ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകളും സുഹൃത്തും അറസ്റ്റിൽ. നൂറനാട് പുലിമേൽ‌ തുണ്ടത്തിൽ വീട്ടിൽ രാജുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ശ്രീലക്ഷ്മി(24) സുഹൃത്ത് പുതുപ്പള്ളി കുന്നുമുറിയിൽ പാറപ്പുറത്ത് ബിപിൻ‌(29)ആണ് അറസ്റ്റിലായത്.

കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവനടന്നത്. ബൈക്കിൽ വീട്ടിലേക്കു വരുവാരുന്ന രാജുവിനെ വീടിന് സമീപം കാത്തുനിന്ന ഹെൽമറ്റ് ധരിച്ച അജ്ഞാതൻ‌ കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിപിനാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും അക്രമി ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‌ ലഭിച്ചെങ്കിലും വ്യക്തമായ രൂപം ലഭിച്ചിരുന്നില്ല. ആക്രമണം നടന്ന ദിവസം രാവിലെ കുട്ടിയെ വേണ്ടരീതിയില്‍ പരിചരിക്കാത്തതുമായി ബന്ധപ്പെട്ട് ശ്രീലക്ഷ്മിയുമായി രാജു തർക്കമുണ്ടായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീലക്ഷ്മിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയത്. രാജുവുമായി വഴക്കുണ്ടായ വിവരം ശ്രീലക്ഷ്മി ബിപിനെ അറിയിച്ചിരുന്നു. തുടർന്നായിരുന്നു രാജുവിനെ കൊലപ്പെടുത്താൻ ആക്രമണം നടത്തിയത്. അടിക്കാൻ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.