ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ കൗൺസിൽ ടാക്സിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കൗൺസിൽ ടാക്സ് സംവിധാനം പഴഞ്ചനായതാണെന്നും, 1991ലെ വീടുകളുടെ വിലകളെ ആശ്രയിച്ച് ഇന്നും ടാക്സ് ഈടാക്കുന്നത് വലിയ അനീതി വരുത്തുന്നതാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് (IFS) പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വീടുകളുടെ ഇപ്പോഴത്തെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കി ടാക്സ് പുതുക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നടപ്പിലാക്കിയാൽ സൗത്ത് ഇംഗ്ലണ്ടിലും പ്രത്യേകിച്ച് ലണ്ടനിലും കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമായി മാറും. ഉദാഹരണത്തിന് വെസ്റ്റ്മിൻസ്റ്ററിലെ ശരാശരി കൗൺസിൽ ടാക്സ് 410% വരെ ഉയരും. കെൻസിങ്ടൺ & ചെൽസിയിലും വാൻഡ്സ്‌വർത്തിൽ 166% മുതൽ 358% വരെയുള്ള വർധനവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം നോർത്ത് ഇംഗ്ലണ്ടിലെ പല നഗരങ്ങൾക്കും വലിയ ആശ്വാസം ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കിംഗ്സ്റ്റൺ അപോൺ ഹൾ പോലുള്ള നഗരങ്ങളിൽ ശരാശരി 60% വരെ കുറവ് പ്രതീക്ഷിക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ കുടുംബത്തിനും ഏകദേശം £700 പൗണ്ട് വരെ ലാഭം ലഭിക്കുമെന്നും ആണ് കണക്കാക്കുന്നത് . സ്റ്റോക്ക്-ഓൺ-ട്രെന്റ് , ഹാർട്ട്‌ലിപൂൾ പോലുള്ള പ്രദേശങ്ങളിലും 50%ത്തിൽ കൂടുതൽ കുറവ് ഉണ്ടായേക്കാം. അതുകൊണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് കാര്യമായ പ്രയോജനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത് .
34 വർഷമായി ടാക്സ് നിരക്കുകൾ പുതുക്കാതിരുന്നതു മൂലം തെക്കൻ ഇംഗ്ലണ്ടിലെ കോടികളുടെ വിലയുള്ള വീടുകൾക്ക് വളരെ കുറച്ച് മാത്രമാണ് നികുതി അടയ്ക്കേണ്ടി വരുന്നത്. എന്നാൽ ഇത്തരം പ്രദേശങ്ങളിലെ കുറഞ്ഞ വിലയുള്ള വീടുകൾക്ക് വലിയ ടാക്സ് ആണ് അടച്ചുകൊണ്ടിരുന്നത് . ഇത് കടുത്ത അനീതിയാണ് എന്ന് ഐ.എഫ്.എസ്. റിപ്പോർട്ടിലെ സ്റ്റുവർട്ട് ആഡം ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം പരിഷ്‌കരണം നടപ്പിലാക്കുന്നതിന് വൻ രാഷ്ട്രീയ എതിർപ്പ് നേരിടേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
Leave a Reply