പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബോട്ടില്‍ റിട്ടേണ്‍ പദ്ധതിയുമായി കോക്കകോള. ഇതിനായി ഒരു ഡിപ്പോസിറ്റ് റിട്ടേണ്‍ സ്‌കീം അവതരിപ്പിക്കുമെന്ന് ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ കോക്കകോള അറിയിച്ചു. ഇംഗ്ലണ്ടില്‍ ഈ പദ്ധതിയുടെ ട്രയല്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഗ്ലാസ്, പ്ലാസ്റ്റിക്, മെറ്റല്‍ കണ്ടെയ്‌നറുകള്‍ തുടങ്ങിയവ തിരികെ വാങ്ങാനാണ ്ഉദ്ദേശിക്കുന്നത്. ഇതിന് കണ്‍സള്‍ട്ടേഷന്‍ ആവശ്യമാണ്. പാര്‍ലമെന്റ് സെഷന്റെ അവസാനഘട്ടത്തില്‍ ഇത് ലഭ്യമാകുമെന്നാണ് കരുതുന്നത്.

പ്ലാസ്റ്റിക്കിനെക്കുറിച്ച് ഉയര്‍ന്നു വരുന്ന ആശങ്കകള്‍ക്കിടെ ഈ വാര്‍ത്ത വളരെ സന്തോഷം പകരുന്നതാണെന്ന് കോക്കകോള യൂറോപ്പ വൈസ് പ്രസിഡന്റ് ജൂലിയന്‍ ഹണ്ട് പറഞ്ഞു. മാര്‍ക്കറ്റിലെത്തുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കുന്നതിലൂടെ ഇക്കാര്യത്തില്‍ മാതൃകയാകാനാണ് കമ്പനി ശ്രമിക്കുന്നതെന്നും ഒരു ഡിപ്പോസിറ്റ് റിട്ടേണ്‍ സ്‌കീമും നിലവിലുള്ള റിക്കവറി രീതികളില്‍ മാറ്റവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഹണ്ട് വ്യക്തമാക്കി. സര്‍ക്കാരുമായി ചേര്‍ന്നുകൊണ്ട് ഇത്തരമൊരു പദ്ധതി നടപ്പാക്കാനുള്ള അപൂര്‍വ അവസരമായാണ് ഇതിനെ കാണുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.

റിട്ടേണ്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ മറ്റ് രാജ്യങ്ങളില്‍ ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്യപ്പെടുന്നതിന്റെ നിരക്ക് കാര്യമായി ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള പദ്ധതികളിലൂടെ 60 ശതമാനത്തിനും 70 ശതമാനത്തിനുമിടയില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ നിരക്ക് ഉയര്‍ത്താനാണ ശ്രമിക്കുന്നതെന്നും ഹണ്ട് വ്യക്തമാക്കി. തങ്ങളുടേതുപോലെയുള്ള വ്യവസായങ്ങള്‍ റിസൈക്കിളിംഗ് കൂടി കണക്കിലെടുത്തായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗവണ്‍മെന്റുകള്‍ക്ക് കാര്യമായ പങ്കുവഹിക്കാനുണ്ടെന്നും ഹണ്ട് പറഞ്ഞു.