സൗത്ത് കാരലൈനയിൽ ഒരു വയസ്സ് മുതൽ 8 വയസ്സ് വരെ പ്രായമുള്ള അഞ്ചു കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ടിം ജോൺസിന് (37) ലക്സിംഗ്ടൺ കൗണ്ടി ജൂറി ഐക്യകണ്ഠേനെ വധശിക്ഷ വിധിച്ചു. 2014 ഓഗസ്റ്റിലായിരുന്നു സംഭവം. 2019 ജൂൺ 13 വ്യാഴാഴ്ചയായിരുന്നു ജൂറി ശിക്ഷ വിധിച്ചത്. ആറു വയസ്സുള്ള നാഥാൻ അമ്മയെ കൂടുതൽ സ്നേഹിച്ചിരുന്നതിനാൽ ആദ്യം ഈ കുട്ടിയെയാണ് ടിം കൊലപ്പെടുത്തിയത്. മീറ (8), ഇല്ലിയാസ് (7), ഗബ്രിയേൽ (2), അബിഗെയ്ൽ (1) എന്നിവരെ പിന്നീട് ക്രൂരമായി കൊലപ്പെടുത്തി.
അഞ്ചു കുട്ടികളുടേയും മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി എസ്‌യുവിയുടെ പുറകിലിട്ടു ഒൻപത് ദിവസമാണ് ചുറ്റിക്കറങ്ങിയത്. പിന്നീട് ഹിൽ ടോപ്പിൽ ഉപേക്ഷിക്കുകയും ചെയ്തു. 2014 സെപ്റ്റംബർ 6 ന് ടിം ജോൺസ് പോലീസ് പിടിയിലായി. തുടർന്ന് പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അലബാമയിൽ നിന്നും കുട്ടികളുടെ ജഡം കണ്ടെത്തി. കൊലപാതകത്തിനു മുമ്പ് ഇയാൾ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നു ബേബി സിറ്റർമാർ മൊഴി നൽകിയിരുന്നു.
ടിം ജോൺസും ഭാര്യ ആംമ്പർ കൈസറും വിവാഹമോചനം നേടിയിട്ടും മക്കളെ നോക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാതിരുന്നതിനാൽ ടിമിനെയാണ് കുട്ടികളെ ഏൽപിച്ചിരുന്നത്. കംപ്യൂട്ടർ എൻജിനീയറായിരുന്ന ടിം മയക്കു മരുന്നിനടിമയായിരുന്നു. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് മാതാവിന് കുട്ടികളെ കാണാൻ അവസരം ലഭിച്ചിരുന്നത്. 80,000 ഡോളർ ശമ്പളം വാങ്ങിയിരുന്ന ഇന്റൽ കംപ്യൂട്ടർ എൻജിനീയറായിരുന്നു ടിം. വിവാഹ മോചനത്തിനുശേഷം കുട്ടികളെ മാതാവിനു വിട്ടു കൊടുക്കയില്ല എന്ന വാശിയാണ് ഇയാളെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്.
‘എന്റെ കുഞ്ഞുങ്ങളോട് അയാൾ കരുണ കാണിച്ചില്ല. പക്ഷേ അവർ അഞ്ചുപേരും അയാളെ സ്നേഹിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്..’- അഞ്ച് മക്കളെയും കൊലപ്പെടുത്തിയ മുൻ ഭർത്താവിന് വധശിക്ഷ നൽകരുതെന്ന് ഭാര്യ ആവശ്യപ്പെടുന്നത് കേട്ടപ്പോൾ സൗത്ത് കരോലിനയിലെ കോടതിമുറിയില്‍ ഉണ്ടായിരുന്നവർ അമ്പരന്നു.
വിവാഹമോചനത്തിന് ശേഷം മക്കളെ കാണാൻ പലപ്പോഴും ജോൺസ് അനുവദിച്ചിരുന്നില്ലെന്ന് കൈസർ പറയുന്നു. മക്കളെ അയാൾക്കൊപ്പം ജീവിക്കാൻ വിട്ടതിൽ ഇപ്പോൾ ഖേദിക്കുന്നു. അവരെ കാണാൻ പോകാതിരുന്നത് കൊണ്ട് എനിക്ക് അവരോട് സ്നേഹമില്ലെന്ന് അവർ കരുതിക്കാണും. എനിക്കവരെ വേണ്ടെന്ന ചിന്തയോടെയാണ് എന്റെ കുഞ്ഞുങ്ങൾ മരിച്ചതെങ്കിൽ, അതെനിക്ക് മരണതുല്യമാണ്”- കോടതിമുറിയിൽ കൈസർ പൊട്ടിക്കരഞ്ഞു.
‘ജോൺസ് നല്ല അച്ഛനായിരുന്നു എന്നാണ് ഞാൻ കരുതിയത്. കംപ്യൂട്ടർ എഞ്ചിനിയർ ആയിരുന്നു ജോൺസ്, നല്ല ശമ്പളം. എന്നെ അയാൾ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ച് എന്നെ തല്ലുമായിരുന്നു, മുഖത്ത് തുപ്പിയിട്ടുണ്ട്. എന്നെ വെട്ടിമുറിച്ച് കഷണങ്ങളാക്കി പന്നികൾക്ക് നൽകുമെന്ന് പലപ്പോഴായി ഭീഷണിപ്പെടുത്തുമായിരുന്നു’ – കൈസർ പറഞ്ഞു.
നരകതുല്യമായ ബാല്യകാലവും മാതാപിതാക്കളുടെ മാനസിക വൈകല്യവും ജോണിന്റെയും സമനില തെറ്റിച്ചതായി സാമൂഹ്യപ്രവർത്തകൻ കോടതിയെ അറിയിച്ചു. ജോണിന്റെ മുത്തശ്ശിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. പന്ത്രണ്ടാം വയസ്സില്‍ അവർ ജോണിന്റെ അച്ഛന് ജന്മം നൽകി. ജോണിന്റെ അമ്മക്ക് ഷിസോഫ്രീനിയ എന്ന മാനസിക രോഗമായിരുന്നു. ജോണിന് മൂന്ന് വയസ്സുള്ളപ്പോൾ അവർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വർഷങ്ങളോളം അവരുടെ ജീവിതം അവിടെയായിരുന്നു.
സ്വന്തം അച്ഛൻ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ആചാരങ്ങളുടെ പേരിൽ ശുചിമുറിയിൽ ചത്ത കോഴിക്കൊപ്പം പൂട്ടിയിട്ടിരുന്നുവെന്നും ജോണിന്റെ അമ്മയുടെ ആശുപത്രിയിൽ നിന്ന് ലഭിച്ച രേഖകളിൽ പറയുന്നു. മൂന്ന് തലമുറകളിലായി നടന്നുവന്ന പീഡനം, സ്വന്തം കുടുംബാഗങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമം, മർദനം, മയക്കുമരുന്ന്, വേശ്യാവൃത്തി, മക്കളോടുള്ള ക്രൂരത എന്നിവ ജോണിന്റെ മാനസികനിലയെയും ബാധിച്ചു.
വിവാഹമോചനത്തിന് ശേഷമാണ് ജോൺ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാൻ തുടങ്ങിയത് എന്നാണ് ജോണിന്റെ അഭിഭാഷകരുടെ വാദം. ഇരുവരും പിരിഞ്ഞതിന് ശേഷം ആറുവയസ്സുള്ള മകൻ മുൻ ഭാര്യയുമായി ഗൂഢാലോചന നടത്തി തന്നെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി സംശയിച്ചിരുന്നുവെന്ന് ജോൺസ് കോടതിയിൽ അറിയിച്ചു. ആ മകനെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റ് മക്കളെ കൊല്ലാൻ ജോൺസ് തീരുമാനിച്ചത്.
എട്ടുവയസ്സുകാരി മെറയെയും ഏഴുവയസ്സുള്ള ഏലിയാസിനെയും കഴുത്തുഞെരിച്ചും രണ്ടുവയസ്സുള്ള ഗബ്രിയേലിനെയും ഒരു വയസ്സുള്ള അബിഗെയ്‌ലിനെയും ബെൽറ്റ് കഴുത്തിൽ മുറുക്കിയുമാണ് ജോൺസ് കൊലപ്പെടുത്തിയത്. ഭാര്യ ഇനി മക്കളെ കാണാതിരിക്കാനാണ് ജോൺസ് കൊല നടത്തിയത് എന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
സിസിടിവി ദൃശ്യം കണ്ട് ഞെട്ടി. സിനിമയിലൊക്കെ കാണുന്നതുപോലെ ഭയപ്പെടുത്തുന്ന ദൃശ്യമാണ് പുറത്തുവന്നത്. അമേരിക്കയിലെ ഒരു വീട്ടിലെ സിസിടിവിയിലാണ് അന്യഗ്രഹ ജീവിയെന്ന് തോന്നിക്കുന്ന ദൃശ്യം പതിഞ്ഞത്.
ഒരു ജീവി ഓടിനടക്കുന്ന ദൃശ്യം. മെലിഞ്ഞ ശരീരവും നീണ്ട ചെവികളും വളഞ്ഞ കാലുകളും ഉള്ള ഒരു ജീവി. മനുഷ്യനാണോ ജീവിയാണോ എന്ന് മനസിലാകുന്നില്ല. വിവിയാന്‍ ഗോമസ് എന്ന യുവതിയാണ് തന്റെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ജീവിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
ഞായറാഴ്ച രാവിലെ ഉറക്കമെഴുന്നേറ്റ് ക്യാമറയില്‍ നോക്കിയപ്പോഴാണ് ഞാന്‍ ഈ ദൃശ്യങ്ങള്‍ കാണുന്നത്. ആദ്യം വീടിന്റെ മുന്‍വാതിലിനു മുന്നിലൂടെ നടന്നുനീങ്ങുന്ന നിഴലാണ് ശ്രദ്ധിച്ചത്, പിന്നാലെയാണ് അത്ഭുത ജീവി നടന്നുവന്നത്. മറ്റു രണ്ടു ക്യാമറകളില്‍ എന്തോ കാരണത്താല്‍ ഈ ദൃശ്യം പതിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും വീട്ടിലെ ക്യാമറയില്‍ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്നു അറിയില്ലെന്നും യുവതി പറയുന്നു.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുളളിലാണ് വീഡിയോ വൈറലായത്. 92 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.
ഇസ്രയേലിലെ തെല്‍ അവീവില്‍ മലയാളി കുത്തേറ്റു മരിച്ചു. ജെറോം അര്‍തര്‍ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. നേവ് ഷാനാന് സ്ട്രീറ്റിലെ താമസസ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ജെറോമിനുനേരെ ആക്രമണം ഉണ്ടായത്.
അക്രമണത്തില്‍ പരിക്കേറ്റ ജെറോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു മലയാളിയായ പീറ്റര്‍ സേവ്യര്‍ (60) ഇച്ചിലോവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പൗരന്മാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളെ അധിക്ഷേപിച്ച സീറോമലബാർ സഭാ വൈദികനും ധ്യാനഗുരുവുമായ ഫാദർ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭ രംഗത്ത്. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ഫാദര്‍ ഡൊമിങ്ക് വളാമലിനെ കത്തോലിക്കാ രാജ്യമായ അയര്‍ലന്റിലെ ആര്‍ച്ച് ബിഷപ്പ് വിലക്കിയത്.
ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി പോലുള്ള രോഗങ്ങൾ കുട്ടികളിലുണ്ടാകുന്ന പ്രവണത വർധിക്കുന്നത് അവരുടെ മാതാപിതാക്കളുടെ തെറ്റായ ജീവിത രീതി കൊണ്ടാണെന്നായിരുന്നു വാളമനാൽ പ്രസംഗിച്ചിരുന്നത്.മുൻപ് ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കെതിരേ അപവാദ പരാമർശം നടത്തിയ മലയാളി വൈദീകനും ഇടുക്കിയിൽ ധ്യാന കേന്ദ്രം നടത്തുന്ന ഫാ. ഡൊമിനിക് വളമനാൽ ഓസ്ട്രേലിയയിൽ നടത്തിവരുന്ന ധ്യാന പരിപാടികളുമായി ബന്ധപ്പെട്ട് പ്രവാസി മലയളികളിൽ നിന്നും വിമർശനംഉയർന്നിരുന്നു . വൈദീകന്റെ വരവുമായി ബന്ധപ്പെട്ട് ഭിന്ന അഭിപ്രായങ്ങൾ പ്രവാസി മലയാളികളിൽ ഉയർന്നു കഴിഞ്ഞു.ഹെയിറ്റ് സ്പീക്കർ എന്ന് ചൂണ്ടിക്കാട്ടി ഇതിനകം മലയാളികൾ ഈ വൈദീകനെതിരേ ഓസ്ട്രേലിയൻ സർക്കാരിൽ അന്ന് പരാതികൾ നല്കിയിട്ടുണ്ട്.ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളേയും ഭിന്ന ലിംഗക്കാരേയും ഈ വൈദീകൻ മുമ്പ് പ്രസംഗത്തിൽ ആക്ഷേപിച്ചിരുന്നു. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും.
പണം ധാരാളം ഉള്ളവക്കും ഈ കുട്ടികൾ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ് മന്ദബുദ്ധികൾ ആയി ജനിക്കുന്നത്.ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും എന്നും വൈദീകൻ പറഞ്ഞിരുന്നു.
ഇതോടെ 4000ത്തോളം സീറോ മലബാര്‍ വിശ്വാസികള്‍ ഉള്ള അയർലണ്ടിൽ ഈ വൈദീകനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. വൈദീകന്റെ പ്രസംഗം ചൂണ്ടിക്കാട്ടിയ അയർലണ്ടിലെ ഡബ്ലിനിലെ ആർച്ച് ബിഷപ്പായ ഡയാർമുയ്ഡ് മാർട്ടിൻ വാളമനാലിനെതിരെ രംഗത്തെത്തി.
വളമനാലിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനെ അയർലണ്ടിലെ ഇന്ത്യൻകുടിയേറ്റക്കാർ പിന്തുണച്ചിട്ടുണ്ട്. ഇത്തരത്തിൽ തെറ്റായ പ്രഭാഷണം നടത്തുന്ന ഒരു വൈദികൻ രാജ്യത്തെ ബാധിക്കുമെന്നും അത് സമൂഹത്തിന് ശല്യമാകുമെന്നും അഭിപ്രായപ്പെടുന്ന നിരവധി ഇന്ത്യക്കാർ ഇവിടെയുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ ഏതാണ്ട് 1500 പേരാണ് പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്നത്.
അമേരിക്കയുമായുള്ള ആണവായുധ കരാറില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. 2021 ല്‍ കാലാവധി തീരുന്ന ആണവായുധ നിയന്ത്രണ കരാര്‍ പുതുക്കുന്നതില്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍ കുറ്റപ്പെടുത്തി.
ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള അധികാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 2010ലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. സ്ട്രാറ്റജിക് ആംസ് റിഡക്ഷന്‍ ട്രീറ്റി എന്ന സ്റ്റാര്‍ട്ട് കരാറിന്റെ കാലാവധി തീരാന്‍ രണ്ടുവര്‍ഷം മാത്രം ബാക്കിയുള്ളപ്പോളാണ് ഇതില്‍ നിന്ന് പിന്‍മാറേണ്ടിവരുമെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്തുവരുന്നത്. കരാര്‍ തുടരാമെന്ന് റഷ്യ പലതവണ വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ അമേരിക്ക ഒട്ടും താല്‍പര്യം കാണിക്കുന്നില്ലെന്ന് സെന്റ്. പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേ വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു.
ആണവായുധ നിയന്ത്രണ വിഷയത്തിലെ അമേരിക്കയുടെ ഈ നടപടിയ്ക്ക് ലോകം വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി. റഷ്യ 30 ശതമാനവും അമേരിക്ക 25 ശതമാനവും ആണവായുധങ്ങള്‍ കുറയ്ക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. ബാലിസ്റ്റിക് മിസൈല്‍വേധ സംവിധാനം ഉപയോഗിക്കുന്നതില്‍ നിന്ന് ഇരുരാജ്യങ്ങളെയും സ്റ്റാര്‍ട്ട് കരാര്‍ വിലക്കിയിരുന്നു.
റഷ്യയുമായി 32 വര്‍ഷം പഴക്കമുള്ള മധ്യദൂര ആണവശക്തി കരാറില്‍ നിന്ന് നേരത്തെ അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയിരുന്നു. അതിനിടെ 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണങ്ങള്‍ വീണ്ടും തള്ളിക്കളഞ്ഞ വ്ലാഡിമിര്‍ പുടിന്‍, മറ്റുരാജ്യങ്ങളുടെ തിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നത് തങ്ങളുടെ നയമല്ലെന്നും വ്യക്തമാക്കി.
ലണ്ടൻ: ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യ കാരണക്കാര്‍ ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് അമേരിക്കൻ പ്രസിഡന്റ്. അമേരിക്കയിൽ ഏറ്റവും ശുദ്ധമായ കാലാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിൽ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്.
“അമേരിക്കയിലെ കാലാവസ്ഥ കൂടുതൽ കൂടുതൽ മെച്ചപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞ്. ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, ജലമോ ഇല്ല. ചില നഗരങ്ങളിൽ ചെന്നാൽ ശ്വസിക്കാൻ പോലും കഴിയില്ല. ആ വായുവാണ് മുകളിലേക്ക് പോകുന്നത്. എന്നാൽ ഇതിന്റെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇവര്‍ തയ്യാറാകുന്നുമില്ല,” ട്രംപ് പറഞ്ഞു.
ആഗോള താപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുണ്ടാക്കിയ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതായുള്ള പ്രഖ്യാപനത്തിന് മുൻപും അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെയാണ് കുറ്റപ്പെടുത്തിയത്. പാരീസ് ഉടമ്പടി അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ട്രംപിന്റെ അന്നത്തെ ആരോപണം.
ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരീസ് ഉടമ്പടിയെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.
ബർലിൻ∙ യൂറോപ്പിൽ പ്രായഭേദമെന്ന്യ പ്രഭാത റൊട്ടിയോടൊപ്പം ഉപയോഗിക്കുന്ന നുട്ടല്ല ക്രീമിന്റെ വിതരണം നിലച്ചതായി റിപ്പോർട്ട്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളതാണ് നുട്ടല്ല. ചോക്ലേറ്റും, നട്ട്സും ചേർന്ന വിവിധയിനം നുട്ടല്ല ക്രീമുകൾ മാർക്കറ്റിൽ ലഭ്യമായിരുന്നു.
നുട്ടല്ല ഫ്രാൻസിലെ കമ്പനിയാണ് ഉൽപാദിപ്പിക്കുന്നത്. ഫ്രാൻസിൽ നിന്ന് തന്നെയാണ് നുട്ടല്ലയുടെ വിതരണം യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്നത്. ആയിരകണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന ഈ കമ്പനിയിൽ തൊഴിൽ സ്തംഭിച്ചിരിക്കുകയാണ്.
ശമ്പള വർദ്ധനയ്ക്കു വേണ്ടി തൊഴിലാളികൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ശമ്പളത്തിൽ നാലര ശതമാനം വർധനവും ഓരോ തൊഴിലാളിയ്ക്ക് തൊള്ളായിരം യൂറോയുടെ ബോണസുമാണ് തൊഴിൽ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. മാനേജ്മെന്റ് കണ്ണ് തുറന്നില്ലെങ്കിൽ സമരം നീളുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.
എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു. 225 യാത്രക്കാരുമായി പോയ ഡല്‍ഹി സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തിന്റെ വാതിലില്‍ വിള്ളല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിയത്.
ബോയിങ് വിമാന കമ്പനിയുടെ 777 ലോങ് റേഞ്ച് വിമാനങ്ങളില്‍ ഒന്നാണിത്. 16 മണിക്കൂറോളം 13000 കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കേണ്ട വിമാനങ്ങള്‍ കാര്യക്ഷമമായി പരിശോധന നടത്തേണ്ടതിന്റെ ഉത്തരവാദിത്തം എയര്‍ ഇന്ത്യയ്ക്കാണ്. പാസഞ്ചര്‍ ഡോര്‍ ലീക്ക് ചെയ്തിരുന്നെങ്കില്‍ കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ട് കടലിനു മീതേ പറക്കുന്ന വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷിതത്വം അപകടത്തില്‍ ആകുമായിരുന്നു
എയര്‍ ഇന്ത്യയ്ക്ക് 125 വിമാനങ്ങളാണ് നിലവില്‍ സര്‍വീസില്‍ ഉള്ളത്. ഇതില്‍ 76 എയര്‍ ബസ് വിമാനങ്ങളും 49 ബോയിങ് വിമാനങ്ങളുമാണ്. വിമാനത്തിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാന്‍ രണ്ടാഴ്ച വരെ എടുത്തേക്കാമെന്നാണ് വിവരം.
അമേരിക്കയില്‍ നിന്നുള്ള വിമാനയാത്ര അടുത്ത കാലത്തായി വളരെ പ്രയാസത്തിലാണെന്നു യാത്രക്കാര്‍ പറയുന്നു. പാക്കിസ്ഥാന്‍ എയര്‍ സ്‌പെയ്‌സ് നിരോധനം മൂലം എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ചിക്കാഗോ, ഡല്‍ഹി ന്യൂയോര്‍ക്ക്, ഡല്‍ഹി സാന്‍ഫ്രാന്‍സിസ്‌കോ, ഡല്‍ഹി വാഷിങ്ടന്‍, മുംബൈ ന്യൂയോര്‍ക്ക് വിമാനങ്ങള്‍ മണിക്കൂറുകള്‍ കൂടുതല്‍ പറക്കേണ്ടി വരുന്നു. പാക്കിസ്ഥാന്‍ എയര്‍സ്‌പെയ്‌സ് നിരോധനം മൂലം യുണൈറ്റഡ് എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ജൂലൈ 31 വരെ ഒഴിവാക്കിയിരിക്കുകയാണ്.
മൂന്ന് ദിവസത്തെ സന്ദർശനത്തിന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ബ്രിട്ടനിലെത്തി. തെരേസാ മേയ് നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ആഴ്ച്ച തന്നെയുള്ള ട്രംപിന്റെ ബ്രിട്ടന്‍ സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ‘ഇരു രാജ്യങ്ങളും പരസ്പരം വലിയ നിക്ഷേപകരാണെന്നും, തങ്ങളുടെ ശക്തമായ വ്യാപാരബന്ധം കൂടുതല്‍ തൊഴിലവസരങ്ങളും സമ്പത്തും മറ്റുള്ള സാധ്യതകളും സൃഷ്ടിക്കുമെന്നും തെരേസാ മേയ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായി മുന്നോട്ടുപോകുന്നതിന് ട്രംപിന്റെ സന്ദർശനം കൂടുതല്‍ സഹായകരമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ, സന്ദർശനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ലണ്ടണ്‍ നഗരത്തിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടന്റെ ദേശീയ ആരോഗ്യ പദ്ധതിയില്‍ യുഎസിന് വാണിജ്യപരമായ ഇടം നല്കണമെന്നും, ഈ കൂടിക്കാഴ്ചയില്‍തന്നെ അത് ചർച്ച ചെയ്യണമെന്നുമുള്ള ബ്രിട്ടനിലെ അമേരിക്കന്‍ അംബാസഡറായ വൂഡി ജോൺസന്റെ പ്രസ്താവന വിവാദമായി. യു.കെയിലെ 5-ജി നെറ്റ് വർക്കിന്റെ ചില ഭാഗങ്ങൾ നിർമ്മിക്കാൻ ചൈനയിലെ സാങ്കേതികവിദ്യ നിർമാതാക്കളായ ഹുവാവേയുമായി ഉണ്ടാക്കിയ കരാര്‍ അവസാനിപ്പിക്കാന്‍ ചില ടോറി (കണ്‍സർവേറ്റീവ്) നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. അതും വൂഡി ജോൺസൺ മുന്നോട്ടുവച്ച ആശയമാണ്.
ബ്രെക്സിറ്റ് കരാര്‍ നിലവില്‍ വരുന്നതിനു മുൻപ് ക്ലോറിനേറ്റഡ് ചിക്കൻ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ ബ്രിട്ടനിലേക്ക് കയറ്റി അയക്കാന്‍ അമേരിക്കയെ അനുവദിക്കണമെന്ന് ജോൺസൺ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ദേശീയ ആരോഗ്യ പദ്ധതിയില്‍ അമേരിക്കന്‍ സ്വകാര്യ കമ്പനികള്‍ക്കും ഇടപെടാന്‍ അവസരമൊരുക്കണം എന്നും അദ്ദേഹം പറയുന്നു.
അതേസമയം, ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ വരണമെന്ന് ട്രംപ് പറഞ്ഞിരുന്നു. തെരേസയുടെ ശത്രുപക്ഷത്തുള്ള നേതാവിനെ പരസ്യമായി പിന്തുണച്ച് അദ്ദേഹം രംഗത്തുവന്നത് അസ്വസ്ഥതകൾക്ക് ഇടയാക്കിയിട്ടുണ്ട്. യൂറോപ്പ്യന്‍ യൂണിയനുമായുള്ള ചർച്ചകളില്‍ ബ്രെക്‌സിറ്റ് പാർട്ടി നേതാവായ നൈജല്‍ ഫരാജിനെ കൂടി ഉൾപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകാനുള്ള പിഴ ബ്രിട്ടന്‍ അടക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ചെറിയ തുകയല്ല. ഞാനായിരുന്നെങ്കില്‍ പിഴയടക്കില്ല എന്നും ട്രംപ് പറയുന്നു.
സമൂഹ മാധ്യമങ്ങളില്‍ മുലക്കണ്ണ് പ്രദര്‍ശിപ്പിക്കാന്‍ പുരുഷന്മാരെ അനുവദിക്കുന്നതുപോലെ സ്ത്രീകളേയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്കില്‍ പ്രതിഷേധം. ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും ആസ്ഥാനങ്ങള്‍ക്ക് മുന്നിലാണ് നൂറുകണക്കിന് ആളുകള്‍ നഗ്നരായി അണിനിരന്ന് പ്രതിഷേധിച്ചത്. ഫേസ്ബുക്കിന്‍റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് കലാപരമായ നഗ്നതയും സെന്‍സെര്‍ചെയ്യും.
ശില്‍പ്പങ്ങളിലും ചിത്രരചനയിലുമെല്ലാം നഗ്നതയാവാം എന്നാണ് ഫേസ്ബുക്കിന്‍റെ നയം. പക്ഷെ, ഫോട്ടോകളില്‍ പാടില്ല. ജനനേന്ദ്രിയങ്ങള്‍ പുരുഷന്മാരുടെ മുലക്കണ്ണുകളുടെ ചിത്രങ്ങള്‍ കൊണ്ട് മറച്ചുപിടിച്ചാണ് അവര്‍ പ്രതിഷേധിച്ചത്. നഗ്നതയുമായി ബന്ധപ്പെട്ട നിലവിലുള്ള നയങ്ങളിലെ ലിംഗ വിവേചനം ഉയർത്തിക്കാണിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
‘ന്യൂഡ് ഫോട്ടോഗ്രഫി’യിലൂടെ പ്രശസ്തനായ സ്പെൻസർ ട്യൂണിക്-ആണ് ‘വി ദ നിപ്പിള്‍’ (#WeTheNipple) എന്ന കാംബയിനുമായി ആദ്യം രംഗത്തുവന്നത്. സെൻസർഷിപ്പിനെതിരെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൊലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പ് (എന്‍.സി.എ.സി.) എന്ന സംഘടനയും ട്യൂണിക്കിനൊപ്പം പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
വര്‍ഷങ്ങളായി ട്യൂണിക്ക് ഈ നയത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. 2014-ൽ അദ്ദേഹത്തിന്‍റെ പേജ് ഫേസ്ബുക്ക് പൂട്ടിയിരുന്നു. മുന്‍പും സമാനമായ ഇടപെടലുകള്‍ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. 2007-ൽ ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ ആൽപ്സിലെ ഹിമപ്പരപ്പില്‍ നഗ്നരായി നിന്ന് ആഗോളതാപനത്തിനെതിരെയുള്ള പ്രചാരണം നടത്തിയിരുന്നു.
അവതാരകനും എഴുത്തുകാരനുമായ ആൻഡി കോഹൻ, ചിത്രകാരന്‍ ആന്ദ്രെസ് സെറാനോ, നടനും സംവിധായകനുമായ ആഡം ഗോൾഡ്ബെർഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്സ് ഡ്രമ്മർ ചാഡ് സ്മിത്ത് തുടങ്ങിയ നിരവധി കലാകാരന്മാര്‍ നല്‍കിയ മുലക്കണ്ണുകളുടെ ചിത്രങ്ങളാണ് പ്രതിഷേധക്കാര്‍ ഉപയോഗിച്ചത്. ഫേസ്ബുക്കിന്‍റെ ഈ നയം പല കലാകാരന്മാരെയും അവരുടെ കലകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നും വിലക്കുകയാണെന്ന് എന്‍.സി.എ.സി പറയുന്നു. അതേസമയം, പ്രതിഷേധത്തെ കുറിച്ച് ഫേസ്ബുക്കോ ഇന്‍സ്റ്റഗ്രാമോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.