സ്വന്തം ലേഖകൻ

ബ്രിട്ടനിലെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നായ ഫ്‌ളൈബ് വ്യാഴാഴ്ച വെളുപ്പിന് മൂന്ന് മണിയോടെ തകർച്ചയിൽ ആണെന്ന കാര്യം പ്രഖ്യാപിച്ചു. കമ്പനി പൊളിഞ്ഞു തുടങ്ങിയ ഉടൻ തന്നെ ഗവൺമെന്റുമായി ചർച്ച ചെയ്ത് ഒരു ധാരണയിൽ എത്തിക്കാൻ അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ തകർച്ചയോട് കൂടി ഫ്‌ളൈബിന്റെ ജീവനക്കാരായ 2400 പേർക്കും, സപ്ലൈ ചെയിൻനോടനുബന്ധിച്ച 1400 പേർക്കും ജോലി നഷ്ടപ്പെടാനാണ് സാധ്യത. കമ്പനി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് ഗവൺമെന്റും ഉടമസ്ഥരും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു. നൂറു മില്യണോളം പൗണ്ട് ടാക്സ് പേയർ ലോൺ സഹായത്തോടുകൂടി കമ്പനിയെ നവീകരിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും, വർദ്ധിച്ച എതിർപ്പുകളെ തുടർന്ന് അത് ഉപേക്ഷിക്കേണ്ടിവന്നു.

40 വർഷമായി പ്രവർത്തിക്കുന്ന എയർലൈൻ പല സ്ഥലങ്ങളിലേക്കും പ്രത്യേക സർവീസുകൾ നടത്തിയിരുന്നു. ഗവൺമെന്റിനോട് അസിസ്റ്റൻസ് ചോദിച്ചിരുന്നു എങ്കിലും, അത് നിരസിക്കപ്പെട്ട സാഹചര്യമാണ് കമ്പനിയെ ഇത്രയധികം വലച്ചതെന്ന് ജോയിന്റ് അഡ്മിനിസ്ട്രേറ്ററായ അലൻ ഹഡ്സൺ പറഞ്ഞു. ഇന്ധനത്തിൻെറ വർദ്ധിക്കുന്ന വിലയും, കറൻസി മൂല്യത്തിൽ ഉണ്ടാകുന്ന വ്യതിയാനവും, മാർക്കറ്റിലെ ഉറപ്പില്ലായ്മയുമാണ് കമ്പനിയെ ഏറ്റവുമധികം ബാധിച്ചത്. എന്നാൽ ഇതുവരെ ബുക്ക് ചെയ്ത യാത്രക്കാർക്ക്, പകരം സൗകര്യം ഏർപ്പെടുത്താനോ ജീവനക്കാർക്ക് മറ്റുമാർഗങ്ങൾ നിർദ്ദേശിക്കാനോ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. അതിൽ അവർ ഖേദം രേഖപ്പെടുത്തി.

മുൻപേ തന്നെ തകർച്ചയിൽ ആയിരുന്ന കമ്പനി കൊറോണ വൈറസിന്റെ ആക്രമണത്തോട് കൂടി ഒട്ടും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചേർന്നു എന്നും, ഗവൺമെന്റ് ഇതിൽ അങ്ങേയറ്റം നിരാശരാണ് എന്നും ട്രാൻസ്പോർട്ട് സെക്രട്ടറിയായ ഗ്രാൻഡ് ഷാപ്പ്സ് പറഞ്ഞു.