Uncategorized

ന്യൂസ് ഡെസ്ക്

മാഞ്ചസ്റ്ററിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. സിറ്റി സെൻററിൽ പുകപടലങ്ങൾ നിറഞ്ഞു. എമർജൻസി സർവീസുകൾ രംഗത്ത് എത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. സിറ്റി സെന്ററിനടുത്തുള്ള ആർഡ്വിക്കിലെ ഇംപീരിയൽ നിറ്റ് വെയറിൽ ആണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകുന്നേരം എഴുമണിയോടെയാണ് സംഭവം. മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യുവിന്റെ എട്ട് യൂണിറ്റുകൾ സ്ഥലത്ത് ഉണ്ട്. മാഞ്ചസ്റ്ററിനു പുറമേ സ്റ്റോക്ക് പോർട്ട്, ട്രാഫോർഡ് എന്നിവിടങ്ങളിൽ നിന്നും യൂണിറ്റുകൾ എത്തിയിട്ടുണ്ട്. അഗ്നിബാധ ഉണ്ടായിരിക്കുന്നത് ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ്. ഗോർട്ടണും അപ്പോളോ റൗണ്ട് എബൗട്ടിനും ഇടയിലുള്ള ഹൈഡ് റോഡ് പോലീസ് അടച്ചു. ആർക്കും പരിക്കുപറ്റിയതായി റിപ്പോർട്ട് ഇല്ല.

 

ടോം ജോസ് തടിയംപാട്

വളരെ കാലങ്ങളായി ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ സംസ്‌കരിച്ച ഹാം ഷെയറിലെ സെന്റ് മാര്‍ഗരറ്റ് പള്ളിയും ലണ്ടന്‍ സെന്റ് തോമസ് ആശുപത്രിയോട് ചേര്‍ന്നുള്ള അവരുടെ മ്യൂസിയവും കാണണമെന്ന്. കഴിഞ്ഞ ദിവസം ലണ്ടനില്‍ പോയപ്പോള്‍ ലണ്ടനില്‍ നിന്നും 75 മൈല്‍ അകലെ സൗത്താംപ്റ്റനടുത്തുള്ള ഹാം ഷെയറിലെ പള്ളിയും ശവകുടീരവും കാണുന്നതിനുവേണ്ടി യാത്രതിരിച്ചു. പോയ വഴിയും പ്രദേശവും വളരെ മനോഹരമായിരുന്നു. പക്ഷെ നൈറ്റിംഗേലിനെ സംസ്‌കരിച്ച ഈസ്റ്റ് വില്ലോയിലെ സെന്റ മാര്‍ഗരറ്റ് പള്ളി സ്ഥിതിചെയ്യുന്ന പ്രദേശവും അവരുടെ വീടിരുന്ന സ്ഥലവും തികച്ചും ഒരു കുഗ്രാമമാണ്. പള്ളിയുടെ അടുത്ത് ചെല്ലുമ്പോള്‍ ഒരു വാഹനം എതിര്‍ ദിശയില്‍ കൂടി വന്നാല്‍ സൈഡു കൊടുക്കാന്‍ പോലും ഇടയില്ലാത്ത റോഡുകളാണ്. തികച്ചും ഒരു കാര്‍ഷിക മേഖല. ജൂലൈ മാസം 22-ാം തിയതി രാവിലെ 9 മണിക്കാണ് ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ഒന്‍പതേകാലിനു നടന്ന കുര്‍ബാനയില്‍ പങ്കെടുത്തു, ആംഗ്ലിക്കന്‍ പള്ളിയായതുകൊണ്ട് അവിടെ അന്ന് കുര്‍ബാന സ്വീകരണം ഉണ്ടായിരുന്നില്ല.

12-ാം നൂറ്റാണ്ടില്‍ പണിത പള്ളി ഇപ്പോഴും അതിന്റെ തനിമ നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആകെ ഉണ്ടായിരുന്നത് 15 പേര്‍ മാത്രം. അവര്‍ ഞങ്ങളെ വളരെ സ്‌നേഹത്തോടെ സ്വീകരിച്ചു. പള്ളിയുടെ ചരിത്രവും പശ്ചാത്തലവും എല്ലാം വിശദീകരിച്ചുതന്നു. നൈറ്റിംഗേലിന്റെ ശവകുടീരവും കൊണ്ടുപോയി കാണിച്ചു. പള്ളിയുടെ ഒരു ജനാല ഫ്‌ളോറന്‍സ് നൈറ്റിംഗേലിനുവേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. അവിടെ അവരുടെ പഴയ ഫോട്ടോകളും അവര്‍ ഉപയോഗിച്ച കുരിശും ക്രിമിയന്‍ യുദ്ധത്തില്‍ ഉപയോഗിച്ച വെടിയുണ്ടകൊണ്ട് നിര്‍മിച്ച ഒരു കുരിശിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒറിജിനല്‍ കുരിശ് ആരോ മോഷ്ടിച്ചു കൊണ്ടുപോയി.

ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ആഗ്രഹം തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൊടുക്കണം എന്നായിരുന്നു. എന്നാല്‍ ആധുനിക നേഴ്‌സിംഗിനു ജന്മം കൊടുത്ത ഈ മഹതിയെ മഹാരാജാക്കന്മാരും പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്‍മാരും പ്രധാനമന്ത്രിമാരും അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ സംസകരിക്കണമെന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ അവശ്യപ്പെട്ടു. എന്നാല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കുടുംബം അവര്‍ ഓടിക്കളിച്ചു വളര്‍ന്ന ഗ്രാമത്തിലെ പള്ളിയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പള്ളിയിലെ ശവകുടീരത്തില്‍ എഴുതി വച്ചിരിക്കുന്നത് F.N born 12 may 1820 died 1910 aug 13 എന്നുമാത്രമാണ്. അതിനു കാരണം നൈറ്റിംഗേല്‍ കൂടുതല്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലയെന്നാണ് പള്ളിയിലെ സീനിയര്‍ അംഗം ഞങ്ങളോട് പറഞ്ഞത്. പള്ളിയും പരിസരവും ശവകുടീരവും എല്ലാം കണ്ടു ഫോട്ടോയും എടുത്തു ഞങ്ങള്‍ അവിടെ നിന്നും പുറപ്പെട്ടപ്പോള്‍ നഴ്‌സിംഗ് എന്ന ജോലികൊണ്ട് ഇംഗ്ലണ്ട് എന്ന ഈ വലിയ രാജ്യത്തു വരാന്‍ അവസരം കിട്ടിയ ഞങ്ങള്‍ക്ക് സന്തോഷം തോന്നി. പിന്നീട് ഞങ്ങള്‍ അവിടെനിന്നും രണ്ടു മൈല്‍ അകലെ അവരുടെ വീടിരുന്ന സ്ഥലം കാണാന്‍ പോയി. അവിടെ ഇപ്പോള്‍ എംബ്ലി പാര്‍ക്ക് എന്ന ഹൈസ്‌കൂള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നത് എന്ന് പള്ളിയില്‍ കണ്ടവരോട് ചോദിച്ചപ്പോള്‍ രണ്ടു മൈല്‍ അകലെയാണ് അവര്‍ താമസിക്കുന്നത് എന്നു പറഞ്ഞു.

ഹാംഷയറില്‍ നിന്നും ഞങ്ങള്‍ പോയത് ലണ്ടനിലേക്കാണ്. ബ്രിട്ടീഷ് പാര്‍ലമെന്റിന് അഭിമുഖമായിരിക്കുന്ന സെന്റ് തോമസ് ഹോസ്പിറ്റലിനോട് ചേര്‍ന്നിരിക്കുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ മ്യൂസിയം കാണുക എന്നതായിരുന്നു ഉദ്ദേശ്യം. മ്യൂസിയത്തില്‍ നൈറ്റിംഗേല്‍ ഉപയോഗിച്ച ബൈബിള്‍, എഴുതിയ കത്തുകള്‍, നഴ്‌സിംഗിനെപ്പറ്റി എഴുതിയ പുസ്തകങ്ങള്‍, അവര്‍ മേട്രന്‍ ആയിരുന്ന കാലത്ത് ഉപയോഗിച്ച മേശയും കസേരയും, ക്രിമിയയിലേക്കുള്ള യാത്രില്‍ ഉപയോഗിച്ച ബാഗ്, മരുന്നുകുപ്പികള്‍, അവര്‍ ധരിച്ചിരുന്ന ഡ്രസ്സ്, പഴയ ഫോട്ടോകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും സന്ദര്‍ശകര്‍ ഈ മ്യൂസിയത്തില്‍ എത്തുന്നുണ്ട്.

ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ ലോകം മുഴവന്‍ അറിയപ്പെടുന്ന തലത്തിലേക്ക് ഉയര്‍ത്തിയത് 1853ല്‍ റഷ്യ ടര്‍ക്കിക്കു നേരെ ആരംഭിച്ച യുദ്ധമായിരുന്നു. ഇതിനു കാരണം ഇസ്രായലിലെ ക്രിസ്തു ജനിച്ച പള്ളിയും മറ്റു ചില പ്രധാന ആരാധനലയങ്ങളിലും പ്രാര്‍ത്ഥന നടത്തിയിരുന്നത് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയായിരുന്നു. ആ കാലത്ത് വിശുദ്ധ സ്ഥലങ്ങള്‍ മുഴുവന്‍ നിയന്ത്രണം ടര്‍ക്കി സുല്‍ത്താന്റെ കീഴില്‍ ആയിരുന്നു. ഫ്രാന്‍സിലെ നെപ്പോളിയന്റെ സമ്മര്‍ദ്ദത്തിനൂ വഴങ്ങി ഈ അധികാരം സുല്‍ത്താന്‍ കത്തോലിക്കാ സഭയ്ക്ക് കൈമാറാന്‍ തയ്യാറായി. ഇതില്‍ പ്രതിഷേധിച്ച് റഷ്യ ടര്‍ക്കിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഫ്രാന്‍സും, ടര്‍ക്കിയ്ക്കൊപ്പം അണിനിരന്നു. പിന്നീട്ട് ബ്രിട്ടനും ടര്‍ക്കിയ്ക്കൊപ്പം ചേര്‍ന്നൂ. യൂറോപ്പിലേയ്ക്കുള്ള റഷ്യയുടെ കടന്നുകയറ്റത്തെ ചെറുക്കുക എന്നതായിരുന്നു പൊതുവില്‍ കത്തോലിക്കാ വിരുദ്ധ മനോഭാവമുള്ള ബ്രിട്ടന്റെ ലക്ഷ്യം.

ടര്‍ക്കിയിലെ ക്രിമിയന്‍ പ്രദേശം (ഇന്നത്തെ ഈസ്റ്റാംബുള്‍) കേന്ദ്രീകരിച്ചായിരുന്നു യുദ്ധം. അവിടുത്തെ പട്ടാള ക്യാംപില്‍ വേണ്ടത്ര പരിചരണവും ചികിത്സയും കിട്ടാതെ പട്ടാളക്കാര്‍ മരിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ടൈംസ് പത്രം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് അനുകൂലമായി വലിയ ജനവികാരം രൂപപ്പെടുകയും അന്നത്തെ യുദ്ധ മന്ത്രി സിഡ്‌നി ഹെര്‍ബെര്‍ട്ട് ഫ്‌ളോറന്‍സ് നൈറ്റിംഗേലിനു അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഡസന്‍ നേഴ്‌സുമാരുടെ സംഘത്തെ നയിച്ച് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ക്രിമിയയില്‍ എത്തുകയായിരുന്നു.

അവിടെ കണ്ട കാഴ്ച വേദനാജനകാമായിരുന്നു. വേണ്ടത്ര മരുന്നോ, ഭക്ഷണമോ ശുചിത്വമോ ഇല്ലാത്ത അവസ്ഥയില്‍ മലേറിയ, കോളറ മുതലായ മാരക രോഗങ്ങള്‍ പിടിപെട്ട് മരിക്കുന്ന പട്ടാളക്കാരെയാണ് അവര്‍ കണ്ടത്. ഇന്‍ഫെക്ഷന്‍ കൊണ്ടാണ് കൂടതല്‍ പട്ടാളക്കാര്‍ മരിക്കുന്നത് എന്ന് കണ്ടെത്തി ക്യാമ്പ് മുഴുവന്‍ മലിനമുക്തമാക്കി. ബെഡ്ഷീറ്റുകള്‍ മുഴുവന്‍ മാറ്റി, മുറിവുകള്‍ ശുദ്ധീകരിച്ച് മരുന്നുകള്‍ വച്ചുകെട്ടി അതിലൂടെ മരണനിരക്കു കുറക്കാനും സാംക്രമിക രോഗങ്ങള്‍ തടയാനും കഴിഞ്ഞു.

രാത്രി കാലങ്ങളില്‍ പരിക്കുപറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന പട്ടാളക്കാരുടെ ഇടയിലൂടെ വിളക്കുമായി ചെന്ന് അവരെ പരിശോധിച്ചിരുന്നതു കൊണ്ട് മരണത്തിന്റെ വക്കോളമെത്തിയ ഒട്ടേറെപ്പേരെ രക്ഷിക്കുവാന്‍ നൈറ്റിംഗേലിന് കഴിഞ്ഞു. അതുകൊണ്ടാണ് അവരെ ‘ലേഡി വിത്ത് എ ലാംപ്’ (വിളക്കേന്തിയ വനിത) എന്നറിയപ്പെടാന്‍ കാരണമായത്. നൈറ്റിംഗേല്‍ നഴ്സിംങ്ങിനെ പറ്റി എഴുതിയ ഗ്രന്ഥങ്ങളായ ‘നോട്സ് ഓണ്‍ നഴ്സിംഗ്,” നോട്സ് ഓണ്‍ ഹോസ്പിറ്റല്‍ ”എന്നിവ ഇന്നൂം നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനപ്രദമാണ്.

1856ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഫ്‌ളോറന്‍സ് നൈറ്റിംഗേലിനു രാജോതിതമായ സ്വീകരണമാണ് ലഭിച്ചത്. തന്റെ അനൂഭവങ്ങളും നിര്‍ദ്ദേശങ്ങളും വിക്ടോറിയ രാഞ്ജിയും ആല്‍ബര്‍ട്ട് രാജകുമാരനുമായി പങ്കുവെച്ചതിന്റെ ഫലമായി അവര്‍ നല്‍കിയ വലിയ പാരിതോഷികം കൊണ്ട് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയോട് ചേര്‍ന്ന് 1860ല്‍ നൈറ്റിംഗേല്‍ സ്ഥാപിച്ച ‘സ്‌കൂള്‍ ആന്റ് ഹോം ഫോര്‍ നഴ്സസ്’ എന്ന സ്ഥാപനം ലോകത്തിലെ ആദ്യത്തെ നഴ്സിംഗ് സ്‌കൂളായി അംഗീകരിക്കപ്പെട്ടു. അങ്ങനെ നൈറ്റിംഗേല്‍ തുടക്കമിട്ട നേഴ്സിംഗ് ഇന്ന് ലോകത്തിലെ ഒരു പ്രധാനപ്പെട്ട തൊഴില്‍ മേഖലയായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു. കൂടാതെ ബ്രിട്ടീഷ് ആര്‍മിക്കുവേണ്ടി ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറായി. ആ കാലത്ത് ഏറ്റവും അറിയപ്പെട്ട നേഴ്‌സുമാര്‍ മുഴുവന്‍ പഠിച്ചിറങ്ങിയത് ഈ സ്ഥാപനത്തില്‍ നിന്നായിരുന്നു അതില്‍ ലോകം അറിയപ്പെട്ട മറ്റൊരു നേഴ്‌സ് ആയിരുന്നു ഈഡിത്ത് കാവല്‍.

തന്റെ ജീവിതം നേഴ്സിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാറ്റിവച്ച ആ മഹതിയുടെ നേഴ്സിംഗ് സ്‌കൂളില്‍ നിന്നൂം പഠിച്ചിറങ്ങിയ അമേരിക്കയിലെ ആദ്യത്തെ പരിശീലനം ലഭിച്ച നേഴ്സ് എന്നറിയപ്പെടുന്ന ലിന്‍ഡാ റിച്ചാര്‍ഡ്സിന്റെ നേതൃത്വം അമേരിക്കയില്‍ മാത്രമല്ല ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നേഴ്സിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് കാരാണമായി. 1883ല്‍ നൈറ്റിംഗേലിന് റോയല്‍ റെഡ്‌ക്രോസ് അവാര്‍ഡ് 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിക് അവാര്‍ഡ് എന്നിവ ലഭിച്ചു. ഇംഗ്ലണ്ടില്‍ ആദ്യമായി ഈ അവാര്‍ഡ് ലഭിച്ച വനിത നൈറ്റിംഗേലായിരുന്നു. ഭാരതത്തിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തെപറ്റി നൈറ്റിംഗേല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ പട്ടാളക്കാരുടെ മരണ നിരക്ക് വളരെയേറെ കുറഞ്ഞതായി 1873ല്‍ കണ്ടെത്തിയിരുന്നു.

ദൈവത്താല്‍ വിളിക്കപ്പെട്ടാണ് നൈറ്റിംഗേല്‍ ഈ ജോലിയില്‍ എത്തിയതെന്നാണ് വിശ്വസിക്കേണ്ടത്. ഒട്ടേറെ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള നൈറ്റിംഗേല്‍ ജര്‍മ്മനിയില്‍ വച്ച് ലൂഥര്‍ സഭയുടെ ഭാഗമായ ഒരു സമൂഹത്തില്‍ സംബന്ധിക്കാന്‍ ഇടവന്നു. അവിടെ, ആ സമൂഹത്തിലെ അംഗങ്ങള്‍ രോഗികളെ പരിചരിക്കുന്നതു കണ്ട് നൈറ്റിംഗേല്‍ തന്റെ ജീവിതത്തിന് വ്യക്തമായ ഒരു ലക്ഷ്യം കണ്ടെത്തുകയായിരുന്നു. അതിലൂടെയാണ് അവര്‍ നേഴ്സിങ്ങ് തന്റെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

നേഴ്സിംഗ് മേഖലയുടെ അടിവേരുകള്‍ അന്വേഷിച്ചു ചെന്നാല്‍ ചെന്നെത്തുന്നത് കന്യാസ്ത്രീകളിലായിരിക്കൂം. മനുഷ്യ സ്നേഹമാണ് ദൈവത്തിന്റെ അമൂര്‍ത്തഭാവം എന്നുള്ളതുകൊണ്ട് ആദ്യകാലത്ത് ഈ ജോലി ചെയ്തിരുന്നത് കന്യാസ്ത്രീകളായിരുന്നു.

കന്യാസ്ത്രീകളും സമൂഹത്തിലെ താഴേക്കിടയിലേയ്ക്കുള്ള വനിതകളും മാത്രമായിരുന്നൂ.ഈ ജോലി ചെയ്തിരുന്നത്. അതുകൊണ്ടാണ് ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും നേഴ്സിങ്ങ് സുപ്രണ്ടിനെ ഇന്നൂം സിസ്റ്റര്‍ എന്നാണ് വിളിക്കുന്നത്. ഉന്നത സമൂഹത്തിലെ അംഗമായിരുന്ന നൈറ്റിംഗേലിന്റെ കുടുംബം അവരുടെ നേഴ്സിംഗ് പ്രവേശനത്തെ അത്ര സന്തോഷത്തോടെയല്ല സ്വീകരിച്ചത്. എതിര്‍പ്പുകളുണ്ടായിട്ടും ദൈവം വിളിച്ച വഴിയെ തന്നെ മുന്നോട്ടുപോകാന്‍ നൈറ്റിംഗേല്‍ തീരുമാനിക്കുകയായിരുന്നു. ലണ്ടനിലെ സെന്റ് ബാര്‍തൊലോമ്യു ഹോസ്പിറ്റലില്‍ നിന്നായിരുന്നു അവര്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയത്. പഠിച്ചുകൊണ്ടിരുന്നപ്പോഴും പിന്നീട് ജോലിയില്‍ പ്രവേശിച്ചപ്പോഴും പിതാവ് എല്ലാ വര്‍ഷവും 500 പൗണ്ട് വീതം അയച്ചു കൊടുക്കുമായിരുന്നു. ആ പണം കൊണ്ട് വാങ്ങിയ കസേരയും മേശയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1820 മെയ് 12ന് ഇറ്റലിയിലെ ഫ്ളോറന്‍സ് എന്ന പട്ടണത്തിന്റെ ഭാഗമായിരുന്ന വില്ല കൊളമ്പിയായിലാണ് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ജനിച്ചത്. മാതാപിതാക്കള്‍ ഇംഗ്ലീഷുകാരായ വില്ല്യം എഡ്വേര്‍ഡ് ഷേവും മേരിയും ആയിരുന്നു. ജനിക്കുന്ന പട്ടണത്തിന്റെ പേര് കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കുന്ന കീഴ്വഴക്കം അക്കാലത്തുണ്ടായിരുന്നതുകൊണ്ടാണ് ഇവര്‍ ഫോളോറന്‍സ് നൈറ്റിംഗേല്‍ എന്നറിയപ്പെട്ടത്.

നീണ്ട 90 വര്‍ഷം ജീവിച്ച് മരണം വരെ ക്രിസ്തു പഠിപ്പിച്ച മനുഷ്യ സ്‌നേഹത്തിന്റെ അടിത്തറയില്‍ തന്റെ തന്റെ ജീവിതം വേദനിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെച്ചു ആ മഹതി. വിവാഹവും കുടുംബ ജീവിതവും ഉപേക്ഷിക്കുകയായിരുന്നു അവര്‍. എന്നാല്‍, അവര്‍ തുടങ്ങി വച്ച നേഴ്സിംഗ് എന്ന കുടുംബം ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചു. 1910 ഓഗസ്റ്റ് 13ന് ആ മഹതിയുടെ ഭൗതിക സാന്നിദ്ധ്യം ഈ ലോകത്തിന് നഷ്ടമായി. ഇംഗ്ലണ്ടിലെ ഹാംഷയറിലുള്ള സെന്റ് മാര്‍ഗരറ്റ് പള്ളിയില്‍ അവര്‍ അന്ത്യ വിശ്രമം കൊള്ളുന്നു.

 

കവന്‍ട്രി: മൂന്നാം ഓണാഘോഷത്തിന് തയ്യാറെടുക്കുന്ന കവന്‍ട്രി ഹിന്ദു സമാജം മൂന്നാം ഓണ നാളില്‍ തന്നെ ആവണി അവിട്ടം ആഘോഷത്തിന് വേദിയൊരുക്കുന്നു. ഓണത്തിന്റെ പാരമ്പര്യ ചടങ്ങുകള്‍ അതേവിധം പിന്തുടരുന്ന സമാജത്തില്‍ വീടുകളില്‍ സദ്യ ഒരുക്കുന്ന പതിവ് ഇക്കുറി ഉപേക്ഷിക്കുകയാണെന്നു സംഘാടകര്‍ അറിയിച്ചു. പതിവായി ചടങ്ങുകളില്‍ നൂറിലേറെപ്പേര്‍ക്കു സദ്യ നല്‍കേണ്ടതിനാല്‍ ഇക്കുറി കൂട്ടുകുടുംബ ഓര്‍മ്മയില്‍ സംഘമായി സദ്യ ഒരുക്കുന്നതിനുള്ള ആലോചനയിലാണ് സമാജം പ്രവര്‍ത്തകരെന്നു കോ-ഓഡിനേറ്റര്‍ കെ ദിനേശ് വ്യക്തമാക്കി.

കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളവും സ്ത്രീകളുടെ വകയായി തിരുവാതിരയും യുവാക്കളുടെ വകയായി നാടന്‍ പാട്ടും കുമ്മിയടിയും ഒക്കെയായി ആഘോഷത്തിന്റെ പുത്തന്‍ പൂക്കാലം തന്നെയാണ് കവന്‍ട്രി ഹിന്ദു സമാജം അംഗങ്ങളെ കാത്തിരിക്കുന്നത്. ഏതാനും കുടുംബങ്ങള്‍ നാട്ടില്‍ അവധി ആഘോഷത്തില്‍ ആണെങ്കിലും ഓണത്തിന്റെ മധുര സ്മൃതി പൂര്‍ണമായും ആസ്വദിക്കാന്‍ വേണ്ടിയാണു ആവണി അവിട്ടം നാളില്‍ ആഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തിലും വടക്കന്‍ സംസ്ഥാനങ്ങളിലും രക്ഷാബന്ധന്‍ ആഘോഷം നടക്കുന്നതും ഇതേ ദിവസമാണ്.

കേരളത്തില്‍ നിന്നെത്തുന്ന നാക്കിലയില്‍ തന്നെ ഓണസദ്യ വിളമ്പുന്നതും കവന്‍ട്രി സമാജത്തിന്റെ രീതിയാണ്. മുല്ലപ്പൂ ചൂടിയ നാരിമാര്‍ ചേര്‍ന്നുള്ള തിരുവാതിര മത്സര ഇനമായാണ് നടത്തുന്നതെങ്കിലും ഇക്കുറി മത്സരം ഉണ്ടാവില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി. ആഘോഷത്തിന്റെ സമയലാഭത്തിനു വേണ്ടിയാണു ഇങ്ങനെയൊരു മാറ്റത്തിനു തയ്യാറെടുത്തത്. വീടുകളില്‍ തന്നെ നട്ടുവളര്‍ത്തിയ പൂക്കളിറുത്തു കുട്ടികളുടെ നേതൃത്വത്തില്‍ കൂറ്റന്‍ പൂക്കളമിടുന്നതും ആഘോഷത്തിലെ പ്രധാന ഇനമാണ്. ആഘോഷത്തില്‍ പങ്കാളികള്‍ ആകുന്നവരെല്ലാം ചേര്‍ന്ന് പാട്ടും കളികളിലും സംഘടിപ്പിക്കുന്നതും പണ്ടുകാലത്തെ കേരളത്തിലെ ഓണനാളുകളുടെ ഓര്‍മ്മയാണ് സമ്മാനിക്കുക. കവന്‍ട്രി ഷില്‍ട്ടന്‍ വില്ലേജ് ഹാളില്‍ തന്നെയാണ് പതിവ് പോലെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതു മണിക്ക് തന്നെ ആഘോഷങ്ങള്‍ തുടങ്ങും എന്നതും പ്രത്യേകതയാണ്.

സമാജത്തിന്റെ കര്‍ക്കിടക മാസാചരണം നാളെ രാമനാമ സന്ധ്യത്തോടെയാണ് സംഘടപ്പിച്ചിരിക്കുന്നത്. പതിവ് പോലെ ഇക്കുറിയും ഔഷധ കഞ്ഞി സേവയും ഉണ്ടായിരിക്കും. ഔഷധ കൂട്ടുകള്‍ തയാറാക്കി തേങ്ങാപ്പാലില്‍ വേവിച്ചെടുക്കുന്ന കഞ്ഞി രോഗപ്രതിരോധ ശേഷിക്കും ശരീര പുഷ്ടിക്കും ഏറെ പ്രയോജനപ്രദമായി കണക്കാക്കുന്നു. രോഗങ്ങളുടെയും ദുരിതങ്ങളുടെ നാളുകളുമായി എത്തിയിരുന്ന കര്‍ക്കിടകത്തില്‍ രാമനാമം വഴി മനസും ശരീരവും കൂടുതല്‍ ഊര്‍ജ്ജ പ്രദമാക്കുന്ന പാരമ്പര്യ രീതിയുടെ ഓര്‍മ്മ പുതുക്കലാണ് ഓരോ രാമായണ മാസാചരണവും. രാമായണ പാരായണം, രാമായണം ക്വിസ്, രാമായണ കഥകള്‍ എന്നിവയൊക്കെ കര്‍ക്കിടക മാസ ചടങ്ങുകള്‍ ധന്യമാക്കാന്‍ കാരണമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 07727218941

ന്യൂസ് ഡെസ്ക്

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൂപ്പർതാരം പി.വി സിന്ധു വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ.  സെമിയില്‍ ജപ്പാന്റെ അകാന യെമാഗുചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍:  21-16, 24-22.നിലവിലെ റണ്ണറപ്പായ സിന്ധു ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനെ നേരിടും. 2016 റിയോ ഒളിമ്പിക്‌സ് ഫൈനലിൽ സിന്ധു-മാരിനും ഏറ്റുമുട്ടിയിരുന്നു. സിന്ധുവിനെ തോല്‍പ്പിച്ചാണ് മാരിന്‍ അന്ന് സ്വര്‍ണ മെഡല്‍ നേടി.

യെമാഗുചിയില്‍ നിന്ന് കടുത്ത മത്സരമാണ് സിന്ധുവിന് നേരിടേണ്ടി വന്നത്. ആദ്യ ഗെയിമില്‍ സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ യെമാഗുചിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഗെയിം എത്തിയപ്പോള്‍ ജപ്പാന്‍ താരത്തിന്റെ കളിമാറി. ഒരു ഘട്ടത്തില്‍ നാലു പോയിന്റ് ലീഡിലേക്കെത്താനും അവര്‍ക്കായി. എന്നാല്‍ തിരിച്ചടിച്ച സിന്ധു കടുത്ത മത്സരത്തിനൊടുവില്‍ രണ്ടാം ഗെയിമും സ്വന്തമാക്കുകയായിരുന്നു.

ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നേവാളിനെ തോല്‍പ്പിച്ചത് കരോലിന മാരിനാണ്. സെമിയില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ മറികടന്നാണ് മാരിന്റെ ഫൈനല്‍ പ്രവേശനം. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ സെമിപ്രവേശനം. സ്‌കോര്‍: 21-17, 21-19. സിന്ധുവിന്റെ നാലാം ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് സെമിയായിരുന്നു ഇന്നത്തേത്.

A fresh excursion can definitely deal with ones own understanding regarding opportunity, seeing that it is going to extensive that you with the aid of optimistic outlook on life and happiness developed for the variety of attractions ahead. Yet, for an extended time travel around along with leisure occasions might progressively bring about detachment, since you can easily grown to be browsing benefits if you do not in the end arrive. You will find inventive procedures hold your self while you’re on travel.

(more…)

ന്യൂസ് ഡെസ്ക്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർദ്ധിപ്പിച്ചു. 0.5 ആയിരുന്ന നിരക്ക് 0.75 ശതമാനമായാണ് ഉയർത്തിയത്. മലയാളികൾ അടക്കമുള്ള 3.5 മില്യൻ റെസിഡെൻഷ്യൽ മോർട്ട്ഗേജ് കസ്റ്റമേർസിന് ഇതു മൂലം മാസം തോറും കൂടുതൽ തുക അടയ്ക്കേണ്ടി വരും. വേരിയബിൾ, ട്രാക്കർ റേറ്റ് മോർട്ട്ഗേജ് എടുത്തിട്ടുള്ളവർക്ക് വർദ്ധന അധിക സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കും. ഫിക്സഡ് മോർട്ട്ഗേജുകൾക്ക് വർദ്ധന ബാധകമാവില്ല. സേവിംഗ്സ് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചിരിക്കുന്നവർക്ക് നിരക്ക് വർദ്ധന മൂലം കൂടുതൽ റിട്ടേൺ ലഭിക്കും.

2009 നു ശേഷമുള്ള ഏറ്റവും ഉയർന്ന പലിശ നിരക്കാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2007 നവംബറിൽ 5.75 ശതമാനമായിരുന്ന പലിശ നിരക്ക് സാമ്പത്തികമാന്ദ്യത്തെ തുടർന്ന് പടിപടിയായി 2009 മാർച്ചിൽ 0.5 ശതമാനമാക്കുകയായിരുന്നു. തുടർന്ന് ഏഴു വർഷത്തിനുശേഷം 2016 ആഗസ്റ്റിൽ പലിശ നിരക്ക് 0.25 ലേക്ക് വീണ്ടും താഴ്ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2017 നവംബറിൽ 0.5 ശതമാനത്തിലേക്ക് നിരക്ക് ഉയർത്തിയിരുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇന്നു നടന്ന പോളിസി കമ്മിറ്റിയാണ് പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. കമ്മിറ്റി ഐകകണ്ഠ്യേന വർദ്ധനയെ പിന്തുണയ്ക്കുകയായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണിയാണ് വർദ്ധന പ്രഖ്യാപിച്ചത്. നാണ്യപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വർദ്ധനവെന്ന് ഗവർണർ പറഞ്ഞു. നിലവിൽ 2.4 ശതമാനമായ നാണ്യപ്പെരുപ്പം 2 ശതമാനത്തിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.

മൈഗ്രെയിന്‍ തടയുന്നതിന് ഫലപ്രദമായ മരുന്നിന് യൂറോപ്പില്‍ അനുമതി. ആദ്യമായാണ് മൈഗ്രെയിന്‍ തടയാന്‍ കഴിയുന്ന മരുന്ന് വിപണിയിലെത്തുന്നത്. മാസത്തില്‍ ഒരിക്കല്‍ എടുക്കുന്ന ഈ കുത്തിവെയ്പ്പിന് യുകെയില്‍ അനുമതിക്കായി നിര്‍മാതാക്കള്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ബ്രിട്ടനില്‍ ഏഴിലൊന്നു പേര്‍ മൈഗ്രെയിന് അടിമകളാണെന്നാണ് കണക്ക്. അനുമതി ലഭിച്ചാല്‍ എറെനുമാബ് എന്ന ഈ മരുന്ന് അടുത്ത വര്‍ഷം മുതല്‍ എന്‍എച്ച്എസില്‍ ലഭ്യമാകും. മാസത്തില്‍ നാല് തവണയെങ്കിലും മൈഗ്രെയിന്‍ ഉണ്ടാകുന്നവര്‍ക്ക് ഈ മരുന്ന് നല്‍കാനുള്ള അനുമതിയാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നല്‍കിയിരിക്കുന്നത്.

സെപ്റ്റംബര്‍ മുതല്‍ രോഗികള്‍ക്ക് ഇത് സ്വന്തമായി വാങ്ങാന്‍ കഴിയുമെന്ന് നിര്‍മാതാക്കളായ നൊവാര്‍ട്ടിസ് അറിയിച്ചു. ഈ പുതിയ മരുന്നിന് കടുത്ത മൈഗ്രെയിന്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമെന്നത് അതിശയകരമാണെന്ന് ദി മൈഗ്രെയിന്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് വെന്‍ഡി തോമസ് പറഞ്ഞു. മൈഗ്രെയിന്‍ ഒരു വിഷമം പിടിച്ച അവസ്ഥയാണ്. ഛര്‍ദ്ദിയും കാഴ്ച പ്രശ്‌നങ്ങളുമെല്ലാം ഇതിനോട് അനുബന്ധിച്ച് ഉണ്ടാകാം. ഒട്ടേറെപ്പേരില്‍ കാണപ്പെടുന്ന ഈ രോഗത്തിന്റെ കാരണങ്ങള്‍ ഇപ്പോഴും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്.

ബ്രിട്ടനില്‍ 6 ലക്ഷത്തോളം ആളുകള്‍ കടുത്ത മൈഗ്രെയിന്‍ രോഗികളാണ്. മൈഗ്രെയിന്‍ അറ്റാക്കുകളില്‍ ശരീരത്തില്‍ വര്‍ദ്ധിക്കുന്ന കാല്‍സിറ്റോനിന്‍ ജീന്‍ റിലേറ്റഡ് പെപ്‌റ്റൈഡ് എന്ന സിജിആര്‍പിയുടെ പ്രവര്‍ത്തനം തടയുകയാണ് പുതിയ മരുന്ന് ചെയ്യുന്നത്. എയ്‌മോവിഗ് എന്ന പേരിലും അറിയപ്പെടുന്ന ഈ മരുന്ന് മൈഗ്രെയിന്‍ എന്ന രോഗത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ പ്രാപ്തമാണെന്ന് വിദഗ്ദ്ധര്‍ കരുതുന്നു.

ന്യൂസ് ഡെസ്ക്

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനിടയിൽ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. 2395.68 അടിയാണ് ചൊവ്വാഴ്ച എട്ട് മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. എന്നാല്‍ ട്രയല്‍ റണ്‍ ഉടന്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ജലനിരപ്പ് 2395 അടിയായപ്പോള്‍ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് പെരിയാര്‍ തീരദേശവാസികള്‍ക്ക് അതിജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കി.

ജലനിരപ്പ് 2396 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമേ ഡാം തുറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. ഇതിനിടയില്‍ പെരിയാര്‍ തീരവാസികള്‍ ഒഴിഞ്ഞാല്‍ മതിയാകും. 2013-ല്‍ 2401 അടിയായിട്ടും ഡാം തുറന്നിരുന്നില്ല. പെരിയാര്‍ തീരദേശവാസികള്‍ക്ക് ജില്ലാ കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി നോട്ടീസ് നല്‍കി. ചെറുതോണി മുതല്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ കരിമണല്‍ വരെയുള്ള 400 കെട്ടിടങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. അടിയന്തരഘട്ടങ്ങളില്‍ മണിക്കൂറുകള്‍ക്കകം കെട്ടിടം ഒഴിയണമെന്നാണ് ഇതില്‍ പറയുന്നത്.

തിങ്കളാഴ്ച രാത്രി 8.10-നാണ് ഡാം സുരക്ഷാ വിഭാഗം ജലനിരപ്പ് 2395 അടി പിന്നിട്ടതായി കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ ഡാം സേഫ്റ്റി ആന്‍ഡ് ഡ്രിപ് ചീഫ് എന്‍ജിനീയര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രാക്ടീസ് മാത്രമാണെന്ന് ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. ഇതൊരു അറിയിപ്പ് മാത്രമാണ്. ഈ സമയത്ത് ആശങ്കപ്പെടേണ്ടതില്ല. ആളുകളെ മാറ്റിപാര്‍പ്പിക്കണ്ടതുമില്ല. അത്തരം ഘട്ടത്തില്‍ 12 മണിക്കൂറെങ്കിലും മുമ്പ് അറിയിപ്പ് നല്‍കും. എന്നിട്ട് ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കും.

അഞ്ച് പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലായി നാലു ക്യാമ്പുകള്‍ മാത്രം തുറന്നാല്‍ മതിയെന്നാണ് യോഗത്തിലെ തീരുമാനം. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൊച്ചിയില്‍ സജ്ജമായിട്ടുണ്ട്. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമ-കര സേനാംഗങ്ങള്‍ ഏതു നിമിഷവും എത്താന്‍ തയ്യാറായിട്ടുണ്ട്.

ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മറ്റൊരുസംഘം തൃശ്ശൂരിലെ സേനാ ആസ്ഥാനത്ത് തയ്യാറാണ്. 46 പേരാണ് ഒരു സംഘത്തില്‍. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളില്‍ ചെറുബോട്ടുകളുമായി തീര രക്ഷാസേനയുണ്ടാകും

റോസ്ബിന്‍ രാജന്‍ 

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസും ഫീനിക്‌സ് ക്ലബ് നോര്‍ത്താംപ്ടനും ചേര്‍ന്ന് സംഘടിപ്പിച്ച ‘ക്രിക്കറ്റ് ഫെസ്റ്റ് 2018’ യുകെയിലെ കായിക പ്രേമികളുടെ മനസില്‍ മായ്ക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഉജ്ജ്വല ചരിത്രമായി മാറി. ജൂലൈ 22 ഞായറാഴ്ച്ച നോര്‍ത്താംപടണിലെ വെല്ലിംഗ് ബോറോ ഓള്‍ഡ് ഗ്രാമേറിയന്‍സ് മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് ഫീല്‍ഡില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റും അതിന് ശേഷം നടന്ന കലാ സായാഹ്നവും സമ്മാനദാന ചടങ്ങുകളും ഒക്കെ ഫീനിക്‌സ് നോര്‍ത്താംപ്ടന്‍ ക്ലബിന്റെ പ്രവര്‍ത്തകരുടെ സംഘടനാ പാടവം വിളിച്ചോതുന്നതായിരുന്നു.

ഞായറാഴ്ച്ച കാലത്ത് ഒന്‍പത് മണി മുതല്‍ സ്‌പോര്‍ട്‌സ് ഫീല്‍ഡില്‍ വിശാലമായ മൈതാനത്തെ രണ്ട് ക്രിക്കറ്റ് പിച്ചുകളിലായി വീറും വാശിയുമേറിയ മ്ത്സരങ്ങള്‍ അരങ്ങേറുകയായിരുന്നു. കവന്‍ട്രി ബ്ലൂസ്, ഫീനിക്‌സ് നോര്‍ത്താംപ്ടന്‍, റോയല്‍ സ്‌റ്റോക്ക്, ഇപ്‌സ്‌വിച്ച്, ഈസ്റ്റ് ബോണ്‍, ചിയേര്‍സ് നോട്ടിംഗ്ഹാം, മില്‍ട്ടണ്‍ കെയിന്‍സ്, സ്റ്റഫോര്‍ഡ് ക്രിക്കറ്റ് ക്ലബ്  തുടങ്ങിയ ടീമുകള്‍ അണിനിരന്ന ആദ്യ റൗണ്ട് മത്സരങ്ങള്‍ തന്നെ ആവേശം നിറഞ്ഞതായിരുന്നു. ആവേശകരമായ പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ നിന്നും ഫൈനലില്‍ പ്രവേശിച്ചത് ആതിഥേരായ ഫീനിക്‌സ് നോര്‍ത്താംപ്ടന്‍, കവന്‍ട്രി ബ്ലൂസ് എന്നീ ടീമുകളാണ്.

അത്യന്തം ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ആവനാഴിയിലെ അടവുകളെല്ലാം പുറത്തെടുത്ത കവന്‍ട്രി ബ്ലൂസ് ടീം വിജയ കിരീടം നേടി. കാണികളുടെ മികച്ച സപ്പോര്‍ട്ടും ഹോം ടീം എന്ന മുന്‍തൂക്കവും ഉണ്ടായിട്ടും ഫൈനലിലെ ആവേശപ്പോരാട്ടത്തില്‍ ഫീനിക്‌സ് നോര്‍ത്താംപ്ടന് കവന്‍ട്രി ബ്ലൂസിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ക്യാപ്റ്റന്‍ ശിവചരണിന്‍റെ നേതൃത്വത്തില്‍ ആത്മവിശ്വാസത്തോടെ കളംനിറഞ്ഞ് കളിച്ച കവന്‍ട്രി ചാമ്പ്യന്മാരായത് മികച്ച പ്രകടനത്തിലൂടെയാണ്. ജയറാം ജയരാജ്‌, ഡോണ്‍ പൗലോസ് എന്നിവര്‍ ഫീനിക്സ് നോര്‍ത്താംപ്ടന്‍ ടീമിനെ നയിച്ചു.

കവന്‍ട്രി ബ്ലൂസ് ചാംമ്പ്യന്‍മാരും ഫീനിക്‌സ് നോര്‍ത്താംപ്ടന്‍ റണ്ണേഴ്‌സ് അപ്പുമായി അവസാനിച്ച ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദി ടൂണ്‍ണമെന്റായി നാസ്‌വിപ് കുട്യാനെ തെരെഞ്ഞെടുത്തു. ഫൈനല്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തെരെഞ്ഞൈടുക്കപ്പെട്ടത് ശ്രീകാന്ത് മുണ്ടെയാണ്. ടൂര്‍ണമെന്റ്ില്‍ ഏറ്റവുമധികം സിക്‌സറുകള്‍ അടിച്ചതിനുള്ള ബഹുമതിയും ശ്രീകാന്ത് മുണ്ടെയ്ക്കാണ്. അശ്വിന്‍ കെ ജോസാണ് മികച്ച എമര്‍ജിംഗ് പ്ലെയര്‍. ജിനോജ് ചെറിയാനാണ് ടൂര്‍ണമെന്റിലെ മികച്ച ബൗളര്‍.

ബീ വണ്‍ യുകെ, റൈറ്റിംഗ് ഹബ്, ലെജന്‍ഡ് സോളിസിറ്റര്‍സ്, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, അഫ്സല്‍ സോളിസിറ്റര്‍സ്, വൈസ് ലീഗല്‍, മിഡ്ലാന്‍ഡ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, സിസിആര്‍ബി തുടങ്ങിയവര്‍ ആയിരുന്നു ക്രിക്കറ്റ് 2018ന്‍റെ സ്പോണ്‍സര്‍മാര്‍. മലയാളം യുകെ ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ മീഡിയ പാര്‍ട്ണര്‍ ആയിരുന്നു.

മത്സരത്തിന് ശേഷംഓപ്പണ്‍ എയറില്‍  നടത്തിയ പൊതുസമ്മേളനത്തില്‍ വച്ച് വിജയികള്‍ക്ക്  സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും, കാണികള്‍ക്കും, സ്പോണ്‍സര്‍മാര്‍ക്കും നന്ദി പറഞ്ഞ സംഘാടകര്‍ അടുത്ത വര്‍ഷം കൂടുതല്‍ മികച്ച ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുമെന്നും എല്ലാ കായിക പ്രേമികളും അകമഴിഞ്ഞ പ്രോത്സാഹനം നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ടൂര്‍ണമെന്റില്‍ നിന്ന് ലഭിച്ച തുക യുകെയിലെയും കേരളത്തിലെയും ചാരിറ്റി സംരംഭങ്ങള്‍ക്ക് സംഭാവനയായി നല്‍കാനാണ് സംഘാടകരുടെ തീരുമാനം.

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

യുകെയില്‍ താമസിക്കുന്ന പ്രമുഖ മലയാള സാഹിത്യകാരനായ കാരൂര്‍ സോമന്‍ തന്‍റെ ജീവിതത്തില്‍ ഇത് വരെ സംഭവിച്ച കാര്യങ്ങള്‍ വിശകലനം ചെയ്ത് എഴുതുന്ന ആത്മകഥ നാളെ മുതല്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നു. പ്രവാസി മലയാളി എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ കാരൂര്‍ സോമന്‍റെ ജീവിതം എന്നും സംഭവ ബഹുലമായിരുന്നു. സ്കൂള്‍ പഠന കാലത്ത് മുതല്‍ എഴുത്തിനെ പ്രണയിച്ച് തുടങ്ങിയ കാരൂര്‍ സോമന് അന്ന് മുതല്‍ തന്നെ എഴുത്ത് ധാരാളം മിത്രങ്ങളെയും ശത്രുക്കളെയും സമ്പാദിച്ച് നല്‍കിയിട്ടുണ്ട്.

നന്നേ ചെറുപ്പത്തില്‍ തന്നെ തന്‍റെ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട് വിടേണ്ടി വന്ന വ്യക്തിയാണ് സോമന്‍. പോലീസിനെ വിമര്‍ശിച്ച് നാടകമെഴുതി എന്ന കാരണത്താല്‍ നക്സലൈറ്റ് ആയി മുദ്ര കുത്തപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സോമന്‍ സ്വന്തം നാടുപേക്ഷിച്ച് പോകേണ്ടി വന്നത്. മാവേലിക്കരയ്ക്കടുത്ത് ചാരുംമൂട് എന്ന പ്രദേശത്ത് ജനിച്ച സോമന്‍ നാടകം, കഥ,കവിത, നോവല്‍, ബാലസാഹിത്യം, ജീവചരിത്രം, സഞ്ചാര സാഹിത്യം തുടങ്ങി വിവിധ മേഖലകളിലായി ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

തന്റെ സുദീര്‍ഘമായ രചനാ വഴികളില്‍ കല്ലും മുള്ളും നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുള്ള കാരൂര്‍ സോമന്‍ ആ അനുഭവങ്ങള്‍ എല്ലാം തന്‍റെ ആത്മകഥയില്‍ തുറന്നെഴുതുന്നുണ്ട്. ആ അനുഭവക്കുറിപ്പികള്‍ നാളെ മുതല്‍ മലയാളം യുകെയില്‍ വായിക്കുക.

 

Copyright © . All rights reserved