World

വാഷിങ്ടണ്‍: കനത്ത മഴയെതുടര്‍ന്ന് വാഷിങ്ടണില്‍ വെള്ളപ്പൊക്കം. മഴയെതുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനത്തില്‍ കുടുങ്ങിയവരെ പിന്നീട് രക്ഷപ്പെടുത്തി. റോഡുകളില്‍ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് പോലും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല.

വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റിലാണ് ഭാഗികമായി വെള്ളം കയറിയത്. തിങ്കളാഴ്ചയാണ് കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. വാഷിങ്ടണില്‍ വാഹന, റെയില്‍ ഗതാഗതം താറുമാറായി. വൈദ്യുതി വിതരണത്തെയും മഴബാധിച്ചു.പോടോമാക് നദി മഴയെതുടര്‍ന്ന് കരകവിഞ്ഞതാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് വിവരം.

ആഴക്കടിലിൽ മാത്രം കണ്ടുവരാറുള്ള ഓർ മത്സ്യങ്ങൾ തീരത്തടുത്തത് പ്രകൃതിയുടെ മുന്നറിയിപ്പായിരുന്നോ? ഇൗ ചോദ്യം ശക്തമായി ഉയർത്തുകയാണ് ഒരു പക്ഷം. സമീഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായി കഴിഞ്ഞു. യുഎസിലെ കലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഒാർ മൽസ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നത്. കഴിഞ്ഞ മാസമാണ് കലിഫോർണിയയിലെ ബാജാ തീരത്ത് ജീവനോടെ ഒരു ഓർ മത്സ്യം തീരത്തടിഞ്ഞത്. മത്സ്യബന്ധനത്തിനെത്തിയ സഹോദരങ്ങളായ നോഹയും തോംസണുമാണ് തീരത്തടിഞ്ഞ ഓർ മത്സ്യത്തെ കണ്ടെത്തിയത്.

കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവ വസിക്കുന്നത്. വലിയ ഒരു ഓർ മത്സ്യത്തിന് 110 അടിയോളം നീളമുണ്ടാകും. ബാജാ തീരത്തടിഞ്ഞത് 8 അടിയോളം നീളം മാത്രമുള്ള കുഞ്ഞ് ഓർ മത്സ്യമായിരുന്നു.ഇവർ കണ്ടെത്തുമ്പോൾ അതിന് ജീവനുണ്ടായിരുന്നു. തോംസൺ പെട്ടെന്നു തന്നെ ആഴക്കടലിലേക്ക് മത്സ്യത്തെ വഴിതിരിച്ചു വിട്ടു. ആഴക്കടിലിൽ മാത്രം കാണുന്ന ഇത്തരം മൽസ്യങ്ങൾ എങ്ങനെ കരയിലേക്ക് എത്തുന്നു എന്നത് നിഗൂഢമാണ്. ഇക്കാര്യത്തിൽ ജപ്പാൻകാരുടെ ഈ വിശ്വാസത്തെ ഏറെ ബലപ്പെടുത്തുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കലിഫോർണിയയിൽ സംഭവിച്ചതും.

ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇൗ മൽസ്യം തീരത്തെത്തുന്നതെന്ന ജപ്പാൻകാരുടെ വിശ്വാസം. ഓർ മത്സ്യത്തെ കണ്ടതിനു പിന്നാലെയാണ് ഇവിടെ കടുത്ത ഭൂകമ്പമുണ്ടായത്. കലിഫോർണിയയുടെ തെക്കുഭാഗത്തായാണ് 7.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. ജനവാസം കുറഞ്ഞ സ്ഥലമായതിനാൽ വൻ നാശം ഉണ്ടായില്ല. എന്നാൽ ചിലയിടങ്ങളിൽ കെട്ടിടങ്ങൾ തകർന്നതായും വൈദ്യുതിബന്ധം തകരാറിലായതായും വാതകച്ചോർച്ച മൂലം തീപിടിത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. 2 ദശകത്തിൽ ആദ്യമായാണ് ഇത്ര വലിയ ഭൂചലനം ഈ മേഖലയിൽ അനുഭവപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപും ഇവിടെ 6.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ഇറ്റാലിയൻ നിയമം ലംഘിച്ച് 42 അഭയാര്‍ഥികളെ തുറമുഖത്തേക്ക് കൊണ്ടുവന്ന കപ്പലിന്റെ ക്യാപ്റ്റനെ ജയിലിലടച്ചു. അഭയാര്‍ത്ഥികളെ രക്ഷിക്കുന്ന ജര്‍മന്‍ എന്‍ജിഒയുടെ രക്ഷാകപ്പലായ സീ-വാച്ച് 3യുടെ ക്യാപ്റ്റനായ കരോള റാക്കെറ്റിനെയാണ് അറസ്റ്റ് ചെയ്തതും ഇപ്പോള്‍ വിചാരണ നേരിടാന്‍ പോകുന്നതും.

“അതൊരു തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും ആവര്‍ത്തിക്കു”മെന്ന് തിരിച്ചു പറഞ്ഞ 31-കാരിയായ കരോള റാക്കെറ്റിനു വേണ്ടി ഇപ്പോള്‍ യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടക്കുകയാണ്. “രാഷ്ട്രീയമായ എല്ലാ കളികള്‍ക്കുമപ്പുറം മനുഷ്യ ജീവനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തതെ”ന്ന് ഈ ജര്‍മ്മന്‍കാരി പറയുന്നു. ഇറ്റലിയിലെ തീവ്ര വലതുപക്ഷക്കാരനായ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനീ തന്നെയാണ് റാക്കെറ്റയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞയാഴ്ച റാക്കെറ്റിനെ ഇറ്റാലിയൻ നാവിക ഉപരോധം ലംഘിച്ചതിന് താത്ക്കാലികമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന ലിബിയയിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കടലില്‍ മുങ്ങിയ അഭയാര്‍ഥികളെ റാക്കെറ്റിന്റെ കപ്പല്‍ രക്ഷപെടുത്തി. സംഘത്തെ മെഡിറ്ററേനിയൻ ദ്വീപായ ലാംപെഡൂസയിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ അധികൃതര്‍ ശ്രമിച്ചു. ദിവസങ്ങളോളം കടലില്‍തന്നെ കെട്ടിക്കിടക്കേണ്ട അവസ്ഥവന്നതോടെ കപ്പലിലുണ്ടായ 42 വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇറ്റാലിയന്‍ തീരത്തേക്ക് പോയത്. എന്നാല്‍ സീ വാച്ചിന് ഇറ്റലിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയതെന്ന് റാക്കെറ്റ് വിശദീകരിച്ചു.

എന്നാൽ ഉത്തരധ്രുവത്തിലെ ഐസ്ബ്രേക്കറുകളിൽപോലും ജോലി ചെയ്തിട്ടുള്ള റാക്കെറ്റ് അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. ‘രണ്ടു മണിക്കൂറിനുള്ളില്‍ ഞാന്‍ അവിടെയെത്തും’ എന്നാണ് അവര്‍ മറുപടി നല്‍കി. എന്നാല്‍ ഒരു സൈനികകപ്പല്‍ അവരെ തടയാന്‍ ശ്രമിച്ചു. അതോടെ അപകടം മണത്ത റാക്കെറ്റ് ലാംപെഡൂസയിലേക്കുതന്നെ പോകാന്‍ നിര്‍ബന്ധിതയായി.

“രണ്ടാഴ്ചയായി, കപ്പലിലെ ആളുകളുടെ സ്ഥിതി കൂടുതൽ ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും കുടിയേറ്റക്കാരുടെ ആരോഗ്യസ്ഥിതി ദിനംപ്രതി മോശമാവുകയാണെന്നും ഞങ്ങൾ അധികാരികളെ അറിയിക്കുന്നുണ്ടായിരുന്നു. പക്ഷെ, ഒരു മതിലിനോട് സംസാരിക്കുംപോലെ ആയിരുന്നു അത്. ഏകദേശം 20 ദിവസം മുമ്പ് ആരംഭിച്ച നിരാശാജനകമായ സംഭവങ്ങളുടെ ഫലമാണ് തുറമുഖത്തെ സംഭവം”– റാക്കറ്റ് ‘ദ ഗാര്‍ഡിയനോട്’ പറഞ്ഞു.

ജൂൺ 12-നാണ് ലിബിയയുടെ തീരത്ത് നിന്ന് ചങ്ങാടങ്ങളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന സംഘത്തെ ‘സീ-വാച്ച് 3’ സംഘം കണ്ടെത്തുന്നത്. അവരെ അവരെ ട്രിപ്പോളിയിലേക്ക് കൊണ്ടുപോകാൻ റാക്കെറ്റ് വിസമ്മതിച്ചു. അവിടെയെത്തിയാല്‍ അവര്‍ തടവിലാക്കപ്പെടുകയും കൊടുംപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുമായിരുന്നു. അതോടെയാണ് ലാംപെഡൂസയിലേക്ക് പോകാന്‍ അവര്‍ തീരുമാനിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

കടുത്ത നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം എന്ന് അറിഞ്ഞുകൊണ്ട്തന്നെയാണ് ഇറ്റാലിയിലേക്ക് പ്രവേശിക്കാൻ അവര്‍ തീരുമാനിച്ചത്. ഇറ്റാലിയന്‍ തീരത്തേക്ക് പ്രവേശിച്ച ഉടന്‍തന്നെ അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായി സഹായിച്ചു എന്ന കുറ്റത്തിന് അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജൂൺ 28-ന് രാത്രി കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്ത് അടുപ്പിച്ചു. തടയാന്‍ ശ്രമിച്ച സൈനിക കപ്പലിനെ ഇടിച്ചു തെറുപ്പിച്ച് കൊണ്ടായിരുന്നു ഇത്. തീരത്ത് എത്തിയ ഉടനെ അഭയാര്‍ഥികളെ അവിടെ ഇറക്കി. തുടര്‍ന്ന് റാക്കെറ്റിനെ അറസ്റ്റ് ചെയ്തു.

“കപ്പലില്‍ ഉണ്ടായിരുന്ന അഭയാര്‍ഥികളുടെ അവസ്ഥ അത്രയും മോശമായിരുന്നു. യുദ്ധത്തില്‍ അത്രത്തോളം പേടിച്ച മനുഷ്യരായിരുന്നു അവര്‍. ചിലര്‍ ആത്മഹത്യാ ശ്രമം നടത്തിയവര്‍. അവര്‍ എത്ര ദിവസം അതിജീവിക്കും എന്ന് പോലും ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. കടലില്‍ തന്നെ കുടുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന ഡോക്ടര്‍ ആരും കടലില്‍ ചാടുന്നില്ലെന്നു ഉറപ്പാക്കാന്‍ മുഴുവന്‍ സമയവും കപ്പലിന്റെ ഡോക്കിലായിരുന്നു കഴിഞ്ഞത്”, റാക്കെറ്റ് പറയുന്നു.

അഭയാര്‍ഥികളെ രക്ഷപെടുത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇറ്റാലിയന്‍ അധികൃതര്‍ അഭയാര്‍ഥികളെ ഒരു വിധത്തിലും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന നിയമം രാജ്യം പാസാക്കിയിട്ടുണ്ടെന്നു റാക്കെറ്റയെ അറിയിച്ചിരുന്നു. കടുത്ത പിഴശിക്ഷയ്ക്ക് പുറമെ ബോട്ടുകള്‍ പിടിച്ചെടുക്കുക തുടങ്ങിയവയും നിയമത്തിലുണ്ട്.

വിവിധ രീതികളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇറ്റാലിയന്‍ അധികൃതര്‍ വഴങ്ങുന്നില്ല എന്ന് വന്നതോടെ നിയമം ലംഘിച്ച് ഇറ്റാലിയന്‍ കടലില്‍ പ്രവേശിക്കാന്‍ റാക്കെറ്റ് തീരുമാനിച്ചു. അഭയാര്‍ഥികളുടെ അവസ്ഥ അത്രത്തോളം മോശമായിക്കഴിഞ്ഞു എന്നും അവര്‍ക്ക് കരയില്‍ എത്തി ചികിത്സ വേണമെന്നും അധികൃതരെ അറിയിച്ചതായി റാക്കെറ്റ് പറയുന്നു.

ജൂണ്‍ 28-ന് രാത്രി കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്ത് ബലമായി അവര്‍ അടുപ്പിച്ചു. അഭയാര്‍ത്ഥികളെ ഉടന്‍ തന്നെ ചികിത്സക്കായി മാറ്റി. ഇതിനിടെ അവര്‍ക്ക് പിന്തുണ അറിയിച്ചും ഒപ്പം ബലാത്സംഗ ഭീഷണി അടക്കമുള്ളവ മുഴക്കി ഒരു കൂട്ടരും അവിടെ തടിച്ചു കൂടിയിരുന്നു. “അതൊക്കെ ഞാന്‍ കേട്ടിരുന്നു. പക്ഷേ, ഞാനത് കാര്യമാക്കിയില്ല. കാരണം, അവിടുത്തെ പ്രാദേശിക ലാംപെഡുസ സമുദായക്കാര്‍ എല്ലായ്‌പ്പോഴും അഭയാര്‍ത്ഥികളെ സഹായിക്കുന്നവരും എന്നെ പിന്തുണയ്ക്കുന്നവരുമായിരുന്നു”, റാക്കെറ്റെ പറയുന്നു.

ഒരാഴ്ച വീട്ടുതടങ്കലിലായിരുന്നു അവര്‍. നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായിച്ചു എന്ന കുറ്റം ചാര്‍ത്തിയിട്ടുള്ള അവരെ കാത്ത് ഇനി വിചാരണയുണ്ട്. അതിനു പുറമെ അവരെ എത്രയും വേഗം രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഉപപ്രധാനമന്ത്രി സാല്‍വിനി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. “ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് അവര്‍“, അയാള്‍ പറഞ്ഞു.

“ആ കൊള്ളക്കപ്പലിന്റെ ക്യാപ്റ്റന്റെ പെരുമാറ്റം ഒരു ക്രിമിനലിന്റേതാണ്. അവള്‍ ഒരു സൈനിക പെട്രോള്‍ ബോട്ടിനെ തകര്‍ക്കാന്‍ ശ്രമിച്ചു. ഓഫീസര്‍മാരുടെ ജീവന്‍ അപകടത്തിലാകേണ്ടതായിരുന്നു. ഇത് സംഭവിക്കുനന്ത് ജര്‍മനിയില്‍ ആയിരുന്നെങ്കിലോ? ഒരു ഇറ്റാലിയന്‍ ക്യാപ്റ്റന്‍ ജര്‍മന്‍ പോലീസുകാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ നോക്കിയിട്ട് ജര്‍മനിയിലേക്ക് ചെന്നാല്‍ അത് സഹിക്കാന്‍ മാത്രം സഹിഷ്ണുത അവര്‍ക്ക് ഉണ്ടാകണമെന്നില്ല”, സാല്‍വിനി പറഞ്ഞു.

റാക്കെറ്റയുടെ സീവാച്ച് 3 കപ്പല്‍ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് തടഞ്ഞിട്ടിരിക്കുന്നു. ഇതിനോട് റാക്കെറ്റെ പ്രതികരിച്ചത് ഇങ്ങനെയാണ്

“സാല്‍വിനി പ്രതിനിധീകരിക്കുന്ന ഒരു കാര്യമാണത്. അതായത്, വലതുപക്ഷ ശക്തികളുടെ വളര്‍ച്ച. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അതിപ്പോള്‍ യൂറോപ്പ് മുഴുവന്‍, ജര്‍മനിയിലും യുകെയിലുമെല്ലാം വ്യാപിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തിന്റെ പിന്തുണയില്ലാതെയാണ് അവര്‍ സംസാരിക്കുന്നത്. എന്റെ ഈ നടപടി കൊണ്ട് യൂറോപ്പും കുടിയേറ്റക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാകും എന്നാണ് കരുതുന്നത്. കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ നിരവധി നഗരങ്ങള്‍ തയാറാണ്. സര്‍ക്കാരുകള്‍ തടസമായി നില്‍ക്കാതിരുന്നാല്‍ മതി. എനിക്ക് എത്രയും വേഗം കടലിലേക്ക് തിരിച്ചു പോകാന്‍ കഴിയും എന്നാണ് പ്രതീക്ഷ. കാരണം അവിടെയാണ് എന്നെക്കൊണ്ടുള്ള ആവശ്യക്കാരുള്ളത്”.

ജര്‍മനിയിലെ പ്രീറ്റ്‌സില്‍ ജനിച്ച റാക്കെറ്റ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷനില്‍ മാസ്‌റ്റേഴ്‌സ് നേടിയിട്ടുണ്ട്. അഞ്ചു ഭാഷകള്‍ സംസാരിക്കും. 2016-ലാണ് ജര്‍മന്‍ എന്‍ജിഓയായ സീ വാച്ചില്‍ അവര്‍ ചേരുന്നത്. കപ്പല്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നു എന്നതും അഭയാര്‍ത്ഥികളെ കടലില്‍ നിന്ന് രക്ഷിക്കുന്നതു പോലുള്ള ജോലികള്‍ക്ക് നിരവധി പേര്‍ തയാറാകാതിരുന്നതുമാണ് തനിക്ക് ഇവിടെ ജോലി ലഭിക്കാന്‍ കാരണമെന്ന് അവര്‍ പറയുന്നു.

“എനിക്ക് വീടുമില്ല, കാറുമില്ല, ഒരു സ്ഥിരവരുമാനം ഉണ്ടാക്കുന്നതില്‍ ഞാനൊട്ട് ശ്രദ്ധിക്കാറുമില്ല. എനിക്കൊട്ട് കുടുംബവുമില്ല. അതുകൊണ്ടു തന്നെ ഈ കാര്യങ്ങള്‍ ചെയ്യുന്നതില്‍ എന്നെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല”– റാക്കെറ്റെ ദി ഗാര്‍ഡിയനോട് പ്രതികരിച്ചു.

ഒക്കലഹോമ: കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി ടര്‍ണര്‍ഫോള്‍സ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവതി മുങ്ങിമരിച്ചു. ജെസ്ലിന്‍ ജോസ് (27) ആണ് മരിച്ചത്. ജൂലായ് മൂന്ന് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഡാളസ് സെന്റ് തോമസ് കത്തോലിക്കാ പള്ളി അംഗമായ ജോസ്-ലൈലാമ ദമ്പതികളുടെ മകളാണ് മരിച്ച ജെസ്ലിന്‍. അടുത്തകാലത്ത് കേരളത്തില്‍ എത്തിയ ജെസ്ലിന്റെ വിവാഹവും നടന്നിരുന്നു. ഭര്‍ത്താവിനെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.

മൂന്നു കൂട്ടുകാരികള്‍ക്കൊപ്പം ജെസ്ലിന്‍ ഡാളസ്സില്‍ നിന്നും ഒക്കലഹോമയിലെ ടര്‍ണര്‍ഫോള്‍സില്‍ എത്തിയത്. നല്ല അടിയൊഴുക്കുണ്ടായിരുന്ന സ്ഥലത്താണ് ഇവര്‍ നീന്താനിറങ്ങിയത്. ഒഴുക്കില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും ജെസ്ലിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ഡേവിസ് പോലീസ് ചീഫ് ഡാന്‍ കൂപ്പര്‍ പറഞ്ഞു.

സ്ഥലത്തുണ്ടായിരുന്നവരാണ് മറ്റു മൂന്നു പേരെ രക്ഷപ്പെടുത്തിയത്. പ്രധാന പൂള്‍ അടച്ചശേഷം നടത്തിയ തെരച്ചിലിലാണ് ജെസ്ലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡാളസ് കേരള അസോസിയേഷന്‍ ഭാരവാഹിയായ രാജന്‍ ചിറ്റാറിന്റെ സഹോദരി പുത്രിയാണ് മരിച്ച ജെസ്ലിന്‍.

ലോകത്തിലെ ഏറ്റവും ‘ചെലവേറിയ’ വിവാഹമോചന നടപടികള്‍ ഈ ആഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ഭാര്യ മക്കെന്‍സിയും തമ്മിലുള്ള വിവാഹ മോചന നടപടികളാണ് പൂര്‍ത്തിയാകുന്നത്. വിവാഹ മോചിതരാകുമ്പോള്‍ ജെഫ് ബെസോസ് നിയമപരമായി മക്കെന്‍സിക്ക് നല്‍കാനുള്ള സ്വത്തുവകകളുടെ കൈമാറ്റമാണ് ഈ ആഴ്ച പൂര്‍ത്തിയാകുക.

സ്വത്ത് വീതം വെക്കുമ്പോള്‍ 2.42 ലക്ഷം കോടി രൂപയാണ് മക്കെന്‍സിക്ക് ലഭിക്കുക. ഇതോടെ ലോകത്തിലെ സമ്പന്നരായ വനിതകളുടെ പട്ടികയില്‍ മക്കെന്‍സി നാലാമതെത്തിയിരുന്നു. ഏപ്രിലിലാണ് വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തത്. ലഭിക്കുന്ന സ്വത്തുകളുടെ പകുതി ബില്‍ഗേറ്റ്സും വാറന്‍ ബഫറ്റും നടത്തുന്ന ജീവകാരുണ്യ സംഘടനക്ക് സംഭാവന നല്‍കുമെന്ന് മക്കെന്‍സി അറിയിച്ചു. മക്കെന്‍സിയുടെ തീരുമാനത്തെ ജെഫ് ബെസോസ് സ്വാഗതം ചെയ്തു. സ്വത്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനുള്ള മക്കെന്‍സിയുടെ തീരുമാനത്തെ അഭിമാനത്തോടെ കാണുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇരുവരുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ 35,00 കോടി ഡോളര്‍(2.42 ലക്ഷം കോടി) മൂല്യമുള്ള ഓഹരികള്‍ ബെസോസ് മക്കെന്‍സിക്ക് നല്‍കണമെന്നാണ് ധാരണ. ആമസോണിന്‍റെ 16.3 ശതമാനം ഓഹരികളാണ് ബെസോസിന്‍റെ പക്കലുള്ളത്. ഇതില്‍ നാലുശതമാനമാണ് മക്കെന്‍സിക്ക് ലഭിക്കുക. ഇരുവരുടെയും ഉടമസ്ഥതയിലുള്ള യുഎസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്, ബഹിരാകാശ പരീക്ഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്‍ എന്നിവയില്‍ തനിക്കുള്ള മുഴുവന്‍ ഓഹരികളും ബെസോസിന് വിട്ടുനല്‍കുമെന്ന് മക്കെന്‍സിയും വ്യക്തമാക്കി.

ആമസോണിന്‍റെ 12 ശതമാനം ഓഹരി സ്വന്തമായുള്ള ബെസോസ് ലോകത്തിലെ അതിസമ്പന്നനായി തന്നെ തുടരും. 89,00 കോടി ഡോളറിന്‍റെ ആസ്തിയാണ് ആമസോണിനുള്ളത്. 1993-ലാണ് ബെസോസും എഴുത്തുകാരിയായ മക്കെന്‍സിയും വിവാഹിതരായത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. 1994-ലാണ് ഇരുവരും ചേര്‍ന്ന് യുഎസിലെ സിയാറ്റിലില്‍ ആമസോണ്‍ സ്ഥാപിച്ചത്.

ടെ​ക്സാ​സ്:  ഞായറാഴ്ച രാവിലെ സബർബൻ ഡാളസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് വിമാനം ഉയരത്തിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും മരിച്ചു. പ്രാദേശിക അധികാരികളും സാക്ഷികളും പറഞ്ഞു.രണ്ട് ക്രൂ അംഗങ്ങളും എട്ട് യാത്രക്കാരുമാണ്. അപകടത്തെക്കുറിച്ച് എൻ‌ടി‌എസ്ബിയുടെ പ്രധാന അന്വേഷകൻ ജെന്നിഫർ റോഡി പറഞ്ഞു

തിരുവനന്തപുരത്തെത്തിയശേഷം കാണാനില്ലെന്ന് പരാതി ലഭിച്ച ജര്‍മന്‍ യുവതി കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടില്ല. ഇതോടെ യുവതി എവിടെപ്പോയെന്നതില്‍ ദുരൂഹതകളേറി. കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചു.

ലീസ വെയ്സ എന്ന ജര്‍മ്മന്‍ യുവതി കേരളത്തിലെത്തിയ ശേഷം തിരിച്ച് വന്നിട്ടില്ലെന്നാണ് ഇവരുടെ മാതാവിന്റെ പരാതിയില്‍ പറയുന്നത്. കൊല്ലം അമൃതപുരി എന്നായിരുന്നു യാത്രാരേഖകളിലെ പ്രാദേശികവിലാസം. അതിനാല്‍ അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടുണ്ടാകുമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. ആശ്രമത്തില്‍ എത്തി അന്വേഷിച്ചെങ്കിലും ഇവിടെയെത്തിയില്ലെന്നാണ് മൊഴി ലഭിച്ചത്. എന്നാല്‍ 2009ല്‍ ആശ്രമത്തില്‍ വന്നിട്ടുമുണ്ട്. ഇതോടെ മാര്‍ച്ച് 7ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ലീസ എവിടെപ്പോയി എന്ന കാര്യത്തില്‍ ഒരു സൂചനയുമില്ല.

മുഹമ്മദ് അലി എന്ന യു.കെ പൗരനൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്. ഇത് ലീസ പ്രണയിക്കുന്ന ആണ്‍ സുഹൃത്താണെന്ന് മാതാവ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മുഹമ്മദ് അലി മാര്‍ച്ച് 15ന് തന്നെ തിരിച്ച് പോയി. അതുകൊണ്ട് വിദേശ എംബസിയുടെ സഹായത്തോടെ ഇയാള്‍ നാട്ടില്‍ തിരികെയെത്തിയോയെന്ന് അന്വേഷിച്ച് വിവരം ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതോടൊപ്പം തിരുവനന്തപുരത്തൂടെ അല്ലാതെ മറ്റേതെങ്കിലും വിമാനത്താവളം വഴി ലീസ തിരികെപ്പോയോയെന്നും അന്വേഷിക്കുന്നുണ്ട്.

കോവളം, ശംഖുമഖം പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ അന്വേഷിച്ചെങ്കിലും ആരും കണ്ടതായി പറയുന്നില്ല. കേരളത്തിലെത്തി നൂറിലേറെ ദിവസം കഴിഞ്ഞെന്നതും അന്വേഷണത്തിന് തടസമാകുന്നുണ്ട്. ശംഖുമഖം എ.എസ്.പി R. ഇളങ്കോയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം.

അഭയാർത്ഥി ദുരിതത്തിൽ നിന്നും ജീവിതത്തിന്റെ മറുകര േതടിയിറങ്ങിയ അച്ഛനും മകൾക്കും പാതിവഴിയിൽ ജീവൻ നഷ്ടപ്പെട്ട കാഴ്ച്ച ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. അച്ഛന്റെ ടീഷർട്ടിനുളളിൽ കരുതൽ തേടിയ കുഞ്ഞുവലേറിയയും കുഞ്ഞോമനയെ കൈവിടാതെ അടക്കിപ്പിടിച്ച അച്ഛൻ മാർടിനസും അമേരിക്കൻ പ്രസിഡണ്ട് ഡോണൽഡ് ട്രംപിന്റെയും മനസ്സിന് വേദനയായി മാറിയെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമാണ്. ‘ഞാൻ ആ ചിത്രത്തെ വെറുക്കുന്നു, അയാൾ നല്ലൊരു അച്ഛനാണ്. ഇതാണ് ആ ഫോട്ടോ കണ്ട ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ കടുത്ത അതിർത്തി നയം ലോകത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നു ഡെമോക്രാറ്റുകൾ വിമർശനം അഴിച്ചു വിടുന്നതിനിടെയാണ് കുഞ്ഞു വലേറിയയ്ക്ക് മുൻപിൽ ട്രംപും നിശബ്ദനായത്.

അഭയാര്‍ത്ഥി പ്രവാഹം രാജ്യത്തിന്‍റെ തെക്കൻ അതിർത്തി നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണെന്നും അതിനെ നേരിടേണ്ടത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. അതിർത്തി നയങ്ങളെ പിന്തുണയ്ക്കാൻ പ്രതിപക്ഷം വിസമ്മതിക്കുന്നതാണ് അനധികൃത കുടിയേറ്റക്കാരുടെ മരണത്തിന് കാരണമാകുന്നതെന്ന തൊടുന്യായവും ട്രംപ് പറഞ്ഞു.
രണ്ടു മാസത്തിലേറായി ഈ കുടുംബം മെക്സിക്കോയിൽ എത്തിയിട്ട്. കൊടുംചൂടിൽ വെന്തുരുകുന്ന അഭയാർഥി ക്യാംപിലെ താമസം തന്നെ ഈ കുടുംബത്തിന് തീരാദുരിതമാണ് സമ്മാനിച്ചത്. ക്യാംപിലെ താമസം അസഹനീയമായപ്പോൾ നദി കടന്ന് അക്കരെ പോകാൻ തീരുമാനിക്കുകയായിരുന്നു. മകളെയും കൊണ്ട് ആദ്യം നദി നീന്തിക്കടന്ന റാമിറസ് ഭാര്യയെ കൊണ്ടുപോകാൻ തിരികെ പോവുന്നത് കണ്ട മകള്‍ നദിയിലേക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ വീണ മകളെ പിതാവ് മുറുകെ പിടിച്ചെങ്കിലും കുത്തൊഴുക്കിനെ മറികടക്കാന്‍ സാധിച്ചില്ല

മെക്സിക്കൻ പത്രഫോട്ടോഗ്രാഫർ ജൂലിയ ലെ ഡ്യൂക്ക് പകർത്തിയ ചിത്രം പുറത്തെത്തിയതോടെ ലോകം കുഞ്ഞു വലേറിയയുടെ മരണത്തിൽ വേദനിച്ചു. ഇനിയൊരു കുഞ്ഞിനും ഇത്തരം ഗതി വരരുതെന്ന് ആഗ്രഹിച്ചു. ‘ഈ ഫോട്ടോ കണ്ടെങ്കിലും ആരെങ്കിലും എന്തെങ്കിലും ചെയ്തെങ്കില്‍. അതിര്‍ത്തിയിലെ നദിയില്‍ ഇങ്ങനെ മുങ്ങി മരിക്കുന്ന അഭയാര്‍ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇനിയും ആവില്ല’ ജൂലിയ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുന്നതിനായി യുഎസും മെക്സിക്കോയും കർശനമായ നയങ്ങൾ നടപ്പിലാക്കി തുടങ്ങിയതിനു പിന്നാലെ ഇവിടെ മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽസാൽവഡോർ എന്നിവിടങ്ങളിലെ അനിയന്ത്രിതമായി തുടരുന്ന അക്രമങ്ങളും ദാരിദ്ര്യവുമാണ് യുഎസിനെ സ്വപ്നം കാണാൻ പലരെയും പ്രേരിപ്പിക്കുന്നത്. കുടിയേറ്റത്തിനെതിരെ കർശന നിലപാടെടുക്കുന്ന ട്രംപിന്റെ നിലപാടുകളാണ് കുടിയേറ്റക്കാരെ കൂടുതൽ സാഹസത്തിലേക്കും അപടകടത്തിലേക്കും തള്ളിവിടുന്നതെന്നാണ് രാഷ്ട്രീയ വിമർശകർ ഉയർത്തുന്ന ആരോപണം.

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഷെറിന്‍ മാത്യൂസ് എന്ന മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപര്യന്തം. 2017 ഒക്‌ടോബറില്‍ നടന്ന സംഭവത്തില്‍ അമേരിക്കന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ദത്തുപുത്രിയെ കൊന്നു കലുങ്കിനടിയില്‍ ഒളിപ്പിച്ചു എന്നാണ് കേസ്. മാനസീക പ്രശ്നങ്ങളെ തുടര്‍ന്ന് ​കുട്ടിയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്.

ഡാലസ് ജില്ലാക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഷെറിൻ മാത്യൂസ് ഡാളസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് വൻവാർത്താപ്രാധാന്യം നേടിയിരുന്നു. കുട്ടിയെ റിച്ചഡ്സണിലെ വീട്ടിൽനിന്നു കാണാതാകുകയും പിന്നീട്, വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ വെസ്‌ലിയെയും ഭാര്യ സിനിയെയും (35) പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഉപേക്ഷിച്ച കുറ്റമാണ് സിനിയുടെ മേൽ ചുമത്തിയത്. എന്നാല്‍ തെളിവിന്റെ അഭാവത്തില്‍ സിനിയെ വിട്ടയച്ചിരുന്നു.

മൂന്ന് വയസ്സുള്ള ഷെറിനെ വീട്ടിൽ ഒറ്റയ്ക്കാക്കിയശേഷം 4 വയസ്സുള്ള സ്വന്തം പുത്രിയുമായി ഭക്ഷണം കഴിക്കാൻ പുറത്തുപോയെന്നാണ് ദമ്പതികൾ ആദ്യം പറഞ്ഞത്. പാലു കുടിക്കാതിരുന്നതിന് പുലർച്ചെ മൂന്നിന് വീട്ടിനു പുറത്ത് നിർത്തിയെന്നും പിന്നീടെത്തിയപ്പോൾ കണ്ടില്ലെന്നും മാറ്റിപ്പറഞ്ഞു. പാൽ കുടിച്ചപ്പോൾ ശ്വാസം മുട്ടലുണ്ടായി മരിച്ചുവെന്നും മൃതദേഹം വീടിനടുത്തുള്ള കലുങ്കിനടയിൽ കൊണ്ടിടുകയായിരുന്നുവെന്നുമായിരുന്നു ഒടുവില്‍ വെസ്ലി പോലീസിനോട് പറഞ്ഞത്. ശിക്ഷയുടെ കാഠിന്യം കുറച്ചുകിട്ടാന്‍ മലയാളി യുവാവ് കഴിഞ്ഞ ദിവസം കുറ്റം സമ്മതിക്കുകയും ചെയ്തു.

ആന്തരികാവയങ്ങള്‍ പുഴുക്കള്‍ തിന്നു തീര്‍ത്ത ശേഷമാണു മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തിയതെന്നും അതിനാല്‍ തന്നെ മരണ കാരണം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ വിചാരണയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. പാല് ശ്വാസകോശത്തില്‍ ചെന്നാണ് മരണമെന്ന വെസ്ലിയുടെ വാദം ഉറപ്പിക്കാനാകില്ലെന്നായിരുന്നു ഡോക്ടര്‍ എലിസബത്ത് പറഞ്ഞത്.
പൂര്‍വകുറ്റകൃത്യ പശ്ചാത്തലമില്ലെന്നും പ്രതി സമൂഹത്തിനു ഭീഷണിയല്ലെന്നും വെസ്ലിയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. വിചാരണയില്‍ വെസ്ലിയുടെ ഭാര്യ സിനിയും സന്നിഹിതയായിരുന്നു. അമേരിക്കന്‍ മലയാളിയായ മാത്യൂസും ഭാര്യ സിനിയും എറണാകുളം സ്വ​ദേശികളാണ്. ബീഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നായിരുന്നു ഇവര്‍ കുട്ടിയെ ദത്തെടുത്തത്.

മതന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ അതിക്രമങ്ങള്‍ നടക്കുന്ന എന്ന യുഎസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. ഇന്ത്യയില്‍ അടുത്ത ദിവസം സന്ദര്‍ശനം നടത്താനിരിക്കെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.

ഇന്ത്യ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഭരണഘടന നല്‍കുന്ന സംരക്ഷണം സംബന്ധിച്ച് പ്രസ്താവന നടത്താന്‍ ഒരു വിദേശരാജ്യത്തിന് അവകാശമില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും രാജ്യത്തെ മതേതര സ്വഭാവത്തിലും ഇന്ത്യ അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭരണഘടന രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മൗലിക അവകാശങ്ങളും മതസ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇന്ത്യ ഇത് ഉറപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 14 ശതമാനം ഇന്ത്യയില്‍ മുസ്ലീങ്ങളാണെന്നും രവീഷ് കുമാര്‍ യുഎസിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ രീതിയില്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആള്‍ക്കൂട്ട കൊലപാതകം നടത്തുന്ന ഗോ സംരക്ഷകരെ ചെറുക്കാന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ല. മുസ്ലീം മതാചാരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തുടങ്ങിയ കാര്യങ്ങളാണ് അമേരിക്ക അവരുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമായി ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളും യുഎസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മോദി ഭരണത്തിൽ രാജ്യത്തെ മുസ്ലീങ്ങൾ കഴിയുന്നത് ഭയത്തോടെയാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വിദ്വേഷവും വര്‍ധിച്ചുവെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ബിജെപി ഭരണത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രജനി വൈദ്യനാഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

രാജ്യത്ത് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പ് ആസാമില്‍ വച്ച് മുസ്ലീം വ്യാപാരിയായ ഷൗക്കത്ത് അലി ജനക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു. ഈ സംഭവം പരാമര്‍ശിച്ചാണ് ബിബിസിയുടെ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ആ സംഭവം ഭീതിജനകമായിരുന്നുവെന്നും നിങ്ങൾ ബംഗ്ലാദേശിയാണോ‌‌, നിങ്ങളെന്തിന് ഇവിടെ ബീഫ് വിറ്റു എന്ന് ചോദിച്ചാണ‌് അവർ ഷൗക്കത്തിനെ ആക്രമിച്ചത‌്. ആയാളെ അവിടെനിന്ന‌് രക്ഷപ്പെടുത്തുന്നതിന‌ുപകരം അവിടെയുള്ളവർ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആക്രമണം നേരിട്ട് ഒരു മാസത്തിന് ശേഷവും അലി നടക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ബിബിസി റിപ്പോര്‍ട്ടര്‍ അലിയെ നേരില്‍ കണ്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമിക്കപ്പെട്ട ദിവസം സംഭവിച്ച കാര്യങ്ങള്‍ ഭീതിയോടെയാണ് അലി ഓര്‍ക്കുന്നത്. അതിനെ കുറിച്ച് പറയുമ്പോള്‍ അലിയുടെ കണ്ണുകള്‍ നിറയുന്നുണ്ട്. വടി കൊണ്ട് തന്നെ അവര്‍ ആക്രമിച്ചതായും മുഖത്തടിച്ചതായും അലി പറഞ്ഞു. വര്‍ഷങ്ങളായി ചെറിയ ഫുഡ് കോര്‍ട്ടില്‍ അലിയും കുടുംബവും ബീഫ് വില്‍ക്കാറുണ്ട്. എന്നാല്‍, ഇതുവരെ ഇങ്ങനെയൊരു പ്രശ്‌നം നേരിട്ടിട്ടില്ല. പശുവിനെ ഹിന്ദുക്കള്‍ വിശുദ്ധമായി കാണുന്നതിനാല്‍ ചില സംസ്ഥാനങ്ങളില്‍ ബീഫ് വില്‍പ്പന നിയമവിരുദ്ധമാക്കിയിട്ടുണ്ട്. എന്നാല്‍, ആസാമില്‍ ഇത് നിയമവിധേയമാണെന്നും അലി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അലിക്കെതിരായ ആക്രമണം മുസ്ലീം കമ്യൂണിറ്റിക്കെതിരായ ആക്രമണങ്ങളിലെ പുതിയ ഉദാഹരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

RECENT POSTS
Copyright © . All rights reserved