കൊല്ലം: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ മകൻ അറസ്റ്റിലായി. തൃക്കരുവ ഞാറയ്ക്കൽ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62) മരിച്ച സംഭവത്തിലാണ് മകൻ വർഗീസ് (32) പിടിയിലായത്.
കഴിഞ്ഞ 15-നാണ് വീട്ടുപറമ്പിലെ കിണറ്റിൽ പൊന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ കിണറ്റിൽ വീണുകിടക്കുന്നതായി വർഗീസ് ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരം അറിയിച്ചു. കൊല്ലത്തുനിന്നെത്തിയ അഗ്നിരക്ഷാസേന കിണറ്റിൽനിന്ന് പൊന്നമ്മയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു.
മൃതദേഹപരിശോധനയിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് വർഗീസിനെ പോലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. അമ്മയെ കിണറ്റിൽ തള്ളിയിട്ടതാണെന്ന് ഇയാൾ ചിലരോടു പറഞ്ഞതായി ലഭിച്ച വിവരത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. മദ്യപിച്ച് വീട്ടിൽ ബഹളംവെക്കുക പതിവായിരുന്നുവെന്നും സംഭവദിവസം രാവിലെ അമ്മയും മകനും തമ്മിൽ വഴക്ക് ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. അഞ്ചാലുംമൂട് എസ്.എച്ച്.ഒ. അജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.











Leave a Reply