷ്ടപ്പെട്ട യുകെ മലയാളിയായ സെബി ദേവസിയ്ക്ക് അന്തിയാഞ്ജലി. കഴിഞ്ഞ മാസം (April 20) കോവിഡ് ബാധിച്ച് മരണമടഞ്ഞ എറണാകുളം കുറുമശ്ശേരി സ്വദേശി മൂഞ്ഞേലി സെബി ദേവസ്സിയുടെ ശവസംസ്ക്കാരം ആണ് സൗത്താംപ്റ്റണ്‍ വൂഡ്‌ലി സിമിത്തേരിയില്‍ മൂന്നരയോടെ പൂർത്തിയായത്.
മുൻപ് അറിയിച്ചിരുന്നതുപോലെ പരേതനായ ഡെബിക്കു വേണ്ടിയുള്ള കുർബാന 12.15ന് തന്നെ സൗത്താംപ്റ്റണ്‍ സെന്റ്. വിൻസെന്റ് ഡി പോള്‍ ദേവാലയത്തില്‍ വച്ചാണ് നടന്നത്. സൗത്താംപ്റ്റണ്‍ സീറോ മലബാര്‍ മിഷന്‍ ചാപ്ലിയന്‍ റവ.ഫാ. ടോമി ചിറക്കല്‍ മണവാളനാണ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകിയത്.യുകെയിൽ നിലനിൽക്കുന്ന സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ നിലനിൽക്കുന്നതിനാൽ വളരെ കുറച്ചു പേർക്ക് മാത്രമേ പള്ളിയിൽ അനുവാദമുണ്ടായിരുന്നുള്ളു. സെബിയുടെ അകാലത്തിലുള്ള വേർപാടിൽ ദുഃഖാർത്ഥരായ ഭാര്യ ഷീന, മകൻ ഡിയാന്‍ കൂടാതെ സഹോദരൻമ്മാർ, മാതാവായ ആനി എന്നിവരെല്ലാം സമർപ്പിച്ചു കൊണ്ടാണ് ആണ് റവ.ഫാ. ടോമി ചിറക്കല്‍ സെബിക്കായുള്ള അന്ത്യകർമ്മത്തിലെ ചടങ്ങുകൾ ആരംഭിച്ചത്.
1:35 pm നു പള്ളിയിലെ ചടങ്ങുകൾ പൂർത്തിയായി… തുടന്ന് 2:45 pm ന് സെബിയുടെ ഭൗതീക ശരീരം സൂക്ഷിച്ചിരുന്ന ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന്റെ പ്രധാന കവാടത്തിൽ രണ്ടാംഘട്ട പ്രാർത്ഥനകൾ ആരംഭിച്ചത്. ഏകദേശം ഇരുപത് മിനിറ്റ് കൊണ്ട് അവിടുത്തെ കർമ്മങ്ങൾ പൂർത്തിയാക്കി. ദുഃഖം അമർത്തി കണ്ണീർ തൂകുകയായിരുന്ന അമ്മയായ ഷീനയെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുന്ന പന്ത്രണ്ടുകാരൻ. കാണുന്നവർക്ക് നൽകുന്നത് ഹൃദയഭേദകമായ കാഴ്ചകളായിരുന്നു ഹാംപ്‌ഷെയര്‍ ടെസ്റ്റ് വാലി ബോറോയുടെ കീഴിലുള്ള റോംസിയിലെ വുഡ്‌ലി സിമെട്രിയിലേക്ക് മൂന്ന് മണിയോടെ യാത്രയായത്.
ചുരുങ്ങിയ സമയത്തിൽ സിമെട്രിയിൽ എത്തിച്ചേർന്ന ഉടൻ തന്നെ ശസംസ്‌ക്കര ചടങ്ങിന്റെ അവസാന ഘട്ട പ്രാർത്ഥനകൾ ആരംഭിക്കുകയും ചെയ്‌തു. കൊറോണ എന്ന വൈറസ് എത്രമാത്രം വേദനകൾ ആണ് ലോകത്തിനും യുകെയിലെ മലയാളി സമൂഹത്തിനും നൽകുന്നത് എന്നതിന്റെ നേർക്കാഴ്ചയാണ് പിന്നീട് കണ്ടത്. അതുവരെ എല്ലാ വേദനകളും കടിച്ചമർത്തി പിടിച്ചുനിർത്തിയ പന്ത്രണ്ടുകാരൻ ഡിയാന്‍ ഡേവിഡ് സെബിയുടെ നിയന്ത്രണവും നഷ്ടപ്പെടുന്ന വേദനാജനകമായ കാഴ്ച്ച… പൊട്ടിക്കരയുന്ന അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുപോയി.പ്രായത്തിനതീതമായ പക്വത കാണിച്ച ഡിയാനെ കെട്ടിപ്പിടിച്ചു വാവിട്ട് കരഞ്ഞപ്പോൾ ഒരു നിമിഷം നിസ്സഹായരായി നിൽക്കുന്ന, കണ്ണീർ തുടക്കുന്ന കൂട്ടുകാരും ബന്ധുക്കളും… നിന്റെ മുഖം പോലും അവസാനമായി കാണാൻ പറ്റുന്നില്ലല്ലോ എന്ന് പറഞ്ഞു കരയുന്ന ഷീനയുടെ വാക്കുകൾ ഓൺലൈൻ സ്ട്രീമിങ് കണ്ടവരുടെ കണ്ണുകൾ നിറയുന്ന അവസ്ഥയിലേക്ക് എത്തിച്ചു എന്നത് വേർപാട് വേദനയുടെ ആഴം വിളിച്ചുപറയുന്നതായിരുന്നു. രാജ്യത്തിനു പുറത്തുള്ള സെബിയുടെ സഹോദരൻമാർക്കോ അമ്മക്കോ പോലും മരണാന്തരച്ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.
2005ലാണ് സെബി ദേവസി യുകെയിലേക്ക് എത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. പിന്നീട് ഇപ്പോള്‍ താമസിക്കുന്ന റോംസിയിലേക്ക് താമസം മാറിയത്. കുടുംബ സമേതമായിരുന്നു റോംസിയില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി സൗത്താംപ്റ്റണ്‍ റോംസിയില്‍ താമസിച്ചിരുന്ന സെബി ദേവസി കോവിഡ് ബാധിച്ച് സുഖമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു. മറ്റ് യാതൊരു തരത്തിലുള്ള അസുഖങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ പനി കടുത്തപ്പോൾ ആശുപത്രിയില്‍ ചെന്നെങ്കിലും അഡ്മിറ്റ് ചെയ്യാതെ തിരിച്ചയച്ചിരുന്നു.എന്നാല്‍ പിന്നീട് രോഗലക്ഷണങ്ങൾ വഷളാവുകയും സൗത്താംപ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വിദഗ്ദ ചികിത്സക്കായി ലണ്ടനിലെ സെന്റ്. തോമസ് ഹോസ്പിറ്റലിലേക്ക് മാറ്റാനിരിക്കെ പെട്ടെന്ന് സെബിക്ക് ഹൃദയാഘാതം ഉണ്ടാവുകയും ഏപ്രിൽ 20 ന് മരണം സംഭവിക്കുകയും ആയിരുന്നു.
നാട്ടില്‍ എറണാകുളം കുറുമശ്ശേരി നിവാസിയാണ്. ഭാര്യ ഷീനാ ജോസഫ്, ഏക മകന്‍ 12 കാരന്‍ ഡിയാന്‍ ഡേവിഡ്. മൂഞ്ഞേലി പരേതനായ ദേവസിയുടേയും ആനി ദേവസിയുടെയും മകനാണ് മരണമടഞ്ഞ സെബി. സഹോദരങ്ങള്‍ ജോഷി ദേവസി (അയര്‍ലണ്ട്), സിജോ ദേവസി (കാനഡ). സെബിയുടെ അമ്മ ഇപ്പോള്‍ കാനഡയിലുള്ള സഹോദരനൊപ്പമാണുള്ളത്.
കൊറോണയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കുവാൻ അനുവാദമുണ്ടായിരുന്നുള്ളു. ലണ്ടനിൽ ഉള്ള സിബി സ്റ്റുഡിയോയുടെ ലൈവ് ടെലികാസ്റ്റ് ചെയ്യുക വഴി ബന്ധുക്കൾക്കും കൂട്ടുകാക്കും അതോടൊപ്പം സഹപ്രവർത്തകർക്കും ശുശ്രൂഷകള്‍ തത്സമയം കാണാൻ അവസരം ലഭിച്ചു.
[ot-video][/ot-video]
ടെൽഫോർഡ്: ഇത് അനുപമ സുരേഷ്… യുകെയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രം. യുകെ മലയാളികൾക്ക് അഭിമാനമായി ടെൽഫോർഡിലെ പ്രിൻസസ് റോയൽ NHS ആശുപത്രിയിലെ ഹീറോ ആയത് കണ്ണടച്ച് തുറക്കും പോലെ. വന്നിട്ട് വെറും മൂന്നു മാസം മാത്രമായ അനുപമയെ ഹീറോ ആക്കിയത് കൊറോണ വൈറസ് ആണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അവിടെയാണ് നാം മലയാളികൾ അഭിമാനം കൊലള്ളേണ്ടത്. ആശുപത്രിയിലെ ഫ്രണ്ട് ലൈൻ വിഭാഗത്തിൽ നിന്നായി ആറു പേരെ തിരഞ്ഞെടുത്തപ്പോൾ നഴ്സസ് വിഭാഗത്തിൽ നിന്ന് ഈ ടെമ്പററി പിൻ നമ്പർ ഉള്ള മലയാളി നഴ്‌സ് അനുപമ എന്ന പത്തനംതിട്ടക്കാരിക്ക് നറുക്ക് വീണു.
2020 ജനുവരി മുപ്പത്തിയൊന്നിന് മാഞ്ചെസ്റ്ററിൽ വിമാനമിറങ്ങിയ അനുപമ… ഒരു സാധാരണ കുടുംബത്തിൽ നിന്നും ഒരുപാട് സ്വപനങ്ങളുമായിട്ടാണ്.. ഒരുപക്ഷേ യുകെയിലെത്തിയ എല്ലാ മലയാളികളെയും പോലെ.. ആദ്യകാലങ്ങളിൽ എത്തിയവർ എവിടെ, എങ്ങനെ എന്ന് തപ്പിത്തടഞ്ഞു എങ്കിൽ ഇപ്പോൾ വരുന്നവർക്ക് ആ ക്ലേശമില്ല. സഹായിക്കാനായി ഒരുപാട് പേർ മലയാളികൾ ഇന്ന് യുകെയിൽ ഉണ്ട്. യുകെയിലെ NHS ന് നഴ്സുമാരെ കേരളത്തിൽ നിന്നുമെത്തിക്കുന്നത് കേരള സർക്കാർ തന്നെ സ്ഥാപിച്ച ODEPC (Overseas Development and Employment Promotion Council) വഴിയാണ്. ഇംഗ്ലീഷ് ഭാഷാ യോഗ്യതകൾ നേടിയ നഴ്സുമാർക്ക് ആണ് ODEPC യുകെയിലേക്ക് അവസരം ഒരുക്കുന്നത്. Clockwise from top left: Estates manager Dave Chan, ward nurse Anupama Suresh, porter Ben Evason, consultant MeiSee Hon, estates worker Derek Jones and cleanliness technician Louise Bleloch
ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട്ന്റെ കേരള സർക്കാർ അംഗീകൃത ഏജൻസിയായ ODEPC വഴി ഇന്റർവ്യൂ നേരിട്ടത് സ്കൈപ് വഴി. സർക്കാരിന്റെ കീഴിലുള്ള പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന അനുപമ കേരള സർക്കാർ നിയമപ്രകാരം അഞ്ച് വർഷത്തെ അവധിയും നേടി, വേണ്ട പേപ്പർ വർക്ക് ഒക്കെ നടത്തി യുകെയിലേക്ക്. അനുപമക്കൊപ്പം റോയൽ ഷൂസ്‌ബറി & ടെൽഫോർഡ് ട്രസ്റ്റുകളിലേക്ക് എത്തിച്ചേർന്നത് 22 മലയാളികൾ. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും ഉള്ളവർ.
പതിവുപോലെ ക്ലാസുകൾ എല്ലാം നടക്കുന്നു. ഏപ്രിൽ മാസം പരീക്ഷ എഴുതുവാനുള്ള തിയതിയും ലഭിച്ചിരിക്കെ ആണ് ആ വാർത്ത അനുപമയുടെയും കൂട്ടുകാരുടെയും ചെവിയിൽ എത്തുന്നത്… കൊറോണ വൈറസിന്റെ വ്യാപനം മൂലം നോർത്തേൺ അയർലണ്ടിലെ പരീക്ഷ കേന്ദ്രത്തിൽ നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റി വച്ചിരിക്കുന്നു. ഒരു നഴ്‌സായി NHS സിൽ കയറാൻ വേണ്ടുന്ന പരീക്ഷയാണ് കൊറോണ എന്ന ഭീകരൻ കശക്കിയെറിഞ്ഞത്. കോഴ്‌സിന് ആനുപാതികമായ ക്ലിനിക്കൽ പരിശീലനം ഈ കാലയളവിൽ.
കൊറോണയുടെ വ്യാപനം വർദ്ധിക്കുകയും മരണ സംഖ്യ റോക്കറ്റ് പോലെ കുതിച്ചുയരുന്ന സമയം. പുതിയ ആശുപത്രികൾ പണിതുടങ്ങുന്നു. നഴ്സുമാരുടെ കുറവ് തിരിച്ചറിഞ്ഞ NMC… ഒരു സുപ്രഭാതത്തിൽ ഇത്തരത്തിൽ ട്രൈനിങ്ങിൽ ഉള്ള എല്ലാ നഴ്സുമാർക്കും ഇമെയിൽ ലഭിക്കുന്നു. നിങ്ങൾക്ക് പൂർണ്ണ സമ്മതമാണെങ്കിൽ ടെംമ്പററി പിൻ നമ്പർ താരമെന്നുള്ള അറിയിപ്പ്. ഒരേ ഒരു കണ്ടീഷൻ മാത്രം… പിടിവിട്ട് ഉയരുന്ന രോഗികളുടെ എണ്ണം.. പുതിയ ആശുപത്രികൾ… 99 ശതമാനവും നിങ്ങൾ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തു തന്നെ.. എന്നാൽ പുതിയ ആശുപത്രികളിൽ സ്റ്റാഫ് കുറവ് വന്നാൽ പോകാൻ തയ്യാറായിരിക്കണം. ഉണ്ടാകാൻ ഉള്ള സാധ്യത ഒരു ശതമാനം മാത്രം. ഒരു രാജ്യത്തെ ആപത്തു ഘട്ടത്തിൽ ആണ് സഹായിക്കേണ്ടത് എന്നും ഒരു നഴ്സസ് എന്നതിനുള്ള ഉത്തരവാദിത്വം നിറവേറ്റാൻ ഉള്ള സമയമെന്നും എല്ലാ മലയാളികളും തിരിച്ചറിയുകയും ചെയ്‌ത സമയം… എവിടെ ഇരുന്നാലും ‘വരാനുള്ളത് വഴിയിൽ തങ്ങില്ല’ എന്ന തിരിച്ചറിവ് എല്ലാവരെയും ഒരുപോലെ “YES” എന്ന് മറുപടി NMC ക്ക് കൊടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല.
പിന്നീട് നടന്നതെല്ലാം വളരെ പെട്ടെന്ന്. തയ്യാർ പറഞ്ഞു ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ nmc രജിസ്റ്ററിൽ എല്ലാവരുടെയും പേര് തെളിഞ്ഞു. ഈ കാര്യം ഓവർസീസ് നഴ്‌സിങ് മാനേജരെ അറിയിച്ചപ്പോൾ ആശുപത്രി മാനേജ്മെന്റ് ഇവരെ എങ്ങനെ എവിടെ ഉൾപ്പെടുത്താം എന്ന് ചിന്തിച്ചിടത്താണ് മലയാളി നേഴ്‌സുമാരുടെ കഴിവ് തെളിഞ്ഞത്. വന്ന എല്ലാവരും രണ്ട് മുതൽ ഏഴ് വർഷം വരെ പരിചയമുള്ള നഴ്സുമാർ… അറിയേണ്ടത് ഇവിടുത്തെ നിയമവശങ്ങൾക്കു അനുസൃതമായി ചെയ്യാൻ അവരെ തുണക്കുക. കോവിഡ് ട്രെയിനിങ് കൂടി നടത്തി സർവ്വ സജ്ജരായി മുന്നോട്ട്…
മേലധികാരികളുടെയും കൂടെയുള്ള സഹപ്രവർത്തകരുടെയും അകമഴിഞ്ഞ സഹായം എന്നെ ജോലിയിൽ വളരെയധികം സഹായിച്ചു എന്നാണ് അനുപമ പ്രാദേശിക ഇംഗ്ലീഷ് പത്രത്തിന് നൽകിയ പ്രതികരണം. ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയിൽ ഉള്ള വിശ്വാസം എന്നിലെ ആത്മവിശ്വാസംവളർത്തി… എല്ലാത്തിനും ഉപരിയായി ആയി ദൈവ വിശ്വാസവും… nhs സിനോടുള്ള സാധാരക്കാരുടെ സ്നേഹ പ്രകടനം, കാർഡുകൾ, സമ്മാനങ്ങൾ എല്ലാം എന്നെ ഒരു പുതിയ ലോകത്തേക്ക് ആനയിച്ചു… എന്നേക്കാൾ കഴിവുള്ളവർ ആണ് എന്റെ കൂടെയുള്ള മറ്റു മലയാളികൾ… ഈ റൈസിംഗ് സ്റ്റാർ എന്ന അംഗീകാരം ഒരു നിമിത്തം എന്ന് മാത്രം വിശ്വസിക്കാനാണ് താൽപര്യം… അനുപമ മലയാളം യുകെയോട് പറഞ്ഞു.പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശിനിയാണ് അനുപമ. കൊല്ലം നീണ്ടകര ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ഗോപകുമാറിന്റെ ഭാര്യ ആണ് അനുപമ. ഗോപകുമാര്‍ കേരള ഗവണ്മെന്റ് നഴ്‌സസ് യൂണിയന്‍ കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. നാട് വിട്ടു പോകണമെന്ന ചിന്ത കുറവെങ്കിലും പ്രിയതമക്കൊപ്പം യുകെയിൽ ചേരാം എന്ന് വാക്ക് കൊടുത്തതായി ഗോപകുമാർ മലയാളം യുകെയോട് പറഞ്ഞു.
പത്തനംതിട്ട ഗവണ്മെന്റ് നഴ്സിംഗ് സ്കൂളിൽ നിന്നും ഡിപ്ലോമ എടുത്ത അനുപമ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും പോസ്റ്റ് Bsc പൂർത്തിയാക്കി. പിന്നീട് ഒറീസ്സ ആറ്റമിക് എനർജി വക ആശുപത്രിയിൽ നേഴ്‌സായി തുടക്കം… അമ്മക്ക് വയ്യാതായപ്പോൾ ജോലി ഉപേക്ഷിച്ചു നാട്ടിൽ തിരിച്ചെത്തി…. കാത്തിരിപ്പിന് ശേഷം പത്തനംതിട്ട ജില്ലയിലെ അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ നിയമനം… മൂന്ന് വർഷത്തെ സർക്കാർ ആശുപത്രി സേവനത്തിന് ശേഷം യുകെയിലേക്ക്.. ഒരു പ്രവാസിയായി.. ഒരുപാട് സ്വപനങ്ങളുമായി… സന്തോഷവതിയായി.. കൊറോണയെ തോൽപ്പിച്ച ഒരു ടീമിന്റെ കണ്ണിയായി…
വാൽക്കഷണം…
ജോലിയിൽ നിന്നും അവധി എടുത്ത് നാട്ടിലെ മറ്റുള്ള നേഴ്‌സുമാരുടെ അവസരം മുടക്കി എന്ന് ചിന്തിക്കുന്നവരോട്… പെൻഷൻ വാങ്ങാൻ വേണ്ടി എന്ന് പറയുന്നവരോട്… ദയവായി ഇനിയുള്ള കാര്യങ്ങൾ അറിയുക..
ജില്ലാ മെഡിക്കൽ ഓഫീസർ വഴി അപേക്ഷ
ഗവണ്മെന്റ് ലീവ് അനുവദിക്കുന്നതിന് മുൻപ് മറ്റൊരാൾ റാങ്ക് ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുന്നു.. .. പിന്നീട് ആണ് അവധി അപേക്ഷ സ്വീകരിക്കുക.. തുടർന്ന് പുതിയ നിയമനം നടത്തുന്നു.. ആരുടെയും വഴി മുടക്കി ആകുന്നില്ല എന്ന് ദയവായി തിരിച്ചറിയുക..
അവധി അനുവദിക്കപ്പെടുമ്പോൾ അതുവരെ നേടിയ സർവീസ് കാലാവധി സീറോ ആയി മാറുന്നു…
പിന്നീട് തിരിച്ചു വരുമ്പോൾ ഒഴിവ് ഉണ്ടെങ്കിൽ മാത്രം നിയമനം… അല്ലെങ്കിൽ ഉണ്ടാകുന്നതുവരെ കാത്തിരിക്കണം..
അഞ്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചു ജോലിക്ക് കയറിയാൽ ഒരു പുതിയ നിയമനമായി മാത്രം കരുതുന്നു..
തുടർന്ന് എട്ടു മുതൽ പന്ത്രണ്ട് വർഷം ജോലി ചെയ്‌താൽ മാത്രമാണ് ഗ്രേഡ് പ്രമോഷൻ ലഭിക്കുക…
അവധി അനുവദിച്ചു കിട്ടുന്നതിന് ഫീ- Rs.10,000
പ്രവാസികൾ അയക്കുന്ന വിദേശപണം നാടിന് തന്നെയാണ് ലഭിക്കുന്നത് എന്ന് അറിയാവുന്ന സർക്കാർ തന്നെയാണ് എനിക്കും എന്നെപ്പോലുള്ളവർക്കും അവസരമൊരുക്കുന്നത് എന്ന് മനസിലാക്കുക… അനുപമ പറഞ്ഞു നിർത്തി..
ഗംഗ. പി
ഒരിടത്ത് ഒരിടത്ത് ഒരു രാജാവു൦ രാജ്ഞിയുമുണ്ടായിരുന്നു . അവരുടെ സ്നേഹ൦ പവിത്രമായിരുന്നു. രാജാവിൻെറ പേര് ദശകൻ എന്നായിരുന്നു . അദ്ദേഹത്തിന് തൻെറ പത്നിയായ ദശരഥി ജീവൻെറ ഒരു ഭാഗമാണ് . അവരുടെ സ്നേഹ൦ കണ്ട് ജനങ്ങൾ പോലും അസൂയപ്പെടാൻ തുടങ്ങി .കാരണ൦ ആ നാട്ടിൽ ഇത്രമാത൦ സ്നേഹിക്കുന്ന പതിയു൦ പത്നിയു൦ ഇല്ലായിരുന്നു .
ദശകൻെറ വിനോദമായിരുന്നു നായാട്ട് .അദ്ദേഹ൦ കാട്ടിൽ പോകുമ്പോൾ പത്നിയേയു൦ കൂട്ടും . അങ്ങനെയിരിക്കെ രാജാവും പത്നിയും കാട്ടിൽ നായാട്ടിനായി പുറപ്പെട്ടു .അവർ അവിടെ ഉല്ലസിച്ച് നടക്കവേ ഒരു രാക്ഷസൻ ദശരഥിയെ പിടികൂടി.രാജാവ് ആകെ പരിഭ്രാന്തനായി. അദ്ദേഹത്തോടൊപ്പം സൈന്യവും ഇല്ല ആയുധവും ഇല്ല
അദ്ദേഹ൦ രാക്ഷസനോട് അപേക്ഷിച്ചു കൊണ്ടു പറഞ്ഞു ” ഞാൻ എന്തുവേണെമെങ്കിലു൦ തരാ൦ ദയവുചെയ്ത് എൻെറ പത്നിയെ വെറുതെ വിടൂ “. എന്നാൽ രാക്ഷസൻ ഒരു അട്ടഹാസത്തോടെ പറഞ്ഞു “നീ എനിക്ക് എന്തു തരു൦. ഒന്നുകിൽ എനിക്ക് നിൻെറ രാജൃവു൦ പിന്നെ ….. ദശകൻ ചോദിച്ചു “പിന്നെ എന്താണ് ? പറയൂ ഞാൻ നൽകാ൦ അത് എന്ത് തന്നെ ആയാലു൦ . രാക്ഷസൻ തുടർന്നു പറഞ്ഞു “പിന്നേ നിൻെറ ജീവനു൦ നൽകണ൦ .ദശകൻ സമ്മതിച്ചു.
ദശരഥി പറഞ്ഞു “അങ്ങ് ജീവൻ നൽകരുത് എന്നെ മറേന്നക്കൂ . അങ്ങയുടെ ജീവൻ നഷ്ടപ്പെട്ടാൽ ഒരിക്കലു൦ തിരിച്ച് കിട്ടില്ല . പക്ഷെ ഞാൻ നഷ്ടപ്പെട്ടാൽ വേറോരു പത്നിയെ ലഭിക്കുന്നതാണ് .
എന്നാൽ ദശകൻ തൻെറ ജീവൻ നൽകാൻ തയ്യാറായി .രാക്ഷസൻ വാൾ ഉയർത്തി തലവെട്ടാനായി . ആ സമയ൦ ദശരഥി കണ്ണുകൾ പൊത്തി നിന്നു. അദ്ഭുതെമന്ന് പറയട്ടെ രാക്ഷസെൻറ സ്ഥാനത്ത് സാക്ഷാൽ ദേവി നിൽക്കുന്നു.
അവർ ദേവിയെ തൊഴുതു ദേവി അവരോടായി പറഞ്ഞു “നിങ്ങളുടെ സ്നേഹ൦ പരിശുദ്ധമാണ് . തൻെറ ഭാര്യയെക്കാൾ വലുതല്ല മറ്റൊന്നു൦ ദശകൻ തെളിയിച്ചു. ദേവി അനുഗ്രഹ൦ നൽകി അപ്രത്യക്ഷമായി . എന്തൊക്കെ പ്രശ്ന൦ വന്നാലു൦ ഭാര്യയു൦ ഭർത്താവു൦ ഒന്നിച്ച് നിൽക്കണമെന്ന സന്ദേശം അവർ നൽകി.
ഗംഗ. പ്ലസ് 1 വിദ്യാർത്ഥിനി. പാരിപ്പള്ളി സ്വദേശി.
സിനിമ ഗാനങ്ങളിലെ രാഗങ്ങളെ വളരെ ലളിതമായി മനസ്സിലാക്കിക്കൊടുക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ലോജിക് മീഡിയ പ്രൊഡക്ഷന്‍ എന്ന യൂ ട്യൂബ് ചാനല്‍ തുടക്കം കുറിച്ച ‘ഗാനങ്ങളിലെ രാഗങ്ങള്‍’ എന്ന പ്രോഗ്രാം സംഗീത ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു…
മൂന്ന് എപ്പിസോഡുകളില്‍ ആയി സിനിമ ഗാനങ്ങളിലെ നാഗങ്ങളെ ആണ് പരിചയപ്പെടുത്തുന്നത് വരും എപ്പിസോഡുകളില്‍ സംഗീതവുമായുള്ള മറ്റ് വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെടും എന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു…
ഒട്ടനവധി ഹൃസ്വചിത്രങ്ങളും, മ്യൂസിക്കല്‍ ആല്‍ബങ്ങളും സംവിധാനം നിര്‍വഹിച്ചിട്ടുള്ള രമേഷ് കെ രാജന്‍ (Remesh K Rajan ) ആണ് ഈ പ്രോഗ്രാം സംവിധാനം നിര്‍വഹിക്കുന്നത്.
ഈ വിഷയം ചര്‍ച്ച ചെയുന്നത് ഗായകനും, സംഗീത അധ്യാപകനുമായ ശരത് ചന്ദ്ര ബോസ് (Sarath chandra bose) ആണ്. സ്‌ക്രിപ്റ്റ് നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും എഴുത്തുകാരനുമായ ജിത്തു പുലയന്‍ (jithu pulayan) ആണ്. ക്യാമറ കൈകാര്യം ചെയുന്നത് കിരണ്‍ കണ്ണായി (Kiran Kannayi).
ഓണ്‍ലൈന്‍ പ്രൊമോഷന്‍ : ചിക്കു ചാക്കോ (Chikku chacko)
സംഗീത ആസ്വാദകര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ പ്രോഗ്രാം വളരെ പെട്ടന്ന് തന്നെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
വരും എപ്പിസോഡുകളില്‍ വ്യത്യസ്ഥങ്ങളായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കും എന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.
വാർത്ത: ചിക്കു ചാക്കോ
[ot-video][/ot-video]