Uncategorized

മണമ്പൂര്‍ സുരേഷ്

പ്രമുഖ ചിന്തകനും വാഗ്മിയും ഗ്രന്ഥകര്‍ത്താവും ആയ പ്രൊഫസര്‍ സുനില്‍ പി. ഇളയിടത്തിനെതിരെയുള്ള വധ ഭീഷണിക്കും, യൂണിവേഴ്‌സിറ്റി ഓഫീസില്‍ കയറി ആക്രമണം നടത്തിയതിനും എതിരെ ലണ്ടനില്‍ പ്രതിഷേധം നടന്നു. ഈ അക്രമത്തില്‍, യോഗം ശക്തമായ അമര്‍ഷം രേഖപ്പെടുത്തി. ഒപ്പം ഇത് പോലെ സാംസ്‌കാരിക ഫാസിസത്തിന് വിധേയരാകുന്ന ശ്രീചിത്രന്‍, സണ്ണി എം കപിക്കാട് തുടങ്ങിയവര്‍ക്കൊപ്പവും എപ്പോഴും ഉണ്ടാവും എന്നും യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സാംസ്‌കാരിക കേരളത്തിനു അപമാനം വരുത്തുന്ന കാര്യങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങള്‍ പൊരുതി നേടിയ നേട്ടങ്ങള്‍ സാംസ്‌കാരിക ഫാസിസത്തിന് മുന്നില്‍ അടിയറവു വയ്ക്കാനാവില്ലെന്നു യോഗം ഐകകണ്‌ഠ്യേന പറഞ്ഞു.

യൂജിന്‍ അയ്‌നെസ്‌കൊയുടെ കാണ്ടാമൃഗം എന്ന വിഖ്യാത ഫ്രഞ്ച് നാടകത്തെ അനുസ്മരിപ്പിക്കുന്ന ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ഇന്ന് കടന്നു പോകുന്നത് എന്ന് ഡോ മിര്‍സ പറഞ്ഞു. ജാതി മത വര്‍ഗീയ വിദ്വേഷങ്ങളുടെ പേക്കോലങ്ങള്‍ തുള്ളിയാടുന്ന, ഭീതിയുടെയും, വെറുപ്പിന്റെയും, കാണ്ടാമൃഗങ്ങള്‍ മുക്രയിട്ടലറുന്ന കാലം, നാം നോക്കി നില്‍ക്കെ നമുക്ക് ചുറ്റുമുള്ള മനുഷ്യര്‍ കാണ്ടാമൃഗങ്ങളായി പരിണമിക്കുന്നു. നമ്മുടെ പ്രിയ സുഹൃത്തുക്കള്‍, നവോഥാന പ്രസ്ഥാനത്തോടൊപ്പം പണ്ട് നടന്ന ചങ്ങാതികളടക്കം, ജാതിയുടെയും മതത്തിന്റെയും വെറി പൂണ്ട് മനുഷ്യാകാരം വെടിയുന്നത് ഭീതിദമായ കാഴ്ചയാണ്. എങ്കിലും കാണ്ടാമൃഗം എന്ന നാടകത്തിലെ നായകനില്‍ നമ്മള്‍ വിശ്വാസമര്‍പ്പിക്കേണ്ടിയിരിക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ബെറിഞ്ചര്‍, സുഹൃത്തുക്കളെല്ലാം എന്തിനു തന്റെ പ്രിയ സഖിയടക്കം കാണ്ടാമൃഗമായി പരിണമിക്കുന്നത് കണ്ടിട്ടും ബെറിഞ്ചര്‍ പറയുന്നു: ”നമുക്ക് ചെറുത്തു നിന്നെ പറ്റൂ. നമുക്ക് മനുഷ്യരായി തുടര്‍ന്നേ പറ്റൂ.” സാംസ്‌കാരിക ഫാഷിസത്തിന്റെയും, അക്രമത്തിന്റെയും, അഴുക്കു നിലങ്ങളിലേക്ക് സാധാരണ മനുഷ്യരടക്കം ഊളിയിടുന്ന ഇക്കാലത്ത് സുനില്‍ പി ഇളയിടവും, ശ്രീചിത്രനും ഒക്കെ ഉയര്‍ത്തുന്ന പ്രതിരോധങ്ങളെ പിന്തുണയ്‌ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒപ്പം നമുക്ക് പിന്നാലെ വരുന്ന തലമുറകളോടുള്ള നമ്മുടെ പരമമായ കടമയും.

ഇന്നത്തെ ഈ ഇരുട്ടിനെ മറികടക്കേണ്ടത് ശ്രീനാരായണ ഗുരുവും, അംബേദ്കറും, ജവഹര്‍ലാല്‍ നെഹ്രുവും കാട്ടിയ വെളിച്ചത്തിലൂടെ ആണ്. അവരെയാണ് നമ്മള്‍ ആഘോഷിക്കേണ്ടത്. നമ്മള്‍ തിരിച്ചു പോണം എന്നാണീ ഇരുട്ടിന്റെ ശക്തികള്‍ പറയുന്നത്. ഇല്ല ഇരുട്ടിലേക്ക് പോകാന്‍ നമുക്ക് മനസ്സില്ല എന്ന് ജോസ് ആന്റണി പറഞ്ഞു.

വിദ്യാസമ്പന്നനാണ് മലയാളി എന്ന് അഭിമാനിച്ചിരുന്ന നമ്മള്‍ ഇന്ന് ലോകത്തിനുമുമ്പില്‍ ലജ്ജിക്കേണ്ടിവരുന്ന അവസ്ഥയിലാണ് എന്ന് ഡോ സന്തോഷ് പിള്ള പറഞ്ഞു. സ്ത്രീയും പുരുഷനും നിയമത്തിന്റെ മുന്നില്‍ തുല്യരാണ് എന്നുപറഞ്ഞ സുപ്രീംകോടതി വിധിക്കെതിരെ സംസ്‌കാരശൂന്യമായി, അക്രമവും ഭീഷണിയും ഉപയോഗിച്ചുകൊണ്ട്, കേരളസമൂഹത്തെ നൂറ്റാണ്ടുകളോളം പിന്നിലേക്കു തള്ളിവിടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുക തന്നെ ചെയ്യും. കാലചക്രം മുന്നോട്ടു മാത്രമേ ഉരുളാറുള്ളൂ. ആചാരങ്ങള്‍ കാലാനുസൃതമായി എന്നും മാറിയിട്ടുണ്ട്, ഇനിയും അവ മാറും എന്ന് ഉറപ്പാണ്.

ഇന്ന് നുണ പ്രചാരണത്തിന്റെ കാലമാണ്- സത്യാനന്തര കാലം. തുടര്‍ച്ചയായി നുണ പറഞ്ഞു അസത്യം സത്യമാക്കി മാറ്റുന്നു. മാധ്യമങ്ങളും ഇവിടെ മാറണം, റേറ്റിങ്ങിന്റെ പിന്നാലെ മാത്രം പോകാതെ മാധ്യമങ്ങള്‍ സമൂഹത്തോടുള്ള കടമ കൂടി നിര്‍വഹിക്കണം ഏന്നു ഇന്ദുലാല്‍ അഭിപ്രായപ്പെട്ടു. കേരളം എന്തായിരുന്നോ അത് അപനിര്‍മ്മാണത്തിനു വിധേയമാവുകയാണ്. പുരോഗമന നേട്ടങ്ങളെ പടിപടിയായി അട്ടിമറിക്കുകയാണ്. ഈ നേട്ടങ്ങളെ തിരിച്ചു പിടിച്ചു മുന്നോട്ടു പോകേണ്ട കാലമാണിതെന്ന് മണമ്പൂര്‍ സുരേഷ് പറഞ്ഞു. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് അല്ലാതെ അക്രമത്തിലൂടെ അല്ല, ഇത് എല്ലാപേരും ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് പ്രിയവ്രതന്‍ അഭിപ്രായപ്പെട്ടു.

ഉന്മൂല നാശം വരുത്തുക എന്ന അജണ്ട ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എഴുത്തുകാരുടെ കൊലപാതകങ്ങളിലൂടെ ഇപ്പോള്‍ നമ്മുടെ വീട്ടിനകത്ത് എത്ത്തിനില്‍ക്കയാണ്. ഇതിന്റെ മാരകമായ അപകടം നമ്മള്‍ കാണാതെ പോകരുതെന്നു ജ്യോതി പാലച്ചിറ പറഞ്ഞു. മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പ്രൊഫ ഗോപാലകൃഷ്ണന്‍, പവിത്രന്‍, കൌണ്‍സിലര്‍ ബൈജു തിട്ടാല, മുന്‍കൌണ്‍സിലര്‍ രാജേന്ദ്രന്‍, അജയ കുമാര്‍, രാജേന്ദ്രന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചു.

മിനി രാഘവന്‍ തന്റെ സന്ദേശം ഫോണിലൂടെ വായിച്ചു. അസത്യത്തിന്റെ ആസുര കാലങ്ങളില്‍ ചിന്തയും ചോദ്യങ്ങളും സത്യാന്വേഷണത്തിന്റെ ദുര്‍ഘടപാതകളാണ്. സത്യത്തിന്റെ ചരിത്രാന്വേഷകന്‍ സുനില്‍ പി ഇളയിടത്തോടൊപ്പം. ചോര മണക്കുന്ന ഇരുള്‍ക്കൂടുകളില്‍, വെളിച്ചത്തിന്റെ സൂര്യകിരണങ്ങള്‍ക്കായി, അപരന്റെ ശബ്ദം സംഗീതമായി കേള്‍ക്കുന്നൊരു പുലര്‍വേളയിലേക്കായി കണ്ണും കാതും തുറന്നു നാം കാത്തിരിക്കുക.

പുരോഗമന നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, ആ ആശയങ്ങളുടെ പ്രാധാന്യം മുന്നോട്ടു വയ്ക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം എന്ന് യോഗം തീരുമാനിച്ചു. ‘സംസ്‌കാര’ എന്ന പേരില്‍ ഈ ഗ്രൂപ്പ് ഇനി തുടര്‍ന്ന് പ്രവര്‍ത്തിക്കും. മുരളി മുകുന്ദന്‍, ഷീജ, ജയശ്രീ തുടങ്ങിയവര്‍ അവരുടെ ഉത്കണ്ഠകളും, ആശയങ്ങളും പങ്കുവച്ചതിനോടൊപ്പം ഇത്തരം കൂടിച്ചേരലിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

ന്യൂസ് ഡെസ്ക്

ഓവർസീസ് നഴ്സുമാർക്ക് യുകെയിൽ എൻഎംസി രജിസ്ട്രേഷനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. പുതിയ നയമനുസരിച്ച് ഐഇഎൽടിഎസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് ക്വാളിഫൈയിംഗ് സ്കോർ 6.5 മതിയാവും. എന്നാൽ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് മൊഡ്യൂളുകൾക്ക് സ്കോർ 7 നിർബന്ധമായും വേണമെന്ന നിലവിലെ രീതി തുടരും. എൻഎംസി നടത്തിയ കൺസൾഷേട്ടന്റെ ഫലമായാണ് ഇളവുകൾ പ്രഖ്യാപിച്ചത്. വളരെ നല്ല രീതിയിൽ ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്ന നിരവധി നഴ്സുമാരും മിഡ് വൈഫുമാരും ഐഇഎൽ ടിഎസ് ടെസ്റ്റിൽ യോഗ്യത നേടാനാവാതെ വരുന്നു എന്ന യഥാർത്ഥ്യം എൻഎംസി മനസിലാക്കിയതിന്റെ തുടർച്ചയായാണ് ഓവർസീസ് നഴ്സുമാർക്ക് ഗുണകരമായ മാറ്റം നടപ്പാക്കുന്നത്.

ഇന്റർനാഷണൽ രജിസ്ട്രേഷൻ റിവ്യൂ പ്രൊപോസൽ നവംബർ 28ന് നടക്കുന്ന എൻഎംസി കൗൺസിൽ മീറ്റിംഗ് പരിഗണിക്കും. ഓവർഓൾ സ്കോർ 7 നിന്ന് കുറയ്ക്കണമെന്ന ആവശ്യം എൻഎംസി തള്ളിക്കളഞ്ഞു. മോഡേൺ വർക്ക് എൺവയേൺമെൻറിൽ സുരക്ഷിതമായ രോഗികളുമായി ആശയവിനിമയം നടത്തുന്നതിന് റൈറ്റിംഗിൽ സ്കോർ 7 എന്ന ലെവൽ ആവശ്യമില്ലെന്ന വാദം എൻഎംസി അംഗീകരിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വർക്കും ഇനി മുതൽ ഒരേ മാനദണ്ഡമാണ് എൻഎംസി നടപ്പാക്കുന്നത്.

സ്റ്റാഫ് ഷോർട്ടേജും നിലവിലെ എൻഎച്ച് എസിലെ നഴ്സുമാരുടെ കൊഴിഞ്ഞുപോകലും എൻഎംസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ മാത്രം 42,000 നഴ്സിംഗ് വേക്കൻസികൾ നിലവിലുണ്ട്. കഴിഞ്ഞ വർഷത്തെ ഒ ഇ ടി അടക്കമുള്ള ഇംഗ്ലീഷ് ലാംഗ്വേജ് പരിഷ്കാരത്തിനുശേഷം യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും യുകെ രജിസ്ട്രേഷന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവുണ്ടായി.

ലണ്ടന്‍ : ചെമ്പൈ വൈദ്യനാഥഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ ലണ്ടനില്‍ കൊടിയേറുകയാണ് നവംബര്‍ 24 ന്. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തില്‍ യു.കെയിലെ സംഗീതോപാസകര്‍ സംഗീതാര്‍ച്ചന ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്. ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്തി, ജാതിമത പ്രായഭേദമന്യേ കുട്ടികളും പ്രഗത്ഭരും ശുദ്ധ സംഗീതത്തിന്റെ അലകളുയര്‍ത്തുമ്പോള്‍, ക്രോയ്ഡോണിലെ ത്രോണ്‍ടോണ്‍ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ കഴിഞ്ഞ വര്ഷങ്ങളിലെ പോലെ തന്നെ ഗുരുപവനപുരിയായി മാറൂം.

നഷ്പ്പെട്ട നാദം തിരിച്ചു തന്നത് ഇഷ്ടദേവനായ ഗുരുവായൂരപ്പനാണെന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിശ്വാസമാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിന്റെ ആരംഭത്തിന് കാരണമായത്. ഇത്തവണ നൂറില്‍ പരം നാദോപാസകര്‍ കര്‍ണാടിക്, ഡിവോഷണല്‍, സെമി ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി, ഇന്‌സ്ട്രുമെന്റല്‍ മുതലായ സംഗീത ശാഖകള്‍ അവതരിപ്പിക്കും.

ഈ കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ യു.കെയിലെ അനുഗ്രഹീത കലാകാരന്‍ ശ്രീ രാജേഷ് രാമന്‍ സംഗീതോത്സവത്തിനു നേതൃത്വം നല്‍കും. കര്‍ണാടക സംഗീതത്തിന് ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകള്‍ നല്‍കിയ സര്‍ഗ്ഗധനരായ കുറെ കലാകാരന്‍മാര്‍ വേദിയില്‍ അണിനിരക്കും. യുകെയിലെ പ്രശസ്ത കലാകാരന്മാരായ ശ്രീ സമ്പത് കുമാര്‍ ആചാര്യ (MA, MPhil സപ്തസ്വര സ്‌കൂള്‍ ഓഫ് മ്യൂസിക്), ശ്രീ സേതു വാരിയര്‍ (ആകാശവാണി നാഷണല്‍ അവര്‍ഡ് ജേതാവ്), ശ്രി ജോസ് ജെയിംസ് (ഗാനഭൂഷണം), ശ്രീ ഘടം പ്രകാശ് (മൃദംഗം), ശ്രി മനോഹരന്‍ രതീഷ്‌കുമാര്‍ (വയലിന്‍), ഹിന്ദുസ്ഥാനി സംഗീത വിദുഷി ശ്രിമതി പ്രാചി റാണഡേ, ശ്രീ സൂരജ് പുട്ടിഗെ (വയലിന്‍/ ഫ്‌ലൂട്ട് – SAARC ഫെസ്റ്റിവല്‍ ഗോള്‍ഡ് മെഡല്‍ ജേതാവ്) കൂടാതെ യു.കെയിലെ മറ്റു കലാകാരന്മാരും സംഗീതവിദ്യാര്‍ത്ഥികളും ചേരുമ്പോള്‍ നമ്മുടെ മഹത്തായ സംഗീതപാരമ്പര്യം ഇന്ത്യയ്ക്ക് പുറത്തും ഭദ്രം എന്നത് നിസംശയം പറയുവാന്‍ സാധിക്കും. യുകെയിലെ യുവസംഗീത പ്രതിഭകളായ ജിയാ ഹരികുമാര്‍, ടെസ്സ ജോണ്‍, നിവേദ്യ സുനില്‍, ലക്ഷ്മി രാജേഷ് എന്നിവരും ഗാനാര്‍ച്ചനയില്‍ പങ്കെടുക്കുന്നു. ഗായിക സുപ്രഭയും, ശ്രി ഗോപി നായരും അവതാരകരായി എത്തുമ്പോള്‍, ശ്രി ഉല്ലാസ് ശങ്കരന്‍ ശബ്ദവും.വെളിച്ചവും കൈകാര്യം ചെയ്യുന്നു.

ത്യാഗരാജ സ്വാമികള്‍ രചിച്ച ‘എന്തരോ മഹാനുഭാവുലു’ പഞ്ചരത്നകീര്‍ത്തനാം പാടി, എല്ലാ സംഗീത മഹാനുഭാവര്‍ക്കും പ്രണാമമര്‍പ്പിക്കും. ദീപാരാധനയും അന്നദാനവും കഴിയുന്നതോടു കൂടി സംഗീത മാമാങ്കം കൊടിയിറങ്ങും. യു.കെയിലെ എല്ലാ സംഗീതാസ്വാദകരെയും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നാമത്തില്‍ ശ്രി തെക്കുംമ്മുറി ഹരിദാസ് സ്വാഗതം ചെയ്യുന്നു. ഇംഗ്ലണ്ടിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രഗത്ഭരായ ക്രോയ്‌ഡോണ്‍ മുന്‍ മേയര്‍ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍ ശ്രീ ടോം ആദിത്യ(ബ്രിസ്റ്റോള്‍ ), കൗണ്‍സിലര്‍ ഡോ. ശിവ (Welwyn council) എന്നിവരോടൊപ്പം മുഖ്യാഥിതിയായി രാജാമണിക്ക്യം IAS എത്തുന്നു. ഇതിനോടകം തന്നെ സര്‍ഗ്ഗധനരായ നമ്മുടെ കലാകാരന്‍മായ പത്മശ്രീ സുരേഷ്ഗോപി, പത്മശ്രീ ജയറാം, ശ്രീ ജി വേണുഗോപാല്‍, ശ്രീ ദേവന്‍, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോക്ടര്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരി, വ്യവസായ പ്രമുഖന്‍ ശ്രീ ബി ആര്‍ ഷെട്ടി എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു

കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി സംഘാടകരെ സമീപിക്കുക:

Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]

മുന്നറിയിപ്പ്

മകനേ, പിറന്നു നീ വാവിട്ടു കരയുമ്പോള്‍
മുന്നിലും പിന്നിലും ചുറ്റിലും നോക്കണേ.
നിന്റെ കരച്ചിലിലുണ്ടോ “ഇന്‍ടോലറന്‍സ്”
അതെന്തെന്നു മാത്രമീയമ്മക്കറിയില്ല.
നാല്‍പ്പത്തിയേഴില്‍ സ്വതന്ത്രയായീയമ്മ
സ്വന്തമായി നേടിയതെന്തെന്നറിയാതെ.
സ്വാതന്ത്ര്യരോഗത്തിന്നടിമയാം മക്കള്‍തന്‍-
മാരക രോഗങ്ങളേറ്റു മരിക്കുന്നു.
വിഢിയാം മക്കളെ പെറ്റയീയമ്മതന്‍
മാറിടം വിങ്ങുന്നു മകനേ നിനക്കായി.
മകനേ, പിറന്നു നീ വാവിട്ടു കരയുമ്പോള്‍
മുന്നിലും പിന്നിലും ചുറ്റിലും നോക്കണേ.
കാണാത്തതു കണ്ടെന്നു പറഞ്ഞാലും
കണ്ടതു കണ്ടെന്നു പറയരുതേ.
കേള്‍ക്കാത്തതു കേട്ടെന്നു പറഞ്ഞാലും
കേട്ടതു കേട്ടെന്നു പറയരുതേ.
പറയാത്തതു പറഞ്ഞെന്നു പറഞ്ഞാലും
പറഞ്ഞതു പറഞ്ഞെന്നു പറയരുതെ.
കണ്ടതിന്റെയും കേട്ടതിന്റെയും പറഞ്ഞതിന്റെയും
പോസ്റ്റ്‌മാര്‍ട്ട  റിപ്പോര്ട്ടില്‍
കാണാത്തതും
കേള്‍ക്കാത്തതും
പറയാത്തതും
സ്റ്റാമ്പടിച്ചു വരികയില്ലെന്നാര്‍ക്കറിയാം?

മകനേ, പിറന്നു നീ വാവിട്ടു കരയുമ്പോള്‍
മുന്നിലും പിന്നിലും ചുറ്റിലും നോക്കണേ.
എണ്ണം പഠിക്കുമ്പോള്‍ ഓര്‍ക്കണേയെണ്ണുവാന്‍
എണ്ണിയാല്‍ തീരാത്ത ശാപകണക്കുകള്‍.
മതങ്ങള്‍- മതങ്ങള്‍ക്കുള്ളിലെ മതങ്ങള്‍
ജാതികള്‍- ജാതികള്‍ക്കുള്ളിലെ ജാതികള്‍
ഭാഷകള്‍- ഭാഷകള്‍ക്കുള്ളിലെ ഭാഷകള്‍
പാര്‍ട്ടികള്‍- പാര്‍ട്ടികള്‍ക്കുള്ളിലെ പാര്‍ട്ടികള്‍.
നിയമസംഹിതയിലെ നിയമങ്ങള്‍ പലതും
നിയമ പുസ്തക താളുകളില്‍
കോടതി കാണാന്‍ മുറവിളി കൂട്ടവേ
മോറല്‍ പോലീസും
ജാതിപോലീസും
ഭാഷപോലീസും
പാര്‍ട്ടിപോലീസും
നേരില്ലാനെറിയില്ലാ നിയമചട്ടങ്ങളെ
നാടിന്‍ വസ്ത്രമുരിഞ്ഞതിന്‍-
നഗ്നതയിലേക്കഴിച്ചുവിടുന്നു.
നാറിയ ചരിതങ്ങള്‍ രചിച്ചിടുന്നു.
നല്ലവര്‍ നാണക്കേട് ഭയന്നു
നല്ലവരായി ജീവിക്കാന്‍ ദരിദ്ര വേഷം കെട്ടവെ
നാണമില്ലാത്തവര്‍ മുമ്പും പിമ്പും നോക്കാതെ
വാഴുന്നു, വാഴ്ത്തപ്പെടുന്നു.

മകനേ, പിറന്നു നീ വാവിട്ടു കരയുമ്പോള്‍
മുന്നിലും പിന്നിലും ചുറ്റിലും നോക്കണേ.
കണ്ടതും കൊണ്ടതും കൂട്ടിക്കുറച്ചു-
ഗുണിച്ചു ഹരിച്ചു പഠിച്ചു പാഠങ്ങളില്‍
നിന്നെന്തെല്ലാം തന്നിടാം മകനേ നിനക്കായി
എങ്കിലും, നിന്നൂടെ ജീവിതം
നിന്നുടെ ജീവിതമാണു മകനേയീ-
അമ്മക്ക് നല്‍കുവാന്‍ മുന്നറിയിപ്പൊന്നു
മാത്രമതാണിയീ “ഇന്‍ടോലറന്‍സ്”.
ഇന്‍ടോലറന്‍സിന്റെ അര്‍ത്ഥമറിയാതെ
അര്‍ത്ഥമറിഞ്ഞുട്ടുമര്‍ത്ഥമറിയാതെ
അല്ലെങ്കില്‍ സ്വന്തമമര്‍ഷത്തിന്‍ വിത്തുകള്‍
പാകി സമൂഹത്തില്‍ വിപ്ലവകാരിയായി
നിന്നുടെ ജീവിതം നിന്നുടെ ജീവിതം
സാരോപദേശങ്ങള്‍ വ്യര്‍ത്ഥമാം സത്യങ്ങള്‍
നല്ലവന്‍കെട്ടവന്‍
വിജയി പരാജിതന്‍
നിര്‍വ്വചനങ്ങളും നിന്നുടെയിഷ്ടം
അന്നു മഹാത്മാവ് കാട്ടിയ കുട്ടി-
ക്കുരങ്ങുകള്‍ മൂന്നുമിന്നും സമൂഹത്തില്‍
സ്വച്ച ജീവിതത്തിന്നുത്തമമെന്നു
പറയാനോപറയാതിരിക്കാനോ
ധര്‍മ്മബോധമനുവദിക്കുന്നില്ല.
അർത്ഥമനർത്ഥ വിപത്തുകൾ പാകിയ
വിത്തുകൾ നാശവൃക്ഷങ്ങളാകവേ
കണ്ണുനീർ പൊടിയാതെയമ്മ തപിക്കുന്നു.
കണ്ണീരിൻ നനവാൽ തളിർക്കേണ്ട പൂക്കേണ്ട
നാശവൃക്ഷങ്ങളൊരിക്കലും, പാവമീ –
യമ്മതൻ രോദനം കേൾക്കുവാനാരുണ്ട്?
മകനേ, പിന്നിലും ചുറ്റിലും നോക്കണേ
നിന്റെ കരച്ചിലിലുണ്ടോ “ഇൻടോലറൻസ്”
അതെന്തെന്നു മാത്രമീയമ്മയ്ക്കറിയില്ല.

മുരളി ടി വി

മലയാളത്തിലും ഇംഗ്ലീഷിലും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രസിദ്ധീകരണങ്ങൾ മുരളി ടി.വിയുടെ ആനുകാലിക പ്രസക്തമായ രചനകളാൽ അലംകൃതമാണ്. ഇന്ത്യൻ എയർഫോഴ്സ് വെറ്ററനായ അദ്ദേഹം ദേശസ്നേഹവും സാഹോദര്യവും വളർത്തുന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളിലൂടെ നമുക്ക് മാതൃക നല്കുന്നു.

 

ടോം ജോസ് തടിയംപാട്

അവധിക്ക് പോയ വേളയില്‍ മുംബൈയില്‍ വെച്ച് പൊടുന്നനെ ഉണ്ടായ തല ചുറ്റല്‍ മൂലം മുംബൈ Dadhar Global ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലിവര്‍പൂള്‍ മലയാളി മോനീസിനെ യു.കെയില്‍ എത്തിക്കുന്നതിന് വേണ്ടി സാമൂഹിക പ്രവര്‍ത്തകനായ ലിവര്‍പൂള്‍ മലയാളി മാത്യു അലക്‌സാണ്ടര്‍ നടത്തിയ ശ്രമത്തില്‍ ലിവര്‍പൂള്‍ എം.പി ഡാന്‍ ഗാര്‍ഡന്‍ വിഷയത്തില്‍ ഇടപെടാമെന്നു സമ്മതിച്ചു പക്ഷെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ വലിയ പ്രതീക്ഷ കാണുന്നില്ല എന്നാണ് ഡാന്‍ ഗാര്‍ഡന്‍ അഭിപ്രായപ്പെട്ടത്. അതുകൊണ്ട് നിങ്ങള്‍ സഹായിച്ചെങ്കില്‍ മാത്രമേ ജെസ്സിക്ക് മുന്‍പോട്ടു പോകാന്‍ കഴിയു, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ മോനിസിനു വേണ്ടി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 2045 പൗണ്ട് ലഭിച്ചു. കളക്ഷന്‍ വരുന്ന ബുധനാഴ്ച വരെ തുടരും. ഡാന്‍ ഗാര്‍ഡന്റെ മെയില്‍ താഴെ പ്രസിദ്ധീകരിക്കുന്നു.

രണ്ടാഴ്ച മുന്‍പ് ഭാര്യ ജെസിയുമൊത്ത് നാട്ടില്‍ സുഖമില്ലാതിരിക്കുന്ന അമ്മയെ കാണാന്‍ അവധിക്ക് പോയ വേളയില്‍ മുംബൈയില്‍ വെച്ച് പൊടുന്നനെ ഉണ്ടായ തല ചുറ്റല്‍ മൂലം മുംബൈ Dadhar ല്‍ ഉള്ള Global Hospital ല്‍ മോനീസിനെ അഡ്മിറ്റ് ചെയ്തു. എന്നാല്‍ വിദഗ്ദ്ധപരിശോധനയില്‍ തലച്ചോറിലുണ്ടായ രക്ത സ്രാവംലം മൂലം അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

നീണ്ട ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ മോനീസ് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഭാഗ്യവശാല്‍ രക്ത സ്രാവം നിലച്ചതിനാല്‍ തീവ്ര പരചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ തന്നെ മോനീസ് ഇപ്പോഴും കഴിഞ്ഞുകൂടൂകയാണ്. ഈ മാസം 16ന് തിരിച്ചു ലിവര്‍പൂളിലേക്ക് മടങ്ങേണ്ടവരായിരുന്നു. ഈ മോനീസിന്റെ ഭാര്യ ജെസി ലിവര്‍പൂളിലെ റോയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരുന്നു. വര്‍ഷങളായി മോനീസ് പാര്‍ടൈം ജോലി ചെയ്തു വരികയായിരുന്നു. പെട്ടെന്നുണ്ടായ വലിയ ചികിത്സ ചിലവില്‍ നട്ടംതിരിയുക മോനിസിന്റെ ഭാര്യ ജെസ്സി നിങ്ങളുടെ സഹായം കൂടിയേ കഴിയു.

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു”

ഇടുക്കി ചാരിറ്റി വേണ്ടി

സാബു ഫിലിപ്പ്:07708181997
ടോം ജോസ് തടിയംപാട്:07859060320
സജി തോമസ്:07803276626..

ഷാജുവിന്റെ സ്വപ്നങ്ങള്‍ക്ക് അടിത്തറയാകുന്നു. 2017 ക്രിസ്തുമസ് പുതുവത്സാരാഘോഷ സമയത്ത് ഇടുക്കി ജില്ലാ സംഗമം നിര്‍ദ്ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടി ഏവരോടും സഹായം അഭ്യര്‍ത്ഥിക്കുകയും, തല്‍ഫലമായി സമാഹരിച്ച തുക രണ്ട് കുടുംബങ്ങള്‍ക്കായി തുല്യമായി വീതിച്ചു നല്‍കുകയും ചെയ്തിരുന്നു. അതില്‍ തൊടുപുഴ കുമാരമംഗലത്ത് താമസിക്കുന്ന ഷാജുവിന്റെ കുടുംബത്തിന്റെ ചിരകാലാഭിലാഷമായ പാര്‍പ്പിടത്തിന്റെ പണി ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. ന്യൂഇയറിനോട് അനുബന്ധിച്ച് പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാനാണ് ഉദേശിക്കുന്നത്.

നമ്മുടെ നാട്ടിലെ വെള്ളപ്പൊക്ക ദുരന്തത്തില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി ഇടുക്കിജില്ലാ സംഗമം പ്രളയ സമയത്ത് സമാഹരിച്ച തുക ഈ മാസം തന്നെ ആറ് കുടുംബങ്ങള്‍ക്കായി കൈമാറുന്നതാണ്. അതോടപ്പം ഇടുക്കി ജില്ലാ സംഗമത്തിന്റെ വാര്‍ഷിക ചാരിറ്റിയായ ക്രിസ്മസ്, ന്യൂഇയര്‍ ചാരിറ്റി ഈ മാസം 25 മുതല്‍ തുടക്കുകയാണ്. അതിന് നിങ്ങള്‍ ഏവരുടെയും സഹായ സഹകരണകള്‍ ആവശ്യമാണ്.

ഒരുമയുടെ വിജയമാണ് കുടിയേറ്റക്കാരന്റെ അഭിവൃദ്ധിക്ക് പിന്നില്‍. പ്രകൃതിയുടെ വികൃതികളും, പേടിസ്വപ്നമായ കാട്ടുമൃഗങ്ങളും, മാരക രോഗങ്ങളും, കാട്ടുതീയും, സഞ്ചാരയോഗ്യമല്ലാത്ത ചെങ്കുത്തായ പ്രദേശങ്ങളും നിറഞ്ഞ ഇടുക്കിയിലേക്ക് കുടിയേറിയ പൂര്‍വികരും, ഈ ഒരുമയില്‍ ഊന്നിയാണ് ഉന്നതികളിലേക്ക് കാല്‍ വെച്ചത്. ഇടുക്കിയുടെ മണ്ണില്‍ നിന്നും യു.കെയിലേക്ക് വരും വരായ്കകളെ വകവെക്കാതെ കുടിയേറിയ പിന്മുറക്കാരും. ഒരുമയുടെ സന്ദേശം കൈവെടിയാതെ, ഇടുക്കി ജില്ലാ സംഗമം എന്ന കൂട്ടായ്മയുണ്ടാക്കി ഒരുമ നിലനിര്‍ത്തി വരുന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒത്തു ചേരലുകള്‍ക്ക് പുറമെ തങ്ങളാല്‍ കഴിയും വിധം മറ്റുള്ളവരെ സഹായിക്കുകയും അതോട് ഒപ്പം തന്നെ കലാ, കായിക രംഗത്തും ഇടുക്കി ജില്ലാ സംഗമം കഴിഞ്ഞ 8 വര്‍ഷങ്ങളായി അതാത് വര്‍ഷത്തെ കമ്മറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

തങ്ങളുടെ ജന്മനാട്ടില്‍ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കോ, സമൂഹത്തിനോ തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്നേഹികള്‍ക്കും, ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ ഒരു നിമിഷമാണ് ഇത്. നിങ്ങള്‍ നല്‍കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയം.

നമ്മുടെ സംഗമത്തിന്റെ പേരുപോലെ ഇടുക്കി ജില്ലയിലെ എല്ലാ പ്രദേശത്തുള്ളവരും ഒത്തൊരുമിച്ചു സഹായിച്ചതിന്റെ ഫലമാണ് നമുക്ക് ഇത്രയും നല്ല രീതിയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിച്ചത് ഇനിയും നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് നന്മയുടെ വഴിയേ ഒരുമിച്ചു മുന്നേറാം.

ബിനോയി ജോസഫ്

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ സ്മരണയിൽ രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിശുദിനം ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സമുചിതമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.  ചിൽഡ്രൻസ് ഡേ സന്ദേശവുമായി മലയാളിയുടെ സൈക്കിൾ പര്യടനം ഇതിനിടയിൽ ശ്രദ്ധേയമാവുകയാണ്. ഇത് നടക്കുന്നത് കേരളത്തിലല്ല. കർണാടകയിലെ വീഥികളിലൂടെയാണ് മലയാളിയായ എയർഫോഴ്സ് ഓഫീസർ ഇക്കോ ഫ്രണ്ട്ലി സൈക്കിൾ റൈഡ് നടത്തുന്നത്. നവംബർ 11 ന് ആരംഭിച്ച യാത്ര ശിശുദിനമായ ഇന്ന് നവംബർ 14 ന് സമാപിക്കും. ബാല്യകാലത്തിൽ കുട്ടികളെ കളിച്ചും ആനന്ദിച്ചും  വളരാനനുവദിക്കുക, അവരുടെ ബാല്യം അവർക്കായി നല്കുക, കുട്ടികളെ സ്നേഹിക്കുക, അവരെ വിദ്യാസമ്പന്നരാക്കുക, ശരിയായ മാർഗത്തിൽ നയിക്കുക, മൂല്യങ്ങളിൽ വളർത്തുക എന്ന സന്ദേശവുമായാണ്  മുരളി വിശ്വനാഥൻ ഒറ്റയാൾ പര്യടനം നടത്തുന്നത്. “മിഷൻ 2018” എന്നു പേരിട്ടിരിക്കുന്ന പര്യടനം വിവിധ സ്ഥലങ്ങളിൽ കുട്ടികളുമായി സംവദിക്കാൻ വേദിയൊരുക്കിയാണ് സജ്ജമാക്കിയിരിക്കുന്നത്.

സാഹിത്യ രംഗത്ത് നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുള്ള മുരളി മലയാളത്തിലും ഇംഗ്ലീഷിലും വിവിധ പ്രസിദ്ധീകരണങ്ങളിൽ സജീവമാണ്. ബാലരമ, കളിക്കുടുക്ക, ചമ്പക്ക്, മിന്നാമിന്നി തുടങ്ങി ബാലമാസികകളിലും കുട്ടികളോട് സംവദിക്കുന്ന കഥകളും കവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്. കുട്ടികൾക്കായി സമ്മാനങ്ങളുമായിട്ടാണ് മുരളി വിശ്വനാഥന്റെ ഇത്തവണത്തെ സഞ്ചാരം. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള കുട്ടികൾക്ക് പുരസ്കാരങ്ങളും അദ്ദേഹം പര്യടനത്തിൽ വിതരണം ചെയ്യുന്നുണ്ട്. സൈക്കിളിലുള്ള യാത്രയായതിനാൽ യാത്രാച്ചിലവുമില്ല. ഇന്ധനത്തിന്റെ ഉപയോഗം ഇല്ലാതെ ഇക്കോ ഫ്രണ്ട്‌ലി യാത്രയാണിത്.

2003 ലാണ് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾക്ക് ഊന്നൽ നല്കി സൈക്കിൾ യാത്രകൾക്ക് അദ്ദേഹം തുടക്കം കുറിച്ചത്. 2004 ൽ പ്രകൃതിയെ സ്നേഹിക്കുക എന്ന സന്ദേശമുയർത്തിയും തുടർന്ന് അവയവദാനം, സല്യൂട്ട് സോൾജിയേഴ്സ്, ആരോഗ്യം സമ്പത്ത്, സ്ത്രീകളെ ബഹുമാനിക്കുക, ലോകസമാധാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി നിരവധി സന്ദേശങ്ങളുമായി സൈക്കിൾ യജ്ഞങ്ങൾ ഓരോ വർഷവും തുടർന്നു. 1300 കിലോമീറ്റർ 11 ദിവസങ്ങൾ കൊണ്ട് സൈക്കിളിലും 5000 കിലോമീറ്റർ ഒൻപതു ദിവസങ്ങൾ കൊണ്ട് ബൈക്കിലും, പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ മുരളി വിശ്വനാഥൻ താണ്ടിയിരുന്നു. ശാരീരികമായും മാനസികമായും വികാരപരമായും ശക്തരാകുവാൻ കുട്ടികളെ തയ്യാറാക്കാൻ നമുക്ക് കടമയുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തന്റെ എളിയ പരിശ്രമങ്ങൾ സഹായിക്കുമെന്ന പ്രത്യാശയിലാണ് മുരളി വിശ്വനാഥൻ. സ്വന്തം കുടുംബവും സുഹൃത്തുക്കളും മുരളി വിശ്വനാഥന്റെ ഈ യാത്രയിൽ പൂർണ പിന്തുണയുമായി കൂടെയുണ്ട്.

ഇൻഡ്യൻ എയർ ഫോഴ്സിൽ 1986 മുതൽ 2006 വരെ സേവനം അനുഷ്ഠിച്ച മുരളി വിശ്വനാഥൻ ഇപ്പോൾ ബാംഗ്ലൂരിലാണ് താമസം. അഡ്വഞ്ചർ സൈക്ളിംഗിലൂടെ സാമൂഹ്യ സേവനം നടത്തുന്ന മുരളി വിശ്വനാഥനെ ഇന്ത്യൻ എയർഫോഴ്സ് അടക്കമുള്ള നിരവധി സ്ഥാപനങ്ങളും സംഘടനകളും പുരസ്കാരങ്ങൾ നല്കി ആദരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ യുകെയിലെ മലയാള മാധ്യമങ്ങളില്‍ യുക്മ നടത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് പിരിവ് കൈമാറ്റത്തില്‍ പിരിച്ച തുകയും കൊടുത്ത തുകയും തമ്മില്‍ വലിയ അന്തരം ഉണ്ടായത് ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിന് മറുപടിയുമായി രംഗത്ത് വന്ന യുക്മ പ്രസിഡന്റിന്റെ ‘ഞഞ്ഞാ പിഞ്ഞാ’ വര്‍ത്തമാനം അണികള്‍ക്കിടയില്‍ അമര്‍ഷം സൃഷ്ടിക്കുന്നു. ഓണ്‍ലൈനില്‍ പിരിഞ്ഞു കിട്ടിയ തുകയില്‍ 6800 പൗണ്ടിന്റെ കുറവ് എങ്ങനെ സംഭവിച്ചു എന്ന വാര്‍ത്തയ്ക്കു യുക്മ കോടികളുടെ ദുരിതാശ്വാസം ഏറ്റെടുക്കും എന്ന മറുപടിയുമായി യുക്മ പ്രസിഡന്റ് രംഗത്ത് വന്നത് രസകരമായ അനുഭവമായി മാറുകയാണ് യുകെ മലയാളികള്‍ക്ക്. ഒരു ഭാഗത്തു സംഘടനയോട് കൂറും വിശ്വാസവും ഉള്ള ഒരു പറ്റം ആളുകള്‍ കൈയിലെ പണവും കളഞ്ഞു ഇല്ലാത്ത സമയം ഉണ്ടാക്കി പ്രവര്‍ത്തിക്കുമ്പോള്‍ മറുഭാഗത്തു ദുരിതാശ്വാസത്തില്‍ പോലും കൈയ്യിട്ടു വരാന്‍ നാണം ഇല്ലാത്ത ഏതാനും വ്യക്തികള്‍ ചേര്‍ന്ന് സംഘടനക്ക് ഉണ്ടാകുന്ന ചീത്തപ്പേര് മറച്ചു പിടിക്കാന്‍ രാഷ്ട്രീയം കളിച്ചു വിദഗ്ധനായ പ്രസിഡന്റ് നടത്തുന്ന കളികള്‍ കൈയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് ഇന്നലെ യുക്മ പുറത്തുവിട്ട പത്രക്കുറിപ്പ് .

പിരിച്ചെടുത്ത തുകയില്‍ 6800 പൗണ്ട് കാണുന്നില്ല എന്ന ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളെ ഊടുപാട് ചീത്ത വിളിക്കാന്‍ ധൈര്യം കാട്ടുന്ന നേതാവ് മന്ത്രിക്കു നല്‍കിയ ചെക്കില്‍ കാണാതായ പണം എവിടെയെന്നു ഒരിടത്തും വെളിപ്പെടുത്തുന്നുമില്ല. ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന, ഓഡിറ്റും റിപ്പോര്‍ട്ടും കാലാകാലം സമര്‍പ്പിക്കേണ്ട ഒരു സംഘടനാ പുലര്‍ത്തേണ്ട സാമാന്യ മര്യാദ പോലും കാണിക്കാതെ എന്ത് തോന്ന്യാസവും ചെയ്യാമെന്ന ധാരണയില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് കടലാസ് സംഘടനകള്‍ പോലും കാണിക്കുന്ന മര്യാദകള്‍ കാട്ടാതെയാണ് ബഹുജന അടിത്തറയുള്ള യുക്മയെ നാണം കെടുത്തുന്നത്. ചാരിറ്റിയുടെ പേരില്‍ പിരിക്കുന്ന പണം ഒരു തരത്തിലും വകമാറ്റി ചിലവിടാന്‍ പാടില്ല എന്ന ചാരിറ്റി കമ്മീഷന്റെ നിബന്ധന പോലും വായിച്ചു നോക്കാതെ പിരിച്ചെടുത്ത തുക ഘട്ടം ഘട്ടമായി തോന്നുന്ന പോലെ വകമാറ്റി ചെലവാക്കാം എന്ന് സ്വകാര്യമായി ശിങ്കിടികളെ ബോധ്യപ്പെടുത്തുന്ന നേതാവ് ചാരിറ്റി കമ്മീഷനില്‍ ഒരു പരാതി എത്തിയാല്‍ വെള്ളം കുടിക്കും എന്ന സത്യം മറച്ചു വെക്കുകയാണ്.

മാധ്യമ വിമര്‍ശനം എക്കാലവും തങ്ങളെ തകര്‍ക്കാന്‍ ഉള്ള അടവാണെന്നു പറഞ്ഞു ഫലിപ്പിക്കുന്ന യുക്മ നേതൃത്വം ഇക്കുറിയും പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ്. സംഘടനയ്ക്ക് സംഭവിച്ച വീഴ്ച കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാറ്റി വച്ച പണം ഉടനെ സര്‍ക്കാരിന് നല്‍കും എന്ന് പറയാതെ ഒരു കോടിയുടെ കണക്കുകമായാണ് നേതാവ് എത്തിയിരിക്കുന്നത്. ഒരു കോടിയല്ല നൂറു കോടി കിട്ടിയാലും കേരളത്തിന് അത്യാവശ്യമാണ് എന്നിരിക്കെ ഒരു കോടിയുടെ സേവന പ്രവൃത്തി ചെയ്യരുത് എന്നാരെങ്കിലും വിലക്കി എന്ന മട്ടിലാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് വെല്ലുവിളിയുടെ ഭാഷ നല്‍കാന്‍ ഇപ്പോഴും രാഷ്ട്രീയ കുപ്പായം ഊരാത്ത നേതാവ് ശ്രമിക്കുന്നത്. എന്നും കൈയ്യിട്ടു വാരി ശീലിച്ച തന്ത്രം ഇക്കുറിയും പയറ്റിയപ്പോള്‍ കയ്യോടെ പിടിക്കപ്പെടും എന്നത് ഓര്‍ക്കാതെ പോയതാണ് ഇപ്പോള്‍ വിനയായി മാറിയത്. ചില ഓണ്‍ലൈന്‍ പത്രങ്ങളോട് രഹസ്യമായി ബന്ധം സ്ഥാപിച്ചും പരസ്യമായി എതിര്‍ത്തും രണ്ടു വര്‍ഷം മുന്നോട്ടു പോയപ്പോള്‍ എന്ത് തോന്ന്യാസവും കാട്ടാം, ആരും ചോദ്യം ചെയ്യില്ല എന്ന ചിന്ത കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പത്രങ്ങള്‍ പൊളിച്ചപ്പോള്‍ വീണ്ടും പരസ്യ വെല്ലുവിളി എന്ന തന്ത്രമാണ് രക്ഷയ്ക്ക് വേണ്ടി നേതാവ് പയറ്റുന്നത്.

അതിനിടെ ലണ്ടനില്‍ എത്തിയ മന്ത്രിയെ കരുവാക്കി 6800 പൗണ്ട് ഒറ്റയടിക്ക് വെട്ടിമാറ്റിയ യുക്മക്കാര്‍ക്കെതിരെ ബ്രിട്ടനില്‍ നിന്നും തന്നെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ നാട്ടില്‍ വിവരം എത്തിച്ചു കഴിഞ്ഞു. രണ്ടു വര്‍ഷം വള്ളംകളി നടത്താന്‍ സര്‍ക്കാര്‍ കൂട്ട് നിന്ന് എന്ന് മേനി നടിച്ച നേതാവ് എന്ത് തോന്ന്യാസത്തിനും കേരള സര്‍ക്കാര്‍ കൂട്ട് നില്‍ക്കും എന്ന് കരുതിയത് ഇപ്പോള്‍ തിരിച്ചടിയാവുകയാണ്. ഇടക്കാലത്തു സര്‍ക്കാരില്‍ പിടിപാടുള്ള ഇടതു സഹയാത്രികനെ കൂട്ട് കിട്ടിയ നേതാവിന് സഹയാത്രികന്‍ തെറ്റിപ്പിരിഞ്ഞതും ഇപ്പോള്‍ വിനയായി മാറുകയാണ്. കോഴിയും കുറുക്കനും പോലെയുള്ള ചങ്ങാത്തമായിരുന്നു കോണ്‍ഗ്രസുകാരനായ യുക്മ നേതാവും ഇടതു സഹയാത്രികനും തമ്മില്‍ ഉണ്ടായിരുന്നത്. ഏതായാലും മന്ത്രിക്കു കിട്ടിയ ചെക്കും ഓണ്‍ലൈന്‍ പിരിവിന്റെ വിവരങ്ങളും സര്‍ക്കാരില്‍ എത്തിയതോടെ യുക്മയുടെ പേര് ബ്ലാക് ലിസ്റ്റില്‍ എത്തിച്ചതിന്റെ മഹത്വവും ഭരണസമിതിയെ തേടിയെത്തുകയാണ്. കണക്കുകള്‍ എന്നും കടലാസില്‍ എഴുതി വെ്ക്കേണ്ടതാണ് എന്ന ശീലം തെറ്റിക്കുന്ന പാരമ്പര്യമുള്ള യുക്മ വെള്ളപ്പൊക്കത്തിലും അതെ അടവ് കാട്ടിയതു എട്ടിന്റെ പണി കിട്ടിയത് പോലെയായി മാറി.

എന്തൊക്കെ നല്ലതു ചെയ്താലും ചെറിയൊരു പിഴവ് പോലും സാമൂഹ്യ രംഗത്ത് കളങ്കമായി മാറും എന്നിരിക്കെ 6800 പൗണ്ട് എന്ന വന്‍തുക സര്‍ക്കാരിന് നല്‍കാതെ മാറ്റിവയ്ക്കാന്‍ യുക്മ കാട്ടിയ പിന്‍ബുദ്ധി ഇനിയെന്ത് ന്യായീകരണം പറഞ്ഞാലും എക്കാലവും ചോദ്യമായി യുക്മയ്ക്കു മുന്നിലെത്തും. ആര്‍ക്കും പരിശോധിക്കാവുന്ന, ഓണ്‍ലൈനില്‍ കാണാവുന്ന വിര്‍ജിന്‍ മണി ലിങ്കിലെ പണത്തില്‍ ഇത്രയും വലിയ തിരിമറി നടന്നെങ്കില്‍ ആരും കാണാത്ത യുക്മയുടെ സ്വന്തം കണക്കില്‍ എത്ര ആയിരം അടിച്ചു മാറ്റി എന്നാരെങ്കിലും ചിന്തിച്ചാല്‍ അതിനും ഉത്തരമായി തെറിവിളി മാത്രമാകും യുക്മ നേതൃത്വം നല്‍കുക. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഉള്ള കൃത്യമായ ഒത്തുകളി ഇനിയും പിടിക്കപ്പെടാതിരിക്കെ 6800 പൗണ്ട് മാറ്റിവെച്ചതു ആരുടെ ബുദ്ധി എന്നതാണ് ഇനി അറിയേണ്ടത്.

പഴി വരുമ്പോള്‍ പ്രസിഡന്റിന്റെ തലയില്‍ എത്തിക്കോളും എന്നതിനാല്‍ കൂടെ നിന്നവന്‍ തന്നെ പണിതത് ആണെന്നും വിവരം കൃത്യമായി മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയതാണെന്നും വിവരമുണ്ട്. യുക്മയ്ക്കു ബദലായി രൂപം കൊള്ളുന്ന സംഘടനയുടെ പിറവി ദിനത്തില്‍ തന്നെയാണ് യുക്മയെ നാറ്റിക്കുന്ന ഇടപാട് പുറത്തു വന്നതും. സെക്രട്ടറിയില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് കയറ്റം പ്രതീക്ഷിക്കുന്ന നേതാവിന് നിലവിലെ പ്രസിണ്ടന്റ് രഹസ്യമായ പിന്തുണ വാഗ്ദാനം ചെയ്തതും തന്റെ വിദേശം കടന്നുള്ള ബിസിനസിന് അല്പം പണം കളഞ്ഞാലും മോശമാകില്ല എന്ന ചിന്തയുള്ള രണ്ടാമനും തമ്മിലുള്ള രഹസ്യ ഫോര്‍മുലയില്‍ നിലവിലെ പ്രസിഡന്റ് ഒരു കാരണവശാലും വീണ്ടും രംഗത്ത് വരാതിരിക്കാന്‍ കൂടുതല്‍ നാറ്റക്കഥകള്‍ നാളുകളില്‍ യുക്മയില്‍ നിന്നുണ്ടാകും എന്നാണ് ഇരുവരുമായി അടുപ്പമുള്ളവരില്‍ നിന്നും പുറത്തു വരുന്ന സൂചനകള്‍.

ഒരു മലയാളി സംഘടനക്ക് ആവശ്യമായ തമ്മില്‍ തല്ലും പാരവയ്പ്പും ധാരാളം ഉള്ള സംഘടനയില്‍ അടുത്തെത്തി നില്‍ക്കുന്ന വാര്‍ഷിക തെരഞ്ഞെടുപ്പ് വരെ ഇനിയും പിരിവിന്റെ പേരില്‍ ഉള്ള കഥകള്‍ എത്തികൊണ്ടിരിക്കും. പ്രാദേശിക മലയാളി സംഘടനകള്‍ പിരിച്ച പണമെടുത്തു ഇതെല്ലം തങ്ങളുടെ നേതൃത്വ മികവാണ് എന്ന് കേരള സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഉള്ള നേതാവിന്റെ നീക്കത്തിന് ആദ്യ തിരിച്ചടിയാവുകയാണ് മന്ത്രിയെ മുന്നില്‍ നിര്‍ത്തി എടുത്ത പതിനായിരം പൗണ്ടിന്റെ ചെക്ക് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍. ഇനി ഇത്തരം കുതന്ത്രവുമായി സര്‍ക്കാരിന് മുന്നില്‍ എത്തിയാല്‍ നേതാവിന് ഉള്ളത് കയ്യോടെ കിട്ടും എന്ന സൂചനയും യുകെയില്‍ ഇടതു ചിന്താഗതിക്കാര്‍ പങ്കിടുന്നു. മലയാളം മിഷന് രൂപീകരിച്ചപ്പോള്‍ യുക്മയുടെ ബാനര്‍ മതിയെന്ന് സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഓടി നടന്ന നേതാവിന് മുട്ടന്‍ പാരവന്നതും യുകെയില്‍ നിന്ന് തന്നെയാണ്. അന്ന് രംഗത്ത് വന്നവര്‍ തന്നെയാണ് കേരള സര്‍ക്കാരിന് വേണ്ടി പിരിച്ച 6800 പൗണ്ട് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ എത്തിക്കാതെ മാറ്റി വച്ച കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മുന്നില്‍ നില്‍ക്കുന്നത്.

ആഗോള പ്രവാസി മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍റെ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബേസിംഗ് സ്റ്റോക്കില്‍ നടന്ന മനോഹരമായ ചടങ്ങിലാണ് യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ പരിപാടികള്‍ കോര്‍ത്തിണക്കി ആഴ്ചകള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കു പൂര്‍ണ്ണ ഫലപ്രാപ്തിയെന്ന് തെളിയിക്കുന്നതായിരുന്നു പരിപാടി. സാഹിത്യ സമ്മേളനവും കുട്ടികള്‍ക്കായുള്ള അലൈഡ് എന്റെ കേരളം ക്വിസ് മത്സരവും സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും നിറഞ്ഞ സദസ്സുകള്‍ക്കു നിറഞ്ഞ മനസ്സിന്റെ ദിനമാണ് സമ്മാനിച്ചത്.

പി.എംഫ് ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗവും മുൻ ഗ്ലേബൽ പ്രസിഡന്റുമായ ശ്രീ ജോർജ്ജ്കുട്ടി പടിയ്ക്കകുടി [ഓസ്ട്രിയ], പി.എം.ഫ് ഗ്ലോബൽ വനിതാ കോർഡിനേറ്ററും ലോക കേരള സഭ അംഗവുമായ ശ്രീമതി അനിതാ പുല്ലയിൽ, പിഎംഎഫ് ഗ്ലോബല്‍ അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ വര്‍ഗീസ്‌ ജോണ്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പിഎംഫ് യുകെ ചാപ്റ്റര്‍ പ്രസിഡന്റ് മംഗളന്‍ വിദ്യാസാഗര്‍ തിരികൊളുത്തി ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക സമ്മേളനത്തോടെ ആയിരുന്നു പിഎംഎഫ് യുകെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ബേസിംഗ് സ്റ്റോക്ക് ടീം അവതരിപ്പിച്ച ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിന്  സെക്രട്ടറി ജോണ്‍സന്‍ സ്വാഗതം ആശംസിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിച്ചേര്‍ന്ന പിഎംഎഫിന്റെ വുമണ്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അനിത, വിയന്നയില്‍ നിന്നും വന്ന പിഎംഎഫിന്റെ ഗ്ലോബല്‍ ഡയറക്ട് ബോര്‍ഡ് അംഗം ജോര്‍ജ് പടിക്കാകുടി എന്നിവര്‍ പിഎംഎഫിന്‍റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചു. പിഎംഎഫ് ഗ്ലോബല്‍  അസ്സോസിയേറ്റ് കോര്‍ഡിനേറ്റര്‍ വര്‍ഗ്ഗീസ് ജോണ്‍,  സൈമി ജോര്‍ജ്, സാം തിരുവാതില്‍, എന്നിവര്‍ പിഎംഎഫിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ദേശി നാച്ച്, ആന്‍ തെരേസ വര്‍ഗ്ഗീസ്, ആകാശ് സൈമി, യുക്മ കലാതിലകം ശ്രുതി അനില്‍ എന്നിവരുടെ നൃത്തം സദസ്സിനെ ഇളക്കി മറിച്ചു. ബേസിംഗ് സ്റ്റോക്ക് ടീം അവതരിപ്പിച്ച തിരുവാതിര, സിനിമാറ്റിക് നൃത്തം, രജിത നദ്ദ, കിഷോര്‍, ജോണ്‍സന്‍ ലൈജു ലൂക്കോസ്, അജിത് പാലിയത്ത് എന്നിവരുടെ ഗാനങ്ങളും ഓഷ്യാന്‍ ഷിജോയുടെ കവിതയും കാണികളുടെ മനം കവര്‍ന്നു.

പി.എം.ഫ് യു കെ പ്രസിഡന്റ് ശ്രി മംഗള ൻ വിദ്യാസാഗർ, സെക്രട്ടറി ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് ബിനോ ആന്റണി, ജോയിന്‍റ് സെക്രട്ടറി മോനി ഷിജോ, ട്രഷറര്‍ ജോണി ജോസഫ് , വർഗ്ഗീസ് ജോൺ , സൈമി ജോർജ് , സാം തിരുവാതിൽ , അജിത് പാലിയത്ത് , ലിഡോ , മീരാ കമൽ തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി

മീര കമല, അജിത് പാലിയത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ രാവിലെ പതിനൊന്നിന് തുടങ്ങിയ സാഹിത്യ സമ്മേളനത്തില്‍ യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരായ രശ്മി പ്രകാശ്, ബീന റോയ് ജൈസണ്‍ ജോര്‍ജ്, ആനി പാലിയത്ത്, അനിയന്‍ കുന്നത്ത്, മനോജ് ശിവ, മീര കമല, അജിത് പാലിയത്ത് എന്നിവര്‍ അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികള്‍ വേദിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് യുകെയിലെ എഴുത്തുകാരെയും അവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെയും പരിചയപ്പെടുത്തി.

 

ബാലഭാസ്‌കര്‍ സ്മരണയില്‍ കടല്‍പ്പെന്‍സില്‍ എന്ന പേരില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ജയശ്രീ ശ്യാംലാല്‍, ഷെര്‍ഫി അന്റോണിയോ, ജൈസണ്‍ ജോര്‍ജ്, മീര കമല, ശ്രീകല നായര്‍ എന്നിവര്‍ അവതരിപ്പിച്ച ‘പ്രവാസജീവിതവും സാഹിത്യവും’ എന്ന വിഷയത്തിലെ സാഹിത്യ ചര്‍ച്ച ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി. യുകെയിലെ അറിയപ്പെടുന്ന മാഞ്ചസ്റ്ററിലെ ഫ്രണ്ട്സ് സ്പോര്‍ട്ടിങ് ക്ലബ്ബിലെ ജിജു സൈമണ്‍ ഫിലിപ്പും സീമ സൈമണും നേതൃത്വം നല്‍കി അവതരിപ്പിച്ച ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ എത്തുകയുണ്ടായി.

കുട്ടികളുടെ ക്വിസ് ആവേശവും താല്‍പ്പര്യവും മാതാപിതാക്കളിലും ഏറെ സ്വാധീനം ചെലുത്തി. മൂന്ന് ഭാഗമായി നടത്തിയ അലൈഡ് എന്റെ കേരളം ക്വിസ് കോംപെറ്റീഷന്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം സോന്‍സി സാം തിരുവാതിലില്‍, രണ്ടാംസ്ഥാനം ആകാശ് സൈമി, മൂന്നാംസ്ഥാനം ആന്‍ തെരേസ വര്‍ഗ്ഗീസ്, സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം എമില്‍ ജോ, രണ്ടാംസ്ഥാനം ഗായത്രി ശ്രീജിത്ത്, മൂന്നാംസ്ഥാനം താര സൈമി, ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മെറിന്‍ പീറ്റര്‍, രണ്ടാംസ്ഥാനം ജാക്ക് വര്‍ഗ്ഗീസ്, മൂന്നാംസ്ഥാനം സ്റ്റെഫി സജു എന്നിവര്‍ വിജയികളായി.

ക്വിസ് വിജയികള്‍ക്ക് ബിനോ ആന്റണിയുടെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സ്റ്റേല്‍ പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കും പരിപാടികളില്‍ സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും മെമന്റോകള്‍ നല്‍കി. സൗത്താംപ്ടണിലെ അമ്മ ചാരിറ്റിയുടെ രുചികരമായ ലൈവ് തട്ടുകടയും മിതമായ നിരക്കിലെ ഭക്ഷണവും ജനം ഏറെ ആസ്വദിച്ചു. എല്‍ഇഡി ലൈറ്റ് ആന്റ് സൗണ്ട് സൗത്താംപ്ടണ്‍ ഉണ്ണികൃഷ്ണനും ടീമിന്റെയും ഗ്രേസ്  മെലഡീസ് ആണ് ചെയ്തത്. പരിപാടികള്‍ മോനി ഷിജോയും ആനി പാലിയത്തുമാണ് അവതാരകരായത്. പ്രവാസി മലയാളി ഫെഡറേഷന്‍ യുകെയുടെ ആദ്യ ടീം അംഗമായിരുന്ന ദേവലാല്‍ സഹദേവന്‍ പരിപാടിയില്‍ സന്നിഹിതനായിരുന്നു.

യുകെയിലെ പിഎംഎഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് കാനാട്ട്, ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട് എന്നിവര്‍ അറിയിച്ചു.

ഗതകാല സൗഭാഗ്യങ്ങളുടെ ഉണര്‍ത്തുപാട്ടിന്‍ ഈരടികളുമായി കായിക ചരിത്രങ്ങളുടെ താളുകളിലേക്ക് തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടാന്‍ UKKEA ഒരുക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്. 2018 ഡിസംബറില്‍ 1-ാം തിയതി ഡെര്‍ബിയിലെ മണല്‍ത്തരികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട് സ്‌കോട്ട്‌ലന്റ് മുതല്‍ യു.കെയുടെ തെക്കേ അറ്റം വരെ പടര്‍ന്നു കിടക്കുന്ന 51 യൂണിറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് കായിക അഭിനിവേശത്തിന്റെ നിലക്കാത്ത പ്രവാഹം തീര്‍ത്തുകൊണ്ട് UKKEA പുതി വേഗങ്ങള്‍ക്കായി കാതോര്‍ക്കുന്നു.

ആഥിതേയമരുളുന്ന ഡെര്‍ബി യൂണിറ്റിലെ താരരാജാക്കന്മാര്‍ കന്നിയങ്കത്തിനിറങ്ങുമ്പോള്‍ അത് ആവേശങ്ങളുടെ പുതിയ കഥ പറച്ചിലായി മാറും. 50 ഓളം ടീമുകള്‍ അങ്കകളത്തിലെ ചേകോന്മാരെപ്പോലെ അങ്കക്കച്ചകെട്ടി ബാഡ്മിന്റണ്‍ എന്ന കായിക വിസ്മയത്തിലെ ധീരയോദ്ധാക്കള്‍ പടപൊരുതാന്‍ എത്തുകയാണ്. ഈ കായിക മാമാങ്കത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ UKKEA ട്രഷറര്‍ ശ്രീ. വിജി ജോസഫുമായി കഴയുന്നത്ര നേരത്തെ ബന്ധപ്പെടേണ്ടതാണ്.

Copyright © . All rights reserved