ലുധിയാന: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ സ്ത്രീപീഡനക്കേസ്. അന്താരാഷ്ട്ര വനിതാ ഹോക്കി താരമാണ് സര്‍ദാറിനെതിരെ ലുധിയാന പൊലീസില്‍ പരാതി നല്‍കിയത്. പഞ്ചാബിലെ സിര്‍സ സ്വദേശിയാണ് പരാതിക്കാരിയായ താരം. ഇംഗ്ലണ്ടില്‍ ജനിച്ച് ഇംഗ്ലണ്ടിനു വേണ്ടി രാജ്യാന്തര മത്സരം കളിച്ച യുവതിയാണ് പരാതിക്കാരിയെന്നാണ് സൂചന.
ലണ്ടന്‍ ഒളിംപിക്‌സില്‍ വച്ചാണ് താന്‍ സര്‍ദാര്‍ സിങ്ങുമായി പരിചയത്തിലായതെന്ന് യുവതി പരാതിയില്‍ പറയുന്നു. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയുമായി. എന്നാല്‍, അതോടെ സര്‍ദാര്‍ വിവാഹ തീരുമാനത്തില്‍ നിന്ന് പിന്മാറി. പിന്നീട് ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിയായിരുന്നു. ഒടുവില്‍ എന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് കഴിഞ്ഞ വര്‍ഷം ഗര്‍ഭഛിദ്രം നടത്തിയന്നൊണ് പരാതി.

ഈ കാലയളവില്‍ സര്‍ദാര്‍ തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം ആന്‍ഡ്‌വര്‍പില്‍ ലോക ഹോക്കി ലീഗ് നടക്കുന്നതിനിടെ തന്നെ മര്‍ദിച്ച സര്‍ദാരിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അതിനുശേഷം സര്‍ദാര്‍ എന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതരെ സമീപിച്ച് ലുധിയാന പൊലീസില്‍ പരാതി നല്‍കിയതെന്നാണ് വിശദീരകണം.

പരാതിയില്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ലുധിയാന പൊലീസ് കമ്മീഷണര്‍ പി.എസ്. ഉമ്രനാംഗല്‍ അറിയിച്ചു. ബ്രിട്ടീഷ് ജൂനിയര്‍ ഹോക്കി ടീമില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വംശജയാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം സര്‍ദാര്‍ സിങ്ങുമൊത്തുള്ള ഫോട്ടോ ഈ യുവതി ട്വിറ്ററില്‍ ഇട്ടിരുന്നു. വിവാഹം ഉടനെന്നായിരുന്നു അന്ന് ഈ 21 കാരി അവകാശപ്പെട്ടിരുന്നത്.

2012 മുതല്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ് സര്‍ദാര്‍ സിങ്. ഹരിയാനയില്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റുമാണ്. ലണ്ടന്‍ ഒളിംപിക്‌സിന്റെ സമയത്ത് യുകെയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹം കഴിക്കുന്നതിന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ സിങ് ഇതില്‍നിന്ന് പിന്മാറിയെന്നും യുവതി പറയുന്നു. സിങ് താമസിക്കുന്ന സിര്‍സാ ഗ്രാമത്തിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. അവിടെ വച്ച്, അവരുടെ അനുവാദത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും പറയുന്നു.

പല അവസരങ്ങളിലും സിങ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. താന്‍ ഡിസിപിയാണ്. നീയൊരു വിദേശിയും. നിനക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും സിങ് പറഞ്ഞിരുന്നുതായി യുവതി പറഞ്ഞു. സര്‍ദാര്‍ സിങ്ങും യുവതിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചുവെന്ന വാര്‍ത്തകള്‍ ദേശീയ മാദ്ധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.