ലണ്ടന്‍: കുട്ടികളെ വളര്‍ത്തുന്ന വിഷയത്തില്‍ വിപ്ലവകരമായ ചില തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താനൊരുങ്ങുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. അച്ചടക്കത്തോടെ കുട്ടികളെ വളര്‍ത്തുന്നതിനായി മാതാപിതാക്കള്‍ക്ക് ക്ലാസുകള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം കാമറൂണ്‍ നല്‍കിക്കഴിഞ്ഞു. കുട്ടികളുടെ കാര്യങ്ങളില്‍പ്പോലും തലയിടുന്ന മുത്തശ്ശിയായി ഭരണകൂടം മാറുന്നുവെന്ന വിമര്‍ശനമുയരാനിടയുള്ള നീക്കത്തില്‍ കാമറൂണ്‍ തന്റേതായ ന്യായീകരണങ്ങളും നിരത്തുന്നുണ്ട്. കുട്ടികളുടെ അടുത്ത് എങ്ങനെ പെരുമാറണമെന്ന് മാതാപിതാക്കള്‍ മനസിലാക്കിയിരിക്കണമെന്നാണ് കാമറൂണ്‍ പറയുന്നത്.
പേരന്റിംഗ് ക്ലാസുകള്‍ സംബന്ധിച്ച് കാമറൂണ്‍ കുടുംബങ്ങളേക്കുറിച്ചുള്ള പ്രസംഗത്തില്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. എല്ലാ രക്ഷിതാക്കള്‍ക്കും സഹായം ആവശ്യമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വളരെക്കുറച്ച് സര്‍ക്കാര്‍ പദ്ധതികളേ ഉള്ളുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുമ്പ് നടപ്പിലാക്കുകയും പരാജയമാകുകയും ചെയ്ത പേരന്റിംഗ് പദ്ധതി തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണെന്നും വിമര്‍ശനമുണ്ട്.

2011ല്‍ നടപ്പാക്കിയ പദ്ധതിയില്‍ വെറും 2956 രക്ഷിതാക്കളെ മാത്രമേ ആകര്‍ഷിക്കാനായുള്ളൂ. അഞ്ച് മില്യന്‍ പൗണ്ട് ചെലവാക്കി തുടങ്ങിയ പദ്ധതിയില്‍ 20,000 പേരെയാണ് ലക്ഷ്യമിട്ടത്. ഒടുവില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും 1088 പൗണ്ട് വീതം ചെലവായതായാണ് കണക്ക്. പങ്കെടുത്തവരില്‍ 9 ശതമാനം മാത്രമായിരുന്നു പുരുഷന്‍മാര്‍. എങ്കിലും പങ്കെടുത്തവരില്‍ നടത്തിയ ഒരു പഠനത്തില്‍ അവരെല്ലാവരും സംതൃപ്തരാണെന്ന് തെളിഞ്ഞിരുന്നു.