ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. NB.1.8.1 (നിംബസ്) എന്നും XFG (സ്ട്രാറ്റസ്) എന്നും അറിയപ്പെടുന്ന പുതിയ വകഭേദങ്ങളാണ് ഇപ്പോൾ ഭീക്ഷണിയായിരിക്കുന്നത് . വിദഗ്ധർ പറയുന്നതനുസരിച്ച്, മുൻ വകഭേദങ്ങളെക്കാൾ ഗുരുതരമായ രോഗം ഉണ്ടാക്കുന്നില്ലെങ്കിലും ജനിതക മാറ്റങ്ങൾ വൈറസിന് കൂടുതൽ പെട്ടെന്ന് പകരാനുള്ള സാധ്യത കൂട്ടുന്നുണ്ട്. തലവേദന, ചുമ, മൂക്ക് അടഞ്ഞു പോകൽ, തളർച്ച എന്നിവയ്ക്ക് പുറമെ കടുത്ത കഴുത്തുവേദനയും ശബ്ദ വ്യതാസവുമാണ് പുതിയ രോഗലക്ഷണങ്ങൾ.
കുട്ടികളിലും വയോധികരിലും രോഗവ്യാപനം വർധിക്കുന്നതായി റോയൽ കോളേജ് ഓഫ് ജിപികൾ മുന്നറിയിപ്പ് നൽകി. കോവിഡ് ബാധിച്ചുള്ള ആശുപത്രി പ്രവേശനങ്ങളും ഉയരുകയാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ അപകടസാധ്യതയുള്ള ആളുകളുമായി സമ്പർക്കം ഒഴിവാക്കുകയും വീടിൽ കഴിയുകയും ചെയ്യണമെന്ന് ശുപാർശ നൽകിയിട്ടുണ്ട് . പുറത്തു പോകേണ്ടി വരുന്ന സാഹചര്യമുണ്ടെങ്കിൽ മാസ്ക് ധരിക്കാനും കൈ കഴുകാനും ടിഷ്യൂകൾ സുരക്ഷിതമായി ഉപേക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
75 വയസിന് മുകളിലുള്ളവർക്ക് എൻ.എച്ച്.എസ് സൗജന്യ വാക്സിൻ നൽകുന്നുണ്ട് . വാക്സിൻ പുതിയ വകഭേദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ഇത് കൂടാതെ ഫ്ലൂവും ആർ.എസ്.വിയും ഉൾപ്പെടെ ശീതകാലത്ത് പതിവായി പടരുന്ന വൈറസുകൾക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നും വിദഗ്ധർ ആഹ്വാനം ചെയ്തു. സൗജന്യ കോവിഡ് പരിശോധനകൾ ഇനി ലഭ്യമല്ലെങ്കിലും ഫാർമസികളിലും ചില സ്വകാര്യ ക്ലിനിക്കുകളിലും ടെസ്റ്റുകളും വാക്സിനുകളും പണമടച്ച് സ്വീകരിക്കാം.
Leave a Reply