ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ബ്രിട്ടനിൽ ഉയരുന്നത്. ഇതിൻറെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്. എസെക്സിലെ ബെൽ ഹോട്ടൽ ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാർത്ഥികളെ ബെൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് വിധി സമ്പാദിച്ചിരിക്കുകയാണ് കൗൺസിൽ അധികാരികൾ.
ഇതോടെ അനധികൃത കുടിയേറ്റക്കാരെ ഹോട്ടലിൽ നിന്ന് ഒഴിപ്പിക്കേണ്ടതായി വരും. സോമാനി ഹോട്ടൽസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എപ്പിംഗിലെ ദി ബെൽ ഹോട്ടലിൽ കുടിയേറ്റക്കാരെ താമസിപ്പിക്കുന്നത് തടയാൻ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗൺസിൽ ആണ് വിധി സമ്പാദിച്ചത് . കൗൺസിലിന്റെ കേസ് തള്ളിക്കളയാൻ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ നടത്തിയ 11-ാം മണിക്കൂർ ശ്രമം നിരസിച്ചതിന് ശേഷമാണ് മിസ്റ്റർ ജസ്റ്റിസ് ഐർ തന്റെ വിധി പ്രസ്താവിച്ചത്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 140 പുരുഷന്മാരാണ് ഇവിടെ താമസിച്ചിരുന്നത്. യുകെയിൽ ഉടനീളം ഇത്തരം അഭയാർത്ഥി ഹോട്ടലുകളിൽ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇല്ലാതാകുന്നതിന് ഹൈക്കോടതി വിധി കാരണമാകുമെന്നാണ് നിയമവിദഗ്ധർ അനുമാനിക്കുന്നത്.
പട്ടണത്തിൽ 14 വയസ്സുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇവിടെ താമസിക്കുന്ന ഒരു അഭയാർത്ഥിക്കെതിരെ കുറ്റം ചുമത്തിയതിനെ തുടർന്ന് സമീപ ആഴ്ചകളിൽ ആയിരക്കണക്കിന് ആളുകൾ ഹോട്ടലിന് സമീപം പ്രതിഷേധിച്ചിരുന്നു . സിറിയൻ പൗരനായ മുഹമ്മദ് ഷർവാർഖ് (32) ആണ് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായത്. ബെൽ ഹോട്ടലിലെ ഒരു താമസക്കാരനെതിരെ ലൈംഗിക സ്വഭാവമുള്ള കുറ്റം ഉൾപ്പെടെ ഒന്നിലധികം ആക്രമണങ്ങൾക്ക് കേസെടുത്തിട്ടുണ്ടെന്ന റിപ്പോർട്ടുകളിൽ താൻ വളരെയധികം ആശങ്കാകുലനാണ് എന്ന് എപ്പിംഗ് ഫോറസ്റ്റിന്റെ കൺസർവേറ്റീവ് എംപിയായ ഡോ. നീൽ ഹഡ്‌സൺ പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങളും ഇത്തരം കേസുകളും ആണ് ഹോട്ടലുകളിൽ അഭയാർത്ഥികളെ താമസിപ്പിക്കുന്നതിനെതിരെ കേസിനു പോകാൻ കൗൺസിലിനെ പ്രേരിപ്പിച്ചത്.
Leave a Reply