തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തുന്നതിനിടെ സിപിഐയുടെ ഉൾപ്പാർട്ടി വിമർശനം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കും മുഖ്യമന്ത്രിയിലേക്കുമാണ് തിരിഞ്ഞത്. വെള്ളാപ്പള്ളി സിപിഐയെ വിമർശിച്ച പശ്ചാത്തലത്തിൽ, ‘വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’ എന്ന ശക്തമായ വാക്കുകളോടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. വെള്ളാപ്പള്ളിയെ കണ്ടാൽ കൈകൊടുക്കുമെങ്കിലും മുഖ്യമന്ത്രിയുടെ കാറിൽ കയറ്റില്ലെന്ന പരാമർശം രാഷ്ട്രീയമായി വലിയ ചർച്ചയുണ്ടാക്കി.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിലെ യഥാർഥ കാരണങ്ങൾ എൽഡിഎഫ് ഉൾക്കൊള്ളണമെന്നും ശബരിമല സ്വർണക്കൊള്ള, മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണത, സർക്കാർവിരുദ്ധ വികാരം, ന്യൂനപക്ഷങ്ങളുടെ അകലം എന്നിവ പ്രധാന കാരണങ്ങളാണെന്നും സിപിഐ വിലയിരുത്തുന്നു. എന്നാൽ, ഈ കണ്ടെത്തലുകൾ സിപിഎം അംഗീകരിക്കാൻ തയ്യാറല്ലെന്നതാണ് യാഥാർഥ്യം. സർക്കാർ വിരുദ്ധ വികാരമില്ലെന്നും ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.
വെള്ളാപ്പള്ളി നടത്തിയ ‘ചതിയൻ ചന്തു’ പരാമർശത്തിന് ബിനോയ് വിശ്വം അതേനാണയത്തിൽ മറുപടി നൽകി. ഇടതുമുന്നണിയിലെ പാർട്ടികളെ വിലയിരുത്താൻ വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ലെന്നും ഏൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനവിധി മുന്നറിയിപ്പാണെന്നും തെറ്റുകൾ തിരുത്തിയാൽ മുന്നണി തിരിച്ചുവരുമെന്നും സിപിഐ നേതൃത്വം ആവർത്തിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ തേടി ജനുവരി 15 മുതൽ 30 വരെ സിപിഐ പ്രവർത്തകർ വീടുകളിലെത്തുമെന്നും ബിനോയ് വിശ്വം അറിയിച്ചു.











Leave a Reply