അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ അതിരാവിലെ തിരക്കേറിയ റോഡിലേക്ക് ഇറങ്ങിയ പ്രദേശത്തെ ജനങ്ങളെ അമ്പരപ്പിച്ച് നോട്ടു മഴ. യാത്രക്കാര്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും, റോഡ് നിറയെ പറന്നിറങ്ങിയ ഒറിജിനല്‍ കറന്‍സി കെട്ടുകള്‍ കണ്ട് വെറുതെ നില്‍ക്കാനായില്ല. പെറുക്കിയെടുക്കല്‍ തുടങ്ങി. നാട്ടുകാര്‍ മുഴുവന്‍ റോഡിലേക്ക് ഇറങ്ങിയതോടെ വന്‍ ട്രാഫിക് ബ്ലോക്കുമായി. ഇത് വാഹനപകടങ്ങളിലേക്കും കൊണ്ട്ചെന്ന് എത്തിച്ചു.
ബാങ്കുകളിലേക്ക് പണവുമായി പോയ ട്രക്കില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ റോഡില്‍ വീണതെന്നാണ് ഈസ്റ്റ് റൂതര്‍ഫോര്‍ഡ് പോലീസ് നല്‍കുന്ന വിശദീകരണം. ഒടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തേണ്ടിവന്നു. വാഹനങ്ങള്‍ വിട്ടിറങ്ങിയ ആളുകള്‍ പണം വാരിക്കൂട്ടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്
യു ട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കി ഏഴ് വയസുകാരന്‍ . കുട്ടികളുടെ കളിപ്പാട്ടങ്ങളുെട വിശകലനം നടത്തുന്ന അമേരിക്കന്‍ ബാലന്‍റെ പ്രതിവര്‍ഷവരുമാനം 220 ലക്ഷം ഡോളറാണ്. അതായത് 155 കോടി രൂപയിലേറെ.
റയന്‍ ടോയ്സ് റിവ്യൂ എന്ന സ്വന്തം യൂ ട്യൂബ് ചാനല്‍ വഴി കളിപ്പാട്ടങ്ങള്‍ വിശകലനം ചെയ്താണ് റയന്‍ തുക സ്വന്തമാക്കിയത്. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ വരുമാണ് റയാനെ യു ട്യൂബ് വരുമാനത്തില്‍ ഒന്നാമതെത്തിച്ചത്. 2015ലാണ് റയന്‍ യു ട്യൂബ് ചാനല്‍ തുടങ്ങിയത്. ഇതിനകം 170ലക്ഷം ഫോളോവേഴ്സും 26 ബില്യന്‍ വ്യൂസും ചാനലിനുണ്ട്. പ്രായപൂര്‍ത്തിയാകുന്നതുവരെ വരുമാനത്തിന്റെ 15 ശതമാനം കൊക്കൂണ്‍ അക്കൗണ്ടില്‍ ഭദ്രമായിരിക്കും. ബാക്കി തുകയില്‍ നല്ലൊരു പങ്ക് പുതിയ കളിപ്പാട്ടങ്ങള്‍ വാങ്ങാനും വീഡിയോയുടെ നിര്‍മാണചെലവിലേക്കുമാണ് പോകുന്നത്.
ക്യാമറയ്ക്ക് മുന്നില്‍ അല്ലാത്തപ്പോള്‍ മറ്റ് ബിസിനസ് സംരംഭങ്ങളുമായി തിരക്കിലാണ് റയന്‍. സ്വന്തം വീഡിയോകള്‍ ചെറിയ മാറ്റങ്ങളോടെ ആമസോണ്‍ , ഹുലു എന്നിവ വഴി വിതരണം ചെയ്യാന്‍ കരാറായി കഴിഞ്ഞു. വാള്‍മാര്‍ട്ടില്‍ മാത്രം വില്‍പന ചെയ്യാനായി റയന്‍സ് വേള്‍സ് എന്ന പേരില്‍ ടോയ്സിന്റെയും വസ്ത്രങ്ങളുെട കലക്ഷനും തുടങ്ങിയിട്ടുണ്ട്. പുതിയ കരാറുകളൊന്നും ഈ വര്‍ഷത്തെ വരുമാനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അടുത്ത വര്‍ഷത്തെ വരുമാനം ഇരട്ടിയാകുമെന്ന് ചുരുക്കം.
അമേരിക്കന്‍ മുന്‍ പ്രസിഡന്റും ജോര്‍ജ് ഡബ്ല്യു ബുഷിന്റെ പിതാവുമായ ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് അന്തരിച്ചു. 94 വയസായിരുന്നു. വെളളിയാഴ്ച്ച രാത്രി 10 മണിയോടെയാണ് മരണം ഉണ്ടായതെന്ന് കുടുംബം അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ബാര്‍ബര ബുഷ് അന്തരിച്ച് 8 മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ദീർഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.
അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്നു അദ്ദേഹം .റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1981 മുതൽ 1989 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആയും പ്രവർത്തിച്ചു.തുടർന്ന് 1989 മുതൽ 1993 വരെ അമേരിക്ക-യുടെ രാഷ്‌ട്രപതി ആയി സേവനം ചെയ്യുകയും ചെയ്തു .
രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്‌ട്രപതി ആയ അവസാനത്തെ ആളെന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട് .ഇതിനുപുറമെ ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. അദ്ദേഹത്തിന്റെ മക്കൾ ആയ ജോർജ് ഡബ്ല്യു. ബുഷ് അമേരിക്കയുടെ 43-മത് രാഷ്രപതി ആയും ജെബ് ബുഷ് ഫ്ലോറിഡ-യുടെ ഗവർണർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കയിൽ സുനാമി മുന്നറിയിപ്പ് നൽകി. അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 7.0 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടുവെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
എന്നാല്‍ ഭൂകമ്പത്തില്‍ ആളപായം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം. അലാസ്‌കയിലെ ഏറ്റവും വലിയ പട്ടണമായ അന്‍ഗറോജിന് ഏഴ് മൈല്‍ അടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് യുഎസ് ജിയോളജി സര്‍വേ പറയുന്നത്.
അതേസമയം അടിസ്ഥാന സൗകര്യങ്ങള്‍ക്കും വാര്‍ത്ത വിനിമയ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്കും കാര്യമായ തകരാറ് ഭൂചലനം ഉണ്ടാക്കിയിട്ടുണ്ട്. പല വീടുകളിലും വൈദ്യുതി നിലച്ചെന്നാണ് റിപ്പോർട്ട്.
കൂടാതെ, ഗ്യാസ് ലൈനുകളില്‍ ഭൂകമ്പം ഉണ്ടാക്കിയ തകരാറുകള്‍ മറ്റൊരു ദുരന്തം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലസ്ഥലത്തും വീടുകളിലേക്കുള്ള ഗ്യാസ് ലൈനുകള്‍ തകരാറിലാണ്. മിക്കയിടത്തും റോഡുകളും തകര്‍ന്ന നിലയിലാണ്.
അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും പ്രതിരോധിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമെന്ന മുന്നറിയിപ്പുമായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് യൂറോപ്പിനെയായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെയും ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 സ്ഥാപനങ്ങളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗൌരവകരമായ കണ്ടെത്തലുകള്‍ ഉള്ളത്. ആഗോള താപനിലയിലുണ്ടാകുന്ന വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സാരമായി ബാധിക്കുക യൂറോപ്യന്‍ വന്‍കരയെയാകും. കൂടിയ തോതിലുള്ള നഗരവത്കരണമാണ് ഇതിന് പ്രധാനകാരണം.
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം പെട്ടെന്ന് ബാധിക്കുന്നത് പ്രായമേറിയവരെയാണ്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള യൂറോപ്പില്‍ 42 ശതമാനം വൃദ്ധരും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നു. ഏഷ്യയില്‍ ഇത് 34 ശതമാനമാണ്. ഗര്‍ഭസ്ഥ ശിശുക്കളും കാലാവസ്ഥാ മാറ്റത്തിന്റെ ഇരകളാണ്. യൂറോപ്പാണ് ഇക്കാര്യത്തിലും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പൊതുജനാരോഗ്യത്തെയും ഉദ്പാദന ക്ഷമതയെയും ചൂടുകൂടുന്നത് സാരമായി ബാധിക്കുന്നുണ്ട്.
തൊഴില്‍ ക്ഷമത ഗണ്യമായി കുറയുന്നു. 153 ബില്യണ്‍ മണിക്കൂര്‍ തൊഴില്‍ സമയമാണ് കഴിഞ്ഞ വര്‍ഷം മാത്രം ലോകത്താകെ നഷ്ടമായത്. കാര്‍ഷിക ഉദ്പാദനത്തിലും സാരമായ കുറവുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഒരു പ്രധാന കാരണമാണ്. ഉദാഹരണത്തിന് 1950 കളേതിനേക്കാള്‍ ഡങ്കി വൈറസിന് എട്ട് ശതമാനത്തോളം കരുത്ത് കൂടി. സിക, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ വൈറസുകള്‍ പരത്തുന്ന ഈഡിസ് കൊതുകള്‍ വ്യാപകമായി പെരുകി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡങ്കി പടര്‍ന്നുപിടിച്ചത് 2016 ല്‍ ആയിരുന്നു. ഇതും ഈ റിപ്പോര്‍ട്ടിനോട് ചേര്‍ത്ത് വായിക്കണം.
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനായെത്തിയ പഞ്ചാബ് നിബ്ബ സ്വദേശിയായ വിശാല്‍ ശര്‍മ്മയെയാണ് വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ടൊറാന്റോയില്‍ നബ്ബയില്‍ നിന്നുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താമസിച്ചിരുന്ന വിശാൽ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയപ്പോൾ അന്ന് വളരെ സന്തോഷവാനായിരുന്നെന്നും പ്രകടമായ ഒരു ദുഖവും ഉണ്ടായിരുന്നില്ലന്നും അമ്മാവന്‍ പറഞ്ഞു
അതേ സമയം വിശാലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യ ചെയ്യാന്‍ മാത്രം ദു:ഖം വിശാലിനുള്ളതായി അറിയില്ലെന്നും ആത്മഹത്യ ചെയ്യാന്‍ വീടിന് പുറത്ത് പോയത് എന്തിനാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കാണ് വിശാലിന്റെ അച്ഛന്‍. എട്ട് ലക്ഷം രൂപ വായ്പയെടുത്താണ് മകനെ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാനായി കാനഡയിലേക്ക് അയച്ചത്. കേസ് അന്വേഷിച്ച് വരികയാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും പൊലീസ് പറഞ്ഞു.
നിയന്ത്രണങ്ങൾ മറികടന്ന് ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ നോർത്ത് സെന്റിനൽ കടന്ന് ഗോത്രവർഗക്കാർ കൊലപ്പെടുത്തിയ അമേരിക്കൻ പൗരന്റെ മൃതദേഹം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഈ ദ്വീപു നിവാസികളെ ബന്ധപ്പെട്ടാൻ 1967-മുതൽ സർക്കാർ മുൻകൈയ്യെടുത്ത് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ എല്ലാ തരം ഇടപെടലുകളും അവർ നിരസിക്കുകയും പുറംലോകവുമായി ഉണ്ടാവുന്ന ഇടപെടൽ അവരുടെ വംശനാശത്തിന് തന്നെ കാരണമായേക്കും എന്ന സാധ്യത കണക്കിലെടുത്തും 1996-ൽ ദ്വീപ് നിവാസികളെ പുറത്തു നിന്നുള്ളവർ ബന്ധപ്പെടുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.
എന്നാൽ 12 വര്‍ഷം മുന്‍പ് ദ്വീപ് നിവാസികളുടെ കയ്യിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്‍റ് പ്രവീണ്‍ ഗൗർ പങ്കുവയ്ക്കുന്ന അനുഭവും ലോകത്തിന്റെ ശ്രദ്ധനേടുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ദ്വീപിലെത്തിയത്. പോര്‍ട്ട് ബ്ലെയറിലെ ഒരു ഗ്രാമത്തില്‍ നിന്നും മോട്ടോര്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് മൽസ്യത്തൊഴിലാളികളെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് തിരച്ചിലിനിറങ്ങിയത്. നോര്‍ത്ത് സെന്‍റിനല്‍ ദ്വീപിന് സമീപം വ്യോമനിരീക്ഷണം നടത്തുന്നതിനിടയിലാണ് ദ്വീപിനോട് ചേർന്ന് ഒരു ബോട്ട് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ഹെലികോപ്ടര്‍ താഴ്ന്നു പറത്തി അവർ ബോട്ടിനടുത്തേക്ക് എത്തി. എന്നാല്‍ ഹെലികോപ്ടര്‍ നിലം തൊടാനൊരുങ്ങുന്നതിനിടെ പെട്ടെന്ന് ദ്വീപിനുള്ളില്‍ നിന്നും അമ്പുകൾ പ്രവഹിക്കാന്‍ തുടങ്ങി. ബോട്ടിനടുത്തേക്ക് കുതിച്ചെത്തിയ സെന്‍റിനല്‍ നിവാസികള്‍ ഹെലികോപ്ടര്‍ ലക്ഷ്യമാക്കി തുടരെ അമ്പെയ്ത്തു. നൂറടി ഉയരത്തിൽ വരെ ആ അമ്പുകൾ എത്തി.
തുരുതുരാ വരുന്ന അമ്പുകൾ ഹെലികോപ്ടറിന്‍റെ പ്രൊപ്പലറില്‍ കുടുങ്ങി അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെ നിന്നും പറന്നു. അവരെ അവിടെ നിന്നും മാറ്റാതെ ബോട്ടും പരിസരവും പരിശോധിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസ്സിലായി. തീരത്തോട് ചേര്‍ന്ന് ഞാന്‍ ഹെലികോപ്ടര്‍ പറത്തി. ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് കൊണ്ട് അവര്‍ തീരത്ത് കൂടെ ഓടി. ബോട്ട് നില്‍ക്കുന്ന ഇടത്ത് നിന്ന് ഏതാണ്ട് ഒന്നരകിലോമീറ്ററോളം അവരെ കൊണ്ടു വന്ന ശേഷം ഞാന്‍ പെട്ടെന്ന് ഹെലികോപ്ടര്‍ തിരിച്ചു വിട്ടു. ദ്വീപുകാര്‍ എത്തും മുന്‍പ് ബോട്ടിനടുത്ത് എത്തി പരിശോധന നടത്തി.
അപ്പോഴാണ് കടൽക്കരയിൽ രണ്ട് മണല്‍കൂനകള്‍ കാണുന്നത്. കാണാതായ മൽസ്യത്തൊഴിലാളികളുടെ മൃതദേഹങ്ങളായിരുന്നു ആ മണൽക്കൂനയിൽ. പക്ഷേ ഒരാളുടെ മൃതദേഹം വീണ്ടെടുക്കുമ്പോഴേക്കും നിവാസികൾ തിരിച്ചെത്തിയിരുന്നു. ഉടൻ തന്നെ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഹെലികോപ്ടറിലേക്ക് കയറ്റി ഞങ്ങള്‍ പറന്നുയര്‍ന്നു. രണ്ടാമത്തെ ആളുടെ മൃതദേഹവും വീണ്ടെടുക്കണം എന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും സെന്‍റിനല്‍ ദ്വീപിലേക്ക് തിരികെ പറന്നു. എന്നാല്‍ ഇക്കുറി സെന്‍റിനല്‍ ദ്വീപ് നിവാസികള്‍ കൂടുതൽ കരുത്തരായിരുന്നു. സംഘങ്ങളായി തിരിഞ്ഞയിരുന്നു അവരുടെ ആക്രമണം.
ഒരു സംഘം ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് അമ്പെയ്ത്തു. അടുത്ത സംഘം ബോട്ടിനും കുഴിമാടത്തിനും കാവലിരുന്നു. ഒരുപാട് സമയം ദ്വീപിനും ചുറ്റും പറന്ന് അവരുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഒടുവിൽ പരാജയം സമ്മതിച്ചു തിരിച്ചുപോകേണ്ടി വന്നു. പിന്നീട് ആ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം വീണ്ടെടുക്കാനായില്ലെന്നും പ്രവീണ്‍ ഗൗർ പറഞ്ഞു. പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ നടത്തിയ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ കടലില്‍ കുടുങ്ങി പോയ മറ്റു രണ്ട് മത്സ്യത്തൊഴിലാളികളെ കൂടി രക്ഷിക്കാൻ അവർക്ക് സാധിച്ചു. സാഹസികമായ ഈ രക്ഷാദൗത്യത്തിന്റെ പേരിൽ 2006-ലെ സ്വാതന്ത്യദിനത്തില്‍ തന്ത്രക്ഷക് പുരസ്കാരം നല്‍കി രാഷ്ട്രം ഗൗറിനേയും സംഘത്തേയും ആദരിച്ചിരുന്നു.
ഇന്ത്യന്‍ വിശ്വാസപ്രമാണങ്ങള്‍ പ്രകാരമുള്ള ദേവീദേവന്‍മാരുടെ ചിത്രങ്ങള്‍ ചെരുപ്പ് മുതല്‍ ചവിട്ടി വരെയുള്ള ഇടങ്ങളില്‍ സ്ഥാനം നല്‍കിയ പാശ്ചാത്യരുടെ ഫാഷനുകളെക്കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ ഒഹിയോയിലുള്ള ഇന്ത്യന്‍-അമേരിക്കന്‍ യുവതി അങ്കിത മിശ്ര ന്യൂയോര്‍ക്കിലെ പബ്ബിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഇതിനെയെല്ലാം മറികടക്കുന്നതായിരുന്നു.
ഹൗസ് ഓഫ് യെസ് എന്നുപേരുള്ള പബ്ബിലെ വിഐപി ബാത്ത്‌റൂമിലെത്തിയപ്പോഴാണ് അങ്കിത ആകെ അമ്പരന്നത്. ഹിന്ദു ദൈവങ്ങളായ ഗണേശനും, സരസ്വതിയും, കാളിയും, ശിവനെയുമെല്ലാമാണ് കക്കൂസിന്റെ ചുമരുകളില്‍ അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സ്വയം ഒരു ആര്‍ട്ടിസ്റ്റ് കൂടിയായ അങ്കിത യഥാര്‍ത്ഥത്തില്‍ ഞെട്ടലിലായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ തന്റെ എതിര്‍പ്പ് അറിയിച്ച് അവര്‍ ക്ലബിന് വിശദമായ ഇമെയില്‍ അയച്ചു. സ്വന്തം സംസ്‌കാരത്തെക്കുറിച്ച് കോളനിവത്കരണത്തിന്റെ ഭാഗമായി നേരിട്ട ചോദ്യങ്ങള്‍ ദിവസേന നേരിടുന്നതിനാല്‍ ഇതൊരു പുതിയ കാര്യമല്ലെന്ന് അവര്‍ വ്യക്തമാക്കി.
ക്ഷേത്രത്തില്‍ ചെരുപ്പിട്ട് കയറുക പോലും ചെയ്യാത്ത ദൈവങ്ങള്‍ക്ക് മുന്നില്‍ മൂത്രമൊഴിക്കുകയും മറ്റ് ആശങ്കകള്‍ ഒഴിവാക്കുകയും ചെയ്യേണ്ടി വരുന്നത് അപമാനമാണെന്ന് അങ്കിത പറഞ്ഞു. അമേരിക്കക്കാര്‍ അനായാസം സ്വായത്തമാക്കുന്ന യോഗ പോലും ആ നാട്ടില്‍ നിന്നാണ് വരുന്നത്. ദീപാവലിക്ക് നാട്ടിലെത്തുമ്പോള്‍ നിങ്ങളുടെ കക്കൂസില്‍ അലങ്കാരമാക്കിയ ദൈവങ്ങള്‍ക്ക് മുന്നില്‍ നിന്നാണ് തങ്ങള്‍ ആഘോഷിക്കുന്നത് എന്നുകൂടി ഓര്‍മ്മപ്പെടുത്തിയാണ് അങ്കിത കത്ത് അവസാനിപ്പിച്ചത്. എന്നാല്‍ ആ ഇമെയില്‍ മറുപടി കിട്ടാത്ത ഒന്നായി അവസാനിച്ചില്ല. ഹൗസ് ഓഫ് യെസ് സഹസ്ഥാപകന്‍ കെയ് ബുര്‍കെ മറുപടി അയച്ചു.
ദൈവങ്ങളെ ഉപയോഗിച്ചുള്ള ആ ബാത്ത്‌റൂമിന്റെ സൃഷ്ടാവും ഉത്തരവാദിയും താനാണെന്ന് അറിയിച്ച് കൊണ്ടാണ് കെയ് മറുപടി നല്‍കിയത്. മുറി അലങ്കരിക്കാന്‍ ഒരുങ്ങുമ്പോള്‍ സംസ്‌കാരത്തെക്കുറിച്ച് വിശദമായി പഠിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. താങ്കളുടെ ശക്തമായ വാക്കുകള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഒപ്പം ആ ബാത്ത്‌റൂമിന്റെ ചുമരുകള്‍ ഇടിച്ച് തകര്‍ത്ത് പുതിയ ഡിസൈന്‍ നല്‍കുമെന്നും ഉറപ്പ് നല്‍കുന്നു. ആവശ്യമെങ്കില്‍ പെയിന്റ് അടിച്ച് മറയ്ക്കാനും തയ്യാറാണ്. അങ്കിതയുടെ വിശദമായ മെയില്‍ രണ്ടുവട്ടം വായിച്ച് പ്രശ്‌നത്തിന്റെ ആഴം മനസ്സിലാക്കിയെന്നും കെയ് അറിയിച്ചു.
വിദ്യാര്‍ത്ഥികളെ വീട്ടുജോലിക്കും, സ്വന്തം പണികള്‍ക്കും നിയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് മിസോറി-കാന്‍സാസ് സിറ്റി യൂണിവേഴ്‌സിറ്റി ഫാര്‍മസി പ്രൊഫസര്‍ അഷിം മിത്രയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വീട്ടിലെ പുല്ല് വെട്ടാനും, വളര്‍ത്തുനായ്ക്കളെ നോക്കാനും, ചെടികള്‍ക്ക് വെള്ളമൊഴിക്കാനും വരെ അഷിം വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ പ്രൊഫസര്‍ തള്ളുകയാണ്. തന്റെ ജീവിതം ആധുനിക അടിമത്തമായാണ് അനുഭവപ്പെട്ടതെന്ന് യുകെഎംസിയിലെ മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാമേഷ് കുച്ചിമാഞ്ചി വെളിപ്പെടുത്തി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പ്രധാനമായും ചൂഷണം ചെയ്യുന്നത്. പണിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കുന്നതിന് പുറമെ വിസയും റദ്ദാക്കും.
അതേസമയം അഷിം മിത്രയുടെ ഈ ചൂഷണത്തെക്കുറിച്ച് യൂണിവേഴ്‌സിറ്റിക്കും അറിവുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കുമ്പോള്‍ കാര്യമാക്കാതെ തള്ളിയ അധികൃതര്‍ക്കെതിരെ ചില വിദ്യാര്‍ത്ഥികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കി. യൂണിവേഴ്‌സിറ്റിക്ക് ഗവേഷണത്തിന്റെ പേരില്‍ വന്‍തുകകള്‍ വാങ്ങിനല്‍കുന്ന വിജകരമായ അധ്യാപകരില്‍ ഒരാള്‍ കൂടിയാണ് അഷിം. ഇയാളുടെ ആവശ്യങ്ങള്‍ നിരാകരിച്ചാല്‍ ജീവിതം താറുമാറുമെന്ന് ഭയന്നാണ് പല വിദ്യാര്‍ത്ഥികളും ആവശ്യങ്ങള്‍ അനുസരിച്ച് പണിയെടുത്തിരുന്നത്.
വലിയ സ്വാധീന ശക്തിയുള്ളതിനാല്‍ പരാതി ഒരിക്കലും പുറത്ത് വന്നിരുന്നില്ല. സഹജീവനക്കാരുടെയും അവസ്ഥ ഇതായിരുന്നു. ഇതാണ് അഷിം വീട്ടുജോലിക്കായി ചൂഷണം ചെയ്ത് പോന്നിരുന്നത്.
മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ ഇനിയും പുറത്താക്കുമെന്ന് റിപ്പോർട്ടറോട് കലിതുള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാർഡ് ട്രംപ്. ട്രംപിന് നീരസമുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിച്ചത് സിഎൻഎൻ റിപ്പോർട്ടർ ജിം അക്കോസ്റ്റയ്ക്ക് വൈറ്റ് ഹൗസ് പാസ് നിഷേധിച്ചിരുന്നു.
ജിം അക്കോസ്റ്റക്ക് പാസ് തിരിച്ചു നല്‍കണമെന്ന ഫെഡറല്‍ കോര്‍ട്ടിന്‍റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ഇനിയും പ്രസ് മീറ്റിങ്ങുകളില്‍ ജിം മോശമായി പെരുമാറിയാല്‍ ഒന്നുകില്‍ അയാളെ പുറത്താക്കും അല്ലെങ്കില്‍ ന്യൂസ് കോണ്‍ഫറന്‍സ് തന്നെ അവസാനിപ്പിക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. പ്രസ് മീറ്റ് നടന്ന മുറിയില്‍ ഒരുപാട് റിപ്പോര്‍ട്ടര്‍മാരുണ്ടായിരുന്നു. എന്നാല്‍ ജിമ്മിന്‍റെ ചോദ്യങ്ങള്‍ മൂലം ആര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിഞ്ഞില്ല. ജിം ചോദ്യങ്ങള്‍ ആക്രോശിക്കുകയായിരുന്നു. ചോദ്യങ്ങളോടൊപ്പം പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയുമായിരുന്നു ട്രംപ് ആരോപിക്കുന്നു. സിഎന്‍എന്‍റെ ചീഫ് വൈറ്റ് ഹൗസ് റിപ്പോര്‍ട്ടറാണ് ജിം അക്കോസ്റ്റ.
ജിം അക്കോസ്റ്റയുടെ പാസ് റദ്ദാക്കിയതിന് പിന്നാലെ സിഎന്‍എന്‍ നല്‍കിയ പരാതിയിലാണ് പ്രസ് പാസ് തിരികെ നല്‍കണമെന്ന ഉത്തരവ്. മധ്യ അമേരിക്കയിലെ അഭയാര്‍ത്ഥികള്‍ അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് കൂട്ടമായി നിങ്ങുന്നത് സംബന്ധിച്ച ജിമ്മിന്‍റെ ചോദ്യങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്. എന്നാല്‍ വൈറ്റ്ഹൗസ് ജീവനക്കാരിയുടെ ശരീരത്തില്‍ സപര്‍ശിച്ചെന്നാരോപിച്ചാണ് ജിമ്മിന്‍റെ പാസ് റദ്ദാക്കിയത്.