ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് -19 മൂലമുള്ള രോഗവ്യാപനത്തിലും മരണ നിരക്കിലും ബ്രസീലിന് താളംതെറ്റുന്നു. 24 മണിക്കൂറിനുള്ളിൽ 4000 -ത്തിൽ അധികം പേരുടെ ജീവനാണ് കോവിഡ്-19 കവർന്നെടുത്തത് . കോവിഡ് രോഗികളെ കൊണ്ടുള്ള അനിയന്ത്രീതമായ തിരക്കു കാരണം പലസ്ഥലങ്ങളിലും ആശുപത്രികളുടെ പ്രവർത്തനം താറുമാറായി . ചികിത്സയ്ക്കായി കാത്തിരിക്കുമ്പോൾ തന്നെ ആളുകൾ മരിക്കുന്ന അവസ്ഥ പലസ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രസീലിൽ പലസ്ഥലങ്ങളിലും ആരോഗ്യമേഖല തകർച്ചയുടെ വക്കിലാണ്.

ബ്രസീലിലെ മരണസംഖ്യ ഔദ്യോഗിക കണക്കുകൾ പ്രകാരം 337,000 ആണ്. മരണസംഖ്യ യുഎസിന് തൊട്ടുപിന്നിൽ എത്തിയത് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളുടെ അപര്യാപ്തതയായാണ് വിലയിരുത്തപ്പെടുന്നത്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയും രാഷ്ട്രീയനേതൃത്വവും ഇപ്പോഴും അനുകൂല മനോഭാവം അല്ല കാണിക്കുന്നത്. സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ വൈറസിൻെറ പ്രത്യാഘാതങ്ങളേക്കാൾ മോശമാകുമെന്നാണ് ഭരണ നേതൃത്വത്തിൻെറ അഭിപ്രായം. ബ്രസീലിൽ രോഗവ്യാപനം കടുക്കുന്നതിൽ രാജ്യാന്തര സമൂഹവും ആശങ്കയിലാണ്. ബ്രസീലിൽ നിന്ന് ഉത്ഭവിക്കുന്ന ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങൾ മറ്റു രാജ്യങ്ങൾക്കും ഭീഷണിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.