മലയാളം യുകെ ന്യൂസ് ബ്യുറോ

കത്തി കുത്തേറ്റു മരിച്ച അമ്മയുടെ വയറ്റിൽ നിന്ന് അതീവഗുരുതരാവസ്ഥയിൽ പുറത്തെടുത്ത ശിശു നാലു ദിവസത്തിനു ശേഷം മരിച്ചു. ശനിയാഴ്ച സൗത്ത് ലണ്ടനിൽ വെച്ച് കൊല്ലപ്പെട്ട യുവതിയുടെ ഗർഭസ്ഥശിശു മരണപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

26കാരിയായ മേരി ഫൗവരെല്ലേ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു എങ്കിലും 8 മാസം പ്രായമുള്ള കുഞ്ഞിനെ എമർജൻസി മെഡിക്കൽ സർവീസ് പ്രവർത്തകർ രക്ഷപ്പെടുത്തിയതായി മലയാളം യുകെ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മുൻപ് സുരക്ഷാകാരണങ്ങളാൽ വിവരങ്ങൾ വെളിപ്പെടുത്താതിരുന്ന കുട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. റിലേയ് എന്ന് പേരിട്ടിരുന്ന ആൺകുഞ്ഞാണ് മരണപ്പെട്ടത്. കുട്ടിക്ക് രക്ഷപെടാനുള്ള സാധ്യത 50 ശതമാനം മാത്രം ആയിരുന്നിട്ടും ബന്ധുക്കൾ ഏറ്റെടുത്ത് പേരിട്ടു.

കോറി ഡാമിലെ വീട്ടിൽ കണ്ടെത്തുമ്പോൾ മേരി അനേകം കുത്തുകൾ ഏറ്റ് നിലയിൽ രക്തംവാർന്ന അവസ്ഥയിലായിരുന്നു. വെളുപ്പിന് മൂന്നു മണിക്ക് വീടിന്റെ പരിസരങ്ങളിലും സിസിടിവി ക്യാമറയിൽ കണ്ട ദൃശ്യത്തിലെ വ്യക്തിയെ പ്രതിയായി സംശയിക്കുന്നതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കി. 10 മിനിറ്റിനു ശേഷം ഇയാൾ തിരിച്ച് ഓടുന്നതായും ദൃശ്യമുണ്ട്.

ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ, മൈക്ക് നോർമൻ കുഞ്ഞിന്റെ മരണത്തിൽ വേദന അറിയിച്ചു. തങ്ങളുടെ സഹായസഹകരണം കുടുംബത്തിന് ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനൽകി. സംഭവത്തെക്കുറിച്ചും പ്രതിയെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രണ്ടുപേരെ സംശയാസ്പദമായി അറസ്റ്റ് ചെയ്തിരുന്നു.

മേരിയുടെ സഹോദരൻ ഫേസ്ബുക്കിൽ കുറിച്ച അനുശോചന കുറിപ്പിൽ പറയുന്നത് ഇങ്ങനെ” നിന്റെ മരണം ഞങ്ങൾക്ക് താങ്ങാവുന്നതിലധികം ആണ്. നിനക്ക് ഇതിലും നല്ലൊരു സുഹൃത്തോ , സഹോദരിയോ ,വ്യക്തിയോ ആവാൻ കഴിയില്ല. മനോഹരിയായ ഒരു വ്യക്തിയെ മരണം ഞങ്ങളിൽനിന്ന് കവർന്നെടുത്തു. ഞങ്ങൾ ധൈര്യം സംഭരിച്ച് ഇതിനെ നേരിടും. നിത്യനിദ്രയിലേക്ക് ശാന്തയായി കടക്കൂ പ്രിയപ്പെട്ടവളേ…..”.