ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദിൽ പറന്നുയർന്ന ഉടനെ തകർന്നുവീണ വിമാനാപകടത്തിൽപ്പെട്ട് കൊല്ലപ്പെട്ട യു കെ മലയാളി നേഴ്സിന് പോർട്ട്സ്മൗത്ത് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പോർട്ട്സ്മൗത്ത് ക്യുഎ ഹോസ്പിറ്റലിലെ നേഴ്സായ രഞ്ജിത ഗോപകുമാറിന്റെ അകാലവിയോഗത്തിൽ കണ്ണീരോടുകൂടിയാണ് സഹപ്രവർത്തകർ ഒത്തുകൂടിയത്. തങ്ങളിൽ ഒരാളായി ആതുര സേവന രംഗത്ത് ഏറ്റവും ആത്മാർത്ഥമായി ജോലി ചെയ്തിരുന്ന രഞ്ജിത ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന നഗ്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞിട്ടില്ലെന്നാണ് പലരുടെയും വാക്കുകളിൽ നിന്നും ദുഃഖത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്.
രഞ്ജിത രോഗി പരിപാലനത്തിലും പെരുമാറ്റത്തിലും ഏറ്റവും എളിമയും വിനയവും ഉള്ള വ്യക്തിയായിരുന്നു എന്ന് ക്യുഎ ആശുപത്രിയിൽ അവരോടൊപ്പം ജോലി ചെയ്തിരുന്ന ലീന ഫർട്ടാഡോ പറഞ്ഞു. രഞ്ജിതയെ ഒരിക്കൽ കണ്ടുമുട്ടിയാൽ നമ്മൾക്ക് അവളെ മറക്കാൻ കഴിയില്ലെന്ന് ഇടറുന്ന സ്വരത്തോടെയാണ് അവർ പറഞ്ഞത്. എപ്പോഴും പുഞ്ചിരിക്കുന്ന പ്രകാശം പരത്തുന്ന രഞ്ജിതയുടെ മരണത്തെ കുറിച്ച് പറയാൻ വാക്കുകളില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. രഞ്ജിത എല്ലാവരോടുമുള്ള പെരുമാറ്റത്തിൽ ബഹുമാനവും ഊഷ്മളതയും പുലർത്തിയിരുന്നതായി പോർട്ട്സ്മൗത്ത് ക്യുഎ യിൽ കട നടത്തുന്ന മലയാളിയായ എൽദോസ് മാത്യു പറഞ്ഞു.
ഏകദേശം ഒരു വർഷം മുൻപാണ് രഞ്ജിത യുകെയിൽ നേഴ്സായി എത്തിയത്. നേരത്തെ രഞ്ജിത ഒമാനിലായിരുന്നു ജോലി ചെയ്തിരുന്നത്. തൻറെ വീടിൻറെ പണി പൂർത്തിയാക്കി കേരളത്തിൽ തിരിച്ചെത്തി സർക്കാർ സർവീസിൽ ജോലി ചെയ്യണമെന്നതായിരുന്നു രഞ്ജിത മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹം. അതിൻറെ നടപടിക്രമങ്ങൾക്കായി കേരളത്തിൽ എത്തി മടങ്ങുന്നതിനിടെയാണ് വിമാനാപകടത്തിൽ രഞ്ജിതയ്ക്ക് ജീവൻ നഷ്ടമായത്. രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ 10-ാം ക്ലാസ് വിദ്യാർഥിയും മകൾ ഇതിക 7-ാം ക്ലാസ് വിദ്യാർഥിനിയുമാണ്. മുത്തശ്ശി തുളസിക്കൊപ്പം പണിതീരാത്ത വീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്. രണ്ട് സഹോദരന്മാരുണ്ട്. രഞ്ജിതയുടെ പിതാവ് ഗോപകുമാർ നേരത്തെ മരിച്ചു.
Leave a Reply