ഭൂമിയുടെ നിലനില്‍പ്പ് തന്നെ കാടുകളിലും സസ്യങ്ങളിലും മറ്റു ജന്തുക്കളിലുമാണ്. അതില്‍ ഒരു കണ്ണി മാത്രമാണ് മനുഷ്യരെന്നത്. എന്നാല്‍ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന മാനുഷിക ഇടപെടല്‍ കാരണം ഭൂമി തന്നെ ഇല്ലാതായേക്കാവുന്ന സങ്കീര്‍ണ സ്ഥിതി വിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ പ്രതീക്ഷയുടെ പുലരിയിലേക്ക് വെളിച്ചം തെളിയിക്കുകയാണ് ബ്രസീലിയന്‍ ദമ്പതികള്‍. ഫോട്ടോജേണലിസ്റ്റായ സെബാസ്റ്റിയോ റിബൈറോ സാല്‍ഗാഡോയും ഭാര്യം ലൈലയും ചെയ്ത അദ്ഭുതങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. 1,754 ഏക്കര്‍ തരിശ് ഭൂമി ഇരുവരും ചേര്‍ന്ന് മഴക്കാടാക്കി മാറ്റി. 20 വര്‍ഷങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെ 2 മില്യണ്‍ വൃക്ഷങ്ങളാണ് ഇരുവരും ചേര്‍ന്ന് നട്ടത്.

പ്രകൃതിയിലേക്ക് മടങ്ങിപ്പോകുന്നതാണ് യഥാര്‍ത്ഥ ആത്മീയതയെന്ന് ഇരുവരും ഉറച്ചു വിശ്വസിക്കുന്നു. ലോകത്തിലെ തന്നെ മഴക്കാടുകളുടെ വിസ്തൃതിയില്‍ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സാല്‍ഗാഡോയും ലൈലയും ചേര്‍ന്ന് നടത്തിയ ശ്രമകരമായ ജോലി വലിയ പ്രശംസ അര്‍ഹിക്കുന്നതാണ്. സാധാരണയായി മഴക്കാടുകളില്‍ കാണുന്ന കുഞ്ഞു ജീവികള്‍ വരെ തിരികെയെത്തിയതായി സാല്‍ഗോഡോ സാക്ഷ്യപ്പെടുത്തുന്നു. ഞാന്‍ പോലും പുന്‍ജന്മം എടുത്തതായിട്ടാണ് എനിക്ക് തോന്നിയതെന്നും അദ്ദേഹം പറയുന്നു. ഭൂമിയ നാശത്തിലേക്ക് നയിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കേണ്ടതുണ്ടെന്ന് സാല്‍ഗോഡോ പറഞ്ഞു.

ഏറ്റവും സങ്കീര്‍ണ്ണമായ ഇകോ വ്യൂഹങ്ങളിലൊന്നാണ് മഴക്കാട്. സ്വയം പര്യാപ്തമായ ഒരു ഇക്കോ വ്യൂഹമായി ഇതിനെ പരിഗണിയ്ക്കാമെന്ന് വിദ്?ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മഴക്കാടുകളുടെ ഊര്‍ജ്ജസ്രോതസ്സ് സൂര്യന്‍ തന്നെയാണ്. മരങ്ങളും സസ്യലതാദികളും ഉത്പാദകരും വിവിധ തരം ജന്തുക്കള്‍ ഉപഭോക്താക്കളും ബാക്ടീരിയ, കുമിള്‍, ചിതല്‍, പുഴുക്കള്‍, കീടങ്ങള്‍, മുതലായവ വിഘാടകരുമാണ്. വിഘാടകര്‍ മൃതശരീരങ്ങളെയും ഇല, തണ്ട്, പൂവ് എന്നിവയും അവയിലടങ്ങിയിട്ടുള്ള കാര്‍ബണ്‍, നൈട്രജന്‍ തുടങ്ങിയവയെയും പ്രകൃതിയിലേയ്ക്ക് മുതല്‍ക്കൂട്ടുന്നു. ശാസ്ത്രീയമായ കണക്കുകള്‍ പ്രകാരം ലക്ഷക്കണക്കിന് കൊല്ലം മുന്‍പ് ഭൂമധ്യരേഖപ്രദേശത്തു മുഴുവന്‍ കാടായിരുന്നു. ഈ കാട് തെക്കോട്ടും വടക്കോട്ടും വ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഭൂമദ്ധ്യരേഖ പ്രദേശത്ത് മാത്രമായി ചുരുങ്ങിയിരിക്കുന്നു. മഴക്കാടുകള്‍ നിര്‍മ്മിക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. രാക്ഷസന്‍ മരങ്ങള്‍ ഭൂമിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നതിന്റെ പകുതി പോലും നിലവിലില്ല. ശ്രമകരമായ ജോലി ആത്മാര്‍ത്ഥയോടെ നിര്‍വ്വഹിച്ച ദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ് ഓരോ ദിവസവും.