മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിൽ സൗദി ഭരണകൂടത്തിനെതിരെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. സൗദി കിരീടാവാകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവനുസരിച്ചാണ് കൊലപാതകമെന്ന് സി.ഐ.എ നിഗമനത്തിലെത്തിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, റിപ്പോർട്ട് നിഷേധിച്ച് യു.എസിലെ സൗദി സ്ഥാനപതി രംഗത്തെത്തി.
രഹസ്യാന്വേഷണ വിവരങ്ങൾ വിശദമായി പരിശോധിച്ചശേഷമാണ് സിഐഎ നിഗമനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്. സൗദി സർക്കാരിന്റെ എയർക്രാഫ്റ്റിലാണ് പതിനഞ്ച് ഉദ്യോഗസ്ഥർ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലെത്തി ഖഷോഗിയെ വധിച്ചതെന്ന് സിഐഎ കണ്ടെത്തിയതായാണ് റിപ്പോർട്ട്. സൗദി കിരീടാവകാശിയുടെ സഹോദരനും യുഎസിലെ സൗദി സ്ഥാനപതിയുമായ ഖാലിദ് ബിൻ സൽമാൻ, ഖഷോഗിയുമായി ഫോണിൽ സംസാരിച്ചതിന്റെ രേഖകളും ഏജൻസി പരിശോധിച്ചു. ഖാലിദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് രേഖകൾ വാങ്ങാൻ ഖഷോഗി ഇസ്താംബുളിലെത്തിയതെന്നാണ് നിഗമനം.
കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്ന് സൗദി ഭരണകൂടം ആവർത്തിക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. അതേസമയം, വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് നിഷേധിച്ച് ഖാലിദ് ബിൻ സൽമാൻ ട്വീറ്റുചെയ്തു. ഖഷോഗിയുമായി സന്ദേശം കൈമാറിയത് ഒരുവർഷം മുന്‍പാണെന്നും തെളിവുകൾ പുറത്തുവിടാൻ അമേരിക്കൻ സർക്കാർ തയ്യാറാകണമെന്നുമാണ് പ്രതികരണം.
മാധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കാൻ സിഐഎ തയ്യാറായിട്ടില്ല. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല കൊലക്കുറ്റത്തിന് 23 പേരാണ് സൗദിയിൽ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേർക്ക് വധശിക്ഷ നൽകണമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു.
ലോസ് ആഞ്ചലസ്: കലിഫോർണിയയിൽ വിവിധയിടങ്ങളിൽ പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. ഇതിൽ 29 പേർ വടക്കൻ കലിഫോർണിയയിലാണ് മരിച്ചത്. 228 പേരെയാണ് കാണാതായിരിക്കുന്നത്.
അതേസമയം കാണാതായ 137 പേരെ സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് ലഭിച്ചു. ഇവർ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് മാറിയതായാണ് വിവരം. കാട്ടുതീയെ തുടർന്നു 300,000 ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മൂന്നിടങ്ങളിലാണ് കാട്ടുതീ പടരുന്നത്- സംസ്ഥാനത്തിന്റെ വടക്ക് കാന്പ് ഫയർ, തെക്ക് വൂൾസ്ലി ഫയറും ഹിൽ ഫയറും.
കാന്പ് ഫയറാണ് കൂടുതൽ നാശം വിതയ്ക്കുന്നത്. പാരഡൈസ് നഗരത്തെ വിഴുങ്ങിയ ഈ കാട്ടുതീ നിരവധി ജീവനുകളാണ് കവർന്നത്. 7,000 കെട്ടിടങ്ങളെ തീ വിഴുങ്ങി. പാരഡൈസ് നഗരത്തിലെ 90 ശതമാനം ഭവനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
തെക്കൻ മേഖലയിൽ പടരുന്ന വൂൾസ്ലി ഫയറും ഹിൽ ഫയറും മാലിബൂ നഗരത്തിൽ വലിയ നാശമുണ്ടാക്കിയത്. ഹെലികോപ്റ്ററുകൾ അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് അഗ്നിശമനസേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
കലിഫോർണിയയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ. വടക്കന്‍ മേഖലയിലും ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറുമാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. ഇതുവരെ ഒമ്പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നരലക്ഷം പേരെ വീടുകളില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വാഷിംഗ്ടണില്‍ നിന്നുളള നൂറോളം അഗ്നിശമനാസേനാ ജീവനക്കാരെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. കലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്.
വൂല്‍സീ കാട്ടുതീയാണ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പ്രധാനപാതയായ ഹൈവേ 101 ലാണ് തീ പടര്‍ന്നിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് 14,000 ഏക്കര്‍ ഭൂമി കത്തിനശിച്ചിട്ടുണ്ട്. അഞ്ച് പേരെ വെന്തുമരിച്ച നിലയില്‍ കാറിനുളളില്‍ നിന്നാണ് കണ്ടെത്തിയത്. മാലിബു നഗരത്തിലെ പാതയോരത്ത് അടക്കം തീ പടര്‍ന്നു. ഇവിടെ പല വീടുകളും കത്തി നശിച്ചു. നഗരത്തിലേക്കും തീ പടര്‍ന്നതോടെ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതലുണ്ടായത്.
കലബാസിൽ, മലിബു എന്നിവടങ്ങളിലാണ് സിനിമാ ടെലിവിഷൻ മേഖലയിലെ പല പ്രമുഖരും താമസിക്കുന്നതും. കിം കര്‍ദാഷിയാന്‍ അടക്കമുളള നിരവധി പ്രമുഖ താരങ്ങള്‍ താമസിക്കുന്ന ഈ പ്രദേശങ്ങളിൽ കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമല്ല. നഗരത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് കിം കർദിഷിയാൻ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു. മാലിബുവിലുളള വീട്ടില്‍ നിന്നും മാറി താമസിച്ചതായി ഗായിക ലേഡി ഗാഗ വ്യക്തമാക്കി. ഓസ്കര്‍ പുരസ്കാര ജേതാവായ സംവിധായകന്‍ ഗില്ലെര്‍മോ ഡെല്‍ ടോറേയും പ്രദേശത്ത് നിന്നും മാറി താമസിച്ചതായി അറിയിച്ചു.കഴിഞ്ഞ ദിവസം 12 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടന്ന ബാര്‍ സ്ഥിതി ചെയ്യുന്ന പ്രദേശവും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.
ബുട്ടെ കൗണ്ടിയിലെ ക്യാംപ് കാട്ടുതീയില്‍ പെട്ടുപോയ കാറിനുള്ളില്‍ നിന്നാണ് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മലിബു പട്ടണവും അഗ്നിക്കിരയായി. നിരവധി വീടുകളും വാഹനങ്ങളും ഇതിനകം കത്തിനശിച്ചു. ശക്തമായ കാറ്റ് തീ അതിവേഗം പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുന്നുണ്ട്. ലൊസാഞ്ചലസിനു നാൽപതു മൈൽ ബോർഡർ ലൈൻബർ ആൻഡ് ഗ്രില്ലിലുണ്ടായ വെടിവെപ്പില്‍ അക്രമിയും പൊലീസ് ഓഫിസറും ഉൾപ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് മറ്റൊരു ദുരന്തം കൂടി കലിഫോർണിയയെ പിടിച്ചു കുലുക്കുന്നത്. സംഭവത്തിൽ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ഇരുനൂറിലധികം പേർ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് നൈറ്റ് പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്.
#WoolseyFire; #Firefighters rush to save multiple structures on fire or threatened including this #GoodNiteInn hotel near the 101 fwy and Lost Hills Rd. pic.twitter.com/ptbfniaFzj
— Erik Scott (@PIOErikScott) November 9, 2018
A ‘firenado’ tore through this Northern California town as the ‘Camp Fire’ quickly spread through Butte County pic.twitter.com/ijA5XiNRmX
— NowThis (@nowthisnews) November 9, 2018
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് ഇനിമുതല്‍ പൗരത്വം ലഭിക്കില്ല. ഇത് സംബന്ധിച്ച് അമേരിക്കന്‍ ഭരണഘടനയുടെ 14ാം ഭേദഗതിയില്‍ നിര്‍ദേശിക്കുന്ന നിലവിലുളള നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കന്‍ പൗരന്മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്തുന്നത്. പ്രത്യേക എക്സിക്യുട്ടീവ് ഓര്‍ഡറിലൂടെ നിയമം മാറ്റാന്‍ തയ്യാറെടുക്കുനന്തായി ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
അമേരിക്കയില്‍ കുടിയേറ്റം തടയുന്നതിന് ട്രംപ് ഭരണകൂടം നിയമഭേദഗതിയിലൂടെയും നയവ്യതിയാനങ്ങളിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാവിലക്കും കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുളള കാര്യങ്ങള്‍ ചെയ്യുകയാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് പുതിയ നീക്കം.
ട്രംപിന്‍റെ പുതിയ നീക്കം വലിയ നിയമപോരാട്ടങ്ങള്‍ വഴിവയ്ക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം ഭരണഘടനാ ഭേദഗതിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നിരിക്കെ, പ്രസിഡന്‍റിന്‍റെ അധികാരം ഉപയോഗിച്ച് എക്സിക്യുട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരുന്നത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.
ന്യൂഡൽഹി: റിപ്പബ്ളിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ ക്ഷണം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരസിച്ചതായി റിപ്പോർട്ട്. ട്രംപിനെ ഇന്ത്യ ക്ഷണിച്ചതായി ഓഗസ്റ്റിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും സാൻഡേഴ്സ് വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ട്രപിനെ ക്ഷണിച്ച കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
ട്രംപിന്‍റെ യാത്രാ പദ്ധതികൾ സംബന്ധിച്ച് വൈറ്റ് ഹൗസുമായി സംസാരിച്ചിരുന്നു എന്നു മാത്രമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. എല്ലാ വർഷവും റിപ്പബ്ളിക് ദിന ചടങ്ങിലേക്ക് ഏതെങ്കിലും പ്രമുഖരെ ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിക്കാറുണ്ട്. 2015-ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയായിരുന്നു മുഖ്യാതിഥി. ഈ വർഷം പത്ത് ആസിയാൻ രാജ്യങ്ങളുടെ തലവൻമാർ ചടങ്ങിൽ പങ്കെടുത്തു.
കാലിഫോർണിയ: ട്രക്കിങ്ങിനിടെ സെൽഫിയെടുക്കുമ്പോൾ മലയാളി ദമ്പതികൾ അമേരിക്കയിലെ കാലിഫോർണിയയിൽ കൊക്കയിലേക്ക് വീണ് മരിച്ചു. ചൊവ്വാഴ്‌ചയാണ് ദുരന്തമുണ്ടായത്. കതിരൂർ ഡോ.എം.വി.വിശ്വനാഥൻ – ഡോ.സുഹാസിനി എന്നിവരുടെ മകൻ വിഷ്ണു(29) ഭാര്യയും കോട്ടയത്ത് രാമമൂർത്തി-ചിത്ര ദമ്പതികളുടെ മകളുമായ മീനാക്ഷി(29) എന്നിവരാണ് മരിച്ചത്.കതിരൂർ ശ്രേയസ് ആശുപത്രി ഉടമയാണ് ഡോ.എം.വി.വിശ്വനാഥൻ.
ഇന്ന് പുലർച്ചെയാണ് അമേരിക്കൻ കോൺസുലേറ്റിൽ നിന്ന് ഇരുവരുടെയും മരണവാർത്ത ബന്ധുക്കൾക്ക് ലഭിച്ചത്. ട്രക്കിങ്ങിനിടെ മലമുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണതാണെന്നാണ് വിവരം. എൻജിനീയറായ വിഷ്ണു കഴിഞ്ഞ ബുധനാഴ്‌ച ജോലിക്ക് എത്തിയിരുന്നില്ല. സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. മൃതദേഹങ്ങൾക്കരികിൽ നിന്ന് ഇരുവരുടെയും പാസ്‌പോർട്ട് പൊലീസിന് ലഭിച്ചു.ചെങ്ങന്നൂർ എൻജിനീയറിങ് കോളജിൽ സഹപാടികളായിരുന്ന വിഷ്ണുവും മീനാക്ഷിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും. നിരവധി തവണ നിഷേധിച്ച ശേഷം ജമാല്‍ ഖഷോഗിയുടെ കൊലപ്പെച്ചതാണെന്ന വിവരം കഴിഞ്ഞദിവസമാണ് സൗദി സ്ഥിരീകരിച്ചത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ബലപ്രയോഗത്തിനിടെയായിരുന്നു ഖഷോഗിയുടെ മരണമെന്നുമായിരുന്നു സൗദിയുടെ വിശദീകരണം. കൊലപാതകവുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ രാജകുമാരന് ബന്ധമില്ലെന്നും സൗദി വ്യക്തമാക്കിയിരുന്നു.
ഈ വിശദീകരണമാണ് അമേരിക്കയും ബ്രിട്ടനും തള്ളിയത്. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇത്രയും സമയമെടുത്തതിനെ വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യം അറിയാന്‍ അമേരിക്കയ്ക്ക് തുര്‍ക്കിയില്‍ സന്നാഹങ്ങളുണ്ടെന്നും അത് ഇന്നത്തോടെ വ്യക്തമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം സൗദിയുമായുള്ള സഹകരണം അവസിനിപ്പിക്കാന്‍ തയ്യാറല്ലെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു.
ഇതിനുപിന്നാലെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ റിയാദില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. സൗദിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് ബ്രിട്ടനും പ്രതികരിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ തക്ക ശിക്ഷ അനുഭവിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് പറഞ്ഞു.
അതേസമയം ഖഷോഗിയുടെ കൊലപാതകത്തില്‍ ആശങ്കകള്‍ ഉണ്ടെങ്കിലും തല്‍ക്കാലം സൗദിക്കൊപ്പമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ഇതിനിടയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന തുര്‍ക്കി സംഘത്തെ വാഹന പരിശോധന നടത്താന്‍ എംബസി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. സൗദി നയതന്ത്രകാര്യാലയത്തിന്റെ പാര്‍ക്കിംഗ് മേഖലയിലുള്ള കാര്‍ പരിശോധിക്കുന്നതിനാണ് അനുമതി നല്‍കാതിരുന്നത്.
ഈ കാറില്‍ നിന്ന് മറ്റൊരു കാറിലേക്ക് പൊതിഞ്ഞുകെട്ടിയ എന്തോ കൈമാറിയതായി തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ സത്യാവസ്ഥ ഇന്ന് പാര്‍ലമെന്റിനെ അറിയിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയിപ് എര്‍ദോഗനും വ്യക്തമാക്കിയിട്ടുണ്ട്.
സാൻ ഫ്രാൻസിസ്ക്കോ: ഐഫോൺ XS ന്റെ ലോഞ്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കിടയിൽ വൻ കൊള്ള. കാലിഫോർണിയയിലെ പലോ ആൾട്ടോ ആപ്പിൾ സ്റ്റോറിലാണ് സംഭവം.12 മണിക്കൂറിനുള്ളിൽ രണ്ട് തവണയാണ് സ്റ്റോർ കൊള്ളയടിച്ചത്. സ്റ്റോറിൽനിന്നും പതിനായിരക്കണക്കിന് രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷണം പോയതായി സ്റ്റോർ അധികാരികൾ പറഞ്ഞു.
ശനിയാഴ്ച്ച രാത്രി 7 മണിയോടെയാണ് സ്റ്റോർ ആദ്യം കൊള്ളയടിക്കുന്നത്. ഐഫോൺ XS, ഐഫോൺ XS മാക്സ് തുടങ്ങിയ വിവിധ മോഡലുകൾ ഉൾപ്പെടെ നാല് ലക്ഷം രൂപ വില മതിക്കുന്ന ഡെമോ ഐഫോൺ മോഡലുകളാണ് മോഷണം പോയത്. ആദ്യ മോഷണത്തിന് തൊട്ടു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അടുത്ത മോഷണവും നടന്നു. രണ്ട് മോഷണങ്ങളിൽനിന്നുമായി ഏകദേശം 77 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് സ്റ്റോറിൽനിന്നും മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു.
മോഷണത്തിനുശേഷം പ്രതികൾ വ്യത്യസ്ത വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേർ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.
അമേരിക്കയെ ചുറ്റിച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിനു ശേഷം പ്രളയക്കെടുതിയെ അതിജീവിക്കുകയാണ് രാജ്യം. ഇപ്പോള്‍ത്തന്നെ മുപ്പതിലേറെ പേര്‍ മരിച്ചു കഴിഞ്ഞു. ആയിരങ്ങളാണ് അഭയകേന്ദ്രത്തിലേക്കു മാറിയത്. അപകട മുന്നറിയിപ്പു നല്‍കിയ ഇടങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുപോക്ക് തുടരുകയാണ്. ഇതിനിടയിൽ ഒരു പ്രേതകഥയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പേര് ഗ്രേമാന്‍. ഗ്രേമാന്റെ വിഡിയോയും വ്യപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ഇത് സാധാരണ പ്രേതത്തേപ്പോലെ ഉപദ്രവകാരിയല്ല. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുതരുന്ന പ്രേതമാണ്. കൊടുംനാശം വിതയ്ക്കുന്ന കാറ്റും പേമാരിയും എത്തും മുന്‍പ് ഗ്രേമാന്‍ വിവരമറിയിക്കുമെന്നാണ് സൗത്ത് കാരലൈനയിലെ ചിലരെങ്കിലും വിശ്വസിക്കുന്നത്. അതിന് ശക്തിപകർന്ന് ഇവർക്കിടയിൽ ഒറു കഥയും പരക്കുന്നുണ്ട്.
വളരെ പണ്ടാണു സംഭവം. ഒരു നാവികന്‍ തന്റെ കാമുകിയെ കാണാൻ പോവുകയായിരുന്നു. അവളോട് തന്റെ ഇഷ്ടം തുറന്നു പറയാനാണു യാത്ര. ആ നേരം കൊടുങ്കാറ്റ് ആഞ്ഞു വീശിത്തുടങ്ങിയിരിക്കുന്നു. അത് ദ്വീപിലെത്തും മുൻപേ അവളോടുള്ള ഇഷ്ടം അറിയിക്കാൻ കുതിരപ്പുറത്തു പാഞ്ഞു പോയിക്കൊണ്ടിരിക്കുകയായിരുന്നു നായകൻ.
ദൂരെ നിന്നുതന്നെ പെണ്‍കുട്ടി ആ ചെറുപ്പക്കാരനെ കണ്ടു. പക്ഷേ അപ്പോഴേക്കും കടലും കാറ്റും കലിതുള്ളിക്കഴിഞ്ഞിരുന്നു. കൊടുങ്കാറ്റില്‍പ്പെട്ട് കുതിരപ്പുറത്തു നിന്ന് ചെറുപ്പക്കാരന്‍ തെറിച്ചു വീണു. കടല്‍ത്തീരത്തെ ഒരു മണല്‍ച്ചതുപ്പിലേക്കായിരുന്നു ആ വീഴ്ച. വീണാലുടന്‍ മണലിനടിയിലേക്കു വലിച്ചു കൊണ്ടുപോകുന്ന തരം ചതുപ്പായിരുന്നു അത്. അപകടം കണ്ട് വാവിട്ടുകരഞ്ഞ പെണ്‍കുട്ടി കൊടുങ്കാറ്റിന്റെ ഭീകരതയും അങ്ങനെയാണു തിരിച്ചറിഞ്ഞത്. എത്രയും പെട്ടെന്നു വീട്ടിലേക്ക് ഓടിയെത്തിയ അവള്‍ വീട്ടുകാരെയും കൂട്ടി സുരക്ഷിതസ്ഥാനത്തേക്കു മാറി. കൊടുങ്കാറ്റെല്ലാം അടങ്ങി തിരികെയെത്തിയപ്പോള്‍ കണ്ടതാകട്ടെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയും. അവര്‍ താമസിക്കുന്ന ദ്വീപില്‍ സകലതും കൊടുങ്കാറ്റില്‍പ്പെട്ടു താറുമാറായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീടിനു മാത്രം യാതൊരു കുഴപ്പവുമില്ല. ആ വിശ്വാസം സൗത്ത് കാരലൈനയിലുള്ളവര്‍ക്ക് ഇപ്പോഴുമുണ്ട്. ഗ്രേമാനെ കണ്ടു കഴിഞ്ഞാല്‍ തങ്ങളുടെ വീടിനു കൊടുങ്കാറ്റില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസം. ഇപ്പോഴും ഗ്രേമാൻ തന്റെ പ്രിയപ്പെട്ട പെൺകുട്ടിയോട് ഇഷ്ടം പറയാൻ പൗലീ ദ്വീപിലേക്ക് വരാറുണ്ടെന്നാണു പ്രേതവിശ്വാസികൾ കരുതുന്നത്.
എന്നാല്‍ അധികമാകും ഗ്രേമാനെ കണ്ടിട്ടില്ല. 1822ലാണ് ആദ്യമായി ഗ്രേമാനെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇരുട്ടില്‍ ഗ്രേ നിറത്തില്‍, മണലില്‍ നിന്നെഴുന്നേറ്റു നടക്കും പോലൊരു രൂപമാണതെന്നാണു പറയപ്പെടുന്നത്. 1954ല്‍ ഹസെല്‍ ചുഴലിക്കാറ്റിനും 1989ല്‍ ഹ്യൂഗോ ചുഴലിക്കാറ്റിനും മുന്‍പേ ഗ്രേമാന്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണു മറ്റൊരു കഥ. ഇത്തവണ ഫ്‌ളോറന്‍സ് കൊടുങ്കാറ്റിനു മുന്നോടിയായും ഗ്രേമാന്‍ വന്നതായാണു പറയപ്പെടുന്നത്. അതിനുള്ള തെളിവുമായി ‘ഗോസ്റ്റ് ഗയ്‌സ് ഗോ’ എന്ന യൂട്യൂബ് ചാനലില്‍ ഒരു വിഡിയോയും പ്രത്യക്ഷപ്പെട്ടു. കാറ്റിലും മഴയിലും കനത്ത തിരയിലും ആടിയുലയുന്ന ഒരു കടല്‍പ്പാലത്തിലൂടെ ഗ്രേമാന്‍ നടക്കുന്നതായിരുന്നു വിഡിയോ. സൂക്ഷിച്ചു നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ത്തന്നെ കാണാം കനത്ത കാറ്റിനെയും കൂസാതെ ഒരു സുതാര്യമായ രൂപം പാലത്തിലൂടെ നടക്കുന്നത്. മനുഷ്യന്റെ ആകൃതിയുമായിരുന്നു അതിന്.
വിഡിയോ തട്ടിപ്പാണെന്നു പറഞ്ഞു പലരും രംഗത്തെത്തിയിട്ടുണ്ട്. അതോടെ, എവിടെ നിന്നാണ് വിഡിയോ ലഭിച്ചത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈയാഴ്ച തന്നെ പുറത്തുവിടുമെന്ന് ‘ഗോസ്റ്റ് ഗയ്‌സ് ഗോ’ ചാനലും അറിയിച്ചിട്ടുണ്ട്.
വിശ്വഹൃദയം കവർന്ന മുന്‍ മിസ് യൂണിവേഴ്സ് ചെല്‍സി സ്മിത്ത് അർബുദത്തിനു കീഴടങ്ങി. 43 വയസുകാരിയായ ചെല്‍സി കരളിലെ ക്യാന്‍സര്‍ ബാധിച്ചാണ് മരണപ്പെട്ടത്. 1995ൽ സുസ്മിത സെന്നിന്റെ പിൻഗാമിയായിട്ടാണ് അമേരിക്കക്കാരി ചെൽസി സ്മിത്ത് വിശ്വസുന്ദരിപ്പട്ടം ചൂടിയത്. 1995ൽ മിസ് യുഎസ്എ കിരീടം ചൂടിയ ടെക്സസുകാരി ചെല്‍സി സ്മിത്ത് നമീബിയയിൽ നടന്ന വിശ്വസുന്ദരി മത്സരത്തിലും വിജയിക്കുകയായിരുന്നു.
15 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു യുഎസുകാരി മിസ് യൂണിവേഴ്സ് പട്ടം നേടിയത്. അന്ന് ചെല്‍സി സ്മിത്തിനെ കിരീടം അണിയിച്ചത് 1994 ലെ വിശ്വസുന്ദരി സുസ്മിത സെന്‍ ആയിരുന്നു. “അവളുടെ ആ ചിരിയും ആത്മവീര്യവും ഞാന്‍ ഇഷ്ടപ്പെട്ടു. എന്റെ സുന്ദരിയായ കൂട്ടുകാരിക്ക് നിത്യശാന്തി നേരുന്നു”-സുസ്മിത ട്വിറ്ററിൽ കുറിച്ചു. 1994-ല്‍ മനിലയില്‍ വച്ച് നടന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയം നേടിയത്.