പത്തുവയസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ബേക്കറി ഉടമയ്ക്കായി തിരച്ചില്‍ തുടങ്ങി. കർണാടക ഹാവേരിയില്‍ ആണ് സംഭവം നടന്നത് . പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.

ഹാവേരി ഉപ്പനാശി സ്വദേശിയായ പത്തുവയസുകാരന്‍ ഹരിശയ്യയാണ് മരിച്ചത്. മാർച്ച് 16ന് കൂട്ടുകാരോടൊപ്പം പ്രദേശത്തെ ബേക്കറിയില്‍ പോയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാഞ്ഞത് കണ്ടപ്പോൾ മാതാപിതാക്കൾ പോയി നോക്കിയപ്പോഴാണ് കടയുടമ തടഞ്ഞു വച്ചിരിക്കുകയാണെന്ന വിവരം അറിഞ്ഞത്. കുട്ടി പലഹാരം മോഷ്ടിച്ചെന്നും മര്യാദ പഠിപ്പിക്കാനായി കുട്ടി വൈകീട്ട് വരെ ഇവിടെ നില്‍ക്കട്ടെയെന്നും കടയുടമ പറഞ്ഞെന്ന് ബന്ധുക്കൾ പറയുന്നു

വൈകീട്ട് വീട്ടിലെത്തിയ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ട് വരെ കടയുടമ മുതുകില്‍ വലിയ കല്ല് കെട്ടിവച്ച് ക്രൂരമായി മർദിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും കുട്ടി ആശുപത്രിയില്‍വച്ച് പറയുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു.

ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. തിങ്കളാഴ്ച വൈകീട്ടോടെയാണ് നില വഷളായി മരണം സ്ഥിരീകരിച്ചത്. ആദ്യം തന്നെ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്ന് ഹരിശയ്യയുടെ അച്ഛന് പരാതിപ്പെടുന്നു. കുട്ടി മരിച്ചതിന് ശേഷമാണ് പോലീസ് നടപടികൾ തുടങ്ങിയെതെന്നും അച്ഛന്‍ പറഞ്ഞു. സംഭവത്തില്‍ കടയുടമയ്ക്കെതിരെ കേസെടുത്ത പോലീസ് തിരച്ചില്‍ ഊർജിതമാക്കി. കടയുടമയടക്കം കേസിലെ പ്രതികളെല്ലാ ഒളിവിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.