തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ബൂട്ടിക്കിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ രണ്ടുവർഷത്തിനിടെ 66 ലക്ഷം രൂപ തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച് കുറ്റപത്രം പറയുന്നു. മൂന്ന് വനിതാ ജീവനക്കാരും ഒരാളുടെ ഭർത്താവും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ യഥാർത്ഥ ക്യൂആർ കോഡ് മാറ്റി, സ്വന്തം സ്വകാര്യ ക്യൂആർ കോഡ് ഉപഭോക്താക്കൾക്ക് നൽകി പണം കൈപ്പറ്റിയതാണെന്ന് അന്വേഷണം കണ്ടെത്തി.
വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിൻ, രാധാകുമാരി എന്നീ ജീവനക്കാരികളും വിനിതയുടെ ഭർത്താവ് ആദർശും പ്രതികളാണ്. തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനായി ഉപയോഗിച്ചതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പ്രതികൾ കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ നൽകിയ പരാതികളിൽ യാതൊരു ഉറപ്പില്ലെന്നും പോലീസ് വിലയിരുത്തി.
വിശ്വാസവഞ്ചന, മോഷണം, ചതി എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ആദ്യം കൃഷ്ണകുമാറാണ് തട്ടിപ്പിനെ കുറിച്ച് അസി. കമ്മീഷണർക്ക് പരാതി നൽകിയത്. അതിനെ തുടർന്ന് മ്യൂസിയം പൊലീസ് കേസ് എടുത്തു. പിന്നീട് പ്രതികൾ തിരിച്ചും കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ അപമാനം, ഭീഷണി എന്നിവ ആരോപിച്ചെങ്കിലും, വിശദമായ അന്വേഷണത്തിനുശേഷം ക്രൈംബ്രാഞ്ച് ഇപ്പോൾ ജീവനക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.











Leave a Reply