ഷെറിൻ മാത്യൂസിനെ യു.എസില്‍ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കി. ഷെറിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് വിട്ടയച്ചത്. ഇതിനെത്തുടർന്നു തടവിലായിരുന്ന സിനിയെ മോചിപ്പിച്ചു. എന്നാൽ സിനിയുടെ ഭർത്താവ് വെസ്‌ലി മാത്യൂസ് വിചാരണ നേരിടണം. 2017 ഒക്ടോബറില്‍ റിച്ചഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതാവുകയും പിന്നീട്, വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു മൃതദേഹം കണ്ടെത്തിയതിനെയും തുടർന്നാണ് മലയാളി ദമ്പതികളായ വെസ്‍ലി മാത്യൂവും സിനി മാത്യൂസും പൊലീസ് കസ്റ്റഡിയിലായത്.
ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയപ്പോൾ വളർത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്. അതേസമയം സിനി ഇവർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയി എന്നു പൊലീസിന് തെളിയിക്കാൻ സാധിക്കാതിരുന്നതാണ് ഇവരുടെ മോചനത്തിലേയ്ക്ക് വഴി തുറന്നത്. ഭക്ഷണം കഴിക്കാൻ പോയതിന്റെ ബില്ലുകളോ മൊഴികളോ അന്വേഷണത്തിൽ കണ്ടെത്താനായില്ല.
പുറത്തു വന്ന സിനി മകളെ കാണുന്നതിനുള്ള അവകാശവും പാസ്പോർട്ടും വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടതായി സിനിയുടെ അറ്റോർണി ഹീത്ത് ഹാരിസ് പറഞ്ഞു. ദൈവാനുഗ്രഹമാണ്, വിട്ടയച്ചതിൽ നന്ദിയുണ്ട്, എല്ലാവരോടും നന്ദി. മകളുമായി സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും സിനി പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ ഭർത്താവിനെക്കുറിച്ച് പ്രതികരിക്കാൻ സിനി തയാറായില്ല. അറസ്റ്റിലായതിനു പിന്നാലെ ഇരുവരുടെയും കുട്ടിയിലുള്ള അവകാശം എടുത്തു കളഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സിനിക്ക് സ്വന്തം കുഞ്ഞിനെ കാണാൻ ഉടൻ സാധിക്കില്ല. ഇവരുടെ കുഞ്ഞ് ബന്ധുവിനൊപ്പമാണ് ഇപ്പോഴുള്ളത്.
അതേസമയം, വെസ്‌ലി മാത്യുവിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടി കുട്ടി മരിച്ചെന്നാണ് വെസ്‍ലിയുടെ മൊഴി. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു. തുടർന്നായിരുന്നു ഇരുവരുടെയും അറസ്റ്റ്.
പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. അന്നു വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്നു ഉറപ്പായ സാഹചര്യത്തിലാണു വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ച് എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്. വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളിൽ നിന്നാണ് ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. മലയാളി ദമ്പതികളും വെസ്ലിയും സിനിയും ബിഹാറിലെ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്ക് കാഴ്ചക്കുറവും സംസാര വൈകല്യവുമുണ്ടായിരുന്നു.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാനായി തന്നെ കൊണ്ട് ചെയ്യിപ്പിച്ച നുണയുടെയും ചതിയുടെയും വഞ്ചനയുടെയും കഥകൾ വെളിപ്പെടുത്തി ട്രമ്പിനൊപ്പം ദീർഘകാലം അഭിഭാഷകനായി പ്രവർത്തിച്ച മിഷേൽ കോഹൻ രംഗത്ത്. “ചോർന്ന വിക്കി ലീക്സ് ഇമൈലുകളെ കുറിച്ച് ട്രംപിന് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ട് മാധ്യമങ്ങളുടെ മുന്നിൽ നാടകം കളിച്ചു, എന്നെകൊണ്ട് കള്ളം പറയിച്ചു. 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ റഷ്യയുമായി യാതൊരു വിധ ബിസ്സിനസ്സിനും താല്പര്യമില്ലെന്ന നട്ടാൽക്കുരുക്കാത്ത നുണ ഇന്നാട്ടിലെ പൗരന്മാരോട് ട്രംപ് എന്നെക്കൊണ്ട് പറയിപ്പിച്ചു. പല കാലങ്ങളായി പല സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്തിട്ട് അതൊക്കെ തേച്ച്മാച്ച് കളയാൻ അനധികൃതമായി കുറെ പണം വാരി വിതറി…..” ട്രംപിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കോഹൻ ഉന്നയിക്കുന്നത്.
“വംശീയ വെറികൊണ്ട് നടക്കുന്നയാൾ”,” ചതിയൻ”, “ആളുകളെ വഞ്ചിച്ചു പണമുണ്ടാക്കുന്നവൻ” എന്നൊക്കെയാണ് കോഹൻ ട്രംപിനെ വിശേഷിപ്പിക്കുന്നത്. ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി ആണവ ഉടമ്പടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് ഇന്നലെ വിയറ്റ്നാമിലെത്തിയ നേരത്ത് കൊഹാനെ പരാമർശിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ചില ലൈംഗികാരോപണങ്ങൾ ഒതുക്കി തീർക്കാനായി അനധികൃതമായി പൈസകൊടുത്ത കേസിലും മറ്റുമായി കോഹൻ മെയ് മാസം മുതൽ മൂന്നു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കാനിരിക്കെയാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. ഹൌസ് ഓഫ് റെപ്രസന്ററ്റിവ് ഓവർസൈറ്റ് കമ്മറ്റിയിൽ നടത്തിയ ഒരു ടെസ്റ്റിമോണയിലാണ് കോഹൻ ഇതെല്ലം തുറന്ന് പറഞ്ഞത്.
റഷ്യയുമായി ബന്ധപ്പെടുത്തി ട്രംപ് വിശാലമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. അതിന്റെ വിവരങ്ങൾ എല്ലാം അറിയുന്ന എന്റെ മുഖത്തു നോക്കി റഷ്യയുമായി യാതൊരു ഇടപാടും നമുക്കില്ല, അങ്ങനെ വേണം ഇവിടുത്തെ ജനത്തെ അറിയിക്കാൻ എന്നാണ് ട്രംപ് പറഞ്ഞത്. ന്യൂ യോർക്കിലെ ഫെഡറൽ പ്രോസിക്യൂട്ടർസ് ട്രംപ് കൂടി ഉൾപ്പെടുന്ന ഇപ്പോൾ പുറത്ത് പറയാൻ പറ്റാത്ത ഒരു കേസിനെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണെന്നും കോഹന്റെ സംസാരത്തിൽ സൂചനകളുണ്ട്.
‘എനിക്കുപറ്റിയത് പോലൊരു അബദ്ധമൊന്നും നിങ്ങൾക്കാർക്കും പറ്റരുതേയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആ ഒരൊറ്റ അബദ്ധത്തിന് ഞാൻ വലിയ വില കൊടുക്കേണ്ടി വന്നു, ഞാൻ മാത്രമല്ല എന്റെ കുടുംബം മുഴുവനും അതിന്റെ പിഴ ഒടുക്കി, ഇനിയും അനുഭവിക്കാനിരിക്കുന്നു” ട്രംപിന്റെ കൂട്ടാളിയായി ഒപ്പം നിന്നത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, അത്യധികം നിരാശ്ശയോടെയാണ് കോഹൻ സംസാരിച്ചത്. ഒബാമയുടെ ജന്മസ്ഥലത്തെ ചൊല്ലി കോഹൻ അത്യധികം വംശീയമായ സിദ്ധാന്തങ്ങൾ മെനഞ്ഞെന്നും ട്രംപ് അസ്സൽ ഒരു വംശീയവാദിയാണെന്നും അദ്ദേഹത്തിന്റെ മനസ്സുനിറയെ വംശീയ വെറിയാണെന്നും കോഹൻ ആരോപിച്ചു. 2020 ൽ ട്രംപ് പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അത്രയെളുപ്പം അധികാരകൈമാറ്റം ഉണ്ടാകില്ലെന്ന് ട്രംപിനെ ദീർഘ കാലമായി അറിയാവുന്ന കോഹൻ പ്രവചിക്കുന്നുമുണ്ട്.
ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത കഥയാണ് അമേരിക്കയില്‍ നിന്നും പുറത്തുവരുന്നത്. ക്രൈം ത്രില്ലര്‍ നോവലിനെ പോലും അമ്പരിപ്പിക്കുന്ന ഒരു ട്രാജഡി. സ്വന്തം കുട്ടികളായ 13 പേരെയാണ് അമേരിക്കയില്‍ മാതാപിതാക്കള്‍ തടവില്‍ പാര്‍പ്പിച്ച് ദാരുണമായി പീഡിപ്പിച്ചത്. 3 മുതല്‍ 30 വയസ്സുവരെ പ്രായമുള്ള ഇവരുടെ കുട്ടികളെ വര്‍ഷങ്ങളോളം വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ഒരു വര്‍ഷം മുന്‍പാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്. രാജ്യാന്തര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസാണിത്.
സംഭവത്തില്‍ മാതാപിതാക്കള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. ലൊസാഞ്ചലസ് സ്വദേശി ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്ന ടര്‍പിനുമാണ് തങ്ങളുടെമേല്‍ ചുമത്തിയ 14 കുറ്റങ്ങളും സമ്മതിച്ച് കോടതിയില്‍ മൊഴി നല്‍കിയത്.
13 കുട്ടികളാണ് ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്നയ്ക്കും ഉള്ളത്. ഇവരെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിനാണ് ഡേവിഡിനും ലൂയിസിനുമെതിരെ കേസെടുത്തത്. 30 വയസ്സുള്ള മൂത്ത മകന്‍ മുതല്‍ 3 വയസ്സുള്ള ഇളയ കുട്ടിയെ വരെയാണ് ഇവര്‍ തടവില്‍ പാര്‍പ്പിച്ചത്. ലൊസാഞ്ചലല്‍സിലെ പെരിസിലെ വീട്ടില്‍ നിന്നു 17-കാരി ജോര്‍ദന്‍ സെല്‍ഫോണിലൂടെ പൊലീസിനെ വിവരമറിയിച്ച ശേഷം ജനാല വഴി രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന ഈ കഥ പുറംലോകം അറിയുന്നത്. നടപടികള്‍ക്കിടെ ജോര്‍ദന്‍ വിവരം അറിയിച്ച സെല്‍ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അവള്‍ പറഞ്ഞ കഥകള്‍, മാതാപിതാക്കള്‍ക്ക് സ്വന്തം കുട്ടികളോട് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോ എന്നാരിലും സംശയമുണര്‍ത്തുന്നതാണ്.
തന്റെ അഭിഭാഷകവൃത്തിയിലെ ഏറ്റവും മോശമായ കേസുകളില്‍ ഒന്നാണിതെന്നും മാതാപിതാക്കള്‍ കുറ്റം സമ്മതിച്ചതില്‍ ഏറെ സന്തേഷമുണ്ടെന്നും പ്രോസിക്യൂട്ടര്‍ മൈക്കിള്‍ ഹെസ്റ്റ്റിന്‍ പറഞ്ഞു. ഇതു കുട്ടികളെ കോടതി വിചാരണയില്‍ നിന്നു രക്ഷിക്കാന്‍ സഹായിക്കും. കോടതിയില്‍ മൊഴി നല്‍കുന്നത് ഒരുപക്ഷേ അവര്‍ക്ക് മാനസിക പീഡനമായി തോന്നാമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിലാണ് കേസിന്റെ വിധി പറയാന്‍ കോടതി നിശ്ചയിച്ചിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ കിട്ടാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൂത്തമകന്‍ ജോര്‍ദ്ദാന്‍ പറയുന്നത് താന്‍ ഇതുവരെ ലോകം കണ്ടിട്ടില്ലെന്നാണ്. വീട് എപ്പോഴും വൃത്തിഹീനമായിരിക്കും. ഞാനും സഹോദരങ്ങളും കുളിക്കാറില്ല. ഞങ്ങളെ കട്ടിലിനോട് ചേര്‍ന്നു ചങ്ങലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു. ചിലപ്പോഴൊക്കെ ശ്വസിക്കാന്‍ പോലും പ്രയാസമായിരിക്കും. അതുകാരണം കാലില്‍ എപ്പോഴും ഉണങ്ങാത്ത മുറിവുണ്ടാകും. ചിലപ്പോള്‍ പറയുന്നത് അനുസരിക്കാതിരുന്നാല്‍ ചങ്ങല കൂടുതല്‍ മുറുക്കത്തോടെ ഇടും. ചിലപ്പോഴൊക്കെ സഹോദരിമാര്‍ കട്ടിലില്‍ എഴുന്നേറ്റിരുന്ന് കരയാറുണ്ടായിരുന്നു.
ഒരു ദിവസം 20 മണിക്കൂര്‍ ഉറങ്ങണമെന്നായിരുന്നു നിബദ്ധന. അര്‍ദ്ധരാത്രിയിലാണ് ഇവര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. സാന്‍ഡ്വിച്ചുകളും ചിപ്സും മാത്രമാണ് നല്‍കിയിരുന്നത്. രോഗം വന്നാല്‍ ഡോക്ടറെ പോലും കാണിക്കില്ല. ചങ്ങലകള്‍ അവിക്കുന്നത് ശുചിമുറിയില്‍ പോകുമ്പോള്‍ മാത്രമാണ്. കൈപ്പത്തിക്കു താഴെ നനഞ്ഞാല്‍ വെള്ളത്തില്‍ കളിച്ചുവെന്ന് പറഞ്ഞ് മാരകമായി അടിക്കുമായിരുന്നു. വര്‍ഷത്തില്‍ ഒന്നു മാത്രമാണ് കുളിക്കാന്‍ സമ്മതിച്ചിരുന്നത്…’ ജോര്‍ദാന്‍ പറയുന്നു. ഇപ്പോള്‍ 13 പേരും ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്.
ടൈം ട്രാവല്‍., അങ്ങനൊന്നുണ്ടോ.? ഇല്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഇതിനെ അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ നാം കണ്ടിട്ടുണ്ട്. മാത്രമല്ല താന്‍ ടൈംട്രാവല്‍ നടത്തിയെന്ന് അവകാശപ്പെട്ട് ചില ആളുകളും രംഗത്തെത്തിയിട്ടുണ്ട, പക്ഷെ ഇവയൊന്നും തന്നെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ടൈംട്രാവല്‍ നടത്തി 37 വർഷങ്ങൾക്കു ശേഷം ഇറങ്ങിയ ഒരു വിമാനത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പാന്‍ അമേരിക്ക വിമാനം 914. സത്യമെന്നോ മിഥ്യയെന്നോ ഇപ്പോഴും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത സംഭവം കൂടിയാണ് ഈ വിമാനത്തിന്റെ കാണാതാകലും പിന്നീടുള്ള തിരിച്ചെത്തലും.
1955- ല്‍ 57 യാത്രക്കാരും നാല് ജീവനക്കാരുമായി പാന്‍ അമേരിക്ക 914 എന്ന ചാര്‍ട്ടേര്‍ഡ് വിമാനം ന്യൂയോര്‍ക്കില്‍ നിന്ന് മിയാമിയിലേക്ക് യാത്ര തിരിച്ചു. പിന്നീട് ആ വിമാനത്തെക്കുറിച്ചോ യാത്രക്കാരെക്കുറിച്ചോ ആരും ഒന്നും അറിഞ്ഞില്ല. എങ്ങോട്ട് പോയെന്നോ എവിടെ എത്തിയെന്നോ യാതൊരു വിവരങ്ങളും ലഭിച്ചില്ല. തകര്‍ന്ന് കടലില്‍ പതിച്ചെന്നും അപകടത്തില്‍ കാണാതായി എന്നും അഭ്യൂഹങ്ങളുണ്ടായി. എന്നാല്‍ ഇവയൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.
അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം, 37 വര്‍ഷങ്ങള്‍ക്ക് ശേഷം കാണാതെപോയ വിമാനം തിരികെയെത്തി. വെനസ്വേലയിലെ കരാകസ് വിമാനത്താവളത്തിലാണ് വിമാനം ചെന്നിറങ്ങിയത്. തങ്ങള്‍ എത്തിയിരിക്കുന്നത് വെനിസ്വേലയിലാണെന്ന് അറിഞ്ഞപ്പോള്‍ യാത്ര പുറപ്പെട്ടത് ന്യൂയോര്‍ക്കില്‍ നിന്നാണെന്നും എത്തേണ്ടത് മിയാമിയിലാണെന്നും പൈലറ്റ് വെളിപ്പെടുത്തി. എങ്ങനെയാണ് ആയിരക്കണക്കിന് കിലോമീറ്റര്‍ അപ്പുറം തങ്ങള്‍ എത്തിയതെന്ന് ആര്‍ക്കും വിശദീകരിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ മറ്റൊരു കാര്യം കൂടി അറിഞ്ഞപ്പോള്‍ അവര്‍ ശരിക്കും ഞെട്ടിപ്പോയി. കരാകസ് വിമാനത്താവള അധികൃതരാണ് അവര്‍ വന്നിറങ്ങിയ ദിവസവും തീയതിയും അറിയിച്ചപ്പോഴാണ് അവര്‍ പുറപ്പെട്ടിട്ട് മുപ്പത്തിയേഴ് കഴിഞ്ഞിരിക്കുന്നു എന്നറിഞ്ഞത്.
റണ്‍വേയില്‍ പറന്നിറങ്ങിയ വിമാനത്തിന്റെ ജനാലയില്‍ക്കൂടി യാത്രക്കാരില്‍ പലരെയും എയര്‍പോര്‍ട്ട് ജീവനക്കാര്‍ കണ്ടു. അവരെല്ലാവരും ചെറുപ്പക്കാരായിരുന്നുവെത്രേ! അതായത് 37 വര്‍ഷത്തെ പ്രായം അവരെ ബാധിച്ചിട്ടേയില്ലായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരും എയര്‍പോര്‍ട്ടിലിറങ്ങാന്‍ കൂട്ടാക്കിയില്ല. അടുത്തു വരരുതെന്ന് ആംഗ്യം കാണിച്ച് വിമാനം വീണ്ടും പറന്നുയര്‍ന്നതായി എയര്‍പോര്‍ട്ട് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനിടെ 1956 ല്‍ അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഒരു കലണ്ടര്‍ വിമാനത്തില്‍ നിന്ന് താഴെയിട്ടു. ഇതും എയര്‍പോര്‍ട്ടില്‍ വിമാനമെത്തിയതിന്റെ ശബ്ദരേഖയും മാത്രമാണ് തെളിവായി അവശേഷിക്കുന്നത്.
ചോദ്യങ്ങളൊരുപാട് ബാക്കിയാക്കിയാണ് ഈ വിമാനം കാണാതായതും പിന്നീട് പ്രത്യക്ഷപ്പെട്ടതും. അവര്‍ക്കൊന്നും പ്രായമാകാത്തത് എന്താണ്, ഇന്ധനമില്ലാതെ ഇത്രയും വര്‍ഷം വിമാനം എങ്ങനെ സഞ്ചരിച്ചു, ഇത്രയും നാള്‍ എവിടപ്പോയി തുടങ്ങി കുറെയധികം ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. ടൈം ട്രാവലാണ് വിമാനത്തിന് സംഭവിച്ചതെന്ന് പറയുമ്പോഴും ഇങ്ങനെയൊരു വിമാനം പോലും ഉണ്ടായിരുന്നില്ലെന്ന് സമര്‍ത്ഥിക്കുന്നവരും ഉണ്ട്. കാണാതായതും അപകടത്തില്‍ പെട്ടതുമായി വിമാനങ്ങളെക്കുറിച്ച് പരിശോധിച്ചാല്‍ ഇങ്ങനെയൊരു പേരില്‍ പാന്‍ അമേരിക്കയ്ക്ക് വിമാനമില്ലായിരുന്നുവെന്ന് മറ്റ് ചിലര്‍ പറയുന്നു.
ഇത് വെറും കെട്ടുകഥയാണെന്ന് പറയാന്‍ കാരണങ്ങളും ഇവര്‍ നിരത്തുന്നുണ്ട്. 1992 ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത് 1992 മെയ് 21 നാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നാണ്. 1993 ലെ വാര്‍ത്തയിലും തീയതി മാറ്റമില്ല. നിരവധി വാദപ്രതിവാദങ്ങള്‍ ഇതു സംബന്ധിച്ചു നടന്നു. എങ്കിലും പാന്‍ അമേരിക്ക 914 വിമാനത്തെ കുറിച്ച് കൃത്യമായ ഒരുത്തരം നല്‍കാന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.
കാനഡയെ നടുക്കിയ കൊലപാതകങ്ങളുടെ സത്യം കണ്ടെത്തിയതോടെ വലിയ ഞെട്ടലാണ് രാജ്യം. ബ്രൂസ് മക് ആർതർ എന്ന 67കാരന്റെ വെളിപ്പെടുത്തലാണ് ക്രൂരകൊലപാതകങ്ങളുടെ ചുരുളഴിക്കുന്നത്. 2010 മുതൽ 2017 വരെ കാണാതായ സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്നതും അംഗച്ഛേദം വരുത്തി ഒളിപ്പിച്ചതും താനാണ് എന്നായിരുന്നു ആർതറിന്റെ വെളിപ്പെടുത്തൽ.
ബ്രൂസ് മക് ആർതർ എന്ന സീരിയൽ കില്ലറിലേക്കു പൊലീസ് എത്തിയത് ഇയാളുടെ സ്നേഹിതനും അവസാന ഇരയുമായ ആൻഡ്രൂ കിൻസ്മാനിൽനിന്നാണ്. 2017 ജൂൺ 26ന് ആൻഡ്രൂവിനെ കാണാതായി. പരാതി അന്വേഷിക്കുന്നതിനിടെ വീട്ടിൽ പരിശോധന നടന്നു. ആ ദിവസത്തെ കലണ്ടറിൽ ‘ബ്രൂസ്’ എന്നു കുറിച്ചിട്ടതു പൊലീസ് ശ്രദ്ധിച്ചു. ഈ തുമ്പു പിടിച്ചാണ് അന്വേഷണം ബ്രൂസ് മക് ആർതറിലെത്തിയത്.
മികച്ച ലാൻഡ്സ്കേപ്പർ ആയി അറിയപ്പെട്ടിരുന്ന ബ്രൂസ് 40 വയസ്സുവരെ തന്റെ ലൈംഗികാഭിമുഖ്യത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. 1997ൽ പെട്ടെന്നൊരു ദിവസം ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒഷാവയിയിൽനിന്നു ടൊറന്റോയിലേക്കു താമസം മാറുകയായിരുന്നു. പിന്നീടു ടൊറന്റോയിലെ സ്വവർഗാനുരാഗ സമൂഹത്തിൽ പേരെടുത്തു. 2001ലാണ് ബ്രൂസ് ആദ്യമായി നിയമത്തിനു മുന്നിലെത്തിയത്. ഒരു ആൺവേശ്യയെ ഇരുമ്പുപൈപ്പു കൊണ്ട് അടിച്ചെന്നായിരുന്നു കേസ്. മാപ്പപേക്ഷിച്ചതോടെ ജയിലിൽ കിടക്കാതെ ബ്രൂസ് പുറത്തിറങ്ങി. ഇതിനുശേഷം ഏട്ടോളം പേരെ കൊന്നതായിട്ടാണ് ഇയാളുടെ വെളിപ്പെടുത്തൽ.
കൊലപാതകങ്ങളെല്ലാം ലൈംഗിക പീഡനങ്ങളെ തുടർന്നാണെന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചു. തനിക്കിഷ്ടപ്പെട്ടവരെ വശീകരിച്ചു ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം ബ്രൂസ് കൊലപ്പെടുത്തിയതാകാമെന്നാണു നിഗമനം. കൊല നടത്താനുപയോഗിച്ച വലിയ സെല്ലോടേപ്പ്, സർജിക്കൽ കയ്യുറ, കയർ, സിപ്പുകൾ, ബംഗി വയർ, സിറിഞ്ചുകൾ തുടങ്ങിയവ സൂക്ഷിച്ച ബാഗ് കോടതിയിൽ ഹാജരാക്കി. കഷ്ണങ്ങളായി ഒളിപ്പിച്ചിരുന്ന എട്ടുപേരുടെയും മൃതദേഹങ്ങൾ പൊലീസ് പിന്നീട് കണ്ടെടുത്തു. ‘നഗരത്തിൽ ഇരകളെ വേട്ടയാടിയ രാക്ഷസരൂപി’ എന്നാണു ടൊറന്റോ മേയർ ജോൺ ടോറി ബ്രൂസിനെപ്പറ്റി പറഞ്ഞത്.
Timeline in the case of serial killer Bruce McArthur https://t.co/oTKRuzOGr3
— JC Brake Center (@oembrakeparts) January 30, 2019
മൈക്കിള്‍ ജാക്‌സണ്‍ ഏഴ് വര്‍ഷം പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി കൊറിയോഗ്രാഫര്‍.ഓസ്‌ട്രേലിയന്‍ സ്വദേശിയായ 36 കാരനായ കൊറിയോഗ്രാഫറാണ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഏഴാം വയസു മുതല്‍ 14 വയസുവരെ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും കോറിയാഗ്രാഫര്‍ പറയുന്നു.
ചെറുപ്പത്തില്‍ മുതല്‍ മൈക്കിള്‍ ജാക്‌സണ്‍ തങ്ങളെ ലൈംഗികമായി ഉപയോഗിച്ചതിനെ കുറിച്ചും അതിജീവനത്തെ കുറിച്ചും ലോകത്തിനു മുന്നില്‍ രണ്ട് യുവാക്കള്‍ വിവരിക്കുന്നതാണ് ഡോക്യുമെന്ററിയുടെ ഉളളടക്കം.
തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 2016 ല്‍ മൈക്കിള്‍ ജാക്‌സണിന്റെ എസ്റ്റേറ്റിനെതിരെ 1.6 ബില്യണ്‍ തുകയുടെ നഷ്ടപരിഹാരക്കേസ് ഇയാള്‍ നല്‍കിയിരുന്നു. . എന്നാല്‍ ആരോപണത്തില്‍ മൈക്കിള്‍ ജാക്‌സണിന്റെ എസ്റ്റേറ്റിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു.
എന്നാല്‍ ആരോപണങ്ങളെ തളളി മൈക്കിള്‍ ജാക്‌സണിന്റെ കുടുംബം രംഗത്തു വന്നു. സമാനമായ ആരോപണം 2005 ല്‍ ഉയര്‍ന്നപ്പോള്‍ ജാക്‌സണിനെ ഇയാള്‍ പിന്തുണച്ചിരുന്നുവെന്നും ജാക്‌സണിന്റെ കുടുംബം പറയുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്ന എച്ച്ബിഒക്കെതിരെയും ജാക്‌സണിന്റെ കുടുംബം രംഗത്തു വന്നു. 1992ല്‍ മൈക്കിള്‍ ജാക്ക്‌സണ്‍ എച്ച്ബിഒയ്ക്ക്ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചതാണെന്നും അതിന്റെ കടപ്പാട് കാണിക്കാനുള്ള സമയമാണിതെന്നും ‘ലീവിങ് നെവര്‍ലാന്‍ഡ്’ പ്രദര്‍ശിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു.
മൈക്കിള്‍ ജാക്‌സന്റെ ഡോക്ടറായിരുന്ന കോണ്‍റാഡ് മുറെ മൈക്കിള്‍ ജാക്‌സനെ പിതാവ് ജോ ജാക്‌സണ്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നതായി കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് പിതാവ് ജോ ജാക്‌സണ്‍ മൈക്കിള്‍ ജാക്‌സനെ വന്ധ്യംകരണത്തിന് വിധേയനാക്കിയതെന്ന് മൈക്കിള്‍ ജാക്‌സനെ ചികിത്സിച്ച വിവാദ ഡോക്ടറായ കോണ്‍റാഡ് മുറെ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട പിതാവാണ് അയാള്‍. മൈക്കിളിന്റെ സ്വത സിദ്ധമായ ശബ്ദം നഷ്ടമാകാതിരിക്കാനാണ് രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വന്ധ്യംകരണം നടത്തിയതെന്നും മുറെ പറയുന്നു.
വാഷിംഗ്ടണ്‍: സെല്‍ഫി എടുക്കുന്നതിനിടെ അമേരിക്കയില്‍ വെച്ച് കൊക്കയില്‍ വീണ് മരിച്ച മലയാളി യുവദമ്പതികള്‍ സംഭവ സമയം മദ്യലഹരിയിലായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒക്ടോബര്‍ 26നായിരുന്നു സംഭവം ഉണ്ടായത്. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ.എ.വി വിശ്വനാഥന്‍, ഡോ.സുഹാസിനി ദമ്പതികളുടെ മകന്‍ ബാവുക്കം വീട്ടില്‍ വിഷ്ണു വിശ്വനാഥ് (29) ഭാര്യ മീനാക്ഷി മൂർത്തി (30) സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ചത്. ട്രക്കിങ്ങിനിടെ പര്‍വ്വത നിരകളില്‍ നിന്നും തെന്നിവീണ് ഇരുവരും മരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
യോസാമിറ്റി നാഷണല്‍ പാര്‍ക്കില്‍ ട്രക്കിങ്ങിനിടെ 800 അടി ഉയരത്തില്‍ നിന്നും ഇരുവരും വീഴുകയായിരുന്നു. സംഭവത്തിന് മുമ്പ് ഇരുവരും മദ്യം കഴിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തല, കഴുത്ത്, നെഞ്ച് തുടങ്ങിയ ഭാഗങ്ങളിൽ വീഴ്ചയിൽ ഉണ്ടായ പരുക്കുകളാണ് ഇരുവരുടേയും മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എത്രമാത്രം അളവിലാണ് ഇരുവരും മദ്യപിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഡെയ്‌ലി മെയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. വിഷ്ണുവും മീനാക്ഷിയും ചെങ്ങന്നൂരിലെ എന്‍ജിനിയറിംഗ് കോളേജില്‍ സഹപാഠികളായിരുന്നു. പ്രണയം പിന്നീട് വിവാഹത്തില്‍ എത്തുകയായിരുന്നു. അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വിഷ്ണു ഓഫീസിൽ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവം പുറത്തറിയുന്നത്.
സ്കൂളിൽ പോകാൻ നിർബന്ധിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ അമ്മയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച മകൻ കുറ്റക്കാരനെന്ന് കോടതി. അമേരിക്കയിലെ ഹവായിയിലെ ഹോണോലുലുവിലാണ് സംഭവം. 2016 സെപ്തംബറില്‍ അപ്പാർട്ട്മെന്റിൽ വെച്ചാണ് ലിയു യുൻ ഗോങ് എന്ന സ്ത്രീയെ മകൻ യു വെയ് ഗോങ് ക്രൂരമായി കൊലപ്പെടുത്തിയത്. യുവെയ്ക്ക് 30 വര്‍ഷം തടവാണ് കോടതി വിധിച്ചത്.
2017ൽ യു വെയ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലിയുവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയും മറ്റ് ശരീരഭാഗങ്ങളുമായി ഏഴ് കവറുകളിലാണ് മൃതദേഹം വെച്ചിരുന്നത്.
തന്നെ സ്കളിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ സംഘര്‍ഷത്തിനിടെ അമ്മയെ കൊന്നുവെന്നാണ് യുവെയ് മൊഴി നൽകിയിരിക്കുന്നത്. തലയ്ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അമ്മയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് മൊഴി നൽകി.
അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്‌സില്‍ 14 വര്‍ഷമായി കോമയിലായിരുന്ന യുവതി പ്രസവിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 29ന് ആയിരുന്നു പ്രസവം. ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രമാണു പത്ത് വര്‍ഷത്തിലേറെയായി ഈ യുവതിയെ ശുശ്രൂഷിച്ചിരുന്നത്. കോമയിലായിരുന്ന സ്ത്രീ പ്രസവിച്ച കുട്ടിയുടെ ആരോഗ്യ നിലയും മോശമായതിനാല്‍ കുട്ടിയും ചികിത്സയിലാണ്.
സംഭവത്തില്‍ ലൈംഗിക പീഡനമെന്ന കേസാണ് പോലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ മുറിയില്‍ പ്രവേശിച്ചവരില്‍നിന്ന് അതിക്രമം നടത്തിയ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. അവരെ പരിപാലിച്ചിരുന്ന ക്ലിനിക്കിലെ എല്ലാ പുരുഷ ജീവനക്കാരുടേയും ഡിഎന്‍എ സാമ്പിള്‍ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ഡിഎന്‍എ പരിശോധനയിലൂടെ കുറ്റവാളിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
സംഭവത്തിനു ശേഷം വനിതാ രോഗികളുടെ മുറികളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നതു ഹസിയെന്‍ഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കില്‍ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം രോഗിയുടെ കുടുംബം സംഭവത്തില് കടുത്ത അമര്‍ഷമറിയിച്ച് രംഗത്തെത്തിയ കുഞ്ഞിനെ തങ്ങള്‍ നോക്കിക്കോളാമെന്നും എന്നാല്‍ ഇതിനുത്തരവാദികളായവരെ ഉടന്‍ കണ്ടുപിടിക്കണമെന്നും കുടുംബം പൊലീസില്‍ അറിയിച്ചിട്ടുണ്ട്.
മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന ഉറച്ച നിലപാടില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓവല്‍ ഓഫിസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകവെയാണ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. മതില്‍കെട്ടാന്‍ 5.7 ബില്യണ്‍ ഡോളര്‍ ഈ വര്‍ഷം തന്നെ ബജറ്റില്‍ വകയിരുത്തണമെന്ന് യു.എസ് കോണ്‍ഗ്രസിനോട് ട്രംപ് ആവശ്യപ്പെട്ടു.
എന്നാല്‍ ധനകാര്യബില്‍ പാസായില്ലെങ്കില്‍ രാജ്യത്ത് അടിന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് പ്രസിഡന്റ് പിന്നോട്ട് പോയി. അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റവും അതിനെ തുടര്‍ന്നുണ്ടാവുന്ന സുരക്ഷാപ്രശ്നങ്ങളും വര്‍ധിച്ചുവരികയാണെന്ന് പറഞ്ഞ പ്രസിഡന്റ് ഡെമോക്രാറ്റുകളുടെ വാശിയാണ് മതില്‍ നിര്‍മാണത്തിന് വിലങ്ങുതയിയാവുന്നതെന്ന കുറ്റപ്പെടുത്തി.
ഉടന്‍ തെക്ക്പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കുമെന്നും പ്രസിഡന്റ് സൂചനനല്‍കി.രാഷ്ട്രീയ പോരിനിടയിലും ഡിസംബര്‍ 22ന് തുടങ്ങിയ ഭരണസ്തംഭനം അമേരിക്കയില്‍ അതേ പടി തുടരുകയാണ്.