ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ലെസ്റ്ററിൽ 80 വയസ്സുകാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ ശിക്ഷ വിധിച്ച് കോടതി. വീടിന് തൊട്ടടുത്തുള്ള പാർക്കിൽ നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെൻ കോലിയെ ബ്രിട്ടീഷുകാരായ കുട്ടികൾ കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ 15 വയസ്സുകാരന് 7 വർഷം ജയിൽ ശിക്ഷയാണ് ലഭിച്ചത്. അതേസമയം, ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 വയസ്സുള്ള പെൺകുട്ടിയെ ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കി. ഈ പെൺകുട്ടിക്ക് മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഉത്തരവാണ് നല്‍കിയിരിക്കുന്നത്.
കോടതി നൽകിയ ശിക്ഷ കുറഞ്ഞു പോയെന്ന് ഭീം സെൻ കോലിയുടെ മകൾ സൂസൻ കോടതിക്ക് വെളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികൾ ചെയ്‌ത കുറ്റകൃത്യത്തിൻെറ തീവ്രത മനസിലാക്കിയുള്ള ശിക്ഷ അല്ല ലഭിച്ചിരിക്കുന്നതെന്ന് സൂസൻ പറയുന്നു. ലെസ്റ്ററിലെ ബ്രൗൺസ്റ്റോൺ ടൗണിലെ ഫ്രാങ്ക്‌ളിൻ പാർക്കിൽ വച്ചാണ് ഒരു സംഘം കുട്ടികൾ നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെൻ കോലിയെ ആക്രമിച്ചത്. സംഭവ ദിവസം തന്നെ, ആക്രമിച്ച അഞ്ച് കുട്ടികളെയും അറസ്റ്റ് ചെയ്തതായി ലെസ്റ്റർഷയർ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
2024 സെപ്റ്റംബർ 1ന് വൈകുന്നേരം നടന്ന ആക്രമണത്തിന് ശേഷം ആശുപത്രിയിലായിരുന്ന ഭീം കോലി അടുത്ത ദിവസം രാത്രി തന്നെ മരണത്തിന് കീഴടങ്ങി. കല്ലേറിൽ കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പാർക്കിന് തൊട്ടടുത്തുള്ള വീട്ടിലാണ് ഭീം സെൻ കോലിയും ഭാര്യ സതീന്ദർ കൗറും താമസിച്ചിരുന്നത്. പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ വിചാരണ വേളയിൽ പൊലീസ് ഹാജരാക്കിയിരുന്നു. പ്രതികൾ പ്രായപൂർത്തി ആകാത്തതിനാൽ പൊതുസമൂഹത്തിൽ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
Leave a Reply