കേംബ്രിഡ്ജ്: ഏജന്‍സി നഴ്സിനെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ കോടതി നടപടികള്‍ നേരിട്ട് കൊണ്ടിരുന്ന മെയില്‍ നഴ്സ് കുറ്റക്കാരനല്ലെന്നു കേംബ്രിഡ്ജ് കോടതിയുടെ കണ്ടെത്തല്‍. കേംബ്രിഡ്ജിലെ ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ മെയില്‍ നഴ്സ്  ആയി ജോലി ചെയ്തിരുന്ന അലക്സാണ്ടര്‍ ആണ് കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തിയത്. മൂന്ന് ദിവസം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷം ആണ് ജൂറി ഇയാള്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയത്. അലക്സാണ്ടറിന് വേണ്ടി സീനിയര്‍ ഹൈക്കോര്‍ട്ട് ബാരിസ്റ്റര്‍ ആയ അബ്ദുള്‍ കപാഡിയ, ബൈജു വര്‍ക്കി തിട്ടാല എന്നിവരടങ്ങിയ ഡിഫന്‍സ് ടീം ആണ് കോടതിയില്‍ ഹാജരായത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പലതും തെറ്റായിരുന്നു എന്ന്‍ തെളിയിക്കാന്‍ വിചാരണയില്‍ ഇവര്‍ക്ക് കഴിഞ്ഞതാണ് അലക്സാണ്ടര്‍ക്ക് തുണയായത്.

രണ്ടായിരത്തി പതിനഞ്ച് സെപ്റ്റംബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ ഏജന്‍സി സ്റ്റാഫ് ആയി നൈറ്റ് ഷിഫ്റ്റ് ചെയ്യാന്‍ എത്തിയതായിരുന്നു പരാതിക്കാരി. രാത്രി ഡ്യൂട്ടിക്കിടയില്‍ ആറോളം പ്രാവശ്യം അലക്സാണ്ടര്‍ പരാതിക്കാരിയെ ലൈംഗീകമായ ഉദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നതായിരുന്നു പരാതി. എന്നാല്‍ സംഭവം നടന്നു എന്ന്‍ പറയപ്പെടുന്ന സമയത്തൊന്നും പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് അലക്സാണ്ടര്‍ക്ക് അനുകൂലമായി മാറിയത്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് യുവതി പരാതിപ്പെട്ടത്.

അലക്സാണ്ടര്‍ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ സഹപ്രവര്‍ത്തകരും തയ്യാറായതും കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ തുണയായി. ആശുപത്രി മാനേജ്മെന്‍റ് ഏജന്‍സി നഴ്സിനനുകൂലമായ നിലപാട് ആയിരുന്നു സ്വീകരിച്ചത്.