തിരുവനന്തപുരത്ത് ഗ്രാമീണമേഖലകളിലെ ഗതാഗതസൗകര്യങ്ങളുടെ കുറവ് കണക്കിലെടുത്ത് എല്ലാ ആശുപത്രികളിലും നേഴ്സുമാർക്കായി ത്രീ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രാത്രി ഷിഫ്റ്റ് വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെയും പകൽ ഷിഫ്റ്റ് എട്ട് മണിക്കൂറായും ക്രമീകരിക്കണമെന്നും ആഴ്ചയിലെ ആകെ ജോലിസമയം 48 മണിക്കൂറായി നിശ്ചയിക്കണമെന്നും നിർദേശത്തിൽ പറയുന്നു. യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരു ദിവസത്തിൽ അധികമായി ചെയ്യാവുന്ന ജോലിസമയം പരമാവധി മൂന്ന് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അതിന് ഓവർടൈം വേതനമോ പകരം അവധിയോ നൽകണമെന്നും നിർദേശമുണ്ട്. 50 വയസ് കഴിഞ്ഞ നേഴ്സുമാരെ രാത്രി ഷിഫ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നേഴ്സുമാർക്കായി വാഹന സൗകര്യമോ ഹോസ്റ്റൽ സൗകര്യമോ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ജീവനക്കാരോട് പ്രതികാരമനോഭാവം സ്വീകരിക്കരുതെന്നും അവരുടെ ന്യായമായ ആവശ്യങ്ങൾ നിഷേധിക്കരുതെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നിർദേശങ്ങൾ പാലിക്കാത്ത ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.











Leave a Reply